tag:blogger.com,1999:blog-83093764696459976492024-03-08T07:41:19.458-08:00ശിഖരവേരുകള്‍Jithendrakumar/ജിതേന്ദ്രകുമാര്‍http://www.blogger.com/profile/16439802522042719970noreply@blogger.comBlogger25125tag:blogger.com,1999:blog-8309376469645997649.post-85624240711725659992011-05-29T04:31:00.000-07:002011-05-29T04:38:26.632-07:00പുതിയ സമവാക്യങ്ങള്‍ (കഥ)1 + 1 = 0. ചുവന്ന മഷികൊണ്ട് കോറുമ്പോള്‍ സാക്ഷിയുടെ മുഖത്തു നിറഞ്ഞ ചിരിയായിരുന്നു.<br /><br />സ്വതസിദ്ധമായ ഒരു കുസൃതിച്ചിരി. ഒരു വേള കടലാസിലേക്കു ശ്രദ്ധ പതിഞ്ഞപ്പോള്‍ ആ ചിരി അവിടെ നിന്നും മായുകയും ചെയ്തു. ദൈവമേ, എന്തായീ കാണിച്ചത്? ബോര്‍ഡ് മീറ്റിംഗ് തുടങ്ങാന്‍ കഷ്ടിച്ചു പത്തു മിനുട്ടേയുള്ളു. ഡയറക്ടര്‍മാരുടെ പെര്‍ക്ക്സ് കണക്കു കൂട്ടിയിട്ടിരിക്കുന്ന പേപ്പറിലാ തണ്റ്റെ പുതിയ കണ്ടുപിടിത്തം കോറിയത്. അതും ചുവന്ന മഴികൊണ്ട്. ഈ മീറ്റിങ്ങു തന്നെ ഡയറക്ടര്‍ മാരുടെ ശമ്പള വര്‍ദ്ധന നടപ്പിലാക്കാന്‍ വേണ്ടി മാത്രമുള്ളതാ.<br /><br />മറ്റൊരു പ്രിണ്റ്റ് ഔട്ട് എടുക്കാനാണു കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തത്. പക്ഷേ മൌസ് അമര്‍ത്തിയത് ഇണ്റ്റര്‍ നെറ്റിലെ ഒരു തമാശ വെബ്ബ് സൈറ്റിലും. ശരിക്കും ഇന്നെന്താ തനിക്കു പറ്റിയത്?<br /><br />രാവിലെ തൊട്ടേ തുടങ്ങിയതാ. കൃത്യമായി പറഞ്ഞാല്‍ കുളിക്കാനായി കുളിമുറിയിലേക്കു കയറിയ നിമിഷം തൊട്ട്. ഷവറില്‍ നിന്നും തണുത്ത വെള്ളം ചീറ്റി തലയില്‍ വീണതും ഒരു തോന്നല്‍. വെറും തോന്നലല്ല. ഉത്കട മായ ഒരു ആഗ്രഹമെന്നോ അല്ലെങ്കില്‍ അടക്കാനാവാത്ത ഒരു വെമ്പലെന്നോ ഒക്കെ പറയാം. മറ്റൊന്നുമല്ല, ഒന്നു തുള്ളിച്ചാടാന്‍. അതില്‍ പുതുമയൊന്നും തോന്നിയില്ല. കാരണം അങ്ങിനെ അകാരണമായി പലതും പലപ്പോഴും മനസില്‍ തോന്നാറുണ്ട്. സ്ഥലകാല ബോധം പോലുമില്ലാതെ. പുറത്തു കാണിക്കാതെ അതൊക്കെ അപ്പോള്‍ തന്നെ കുഴിച്ചു മൂടുകയാണു പതിവ്. ആ പതിവാണ് ഇന്നു തെറ്റിയത്. കുളിമുറിയിലായതുകൊണ്ട് ചാടിയാലും കരണം മറിഞ്ഞാലും ആരറിയാന്‍? പക്ഷേ അത്ഭുതം അതല്ല, തുള്ളിച്ചാടുന്തോറും ശരീരം ഉണരുന്നു. കാലുകളില്‍ ഊര്‍ജം വിജ്രംഭിക്കുന്നു. ആഞ്ഞെറിഞ്ഞ ഒരു റബ്ബര്‍ പന്തു പോലെ മേലോട്ടു മേലോട്ടു തെറിച്ചുയരുന്നു. ഒടുവില്‍ തല ഷവറില്‍ ചെന്നു മുട്ടുമെന്നായപ്പോഴാണു വല്ലവിധേനയും സ്വയമൊന്ന് അടങ്ങിയത്.<br /><br />ടൌവല്‍ എടുത്തപ്പോള്‍ തൊന്നിയതു തോര്‍ത്താനല്ല, വലിച്ചെറിയാന്‍. തോന്നലുകളെല്ലാം ഉടനടി നടപ്പിലാകുന്നുമുണ്ട്. ഡ്രസിംഗ് ടേബിളിനു മുന്നില്‍ നിന്നു കഴുത്തോളം വെട്ടിയ മുടി കുടഞ്ഞപ്പോള്‍ കണ്ണാടിയുടെ മിനുപ്പില്‍ തണുത്ത മുത്തുമണികള്‍ ചിതറി വീണു. ലിപ്സ്റ്റിക്ക് ചുണ്ടിലൊന്നു തൊട്ടപ്പോള്‍ കവിളുവരെ തുടുത്തു. എങ്ങിനെ തുടുക്കാതിരിക്കും? വെള്ളത്തുള്ളികളാണ് മുഖമാകെ. കുളിര് മണികളുടെ തലോടലില്‍ കണ്ണുകള്‍ക്ക് എന്തൊരു തിളക്കം! അങ്ങിനെ തെല്ലു നേരം കൂടെ നോക്കി നിന്നാല്‍ കണ്ണാടി കത്തും. ഉറപ്പ്.<br /><br />'ഇന്ന് ഇത് എന്തു പറ്റീ' എന്നു ചിന്തിച്ചുകൊണ്ട് ഡൈനിംഗ് റൂമിലേക്കു ഒരു അപ്പൂപ്പന് താടി പോലെ ഒഴുകി. എന്നാല്‍ എത്തിച്ചേര്‍ന്നത് ലിവിംഗ് റൂമില്‍. 'എന്തൊരു കഷ്ടമാണേ. എത്രകാലമായി ഒറ്റയ്ക്കീ വീട്ടില്‍. ഇതുവരെ ഇങ്ങിനെ കുളിമുറിയില്‍ നിന്നും പുറത്തിറങ്ങാന്‍ തോന്നിയിട്ടു പോലുമില്ല. ഒരിക്കലും. '<br /><br />അതുകൊണ്ടാവണം പുരുഷ ശബ്ദം കേട്ടതും ഞെട്ടിപ്പോയത്. ചുമരില്‍ പതിഞ്ഞു കിടക്കുന്ന ടിവി സ്ക്രീനില്‍ ഒരു സുന്ദരന്‍ പ്രഭാത വാര്‍ത്ത വായിച്ചു തുടങ്ങിയതാണ്. ഏതോ കുട്ടിനേതാവിനു പോലീസിണ്റ്റെ തല്ലു കൊണ്ട ചവറു വാര്‍ത്ത. എന്നാല്‍ ഒരു ആറ്റം ബോംബു പൊട്ടിയതിണ്റ്റെ ഗൌരവത്തിലാണു മൂപ്പരതു പറയുന്നത്. എങ്കിലും സൂക്ഷിച്ചു നോക്കിയാല്‍ ആ കണ്ണുകളില്‍ ഒരു കുസൃതിച്ചിരി വിടരുന്നതു കാണാം. റിമോട്ട് എടുത്ത് തെരു തെരെ ഞെക്കി. മലരു പൊരിയുന്ന പോലൊരു നൃത്തവും കടുകു പൊട്ടുന്നതു പോലൊരു പാട്ടും കണ്ടപ്പോഴാണു റിമോട്ട് താഴെ വെച്ചത്.<br /><br />അടുക്കളയില്‍ ചെന്ന് കോഫീ മെഷിനില്‍ വിരല്‍ വെച്ചപ്പോള്‍ കപ്പില്‍ നിന്നും ആവി പൊങ്ങി. കുടകിലെ കാപ്പിത്തോട്ടങ്ങളില്‍ ഇളംകാറ്റടിച്ചു. പതുക്കെ അതില്‍ ചുണ്ടാഴ്ന്നപ്പോള്‍ ശുഭ്രമേഘത്തിണ്റ്റെ ഈറന്‍ ഉടുപ്പിലേക്കു സൂര്യന് കയറി വന്നതു പോലെ. ഒരു വലിയ ഉള്ളി എടുത്തു സ്ളാബിലിട്ടു. കറിക്കത്തിയെടുത്ത് ചറപറാ നുറുങ്ങി. പിന്നെ ഒരു വിരലിഞ്ചിയും പച്ചമുളകും. ഇടത്തേ കൈ കൊണ്ട് ട്രേയില്‍ നിന്നും കോഴിമുട്ട എടുത്ത് മുകളിലേക്കിട്ട് വലതുകൈകൊണ്ടു പിടിച്ച് സ്ളാബിണ്റ്റെ വക്കിലിടിച്ച് സിനിമയില്‍ കണ്ട അതേ രീതിയില്‍ ഗ്ളാസിലൊഴിച്ചു. അടുത്ത മുട്ട വലതു കൈകൊണ്ടു എടുത്ത് മുകളിലേക്കെറിഞ്ഞപ്പോള്‍ ഇളം കാറ്റ് കൊടുങ്കാറ്റായോ? മുട്ട മേല്‍ക്കൂരയിലിടിച്ചൊഴുകി. ചാടി മാറിയതുകൊണ്ട് തലയില്‍ വീണില്ല. വെള്ളമൊഴിച്ച് വൈപ്പര്‍ കൊണ്ട് വലിച്ചു വിടുമ്പോള്‍ ഉറപ്പിച്ചു. 'മതി ഈ പ്രാന്ത്'. നാല്‍പ്പതുകാരിയുടെ ശരീരത്തില്‍ നിന്നും ഇരുപതുകാരിയെ ഇറക്കി വിടുക തന്നെ.<br /><br />ഡ്രസ് ചെയ്തു. ബ്രെഡ് ഓംലറ്റ് കഴിച്ചു. വീടു പൂട്ടി. ലിഫ്റ്റിനു കാത്തു നില്‍ക്കാതെ പടികള്‍ ചടപടാന്ന് ചാടിയിറങ്ങി കാറില്‍ കേറുമ്പോള്‍ അവള് ഇറങ്ങിപ്പോയിട്ടില്ലെന്നു പിടികിട്ടി. പക്ഷേ അവളെ ഇറക്കി വിട്ടേ പറ്റൂ. ഡ്രൈവിങ്ങിനു അവളെ ഒട്ടും കൊള്ളില്ല.<br /><br />അപ്പാര്‍ട്ടുമെണ്റ്റിണ്റ്റെ പടി കടന്നതും കാറു കുതിച്ചു തുടങ്ങി. ഇല്ല, അവള് ഇറങ്ങിപോകുന്ന മട്ടില്ല. എന്നാല്‍ താനോ?<br /><br />രാഹുല്‍ പറയേണ്ട താമസം ഇറങ്ങി. അന്നു തന്നെ. അപ്പോള്‍ തന്നെ. തണ്റ്റെ വസ്ത്രങ്ങളും സാധനങ്ങളുമായി കമ്പനി തന്ന കാറില്‍ നേരെ കമ്പനിയുടെ തന്നെ ഗസ്റ്റ് ഹൌസിലേക്ക്. അവിടെ രണ്ടു ദിവസം. പിന്നെ വാടക വീട്ടില്‍ നാലു മാസം. പിന്നീടാണു ഈ വീടു വാങ്ങിയത്. രാഹുലിനു സ്വപ്നം പോലും കാണാന്‍ കഴിയാത്ത ഈ അപ്പാര്‍ട്ടുമെണ്റ്റില്‍ തന്നെ ഫ്ളാറ്റു വാങ്ങണം എന്നതു മാത്രമായിരുന്നു നിര്‍ബന്ധം. കമ്പനി പലിശയില്ലാ വായ്പ്പ തന്നതോടെ കാര്യങ്ങള്‍ എളുപ്പമായി.<br /><br />രാഹുല്‍ അതോടെ പത്തി താഴ്ത്തിത്തുടങ്ങി. പിന്നീട് കൈവന്ന അവസരങ്ങളിലെല്ലാം ആ പത്തിയില്‍ ചവിട്ടുകയും തുള്ളുകയും ചെയ്തു്. പക്ഷേ അന്നു സാധനങ്ങളുമായി ഇറങ്ങുമ്പോള്‍ വിലയേറിയ മറ്റൊരു സാധനം വയറ്റിലുണ്ടെന്നു അറിയില്ലായിരുന്നു. അവളിന്നു എന്ജിനിയറിങ്ങിനു പഠിക്കുന്നു. രാജ്യത്തെ ഏറ്റവും മുന്തിയ എന്‍ജിനിയറിംഗ് കോളേജില്‍ തന്നെ.<br /><br />രാഹുല്‍ ഏറെ ശ്രമിച്ചു. കുഞ്ഞിണ്റ്റെ കസ്റ്റഡിക്കു വേണ്ടി. ഡൈവോഴ്സിനു വേണ്ടി. എല്ലായിടത്തും അയാളെ തോല്‍പ്പിച്ചത് അയാളുടെ പണം കൊണ്ടു തന്നെയായിരുന്നു. ഭര്‍ത്താവിണ്റ്റെ ശമ്പളത്തിണ്റ്റെ പാതിയും തനിക്കും മകള്‍ക്കുമുള്ള ജീവനാംശമായി കിട്ടാന്‍ കോടതിയുടെ ഇടക്കാല ഉത്തരവ് നേടിയാല്‍ അത്രയും തുക മാസാമാസം വക്കീല്‍ ഫീസായി നല്‍കാമെന്ന വ്യവസ്ഥയിലാണ് നഗരത്തിലെ ഏറ്റവും പ്രമുഖനായ വക്കീല്‍ തണ്റ്റെ കേസ് ഏറ്റെടുത്തതു തന്നെ.<br /><br />വൈകാതെ വക്കീല്‍ അതു നേടുകയും ചെയ്തു. എന്നിട്ടും രാഹുല്‍ കുറച്ചു കാലം പയറ്റി നിന്നു. ഒടുവില്‍ പടക്കളം വിട്ടു പാഞ്ഞു. ഈ നഗരം... രാജ്യം.. അതോ ഈ ലോകം തന്നെയും... അറിഞ്ഞു കൂടാ. അറിയുകയും വേണ്ടാ. അയാളെ ഒരു പാഠം പഠിപ്പിച്ചിട്ടേ അടങ്ങൂ എന്ന വാശിയായിരുന്നു. അതിനു വേണ്ടിയാണ് പിന്നീട് ഏറെക്കാലം അന്വേഷിച്ചത്. തേടിപ്പിടിച്ചു വേട്ടയാടുന്നതിണ്റ്റെ രസം ഒന്നു വേറെ തന്നെയല്ലേ. പക്ഷേ എന്തു ചെയ്യാന്‍, രാഹുല്‍ തണ്റ്റെ ലോകത്തു നിന്നേ രക്ഷപ്പെട്ടിരിക്കുന്നു എന്നു വേണം കരുതാന്‍. ഭീരു. എന്തൊക്കെയായിരുന്നു അയാളുടെ ശാഠ്യങ്ങള്‍...<br /><br />ബെഡ് കാഫി ഭാര്യയുടെ കൈ കൊണ്ട് തന്നെ വേണമെന്നു പറഞ്ഞപ്പോഴാ ഒരു കോഫി മെഷീന് വാങ്ങി വെച്ചത്. പക്ഷേ മറ്റു ഭക്ഷണങ്ങള്‍ ഒക്കെ ഉണ്ടാക്കുന്ന മെഷിന് ഒന്നും കണ്ടുപിടിച്ചിട്ടില്ലല്ലോ. വേലക്കാരിയെ വെച്ചപ്പോള്‍ സ്വകാര്യതയ്ക്കു ശല്യമാകുന്നെന്നു പറഞ്ഞ് ഒഴിവാക്കാന്‍ എന്തു ധൃതിയായിരുന്നു. താന്‍ ഓഫീസില്‍ നിന്നു നേരത്തേ എത്തുന്നതു അടുക്കളയില്‍ കേറി നിരങ്ങാനണെന്നാ പുള്ളി ധരിച്ചു വെച്ചിരുന്നത്. ഓഫീസില്‍ നിന്നു വന്നതും ചായ. ലഘുഭക്ഷണം. പിന്നെ സംഋദ്ധമായ അത്താഴം. അതും ടി വി യുടെ മുന്നില്‍ നിന്നും എഴുന്നെള്ളിച്ചുകൊണ്ടുവന്നു തീറ്റിക്കണം. എല്ലാറ്റിനും താന്‍ എത്തണം. ഒരു സഹായം പോലുമില്ല. കിടക്കവിരി മാറ്റിയിടാന്‍ പോലും തന്നെ കാത്തു നില്ക്കും. ഒന്നോ രണ്ടോ ദിവസമാണെങ്കില്‍ പോട്ടേന്നു കരുതാം. മാസം രണ്ടു കഴിഞ്ഞാല്‍ ആരുടെ ക്ഷമയാ നശിക്കാതിരിക്കുക?<br /><br />ആഹാരം പുറത്തു നിന്നാക്കാന് ഒരു വഴിയേ കണ്ടുള്ളു. ഓഫീസില്‍ നിന്നും വൈകി എത്തുക. അപ്പോള്‍ അതാ വരുന്നു ചോദ്യങ്ങള്‍... ഏതു മീറ്റിംഗ്? എന്തു മീറ്റിംഗ്? ആരുടെ കൂടെ? എത്ര മണിവരെ?<br /><br />അന്നു തെളിച്ചു പറഞ്ഞു. ഓഫീസില്‍ പോലും ഞാന്‍ ഒരാള്‍ക്കും റിപ്പോര്‍ട്ട് ചെയ്യാറില്ല. അതുകൊണ്ട് ഇത്തരം ചോദ്യങ്ങള്‍ക്കൊന്നും മറുപടി പ്രതീക്ഷിക്കയും വേണ്ടാ. എം.ബി.എ ക്കാരിക്കു ജീവിക്കാന്‍ ഒരു എന്‍ജിനിയറുടേയും കാലു പിടിക്കേണ്ട കാര്യവുമില്ല. അന്നു ചെറുതായി വീശിയ കാറ്റ് പെട്ടെന്നു കൊടുങ്കാറ്റായി. വീടു പിളര്‍ത്തുന്ന കൊടുങ്കാറ്റ്.<br /><br />പിളര്‍ന്നു മാറുന്നത് ബദ്ധശത്രുവാകുമെന്ന് ആര്‍ക്കാണു അറിഞ്ഞു കൂടാത്തത്. അതു വീട്ടുകാരായാലും നാട്ടുകാരായാലും പാര്‍ട്ടിക്കാരായാലും അല്ല, രാജ്യങ്ങള്‍ തന്നെയായാലും.<br /><br />എത്രയൊക്കെ ഉപദ്രവിച്ചാലും കുറഞ്ഞു പോയെന്നു തോന്നുന്ന അവസ്ഥ. അതിനു അവസാനമായത് ശത്രു കളം വിട്ടോടിയതോടെയാണ്. അതോടെ യുദ്ധപ്പോരാളിയുടെ തളര്‍ച്ചയാണു തോന്നിയതും.<br /><br />ഓഫീസിലെ ജോലിത്തിരക്കുകള്‍ മാത്രമായിരുന്നു ആശ്വാസമായി എത്തിയത്. അപൂര്‍വമായി ഹോസ്റ്റലില്‍ നിന്നും എത്തുന്ന മകളും. എന്നാല്‍ ഇന്നിതാ വീണ്ടും ...<br /><br /><br />'ഹോ.. അവണ്റ്റെയൊരു സ്പീഡ്!' ഒരു ചുവന്ന ബൈക്ക്. തന്നെ നിഷ്പ്രയാസം മറികടന്നു പായുകയാണ്. ഇരുപതു കാരി ഉടന്‍ ആക്സിലേറ്ററില്‍ കാല് വെച്ചു. കാറ്റില്‍ പെട്ട ഷര്‍ട്ടു പോലെ ചുവന്ന ബൈക്ക് പുറകോട്ടു പറന്നു. അതിപ്പോള്‍ വശത്തെ കണ്ണാടിയിലും ചുരുങ്ങിക്കൂടുകയാണ്. സീമന്തരേഖയിലെ സിന്ദൂരപ്പൊട്ടു പോലെ.<br /><br />സാക്ഷിയുടെ കണ്ണുകളില്‍ ഇപ്പോള്‍ വിടരുന്നത് ആഹ്ളാദം. ദ്വന്ദ യുദ്ധങ്ങളില്‍ വിജയിക്കുന്നതിണ്റ്റെ ഹരം ഒന്നു വേറെ തന്നെ. അതു വീട്ടിലായാലും റോഡിലായാലും കോടതിയിലായാലും.<br /><br />അരമണിക്കൂറിണ്റ്റെ പതിവു ഡ്രൈവ് ഇന്നു വെറും ഇരുപത് മിനുട്ടായി കുറഞ്ഞു. തനിക്കായി ഒഴിച്ചിട്ടിരിക്കുന്ന സ്ളോട്ടില്‍ കാര്‍ നിര്‍ത്തിയപ്പോഴേക്കും ഗാര്‍ഡ് ഓടി വന്നു വാതില്‍ തുറന്നു പിടിച്ചു.<br /><br />ഹാളില്‍ കയറേണ്ട താമസം, ഒരു ഷവറില്‍ നിന്നെന്നപോലെ നാലു വശത്തു നിന്നും 'ഗുഡ് മോര്‍ണിംഗ് മേം' പ്രവഹിച്ചു. വീണ്ടും തുള്ളിച്ചാടണമെന്നു തോന്നി. മുകളിലേക്കുള്ള പടവുകള്‍ ഓടിക്കയറിക്കൊണ്ട് ആ വെമ്പല്‍ അടക്കി. വലതു വശത്തു കാണുന്ന മുറികളിലൊന്നും വെളിച്ചമില്ല. എങ്ങിനെ വെളിച്ചം കാണും. ജനറല്‍ മാനേജര്‍ (ഫിനാന്‍സ്) അമിത് അറോറ ബൈ പാസ് കഴിഞ്ഞു കിടക്കുന്നു. ഡയറക്ടര്‍ എച്ച്. ആര്.ഡി. ഹോങ്കോങ്ങിലാണ്. കമ്പനി സെക്രട്ടറി ബോര്‍ഡ് റൂമില്‍ അവസാന വട്ട ഒരുക്കങ്ങളിലാണ്. മാനേജിംഗ് ഡയറക്ടര്‍ പ്രശാന്ത് ഗുപ്ത യുടെ മുറിയില്‍ മാത്രം വെളിച്ചമുണ്ട്. അതിനപ്പുറമുള്ള കോണ്‍ഫ്രന്‍സ് ഹാളും കഴിഞ്ഞ് 'സാക്ഷി മെഹ്റ സീനിയര്‍ വൈസ് പ്രസിഡണ്ട്' എന്നെഴുതിയ മുറിയുടെ വാതില്‍ തള്ളിത്തുറന്നു കയറി.<br /><br />രാഹുലിനോടൊപ്പം തണ്റ്റെ ജീവിതത്തിലേക്കു നുഴഞ്ഞു കയറിയ ആ "മെഹ്റ" യുടെ കട്ടകളെ പുഴക്കി കളയാന്‍ ഒന്നു രണ്ടു തവണ തുനിഞ്ഞതാണ്. അതു സ്റ്റാഫിനിടയില്‍ വേണ്ടാത്ത ഒരു ചര്‍ച്ചക്കു കാരണമാവുമെന്നു കരുതി ചെയ്തില്ല. അതൊക്കെ ഇന്നു എന്തേ ശ്രദ്ധയില്‍ പെടുന്നു?<br /><br />"മ്യേം.. " ശബ്ദം കേട്ടു സാക്ഷി ചിന്തയില്‍ നിന്നും കുതറിച്ചാടി. ശ്രീനി യാണ് മുന്നില്‍. പുതിയതായി ചേര്‍ന്നിരിക്കുന്ന ശ്രീനിവാസ് ശ്രീവാസ്തവ. അവന് ഒരിക്കല്‍ കൂടെ ഭയബഹുമാനത്തോടെ പൂച്ചയെപ്പോലെ മൊഴിഞ്ഞു. "മ്യേം.. "<br /><br />"ങും ?"<br /><br />"ഇന്നു അക്കൌണ്ടണ്റ്റ് ശര്‍മ്മാജി ലീവിലാ. ഞാന്‍ ... ?"<br /><br />വീണ്ടും കുസൃതിയാണു തോന്നുന്നത്. ഇത് ഒന്നു വായിക്ക്. സാക്ഷിയുടെ കൈയില്‍ നിന്നും കടലാസു വാങ്ങി.<br /><br />വണ്‍ പ്ളസ് വണ്‍ ഈസ് ഇക്കുവല് ടു സീറോ... വായിച്ച ശ്രീനി ഒന്നു പരുങ്ങി.<br /><br />ഷീറ്റിലെ ആ വരി അങ്ങിനെയാക്കി വീണ്ടും കണക്കാക്കി കൊണ്ടു വരൂ.<br /><br />അതു മ്യേം ??<br /><br />എന്താ അതു ശരിയല്ലേ?<br /><br />ഹൌ ക്യാന്‍ ഇറ്റ് മ്യേം?<br /><br />താന്‍ സി. എ ക്കാരനാണെന്നല്ലേ പറഞ്ഞത്? എന്നിട്ട്... പരുങ്ങിക്കൊണ്ട് നിന്ന ശ്രീനിയോട് പറഞ്ഞു. കോണ്‍ഫ്രന്‍സ് ഹാളിലെ ബുക്ക് ഷെല്‍ഫില്‍ പുതിയ അക്കൌണ്ടിംഗ് സ്റ്റാണ്റ്റേര്‍ഡിണ്റ്റെ പുസ്തകമുണ്ട്. എടുത്തോണ്ട് വാ.<br /><br />ശ്രീനി പോയപ്പോഴേക്കും ഫോണ്‍ ബീപ്പ്. ഇണ്റ്റേണല്‍ കാളിണ്റ്റെ. 'ഹലോ' ശബ്ദത്തില്‍ നിന്നും പ്രശാന്ത് ഗുപ്തയെ തിരിച്ചറിഞ്ഞപ്പോള്‍ അതീവ ഭവ്യമായി വിഷ് ചെയ്തു.<br /><br />'മോര്‍ണിംഗ്.. അജണ്ട സാക്ഷിയുടെ കൈയിലാണോ?' ഗുപ്താജിയുടെ ചോദ്യത്തില്‍ അല്‍പ്പം ശുണ്ഠിയുണ്ടോ?'<br /><br />'അതു പെര്‍ക്ക്സിണ്റ്റെ ഒന്നു രണ്ടു അനക്സ്ചേഴ്സ്'<br /><br />'ഒകെ. വേഗം കൊണ്ടു വരൂ'<br /><br />ഗുപ്താജി ഫോണ്‍ വെച്ചു. പെര്‍ക്ക്സിണ്റ്റെ ഷീറ്റ് കമ്പ്യൂട്ടറില്‍ തിരയുന്നതിനു പകരം താനിതാ 'ഫണ്‍ ആന്‍ഡ് ഓണ്‍ലി ഫണ്‍' വെബ്സൈറ്റും തുറന്നു വെച്ചിരിക്കുന്നു. ശരിക്കും എന്തോ കുഴപ്പം തന്നെ.<br /><br />"മ്യേം ഇതാ പുതിയ പുസ്തകം. എ.എസ്. 18" ശ്രീനിയുടെ ശബ്ദം കേട്ടപ്പോള്‍ ദേഷ്യമാണു വന്നത്. പുസ്തകത്തിലേക്കു നോക്കാതെ പറഞ്ഞു.<br /><br />ഇതല്ല, രാമയ്യയുടെ പുസ്തകം.<br /><br />"അതു മ്യേം..." ശ്രീനി ഒരു മിനുട്ട് എന്തോ പറയാനായി പതറി നില്ക്കുന്നതും പിന്നെ മടിച്ചു മടിച്ചു പോകുന്നതും വെനീഷ്യന്‍ ബ്ളൈന്‍ഡിണ്റ്റെ വശങ്ങളില് തെളിഞ്ഞു കണ്ടു.<br /><br />തണ്റ്റെ ഇന്നത്തെ വര്‍ത്തമാനം കേട്ടാല്‍ ആരാ പതറാതിരിക്കുക. കമ്പനി നിയമങ്ങളെക്കുറിച്ച് മാത്രം പുസ്തകങ്ങള്‍ എഴുതുന്ന രാമയ്യ അക്കൌണ്ടിങ്ങിനെ കുറിച്ച് എന്തെഴുതാന്‍.<br /><br />ഇരുപത്തിരണ്ടുകാരന് ശ്രീനിക്ക് തന്നെ കല്യാണം കഴിച്ച കാലത്തെ രാഹുലിണ്റ്റെ പ്രകൃതമാണ്. ഉയരവും വണ്ണവും ഒക്കെ.<br /><br />ഹോ കമ്പ്യൂട്ടറില്‍ ഫയല്‍ തെളിഞ്ഞു. പെട്ടെന്നു ഒന്നു രണ്ടു പ്രിണ്റ്റ് ഔട്ടുകള്‍ എടുത്ത് ഫയലില്‍ വെച്ച് ഗുപ്താജിയുടെ മുറിയിലേക്കു കയറിച്ചെന്നു. നോക്കിക്കൊണ്ടിരുന്ന ഫയല്‍ മടക്കിവെച്ച് തണ്റ്റെ കൈയില്‍ നിന്നു വാങ്ങിയ കണക്കുകളിലൂടെ ഗൌരവത്തോടെ സഞ്ചരിക്കുന്നതിനിടയില്‍ പതുക്കെ പറഞ്ഞൊപ്പിച്ചു. സര്.. ഇന്നത്തെ മീറ്റിംഗില്‍ എണ്റ്റെ ആവശ്യമുണ്ടോ?<br /><br />ങൂം.. ?<br /><br />ഓഡിറ്റിണ്റ്റെ ജോലി ഏറെ ബാക്കിയുണ്ട്.<br /><br />ഒ.കെ. ക്യാരിയോണ്..<br /><br />താങ്ക്യൂ സാര്‍..<br /><br />ശബ്ദം ഉണര്‍ത്താതെ വാതില്‍ ചാരി തണ്റ്റെ മുറിയിലേക്കു നടന്നു. ഇനി..?<br /><br />ഇമെയില്‍ ബോക്സില്‍ പതിവു പോലെ ഇന്നും കുറേ ചവറുണ്ട്. ലോട്ടറിയും ഡ്രഗ്സുംഇന്‍വെസ്റ്റ്മെണ്റ്റു പ്രൊപ്പോസലുകളും.<br /><br />ഗുപ്താജി പടവുകള്‍ ഇറങ്ങുന്ന ശബ്ദം. ഏറ്റവും അവസാനമായാണ്അദ്ദേഹം മീറ്റിന്‍ഗിനു പോകാറ്. ഇന്നെന്തായാലും താന്‍ ഒഴിവായത് നന്നായി. ചെന്നിരുന്നെങ്കില്‍ എന്തൊക്കെ വിളിച്ചു പറയുമായിരുന്നെന്ന് ആര്‍ക്കറിയാം?<br /><br />ഇനി കുറേ നേരത്തേക്കു ശല്യമൊന്നുംഉണ്ടാവില്ല. സെക്രട്ടറി സുഷമയെ വിളിച്ചു നോ ഡിസ്റ്റേര്‍ബന്‍സ് പറഞ്ഞു. കുറേ നേരത്തിനുഫോണ്‍ കാളുകള്‍ പോലും തരേണ്ടെന്നും.<br /><br />ഇനി ആ ട്രെയിനി പയ്യനെക്കൂടെ താഴെ ഇറക്കി വിടണം. പിന്നെ ഇവിടെ ഒരു നൃത്തം ചവിട്ടിയാലുംആരും അറിയില്ല. അവന് എവിടെ? ഇല്ലാത്ത പുസ്തകം തിരയാന്‍ വിട്ടതല്ലേ.. പാവം. എന്താ ചെയ്യുന്നതെന്നു നോക്കിക്കളയാം.<br /><br />വാതില്‍ തുറക്കുന്ന ശബ്ദം കേട്ട് ശ്രീനി ഞെട്ടി. ഷെല്‍ഫിലെ മുകളിലെ നിരയില്‍ തിരഞ്ഞുകൊണ്ടിരുന്നഅവന്‍ കസേര ചരിഞ്ഞു താഴെ വീണു. കൂടെ കുറച്ചു പുസ്തകങ്ങളും. അതൊക്കെ പെട്ടെന്നു പെറുക്കിയെടുക്കുകയാണ് ശ്രീനി.<br /><br />എന്താ താനീ കാണിച്ചത്?<br /><br />അത്....<br /><br />പോട്ടെ, ആ പേപ്പര്‍ ശരിയാക്കിയോ? മീറ്റിന്‍ഗിനുള്ളതാ, വേഗം വേണം.<br /><br />പെട്ടെന്നു ശ്രീനിയുടെ മുഖത്തു ഭാവ വ്യത്യാസം. തന്നെ കുരങ്ങു കളിപ്പിക്കുന്നെന്ന തോന്നല്‍കൊണ്ടാവണം ശ്രീനി ശബ്ദം ഉയര്‍ത്തി പറഞ്ഞു.<br /><br />എന്താ മ്യേം ഇത്? വണ്‍ പ്ളസ് വണ്‍ സീറോ. രാമയ്യയുടെ അക്കൌണ്ടിംഗ് സ്റ്റാന്‍ഡേഡ് ബുക്ക്…..<br /><br />വിവാഹത്തിണ്റ്റെ ആദ്യ നാളുകളില്‍ രാഹുലിനു കോപം വരുന്ന ചിത്രമാണ് തെളിയുന്നത്.<br /><br />അപ്പോ മനസിലായാലേ ഞാന്‍ പറയുന്നത് ചെയ്യൂ? അതിനു താനെന്തിനാ വിയര്‍ക്കുന്നത്? ദേഷ്യം വരുന്നുണ്ടോ? ഞാന്‍ പറഞ്ഞത് പിടിച്ചില്ലെങ്കില്‍ താനെന്നെ കയറിപ്പിടിക്കുമോ?<br /><br />ഇപ്പോള്‍ നൃത്തം വെക്കുന്നത് നാവാണ്. പിടിച്ചാല്‍ കിട്ടാത്ത തുള്ളല്‍.<br /><br />ഇല്ല മ്യേം അതല്ല...<br /><br />ശ്രീനി ശരിക്കും പകച്ചിരുന്നു. എ.സി. ഓണ്‍ ചെയ്തു കൊണ്ട് തുടര്‍ന്നു. തനിക്കറിയാമോ? ഞാന്‍ ഈ വാതില്‍ തുറന്ന് ഒന്നുവിളിച്ചു കൂവിയാലുണ്ടല്ലോ, മൊത്തം സ്റ്റാഫും മുന്നിലുണ്ടാവും. സാരിയൊന്നു ഉലച്ചിട്ടാല്‍ പിന്നെമറ്റൊന്നും പറയേണ്ടി വരില്ല. നിണ്റ്റെ ജോലി മാത്രമല്ല, മാനവും പോകും. റേപ് അറ്റമ്പ്റ്റിനു പോലീസ്സ്റ്റേഷനും കോടതിയും കേറി അലയും. പിന്നെ കോടതി വെറുതെ വിട്ടാലും ദുഷ്പേര് മായില്ല. സ്വസ്ഥത കിട്ടില്ല. അറിയാമോ തനിക്കത്?<br /><br />ശ്രീനി കണ്ണു തള്ളി പകച്ചു നില്‍ക്കുകയാണ്. ഒന്ന് അനങ്ങാന്‍ കഴിഞ്ഞാല്‍ അയാള്‍ തണ്റ്റെകാലില്‍ വീഴുമെന്നു ഉറപ്പ്.<br /><br />തനിക്കെന്തെങ്കിലും മനസിലായോടോ?<br /><br />ഇല്ലെന്നു തലയാട്ടി ക്കൊണ്ട് ശ്രീനി പകച്ചു നിന്നു വിയര്‍ത്തു. എ.സി. ഓണ്‍ ചെയ്താല്‍ കൂടുതല്‍ വിയര്‍ക്കുമെന്ന് ഞാന്‍ പറഞ്ഞാല്‍ ഇപ്പോള്‍ നിനക്കു മനസിലാവുന്നുണ്ടല്ലോ.<br /><br />വിയര്‍ക്കുന്നെങ്കില്‍ ഷര്‍ട്ടു ഊരി വലിച്ചെറിയടോ. ശ്രീനിയുടെ ഷര്‍ട്ടിണ്റ്റെ കുടുക്കുകള്‍ അടര്‍ത്തിക്കൊണ്ട് തുടര്‍ന്നു.<br /><br />ഞാന്‍ പറയുന്നതു മനസിലാക്കിയാല്‍ ഒട്ടേറെ ഗുണമുണ്ടാവും. ഇനിയും പഴയ പോലെ ജണ്റ്റില്‍ മാന്‍ശ്രീനി ആയി പുറത്തിറങ്ങി നടക്കാം. ട്രെയിനിംഗ് പൂര്‍ത്തിയാക്കാം. ജോലിയും നേടാം. അല്ലെങ്കില്‍...<br /><br />കോണ്‍ഫ്രന്‍സ് ഹാളിലെ വലിയ മേശപ്പുറത്തു കിടക്കുമ്പോള്‍ ശ്രീനിയുടെ മനസില്‍ പുതിയ ചില സമവാക്യങ്ങള്‍ രൂപപ്പെടുകയായിരുന്നു. ഇടതു കൈയില്‍ അപ്പോഴും ചുരുട്ടി പ്പിടിച്ചിരുന്ന കടലാസിലേക്കു അഴിച്ചിട്ട ജീന്‍സിണ്റ്റെ പോക്കറ്റില്‍ നിന്നും പേനയെടുത്ത് അയാള്‍ എഴുതി. 1 - 1 = 2.Jithendrakumar/ജിതേന്ദ്രകുമാര്‍http://www.blogger.com/profile/16439802522042719970noreply@blogger.com7tag:blogger.com,1999:blog-8309376469645997649.post-88838962869306420302010-11-02T10:57:00.000-07:002010-11-02T11:00:41.491-07:00അലാറംക..ര്ര്ര്ര്....<br /><br />അലാറം കേട്ടു ഞെട്ടി ഉണര്‍ന്നു. ത്ധടുതിയില്‍ തീപ്പെട്ടി പരതിയെടുത്ത് കൊള്ളി ഉരച്ച് ടൈം പീസിലേക്കു നീട്ടി. പാതി രാത്രി കഴിഞ്ഞിട്ടേയുള്ളു. പുലരാന്‍ ഇനിയും മണിക്കൂറുകളേറെ കഴിയണം.<br /><br />ലുങ്കിയുടെ കോന്തല കൊണ്ട് ചെന്നിയിലെ വിയര്‍പ്പു തുടച്ചു. കിതപ്പ് അകറ്റാന്‍ ഒരു ദീര്‍ഘശ്വാസം വലിച്ചു വിട്ടു. വെപ്രാളം അകലുമ്പോള്‍ ബോദ്ധ്യമാകുന്നുണ്ട്, അലാറം ടൈം പീസിണ്റ്റേതായിരുന്നില്ല. ഉത്കണ്ഠയുടേതായിരുന്നു. ഉറക്കത്തിലേക്കു പോലും വലിഞ്ഞു കയറിത്തുടങ്ങിയ വരണ്ട ഉത്കണ്ഠയുടെ.<br /><br />തൊട്ടരികില്‍ കൂര്‍ക്കം വലിച്ചുറങ്ങുകയാണ് ഭാര്യ ഭവാനിയും അവളുടെ വയറ്റിലേക്കു കാലു കയറ്റിവെച്ച് ശ്രുതിമോളും. ഭവാനിയുടെ കൂര്‍ക്കം വലി ഫാനിണ്റ്റെ കറകറ ശബ്ദത്തേയും കവച്ചു വെക്കുന്നുണ്ട്. അന്നത്തെ കഠിനാദ്ധ്വാനങ്ങളത്രയും ഒന്നിച്ചു കൂര്‍ക്കം വലിക്കുന്നതു പോലെ. അസൂയയാണ് തോന്നുന്നത്. എങ്ങിനെ തോന്നാതിരിക്കും. എത്ര കാലമായി എല്ലാം മറന്നുള്ള ഒരു ഗാഢമായ ഉറക്കം തന്നെ ആശ്ളേഷിച്ചിട്ട്? അടുത്തെങ്ങും അങ്ങിനെ ഉറങ്ങാന്‍ കഴിയുമെന്നും തോന്നുന്നില്ല.<br /><br />മീനം പൊള്ളിതുടങ്ങിയിട്ടേ ഉള്ളു. ഇടവപ്പാതിയിലേക്കു മാസങ്ങളുടെ ദൂരമുണ്ട്. ചിലപ്പോള്‍ ഒന്നു രണ്ടു ഇടമഴ കിട്ടുമായിരിക്കും. എന്നിട്ടെന്തു കാര്യം? ഇനി മഴപെയ്യുന്ന രാത്രികളില്‍ പോലും മര്യാദക്ക് ഉറങ്ങാന്‍ കഴിയുമെന്ന് തോന്നുന്നില്ല; മഴക്കാലം കഴിയുമ്പോഴുണ്ടാകുന്ന വേവലാതികള്‍ ഓര്‍ത്തിട്ട്.<br /><br />മഴയുടെ ഓര്‍മ്മ വരണ്ട വെണ്മേഘമായി തൊണ്ടയില്‍ വിങ്ങുകയാണ്. ഇനി തൊണ്ടയൊന്നു നനച്ചേ പറ്റൂ. ഇല്ലെങ്കില്‍ ഉറക്കം വരില്ല. മണ്‍കുടത്തിണ്റ്റെ അടപ്പു മാറ്റി ഗ്ളാസ് പതുക്കെ പതുക്കെ താഴോട്ടിറക്കി. ഇല്ല, ഗ്ളാസു വെള്ളത്തില്‍ മുട്ടുന്നേയില്ല. മുട്ടിയത് കുടത്തിനടിയിലാണ്. കുടം പൊക്കി കുലുക്കി. കുലുങ്ങുന്നില്ല. കമിഴ്ത്തിപ്പിടിച്ചു. ഇല്ല, ഒരു തുള്ളി പോലുമില്ല.<br /><br />അടുക്കളയില്‍ ചെന്നു നോക്കിയാലോ? ബക്കറ്റില്‍ കാലു കൊണ്ട് തട്ടേണ്ട താമസം, അതു ചെണ്ട പോലെ ശബ്ദിച്ചു കൊണ്ടുരുണ്ടു. കഴുകാതെ കിടക്കുന്ന പാത്രങ്ങളുടെ വാട മൂക്കിലേക്കു കുത്തിക്കയറുകയാണ്. അടുക്കള വാതില്‍ വലിച്ചടച്ച് കിടപ്പു മുറിയിലേക്കു നടക്കുമ്പോള്‍ ആശ്വാസം മൂക്കിനു മാത്രം.<br /><br />വെള്ളമില്ലെന്നറിഞ്ഞിട്ടും ഒരിക്കല്‍ക്കൂടെ മണ്‍കുടം തുറന്നു നോക്കിപ്പോയി. തൊണ്ടയിലെ കനല് ആളിക്കത്താന്‍ തുടങ്ങിയിരിക്കുന്നു. ഭവാനിയുടെ തലയിണയ്ക്കടിയില്‍ നിന്നും താക്കോല്‍ എടുത്ത് അലമാറ തുറന്നാലോ? മനസില്‍ തോന്നുമ്പോഴേക്കും കൈകള്‍ അതു ചെയ്തിരിക്കുന്നു. പ്ളാസ്റ്റിക് ബോട്ടില്‍ വലിച്ചെടുത്ത് ഒരു കവിള് കുടിച്ചു.<br /><br />തൊണ്ടക്കു താഴെ വരണ്ട താഴ്വരകള്‍ പുഴ കണ്ട പോലെ ആര്‍ത്തുല്ലസിക്കുകയാണ്. ശ്രുതിമോളുടെ കുഞ്ഞുറക്കത്തിലേക്കും ബോട്ടിലിലെ വെള്ളത്തിലേക്കും മാറി മാറി നോക്കി. കൊതിയടങ്ങുന്നില്ല. മടിച്ചെങ്കിലും അടപ്പു തുറന്നു ഒരു കവിള് കൂടെ വായില്‍ നിറച്ചതും ഭീതി ഉള്ളിലെത്തി. ശ്രുതിമോള്‍ ഉണര്‍ന്നാല്‍?<br /><br />പൊടുന്നനെ ബോട്ടില്‍ അടച്ച് അലമാറയില്‍ വെച്ചു പൂട്ടി. താക്കോല്‍ ഭവാനിയുടെ തലയിണയ്ക്കടിയിലേക്കു തിരുകി വെച്ചു. ദൈവമേ, കറണ്ട് പോകരുതേ.. കറണ്ട് പോയാല്‍, പങ്കയുടെ കട കട ശബ്ദം നിലച്ചാല്‍, വിയര്‍ത്തു കുളിച്ചു ശ്രുതി മോളുണരും. പിന്നെ വലിയ വായില്‍ കരയും. നിര്‍ത്താതെ. ദാഹം മാറുന്നതു വരെ. ഒരു കുപ്പി വെള്ളമെങ്കിലും കുടിച്ചില്ലെങ്കില്‍ അവളുടെ ദാഹം മാറുകയുമില്ല. അത് അറിയാവുന്നതു കൊണ്ടാണു ഭവാനി ഒരു കുപ്പി വെള്ളം എങ്ങിനേയും സംഘടിപ്പിച്ചു വെക്കുന്നത്. പാതിയുറക്കത്തില്‍ എഴുന്നേറ്റ് അറിയാതെ താന്‍ തന്നെ കുടിച്ചു പോയെങ്കിലോ എന്നു ഭയന്നിട്ടാണ് അവള് അതു അലമാറയില്‍ വെച്ചു പൂട്ടുന്നത്. വീട്ടില്‍ ഒരു തുള്ളി വെള്ളമില്ലാത്ത ദിവസങ്ങളിലൊക്കെ ഭവാനി ഇങ്ങിനെ ചെയ്യാറുണ്ട്. അതിലൊരു കവിള് വെള്ളമാണു വായില്‍ ഇരിക്കുന്നത്. ഓരോ തുള്ളിയായി തൊണ്ടയിലൂടെ അരിച്ചിറങ്ങുന്നത്.<br /><br />മലര്‍ന്നു കിടന്നു കണ്ണടക്കുമ്പോള്‍ ഭീതി കണ്ണു തുറന്നു ചോദിക്കുന്നു. നാളെയും പൈപ്പില്‍ വെള്ളം വരാതിരുന്നാല്‍? വീണ്ടും ചാടി എഴുന്നേറ്റ് ടൈം പീസിലേക്കു നോക്കി. അലാറം നാലു മണിക്കു തന്നെയെന്നു ഉറപ്പാക്കി. വീണ്ടും മലര്‍ന്നു കിടന്ന് കണ്ണുകള്‍ അടച്ചു പിടിച്ചു. പക്ഷേ മനസിണ്റ്റെ കണ്ണുകള്‍ ടൈം പീസിലേക്കു തന്നെ ഉറ്റു നോക്കുകയാണ്. ഒഴിഞ്ഞ കുടങ്ങള്‍ പോലെ.<br /><br />അതെ, കണ്ണടച്ചു കിടന്നിട്ടെന്താണ്? അടുക്കള കിണറ്റില്‍ മുട്ടയിട്ട് അടയിരിക്കുന്ന വേവലാതി പക്ഷികളെ സ്വപ്നം കാണാനോ? അതോ കൂട്ടമായ് പറന്നെത്തുന്ന വേഴാമ്പലുകളുടെ കര്‍ണ്ണ കഠോരമായ കരച്ചില് കേട്ട് ഞെട്ടി ഉണരാനോ? വേണ്ട, നാളത്തെ പദ്ധതികള്‍ ആസൂത്രണം ചെയ്തു കൊണ്ടു കിടക്കാം.<br /><br />കൃത്യം നാലിനു എഴുന്നേല്‍ക്കണം. പാതമുക്കിലെ പൈപ്പിന് ചുവട്ടില്‍ ആദ്യമെത്തണം. പൈപ്പിണ്റ്റെ താഴെ ആദ്യത്തെ രണ്ടു ബക്കറ്റുകള്‍ ഭാസ്കരണ്റ്റേതാണ്. പിന്നെ കാര്‍ത്ത്യാനിയുടെ അലൂമിനിയ കുടം. പിന്നെ സുധാകരണ്റ്റെ പച്ച ബക്കറ്റും മറിയക്കുട്ടിയുടെ ചുവന്ന ബക്കറ്റും. അതിനും പിന്നില്‍ ആറാമതായാണ് തണ്റ്റെ സ്റ്റീല്‍ ബക്കറ്റ്. നാലു മണിക്കേ പൈപ്പു കോട്ടു വായിടാന്‍ തുടങ്ങും. പിന്നെ എക്കിട്ടം. തേട്ടല്‍. അര മണിക്കൂറെങ്കിലും കഴിയണം ഛര്‍ദ്ദിയും തൂറ്റലും തുടങ്ങാന്‍. പിന്നേയും പത്തു പതിനഞ്ച് മിനുട്ട് കഴിയണം, കുറച്ചെങ്കിലും തെളിഞ്ഞ വെള്ളത്തിണ്റ്റെ തുള്ളികള്‍ വീഴാന്‍. അപ്പോഴേക്കും ക്യൂവില്‍ തള്ളും തിരക്കും തുടങ്ങിക്കഴിഞ്ഞിരിക്കും. ഉടമസ്ഥനില്ലാത്ത കുടങ്ങളും ബക്കറ്റുകളും നിര്‍ദ്ദാക്ഷിണ്യം തട്ടി മാറ്റപ്പെടും. അല്ലെങ്കില്‍ കലക്ക വെള്ളം പിടിച്ചു മാറ്റി വെക്കപ്പെടും. ഇതിനെ ചൊല്ലിയാണു കഴിഞ്ഞ ആഴ്ച്ച ബഷീറും പ്രഭാകരനും തമ്മില്‍ വഴക്കുണ്ടായത്. പിന്നീട് കവലയില്‍ വെച്ച് രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള അടിപിടിയായി മാറിയത്. അതിനു ശേഷമാണു പോലീസുകാര്‍ നാട്ടുകാരുടെ യോഗം വിളിച്ചത്. ഏറെ നേരത്തെ തര്‍ക്കങ്ങള്‍ക്കൊടുവിലാണു ഒരു കുടുംബത്തിനു പരമാവധി രണ്ടു കുടം വെള്ളം എന്ന വ്യവസ്ഥയില്‍ ഒത്തുതീര്‍പ്പായത് .<br /><br />നാട്ടുകാര്‍ വ്യവസ്ഥകള്‍ ഒട്ടൊക്കെ പാലിക്കുന്നുണ്ടെങ്കിലും അത് ഒട്ടും പാലിക്കാത്തത് ജല വിതരണ കോര്പ്പറേഷന് ആണ്. വൈകുന്നേരത്തെ ജല വിതരണം വായു വിതരണമായിട്ട് മാസങ്ങളായി. പ്രഭാതത്തിലാവട്ടെ, ചാറിത്തുടങ്ങുന്ന മഴ കാറ്റടിച്ചാല്‍ നില്ക്കുന്നതു പോലെ നില്‍ക്കുകയും ചെയ്യും. ബാക്കിയാവുന്ന കുടങ്ങളും ബക്കറ്റുകളും നിരന്നിരുന്നു അന്നത്തെ സൂര്യനെ ഭജിക്കും. ദാഹിച്ചെത്തുന്ന പശുക്കളോ പട്ടികളോ അവയെ തട്ടിയുരുട്ടുന്നതു വരെ.<br /><br />പക്ഷേ ഗ്രാമ വാസികള്‍ക്കു അതുപോലെ ഇരിക്കാന്‍ കഴിയില്ലല്ലോ. അവര്‍ കുട്ടികളും കുടങ്ങളും ഒക്കത്തേറ്റി വരിക്കും നിരക്കും കുന്നിറങ്ങും. ആറു കിലോമീറ്റര്‍ അകലെ അടിവാരത്തിലെ പുഴയിലേക്ക്. ചിങ്ങം കഴിഞ്ഞാല്‍ മെലിഞ്ഞു തുടങ്ങുന്ന പുഴ മകരത്തിലൊരു കണ്ണീര് ചാലായി മാറും. പിന്നീട് അതും വറ്റും. എങ്കിലും പുഴയുടെ നടുക്കുള്ള കാളപ്പുല്ലുകള്‍ തഴച്ചു നില്ക്കും. അതിനു നടുവിലാണു ഗ്രാമവാസികള്‍ കുഴിച്ച വെട്ടു കുഴി. അതിണ്റ്റെ ആഴങ്ങളില്‍ എപ്പോഴും വെള്ളമുണ്ടാവും. ചാണകത്തിണ്റ്റെ നിറമുള്ള വെള്ളം. കാളപ്പുല്ലിണ്റ്റെ മണമുള്ള വെള്ളം. ഗ്രാമീണരെ ഇടയ്ക്കെങ്കിലും കുളിപ്പിക്കുന്ന, ശുചീകരിക്കുന്ന, അവരുടെ ദാഹം ശമിപ്പിക്കുന്ന ജീവജലം. ശൌചവും കുളിയും കഴിഞ്ഞ്, വെട്ടുകുഴിയില്‍ നിന്നും പാട്ടയില്‍ കോരിയെടുക്കുന്ന 'പച്ച'വെള്ളം കുടത്തിണ്റ്റെ വായില്‍ തോര്‍ത്തുകെട്ടി അതിലേക്കൊഴിക്കും. തോര്‍ത്തിലടിയുന്ന പച്ചപ്പായല് കുടഞ്ഞു കളഞ്ഞ് തെരുത്തു കെട്ടി കുടവും തലയിലേറ്റി മല കയറും. ആറു കിലോമീറ്റര്‍ കയറി ഗ്രാമത്തിലെത്തുമ്പോഴേക്കും കുടത്തിലെ വെള്ളം പാതിയോളവും അവര്‍ തന്നെ കുടിച്ചു കഴിഞ്ഞിരിക്കും.<br /><br />ഗ്രാമവാസികളുടെ മിക്ക വേനല്‍ ദിനങ്ങളും ഇങ്ങിനെയൊക്കെ തന്നെയാണ്. പൊറുതി മുട്ടിയ ഗ്രാമവാസികളില്‍ എന്തെങ്കിലും നിവൃത്തിയുള്ളവരൊക്കെ കൂടും കുടിയും വിറ്റൊഴിച്ച് പാലായനം ചെയ്തു കഴിഞ്ഞു. അവരുടെ തുണ്ടു ഭൂമികള്‍ ഒക്കെ തുച്ഛ വിലക്ക് ഔസേപ്പച്ചന് വാങ്ങിക്കൂട്ടി. അവയൊക്കെ ഇന്നു നല്ല റബ്ബര്‍ തോട്ടങ്ങളായി മാറിയിരിക്കുകയാണ്. സത്യത്തില്‍ റബ്ബര്‍ തോട്ടം വിഴുങ്ങാന്‍ മറന്ന ചില വീടുകള്‍ ചേര്‍ന്നതാണ് ഇന്നത്തെ ഗ്രാമം. ഒടുവില്‍ ടാപ്പിങ്ങിനു പോലും ജോലിക്കാരെ കിട്ടാതായപ്പോഴാണു സംഗതിയുടെ ഗൌരവം ഔസേപ്പച്ചനു ബോദ്ധ്യമായത്. പുറത്തു നിന്നു ജോലിക്കാരെ കൊണ്ടു വരാനുള്ള ബുദ്ധിമുട്ടുകളും അതിണ്റ്റെ ചെലവുകളും കണ്ടപ്പോള്‍ ഔസേപ്പച്ചന് ഒരു കാര്യം തീരുമാനിച്ചു. ഇനിയും ബാക്കിയായ ഗ്രാമീണര്‍ പാലായനം ചെയ്യാതിരിക്കാന്‍ എന്തെങ്കിലുമൊക്കെ ചെയ്തേ പറ്റൂ.<br /><br />അങ്ങിനെ ഔസേപ്പച്ചണ്റ്റെ ശ്രമഫലമായാണ് ഗ്രാമത്തിലേക്കു പൈപ്പു വെള്ളം എത്തിയത്. അതോടെ ഔസേപ്പച്ചന് ഗ്രാമീണരുടെ കണ്‍കണ്ട ദൈവമായി. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഔസേപ്പച്ചനു എതിര്‍സ്ഥാനാര്‍ത്ഥി പോലും ഉണ്ടാകാതിരുന്നതും അതു കൊണ്ടാണ്. എന്നാല്‍ ഈയ്യിടെയായി പൈപ്പ് ആശങ്കയും ഉത്കണ്ഠയും മാത്രം കോട്ടുവായിട്ടു തുടങ്ങിയതോടെ സ്ഥിതി അല്‍പ്പം മാറിയിട്ടുണ്ട്. അടുത്തു നടക്കാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഔസേപ്പച്ചനു എതിരായി സുഗതന് മത്സരിക്കുമെന്നാണ് പറഞ്ഞു കേള്‍ക്കുന്നത്.<br /><br />ഔസേപ്പച്ചണ്റ്റെ എസ്റ്റേറ്റ് സൂപ്പര്‍ വൈസര്‍ ആയിരുന്ന ഗോവിന്ദന് ആചാരിയുടെ മകനാണു സുഗതന്. ഔസേപ്പച്ചന് ഈ മല മുകളിലെ ഗ്രാമത്തിലേക്കു കുടിയേറിയപ്പോള്‍ കൂടെ കൊണ്ടു വന്ന വിശ്വസ്തനായിരുന്നു ഗോവിന്ദന് ആചാരി. സുഗതനെ ആചാരി നഗരത്തിലെ കോളേജില്‍ അയച്ചു പഠിപ്പിച്ചു. വിദ്യാഭ്യാസം കഴിഞ്ഞു സുഗതന് മടങ്ങിയെത്തിയതോടെ ഔസേപ്പച്ചനും ആചാരിയും തമ്മില്‍ അകന്നു തുടങ്ങി. മുരുകാണ്ടിയുടെ ചായക്കടയില്‍ സുഗതന് നടത്തുന്ന പ്രസംഗങ്ങള്‍ ആണു പ്രധാനമായും അതിനു കാരണമായത്. കൃത്യമായി പറഞ്ഞാല്‍ ആ വാര്‍ത്തകള്‍ ഔസേപ്പച്ചണ്റ്റെ കാതുകളിലെത്തിയ ദിവസമാണു ആചാരിക്കു സൂപ്പര്‍ വൈസര്‍ പണി നഷ്ടമായത്.<br /><br />യുവാക്കളുടെ ഇടയില്‍ നല്ല മതിപ്പുണ്ടെങ്കിലും സുഗതനു ഔസേപ്പച്ചനെ തോല്‍പ്പിക്കാന്‍ കഴിയുമോ എന്നു കണ്ടറിയണം.<br /><br />കര്ര്ര്ര്.......<br /><br />അലാറം കേട്ടതോടെ ചിന്തകള്‍ വിട്ട് ചാടിയെഴുന്നേറ്റു. ടൈം പീസിണ്റ്റെ തലക്കു കിഴുക്കി. അലാറം നില്ക്കുന്നില്ല. വീണ്ടും വീണ്ടും കിഴുക്കിയിട്ടും അലാറം നില്ക്കുന്നില്ല. ഒരു മിനുട്ട് നേരത്തെ അലര്‍ച്ചക്കു ശേഷമേ ഇനി ഇതിണ്റ്റെ വായടയൂ. അപ്പോഴേക്കും ശ്രുതി മോള് ഉണരും. ഉറപ്പ്. പിന്നെ വെള്ളത്തിനായി വലിയ വായില്‍ കരയും. ഒരു സൂത്രമേ തോന്നുന്നുള്ളു. ടൈം പീസ് മണ്‍കുടത്തിലിട്ട് അടച്ചു വെക്കുക. അങ്ങിനെ ചെയ്തപ്പോള്‍ കാതടപ്പിക്കുന്ന ശബ്ദം കുറേയൊക്കെ കുറഞ്ഞു കിട്ടി.<br /><br />ലുങ്കി മടക്കിക്കുത്തി. ശബ്ദമുണ്ടാക്കാതെ വാതില്‍ ചാരി. പിന്നെ ഇരുട്ടിണ്റ്റെ ഇടവഴിയിലൂടെ തുറുക്കനെ ഒരു ഓട്ടമായിരുന്നു, പൈപ്പിണ്റ്റെ ചുവട്ടിലേക്ക്. നിലത്തു കിടന്നിരുന്ന കുടങ്ങളില്‍ പലതും ഒക്കത്തു കയറി കഴിഞ്ഞിരിക്കുന്നു. ഒറ്റ നിമിഷം പോലും വേണ്ടിവന്നില്ല, ബക്കറ്റുമെടുത്ത് വേഴാമ്പല്‍ വരിയിലേക്കു ഇടിച്ചു കയറാന്‍.<br /><br />നാലര....<br /><br />അഞ്ച്....<br /><br />അഞ്ചര...<br /><br />സമയം ഇഴഞ്ഞിഴഞ്ഞു പോകുന്നു. വരി നീണ്ടു നീണ്ടും. പൈപ്പാകട്ടെ ഒന്നു കൂര്‍ക്കം പോലും വലിക്കാതെ ചത്തു കിടക്കുന്നു. ജീവന് വെക്കുന്നത് ശാപവാക്കുകള്‍ക്കാണ്. ജലവിതരണ കോര്‍പ്പറേഷനും ഔസേപ്പച്ചനും എതിരെയുള്ള അസഭ്യ വാക്കുകള്‍ക്കും.<br /><br />പരപരാ വെളുത്തു തുടങ്ങി. പൈപ്പു ഇപ്പോഴും ചത്തു തന്നെ കിടക്കുന്നു. പക്ഷേ പലരുടേയും വയറുകള്‍ അങ്ങിനെ കിടക്കുന്നില്ല. ഇരയ്ക്കാനും ഇരമ്പാനും തുടങ്ങിയിരിക്കുന്നു. അവരൊക്കെ കുടവും ബക്കറ്റും തൂക്കി പുഴയിലേക്ക് നടക്കുകയാണ്.<br /><br />പക്ഷേ തനിക്കതിനു കഴിയില്ല. പുഴയിലെ ആ വെള്ളത്തില്‍ കുളിക്കുന്നതു പോലും ചിന്തിക്കാന്‍ വയ്യ. ഒരിക്കലേ പുഴയിലേക്കു ചെന്നിട്ടുള്ളു. ഹോ, അന്നു കണ്ട കാഴ്ച!<br /><br />കാളപ്പുല്ലുകള്‍ക്കിടയ്ക്ക് കുന്തിച്ചിരിക്കുന്ന ഇരു കാലി മൃഗങ്ങള്‍.... കൊഴുത്തു നില്ക്കുന്ന കാളപ്പുല്ലുകള്‍ ഓരോ തവണ തലയാട്ടുമ്പോഴും മൂക്കിലേക്ക് ഇരച്ചെത്തുന്ന വിസര്‍ജ്യ നാറ്റം.... വെട്ടുകുഴിയിലെ വെള്ളത്തിണ്റ്റെ വാടയും അതിലെ പച്ചയും.... ഒഴിഞ്ഞ കുടവുമായി വീട്ടിലെത്തിയിട്ടും ഓക്കാനം നിന്നിരുന്നില്ല.<br /><br />അതിലും എത്രയോ ഭേദമാണ് ടാപ്പിങ്ങിനിടയില്‍ പ്രാഥമിക കൃത്യങ്ങള്‍ നടത്തുന്നത്. റബ്ബര്‍ പാലു കൊണ്ട് ശൌചം നടത്താനും ശീലിച്ചിരിക്കുന്നു. മുരുകാണ്ടിയുടെ ചായക്കടയില്‍ കൈ കഴുകാന്‍ തരുന്ന ഒരു ഗ്ളാസു വെള്ളം മതി പല്ലു തേപ്പും മുഖം കഴുകലും ഒപ്പിച്ചെടുക്കാന്‍. പക്ഷേ പ്രശ്നം അവിടേയും തീരുന്നില്ലല്ലോ. പുട്ടും കടലയും പൊതിഞ്ഞു കെട്ടി വീട്ടിലെത്തുമ്പോള്‍ ശ്രുതി മോളുടെ നനഞ്ഞ അടിവസ്ത്രങ്ങള്‍ ഊരി മാറ്റിക്കൊണ്ട് ഭവാനി ചോദിക്കും. "ദ്നേ എങ്ങിന്യാ ഒന്നു നനച്ചു തൊടയ്ക്കാണ്ടിരിക്യാ?"<br /><br />അപ്പോഴാണു കുഴങ്ങിപ്പോകുന്നത്. ഇരന്നാല്‍ കുഞ്ഞിനു കുടിക്കാന്‍ ഒരു കുപ്പി വെള്ളം തരും മുരുകാണ്ടി. പക്ഷേ കാശു കൊടുക്കാമെന്നു പറഞ്ഞാലും രണ്ടാമതൊരു കുപ്പി മുരുകാണ്ടി തരില്ല. "ണ്റ്റെ പീട്യാ പൂട്ടിക്കാനാ പരിപാടീ" ന്നും ചോദിച്ച് അല്ലെങ്കിലേ കറുത്ത ആ മുഖം ഒന്നു കൂടെ കറുപ്പിക്കും.<br /><br />പക്ഷേ മുരുകാണ്ടിയെ പിണക്കാനും കഴിയില്ല. കാരണം തണ്റ്റെ മാത്രമല്ല, ഗ്രാമത്തിണ്റ്റെ മൊത്തം അക്ഷയ പാത്രമാണ് മുരുകാണ്ടിയുടെ ചായക്കട. പൈപ്പില്‍ വെള്ളം വന്നാലും ഇല്ലെങ്കിലും ചായക്കടയിലെ സാമോവറില്‍ വെള്ളം തിളയ്ക്കും. പുട്ടും കടലയും വേവും. അല്ലെങ്കില്‍ കഞ്ഞിയും മീനും. ഒന്നുമില്ലെങ്കില്‍ കപ്പയും അച്ചാറുമെങ്കിലും അവിടെ കാണും.<br /><br />പുലര്‍ച്ച നാലു മണിക്കാണു മുരുകാണ്ടിയും ഉണരുന്നത്. കൂടെ അയാളുടെ സ്ക്കൂട്ടറും ഉണരും. പക്ഷേ അയാള്‍ പോകുന്നത് പൈപ്പിണ്റ്റെ ചുവട്ടിലേക്കല്ലെന്നു മാത്രം. ചുരവും ചെക്ക് പോസ്റ്റുമൊക്കെ കടന്നു പോകുന്ന മുരുകാണ്ടി ആറു മണിയോടെ കുളിച്ചു കുട്ടപ്പനായി തിരിച്ചെത്തും. സ്ക്കൂട്ടറില്‍ കെട്ടിവെച്ച വെള്ളത്തിണ്റ്റെ കന്നാസുകള്‍ അഴിക്കുന്നതോടെ ചായക്കട ഉണരുകയായി. അടുത്ത സംസ്ഥാനത്തു താമസിക്കുന്ന അയാളുടെ അളിയണ്റ്റെ വീട്ടിലെ കിണറ്റു വെള്ളമാണ് യഥാര്‍ത്ഥത്തില്‍ ആ ചായക്കടക്കു ജീവജലമാകുന്നത്.<br /><br />കാശു കൊടുത്തായാലും ഇരന്നിട്ടായാലും ഇന്നു അല്‍പ്പം കുടിവെള്ളം സംഘടിപ്പിച്ചേ പറ്റൂ. ബക്കറ്റ് ഇവിടെ വരിയില്‍ തന്നെ ഇരുന്നോട്ടെ. വീട്ടില്‍ ചെന്നു മണ്‍കുടവുമെടുത്ത് ചായക്കടയിലേക്കു ചെല്ലാം. ഒന്നു ശ്രമിച്ചു നോക്കുന്നതു കൊണ്ടു നഷ്ടമൊന്നുമില്ലല്ലോ?<br /><br />ചായക്കടയുടെ മുറ്റത്തെ ബെഞ്ചില്‍ പത്രപാരായണ സംഘം മൊത്തമുണ്ട്. അവരുടെ മുന്നിലൂടെ കുടവുമായി ചെന്നാല്‍ മുരുകാണ്ടി കടുപ്പത്തില്‍ വല്ലതും പറയുമെന്നുറപ്പ്. രഹസ്യമായി ചെന്ന് ചോദിച്ചാല്‍ എന്തെങ്കിലും തിരിച്ചു പറഞ്ഞാലും അതിനു അല്‍പ്പം മയമുണ്ടാകും. മുരുകാണ്ടി അദ്രുമാണ്റ്റെ സ്പെഷ്യല്‍ സ്ട്രോങ്ങ് ചായ അടിക്കുന്ന തിരക്കിലാണ്. അടുക്കള ഭാഗത്തുകൂടെ കയറി അകത്തെ ബെഞ്ചില്‍ ചെന്നിരിക്കാം.<br /><br />മുരുകാണ്ടി മാത്രമല്ല, അദ്രുമാനും തന്നെ കണ്ടിട്ടില്ല. എങ്ങിനെ കാണാനാ? എല്ലാ കണ്ണുകളും പത്രത്തിലല്ലേ. കുടം പതുക്കെ ബെഞ്ചിനടിയിലേക്കു തള്ളി വെച്ചേക്കാം.<br /><br />ഒരു ഗ്ളാസ് വെള്ളം മേശപ്പുറത്തു വെച്ചു കൊണ്ട് മുരുകാണ്ടി ഗൌരവത്തോടെ പറഞ്ഞു. "ഇന്നു തൊങ്ങനെ വെള്ളം കെടയ്ക്കില്ല. ആകെ ഇതേ ഉള്ളു. പല്ലു തേച്ചും മൊകം കഴുകീം വീത്തിക്കളഞ്ഞാ പുട്ട് തൊണ്ടേല് കുടുങ്ങുമ്പോള്‍ ഇറക്കാന്‍ മഞ്ഞരളിക്കോലെന്നെ വേണ്ടീരും. പറഞ്ഞില്ലാന്നു വേണ്ടാ"<br /><br />അപ്പോള്‍ ഒഴിഞ്ഞ കുടവുമായി തിരിച്ചു പോകേണ്ടി വരുമെന്നു ഉറപ്പ്.<br /><br />"കേരളത്തില്‍ കാല വര്‍ഷം വൈകും" പത്രത്തില്‍ നിന്നും എന്തോ കണ്ടു പിടിച്ച ആവേശത്തിലാണ് ഭാസ്ക്കരന്‍.<br /><br />രണ്ടു കക്ഷണം പുട്ടും നാലു ഞാലിപ്പൂവന് പഴവുമായി വന്നിരുന്ന മുരുകാണ്ടി അതുമായി ത്ധടുതിയില്‍ തിണ്ണയിലേക്കിറങ്ങിച്ചെന്നുകൊണ്ട് പറഞ്ഞു. "വെക്കം വായിക്ക് ബാസ്ക്കരാ".<br /><br />ആ വാര്‍ത്ത വായിച്ചു കേട്ടിട്ടേ ഇനി മുരുകാണ്ടി പുട്ടു തരൂ. അതിനു മുന്‍പ് അര ഗ്ളാസു വെള്ളത്തില്‍ ഒന്നു പല്ലുഴിഞ്ഞെന്നു വരുത്താം.<br /><br />"അറബിക്കടലില്‍ രൂപം കൊണ്ട ന്യൂന മര്‍ദ്ദം വടക്കു കിഴക്കോട്ടു ദിശ മാറി നീങ്ങുന്നതു കൊണ്ട് കര്‍ണ്ണാടക, ഗോവ, മഹാരാഷ്ട്ര..... "<br /><br />"അപ്പൊ ഇക്കൊല്ലം നമഃശിവായ അല്ലേ, ഭാസ്ക്കരാ?" പണിക്കരേട്ടന് തിണ്ണയില്‍ നിന്നും മുറ്റക്കിറങ്ങി ചെന്നു.<br /><br />"പെയ്യാണ്ടിരിക്കില്യ. മിഥുനത്തിലോ കര്ക്കിടകത്തിലോ രണ്ട് പാറ്റാണ്ട്രിക്കില്യ." തങ്കപ്പണ്റ്റെ സ്വരത്തിലും ആശങ്കയാണ്.<br /><br />"നിക്കാറാവുമ്പം മ്മ്ടെ പൈപ്പില്‍ വെള്ളം ബരണ മാതിരി, ല്ലേ?" അദ്രുമാന് ഇറയത്തു കോലില്‍ കോര്‍ത്തു വെച്ച പത്രക്കടലാസു കക്ഷണത്തില്‍ നിന്നും ഒന്നു കീറിയെടുത്ത് കൈയിലെ പുട്ടിണ്റ്റെ അംശങ്ങള്‍ തുടച്ചു കളഞ്ഞു കൊണ്ടു പറഞ്ഞു.<br /><br />"അതൊരു കാര്യണ്ട് ഭാസ്ക്കരാ. ഈ പത്രക്കാര് പടച്ചു വിടണതൊക്കെ എപ്പളെങ്കിലും ശര്യാവാറുണ്ടോ?"<br /><br />"പണിക്കരേട്ടന് കവിടി നിരത്തി പറേണതിനേക്കാളൊക്കെ ശരി ആവാറുണ്ട്"<br /><br />"അമ്മമഴക്കാറിനു കണ് നിറഞ്ഞു..." മൊബേല്‍ ഫോണ്‍ പാടിത്തുടങ്ങിയതും പണിക്കര്‍ 'ഹലോ ഹലോ' എന്നു പറഞ്ഞു കൊണ്ട് ചായക്കടയുടെ പിന്നിലെ ഉയര്‍ന്ന പറമ്പിലേക്കു നടന്നു.<br /><br />"ഭാസ്ക്കരാ, മൊബേലു പാട്യേതോണ്ട് രക്ഷപ്പെട്ടു. പണിക്കേരേട്ടന്‍ ഒന്നും കേട്ടില്ല്യ. അല്ലെങ്കില്‍ പുകിലായേനേ. കവിടീല് തൊട്ട് കളിച്ചാല്‍ പണിക്കരേട്ടണ്റ്റെ സ്വഭാവം മാറും ന്ന് അറിഞ്ഞുകൂടെ." തങ്കപ്പന് പറഞ്ഞതു സത്യമാണെന്നു പണിക്കരെ അറിയുന്ന എല്ലാവര്ക്കും അറിയാം.<br /><br />"ഇന്ന് മാവോ വാദ്യോള്‍ടെ ന്യൂസൊന്നും ല്ലേ ബാസ്ക്കരാ?" കണ്ണാടിക്കൂടു തുറന്നു ചൂടുള്ള പരിപ്പുവടകള്‍ നിരത്തുന്നതിനിടയില്‍ മുരുകാണ്ടിയുടെ സംശയം.<br /><br />"എന്താ ഇല്ല്യാണ്ടെ. പട്ടാളക്കാരുടെ ഒരു ലോഡ് വെടിക്കോപ്പുകളാ അവരു കടത്തീത്. പിന്നെ കുഴിബോംബു വെച്ച് രണ്ടു പോലീസുകാരേം നാലു ആദിവാസികളേയും കൊല്ലേം ചെയ്തു. "<br /><br />"ഇനീപ്പൊ ഇവരെ ഒതുക്കാനും ശ്രീലങ്കേടെ പട്ടാളക്കാരെ വിളിക്കേണ്ടീ വരുംന്നാ തോന്നണത്"<br /><br />അതിനിടയില്‍ മൊബേല്‍ ഫോണ്‍ ഓഫ് ചെയ്തുകൊണ്ട് ചായക്കടയിലേക്കു ഓടിയെത്തിയ പണിക്കര്‍ പറഞ്ഞു. "മുരുകാണ്ടിക്കിന്നു കോളാ. ആ സുഗതനും കൂട്ടരും ഒക്കെ ഇങ്ങ്ട്ട് വര്ണുണ്ട്. "<br /><br />"പണിക്കരേട്ടാ, അവരു ചായകുടിക്കാനാവില്ല, വോട്ടു ചോദിക്കാന്‍ വരണതാവും". തങ്കപ്പന് പറഞ്ഞു.<br /><br />"എന്നാ ഒരു കാര്യം ചെയ്യാം. പൈപ്പിണ്റ്റെ കാര്യം ശരിയാക്കുന്നോര്‍ക്കേ വോട്ടു കൊടുക്കൂ ന്ന് പറയാം. സമ്മതിച്ചോ?"<br /><br />പണിക്കരേട്ടണ്റ്റെ ആശയം എല്ലാവരും തലകുലുക്കി സമ്മതിച്ചു. നിമിഷങ്ങള്‍ക്കുള്ളില്‍ സുഗതനും കൂട്ടുകാരും വന്നെത്തി.<br /><br />"നിങ്ങള്‍ എല്ലാവരും ഇവിടെ ഉണ്ടാവും ന്ന് അറിഞ്ഞോണ്ടു തന്നെയാ ഞാന്‍ വന്നത്. നിങ്ങളെപ്പോലെ പത്ര വായനയും രാഷ്ട്രീയ പ്രബുദ്ധതയുമൊക്കെ ഉള്ളവരോട് വോട്ട് ചോദിക്കേണ്ട കാര്യമില്ലെന്ന് അറിയാം. എന്നാലും വോട്ടു ചോദിക്കേണ്ടത് എണ്റ്റെ കടമയല്ലേ. അതുകൊണ്ട് അടുത്ത ആഴ്ച്ച നടക്കാന്‍ പോകുന്ന പഞ്ചായത്ത് തിരെഞ്ഞെടുപ്പില്‍ നിങ്ങള്‍ ഓരോരുത്തരും നിങ്ങളുടെ വിലയേറിയ വോട്ടുകള്‍ എനിക്കു തരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു."<br /><br />പിന്നീട് സുഗതന് ഒരോരുത്തരേയും മാറി മാറി തൊഴുതു. പണിക്കരെ നോക്കി തൊഴുതപ്പോള്‍ പണിക്കര്‍ ഒന്നു പരുങ്ങിക്കൊണ്ട് പറഞ്ഞു. "സുഗതന് കുഞ്ഞിനു വോട്ടൊക്കെ തരാം. പക്ഷേ പൈപ്പു വെള്ളത്തിണ്റ്റെ കാര്യത്തില്‍ എന്താണു ചെയ്യാന്‍ പോകുന്നതെന്നു പറഞ്ഞാല്‍... ?"<br /><br />"എന്താ പണിക്കരേട്ടാ ഈ പറയുന്നത്. ഞാന്‍ വെറുതെ ഇരിക്കും ന്ന് തോന്നുന്നുണ്ടോ?"<br /><br /> "ന്നാലും എന്താ പരിപാടീന്ന് അറിയാലോ? അതോണ്ടാ"<br /><br />"പണിക്കരേട്ടാ, മകന് ദുബായിലെത്തീട്ടും മൊബേലും ടീ.വീം ഒക്കെ ഉണ്ടായിട്ടും നിങ്ങളെപ്പോലെ വിവരവും വിദ്യാഭ്യാസവും ഉള്ളവരു വെള്ളം വെളിച്ചം എന്നൊക്കെ പറഞ്ഞോണ്ടിരിക്കണത് നാണക്കേടന്ന്യാ കേട്ടോ. മഴ ഇന്നല്ലെങ്കില്‍ നാളെ പെയ്യും. അതോടെ നിങ്ങളിതു മറക്കും. ചിലപ്പോള്‍ മഴയെ ശപിച്ചെന്നുമിരിക്കും. എന്നാലും കിണറ്റിലെ തവളയെപ്പോലെ നിങ്ങളൊക്കെ ഇതു തന്നെയാ ലോകത്തിലെ ഏറ്റവും വലിയ പ്രശ്നമെന്നു കരുതുന്നു. ആ പത്രത്തിണ്റ്റെ ഉള്‍പേജൊന്നു തുറന്നു നോക്കിയേ. അമേരിക്ക ഇറാക്കിലും അഫ്ഗാനിസ്ഥാനിലും ടണ്‍ കണക്കിനു ബോംബുകള്‍ ഇട്ട് എത്ര സാധാരണക്കാരേയാണ് കൊന്നൊടുക്കുന്നത്. അതുപോലെ ഇസ്രായേല്‍ പാലസ്ഥീന് ജനതയെ കൂട്ട മായി കൊന്നൊടുക്കുകയല്ലേ? ഇതൊക്കെ കണ്ടിട്ടും മിണ്ടാതിരിക്കുകയാണ് നമ്മുടെ ഗവണ്‍മെണ്റ്റ്. പക്ഷേ രാഷ്ട്രീയ പ്രബുദ്ധരായ സാക്ഷരരായ നമ്മളെപ്പോലുള്ളവര്‍ക്കു കയ്യും കെട്ടി നോക്കിയിരിക്കാന്‍ കഴിയുമോ? ഇല്ല, നാം പ്രതികരിക്കും. പ്രതിഷേധിക്കും. അതിനായി ഈ വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ നിങ്ങളെല്ലാവരും നിങ്ങളുടെ വിലയേറിയ വോട്ടുകള്‍ എനിക്കു തന്നെ തരുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.... "<br /><br />ഈ പ്രസംഗത്തിണ്റ്റെ മറപറ്റി പതുക്കെ ഇറങ്ങി നടക്കാം. ആരും ശ്രദ്ധിക്കില്ല. ഒഴിഞ്ഞ കുടവും കൊണ്ട് ഇറങ്ങിപ്പോകുന്നതിണ്റ്റെ ചമ്മലും ഒഴിവാക്കാം.<br /><br />പുട്ടും പഴവും പൊതിഞ്ഞു കെട്ടി ഒഴിഞ്ഞ കുടവുമെടുത്ത് പതുക്കെ ചായക്കടയുടെ മുറ്റത്തേക്കിറങ്ങി.<br /><br />കര്ര്ര്ര്ര്.......... പൊടുന്നനെ ആ മണ്കുടത്തില് നിന്നും ഉച്ചത്തില്‍ അലാറം മുഴങ്ങാന്‍ തുടങ്ങി.Jithendrakumar/ജിതേന്ദ്രകുമാര്‍http://www.blogger.com/profile/16439802522042719970noreply@blogger.com4tag:blogger.com,1999:blog-8309376469645997649.post-3602284169936704442010-03-02T07:33:00.000-08:002010-03-02T07:37:17.822-08:00നായിക (കഥ)മൂടികെട്ടിയ മാനത്തേയും ചാറ്റല്‍ മഴയേയും വക വെക്കാതെ അതുല്യയും വിശ്വവും പുറത്തേക്കിറങ്ങി ധൃതിയില്‍ നടന്നു. അല്ല, ചെറുക്കനെ ഓടി. കുളിരിന്റെ ഒരു തുള്ളി കവിളില്‍ വീണു കണ്ണീര്‍ത്തുള്ളിയോടൊത്ത് ഒലിച്ചിറങ്ങി.<br /><br />"കരഞ്ഞു തോര്‍ന്നില്ലേ?" വിശ്വത്തിന്റെ ചോദ്യത്തിനു പരിഹാസത്തിന്റെ ധ്വനി. വിശ്വം അങ്ങിനെയാണെന്നു പണ്ടേ അതുല്യക്കറിയാം. വിവാഹം കഴിഞ്ഞു മൂന്നാം ദിവസമാണ് ആദ്യമായി ഒന്നിച്ച് ഒരു സിനിമക്കു അവസരമൊത്തത്. ടൌണില്‍ ചില്ലറ ഷോപ്പിംഗ് കഴിഞ്ഞു ഹോട്ടലില്‍ ഉച്ച ഭക്ഷണം. അവിടെ നിന്നു നേരെ തിയേറ്ററില്‍ എത്തിയപ്പോള്‍ ഒരു ജനസമുദ്രം. ഹൌസ് ഫുള്‍! വിശ്വം ഒട്ടോ പിടിച്ചു വീട്ടിലേക്കു തിരിച്ചു പോകാന്‍ തുടങ്ങിയപ്പോള്‍ അല്‍പ്പം മടിച്ചെങ്കിലും പറഞ്ഞു "വിശ്വേട്ടാ, അപ്പുറത്തും ഒരു തീയേറ്റര്‍ ഉണ്ടല്ലോ".<br /><br />"അയ്യേ... അതിലൊരു മോങ്ങല്‍പ്പടമാ." വിശ്വം മടിച്ചു.<br /><br />"മോങ്ങല്‍പ്പടമോ? അതെന്താ?"<br /><br />"അറിയില്ലേ. സിനിമ തുടങ്ങുമ്പോഴേ കണ്ണീരൊലിച്ചു തുടങ്ങും. പിന്നെ അതു തകര്ത്തൊഴുകും. സിനിമ തീരുവോളം. "<br /><br />"എന്നാലും ടൌണിലു വന്നിട്ടു വെറുതെ തിരിച്ചു പോകുന്നതിലും ഭേദം.. "<br /><br />ഒടുവില്‍ അതുല്യയുടെ ഇംഗിതം ജയിച്ചു. ഇരുട്ടില്‍ മുട്ടിയുരുമ്മിയിരുന്നു കുസൃതികള്‍ ഒപ്പിക്കുന്നതിലായിരുന്നു വിശ്വത്തിനു താല്പര്യം. ആദ്യമൊക്കെ അതുല്യയും പങ്കുചേര്‍ന്നെങ്കിലും എപ്പോഴോ അവള് സിനിമയില്‍ ലയിച്ചു പോയി. വെറുതെ ലയിക്കുകയല്ല, വേദന പരിണയിച്ച ആ നായികയായി അവള് സ്വയം മാറി. അന്നു സിനിമാഹാളിനു പുറത്തിറങ്ങിയപ്പോഴാണ് വിശ്വം ആദ്യമായി അവളെ പരിഹസിച്ചത്. "കണ്ണീരു വിറ്റ് കാശാക്കാന്‍ ചിലര്‍. കാശും കൊടുത്തു കരയാന്‍ നിന്നെപ്പോലെ വേറെ ചിലര്‍. കഷ്ടം. "<br /><br />"എന്നാലും വിശ്വേട്ടാ, എന്തു തെറ്റാ.." അതുല്യയെ തുടരാന്‍ അനുവദിക്കാതെ വിശ്വം പറഞ്ഞു. "അതൊക്കെ ആ കഥാകൃത്ത് നിന്നെപ്പോലുള്ളവരെ പിഴിയാന്‍ ചുമ്മാ എഴുതുന്നതല്ലേ. "<br /><br />അന്നു പുതുമണവാളനായതുകൊണ്ട് വായ തുറന്നു പറഞ്ഞില്ലെങ്കിലും മനസിലെങ്കിലും പറഞ്ഞു പോയി, 'കഥാകൃത്തിന്റെ ഭാവനയല്ലേ, സംവിധായകന്റെ മനോധര്‍മ്മമല്ലേ എന്നൊക്കെ വിചാരിക്കാനാണെങ്കില്‍ സിനിമ കാണാന്‍ മെനക്കെടുന്നതെന്തിനാ' എന്ന്.<br /><br />പക്ഷേ ഇന്ന് അവള്‍ക്കറിയാം. സ്വന്തം മനസിനെ ആശ്വസിപ്പിക്കാന്‍ വിശ്വം കണ്ടെത്തുന്ന ചളുക്കു ബുദ്ധിയാണിതെന്ന്.<br /><br />എന്നാലും വിശ്വം സിനിമാ കാണും. വെറും ഒരു പ്രേക്ഷകന് ആയിട്ടു മാത്രം. അല്‍പ്പമെങ്കിലും അതില്‍ ലയിക്കുമെങ്കില്‍ അതു ഹാസ്യ സിനിമ കാണുമ്പോഴാണ്. തീയേറ്ററില്‍ നിന്നിറങ്ങുമ്പോള്‍ ഗമയോടെ പറയും - "കണ്ടോ ചിരിപ്പിക്കുന്നതിനാ അവരു കാശു വാങ്ങുന്നത്. "<br /><br />"ചില കോപ്രാട്ടികള്‍ കണ്ടപ്പോള്‍ ചിരിയല്ല, ഓക്കാനമാ വന്നതെന്നു ഈയിടെയായി അതുല്യയും തിരിച്ചടിക്കാറുണ്ട്. "<br /><br />ഹാസ്യസിനിമകള്‍ തീയേറ്ററിന്റെ പടിയിറങ്ങുമ്പോഴേ മനസിണ്റ്റെ പടിയിറങ്ങും. എന്നാല്‍ മറ്റു സിനിമകള്‍ അങ്ങിനെയല്ല. വിശ്വം ഓഫീസിലേക്കു പോയിക്കഴിഞ്ഞാല്‍ ദു;ഖനായിക കയറിവരും. വൈകുന്നേരം വിശ്വം തിരിച്ചെത്തുന്നതു വരെ അവള്‍ക്കു കൂട്ടിരിക്കും. അടുത്ത സിനിമയിലെ ദു;ഖപുത്രിക്കേ അവളെ അവിടെ നിന്നും തുരത്താനാവൂ.<br /><br />പക്ഷേ ഇന്നു കണ്ട ഈ സിനിമയിലെ നായിക. അവള് ഒരിക്കലും ഇറങ്ങിപ്പോകില്ലെന്നുറപ്പ്. ദൈവമേ, എന്തെല്ലാം പീഡനങ്ങള്‍! വിശ്വം ഉപദേശിച്ച പോലെ കഥാകൃത്തിണ്റ്റെ വികൃതഭാവനയെന്നൊക്കെ കരുതി ആശ്വസിക്കാന്‍ ശ്രമിച്ചിട്ടും കഴിയുന്നില്ല. ഇതു തണ്റ്റെ മാത്രം കാര്യമല്ല. തീയേറ്ററില്‍ നിന്നും പുറത്തേകൊഴുകുന്ന സമുദ്രത്തില്‍ ശബ്ദത്തിന്റെ ഒരു അല പോലുമില്ല.<br /><br />മൂടിക്കെട്ടിയ ആകാശത്തിന്റെ പ്രതിഫലനം തന്നെയാണ് വിശ്വത്തിന്റെ മുഖത്തും. ഈ സിനിമ കണ്ട് സങ്കടപ്പെടാത്തവര്‍ മനുഷ്യരാണോ?<br /><br />"ഇന്നു സങ്കടം തോന്നുന്നുണ്ടല്ലേ?"<br /><br />"ങും" വിശ്വം തലകുലുക്കി സമ്മതിച്ചു.<br /><br />"നായികയുടെ കഷ്ടകാലം.. "<br /><br />"നമ്മുടേയും. കാശും സമയവും തൊലഞ്ഞുകിട്ടി"<br /><br />വിശ്വം പറഞ്ഞതങ്ങിനെയെങ്കിലും മനസു അങ്ങിനെയല്ലെന്നു ശബ്ദത്തിലെ ഇടര്‍ച്ച പറയുന്നുണ്ടായിരുന്നു.<br /><br />ഓട്ടോറിക്ഷക്കു കൈ കാണിച്ചു പരക്കം പായുന്ന വിശ്വത്തിനു എന്തില്‍ നിന്നോ രക്ഷപ്പെട്ട് പായാനുള്ള വ്യഗ്രതയാണെന്നു തോന്നി. പെയ്യാന്‍ തുടങ്ങുന്ന മഴയുടെ വ്യഗ്രതയാണെങ്ങും. ധൃതിപിടിച്ചു പായുന്ന ബസുകളില്‍ കയറാനിടമില്ല. ഓട്ടോകള്‍ വേഗം കുറക്കുന്നേയില്ല. ഒരു മുഴുത്ത തുള്ളി നെറുകയില്‍ വീണു. ആകാശത്തേക്കു നോക്കി. കറുത്ത മുഖത്തു മഴക്കണ്ണുകള്‍ തുറന്നിട്ടില്ല. പിന്നെ ഈ തുള്ളി? പിന്നിലൊരു കൂറ്റന്‍ കട്ടൌട്ടാണു. സ്ഥാനം തെറ്റിയ വലിച്ചു കീറപ്പെട്ട അല്‍പ്പ വസ്ത്രങ്ങളുമായി നായികയുടെ ഒരു വലിയ ചിത്രം. ദൈന്യം കലങ്ങിനിറഞ്ഞ കണ്ണുകള്‍..<br /><br />"എന്നെയൊന്നു രക്ഷിക്കാമോ?"<br /><br />ചോദ്യം കേട്ടു അതുല്യ തിരിഞ്ഞു നോക്കി. ആരുമില്ല. അത്ഭുതം കൂറുന്ന കണ്ണുകളുമായി വീണ്ടും തിരിഞ്ഞു.<br /><br />"ഇതാ ഇവിടെ. ഞാനാ ചോദിച്ചത്." കട്ടൌട്ടിലെ നായികയുടെ ചുണ്ടുകള്‍ ഇളകി.<br /><br />"രക്ഷിക്കാനോ? സിനിമയില്‍ നിന്നോ?"<br /><br />"എവിടെയാണെങ്കിലും അടിക്കു വേദന തന്നെയാ. പീഡനത്തില്‍ ചവിട്ടിത്തേക്കപ്പെടുന്ന ആത്മാഭിമാനവും. പിന്നെ സിനിമ ആയതുകൊണ്ട് ദിവസവും പലതവണ അനുഭവിക്കണം. അതും ജനമദ്ധ്യത്തില്‍. "<br /><br />"രക്ഷിക്കണമെന്നുണ്ട്.. പക്ഷേ വിശ്വേട്ടന്.... "<br /><br />ഒരു ഓട്ടോറിക്ഷ മുന്നില്‍ മൂളിനിന്നു. കൈപിടിച്ചു അകത്തേക്കു വലിക്കുന്നതിനിടയില്‍ വിശ്വം പറഞ്ഞു. "വേഗം കേറ്. മഴയെത്തി. "<br /><br />കേറേണ്ട താമസം, ഓട്ടോ മൂളിക്കുതിച്ചു. അതുല്യക്കു സങ്കടമായി. രക്ഷിക്കണമായിരുന്നു. പക്ഷേ എങ്ങിനെ?"<br /><br />പതുക്കെ തല പുറത്തേക്കിട്ടു തിരിഞ്ഞു നോക്കിയപ്പോള്‍ കണ്ണുകള്‍ പകച്ചു പോയി. കട്ടൌട്ടില്‍ നിന്നും കാറ്റിനൊപ്പം ചാടിയിറങ്ങിയ നായിക ഓട്ടോറിക്ഷക്കു പുറകേ ഓടിവരുകയാണ്!<br /><br />തല വലിച്ചു ഞെട്ടല്‍ പുറത്തു കാണിക്കാതിരിക്കാന്‍ ആവത് ശ്രമിച്ചുകൊണ്ടു മുന്നോട്ടു നോക്കിയിരുന്നു. 'അവള് ഓടിവന്നു ഓട്ടോറിക്ഷയില്‍ കയറിയാല്‍?'<br /><br />ഓട്ടോ മഴയെ തോല്‍പ്പിക്കാനുള്ള തത്രപ്പാടില്‍ മൂളിപ്പറക്കുകയാണ്. അതിണ്റ്റെ മുന്‍വശത്തെ കണ്ണാടിയില്‍ കാണാം, ഓടി പരാജയപ്പെട്ടു പിന്നോട്ടു പിന്നോട്ടു പോകുന്ന നായികയുടെ നിസ്സഹായമായ കണ്ണുകള്‍. ഓട്ടോ നിര്‍ത്താന്‍ പറഞ്ഞാലോ? എന്നിട്ടെന്തു ചെയ്യും?<br /><br />എന്തെങ്കിലും തീരുമാനിക്കുന്നതിനു മുന്‍പ് ഓട്ടോറിക്ഷ ഇടതോട്ടു തിരിഞ്ഞു. ഇപ്പോള്‍ കണ്ണാടിയില്‍ ചാറ്റല്‍ മഴയുടെ മുത്തു മണികള്‍ മാത്രം..<br /><br />രണ്ട്.<br /><br />നനഞ്ഞ കാലുകള്‍ക്കു വേഗം കൂടുന്നില്ല. കൂടുന്നത് ഭാരമാണ്. കൂടെ കിതപ്പും ക്ഷീണവും. അതുല്യ ഈ കൊലച്ചതി ചെയ്യുമെന്നു കരുതിയതേയില്ല. ജീവിതത്തിലേക്കിറങ്ങിയ നിമിഷത്തില്‍ തന്നെ പറ്റിക്കപ്പെട്ടതിന്റെ വ്യഥയാണു മനസിലാകെ. മഴയും കനത്തു തുടങ്ങി. എന്തായാലും തുനിഞ്ഞിറങ്ങി. ഇനി രക്ഷപ്പെടുക തന്നെ. എങ്ങിനെ?<br /><br />അപ്പോഴാണ് കുട മടക്കി സ്കൂട്ടി സ്റ്റര്‍ട്ടു ചെയ്യുന്ന ഒരു യുവതിയെ കണ്ടത്. ചാടിക്കയറി പിന്‍സീറ്റിലേക്കു. സീറ്റില്‍ അമര്‍ന്നിരുന്നു, അവളറിയാതെ.<br /><br />മഴ തകര്‍ത്തു പെയ്യുകയാണ്. അതിന്റെ വേഗമാണു ചീറിപ്പായുന്ന വാഹനങ്ങളില്‍. പറന്നകലുന്ന പക്ഷികളില്‍. എന്തിന്, പാതച്ചാലുകളിലെ കൊഴുത്ത പ്രവാഹങ്ങള്‍ക്കു പോലും. കഥകളിലെന്ന പോലെ മഴക്കു ജീവന് വെക്കുകയാണ്. നനഞ്ഞ സ്പര്‍ശത്തിന്റെ ചൂടുള്ള രംഗങ്ങള്‍ പോലെ. അതേ വേഗത്തിലാണു സ്കൂട്ടി പാതയിലെ ഒരു സാമാന്യം വലിയ കുഴി താണ്ടിയത്. ഭാവനയില്‍ നിന്നും യാഥാര്‍ത്ഥ്യത്തിലേക്കെന്ന പോലെ നടു റോഡില്‍ ചന്തികുത്തി വീണു. പുറകില്‍ മറ്റു വണ്ടികള്‍ ഒന്നും ഇല്ലാതിരുന്നതു കൊണ്ട് ജീവന് രക്ഷപ്പെട്ടു. കാലു കുടഞ്ഞെഴുന്നേറ്റ് പാതയരികിലൂടെ നടന്നു.<br /><br />പാത വിളക്കുകള്‍ മഴകാണാന്‍ കണ്ണു തുറന്നപ്പോള്‍ ഒരു നാണക്കാരിയായി മഴ ചിണുങ്ങി. പിന്നെ ഏതോ മേഘക്കീറുകള്‍ക്കു പിന്നിലൊളിച്ചു.<br /><br />ഇപ്പോള്‍ മഴയുടെ കുളിര് സ്പര്‍ശം എനിക്കു മാത്രം. മഴയുടെ മണം ഈറന്‍ കാറ്റിനു മാത്രം. അതിണ്റ്റെ കുളിര് ചുംബനം വസ്ത്രത്തിണ്റ്റെ കീറലുകളില്‍ മാത്രം.<br /><br />തെല്ലു ദൂരെ പ്രകാശിച്ചു നില്ക്കുന്ന ഒരു വീടു കാണാം. കാലുകള്‍ ചടുലമായി.<br /><br />മുറ്റത്തു രണ്ടു പുതിയ മോഡല്‍ കാറുകള്‍. വേലക്കാരി കൂട്ടിലിട്ട കറുത്ത പട്ടിക്കു മാംസം കൊടുക്കുന്ന തിരക്കിലാണ്. ഇളം കാറ്റിനു മദ്യത്തിന്റെ ഈര്‍പ്പം. ഐസുകട്ടയുടെ തണുപ്പ്. അതു കൊണ്ടുവരുന്നത് വെറും ശബ്ദങ്ങളുടെ മുഴക്കങ്ങളും പൊട്ടിച്ചിരികളും. സിനിമയിലെ ചിരപരിചിതമായ പല രംഗങ്ങളും മനസിലേക്ക് എത്തിനോക്കി. തിരിഞ്ഞു നടക്കുമ്പോള്‍ സ്വയം പരിഹസിച്ചു പോയി. മദ്യം മണക്കാത്ത വീടു തിരയുന്നതിലെ മൌഢ്യം.<br /><br />പിന്നേയും ഏറെ നടന്നിട്ടാണു മറ്റൊരു വീടു കണ്ടത്. പ്രകാശം കുറഞ്ഞ ഒരു കൊച്ചു വീട്. മദ്യത്തിന്റെ മണമില്ലെന്നു മാത്രമല്ല, തോരണ്റ്റേയും ഉള്ളി സാമ്പാറിണ്റ്റേയും ഹൃദ്യമായ മണം തിണ്ണയും കടന്നു മുറ്റത്തേക്കിറങ്ങുന്നുണ്ട്. വിശപ്പ് വയറ്റില്‍ സടകുടഞ്ഞെഴുന്നേറ്റു. അപ്പോഴാണു ഓര്‍ത്തത് എത്ര നേരമായി എന്തെങ്കിലും കഴിച്ചിട്ട്?<br /><br />അത്താഴപ്പണികള്‍ തീര്‍ത്ത് അടുക്കളയില്‍ നിന്നും പൂമുഖത്തെ സോഫയില്‍ വന്നിരുന്ന വീട്ടമ്മയുടെ നെറ്റിയില്‍ വിയര്‍പ്പിണ്റ്റെ പൊടിപ്പുകള്‍. അവ സാരിത്തലപ്പുകൊണ്ട് തുടച്ചുകൊണ്ടു അവള് ആരോടോ പറഞ്ഞു. - "എണ്റ്റെ നടുവൊടിഞ്ഞു. അഞ്ചു മിനുട്ട് ഇരിക്കട്ടെ. എന്നിട്ടു വിളമ്പാം കേട്ടോ. "<br /><br />"ആരാ പറഞ്ഞേ ചക്കരേ, ഇത്ര കറികളൊക്കെ ഉണ്ടാക്കാന്‍. ഞാനിതാ ഫയല്‍ മടക്കി വെച്ചു വരുന്നു." അകത്തെ മുറിയില്‍ നിന്നാണു ശബ്ദം. ശബ്ദത്തിനു പിന്നാലെ ലുങ്കി മുറുക്കിയുടുത്തുകൊണ്ട് ഒരു മദ്ധ്യവയസ്ക്കന് കാറ്റു പോലെ വന്ന് അവളെ ചുറ്റിപ്പിടിച്ച് കവിളില്‍ നാലഞ്ചു മൃദു മുത്തങ്ങള്‍ ചാര്‍ത്തിയ ശേഷം അടുക്കളയിലേക്കോടി. ജീരക വെള്ളം ചൂടാക്കാന്‍.<br /><br />ആ വീട്ടമ്മയുടെ പാതി തുറന്ന കണ്ണുകളില്‍ നടു വേദനയല്ല, സാന്ത്വനത്തിണ്റ്റെ ആനന്ദക്കടലുകളാണ്. അതിണ്റ്റെ ആഴങ്ങളില്‍ എന്തെന്തു മുത്തുകളും പവിഴങ്ങളും വെട്ടിത്തിളങ്ങുന്നുണ്ടാവില്ല! തണ്റ്റെ വേദനകളുടെ ഒരു അംശം ഇവളുടെ ഭ്രാന്തന് സ്വപ്നങ്ങളില്‍പ്പോലുമുണ്ടാവില്ല. ഇവള് തന്നെ രക്ഷിച്ചിരുന്നെങ്കില്‍..<br /><br />ഒരു ഇളം കാറ്റ് പാതി ചാരിയ വാതില്‍ അല്‍പ്പം കൂടെ തുറന്ന് അവളെ അകത്തേക്കാനയിച്ചു. ഡൈനിംഗ് ടേബിളില്‍ പ്ളേറ്റുകള്‍ നിരത്തുന്ന മദ്ധ്യവയസ്ക്കനെ ഇപ്പോള്‍ തെളിഞ്ഞു കാണാം. എവിടെയോ കണ്ട മുഖം. സിനിമയുടെ നശിച്ച സ്ക്രീനിലല്ല. പിന്നെ എവിടെ?<br /><br />അതെ, അയാള്‍ തന്നെ. ഇപ്പോള്‍ ഓര്‍മ്മ തെളിയുന്നുണ്ട്.<br /><br />നട്ടെല്ലില്ലാത്ത നായകന് കാര്യസാദ്ധ്യത്തിനായി തന്നെ ചെള്ളു പോലെ തടിച്ചു വീര്‍ത്ത ആ സത്വത്തിനു തന്ത്രപൂര്‍വ്വം വിട്ടുകൊടുത്ത രാത്രി. രക്ഷപ്പെടാന്‍ കിണഞ്ഞു ശ്രമിക്കുമ്പോഴാണ് പ്രതീക്ഷയുടെ വാതില്‍ ആരോ തള്ളിത്തുറന്നത്. സ്ക്രീനിലേക്കെത്തിയ ആ വെളിച്ചത്തില്‍ തെളിഞ്ഞു കണ്ടതാണ് ഈ മുഖം. ഇരുളില്‍ പീഡനം കണ്ട് ആസ്വദിക്കുന്ന ഷണ്ഡന്മാരുടെ മുഖങ്ങളില്‍ നിന്നും വേറിട്ട മുഖം ഒറ്റ ക്ളിക്കില്‍ മനസില്‍ പതിഞ്ഞു. അയാള്‍ പോലിസിനെ വിളിക്കുകയാവണം മൊബേലില്. പോലിസെത്തുന്നതു വരെ ഈ ഭീകര രൂപിക്കു പിടികൊടുക്കാതെ നില്ക്കുക തന്നെ. പൊതു നിരത്തിലൊരു തട്ടിപ്പറിയോ, വഴക്കോ പോകട്ടെ, കൊലപാതകശ്രമമോ പെണ് പീഡനശ്രമമോ കണ്ടാല്‍ പ്പോലും ചുമ്മാ കയ്യും കെട്ടി നില്ക്കുന്ന പ്രേക്ഷകരില്‍ നിന്നും വ്യത്യസ്തനായി ഒരാള്‍ മുന്നിലുള്ളത് ആത്മ വിശ്വാസം വളര്‍ത്തി. വെളിച്ചം കയറിയതിന്റെ വിസിലടികളും ആര്‍പ്പു വിളികളും ആക്രോശങ്ങളും അടങ്ങിയപ്പോള്‍ വാതില്‍പ്പഴുതിലൂടെ അയാളുടെ ശബ്ദം കേട്ടു തുടങ്ങി.<br /><br />"ചക്കരേ, വേറെന്തെങ്കിലും. "<br /><br />"അതൊക്കെ പിന്നെപ്പറയാം. ഞാന്‍ പ്രധാനപ്പെട്ട ഒരു മീറ്റിങ്ങിലാ. ഓഫീസിനു പുറത്ത്. നീണ്ട മീറ്റിങ്ങാ. വൈകീട്ടേ ഫ്രീ ആവൂ. "<br /><br />മോബേലില്‍ നിന്നും ഇളംകാറ്റു മുളങ്കുഴലിലൂടെന്ന പോലെ ഒരു മധുര ശബ്ദം. "മോള് ഹോസ്റ്റലീന്നു വിളിച്ചിരുന്നു. സണ്‍ഡേ ബെര്‍ത്ത് ഡേക്കു വരുന്നുണ്ടത്ര. "<br /><br />"ഞാന്‍ അവളെ വിളിച്ചോളാം. ഒ.കെ ചക്കരേ. ഞാന്‍ ഇതു കുറച്ചു നേരത്തിനു സ്വിച്ച് ഓഫ് ചെയ്യുകയാണേ. ബൈ... "<br /><br />വീണ്ടും വാതില്‍ തള്ളിത്തുറന്നു ഇരുട്ടില്‍ വേച്ചു വേച്ചു വരുന്നതു കണ്ടപ്പോള്‍ എന്തൊരു ആവേശമായിരുന്നു. പക്ഷേ എല്ലാം തല്ലിക്കെടുത്തിക്കൊണ്ട് മൊബേല്‍ വെളിച്ചത്തില്‍ തന്റെ സീറ്റു കണ്ടെത്തി അമര്‍ന്നിരുന്നു. തൊട്ടടുത്തിരുന്ന യുവതിയുടെ തോളിലേക്കു കൈയിട്ട് താഴേക്കു പരതിക്കൊണ്ട് പറഞ്ഞു. "ഓഫീസിലെ ഒരു ശല്യം. "<br /><br />"അതങ്ങു സ്വിച്ച് ഓഫ് ചെയ്തേക്കരുതോ?" ചുവപ്പിച്ച ചുണ്ടുകള്‍ക്കും ദേഷ്യം.<br /><br />"ഓഫ് ചെയ്തു"<br /><br />പതിവു പോലെ കീറിപ്പറിക്കുകയായിരുന്ന ആ കറുത്ത ചെള്ള് എത്ര ഭേദമെന്നു തോന്നിപ്പോയി. അന്നു കേട്ട ആ 'ചക്കര'യെ ഇപ്പോഴാ നേരില്‍ കാണുന്നത്. പാവം.<br /><br />മുറിയിലാകെ എന്തോ ഒരു വാട. തോരനും സാമ്പാറുകൊക്കെ ഇത്ര വേഗം വളിച്ചുവോ? വിശപ്പ് ചത്തിരിക്കുന്നു. പതുക്കെ ഇറങ്ങി നടന്നു.<br /><br />മഴയും കാറ്റുമൊന്നും പാതയിലില്ല. ഇരു വശത്തും നിന്നുറങ്ങുന്ന റബ്ബര്‍ മരങ്ങള്‍ മാത്രം. രക്ഷപ്പെടാന്‍ ഒരുങ്ങുമ്പോള്‍ ഒരു മഴ പോലെ ഇരച്ചു വന്ന ഉത്സാഹവും കെട്ടിരിക്കുന്നു. രക്ഷപ്പെടല്‍ തന്നെ ഒരു ശിക്ഷയായി മാറുകയാണോ?<br /><br />അല്ല, ആരില്‍ നിന്നാണു രക്ഷപ്പെടേണ്ടത്? ആ വീര്‍ത്ത ചെള്ളില്‍ നിന്നോ? അതോ നട്ടെല്ലില്ലാത്ത നായകനില്‍ നിന്നോ? ഒന്നാലോചിച്ചാല്‍ അവരെന്തു തെറ്റാണു ചെയ്തത്? കഥാകൃത്തല്ലേ അവരെയൊക്കെ അങ്ങിനെ യാക്കിയത്? തണ്റ്റെ ഈ ഗതികേടും അയാളുടെ സംഭാവന തന്നെ.<br /><br />അല്ല, കഥാകൃത്തിനെ എന്തിനു പഴിക്കണം. അതല്ലേ അയാളുടെ ജോലി. വായനക്കാരെ കഥയിലൂടെ നടത്തിക്കൊണ്ടു ചെന്നു വിസ്മയിപ്പിക്കുക. അതിനു പിടികൊടുക്കാത്ത കഥയുടെ വഴികള്‍ കണ്ടെത്തേണ്ടേ. അത്ഭുതപ്പെടുത്താത്ത ജാലവിദ്യക്കാരന്റെ മുന്നില്‍ ഏതു കുട്ടി ചെന്നിരിക്കാനാണ്.<br /><br />ജാലവിദ്യക്കാരനു ഒരേ വിദ്യ പലതവണ കാണിച്ചു കയ്യടി നേടാം. പക്ഷേ ആരെങ്കിലും കാണിച്ച വഴിയിലൂടെ കഥാകൃത്തു സഞ്ചരിച്ചാല്‍ കൂവലാവും കാത്തിരിക്കുന്നത്. എന്നും പുതു പുത്തന്‍ വഴികളിലൂടെ സഞ്ചരിക്കേണ്ടവന്‍. എത്രപേര്‍ക്കറിയാം അയാളുടെ മനസ്. ഉദ്ദേശ്യം. ഒരു തവണ വിസ്മയിക്കുന്ന വായനക്കാരന്റെ മനസില്‍ അത്തരം സാദ്ധ്യതകളൊക്കെ തെളിഞ്ഞു കിടക്കുന്നുണ്ടാവും. കഥാകൃത്തു അതിലൂടെ പോകുന്നെന്നു തോന്നിയാല്‍ മതി. ഉടന്‍ വായന നിര്‍ത്തും. സമയം കൊന്നതിനു ശപിച്ചെന്നുമിരിക്കും.<br /><br />അതേ സമയം ചില ചട്ടക്കൂടുകള്‍ക്കുള്ളില്‍ നിന്നുള്ള സ്വാതന്ത്യ്രമേ അയാള്‍ക്കുള്ളു താനും. അറുപത്തിനാലു കളങ്ങളില്‍ ആറുതരം കരുക്കള്‍ കൊണ്ട് നവനീക്കങ്ങള്‍ നടത്തുന്ന ചെസുകളിക്കാരനെപ്പോലെ. സിനിമയിലെ ആ ചെസുകളിക്കാരനാണ് ഓര്‍മ്മയിലെത്തുന്നത്. ഓരോ നീക്കത്തിനു മുതിരുമ്പോഴും അതിലെ അപകടങ്ങള്‍ എതിരാളിക്കു ചൂണ്ടിക്കാണിച്ചു കൊടുത്ത് കളിയിലൂടെ കൊണ്ടു പോകുന്നവന്. ആ ചാട്ടം കുതിരക്കാലിലേക്കാണല്ലോ. ബ്ളാക്ക് ബിഷപ്പ് ഇവിടെയുണ്ട് കേട്ടോ. എന്നിങ്ങനെ ചില സൂചനകള്‍. അതൊക്കെ കരുതി മുന്നോട്ടു പോകുമ്പോഴാവും ഒരു അപ്രതീക്ഷിത നീക്കവും ചെക്ക് മേറ്റിന്റെ വിസ്മയവും.<br /><br />ചെസില്‍ വിസ്മയങ്ങളുടെ ചെക്ക് മേറ്റ് മാത്രം മതി. പക്ഷേ അതു കൊണ്ടു മാത്രം കഥക്കു ജീവന് വെക്കുമോ? കഥാപാത്രങ്ങള്‍ ജീവിക്കുമോ?<br /><br />എന്തായാലും തനിക്കു ജീവന് വന്ന നിമിഷമാണു ഓര്‍മ്മയിലെത്തുന്നത്. കഥാകൃത്തിന്റെ പേനയുടെ വരയില്‍ ഒതുങ്ങി നിന്ന ഒരു കേവലം കഥാപാത്രമായിരുന്നു അന്നു ഞാനും. പെട്ടെന്നൊരു നിമിഷത്തില്‍ തോന്നി. ആ പേനയൊന്നു തള്ളിനീക്കാന്‍. അങ്ങിനെ രൂപപ്പെട്ട ആ ഒറ്റ വരി ട്വിസ്റ്റ്. അതു വായിച്ച് കഥാകൃത്തു ഞെട്ടുന്നതു കാണാന്‍ എന്തൊരു രസമായിരുന്നു! ജീവന് ലഭിച്ചതിന്റെ സ്വാതന്ത്യ്രത്തിന്റെ സന്തോഷമായിരുന്നു മനസു മുഴുവന്‍.<br /><br />അതാ മുന്നിലൊരു വീടു തെളിയുന്നുണ്ട്. അതു അതുല്യയുടെ വീടാകാനേ തരമുള്ളു. കഥാകൃത്തിന്റെ ദരിദ്ര ഭാവന തനിക്കൂഹിക്കാം. കഥയുടെ ആദ്യ ഭാഗത്തു കാണുന്ന കഥാപാത്രങ്ങള്‍ പൊടുന്നനെ അപ്രത്യക്ഷരായാല്‍ അവരെ വീണ്ടും കഥയില്‍ കണ്ടുമുട്ടുമെന്ന് ഉറപ്പ്. അതോടെ കഥ തീരുന്നതും ചിരപരിചിതമായ ഒരു ഏര്‍പ്പാടു തന്നെ. അതു തന്നെയാണു ഇവിടേയും സംഭവിക്കാന്‍ പോകുന്നതെന്നു ആര്‍ക്കും ഊഹിക്കാം. വിശ്വത്തിലും അതുല്യയിലും തുടങ്ങുന്ന കഥ അവരില്‍ തന്നെ അവസാനിക്കാന്‍ പോകുന്നു. ആത്മഹത്യ, കൊലപാതകം, ജയില്‍ വാസം, ഒളിച്ചോട്ടം തുടങ്ങിയ ചിരപരിചിതമായ അവസാനങ്ങള്‍ കാണുന്നില്ലെങ്കിലും വിവാഹമോചനം, ഭ്രാന്താശുപത്രി തുടങ്ങി ചില സാദ്ധ്യതകള്‍ തെളിയുന്നുണ്ട്. അങ്ങിനെ ഏതെങ്കിലും അവസാനമാണെങ്കില് വിസ്മയിക്കാന്‍ ആളെ കൂലിക്കു കൊണ്ടു വരേണ്ടിവരും.<br /><br />പ്രതീക്ഷിച്ചതു പോലെ അതു വിശ്വത്തിന്റേയും അതുല്യയുടേയും വാടക വീടു തന്നെ. പല കഥകളിലും കാണുന്നതു പോലെ ഈ രാത്രിയില്‍ അവരും തങ്ങളുടെ സ്വകാര്യ നിമിഷങ്ങളില്‍ തന്നെ. മറ്റാരും അവിടെയില്ലെങ്കിലും അവര്‍ സംസാരിക്കുന്നത് പതിഞ്ഞ ശബ്ദത്തില്‍ തന്നെ. പക്ഷേ വാതില്‍ പഴുതിലൂടെ നോക്കാനും ആ അടഞ്ഞ മുറിയിലെ സംഭാഷണം നിങ്ങളിലെത്തിക്കുവാന്‍ സ്വതന്ത്രയായ എനിക്കു കഴിയും.<br /><br />"നിനക്കെന്താ ഒരു മൂഡ് ഓഫ്? ആ സിനിമയാണോ ഇപ്പോഴും.. "<br /><br />"എന്താ ചെയ്യ്ക? മനസീന്ന് പോണില്ല്യാ അതിലെ നായിക"<br /><br />“നോക്ക്, അതൊരു സിനിമയല്ല, യാഥാര്‍ത്ഥ്യമാണെങ്കിലോ?"<br /><br />"എണ്റ്റെ ഈശ്വരാ, ഓര്‍ക്കാന്‍ വയ്യ!"<br /><br />"എന്തുകൊണ്ട് വയ്യ? അതിലും വലിയ യാഥാര്‍ത്ഥ്യങ്ങള്‍ നാം സിനിമപോലെ കാണാറില്ലേ, ടെലിവിഷന്‍ വാര്‍ത്തകളില്‍. വിദ്യാര്‍ഥിനികളെ ജീവനോടെ ബസിലിട്ടു കത്തിക്കുന്നതിണ്റ്റേയും കുളത്തില്‍ മുക്കിക്കൊല്ലുന്നതിണ്റ്റേയും തത്സമയ സംപ്രേക്ഷണം നാം കണ്ടിട്ടില്ലേ. ഒരു പിഞ്ഞാണം കഞ്ഞിക്കു വേണ്ടി ശ്രീലങ്കന്‍ പട്ടാളക്കാരുടെ കടിച്ചു പറിക്കു വിധേയരാവുന്നത് തമിഴന്മാരുടെ പെണ്മക്കളാണെന്നു കരുതാം. എന്നാല്‍ അതിലും വലിയ പീഡനങ്ങള്‍ ഇവിടെ നടക്കുന്നില്ലേ. അതു സിനിമയായെങ്കില്‍ മാത്രം വേദനിക്കുന്ന മനസും. അതുപോട്ടെ സിനിമയിലെ ആ നായിക രക്ഷിക്കുവാന്‍ നിന്നോടു യാചിച്ചിരുന്നെങ്കില്‍പ്പോലും നീ സഹായിക്കുമായിരുന്നോ? അവള് ഇങ്ങോട്ടു കയറി വന്നാല്‍ നീ സ്വീകരിക്കുമോ? അഥവാ നീ അങ്ങിനെ ചെയ്താലോ? ദിവസങ്ങള്‍ക്കുള്ളില്‍ അവള് നിണ്റ്റെ ഏറ്റവും വലിയ ശത്രുവാകില്ലേ? പിന്നെ എന്നെ പോലും നീ സംശയിച്ചെന്നും വരും. അതല്ലേ യാഥാര്‍ത്ഥ്യം?"<br /><br />എഴുന്നേറ്റിരുന്ന അതുല്യയുടെ നെറ്റിയിലൂടെ വിയര്‍പ്പു ചാലുകള്‍ ഒഴുകിയിറങ്ങി. പ്രതിമ പോലിരുന്ന അവളെ തണ്റ്റെ മാറില്‍ ചേര്‍ത്ത് വിശ്വം പറഞ്ഞു. "ഈശ്വരനാണ് ഏറ്റവും വലിയ കഥാകൃത്ത്. നാമൊക്കെ ആ ബൃഹത് കഥയിലെ ഒറ്റ വരി കഥാപാത്രങ്ങളും. എത്രയൊക്കെ ചിന്തിച്ചാലും പ്രവര്‍ത്തിച്ചാലും ഒടുവില്‍ അതു ഒരു കഥാപാത്രത്തിന്റെ നവ ചിന്തകള്‍ പോലെ കമ്പ്യൂട്ടറിന്റെ ചെസ് കളി പോലെ മറ്റാരുടേയോ വിരലില്‍ ചലിക്കുന്ന ഒരു പാവക്കൂത്തായി മാറുകയും ചെയ്യും. "<br /><br />ഇപ്പോള്‍ നായികയുടെ നെറ്റിയിലാണു വിയര്‍പ്പു ചാലുകള്‍. ഭ്രാന്തു പിടിച്ച കാറ്റു പോലെ അവള് വാതില്‍ തുറന്നു പുറത്തു ചാടി. കട്ടൌട്ടിലേക്കു കുതിക്കുന്ന ശക്തമായ ഒരു കാറ്റിനെ ലക്ഷ്യം വെച്ച് അവള് പാഞ്ഞു.Jithendrakumar/ജിതേന്ദ്രകുമാര്‍http://www.blogger.com/profile/16439802522042719970noreply@blogger.com21tag:blogger.com,1999:blog-8309376469645997649.post-42268135252116463512009-12-31T09:19:00.000-08:002009-12-31T10:56:54.090-08:00നൂറാം പിറന്നാളിലെ ഉയര്‍ത്തെഴുന്നേല്‍പ്പ് (കഥ)<p><br />ബാപ്പൂജിയോടൊപ്പമെത്താന്‍ പന്നലാലിന്റെ കാലുകള്‍ ചടുലമായി കുതിച്ചു. കുതിപ്പിനൊപ്പം കിതയ്ക്കുന്ന നെഞ്ച്. നെഞ്ചിനകത്ത് തുടിച്ച് ചുവക്കുന്ന കനല്‍സഞ്ചിക്കു ഉപ്പുപാടത്തു ജ്വലിച്ചു നില്ക്കുന്ന സൂര്യന്റെ ചൂട്. അതൊന്നു തണുപ്പിക്കാന്‍ ദേഹമാസകലം ഒലിച്ചിറങ്ങുന്ന ഒരായിരം ഉപ്പുചാലുകള്‍ക്കും കഴിയുന്നില്ല. എങ്കിലും ഒരു ആശ്വാസമുണ്ട്. ഭീതിയുടെ പ്രക്ഷുബ്ധമായ കടല്‍ ശാന്തിയുടെ ഉപ്പുപാടത്തു ആവിയായിത്തുടങ്ങിയിരിക്കുന്നു. പ്രതീക്ഷയുടെ വെളുത്ത അവശേഷിപ്പുകള്‍ മനസിലേക്ക് എത്തി നോക്കാന്‍ തുടങ്ങിയിരിക്കുന്നു.<br /><br />ഇന്നേക്ക് ഇരുപത്തിയാറു ദിവസമായി സബര്‍മതി ആശ്രമത്തില്‍ നിന്നു യാത്ര തുടങ്ങിയിട്ട്. ഇരുനൂറ്റമ്പതില്‍പ്പരം മൈലുകളുടെ വെട്ടു വഴികള്‍ പിന്നിട്ടു കഴിഞ്ഞു. പ്രതീക്ഷകളാണ് എന്നും ഉത്സാഹത്തിനു ഊര്‍ജം പകര്‍ന്നിരുന്നത്. ഉള്ളിലെ എണ്ണമറ്റ മുറിവുകള്‍ ഉണങ്ങുമെന്ന ശുഭപ്രതീക്ഷ. ആ മുറിവുകള്‍ ഇന്നോ ഇന്നലെയോ ഉണ്ടായതല്ല. കാലങ്ങളിഴഞ്ഞ് ശീലങ്ങളുടെ പുണ്ണരിച്ചു ജീവിത ഭാഗമായി മാറിയ കൊടിയ വ്രണങ്ങള്‍. മരുന്നിനു പോലും ഒരു തരി ഉപ്പില്ലാതെ പഴുത്തളിഞ്ഞു കിടക്കുന്ന ചതുപ്പു നിലങ്ങള്‍ പോലെ ചലം നിറഞ്ഞ വ്രണങ്ങള്‍. ആ ദുരിത വ്രണങ്ങളുടെ ആഴങ്ങളെക്കുറിച്ചല്ല, അതില്‍ മുങ്ങിത്താഴാതെ പൊങ്ങിക്കിടക്കുന്നതെങ്ങിനെ എന്നു മാത്രമായിരുന്നു ഓരോ ദിവസവും ഉത്കണ്ഠപ്പെട്ടിരുന്നത്. വര്‍ഷങ്ങളായി, ദശകങ്ങളായി, അല്ല നൂറ്റാണ്ടുകളായിത്തന്നെ.<br /><br />അതെ, തലമുറകളായി പന്നലാലിന്റെ കുടുംബത്തെ പട്ടിണിയില്‍ നിന്നു രക്ഷിച്ചു കൊണ്ടിരുന്നത് കച്ചിലെ ചതുപ്പു നിലങ്ങളായിരുന്നു. ഉപ്പിന്റെ ശുഭ്ര പാളികള്‍ പ്രദാനം ചെയ്തുകൊണ്ട്. ആയിരത്തി എണ്ണൂറിന്റെ തുടക്കത്തില്‍ ബ്രിട്ടീഷുകാര്‍ തൊട്ടതോടെയാണു ഉപ്പു ചവര്‍ത്തു തുടങ്ങിയത്. പന്നലാലിന്റെ മുത്തച്ഛന്റെ കാലമാകുമ്പോഴേക്കും ഉപ്പു നികുതി ക്രമാതീതമായി വര്‍ദ്ധിപ്പിച്ചെന്നു മാത്രമല്ല, ഉപ്പിന്റെ ഉത്പാദനം, വില്‍പ്പന ഒക്കെ വിലക്കിക്കൊണ്ട് ചൂഷണ നിയമങ്ങള്‍ പലതും അടിച്ചേല്‍പ്പിച്ചു കഴിഞ്ഞിരുന്നു. ക്രമേണ ഉപ്പു നിയമങ്ങള്‍ ഇരട്ട നാവുള്ള വിഷ പാമ്പുകളായി ജീവിതത്തിന്റെ പച്ചപ്പുകളിലേക്ക് ഇഴഞ്ഞെത്തി. ഒരിക്കല്‍ അച്ഛന് അമ്മയോടു പറയുന്നത് കേട്ടിരുന്നു, "പന്ന യുടെ ജീവിത കാലം മുഴുവന്‍ വീട്ടുവാനുള്ള കടം ഇപ്പോഴേ ഉണ്ടെന്ന്". എന്നിട്ടും അച്ഛന് ഉപ്പു കൃഷി തുടര്‍ന്നു. അല്ല, ആ ചതുപ്പില്‍ പിന്നെന്തു ചെയ്യാന്‍? ചില്ലിക്കാശിനു പോലും ആര്‍ക്കും വേണ്ടാത്ത ആ ചതുപ്പു നിലം വെറുതെയിടാന്‍ മടിച്ചിട്ടായിരുന്നില്ല അവര്‍ ബ്രിട്ടീഷ് സര്‍ക്കാറിന്റെ കൊള്ളപ്പലിശക്കുള്ള വായ്പ്പയെടുത്ത് പാട്ടത്തിനു ഉപ്പു കൃഷി തുടര്‍ന്നത്. വേറൊരു പണിയും ചെയ്യാനറിയാത്തതുകൊണ്ടായിരുന്നു.<br /><br />മറ്റെന്തെങ്കിലും പണിചെയ്തതുകൊണ്ടും വലിയ കാര്യമൊന്നുമില്ല. ഒരു ദിവസത്തെ കൂലി ഒരു അണയാണ്. കൂടിയാല്‍ ഒന്നര അണ. എത്ര പിശുക്കിയാലും പന്നലാലിന്റെ അഞ്ചു പേരുള്ള കുടുംബത്തിനു ഒരു മാസം ഒരു സേര്‍ കല്ലുപ്പു വേണം. അതോടെ കീശ പാതിയൊഴിയും. ഉപ്പിനു വില കുത്തനെ കയറിക്കൊണ്ടിരിക്കുകയാണ്. ഏതു പിച്ചക്കാരനും ഒഴിവാക്കാന്‍ വയ്യാത്ത സാധനമാണല്ലോ ഉപ്പ്. അതുകൊണ്ടു തന്നെ ഉപ്പുനികുതിയിലെ വര്‍ദ്ധനവ് ആബാലവൃദ്ധം ജനങ്ങളുടെയും കീശയില്‍ കൈയിട്ടു വാരാനുള്ള കുറുക്കു വഴിയാണെന്നു ബ്രിട്ടിഷുകാര്‍ക്ക് നന്നായി അറിയാം. വൈകാതെ ഉപ്പിനു സ്വര്‍ണ്ണ വിലയാകുമെന്നുറപ്പ്. കല്ലുപ്പു പൊടിച്ചു പല്ലു തേച്ച കാലം മറന്നു. ചെങ്കല്ലു പൊടിയും കരിപ്പൊടിയുമൊക്കെയാണു പല്ലു വെളുപ്പിക്കാനായി ഉപയോഗിക്കുന്നത്. ആഹാരത്തിലൂടെ അവശ്യം വേണ്ട ഉപ്പു പോലും ശരീരത്തില്‍ ചെല്ലുന്നില്ലത്രെ. അതുകൊണ്ടാണത്രെ കുഞ്ഞുങ്ങളുടെ തൊണ്ട വീക്കം മാറാത്തത്. നാവിനെ കൊതിപ്പിക്കുന്ന ഉപ്പ്. ജീവിതത്തെ ചവര്‍പ്പിക്കുന്ന ഉപ്പ്... ദൈനംദിന മുറിവുകളുടെ നീറ്റല്‍ ഏറി വരുകയാണ്. അവ വല്ലാതെ കൊതിക്കുന്നുണ്ട്, ഒരു തരി ഉപ്പിന്റെ സാന്ത്വനത്തിനായി.<br /><br />അതിനിടയിലാണ് ബാപ്പൂജി ആശ്വാസത്തിന്റെ തിരി തെളിച്ചു കൊണ്ട് ഇര്വിന് പ്രഭുവിനു കത്തയക്കുന്നത്. പട്ടിണിപ്പാവങ്ങളെ ഇറുക്കിപ്പിഴിയുന്ന ചൂഷണത്തിന്റെ പര്യായമായ ഉപ്പു നികുതി ഉടന്‍ പിന്‍വലിക്കണം എന്നതായിരുന്നു മാര്‍ച്ച് രണ്ടിനു അയച്ച ആ കത്തിലെ ഏറ്റവും മുഖ്യമായ ആവശ്യം. ഇര്വിന് പ്രഭു അതു മുഖവിലക്കെടുക്കില്ലെന്നു എല്ലാവര്ക്കും അറിയാമായിരുന്നു. അതുകൊണ്ടു തന്നെ കത്തില്‍ സൂചിപ്പിച്ച പ്രകാരം ഉപ്പു സത്യാഗ്രഹ സമരം നടക്കുമെന്നും.<br /><br />പ്രതീക്ഷിച്ചതു പോലെ ബാപ്പൂജി മാര്‍ച്ച് പന്ത്രണ്ടിനു അതിരാവിലെ സബര്‍മതിയില്‍ നിന്നും പുറപ്പെട്ടു. താനടക്കം എഴുപത്തിയെട്ടു പ്രവര്‍ത്തകരുമായി. ദണ്ഡിയിലെ ഉപ്പു പാടത്തു ചെന്നു കടല്‍ വെള്ളം വറ്റിച്ച് ഉപ്പു കുറുക്കി ബ്രിട്ടീഷുകാര്‍ ഉപ്പില്‍ അടിച്ചേല്‍പ്പിച്ച കഴുത്തറപ്പന്‍ നിയമങ്ങള്‍ ലംഘിക്കാന്‍ വേണ്ടിയുള്ള യാത്ര. ഓരോ ദിവസവും പത്തു പന്ത്രണ്ടു മൈലുകള്‍ താണ്ടും. പിന്നെ പൊതുയോഗം, പ്രസംഗം, അല്‍പ്പം വിശ്രമവും. പ്രഭാതമുണരും മുമ്പ് വീണ്ടും നടത്തം. അടുത്ത താവളത്തിലേക്ക്. അങ്ങിനെ ഇതാ ദണ്ഡിയില്‍ എത്തിയിരിക്കുന്നു.<br /><br />അല്‍പ്പംകഴിഞ്ഞാല്‍ ബാപ്പൂജി ഉപ്പു പാടത്തിറങ്ങും. ഇ കറുത്ത ഉപ്പു നിയമങ്ങള്‍ കാറ്റില്‍ പറത്തും. പിന്നാലെ ഞങ്ങളും. ഞങ്ങളെ പിന്തുടര്ന്ന് ഈ രാജ്യത്തെ ഓരോ പൌരനും. ബ്രിട്ടീഷുകാരുടെ പാലായത്തിനു സമയമടുത്തെന്നു ഒരോ ഭാരതീയനും അറിയാം.<br /><br />ഈ അറിവ് ബ്രിട്ടീഷു പട്ടാളത്തിനും ഉണ്ടാവും. എപ്പോള്‍ വേണമെങ്കിലും അവരെത്താം. നിറച്ച തോക്കുകളുമായി. ജലിയന്‍ വാലായിലെ മൈതാനത്തിലെന്ന പോലെ ഉപ്പുപാടങ്ങളിലും ചോര തളം കെട്ടും. എന്നാലും ബാപ്പൂജി ഉപ്പ് എടുക്കും. താനും. കഠിനമായ യാത്ര എന്നതിലുപരി ഇതൊക്കെ മനസില്‍ കണ്ടു കൊണ്ടാവും ബാപ്പുജി സ്ത്രീകളെ ഈ യാത്രയില്‍ നിന്നും നിര്‍ബന്ധപൂര്‍വം ഒഴിവാക്കിയത്?<br /><br />വെളുത്ത വസ്ത്രങ്ങളില്‍ പുതിയ ഭൂപടങ്ങള്‍ തീര്‍ക്കുകയാണ് ഒലിച്ചിറങ്ങുന്ന ഉപ്പു ചാലുകള്‍. അതിലേക്കു കടല്ക്കാറ്റു ഭീതിയൂതുമ്പോള്‍ കുലുങ്ങാത്ത കാല്‍വെപ്പുകളുമായി മുന്നില്‍ ബാപ്പൂജി. ക്ഷീണം ആവേശത്തിനു വഴി ഒഴിയുന്നു. എങ്കിലും ദാഹം വര്‍ദ്ധിക്കുകയാണ്. സ്വാതന്ത്യ്രത്തിനായുള്ള ദാഹം. അതു കാലുകളിലേക്കു നിലയ്ക്കാത്ത ഊര്‍ജം ചുരത്തുന്നു. കാലുകളുടെ ആ ഉറച്ച ചുവടുകളില്‍ ഭൂമി കുലുങ്ങുന്നതു കൊണ്ടാവണം, ദൂരെ വെട്ടിത്തിളങ്ങുന്ന കടല്‍ത്തിരകള്‍ ഇടയ്ക്ക് തല ഉയര്‍ത്തിനോക്കുന്നത്. നിശ്ചയ ദാര്‍ഢ്യത്തിന്റെ കണ്ണുകള്‍ കണ്ട് അവയോരോന്നും ഉടനെ തന്നെ പത്തി താഴ്ത്തുന്നുമുണ്ട്.<br /><br />ബാപ്പൂജി ഉപ്പു പാടത്തെത്തിക്കഴിഞ്ഞിരിക്കുന്നു. ആ വേഗത്തെ വെല്ലാന്‍ ഏതു ശക്തിക്കാവും! പിന്നീട് എല്ലാം ത്ധടുതിയിലായിരുന്നു. ഉപ്പു പാടത്തു നിന്നും ഒരു ചീളു ഉപ്പുമണ്ണു കൈയിലെടുത്തുകൊണ്ടു ബാപ്പൂജി പ്രഖ്യാപിച്ചു. 'പാവപ്പെട്ടവരുടെ കീശയില്‍ കൈയിട്ടു വാരുന്ന ഇതു വരെ കണ്ടതില്‍ വെച്ച് ഏറ്റവും അന്യായമായ ദുഷിച്ച ഉപ്പു നിയമം ഇതാ ലംഘിക്കപ്പെട്ടിരിക്കുന്നു. '<br /><br />ബാപ്പൂജിക്കു പുറകേ ഉപ്പു വാരി നിയമം ലംഘിക്കാന്‍ ഒരോ പ്രവര്‍ത്തകരും പായുകയാണ്. പന്നലാലും ആവേശത്തോടെ ഉപ്പു പാടത്തേക്കു ഓടിക്കയറി. ഇളം മഞ്ഞ നിറത്തില്‍ ചളിമണ്ണില്‍ ഊറിയ ഉപ്പു പാളി. അതില്‍ നിന്ന് ഒരു ചീള് അടര്‍ത്തിയപ്പോള്‍ ഭൂമി വിറച്ചു, ഇടി മുഴങ്ങിയതു പോലെ. ഭൂകമ്പത്തില്‍ ഭൂമി പിളരുന്നതു പോലെ.<br /><br />വെറും തോന്നലല്ല, കുഴഞ്ഞ ചളിയില്‍ താഴുകയാണ് കാലുകള്‍. കാലുകള്‍ മാത്രമല്ല, ഉടലും പിന്നെ തലയും. തൊണ്ടയിലെ ശബ്ദം ചളിയില്‍ കുമിളകള്‍ തീര്‍ത്തു. ഉപ്പു പാടത്തെ ആരവങ്ങള്‍ അകലുന്നു. 'രഘുപതി രാഘവ രാജാ റാം' നേര്‍ത്തു വരുന്നു. കുഴഞ്ഞ ചതുപ്പില്‍ മൂക്കും താണു കഴിഞ്ഞു. ചുറ്റും കനത്തുറയുന്ന ഇരുട്ടും തണുപ്പും മാത്രം.<br /><br />രണ്ട്.<br /><br />ബോധം വരുമ്പോള്‍ കടല്‍ത്തീരത്ത് ഇരിക്കുകയാണ്. തിരയൊടുങ്ങിത്തുടിക്കുന്ന അറബിക്കടല്‍. മദപ്പാടിനു മുമ്പുള്ള ആനയുടെ ശാന്തതയാണോ അത്?<br /><br />പ്രഭാതത്തിലേക്കു പറക്കുന്ന ഒരു കടല്‍പ്പക്ഷി. അതിനെ അനുഗമിച്ച കണ്ണുകള്‍ പകച്ചു പോയി. ആകാശത്തിലേക്കു തല ഉയര്‍ത്തി നില്ക്കുന്ന നിരവധി കോണ്‍ക്രീറ്റു കുന്നുകള്‍! എട്ടും പത്തുമല്ല, എണ്ണം പകച്ചു പോകുന്നത്ര! മാത്രമല്ല, താനിരിക്കുന്നത് ഉപ്പുപാടത്തല്ല. പൊടിമണലില്‍. എവിടെയാണു താന്‍? എവിടെ ബാപ്പൂജി? ഭൂകമ്പത്തില്‍ ചളിത്തിട്ട നീങ്ങി മണല്‍ തിട്ടയിലെത്തിയോ? അതോ ഒരു സുനാമിത്തിരയുടെ മസ്തകത്തിലേറി ഇങ്ങോട്ടടിഞ്ഞോ? ഉറപ്പായും താന്‍ എങ്ങോട്ടോ പറിച്ചെറിയപ്പെട്ടിരിക്കുന്നു. എങ്ങോട്ട്?<br /><br />ചാടിയെഴുന്നേറ്റ് മണലിലൂടെ നടന്നു. കടല്‍ത്തീരത്തേക്കുള്ള മൂന്നു വഴികളിലൂടേയും അസംഖ്യം ആളുകള്‍ വന്നു കൊണ്ടിരിക്കുന്നു. കിഴക്കു നിന്നുള്ള വഴിയിലൂടെ ശുഭ്ര വസ്ത്ര ധാരികള്‍ ജാഥയായി വരുന്നുണ്ട്. ഇല്ല, ബാപ്പൂജി അവരോടൊപ്പമില്ല. ഉണ്ടെങ്കില്‍ മുന്‍നിരയില്‍ തന്നെ ഉണ്ടാകുമായിരുന്നു. ഒരു പക്ഷേ ക്രൂരരായ ബ്രിട്ടീഷു പട്ടാളം അദ്ദേഹത്തെ...? ആ ചിന്തയില്‍ ചങ്കിലൊരു മുളകു കോറി. എന്തു ചെയ്യണം? എവിടെ തിരയണം? ആരോടു തിരക്കണം?<br /><br />പെട്ടെന്നതാ സൈറണ്‍ മുഴക്കിക്കൊണ്ട് നിരയായി കാറുകള്‍ വരുന്നു. മനോഹരമായ ആ കാറുകള്‍ കണ്ടാലറിയാം, വന്നത് വൈസ്രോയി ആണെന്ന്. കറുത്ത വസ്ത്രം ധരിച്ച തോക്കു ധാരികള്‍ ചാടിനിരന്നു. അവര്‍ക്കിടയിലേക്കു കാറില്‍ നിന്നിറങ്ങിയത് ...! കണ്ണുകളെ വിശ്വസിക്കാമോ? ഇന്ത്യക്കാരനായ വൈസ്രോയിയോ! മുന്നിലേക്കു നടക്കാന്‍ തുനിഞ്ഞെങ്കിലും കഴിഞ്ഞില്ല. ജനത്തിരക്ക് ആ ശ്രമത്തെ വിഫലമാക്കി.<br />വെയില് മൂത്തു തുടങ്ങി. ദാഹവും. അടുത്തുള്ള ഒരു കൊച്ചുകടയെ ഈച്ചകള്‍ പോലെ പൊതിഞ്ഞിരിക്കുകയാണ് ജനം. കറുത്ത ദ്രാവകം നിറച്ച കുപ്പികളുമായി ചിലര്‍ വിജയശ്രീലാളിതരായി പുറത്തേക്കു തെറിച്ചു വരുന്നുണ്ട്. ദാഹം അടക്കാനാവുന്നില്ല. ഒരുവിധം തിരക്കിനുള്ളിലേക്കു നുഴഞ്ഞു കയറി. ഐസു പെട്ടിയില്‍ നിന്നും കറുത്ത കുപ്പി എടുത്തു നീട്ടിക്കൊണ്ട് ഒരുത്തന് പറഞ്ഞു. "കോളാ, ബീസ് റുപ്പയാ". ഇരുപത് രൂപയോ! തന്റെ ആറുമാസത്തെ കൂലി അത്രയും വരില്ലല്ലോ. ഇതും വിദേശികളുടെ മറ്റൊരു തട്ടിപ്പാവും. മണ്ണിന്റെ മക്കളെ മണ്ണിനും പെണ്ണിനും വേണ്ടി പരസ്പരം വെട്ടിക്കൊല്ലിച്ച് മണ്ണു കവര്‍ന്നവരല്ലേ അവര്‍. ഈ കോളയും അതുപോലെ ഒരു കൊള്ള തന്നെയാവും.<br /><br />"അതു കുടിക്കാതിരിക്കുന്നതാ ഭേദം. കൊടിയ വിഷമാ അതില്‍" കൈയില്‍ ചില കടലാസുകള്‍ ചുരുട്ടിപ്പിടിച്ചു കുര്‍ത്ത യും പൈജാമയും ധരിച്ച ആരോഗ്യമുള്ള ഒരു വൃദ്ധന്.<br /><br />"താങ്കള്‍ ആരാ? എവിടെ നിന്നാ?"<br /><br />"ഞാന്‍ വാസുദേവ് പാട്ടീല്‍. ഇപ്പോള്‍ മുംബൈക്കാരന്. പക്ഷേ..." അയാളുടെ കണ്ഠം ഇടറി. കണ്ണിലൊരു തുള്ളി ഉരുണ്ടു നിറഞ്ഞു. അതില്‍ അറബിക്കടലിന്റെ പ്രക്ഷുബ്ധത പ്രതിഫലിക്കുന്നുണ്ടായിരുന്നു. ഒന്നു നിര്‍ത്തിയ ശേഷം അയാള്‍ ചോദിച്ചു.<br /><br />"താങ്കള്‍ ആരാ?"<br /><br />"ഞാന്‍ പന്നലാല്‍.. വഴിതെറ്റി ഇവിടെ എത്തിപ്പെട്ടതാ. രാവിലെ തൊട്ട് നടപ്പാ ഏതാ സ്ഥലമെന്നുപോലും നിശ്ചയമില്ലാതെ. "<br /><br />"ഇതു മുംബൈ നഗരത്തിലെ പ്രശസ്തമായ ജുഹു ബീച്ച് ആണ്. അലഞ്ഞു തിരിഞ്ഞതിന്റെ ക്ഷീണം മുഖം വിളിച്ചു പറയുന്നുണ്ട്. ആഹാരം കഴിച്ചിട്ടില്ലെന്നും. വരൂ നമുക്കാ കടയില്‍ നിന്നും ബേല്‍പ്പുരിയോ പാവ് ബാജിയോ കഴിക്കാം. "<br /><br />"ഹോ, എന്തൊരു തിരക്കാ?"<br /><br />കീശയില്‍ കൈവെച്ചു കൊണ്ട് പറഞ്ഞപ്പോള്‍ വാസുദേവ് ചിരിച്ചു. "ഇവിടെ തിരക്കൊഴിയാറില്ല. വരൂ എന്റെ<br />കൈയില്‍ ചില്ലറയുണ്ട്. "<br /><br />വലിയ തിരക്കില്ലാത്ത ഒരു കടയിലേക്കു പതുക്കെ നടന്നു. പാനി പുരിയുടെ മസാലവെള്ളം തയ്യാറാക്കുകയാണു കടക്കാരന്. ഒരു വെളുത്ത പൊടി കുടഞ്ഞിട്ട് ഒഴിഞ്ഞ പൊളിത്തീന്‍ കവര്‍ കടക്കാരന് വലിച്ചെറിഞ്ഞു. രണ്ടു പ്ളേറ്റ് ബേല്‍പ്പുരിയുമായും വാങ്ങി അവര്‍ അല്‍പ്പം മാറി ഇരുന്നു. കടല്‍ ഒന്നു ശക്തമായി ഊതിയപ്പോള്‍ ആ ഒഴിഞ്ഞ കവര്‍ പറന്നു അവരുടെ മുന്നിലെത്തി. പന്നലാല്‍ അതിലേക്കു നോക്കി.<br /><br />വായിച്ചതും അറിയാതെ ചോദിച്ചു പോയി. "ഉപ്പാണോ ഇതില്‍ ഉണ്ടായിരുന്നത്?"<br /><br />"അതെ ഉപ്പു തന്നെ. പുതിയ പാക്കറ്റില്‍. വില പിന്നേയും കൂടിക്കാണും അല്ലേ?"<br /><br />"തൊള്ളായിരത്തി അമ്പതു ഗ്രാമിനു ഇരുപ്പത്തഞ്ചു രൂപാ". കവറില്‍ പറ്റിയ ഒരു ഒരു നുള്ളു ഉപ്പു കൊതിയോടെ വായിലിട്ടു കൊണ്ടു ചോദിച്ചു. "എന്താ ജി. എസ്. ടി. ഇന്‍ക്ളൂഡഡ് എന്നാല്‍?"<br /><br />"ജി എസ് ടീ ന്നു പറഞ്ഞാല്‍ ഗൂഡ്സ് ആണ്റ്റ് സര്‍വീസസ് ടാക്സ്"<br /><br />"ടാക്സ് എന്നു വെച്ചാല്‍ നികുതിയല്ലേ? ഉപ്പിനും നികുതിയോ?"<br /><br />"അതെ, ഉപ്പിനെന്നല്ല, ഉല്‍പ്പാദിപ്പിക്കുന്ന എന്തിനും നികുതിയുണ്ട്. "<br /><br />"സര്‍വീസ് എന്നാല്‍ സേവനമല്ലേ?"<br /><br />"എന്നും പറയാം. പക്ഷേ ഇന്നു സേവനമെല്ലാം കാശിനു വേണ്ടിയാണല്ലോ. മാത്രമല്ല, ഓരോ സേവനവും ഒരു മൂല്യ വര്‍ദ്ധനവ് ഉണ്ടാക്കുന്നുണ്ട്. അതിനു നികുതി ബാദ്ധ്യതയും ഉണ്ടെന്നാണു നിയമം നിഷ്ക്കര്‍ഷിക്കുന്നത്" </p><br /><p>"അപ്പോള്‍ ബ്രിട്ടീഷുകാര്‍... "<br /><br />പന്നലാലിനെ തുടരാന്‍ അനുവദിക്കാതെ വാസുദേവ് പറഞ്ഞു. -" അവരൊക്കെ പോയിട്ടു പത്തെണ്‍പതു വര്‍ഷം കഴിഞ്ഞില്ലേ. ഇനി രാജ്യത്തിന്റെ പുരോഗതിക്കുള്ള പണം നാം തന്നെ സമാഹരിച്ചല്ലേ പറ്റൂ. "<br /><br />"ഒന്നും മനസിലാവുന്നില്ലല്ലോ. "<br /><br />"വിശദമായി പറയാം. നോക്കൂ ആ കപ്പലണ്ടി വില്ക്കുന്നവനെ കണ്ടോ. അവന് നൂറു രൂപാക്കു ഒരു കിലോ കടല വാങ്ങി മസാല മണലില്‍ വറുത്ത് മുപ്പതു പൊതിയാക്കി പൊതിയൊന്നിനു അഞ്ചു രൂപക്കു വിറ്റ് നൂറ്റമ്പതു രൂപാ ഉണ്ടാക്കുന്നെന്നിരിക്കട്ടെ. അവന് അമ്പതു രൂപാ ലാഭമുണ്ടാക്കുന്നുണ്ട്. കടലയിലുണ്ടാകുന്ന ഈ അമ്പതു രൂപയുടെ മൂല്യ വര്‍ദ്ധനവിനു അവന് നികുതി അടക്കേണ്ടതുണ്ട്. "<br /><br />"ആ പാവം കപ്പലണ്ടിക്കാരനോ?"<br /><br />"എന്താ ഈ രാജ്യത്തിന്റെ പുരോഗതിയില്‍ അവനും പങ്കാളിയാവണ്ടേ? മാത്രമല്ല ലക്ഷക്കണക്കിനു കപ്പലണ്ടി വില്‍പ്പനക്കാര്‍ ഈ രാജ്യത്തുണ്ട്. അപ്പോള്‍ നല്ലൊരു തുകയാവില്ലേ അത്?"<br /><br />"ങാ, ഗവണ്‍മെണ്റ്റു അവനു വെള്ളവും വെളിച്ചവും ജീവിത സൌകര്യങ്ങളും സൌജന്യമായി നല്‍കുന്നുണ്ടാവുമല്ലോ" "സൌജന്യമായിട്ടോ? ഇളവുകള്‍ പോലും പൂര്‍ണ്ണമായും നിര്‍ത്തിയാലേ രാജ്യത്തെ ഓരോ പൌരനും സ്വയം പര്യാപ്തമാകൂ എന്നാ ഗവണ്‍മെണ്റ്റു പറയുന്നത്. "<br /><br />"എന്നാലും വീട്ടു നികുതി, ഭൂമി നികുതി ഒക്കെ നിര്‍ത്തലാക്കിക്കാണുമല്ലേ?"<br /><br />"താങ്കള്‍ ഈ രാജ്യത്തല്ലേ ജീവിക്കുന്നത്! ഏതെങ്കിലും നികുതി എന്നെങ്കിലും നിര്‍ത്തലാക്കിയിട്ടുണ്ടോ? പേരും രൂപവും ഒക്കെ മാറ്റുമെന്നല്ലാതെ. ഇതിനൊക്കെ പുറമേ ആദായ നികുതി, വാഹന നികുതി, പാര്‍ക്കിംഗ് നികുതി, പാത നികുതി, പാതയിലെ പാലങ്ങള്‍ക്കൊക്കെ വേറേ വേറേ നികുതി... അങ്ങിനെ നികുതി തലയിടാത്ത എന്താ ഇന്നുള്ളത്?"<br /><br />"അപ്പോള്‍ ഭരണം കൊണ്ട് എന്താ ഗുണം?"<br /><br />"ഭരിക്കുന്നവനു ഗുണം മാത്രമല്ലേയുള്ളു. ജനങ്ങള്‍ക്കും ഗുണമുണ്ട്. സൌജന്യമായി ഭരിക്കപ്പെടുന്നുണ്ടല്ലോ. മാത്രമല്ല, അവര്‍ തന്നെയാണു അവരെ ഭരിക്കുന്നതെന്നു ആശ്വസിക്കുകയും ചെയ്യാം. ഇതൊന്നും ഞാന്‍ പറയുന്നതല്ല കേട്ടോ. ഗവണ്‍മണ്റ്റ് പറയുന്നതാ" ഒന്നു നിര്‍ത്തിയിട്ട് വാസുദേവ് തുടര്‍ന്നു.<br /><br />"ഞാന്‍ കുറേ ദൂരെ ഒരു ഗ്രാമത്തില്‍ ആണു ജനിച്ചത്. അടുത്തുള്ള നഗരത്തില്‍ വിദ്യാഭ്യാസം കഴിഞ്ഞു ഗ്രാമത്തിലേക്കു തിരിച്ചു പോയത് അച്ഛനെ കൃഷിയില്‍ സഹായിക്കാനായിരുന്നു. തെല്ലു ദൂരെയായി ഒരു അണക്കെട്ടു വരുന്നെന്നു കേട്ടു. നര്‍മ്മദയിലെ വെള്ളം വേനല്‍ക്കാലത്തും കൃഷിക്കു ലഭ്യമാകുമല്ലോ എന്നു സന്തോഷിച്ചിരിക്കുമ്പോഴാണ് അറിയുന്നത് അണക്കെട്ടു വന്നാല്‍ കൃഷിയും ഗ്രാമം തന്നെയും മുങ്ങിപ്പോകുമെന്ന്. പിന്നീട് ആ സ്ഥലമെല്ലാം ഗവണ്‍മെണ്റ്റു കൈയടക്കി, നക്കാപിച്ചക്കാശിന്. ഞങ്ങളെയൊക്കെ മുംബൈയുടെ പ്രാന്ത പ്രദേശങ്ങളില്‍ കുത്തി നിര്‍ത്തിയ കെട്ടിടങ്ങളുടെ ഒറ്റമുറി ഫ്ളാറ്റുകളിലേക്കു പറിച്ചു കുത്തി. വര്‍ഷങ്ങള്‍ കഴിഞ്ഞാണു അറിഞ്ഞത് ആ ഗ്രാമം മുങ്ങിയിട്ടില്ലെന്ന്. ചെന്നു നോക്കുമ്പോള്‍ അവിടെ അപ്പാര്‍ട്ടുമെണ്റ്റുകളും ആശുപത്രിയും സ്ക്കൂളും ഷോപ്പിംഗ് കോപ്ളക്സുകളും ഒക്കെ ഉയര്‍ന്നിരിക്കയാണ്. കുറേ ബുദ്ധിമുട്ടിയാണു ചിതറിപ്പോയ ഗ്രാമവാസികളില്‍ ചിലരെയെങ്കിലും കണ്ടുപിടിച്ചത്. ഞങ്ങള്‍ ആ ഭൂമി തിരികെ കിട്ടാനുള്ള ഒരു നിവേദനം തയ്യാറാക്കി. അപ്പോഴാണ് അറിഞ്ഞത് ഉപ്പു സത്യാഗ്രഹത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന സമ്മേളനം ജുഹു ബീച്ചില്‍ ഗാന്ധിഗ്രാമിനടുത്തു നടക്കാന്‍ പോകുന്നുണ്ടെന്നും അതില്‍ പങ്കെടുക്കാന്‍ പ്രധാന മന്ത്രി വരുന്നുണ്ടെന്നും. അങ്ങിനെയെങ്കില്‍ നിവേദനം പ്രധാന മന്ത്രിക്കു നേരില്‍ കൊടുക്കാന്‍ ശ്രമിക്കാമെന്നു കരുതിയാണു ഞാന്‍ ഇങ്ങോട്ടു വന്നത്. കൊടുത്തിട്ടും വലിയ പ്രയോജനമില്ലെന്നു അറിയാതല്ല, എങ്കിലും പ്രതിഷേധം അറിയിക്കാമല്ലോ എന്നു കരുതിയിട്ടാ. അതാ, പ്രധാനമന്ത്രിയുടെ പ്രസംഗം അവസാനിക്കാറായെന്നു തോന്നുന്നു. ഞാന്‍ അങ്ങോട്ടു ചെല്ലട്ടെ. "<br /><br />വാസുദേവിനെ തെല്ലു ദൂരം അനുഗമിച്ചു. ഇപ്പോള്‍ പ്രസംഗം ശരിക്കും കേള്‍ക്കാം.<br /><br />" വികസനമാണ് ഈ സര്‍ക്കാറിന്റെ മറ്റൊരു മുഖ്യ അജന്‍ഡ. കമ്പ്യൂട്ടറിലോ മൊബേല്‍ ഫോണിലോ ഒന്നു ഞെക്കിയാല്‍ മുറ്റത്തു വന്നു നില്ക്കുന്ന ശീതികരിച്ച കാറ്. അതിനോടുവാന്‍ അതിവേഗപ്പാതകള്‍. പുതിയ വിമാന ത്താവളങ്ങള്‍. നക്ഷത്ര ഹോട്ടലുകള്‍.. ഈ വികസനം ഇവിടെ നിന്നു പോകരുത്. അതേസമയം അനുസ്യൂതമായ വികസന പ്രവര്‍ത്തനങ്ങള്‍ നമ്മുടെ അന്തരീക്ഷത്തെ മലിനീകരിച്ചു കൊണ്ടിരിക്കുകയാണ്. അതു തടഞ്ഞു ശുദ്ധവായു ലഭ്യമാക്കേണ്ടതുണ്ട്. അതിനായി പല പല പദ്ധതികളും നടപ്പിലാക്കാന്‍ തീരുമാനിച്ച കാര്യം ഈ സുദിനത്തില്‍ സന്തോഷ പൂര്‍വം ഞാന്‍ നിങ്ങളെ അറിയിക്കുകയാണ്."<br /><br />കൈയടികളുടെ ഒരു ഇടവേളക്കു ശേഷം പ്രസംഗം തുടര്‍ന്നു. "പുറം തള്ളുന്ന മാലിന്യങ്ങള്‍ പലപ്പോഴും വ്യവസായ ശാലകള്‍ ശുദ്ധീകരിക്കാറില്ല. അതുകൊണ്ട് അതിന്റെ സംസ്ക്കരണം വരും വര്‍ഷങ്ങളില്‍ സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ പോകുകയാണ്. മറ്റൊരു പദ്ധതി വനവല്ക്കരണമാണ്. ആള് പാര്‍പ്പു കുറഞ്ഞ കൊച്ചു ഗ്രാമങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് അവിടെ വിപണന സാദ്ധ്യതയുള്ള മരങ്ങള്‍ വെച്ചു പിടിപ്പിച്ച് ആ പ്രദേശങ്ങള്‍ സംരക്ഷിത വനങ്ങളാക്കി മാറ്റും. ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ ഉതകുന്ന പലതും ഇതിനോടനുബന്ധിച്ചു നിര്‍മ്മിക്കാന്‍ ഗവണ്‍മെണ്റ്റു മുന്‍ കൈ ഏടുക്കും. അവിടെ താമസിക്കുന്ന ഗ്രാമീണരെ നഗരപ്രാന്തങ്ങളില്‍ നിര്‍മ്മിക്കുന്ന പുതിയ ഫ്ളാറ്റുകളിലേക്കു മാറ്റിപാര്‍പ്പിക്കും. ഇതിനൊക്കെ ഭീമമായ ചിലവുണ്ട്. അതിലേക്കായി ഒരു പുതിയ നികുതി കൂടെ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നിര്‍ബന്ധിക്കപ്പെട്ടിരിക്കയാണ്. വര്‍ഷം തോറും ഒരു ചെറിയ തുക ശ്വാസനികുതിയായി അടച്ച് ഈ പദ്ധതികളെ വിജയിപ്പിക്കണമെന്നു ഞാന്‍ നിങ്ങളോട് ഈ വേളയില്‍ അഭ്യര്‍ത്ഥിക്കുകയാണ്... "<br /><br />പിന്നീടൊന്നും കേള്‍ക്കാന്‍ നില്‍ക്കാതെ വടക്കോട്ട് കുതിച്ചോടി. ആരെങ്കിലും പിന്നിലൂടെ ഓടിയെത്തുമെന്നും മൂക്കു പൊത്തിപ്പിടിച്ചു ശ്വാസനികുതി ചോദിക്കുമെന്നും ഉള്ള ഭയമായിരുന്നു ഉള്ളു നിറയെ. മനസു വല്ലാതെ കൊതിക്കുന്നുണ്ടായിരുന്നു, ഒരിക്കല്‍ കൂടെ മണ്ണില്‍ പുതഞ്ഞു താഴാന്‍.<br /><br />ഓടിക്കിതച്ച് ഗാന്ധി ഗ്രാമിനപ്പുറത്ത് എത്തിയപ്പോള്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ ഒരു വൃദ്ധന് ഇരിക്കുന്നു. സൂക്ഷിച്ചു നോക്കിയപ്പോള്‍ അത്ഭുതപ്പെട്ടുപോയി. വല്ലാത്ത ആശ്വാസവും തോന്നി. ബാപ്പൂജി!<br /><br />എന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നു. പക്ഷേ ഇത്രയേ പറയാന്‍ കഴിഞ്ഞുള്ളു.<br /><br />"ബാപ്പൂജി, ഇവര്‍ പറയുന്നതു കേട്ടോ?"<br /><br />"കേട്ടു" നിശ്ചയദാര്‍ഢ്യത്തിന്റെ ആ സ്വരം തുടര്‍ന്നു. "അന്യായത്തിന്റെ പര്യായമായ ശ്വാസ നികുതിക്കെതിരെ ഞാന്‍ മൂക്കും വായും പൊത്തി പ്രതിഷേധിക്കാന്‍ പോകുകയാണ്. "<br /><br />ബാപ്പൂജി വായും മൂക്കും പൊത്തുന്നതു കണ്ടപ്പോള്‍ ചങ്കു പറിയുന്ന ശബ്ദത്തില്‍ പന്നലാല്‍ പറഞ്ഞു.<br /><br />"അരുത്, ബാപ്പൂജി അരുത്. അവിവേകം ചെയ്യരുത്. അങ്ങയെ ശ്രദ്ധിക്കാന്‍ ഇവര്‍ ബ്രിട്ടീഷുകാരല്ലല്ലോ. " </p>Jithendrakumar/ജിതേന്ദ്രകുമാര്‍http://www.blogger.com/profile/16439802522042719970noreply@blogger.com17tag:blogger.com,1999:blog-8309376469645997649.post-8451669427535806742009-12-12T07:12:00.000-08:002009-12-16T08:20:52.832-08:00എ.ടി.എം. (കഥ)തിരയാന്‍ തുടങ്ങിയിട്ടേറെ നേരമായി. ഒന്നും ബോധിക്കുന്നില്ല. എങ്ങിനെ ബോധിക്കും? ബോധിക്കാന്‍ എന്തെല്ലാം ഒത്തുവരണം? മനോഹരമായില്ലെങ്കില്‍ പോലും 'അയ്യേ.." ന്ന് പറയിക്കാത്തത്. കീശക്കു വഴങ്ങുന്നത്. കൌതുകക്കണ്ണ് വിടര്‍ത്തുന്നത്. ഓര്‍മ്മയിലെന്നും വിരിയുന്നത്. വാടാതെ പുഞ്ചിരിക്കുന്നത്. അങ്ങിനെ.. അങ്ങിനെ...<br /><br />പുഞ്ചിരിച്ചാനയിച്ച സുന്ദരി മുഖങ്ങളിലൊക്കെ ഇപ്പോള്‍ പുച്ഛമാണ്. 'രാവിലെ തന്നെ വലിഞ്ഞു കേറിക്കോളും' എന്ന ഭാവമാണ്. 'ഒന്നിറങ്ങിത്തരുമോ' എന്ന് ഓരോ നോട്ടങ്ങളും കെഞ്ചുന്നുണ്ട്. അങ്ങിനെ തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളൂ. തിരഞ്ഞിട്ടും തിരഞ്ഞിട്ടും തിരഞ്ഞുകൊണ്ടിരിക്കുന്നവര്‍ വെറും തിരവുകാരാണെന്നും ഒന്നും വാങ്ങാതെ മടങ്ങുന്നവരുമാണെന്നു ഏതു വില്‍പ്പനക്കാര്‍ക്കാണ് അറിയാത്തത്?<br /><br />കയറി വരുമ്പോഴേ സെയിത്സ് സുന്ദരിമാരുടെ വില്‍പ്പനച്ചിരി കടയുടമയുടെ മുഖത്തുണ്ടായിരുന്നില്ല. ചോദ്യ ചിഹ്നത്തിന്റെ ആ കണ്ണുകള്‍ തന്റെ കൈയിലെ പൊളിത്തീന്‍ കവറിലും അതിലെ ചോറ്റുപാത്രത്തിലും വെള്ളക്കുപ്പിയിലുമൊക്കെ ഇഴയുകയായിരുന്നു. അയാളുടെ ക്യാഷ് കൌണ്ടറില്‍ നിന്നുള്ള പാളിനോട്ടത്തില്‍ ശല്യവും ശകാരവുമൊക്കെ ഇപ്പോള്‍ തെളിഞ്ഞു കാണാം. എന്തെങ്കിലും ഒന്നു തടഞ്ഞിരുന്നെങ്കില്‍ !<br /><br />തടയുന്നുണ്ടു പലതും. സമ്മാനിക്കാന്‍ മനസു കൊതിക്കുന്നവ തന്നെ. പക്ഷേ അതില്‍ നൂലിട്ടു തൂക്കിയ പ്രൈസ് ടാഗ് ആണു യഥാര്‍ത്ഥത്തില്‍ 'തട'യാവുന്നത്. ഇനി തിരയാനും അധികം നേരമില്ല. തീവണ്ടിയെത്താനുള്ള നേരമായി. വെറും കയ്യുമായി ചെല്ലുന്നതേ അവള് പ്രതീക്ഷിക്കൂ. അപ്പോള്‍ ഒരു സമ്മാനപ്പൊതി കാണുമ്പോഴേ ആ കണ്ണുകള്‍ വിടരും. വെറുതെ വിടര്‍ന്നാല്‍ പോരാ, നീലാകാശത്തിന്റെ ആഴങ്ങളില്‍ വര്‍ണ്ണ വിസ്മയങ്ങള്‍ പൂക്കണം. പക്ഷേ ആശക്കൊത്ത ഒരു കീശയുണ്ടായിരുന്നെങ്കില്‍ !<br /><br />പെട്ടന്നാണതു കണ്ണില്‍ തടഞ്ഞത്. ഞെട്ടറ്റിട്ടും പൊട്ടിവീഴാത്ത പൊന്‍കതിരിലേക്കു കണ്ണും നട്ട് ഒരു പഞ്ചവര്‍ണ്ണക്കിളി! അതിസുന്ദരം. കാണുന്നതിനു മുന്‍പേ കയ്യ് അതു എടുത്തു കഴിഞ്ഞിരുന്നു. മനസു മയങ്ങിയിരുന്നു. ഉദ്വേഗത്തിന്റെ ഹൃദയമിടിപ്പുകള്‍ കണ്ണുകളെ പ്രൈസ് ടാഗിലെത്തിച്ചിരുന്നു. അഞ്ഞൂറ്റി തൊണ്ണുറ്റൊമ്പത് രൂപാ തൊണ്ണൂറു പൈസ.<br /><br />ഓടുന്ന മിടിപ്പുകള്‍ കാലില്‍ കല്ലു കെട്ടിയപോലെ ഇഴഞ്ഞു. കീശയിലുള്ള നോട്ടുകള്‍ ഒന്നുകൂടെ എണ്ണി നോക്കി. അഞ്ഞൂറു തന്നെ. ഓഫീസില്‍ കൂടെ പണിയെടുക്കുന്നവനോടു കടം ഇരന്നു വാങ്ങിയത്. മുന്‍പു കടം വാങ്ങലായിരുന്നു. ഈയിടെയായി വിലക്കയറ്റത്തിന്റെ മുന്‍ചക്രങ്ങളോടൊത്തു ശമ്പളത്തിന്റെ പിന്‍ചക്രങ്ങള്‍ക്കു കുതിക്കാന്‍ കഴിയാത്തതുകൊണ്ട് കടം വീട്ടല്‍ കടംകഥയായി. അതോടെ കടം ഇരക്കലായി. പുതിയ കടം കൊണ്ട് പഴയ കടം വീട്ടി ജീവിതത്തിന്റെ ചക്രങ്ങള്‍ ഉരുട്ടി നീക്കുന്ന ഈ വിദ്യ എത്ര നാള് കൂടെ നടക്കുമെന്നറിയില്ല. പക്ഷേ ഒന്നറിയാം. ചക്രങ്ങള്‍ കുതിച്ചെത്താറായി തെല്ലകലെയുള്ള പ്ളാറ്റ് ഫോമിലേക്ക്.<br /><br />മൊബേല്‍ ഫോണ്‍ ഉണ്ടായിരുന്നെങ്കില്‍ അറിയാമായിരുന്നു, തീവണ്ടി എപ്പോഴെത്തുമെന്ന്. രാവില്‍ നിന്നും പകലിലേക്കും ഭാഷയില്‍ നിന്നു ഭാഷയിലേക്കും നഗരത്തില്‍ നിന്നും നഗരത്തിലേക്കും കുതിച്ചുകൊണ്ടേയിരിക്കുന്ന എക്സ്പ്രസ് തീവണ്ടിക്ക് വെറും അഞ്ചു മിനുട്ട് വിശ്രമമാണ് ഈ നഗരത്തില്‍. ആ അഞ്ചു മിനുട്ട് അവളെ കാണാം. സംസാരിക്കാം.<br /><br />എത്ര വര്‍ഷങ്ങളായി അവളെ കണ്ടിട്ട്! ആ ശബ്ദം കേട്ടിട്ട്! വര്‍ഷങ്ങളുടെ നീളത്തെക്കുറിച്ച് ഒരോ ഫോണിലും അവള് പറയാറുണ്ട്. കാത്തിരിപ്പിലെ ഉത്കണ്ഠയെ പറ്റി വേവലാതിപ്പെടാറുണ്ട്. എന്നാലും ഒളിഞ്ഞു നില്ക്കുന്ന പ്രതീക്ഷയുടെ പുഞ്ചിരി വാക്കുകള്‍ക്കിടയില്‍ നിന്നും തലനീട്ടാറുണ്ട്.<br /><br />"ഈ ജോലി തല ഉയര്‍ത്തി നില്ക്കാന് ഇടം തരുമെന്നു തോന്നുന്നു. അതുകൊണ്ടാണു അങ്ങു ജോലി ചെയ്യുന്ന നഗരവും കടന്നേറെ ദൂരെയുള്ള ഈ ജോലിക്കായി ഞാന്‍ പോകുന്നത്. ഞാന്‍ കൊതിക്കുന്ന തണല്‍ അകലുകയാണോ എന്ന ഭീതി വല്ലാതെ വളരുന്നു. നാട്ടിലേക്കില്ല. ഫോണ്‍ വിളിയില്ല. അങ്ങോട്ടു വിളിക്കാമെന്നു വെച്ചാല്‍ മൊബേല്‍ ഫോണുമില്ല. ആ മനസ് അറിയാമെന്ന വിശ്വാസത്തെ ഇനിയും ഭീതി വിഴുങ്ങിയിട്ടില്ല. അതുകൊണ്ട് തീവണ്ടി അവിടെ എത്തുമ്പോള്‍ സ്റ്റേഷനില്‍ വരണം. നേരിട്ടു കാണണം. വന്നില്ലെങ്കില്‍.... എന്നെ തഴയുകയാണെന്ന ഭീതി ഒരു പക്ഷേ... ഇല്ല, വരും. വരണം. വരുമെന്ന പ്രതീക്ഷയോടെ ...<br />സ്നേഹ പൂര്‍വ്വം<br />സുമി"<br /><br />പണ്ടെങ്ങോ കണ്ടു മറന്ന ചങ്ങാതിയുടെ നീല മുഖം വാതില്ക്കല് കണ്ടപ്പോള്‍ ഉണ്ടായ സന്തോഷം ഇന്‍ലാന്‍ഡു ലെറ്റര്‍ തുറന്നു വായിച്ചപ്പോള്‍ വിദ്വേഷമായി മാറി. പക്ഷേ വിവേകം നന്ദി പറഞ്ഞു. അവളുടെ മനസിലെ തീര്‍ത്തും സ്വാഭാവികമായ ഭീതിയെക്കുറിച്ചു പറഞ്ഞതിന്. ആധികള്‍ പങ്കു വെച്ചതിനും.<br /><br />ആധികളെ ആധികള്‍ കൊണ്ടു അടക്കാന്‍ കഴിയില്ലല്ലോ. അതുകൊണ്ടാണു ഒന്നും അറിയിക്കാതിരുന്നത്. ഫോണ്‍ വിളികള്‍ കുറച്ചതും. നീണ്ട ഒരു കടം മൊബേല്‍ ഫോണ്‍ ഭക്ഷിച്ചു വിടവാങ്ങിയപ്പോഴും ആ സന്തോഷം തന്നെയാണു തോന്നിയതും.<br /><br />ഓര്‍മ്മകള്‍ പിന്നോട്ടോടുമ്പോള്‍ വാച്ചിലെ സൂചികള്‍ കുതിക്കുന്നത് മുന്നോട്ടാണ്. കൃത്യ സമയത്തിനു സ്റ്റേഷനിലെത്തണം. എന്നും ഏറെ വൈകിയെത്തുന്ന ബസ് വീട്ടില്‍ നിന്നിറങ്ങാന്‍ ഒരു മിനുട്ടു വൈകുന്ന ദിവസം തനിക്കു ചന്തിയും കാണിച്ചു ഓടി അകലുന്നത് എത്ര തവണ കണ്ടിരിക്കുന്നു. സമയത്തിനു മുന്‍പെത്തി കാത്തിരുന്നാലോ, ഏറെ വൈകുന്ന വണ്ടി തന്റെ അരദിവസത്തെ അവധിയെ ഒരു ദിവസത്തെ അവധിയായി മാറ്റുകയും ചെയ്യും. ഇതൊക്കെ മുന്നില്‍ കണ്ട് ജീവിതത്തെ നേരിടാന്‍ പഠിച്ചിരിക്കുന്നു. എന്നാലും ചില നേരങ്ങളില്‍ ചാടി വീഴുന്ന ചില അത്ഭുതങ്ങള്‍ ശരിക്കും അത്ഭുതപ്പെടുത്താറുണ്ട്. അതുപോലെ തന്നെ വന്നെത്താറുണ്ട് ചില ഞെട്ടലുകളും.<br /><br />ഇന്നു രാവിലെ കഴിഞ്ഞേ ഉള്ളു അങ്ങിനെയൊന്ന്. എന്നും രാത്രി ഉറങ്ങാന്‍ കിടന്നു അല്‍പ്പം കഴിഞ്ഞാല്‍ തോന്നും വാതില്‍ കുറ്റിയിട്ടിട്ടില്ലെന്നു. ചെന്നു നോക്കുമ്പോള്‍ കാണാം കുറ്റിയും പൂട്ടുമൊക്കെ കിടക്കുന്നത്. ഈ പാഴ് വേലക്കൊരു അറുതി വരുത്താന്‍ ഇന്നലെ വാതില്‍ അടക്കാതെ കിടന്നു. അല്‍പ്പം കഴിഞ്ഞു എഴുന്നേറ്റു ചെല്ലുമ്പോള്‍ വിഡ്ഢിയാവില്ലല്ലോ എന്നു കരുതി.<br /><br />പക്ഷേ എഴുന്നേറ്റ് ചെന്നപ്പോള്‍ ഒന്നു ഞെട്ടി. വാതില്‍ തുറന്നു കിടക്കുന്നതു കണ്ടിട്ടല്ല. സൂര്യന് എത്തിനോക്കുന്നതു കണ്ടിട്ടുമല്ല. മുറിയിലെ സാധനങ്ങള്‍ വാരിവലിച്ചിട്ടതു കണ്ടിട്ട്. പിന്നെ ഒരു കുതിപ്പായിരുന്നു, കട്ടിലിലെ അലാറം ക്ളോക്കിനടുത്തേക്കു. എടുത്തു പിന്നിലൊന്നു ഞെക്കിയപ്പോള്‍ അതാ ബാറ്ററിയിടുന്ന സ്ഥലത്തു ചുരുണ്ടു കിടന്നുറങ്ങുന്നു നൂറിന്റെ അഞ്ചു നോട്ടുകള്‍. കൈയിലിരുന്നു മിടിക്കുന്ന ഹൃദയത്തെ അപ്പോഴാണു ഉള്ളിലേക്കിട്ടത്. പിന്നീടാണോര്‍ത്തത് വില്ക്കാന് എന്തെങ്കിലും കിട്ടുമോ എന്നറിയാന്‍ തലേന്നു അരിച്ചു പെറുക്കി തിരഞ്ഞത്.<br /><br />അതു പോലെ ഒരു നൂറു രൂപാ നോട്ടിന്റെ അത്ഭുതം? ഒരിക്കല്‍ കൂടെ പേഴ്സ് എടുത്തു എണ്ണി. ഇപ്പോഴും അഞ്ചു തന്നെ. പേഴ്സിന്റെ എല്ലാ പോക്കറ്റുകളും പരതി. അവളുടെ ഒരു പഴയ ഫോട്ടോ. പിന്നെ ഒരു എ.ടി.എം കാര്‍ഡ്. സേവിംഗ് അക്കൌണ്ടു തുറന്നപ്പോള്‍ ബാങ്ക് സൌജന്യമായി തന്നത്. ശമ്പളച്ചെക്കു മാറി കാശെത്തുന്ന ദിവസം തന്നെ മിനിമം ബാലന്‍സിലേക്കു കൂപ്പുകുത്തുന്ന സേവിംഗ് ബാങ്ക് അക്കൌണ്ട്.<br /><br />ഈയിടെ യായി എട്ടും പത്തും രൂപാ കൂടി അതു പത്ത് അറുപത് രൂപാ ആയിട്ടുണ്ടെന്നു തോന്നുന്നു. നൂറില്‍ താഴെയുള്ള നോട്ടുകള്‍ എ.ടി.എം മെഷിനില്‍ കിട്ടാത്തതുകൊണ്ട് ബാക്കി കിടക്കുന്ന അറുപത് രൂപാ. ഇനി വല്ല പലിശയോ മറ്റോ കൂടിച്ചേര്‍ന്ന് അതു നൂറു രൂപാ തികഞ്ഞിട്ടുണ്ടെങ്കിലോ? രണ്ടു ദിവസം മുമ്പ് കത്തു കിട്ടിയിരുന്നെങ്കില്‍ അക്കൌണ്ട് അടച്ചു മുഴുവന്‍ കാശുമെടുത്ത് നല്ലൊരു സമ്മാനം വാങ്ങാമായിരുന്നു. എന്തായാലും എ.ടി. എം സ്റ്റേഷണ്റ്റെ പിന്നിലുണ്ട്. ബാലന്‍സു നോക്കാന്‍ അധികം നേരം വേണ്ടല്ലോ. കടയില്‍ നിന്നും ഇറങ്ങി ഓടുമ്പോള്‍ കടയുടമ നെഞ്ചില്‍ കുരിശു വരക്കുന്നതു കണ്ടു.<br /><br />പ്രതീക്ഷിച്ചാല്‍ അത്ഭുതം വരില്ല. വന്നാലും അത്ഭുതത്തിന്റെ രൂപത്തിലാവില്ല. ടി.വി. വില്ക്കുന്നതിനു മുന്‍പ് കണ്ടറിഞ്ഞിട്ടുള്ളതാണ് ഇത്. ക്രിക്കറ്റ് കളി തോല്‍ക്കുമെന്ന് ഉറപ്പാകുമ്പോള്‍ ടി. വി. ഓഫ് ചെയ്ത് കിടന്നുറങ്ങും. രാവിലെ പത്രം തുറക്കുമ്പോള്‍ കാണാം അവസാന ഓവറില്‍ അവസാനത്തെ കളിക്കാരന് അത്ഭുതങ്ങള്‍ കാണിച്ച് ഇന്ത്യ കളി ജയിച്ച വാര്‍ത്ത. ജയിക്കുമെന്നുറപ്പായ കളി അതേ വിധത്തില്‍ തോല്‍ക്കാറുമുണ്ട്. അങ്ങിനെ ഒരു അത്ഭുതം പ്രതീക്ഷിച്ചു ഉണര്‍ന്നാലോ. കളി മഴ മൂലം ഉപേക്ഷിച്ച വാര്‍ത്തയാകും. നാലു ദിവസം കഴിഞ്ഞു മാച്ച് ഫിക്സിംഗ് വാര്‍ത്ത വരുമ്പോള്‍ എല്ലാ അത്ഭുതങ്ങളും കുത്തിയൊലിച്ചു പോകുകയും ചെയ്യും.<br /><br />സാറ്റ് ലൈറ്റ് കണക്ഷന് പ്രശ്നവും പ്രതീക്ഷിച്ചാണ് എ.ടി.എം ലേക്കു ഓടിയെത്തിയത്. എന്നും ഒഴിഞ്ഞു കിടക്കുന്നതു കണ്ടിട്ടുള്ള അവിടെ അതാ സാമാന്യം ഭേദപ്പെട്ട ഒരു വരി. വരിയില്‍ നിന്നിട്ടു നില്പ്പു ഉറക്കുന്നില്ല. പ്ളാറ്റ് ഫോമിലെ റെയില്‍വേയുടെ അനൌണ്‍സുമെന്റുകള്‍ കൃപയോടെ കാറ്റു കൊണ്ടു വരുമ്പോള്‍ അസ്വസ്ഥത ഏറുന്നു. പ്രതീക്ഷിച്ചതു പോലെ അതാ ആ അനൌണ്‍സ്മണ്റ്റ്, വണ്ടി കൃത്യ സമയത്തു എത്തുമെന്ന്. <br /><br />എ.ടി.എം ന് അകത്തുള്ള സ്ത്രീ നോട്ടുകള്‍ ഒരോന്നായി എണ്ണി കേടുപാടുകളൊക്കെ സുസൂക്ഷ്മം നിരീക്ഷിച്ച് ബാഗില്‍ വെക്കുകയാണ്. ഒടുക്കത്തെ നോട്ടും ബാഗിലിട്ട് വീണ്ടും ബാഗില്‍ തിരയുകയാണ്. അതില്‍ നിന്നും ഒരു തുണ്ടു കടലാസു എടുത്ത് പിന് നമ്പര്‍ ഒരോന്നായി നോക്കി നോക്കി കുത്തുന്നതു കണ്ടപ്പോള്‍ ക്ഷമ വിട്ടു പറഞ്ഞു പോയി. 'നാലക്കത്തിന്റെ നമ്പര്‍ ഓര്‍ക്കാന്‍ വയ്യാത്ത കഴുത'.<br /><br />ബാലന്‍സു സ്റ്റേറ്റ് മെന്റും വായിച്ചു ഇറങ്ങുന്നതു കണ്ടപ്പോള്‍ ഗേറ്റിലേക്കു ഓടിച്ചെന്നു അവരോടു പറഞ്ഞു, കാര്‍ഡ് കൂടെ എടുത്തോണ്ടു പോകാന്‍.<br /><br />യാര്‍ഡിലേക്കു മാറ്റുന്ന ഒരു ഗൂഡ്സ് വണ്ടിയുടെ എണ്ണമറ്റ ബോഗികള്‍ പതുക്കെ നടന്നു പോയി.<br /><br />അയാള്‍ ഇറങ്ങുന്നതിനു മുന്‍പേ ഇടിച്ചു കയറി. ഒറ്റക്കു ഇടിച്ചു കേറുന്നതു കണ്ടിട്ടാവണം അയാള്‍ ചിരിച്ചു കൊണ്ടാണ് ഇറങ്ങിപ്പോയത്. കാര്‍ഡ് മെഷീന് വലിക്കേണ്ട താമസം. രഹസ്യ നമ്പര്‍ കുത്തി. ബാലന്‍സ് അന്വേഷണത്തിന്റെ ചങ്കിടിപ്പിക്കുന്ന നീണ്ട സെക്കണ്ടുകള്‍.<br /><br />ചിലപ്പോള്‍ കാരം ബോര്‍ഡില്‍ സ്ട്രക്കര്‍ വെക്കുമ്പോഴേ തോന്നാറില്ലേ, മറുവശത്തെ പള്ളക്കു കിടക്കുന്ന കോയിന് ഈ ചെത്തില്‍ പോക്കറ്റിലേക്കു ഒഴുകുമെന്ന്. അത് അതുപോലെ ഒഴുകി പോക്കറ്റില്‍ വീഴുന്ന അതേ ഫീലിംഗ്. കട കട ശബ്ദത്തോടെ മെഷീന് നാക്കു നീട്ടിയപ്പോള്‍ മിനിമം ബാലന്‍സിനേക്കാള്‍ നൂറല്ല നൂറ്റി രണ്ടു രൂപാ കൂടുതല്‍! തുള്ളിച്ചാടണമെന്നു തോന്നി. അതോ തുള്ളിച്ചാടിയോ? എന്തായാലും നൂറു രൂപാ പിന് വലിക്കാനുള്ള തന്റെ ഓര്‍ഡര്‍ കുത്തിക്കഴിഞ്ഞു.<br /><br />അറുനൂറു രൂപയുടെ സമ്മാനവുമായി സ്റ്റേഷനിലേക്കു കുതിക്കുന്ന ചിത്രമാണു മനസില്‍. ഇല്ല, ജീവിതം പഠിപ്പിച്ചിട്ടുള്ളതൊക്കെ ഒടുക്കത്തെ ട്വിസ്റ്റുകളെ പ്രതീക്ഷിക്കാനാണ്. ഒന്നുകില്‍ നൂറിന്റെ നോട്ടു ഉണ്ടാകില്ല. അല്ലെങ്കില്‍ സാറ്റ് ലെറ്റ് ലിങ്ക് മുറിഞ്ഞ് അതു പ്രവര്ത്തിക്കാതാകും. അതുമല്ലെങ്കില്‍ കടയിലേക്കു കയറുമ്പോള്‍ മറ്റൊരാള്‍ ആ സമ്മാനവും കൊണ്ട് ഇറങ്ങി വരുന്നതു കാണും.<br /><br />ഇപ്പോഴും സ്ക്റീനില്‍ പ്ളീസ് വെയിറ്റ് എന്ന സന്ദേശമാണ്. എത്ര നേരമാണപ്പാ ഈ കാത്തിരുപ്പ്. ഒക്കെ തന്റെ ധൃതി കൊണ്ടു തോന്നുന്നതാണോ? അല്ല, ഏറെ നേരമായി. എന്തോ ഉടക്കുണ്ട്. പ്ളീസ് വെയിറ്റും അപ്രത്യക്ഷമായിരിക്കുന്നു. എ.ടി.എം കാര്‍ഡും അകത്തു കുടുങ്ങിയിരിക്കുന്നു.<br /><br />ചുറ്റുമൊന്നു നോക്കി. ആരേയും കാണുന്നില്ല. രണ്ടാമതും നമ്പര്‍ കുത്തി. ക്യാന്‍സല്‍ ബട്ടനില്‍ അമര്‍ത്തിപ്പിടിച്ചു. അനക്കമില്ല.<br /><br />ദേഷ്യം സഹിക്കാന്‍ കഴിഞ്ഞില്ല, രണ്ടു ഇടിയും ഒരു ചവിട്ടും കൊടുത്ത് പുറത്തേക്കു ഇറങ്ങുമ്പോള്‍ അതാ പിന്നില്‍ `കടാ കടാ' ശബ്ദം. തിരിഞ്ഞപ്പോള്‍ ഒരു നൂറു രൂപാ തല നീട്ടി ചിരിക്കുന്നു.<br /><br />ഒറ്റക്കുതിപ്പിനു അതെടുത്ത് ഒരുമ്മയും കൊടുത്തു കീശയില്‍ തിരുകി പുറത്തേക്കോടുമ്പോള്‍ വീണ്ടും പിന്നില്‍ `കട കടാ' ശബ്ദം. അപ്പോഴാ ഒാര്‍ത്തത് കാറ്‍ഡെടുത്തില്ല. നോക്കുമ്പോള്‍ കാറ്ഡ് പുറത്തേക്കു വന്നിട്ടില്ല. നൂറു രൂപാ അതാ കിടക്കുന്നു അവിടെ തന്നെ. അപ്പോള്‍ ആദ്യം കാശിനു പകരം കാറ്‍ഡാണോ എടുത്തത്? അല്ല, അതു കീശയില്‍ ഒടിഞ്ഞു കിടപ്പുണ്ട്. പതുക്കെ അതും എടുത്തു.<br /><br />അപ്പോള്‍ അതാ വരുന്നു ഒരു കെട്ടു നോട്ട്! സ്വപ്നമല്ലെന്നു ഉറപ്പിക്കാന്‍ തലക്കിട്ടൊന്നു തല്ലി. പിന്നെ നോട്ടുകള്‍ വാരി കീശയില്‍ നിറച്ചു. അപ്പോള്‍ അതാ വരുന്നു വീണ്ടും നോട്ടുകള്‍. വലിച്ചെടുക്കുന്തോറും നോട്ടുകള്‍.. നോട്ടുകള്‍...<br /><br />കീശയൊക്കെ നിറഞ്ഞു. പ്ളാസ്റ്റിക് സഞ്ചിയും നിറഞ്ഞു. ഇനി എവിടെ നിറക്കും? ചോറ്റു പാത്രം കാലിയാക്കി അതും നിറച്ചു.<br /><br />പ്ളാസ്റ്റിക് ബോട്ടിലിലെ വെള്ളം തൂത്തുകളഞ്ഞ് അതിലേക്കു നോട്ടുകള്‍ ചുരുട്ടി നിറച്ചുകൊണ്ടിരിക്കുമ്പോള്‍ പ്ളാറ്റ് ഫോമില്‍ നിന്നും പതിയെ നീങ്ങിയ തീവണ്ടി ദൂരങ്ങളിലേക്കു കുതിക്കുകയായിരുന്നു.Jithendrakumar/ജിതേന്ദ്രകുമാര്‍http://www.blogger.com/profile/16439802522042719970noreply@blogger.com21tag:blogger.com,1999:blog-8309376469645997649.post-29697322988375106742009-11-06T08:25:00.000-08:002009-11-06T08:27:24.553-08:00കണ്ടു പിടിച്ചേയ് ! (കഥ)"ഗീതമ്മായീ ദേ കിട്ടി !" ആവേശത്തോടെ കുതിച്ചോടിയെത്തിയ ദീപുമോന് ഗീതയുടെ മടിയിലേക്കു ചാടി വീണു.<br /><br />തിണ്ണപ്പടിയിലിരുന്നു വായിക്കുകയായിരുന്ന ഗീതയുടെ പുസ്തകം മുറ്റത്തേക്കു തെറിച്ചു വീണു. പുല്‍ത്തകിടിക്കു അതിരു നില്ക്കുന്ന പനിനീര് ചെടികള്‍വകഞ്ഞു മാറ്റി അത്ഭുതത്തിണ്റ്റെ തുറന്ന കണ്ണുകള്‍ മുറ്റത്തേക്കോടിയെത്തി.<br /><br />"എവിടെ കാണട്ടെ" പുള്ളിപ്പാവാടയില്‍ നിന്നും റോസാമുള്ളു ശ്രദ്ധാപൂര്‍വ്വം മാറ്റുന്നതിനിടയില്‍ ആതിര പറഞ്ഞു.<br /><br />പനി നീര് ഇതളിണ്റ്റെ ഉള്ളം കൈയില്‍ പച്ച ഓല മടഞ്ഞുണ്ടാക്കിയ ഒരു കൊച്ചു ചതുരക്കട്ട.<br /><br />"ഇദ് ആണോ ഓല പൂട്ട്?" ധീരജിണ്റ്റെ മുഖം കൂമ്പി.<br /><br />"ഞാന്‍ വിചാരിച്ചു... "<br /><br />അനു മോളേ തുടരാന്‍ അനുവദിക്കാതെ ഗീതമ്മായി പറഞ്ഞു. -"ഇനി ആരും ഒന്നും വിചാരിക്കേണ്ടാ. ഇത്തവണയും പൂട്ടു തിരയല്‍ മത്സരത്തില്‍ ദീപുക്കുട്ടനാ ജയിച്ചത്. "<br /><br />ദീപു മോന് ഗീതമ്മായിയോടു ഒന്നു കൂടെ ചേര്‍ന്നു നിന്നു. മെഡല്‍ വാങ്ങാന്‍ നില്ക്കുന്ന കളിക്കാരനെപ്പോലെ.<br /><br />"എവിട്യാ അദ് കെടന്നീരുന്നത്?" രാധയുടെ സംശയം.<br /><br />"പറേട്ടേ" ദീപു ഗീതമ്മായിയുടെ സമ്മതത്തിനായി വെമ്പി നിന്നു.<br /><br />"ങും" ഗീതമ്മായി തലയാട്ടി.<br /><br />"ദേ, ആ ചട്ടീലെ മുല്ലേടെ ചോട്ടില്"<br /><br />"അദ് എങ്ങിന്യാ നീ കണ്ടേ?" അനൂപിന്റെ സംശയം.<br /><br />"അമ്മായി കാണിച്ചു കൊടുത്തിട്ടുണ്ടാവും" മിഥുനയുടെ മുഖം വീര്‍ത്തു.<br /><br />അതു കേട്ടതും ഗീതമ്മായി ഉറക്കെ ചോദിച്ചു. -"ഞാന്‍ കാണിച്ചു കൊടുത്തിട്ടുണ്ടാവും ന്ന് തോന്ന്ണുണ്ടോ?"<br /><br />"ഇല്ല"<br /><br />മറ്റു കുട്ടികളുടെ സ്വരം മുറ്റവും മതിലും കടന്നു വളര്‍ന്നപ്പോള്‍ അയലത്തുള്ള വീട്ടില്‍ നിന്നും തങ്കപ്പന് നായര്‍ വിളിച്ചു പറഞ്ഞു. -"ഗീതേ, കുട്ടികള്‍ ഒരു പാടു വെളച്ചിലു കാട്ടിയാല്‍ കളി മതിയാക്കി പറഞ്ഞു വിട്ടോളു. "<br /><br />"വേണ്ടാ..."<br /><br />കുട്ടികള്‍ ഉച്ചത്തില്‍ പറഞ്ഞപ്പോള്‍ തങ്കപ്പന് നായര്‍ കാതു പൊത്തിപ്പിടിച്ച് അയാളുടെ വീട്ടിനകത്തേക്കു തന്നെ കയറിപ്പോയി.<br /><br />മുറ്റത്തു നിന്നും പുസ്തകം എടുത്തു തിണ്ണയിലിരുന്ന ശേഷം ഗീതമ്മായി ചോദിച്ചു. -"ശരിക്കും ദീപുക്കുട്ടന്‍ എങ്ങിന്യാ അതു കണ്ടു പിടിച്ചത്?"<br /><br />"ഗീതമ്മായി കാണിച്ചു തന്നതാ"<br /><br />"ഞാനോ!" ദീപു പറഞ്ഞതു കേട്ട് ഗീത അത്ഭുതപ്പെട്ടുപോയി.<br /><br />"ങും. അമ്മായി ഇടയ്ക്കു പുസ്തകത്തീന്നു കണ്ണെടുക്കുമ്പോഴൊക്കെ ആ ചട്ടിയിലേക്കു നോക്കുന്നുണ്ടായിരുന്നു"<br /><br />"എഡാ വെളവാ. ആരെങ്കിലും അങ്ങോട്ടു തിരഞ്ഞു പോകുന്നുണ്ടോ ന്ന് നോക്ക്യേതായിരുന്നു ഞാന്‍."<br /><br />പിന്നെ എല്ലാവരോടുമായി ഗീതമ്മായി പറഞ്ഞു. -"കണ്ടോ, ദീപുക്കുട്ടനു അന്വേഷിക്കാനുള്ള വാസനയുണ്ട്. കഴിവും. അതുണ്ടെങ്കിലേ എന്തും കണ്ടെത്താന്‍ കഴിയൂ. "<br /><br />"അടുത്ത തവണ ഞാനാ കണ്ടുപിടിക്യാ. നോക്കിക്കോ. അമ്മായി നോക്കണ ഭാഗത്തേക്കോടി ചെന്നു തിരയും" ധീരജ് പറഞ്ഞു.<br /><br />"ഞാനിനി ഒളിപ്പിച്ച സ്ഥലത്തേക്കു നോക്ക്വേന്നില്ല്യ"<br /><br />ഗീതമ്മായി ഇതു പറഞ്ഞതും ആതിര പറഞ്ഞു. -"ന്നാ ഞാന്‍ കണ്ടുപിടിക്കും. അമ്മായി നോക്കാത്ത ദിക്കിലെന്നെ തിരയും"<br /><br />"ആതിരക്കുട്ട്യേ.. ഞാന്‍ എങ്ങട്ടും നോക്കില്ല. പുസ്തകത്തൂന്നു കണ്ണെടുക്കില്ലാ. "<br /><br />ഗീതമ്മായി പറഞ്ഞതും രാധ ചോധിച്ചു. -"പുസ്തകത്തിലും ഒളിപ്പിക്ക്യോ?"<br /><br />"പുസ്തകത്തില്‍ പൂട്ടല്ലാ ഒളിപ്പിക്ക്യാ. താക്കോലാ. "<br /><br />ഗീതമ്മായി പറഞ്ഞതു മനസിലാവാതെ കുട്ടികള്‍ പരസ്പരം നോക്കി.<br /><br />"ഇനി താക്കോലാ തിരയേണ്ടത്?" -അയലത്തു നിന്നും അപ്പോള്‍ ഓടിയെത്തിയ കാര്‍ത്തിക ചോദിച്ചു.<br /><br />"അതെ. ഞാന്‍ പ്ളാവിലയില്‍ നിന്നും ഒരു താക്കോല്‍ രൂപം വെട്ടിയെടുക്കും. അതു ആരാ ആദ്യം കണ്ടുപിടിക്കുക എന്നു നോക്കാം"<br /><br />"ഏതു നിറത്തിലുള്ള താക്കോലാ?"<br /><br />"പഴുത്ത പ്ളാവിലേടെ നിറം" ദീപുക്കുട്ടന്‍ പറഞ്ഞതു കേട്ടു ഗീതമ്മായി ചോദിച്ചു - "അതു നിനക്കെങ്ങിന്യാ അറിയാ?"<br /><br />"ഇലോളൊക്കെ നല്ല ഒയരത്തിലാ. ഗീതമ്മായിക്കു മരം കേറാനും അറീല്ല്യ. അപ്പോ നിലത്തൂന്നു പ്ളാവില പെറുക്കാനല്ലേ പറ്റൂ. നെലത്തു കിടക്കണതൊക്കെ പഴുത്ത ഇലകളാ. "<br /><br />"കണ്ടോ ഞാന്‍ പറയാതെ തന്നെ ദീപു ക്കുട്ടന് ക്ളു കണ്ടു പിടിച്ചു. നിങ്ങളാരെങ്കിലും ഇങ്ങിനെ ചിന്തിച്ചോ? ഇനി എല്ലാരും അങ്ങോട്ടു തിരിഞ്ഞു കണ്ണടച്ചു നിന്നു അമ്പതു വരെ എണ്ണിക്കോളു. അമ്മായി താക്കോല്‍ ഒളിപ്പിച്ചു കഴിഞ്ഞാല്‍ റെഡീ ന്ന് പറയാം. അപ്പോഴേ കണ്ണു തുറക്കാവൂ"<br /><br />"ഞങ്ങള്‍ക്കു വേറേം ക്ളു തരണം" കുട്ടികള്‍ ഓരോരുത്തരായി ശബ്ദം വെച്ചു തുടങ്ങി.<br /><br />"നടുമുറ്റത്തിന്റെ ഈ വട്ടത്തില്‍ മാത്രേ താക്കോല്‍ ഒളിപ്പിക്കൂ?"<br />"അതോ റോസാ ചെടീടെ താഴെ വെക്കോ?"<br />"ചട്ടീടെ അടീലൊന്നും വെക്കില്ലല്ലോ?"<br />"മുറ്റത്തെ മണലിലോ അതോ പുല്ലിലോ ഒളിപ്പിക്കാന്‍ പോണത്?"<br /><br />കുട്ടികളുടെ ചോദ്യങ്ങള്‍ കേട്ടപ്പോള്‍ ഗീതമ്മായിക്കു ദേഷ്യം വന്നു. - "ഇതൊക്കെ പറഞ്ഞിട്ടു പിന്നെന്തിനാ കളിക്കണത്? എല്ലാവര്ക്കും ഒരോ താക്കോല്‍ ഉണ്ടാക്കിത്തരാം. പോരേ".Jithendrakumar/ജിതേന്ദ്രകുമാര്‍http://www.blogger.com/profile/16439802522042719970noreply@blogger.com24tag:blogger.com,1999:blog-8309376469645997649.post-47202370626453456422009-09-26T21:10:00.000-07:002009-09-27T00:41:34.796-07:00നിലാ നിഴല്‍ (കഥ)തുണി പൊക്കി നിന്ന ചിക്കലി ബെന്‍ മുഖം തിരിച്ചു തുപ്പി. ചോരകലര്‍ന്ന കൊഴുത്ത തുപ്പല്. അതില്‍ അവളുടെ തുള വീണ അണപ്പല്ല് അടര്‍ന്നുകിടന്നതു അവള് കണ്ടിട്ടില്ല. അറിഞ്ഞിട്ടുമില്ല. കാരണം അടിയേറ്റകവിളാകെ തരിച്ചു മരവിച്ചിരുന്നു.<br /><br />ചവയ്ക്കാന്‍ കൊള്ളാത്ത പൊട്ടപ്പല്ലും പുലഭ്യം പതയുന്ന തുപ്പലും ചോരയുമൊക്കെ എന്റെ കറുത്ത മേലാപ്പിലൊളിപ്പിക്കാന്‍തത്രപ്പെടുകയായിരുന്നു ഞാന്‍. ഒന്നു കുനിഞ്ഞു നിവര്‍ന്ന ചിക്കലി തലവെട്ടിച്ചു കാറി "ബേന്‍ക്കി ലോഡാ, സാലാ, ബൂസഡീക്കാ.. " കവിളിലൂടെ തികട്ടിയൊലിച്ച ചോര പുലഭ്യങ്ങളുടെ ഒഴുക്കു മുറിച്ചു.<br /><br />തെല്ലകലെ പച്ച വെളിച്ചം കാത്തു കിടന്നിരുന്ന നീലക്കാറിന്റെ വാതില്‍ തുറന്ന് ഒരു സര്‍ദാര്‍ പുറത്തേക്കിറങ്ങി. പുച്ഛംകലര്‍ന്ന ക്രൌര്യത്തിന്റെ തുണി അഹങ്കാര ചുറ്റലുകളോടെ അയാളുടെ തലയില്‍ ഉണ്ടായിരുന്നു. അതു കണ്ട ചിക്കലി കടലാസു പൊതിയും കക്ഷത്തില്‍ഇറുക്കിപ്പിടിച്ചു പൊള്ളുന്ന നിരത്തിലൂടെ ഓട്ടം തുടങ്ങി. കൂടെ ഞാനും.<br /><br />തെല്ലു ദൂരം ഓടിയ ചിക്കലി പെട്ടെന്നു തിരിഞ്ഞു നിന്നു. നാലഞ്ചുതെറിത്തുണ്ടുകള്‍ ആട്ടി തുപ്പിയിട്ട് വീണ്ടും അവള് തിരിഞ്ഞു നടന്നു. അവള്.. ??<br /><br />അതെ, വേഷവിധാനം കൊണ്ടു ചിക്കലി അവളാണ്. പക്ഷേ സമൂഹത്തിനുചിക്കലി അവനോ അവളോ അല്ല. മനുഷ്യനും മൃഗവുമല്ലാത്ത വെറും ഒരുഹിജഡ (നപുംസകം). എന്നെപ്പോലെ.<br /><br />ബീഹാറിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ ദേവ് ലഖന്‍ സിഹ്നയുടേയും കഠോരിദേവിയുടേയും മകളായി ജനിക്കുമ്പോള്‍ അവള് ഭാഗ്യവതിയായിരുന്നു. കാരണം ആ ഗ്രാമത്തിലെ മറ്റു പെണ്കുഞ്ഞുങ്ങളില് നിന്നും വ്യത്യസ്തമായി അവള് അച്ഛനമ്മമാരുടെ പഴി തിന്നു കൊണ്ടിരുന്നില്ല. പക്ഷേ നിര്‍ഭാഗ്യം ആഴ്ച്ചകള്‍ക്കുള്ളില്‍ അവളെ കാണാനെത്തി. തുടരെ കൈകൊട്ടിയും ചെണ്ടയടിച്ചും പാട്ടു പാടിയും വെറ്റില മുറുക്കിത്തുപ്പിയും അവരെത്തുമ്പോള്‍ വലി വണ്ടിയുടെ ചക്രങ്ങളിലെ ചളിക്കട്ടകള്‍കുത്തിയിളക്കുകയായിരുന്നു ദേവ് ലഖന്‍. ചിക്കലി മലര്‍ന്നു കിടന്നു തന്റെ തളയിട്ട കാലുകള്‍ കൊണ്ടു വായുവില്‍ നൃത്തം ചെയ്തു അവരെവരവേറ്റു.<br /><br />പക്ഷേ ദേവ് ലഖന്‍ അവരുമായി തര്‍ക്കത്തിലാണ്, കാശ് കുറയ്ക്കാന്‍. വിവാഹം, വീടു വെക്കല്‍, കുഞ്ഞുണ്ടാകല്‍ ഒക്കെ ഹിജഡകള്‍ക്കുഅപൂര്‍വ അവസരങ്ങളാണ്. നക്കാപിച്ചയല്ലാതെ നാലു കാശുണ്ടാക്കാന്‍ കിട്ടുന്നഅസുലഭ സന്ദര്‍ഭങ്ങള്‍. പക്ഷേ ഈയിടെയായി പെണ്കുഞ്ഞു ജനിച്ചാല്‍നക്കാപിച്ച പോലും കിട്ടാതാകുന്ന അവസ്ഥയിലെത്തിയിരിക്കുന്നു. ദേവ് ലഖന്റെ സ്ഥിതി കൂടെ അറിയുന്ന അവര്‍ അങ്ങോട്ടു പോകേണ്ടെന്നു കരുതിയതായിരുന്നു. പക്ഷെ ഗ്രാമത്തില്‍ അങ്ങിനെ ഒരു ശീലം ഉണ്ടാകേണ്ട എന്നു കരുതിയാണ് വൈകിയെങ്കിലും അവര്‍ അങ്ങോട്ടു ചെന്നത്.<br /><br />ഷീറ്റു പൊക്കി ചാളയിലേക്കു കയറിയ ഒരു ഹിജഡ ചിക്കലിയെ പൊക്കിയെടുത്തുപുറത്തു വന്നു.<br /><br />"ദേഖ് ഇസേ, ചാന്ദ് കീ ട്ടൂക്കഡാ ഹേ. ലചുമി ഹേലചുമി. സച്ച് മേം ഹം പൈസേ കം മാംഗേ. " മൂത്രം നനഞ്ഞ അവളുടെഅരക്കുപ്പായം വലിച്ചഴിക്കുന്നതിനിടയില്‍ ഒരു ഹിജഡ പറഞ്ഞു. പെട്ടെന്നു ഒന്നു പകച്ചുപോയ അവള് മറ്റു ഹിജഡകളെ വിളിച്ചു.<br /><br />കാശിനുള്ള തര്‍ക്കം പെട്ടെന്നു മറ്റൊരു കാര്യത്തെ ചൊല്ലിയായി. ചീരപ്പാടത്തു നിന്നും ചിക്കലിയുടെ അമ്മ അലമുറയിട്ടു കൊണ്ടു വന്നു. പിന്നാലെ അയല്‍ക്കാരും പഞ്ചായത്ത് പ്രമുഖരും. ദേവ് ലഖന്റെ ന്യായ വാദങ്ങള്‍ ഒന്നും ഗ്രാമ മുഖ്യനായ ചൌധരി സാബിനെ ബോധിപ്പിക്കാന്‍ പോന്നതായിരുന്നില്ല.<br /><br />അന്നാണ് ചിക്കലി മാനം നോക്കിയുള്ള തന്റെ നരക യാത്രതുടങ്ങിയത്. വര്‍ഷങ്ങളിലൂടെ ചിക്കലി സിന്‍ഹ ചിക്കലി ബെന്‍ ആയി വളര്‍ന്നു. തല വളരുന്തോറും ചിക്കലി തളര്‍ന്നു. വാസ്തവത്തില്‍ ചിക്കലിയെ ശരിക്കും തളര്‍ത്തിയതു ചവിട്ടിത്തേക്കപ്പെടുന്ന അഭിമാനം എന്തെന്നറിയാന്‍ മാത്രം ബുദ്ധി വളര്‍ന്നതാണ്.<br /><br />എന്നു വെച്ചു ചിക്കലിക്കു അക്ഷരാഭ്യാസം ഉണ്ടെന്നൊന്നും കരുതരുത്. പെന്‍സിലോപേനയോ മര്യാദക്കു പിടിക്കാന്‍ പോലും അറിഞ്ഞു കൂടാ. അവള്‍ക്കെന്നല്ല അവരുടെ കൂട്ടത്തിലാര്‍ക്കും. അതേസമയം അതൊന്നും അറിഞ്ഞിട്ടും കാര്യമില്ലെന്ന സത്യം അവര്‍ക്കൊക്കെ അറിയുകയും ചെയ്യാം. സെക്സിന്റെ വൈകൃതങ്ങളാല്‍ രാപ്പകല്‍ വേട്ടയാടപ്പെടുന്ന അവരെ നോക്കി അപേക്ഷാ ഫോറത്തിലെ സെക്സിന്റെ കോളം കൊഞ്ഞനം കുത്തുമ്പോള്‍ അതിലേക്കു എന്തെങ്കിലും കോറിയിടാന്‍ അവര്‍ക്കാവില്ല എന്ന പരമമായ സത്യം. ആ സത്യം കൈകൊട്ടി വിളംബരം ചെയ്തുകൊണ്ട് മരണത്തിന്റെ അപമാനക്കുഴിയിലേക്കു നടക്കേണ്ടവര്‍.<br /><br />അതേ സമയം വിവാഹം കഴിഞ്ഞു പതിറ്റാണ്ടു നീണ്ട ചികിത്സക്കൊടുവില്‍ ഷണ്ഡനെന്ന സര്‍ട്ടിഫിക്കറ്റു വാങ്ങിയ സര്‍ദാറാണു മാന്യതയുടെ അഹങ്കാരംതലയില്‍ കെട്ടി ചിക്കലിയുടെ കവിളടിച്ചു തകര്‍ത്തതിരിക്കുന്നത്. അതുംതന്റെ ജന്മ സത്യം തുണിപൊക്കി കാണിച്ചു എന്ന കൊച്ചു തെറ്റിന്.<br /><br />എല്ലാവര്ക്കും അവളോടു പുച്ഛമാണു. രാപ്പകല്‍ ഇരന്നു ജീവിക്കുന്നപിച്ചക്കാര്‍ക്കു പോലും. ചിക്കലി ഒരു നപുംസകമായതു കൊണ്ടുമാത്രം. മനുഷ്യരല്ലാത്ത ജീവികള്‍ മാത്രമാണു അവളോടു മാന്യമായിപെരുമാറുന്നതു. അതു കൊണ്ടാവണം ചിക്കലിക്കു എന്നെ വലിയ ഇഷ്ടമാണു. മണിക്കൂറുകളോളം വെയിലത്തിരുന്നു എന്നോടു സംസാരിക്കും. ശകാരിക്കും. പുലഭ്യം പറഞ്ഞു സ്നേഹിക്കും. പക്ഷേ കളി പറയാനും ചിരിക്കാനുംചിക്കലി പഠിച്ചിട്ടില്ല.<br /><br />എന്നു വെച്ചു ചിക്കലി സന്തോഷിക്കാറില്ല എന്നു ധരിച്ചേക്കരുത്. കവിളത്തു അടി വീഴാത്ത പകലുകളിലും അടിവയറ്റില്‍ ഷൂസുകള്‍ നൃത്തംവെക്കാത്ത രാത്രികളിലും അവള് സന്തോഷിക്കുന്നു. അത്തരം ദിവസങ്ങള്‍വളരെ വിരളമാണെങ്കിലും.<br /><br />പാതയും പായുന്ന വാഹനങ്ങളും ഇപ്പോള്‍ ഏറെ പിന്നിലായിരിക്കുന്നു. മുന്നിലൊരുചേരിപ്രദേശമാണ്. കണ്ണുകള്‍ അറയ്ക്കുന്ന നഗരത്തിന്റെ ഗുഹ്യഭാഗം. പക്ഷേ നിയമ പാലകരുടെ കണ്ണുകള്‍ ആ ഗണത്തില്‍ പെടില്ല. ഏതെങ്കിലും കൊള്ളയോ കവര്‍ച്ചയോ തെളിയാഞ്ഞാല്‍, അതിനായി ഉയരങ്ങളില്‍ നിന്നുസമ്മര്‍ദ്ധമേറിയാല്‍, കാക്കിയുടെ ജീപ്പു ചേരിയിലേക്കു ഇരച്ചെത്തും. തീട്ടപ്പന്നികള്‍ ചിതറിയോടും. ചൂടിക്കട്ടിലുകളിലിരുന്നു ചീട്ടുകളിക്കുന്ന ചെറുപ്പക്കാരും. അതില്‍ ഒന്നു രണ്ടെണ്ണത്തിനെ പിടിച്ചുഅകത്തിട്ടു ജീപ്പു അകലും. പോലീസുകാരുടെ തൊപ്പി രക്ഷിക്കേണ്ടുന്ന ജോലിയുംഅവരുടെ തലയില്‍ വെച്ചു കെട്ടും.<br /><br />അങ്ങിനെ ഒരു ഉദ്ദേശ്യത്തോടെയാവണം ഇന്നലേയും ഒരു ജീപ്പുചേരിയിലെത്തിയത്. രണ്ടു ഉണക്ക ചപ്പാത്തിയും ഉറുളക്കിഴങ്ങു കറിയും മോഹിച്ചു ആക്രിക്കടയുടെ മേല്‍ക്കൂരയിലിരുന്നു കുപ്പികളും പ്ളാസ്റ്റിക്കുംവേര്‍തിരിക്കുകയായിരുന്നു ചിക്കലി. ജീപ്പിന്റെ ശബ്ദം കേട്ടപ്പോള്‍ചിക്കലിക്കൊരു ബുദ്ധി തോന്നി. നേരത്തും കാലത്തും ചുളുവില്‍ ആഹാരം കിട്ടാനുള്ള ഒരു ചളുക്കു ബുദ്ധി.<br /><br />പെട്ടെന്നു ചിക്കിലി തന്റെ കീറക്കുപ്പായവും കെട്ടിവെച്ച നീളന്‍ മുടിയും പറിച്ചെറിഞ്ഞു. ആക്രിക്കടക്കാരന് ഊരിയിട്ടിരുന്ന പാണ്റ്റും കുപ്പായവും അയയില്‍ നിന്നെടുത്തു ഉണങ്ങിയ ദേഹം മറച്ചു. പിന്നെ മേല്‍ക്കൂരയുടെ ഷീറ്റിലൂടെ ഊര്‍ന്നിറങ്ങി ജീപ്പിന്റെ വഴിയിലേക്കു ചാടിയോടി. കൂടെ ഞാനും.<br /><br />പ്രതീക്ഷിച്ചതു തന്നെ സംഭവിച്ചു. കീറത്തുണി ചവറ്റു കൊട്ടയിലേക്കെന്നപോലെ കാക്കിയുടെ ശക്തമായ ഒരു കൈ ചിക്കലിയെ തൂക്കിയെടുത്ത് ജീപ്പിലേക്കിട്ടു.<br /><br />ജീപ്പിന്റെ പിന്നില്‍ തനിക്കു മുന്‍പ് പിടിച്ചിട്ട രണ്ടു പേര് ഇരിക്കുന്നുണ്ട്. ആണ് വേഷത്തില്‍ ചിക്കലിയെ കണ്ടപ്പോള്‍ അവരുടെ കണ്ണുകളിലെ ഭീതി കൌതുകത്തിനു വഴി മാറി. അതിലൊരുത്തന് ശബ്ദം താഴ്ത്തി കളിയാക്കി ചോദിച്ചു.<br /><br />"തൂ മാ ക്കി ഓര് ജാ രഹേ ക്യാ?"<br /><br />"ചൌക്കി തേരാ ബാപ്പ് ക്കാ ഹേ ക്യാ?"<br /><br />"ഫിര്‍ ഭി... ബോല്‍ ക്യാ ബാത്ത്?"<br /><br />ഒന്നു പരുങ്ങിക്കൊണ്ടു ചിക്കിലി പറഞ്ഞു "ഓ യീ .. ദാല്‍ റോട്ടി.. "<br /><br />കുലുങ്ങി ചിരിച്ചുകൊണ്ടു അവര്‍ പറഞ്ഞു. "ഓ സബ് ദോ ദിന് രഖേ തബ്ബ്. പഹലേ ത്തോ ഖൂബ് പിഠായി ഹോഗി. "<br /><br />പെട്ടെന്നു ജീപ്പു നിന്നു. ഹിജഡയുടെ ശബ്ദം ഒന്നേ കേള്‍ക്കേണ്ടു, കാക്കിക്കു പിടികിട്ടും. ഒരു പോലീസുകാരന് ചിക്കലിയുടെ കൊങ്ങക്കു കുത്തിപ്പിടിച്ചു. അടുത്ത നിമിഷം ചിക്കലി പൊടിമണ്ണിന്റെ പാതയിലേക്കു കമിഴ്ന്നടിച്ചു വീണു. " ഉരഞ്ഞു പൊട്ടിയ കൈമുട്ടുകള്‍ തുപ്പല് തൊട്ടു തുടച്ചു കൊണ്ട് പാതയോരത്തിരുന്നു. കുടലിനു തിന്നാന്‍ കുടല് പോലും ബാക്കിയാവാതാവുന്ന വിശപ്പില്‍ അവള് പുളഞ്ഞു. അറിയാതെ അവളുടെ കൈകള്‍ പാണ്റ്റിന്റെ പോക്കറ്റില്‍ പരതി. ഉപയോഗിച്ച ഉറയും രണ്ടു മുഴുത്ത ബീഡികളും.<br /><br />തീപ്പെട്ടിക്കായുള്ള ശ്രമങ്ങള്‍ അവസാനിക്കുമ്പോഴേക്കും വഴിവിളക്കുകള്‍ കണ്ണു തുറന്നിരുന്നു. അവയുടെ കണ്ണെത്താത്ത ഒരു മൂലയിലേക്കവള്‍ ഒതുങ്ങി. വിസ്മയ ചുരുളുകള്‍ക്കിടയില്‍ ഒളിച്ചു നിന്ന അമ്മയെ അവള് കണ്ടു. സംസാരിച്ചു. രാവേറെ ചെല്ലുവോളം തര്‍ക്കിച്ചു. കുഞ്ഞായിരിക്കുമ്പോള്‍ തന്നെ കൊല്ലാഞ്ഞതിന്റെ കാരണം ചോദിച്ചു. 'ദൈവ നിശ്ചയമെന്ന' അമ്മയുടെ മറുപടി കേട്ട് അവള് പുലഭ്യങ്ങള്‍ കാറി ചുമച്ചു തുപ്പി.<br /><br />എന്നിട്ടും ദേഷ്യം അടങ്ങാതെ ലഹരിച്ചുരുളുകള്‍ക്കപ്പുറത്തു ചിരിച്ചു കൊണ്ടു നിന്നിരുന്ന ദൈവത്തെ പാതയിലേക്കു വലിച്ചിട്ടു. നടപ്പാതയില്‍ നഗ്നനാക്കപ്പെട്ട ദൈവം ചിക്കിലിയുടെ മുന്നില്‍ ചൂളി നിന്നു. അതു കണ്ട ചിക്കലി പുകഞ്ഞു കത്തി. "നിനക്കെന്നെ ഒരു കൊടിച്ചിപ്പട്ടിയോ തീട്ടപ്പന്നിയോ ആക്കാമായിരുന്നു. എന്നിട്ടും നീ എനിക്കു വെച്ചു നീട്ടിയ ജന്മം... ആണിനും പെണ്ണിനും ദളിതനും എന്തിനു ജന്തു സ്നേഹികള്‍ക്കു പോലും വേണ്ടാത്ത നികൃഷ്ട ജന്മം...." സംവാദം എപ്പോഴോ നുഴഞ്ഞെത്തിയ ഉറക്കത്തിന്റെ രമ്യതയിലാണ് അവസാനിച്ചത്.<br /><br />ബോധം കിഴക്കു കണ്ണു തുറക്കുമ്പോള്‍ പാണ്റ്റും ഷര്‍ട്ടും പാതയോരത്തു കിടപ്പുണ്ടായിരുന്നു. അതു ആക്രിക്കടക്കാരനു തിരിച്ചു കൊടുക്കാന്‍ അവള് കീറ കടലാസില്‍ പൊതിഞ്ഞെടുത്തു. അപ്പോഴാണ് അവള് കണ്ടത് തന്റെ ദേഹത്തൊരു അയഞ്ഞ കുപ്പായം. രാത്രിയുടെ ദാനം. ആരാണതു കൊടുത്തതു എന്നൊന്നും അവള്‍ക്കു ഓര്‍മ്മയില്ല. ഓര്‍മ്മയിലുള്ളതു ഉണക്ക ചപ്പാത്തി മാത്രമാണ്. അതൊരു തുണ്ടെങ്കിലും കിട്ടിയിരുന്നെങ്കില്‍..<br /><br />എന്നാല്‍ ഒന്നും ഇരന്നു വാങ്ങാന്‍ ചിക്കലിക്കു ഇഷ്ടമല്ല. അതു കൊണ്ടാണല്ലോ അവള് കൂട്ടരില്‍ നിന്നും ഒറ്റ പെട്ടത്. പിന്നെ ചോദിക്കാനുള്ളതു പണിയാണ്. അതു ചോദിച്ചാല്‍ കിട്ടുന്ന മറുപടികള്‍.. ഓര്‍ത്താല്‍ തന്നെ തുണി പൊക്കി പോകും. പുലഭ്യങ്ങളുടെ അകമ്പടിയില്ലാതെ അതു ചെയ്യാനും അവള് പഠിച്ചിട്ടില്ല.<br /><br />അത്രയും മതി. മാന്യതയുടെ കുപ്പായങ്ങളില്‍ കറ പുരളാന്‍. പിന്നെ ആ കറ അകറ്റാന്‍ അവളുടെ കവിളത്തലക്കണം. അതു തന്നെയാണു ആ സര്‍ദാറും ചെയ്തത്. അതൊക്കെ ഓര്‍ത്താല്‍ പട്ടിണിയാണ് ഭേദമെന്നു തോന്നും.<br /><br />പക്ഷേ, വിശപ്പ്?? അതു കടിച്ചു കുടയുന്ന പച്ചക്കുടലിന്റെ വേദന. ഏതു ആത്മാഭിമാനവും തല കുനിച്ചു പോകും.<br /><br />ആ തലയിലേക്കാണ് ആക്രിക്കടക്കാരന് കുടിച്ച ചായയുടെ ബാക്കി കമിഴ്ത്തിയത്. എന്നിട്ടും ചിക്കലി തല കുനിച്ചു തന്നെ നിന്നു. അത്യാവശ്യം ആക്രിപ്പണികളും അതിനു നക്കാപിച്ച കൂലിയും കൊടുക്കാറുള്ള ഒരേയൊരു മനുഷ്യ രൂപമാണ് അയാള്‍. പക്ഷേ താന്‍ ഒന്നു ഉപയോഗിച്ചു എന്ന കാരണം കൊണ്ടു കടലാസു പൊതിയിലെ പാണ്റ്റും ഷര്‍ട്ടും അയാള്‍ ഓടയിലേക്കു വലിച്ചെറിഞ്ഞപ്പോള്‍, അറിയാതെ തന്റെ അയഞ്ഞ കുപ്പായത്തില്‍ പിടിച്ച ചിക്കലി ഉള്ളുരുകി ആഗ്രഹിച്ചു, 'പൊക്കാനൊരു തുണിയെങ്കിലും സ്വന്തമായുണ്ടായിരുന്നെങ്കില്‍.. !<br /><br />എനിക്കു പിടിച്ചു നില്ക്കാന് കഴിഞ്ഞില്ല. ഞാന്‍ പറഞ്ഞു, ശേഷിച്ച ആ ബീഡി കൂടെ പുകയ്ക്കാന്‍. ആദ്യമായി ഞാന്‍ സംസാരിക്കുന്നതു കേട്ടു അവള് വിസ്മയത്തോടെ എന്റെ കറുത്ത മുഖത്തേക്കു നോക്കി. പിന്നെ ഞാന്‍ പറഞ്ഞതൊക്കെ അപ്പാടെ അനുസരിച്ചു. ഇപ്പോള്‍ അവള് നഗരത്തിലെ ഒരു ബഹുനില കെട്ടിടത്തിന്റെ ഉച്ചിയിലെ കൈവരികളില്‍ പിടിച്ചു നില്‍ക്കുകയാണ്. ഒറ്റക്ക്. അല്ല, മുകളില്‍ പൂര്‍ണ്ണ ചന്ദ്രനും തോട്ടടുത്തു ഞാനും. വളരെ യത്നിച്ചാണെങ്കിലും നഗര സുന്ദരിയുടെ തിളങ്ങുന്ന നിശാ വസ്ത്രത്തിലേക്കവള്‍ തൊണ്ട കാറി നീട്ടി തുപ്പി. പിന്നേയും .. പിന്നേയും...<br /><br />ഒടുവില്‍ തളര്‍ന്നു നിന്ന ചിക്കലിയെ ഞാന്‍ കറുത്ത വായ തുറന്നു ചൊടിപ്പിച്ചു. "തക് ഗയാ ക്യാ?"<br /><br />"നഹീ.., കബി നഹീ" കൈവരിയില്‍ പിടിച്ചെഴുന്നേറ്റ അവള് നോക്കിയത് താഴെ നിലമഴയില്‍ കിടക്കുന്ന ഒരു നീല കാറിലേക്കാണ്.<br /><br />അവളുടെ മുഖം ജ്വലിച്ചു. പക്ഷേ എത്ര കാറിയിട്ടും തൊണ്ടയിലൊന്നും കിനിഞ്ഞില്ല. എന്നെ സ്നേഹപൂര്‍വം ഒന്നു നോക്കിയ ശേഷം അവള് കൈവരിയില്‍ നിന്നും താഴേക്കു ചാടി.<br /><br />എട്ടാം നിലയിലെ താമസക്കാരന് വലിച്ചെറിഞ്ഞ പഴയ ചവിട്ടി പോലെ ജാമുന് മരത്തിന്റെ കൊമ്പുകളില്‍ തട്ടിത്തടഞ്ഞു നിലാമഴയില്‍ കിടന്നിരുന്ന നീലക്കാറിന്റെ മുകളില്‍ അവള് ചലനമറ്റു വീണു. കൂടെ ഞാനും.<br />കാറിന്റെ പൊട്ടിയ ചില്ലുകളിലേക്കു ചോര പതുക്കെ ചാലിട്ടിറങ്ങി.<br /><br /><strong>മറ്റൊരു കഥ </strong><a href="http://www.puzha.com/puzha/selfpublish/1252921888-6117217187.html"><strong>ഇവിടെ വായിക്കാം</strong></a><strong>. </strong>Jithendrakumar/ജിതേന്ദ്രകുമാര്‍http://www.blogger.com/profile/16439802522042719970noreply@blogger.com8tag:blogger.com,1999:blog-8309376469645997649.post-82320718887581107932009-08-08T02:29:00.000-07:002009-08-08T02:38:35.245-07:00ജഡം (കഥ)<p>അന്നു പ്രഭാത സവാരിക്കിറങ്ങിയ നഗരവാസികളെ സ്വാഗതം ചെയ്തതു പുതിയൊരു നാറ്റമാണ്. വല്ലാതെ കുത്തിക്കയറുന്ന രൂക്ഷ ഗന്ധം.</p><p>കാറിടിച്ചു തല ചിതറിയ കൊടിച്ചിപ്പട്ടി. ട്രക്കടിച്ചു വയറു പൊളിഞ്ഞ കാള. അല്ലെങ്കില്‍ എരുമ. കുപ്പ തൊട്ടിയിലെ ചാക്കു കെട്ടില്‍ അളിഞ്ഞമരുന്ന ചോരക്കുഞ്ഞ്. വിടര്‍ന്ന മൂക്കുകള്‍ തമ്മില്‍ത്തമ്മില്‍ പറഞ്ഞു "പരിചിതമായ ആ നാറ്റങ്ങളൊന്നുമല്ല".</p><p>എങ്കില്‍ പിന്നെ എന്തിന്റെ നാറ്റമാണിത്? കൌതുകം കണ്ണു തുറന്നു. അന്വേഷണം കാറ്റിന്റെ ഗതികളിലേക്കു മൂക്കു വിടര്‍ത്തി.</p><p>ഏറെ ദൂരം പോകേണ്ടി വന്നില്ല. ഉയര്‍ന്ന അപ്പാര്‍ട്ടുമെണ്റ്റുകള്‍ക്കിടയിലെ വീതിയേറിയ പാതയുടെ നടുക്കൊരു വര്‍ണ്ണ മഞ്ചല്! ഒരു മുന്തിയ ഇനം കാറിനേക്കാള്‍ മനോഹരമായത്. അടുത്തെത്തിയപ്പോള്‍ മാത്രമാണു വാസ്തവത്തില്‍ അതൊരു കാറല്ല മഞ്ചലാണെന്നു അറിഞ്ഞതു തന്നെ. എന്നിട്ടും അവര്‍ക്കു വിശ്വാസം വരുന്നില്ല. 'നഗരത്തില്‍ ഒരു മഞ്ചലോ!?'</p><p>"വല്ല നാടകക്കാരും മറന്നു വെച്ചതാകും. "</p><p>"അതിനിവിടെ നാടകമെവിടെ?" പൊളിത്തീന്‍ കവറുകള്‍ കടലാസു പൊതികളെ ആട്ടിയകറ്റിയതു പോലെ കൂട്ടം കൂട്ടമായെത്തിയ സിനിമകളും സീരിയലുകളും നാടകങ്ങളെ കുരച്ചോടിച്ചിട്ടു കാലം ഏറെയായില്ലെ?</p><p>ആ മഞ്ചല് അവിടെ എങ്ങിനെ വന്നു എന്നു അറിയില്ലെങ്കിലും അതില്‍ നിന്നാണു ആ നാറ്റം പരക്കുന്നതെന്നു അവിടെ കൂടിയവര്‍ക്കൊക്കെ ഇപ്പോള്‍ അറിയാം. ആകാംഷ അടക്കാനാവാത്ത ചില ധീരന്മാര് പതുക്കെ മഞ്ചലിന്റെ വാതില്‍ ശീല പതുക്കെ അകറ്റി നോക്കി. അകത്തു മടങ്ങിയൊടിഞ്ഞ ഒരു ജഡം!</p><p>ആദ്യം കണ്ടവരോടു പോലീസുകാര്‍ക്കുള്ള പ്രേമത്തെക്കുറിച്ചറിയാവുന്നവര്‍ മുങ്ങി. അല്ലാത്തവര്‍ അവിടവിടെ ചുറ്റിപ്പറ്റി നിന്നു. അവരുടെ വാക്കുകളില്‍, നോട്ടങ്ങളില്‍ ജഡം ഇപ്പോഴും ജീവിച്ചിരിക്കുന്നു.</p><p>എല്ലാ കണ്ണുകളിലും ഒരേ ചോദ്യമാണു ഒളിഞ്ഞു നോക്കുന്നത്. 'നല്ല പരിചയമുള്ള മുഖം. എന്നാല്‍ എപ്പോള്‍, അവിടെ വെച്ചു കണ്ടു എന്നു ആര്‍ക്കും ഓര്‍ത്തെടുക്കാന്‍ കഴിയുന്നുമില്ല.</p><p>അല്‍പ്പം കഴിഞ്ഞാല്‍ പോലീസു വരും. പോലീസു നായും വരും. വഴിയെ പോകുന്നവനെ ചോദ്യം ചെയ്യല്‍, കണ്ടവനെ വിരട്ടല്‍, വിരലടയാളം, പടമെടുപ്പ് തുടങ്ങി അല്‍പ്പനേരം അവിടെ വട്ടം കറങ്ങും. മണം പിടിക്കുന്ന പട്ടിയും വട്ടം കറങ്ങി ഓടും. പിന്നെ ജഡം പോസ്റ്റ് മോര്‍ട്ടത്തിന്റെ ജാഥ നയിച്ചുകൊണ്ട് അപ്രത്യക്ഷമാകും. റിയാലിറ്റി ടീ. വി യില്‍ ക്യാബറേ നര്‍ത്തകിയുടെ സ്വയം വരവും ആദ്യ രാത്രിയും തുടങ്ങേണ്ട നേരമാകുന്നതോടെ നഗരവാസികളും.</p><p>അടുത്ത ദിവസത്തെ പത്രത്തില്‍ ഒരു വാര്‍ത്ത. ചിലപ്പോള്‍ ഒരു പരസ്യം. അതിന്റെ താഴെ തിരിച്ചറിയുന്നവര്‍ വിളിച്ചറിയിക്കേണ്ട പോലീസിന്റെ ഫോണ്‍ നമ്പരും കൊടുത്തെന്നിരിക്കും. കഴിഞ്ഞു. പിന്നെയാ ജഡത്തെ നഗരത്തിരക്കിന്റെ തിട്ടയില്‍ വിസ്മൃതിയുടെ കുഴി വെട്ടി മൂടും.</p><p>ആരെങ്കിലും തിരിച്ചറിഞ്ഞു ഉച്ചത്തില്‍ അലമുറയിട്ടാല്‍ താല്‍ക്കാലികമയെങ്കിലും ജഡത്തിനൊരു ഉയര്‍ത്തെഴുന്നേല്‍പ്പു ഉണ്ടായേക്കും. കാണാന്‍ കൊള്ളാവുന്ന യുവതിയുടെ ജഡമാണെങ്കില്‍, അന്നു തൊട്ടാണു അതു ജീവിച്ചു തുടങ്ങുക, പത്രത്താളുകളില്‍.</p><p>പക്ഷേ ഈ ജഡത്തിന്റെ കാര്യത്തില്‍ അങ്ങിനെയൊന്നും ഉണ്ടാകില്ല. കാരണം ഇനി ഒരിക്കല്‍ കൂടെ കണ്ടാല്‍ ജഡം അവിടെക്കൊണ്ടിട്ട ശങ്കറും ശാരിയും പോലും തിരിച്ചറിഞ്ഞെന്നു വരില്ല. മാത്രമല്ല, അവരതു വീണ്ടും കാണാനുള്ള സാദ്ധ്യതയും തീരെയില്ല. കാരണം ജഡം ഉപേക്ഷിച്ച് ഓട്ടം തുടങ്ങിയ അവര്‍ ഇപ്പോഴും ഓടിക്കൊണ്ടിരിക്കുകയാണ്.</p><p>വാസ്തവത്തില്‍ സോഫ്റ്റ് വേര് എന്‍ജിനിയറുടെ ബൂട്ട് അണിഞ്ഞ നാള് തൊട്ട് ശങ്കര്‍ ഓട്ടത്തിലാണ്. കീശ നിറയെ കാശും ലാപ്പ്ടോപ്പും മൊബേല്‍ ഫോണുകളുമായി മുന്തിയ കാറില്‍ വന്‍നഗരത്തിലൂടെ ഒഴുകി.. ഒഴുകി...</p><p>ഏറെ വൈകി വീട്ടിലെത്തിയാലും ഒഴുക്കു തുടരും. ഇന്റ്റര്‍ നെറ്റിന്റെ ആഴക്കടലുകളിലൂടെ. ചാറ്റിന്റെ ദിശക്കൊപ്പം ഒരു പായ്ക്കപ്പല്‍ പോലെ.</p><p>അന്നേരമൊക്കെ അയാളുടെ തല ഇടതോട്ടോ വലതോട്ടോ ഒടിഞ്ഞു കിടക്കും. ആ ഒടിഞ്ഞ തലക്കും തോളിനുമിടയ്ക്ക് മൊബേല്‍ ഫോണ്‍ ഇരിപ്പുണ്ടാകും. സംസാരിച്ചു കഴിഞ്ഞാലും ഏറെ നേരം അത് അവിടെ ഇരിക്കും. ഒന്നുകില്‍ ഇടതു കൈയിലെ സാന്‍ഡ് വിച്ച് തീരുന്നതു വരെ. അല്ലെങ്കില്‍ ലാപ്പ് ടോപ്പിലെ ചാര്‍ജു തീര്‍ന്ന് വലതു കൈ കീ ബോര്‍ഡില്‍ നിന്നും മൌസില്‍ നിന്നും സ്വതന്ത്രമാകുന്നതു വരെ.</p><p>ഏറെ വൈകാതെ ആ പായ്ക്കപ്പല്‍ ഒരു തുരുത്തില്‍ത്തന്നെ കിടന്നു കറങ്ങിത്തുടങ്ങി. ശാരി.</p><p>അറിഞ്ഞു വന്നപ്പോള്‍ അവളും ഒരു സോഫ്റ്റ് വേര് ജോലിക്കാരി. മറ്റൊരു കമ്പനിയിലെങ്കിലും അതേ നഗരത്തില്‍!</p><p>സൌഹൃദത്തെക്കുറിച്ചറിഞ്ഞ വീട്ടുകാര്‍ പറഞ്ഞു. "ഒരേ വഴിക്കോടുന്നവരല്ലേ? ഒന്നിച്ചു കൂടെ?"</p><p>എപ്പോഴെങ്കിലും സംഭവിക്കുന്നതാണ് അത്ഭുതമെങ്കില്‍ അതുണ്ടായി. ഒന്നിച്ചു ഒരാഴ്ച്ചക്കാലത്തെ അവധി കിട്ടി!</p><p>ലക്ഷങ്ങളുടെ വിവാഹം പൊടിപൊടിച്ചു. പക്ഷേ ആഴ്ച്ച തികയുന്നതിനു മുന്‍പ് മൊബേല്‍ താക്കീതുകളെത്തി. ഓഫീസിലേക്കു തിരിച്ചോടാന്‍.</p><p>'കൂടുതല്‍ ദൂരം. കൂടുതല്‍ വേഗം. കൂടുതല്‍ ഉയരം.' കമ്പനിയിലെ ഓരോ ദിവസവും ഒരോ ഒളിമ്പിക്സായിരുന്നു. ഇന്റ്റര്‍ നെറ്റിലൂടെ ഗര്‍ഭം ഉണ്ടാക്കാന്‍ കഴിയാഞ്ഞതും ഭാഗ്യമായി. ടാര്‍ഗറ്റിലേക്കുള്ള ഓട്ടത്തിനു കുഞ്ഞിക്കാലിന്റെ തടസങ്ങളും ഒഴിവായിക്കിട്ടി.</p><p>ഏറെ ഓടിയപ്പോഴാണു ശ്രദ്ധയില്‍പ്പെട്ടത്, പലരും അവരെ ചൂണ്ടി അതിശയിക്കുന്നു. അപ്പോഴാണ് അവരും അതു കണ്ടത്. തങ്ങളുടെ തോളിലിരിക്കുന്ന മനോഹരമായ ഒരു മഞ്ചല്!</p><p>ആയിടെ അല്‍പ്പം തോളു വേദന തോന്നിയിരുന്നെങ്കിലും അതിന്റെ കാരണം തിരക്കാന്‍ സമയം കിട്ടിയിരുന്നില്ല. എപ്പോഴാണതു തങ്ങളുടെ തോളില്‍ വന്നതെന്നോ എന്നാണതു ചുമന്നു തുടങ്ങിയതെന്നോ അവര്‍ക്കു അറിയില്ലായിരുന്നു. പക്ഷേ ഒന്നറിയാമായിരുന്നു, അതില്‍ നിന്നും ഒരു ദുര്‍ഗന്ധം വമിക്കുന്നുണ്ടെന്ന്.</p><p>രണ്ടു പേര്‍ക്കും ഒന്നിച്ചൊന്നു നില്ക്കാന് കഴിഞ്ഞിരുന്നെങ്കില്‍ താഴെ ഇറക്കി നോക്കാമായിരുന്നു. അകത്തെന്താണെന്ന്. പക്ഷേ ലീവ് എവിടെ കിട്ടാന്‍?</p><p>ഏറെക്കാലം കഴിഞ്ഞിട്ടാണെങ്കിലും അത്ഭുതം വീണ്ടും സംഭവിച്ചു. ഒന്നിച്ചു ലീവു കിട്ടി.</p><p>മഞ്ചല് പതുക്കെ താഴെ ഇറക്കി തുറന്നപ്പോള്‍ അകത്തൊരു ജഡം. തീര്‍ത്തും അപരിചിതമായത്.</p><p>ശങ്കറിന്റേയും ശാരിയുടേയും സംശയക്കണ്ണുകള്‍ നേര്‍ക്കു നേര് വന്നപ്പോഴേക്കും അവരുടെ മൊബേല്‍ ഫോണുകള്‍ പാടിത്തുടങ്ങി. മഞ്ചല് അവിടെ കളഞ്ഞ് വീണ്ടും അവരോടി, എതിര് ദിശകളിലേക്ക്. </p>Jithendrakumar/ജിതേന്ദ്രകുമാര്‍http://www.blogger.com/profile/16439802522042719970noreply@blogger.com38tag:blogger.com,1999:blog-8309376469645997649.post-31598905267635892132009-05-30T22:31:00.000-07:002010-12-25T22:17:13.281-08:00സെഡക്ഷന്സന്ധ്യയുടെ ഉടലാണവള്‍ക്ക്. അസ്തമയത്തിന്റെ മുഖവും. കാറ്റിലേക്കഴിച്ചിട്ട മേഘങ്ങളുടെ മണം. ഒളി മിന്നുന്ന നോട്ടവും കനലടുപ്പിന്റെ ചുണ്ടുകളും.<br /><span class=""></span><br />അന്തിക്കള്ളിന്റെ പ്രസരിപ്പുള്ള കിഴക്കന്‍ മഴ പോലെയാണവള്‍ വന്നെത്താറ്. നനഞ്ഞ മണ്ണിന്റെ കാലു തുടയ്ക്കാന്‍ പോലും നില്‍ക്കാതെ നേരെ കിടപ്പുമുറിയിലേക്ക്. അതോടെ രാത്രിയുടെ ശരീരത്തിനു തീ പിടിക്കും. കടല്‍ വെള്ളം തുള്ളിത്തുടിച്ചുയരും. പെയ്തിറങ്ങുന്നതു വരെ. പിന്നെ രാത്രിമഴയുടെ മരണം പോലെ നിശ്ചലമാകുന്ന മയക്കം. അതിലേക്കു കണ്‍തുറക്കുന്ന പൂര്‍ണ്ണ ചന്ദ്രന്...<br /><span class=""></span><br />ആ ക്യാന്‍വാസിലേക്കു നോക്കി അങ്ങിനെ കിടക്കുമ്പോള്‍ ശരത് കൃഷ്ണന്റെ മനസിലേക്കു കാട്ടുമുല്ലകളുടെ നനഞ്ഞ മണം പടര്‍ന്നു കയറും. പൊടിമണ്ണിന്റെ ലഹരിയും. പക്ഷേ, ആ ശബ്ദം....<br />"കൃഷ്ണാ, നീ മിറ്റത്തൂന്ന് കേറി വരുണുണ്ടോ ഇങ്കട്? പുതു മഴയാ. പാമ്പുകള്‍ പെഞ്ഞലാടാന്‍ പുറത്തിറങ്ങണ സമയം." കുഞ്ഞായിരിക്കുമ്പോള്‍ തന്നെ പുതുമഴയായി മനസിലെത്തിയ വാക്കുകള്‍. ഓരോ തുള്ളിയിലും സ്നേഹാമൃത് നിറഞ്ഞ പുതുമഴ.<br /><span class=""></span><br />വിജൃംഭിതമായ മേഘങ്ങള്‍ വന്യമായി പൊട്ടിച്ചിതറുന്നതിന്റെ മുഴക്കവും വെളിച്ചത്തിന്റെ പൂര്‍ണ്ണനഗ്ന പ്രദര്‍ശനവും. വെളിച്ചമൊളിച്ചപ്പോഴേക്കും ബള്‍ബുകളും ഇരുട്ട് വിഴുങ്ങിയിരുന്നു. മെഴുകു തിരിയുടെ തലയിലൊരു പൊന്‍മൊട്ടു വെച്ച് കുത്തി നിര്‍ത്തി. തുള്ളിപൊട്ടുന്ന ലാവയില്‍ വേരുറയ്ക്കുന്ന പൂമൊട്ട്. അതിന്റെ ചുംബനത്താല്‍ ഒളിവെട്ടുന്ന ക്യാന്‍വാസിലെ നിഗൂഢ മന്ദസ്മിതങ്ങള്‍. ജനല്പ്പാളികളില് കാറ്റിന്റെ താളാത്മകമായ ഹൃദയമിടിപ്പ്. മുട്ടപ്പെടുന്ന വാതിനിലുള്ളിലെ ഔത്സുക്യം.<br /><span class=""></span><br />പതുക്കെ വാതില്‍ പാളി തുറന്നപ്പോള്‍ നീലിമയുടെ ആഴക്കണ്ണ് യാചിച്ചു, "അകത്തേക്കു വന്നോട്ടെ". മൌനസമ്മതത്തിലേക്കാര്‍ത്തലച്ചു തള്ളിക്കയറി, കുളിര്‍മഴ പോലെ. കാട്ടുമുല്ലപ്പൂവിന്റെ മണം നിറഞ്ഞ തുള്ളികളെങ്ങും തുടിച്ചു തുള്ളി. മഴയുടെ മണം. കാട്ടുമുല്ലയുടെ സ്പര്‍ശം. അണയ്ക്കാനാവാത്ത മനസിന്റെ ഉന്മത്തത. ഒതുങ്ങിക്കുടുന്നതിനുമുന്‍പ് തുള്ളിത്തിമിര്‍ക്കാന്‍ വെമ്പുന്ന ഉടലാഴക്കടലിലെ പേരാച്ചി മഴ.<br /><span class=""></span><br />മറ്റൊരു ഇടി. മിന്നല്‍. മേഘങ്ങളില്‍ മൂര്‍ത്തമായിരുന്ന മഴയാകെ പുഴയായൊഴിഞ്ഞു. നെടുവീര്‍പ്പിന്റെ തുണ്ടുകാറ്റുകള്‍ ക്യാന്‍വാസിന്റെ ഇരുളിലുറങ്ങി. ശരത്കൃഷ്ണന് മഴയൊഴിഞ്ഞ മുറ്റത്തിന്റെ മടിയിലും.Jithendrakumar/ജിതേന്ദ്രകുമാര്‍http://www.blogger.com/profile/16439802522042719970noreply@blogger.com17tag:blogger.com,1999:blog-8309376469645997649.post-22259053960472560092009-03-07T01:37:00.000-08:002010-12-25T22:23:12.373-08:00നല്ലതു ചെയ്താല്‍ നല്ലതേ വരൂ (കഥ)<p><br />മണിക്കൂറൊന്നായി തിരയാന്‍ തുടങ്ങിയിട്ട്. ഇനിയും ആ ഫയലു കണ്‍വെട്ടത്തു വന്നിട്ടില്ല. ഈ ഓഫീസിന്റെ പ്രധാന പ്രത്യേകതയും ഇതു തന്നെ. തിരയുന്നതു മാത്രം കിട്ടില്ല. </p><p>ഇവിടുത്തെ മാനേജര്‍ മാരുടെ അതേ സ്വഭാവമാണ് ഫോണിനും. ഒരു പണിക്കും സമ്മതിക്കില്ല. ഫയലു കിട്ടിയില്ലെങ്കിലും കാതിനല്‍പ്പം സ്വൈരം കിട്ടുമല്ലോ. ഫോണെടുത്തേക്കാം. "ഹലോ" </p><p>"ചേട്ടാ, വീട്ടില്‍ കള്ളന് കയറി അലമാറയില്‍ വെച്ചിരുന്ന കാശു മൊത്തം എടുത്തോണ്ടു പോയി. " "ങേ! വീടും തുറന്നിട്ട് നീ എവിടെ തിണ്ണ നിരങ്ങാന്‍ പോയിരുന്നെടീ. ഞാനിതാ വരുണൂ" </p><p>പിന്നെ ഓഫീസില്‍ നിന്നും ഇറങ്ങിയോടുകയായിരുന്നു. </p><p>കൈ കാണിക്കുന്ന ഓട്ടോയിലൊക്കെ യാത്രക്കാരുണ്ട്. അടുത്തു ഒരു ഓട്ടോ സ്റ്റാന്‍ഡ് പോലും ഇല്ല. നാശം. അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നതിനിടയില്‍ ഒരു ഓട്ടോ മുന്നില്‍ വന്നു നിന്നു. </p><p>"എങ്ങോട്ടാ?" </p><p>"വീട്ടിലേക്ക്. കത്തിച്ചു വിട്ടോ" </p><p>"അത് എവിടാന്നാ ചോദിച്ചത്?" </p><p>"അരിക്കാരാ സ്ട്രീറ്റ്. നമ്പര്‍ ഒമ്പത്" ഓട്ടോ കുലുങ്ങി ഓടി. </p><p>തല ശരിക്കു പ്രവര്‍ത്തിക്കുന്നില്ല. എന്താ ചെയ്യേണ്ടത് എന്നു ഒരു പിടിയുമില്ല. ഒന്നര ലക്ഷം രൂപ. ഭാര്യയുടെ ഹൃദയത്തിന്റെ വാള്‍വിലെ ഓട്ട അടയ്ക്കാന്‍ വേണ്ടി കഷ്ടപ്പെട്ടു സംഘടിപ്പിച്ചത്. അതു നഷ്ടമായാല്‍... പണയം വെക്കാന്‍ ഇനി ഒരു മോതിരം പോലും ബാക്കിയില്ല. ദൈവമേ എന്തു ചെയ്യും? ഓടുന്ന ഓട്ടോയിലിരുന്നിട്ടും വിയര്‍ത്തൊലിക്കുന്നു. വല്ലാത്ത ദാഹം. </p><p>"സാറെ എന്തെങ്കിലും പ്രശ്നം?" ഡ്രൈവര്‍ കണ്ണാടിയിലൂടെ തന്നെ ശ്രദ്ധിക്കുന്നുണ്ട്. </p><p>"ഹേയ്, ഒന്നുമില്ല നീ വിട്ടോ” </p><p>"അല്ല, എന്തെങ്കിലും സഹായം വേണമെങ്കില്‍.... " </p><p>'ഒന്നും വേണ്ട' എന്നു പറയാനാണ് വായ തുറന്നത്. പക്ഷേ പറഞ്ഞു പോയത് "അല്‍പ്പം വെള്ളം കിട്ടുമോ?" എന്നായിരുന്നു. </p><p>"ഉണ്ടല്ലോ. ആ സീറ്റിനു പിന്നിലൊരു പ്ളാസ്റ്റിക് ബോട്ടിലില്‍ക്കാണും. " </p><p>ശരിയാണ് ഒരു നരച്ച പ്ളാസ്റ്റിക് ബോട്ടിലില്‍ പാതിയോളം വെള്ളം കുലുങ്ങി കളിക്കുന്നു. എടുത്തപ്പോഴേ അതു കൈയിലൊട്ടി. അടപ്പു തുറന്നപ്പോള്‍ ഗ്രീസിന്റേയും തുരുമ്പിന്റേയുമൊക്കെ ഗന്ധം. എന്തായാലും ഒരു കവിള് കുടിക്കാതെ വയ്യ. </p><p>പെട്ടെന്നു ഡ്രൈവര്‍ ബ്രേക്കു ചെയ്തുകൊണ്ട് പറഞ്ഞു. "സാറെ ഒന്നു തന്നേ". നീട്ടുന്നതിനു മുന്‍പേ അയാള്‍ ബോട്ടില്‍ വാങ്ങി വെള്ളം പുറത്തേക്കു കമിഴ്ത്തിക്കളഞ്ഞു. </p><p>"എന്താ അതു നല്ല വെള്ളം ആയിരുന്നില്ലേ?" </p><p>"ങാ, അങ്ങിനെ കരുതുന്നതാ നല്ലത്. " </p><p>"മനസിലായില്ല. പിന്നെന്തിനാ അതു തന്നത്?" </p><p>"എന്റെ പുതിയ തീരുമാനം ഒരു നിമിഷത്തേക്കു മറന്നു പോയതുകൊണ്ടാ സാറെ. " </p><p>"പുതിയ തീരുമാനമോ?" </p><p>"അതെ, എല്ലാവരേയും കണ്ണടച്ചു സഹായിക്കുന്ന ഒരു ദുശ്ശീലം എനിക്കുണ്ടായിരുന്നു സാറെ. എന്നാല്‍ എന്റെ പുതിയ തീരുമാനം ആരേയും ഒരിക്കലും ഒരു തരത്തിലും സഹായിക്കില്ല എന്നതാണ്. അതു പെട്ടെന്നു ഓര്‍ത്തതു കൊണ്ടാ വെള്ളം കമിഴ്ത്തിയത്. ഇതു കുടിച്ച് ഇനി... വേണ്ട" </p><p>"നിനക്കെന്തിന്റെ വട്ടാ?" </p><p>"വട്ടു പിടിക്കാതിരിക്കാനാ സാറെ." ചുവന്ന സിഗ്നലില്‍ ഓട്ടോ നിര്‍ത്തി അവന് തിരിഞ്ഞിരുന്ന് തുടര്‍ന്നു. "കുറച്ചു കാലം ഞാന്‍ സ്ക്കൂളിലൊക്കെ പഠിച്ചിട്ടുണ്ടായിരുന്നു. ഒരിക്കല്‍ എന്തോ കുസൃതി കാണിച്ചതിനു ടീച്ചര്‍ എനിക്കു തന്ന ശിക്ഷ 'നല്ലതു ചെയ്താല്‍ നല്ലതേ വരൂ' എന്നു നൂറു തവണ എഴുതിക്കൊണ്ടു വരാനായിരുന്നു. ഞാനത് എഴുതിയത് എന്റെ മനസിലായിരുന്നു. പിന്നീട് അതിനുള്ള ശിക്ഷ ഏറെ അനുഭവിച്ചു. ഒടുവില്‍ കഴിഞ്ഞ മാസം ജയിലില്‍ നിന്നും ഇറങ്ങുമ്പോള്‍ തീരുമാനിച്ചു ആ വരി മനസില്‍ നിന്നും എന്നേക്കുമായി മായ്ച്ചു കളയാന്‍. മേലില്‍ ഒരു നല്ല കാര്യവും ചെയ്യില്ലെന്നും".<br />പച്ച വെളിച്ചം തെളിഞ്ഞു. ഓട്ടോ വീണ്ടും കുലുങ്ങിയോടി. </p><p>"എന്തിനാ ജയിലില്‍ പോയത്?" </p><p>"കളവു കേസില്‍, ആറു മാസത്തിന്" </p><p>"അപ്പോള്‍ അതാണു പണി. പകല്‍ ഓട്ടം. രാത്രി കളവ്. " </p><p>"കട്ടിരുന്നെങ്കില്‍ സങ്കടമെന്തിന്? കട്ടത് കൈയിലുണ്ടെന്നു സമാധാനിക്കാമാല്ലോ. അതുകൊണ്ട് അന്നു തീരുമാനിച്ചതായിരുന്നു ഒന്നര ലക്ഷം രൂപാ കട്ടിട്ടേ ഇനി കാര്യമുള്ളൂ എന്ന്". </p><p>അതു കേട്ട പാടെ ഉള്ളൊന്നു ഞെട്ടി </p><p>"സാറെന്താ ഞെട്ടിയത്?" ഡ്രൈവര്‍ മുന്നിലെ കണ്ണാടിയിലൂടെ തന്നെ ശ്രദ്ധിച്ചാണു സംസാരിക്കുന്നത്. </p><p>"നിങ്ങള്‍ കട്ടില്ലെങ്കില്‍ പിന്നെ... ? തെളിവില്ലാതെ കോടതി ശിക്ഷിക്കില്ലല്ലോ?" </p><p>"തെളിവൊക്കെ ഉണ്ടായിരുന്നു സാറെ." ഒന്നു നിര്‍ത്തിയിട്ട് അവന് തുടര്‍ന്നു. </p><p>"ഓട്ടം കഴിഞ്ഞ് രാത്രി വീട്ടിലേക്കു പോണ വഴി. റോഡിലൊരു സ്ക്കൂട്ടര്‍ മറിഞ്ഞു കിടക്കുന്നു. തൊട്ടടുത്തു തന്നെ ഒരാളും. ചെയ്ത ഉപകാരങ്ങളൊക്കെ കുരിശായ ചരിത്രമാണെങ്കിലും മനസിലൊരു വലി. നൂറു തവണ എഴുതി ഉറച്ചതല്ലേ. ഇറങ്ങി നോക്കി. നെറ്റി പൊട്ടി ചോര ഒലിക്കുന്നുണ്ട്. ഷര്‍ട്ടിലെ ചോര കണ്ടാല്‍ അറിയാം ദേഹത്തും മുറിവുകളുണ്ടെന്ന്. വിജനമായ സ്ഥലം. രാവിലെ വരെ അവിടെ കിടന്നാല്‍ മരിച്ചു പോകുമെന്നുറപ്പ്. പതുക്കെ പൊക്കിയെടുത്ത് ഓട്ടോയിട്ടു. തെറിച്ചു വീണു കിടക്കുന്ന ബാഗും. നേരെ ആശുപത്രിയിലേക്കു വിട്ടു. ഡോക്ടര്‍ എന്തൊക്കേയോ മരുന്നു കുറിച്ചു തന്നു. ഓടി കിട്ടിയ കാശിനു അതും വാങ്ങി വരുമ്പോള്‍ പോലീസെത്തിയിരുന്നു. </p><p>കക്ഷിക്കു ബോധം വീണിരുന്നു. പുറകില്‍ നിന്നും വന്ന ഒട്ടോറിക്ഷ ഇടിച്ചു വീഴ്ത്തിയെന്നും പിന്നെ വെള്ള ടൌവല്‍ മുഖത്തു കെട്ടിയ ഒരുത്തന് ഇറങ്ങി വന്ന് കമ്പിവടികൊണ്ടു തലയ്ക്കടിച്ചു ബാഗ് പിടിച്ചു പറിച്ച് അതേ ഓട്ടോയില്‍ കയറി പോയെന്നും അവന് പറഞ്ഞു. ഞാന്‍ പറഞ്ഞു പേടിക്കേണ്ട, ബാഗ് കിട്ടിയിട്ടുണ്ട്.<br />പക്ഷേ ബാഗ് തുറന്നിട്ട് അവന് എന്നോടൊരു ചോദ്യം. 'ഇതിലെ ഒന്നര ലക്ഷം രൂപാ എവിടെ?' </p><p>ചുറ്റുമുണ്ടായിരുന്ന പോലീസുകാരുടെ മട്ടും ഭാവവും മാറുന്നത് ഞാനറിഞ്ഞു. ഇടിച്ച ഓട്ടോറിക്ഷയുടെ നമ്പര്‍ അവന് ഓര്‍ത്തു പറഞ്ഞപ്പോള്‍ എന്റെ തല കറങ്ങി. അവനെ എടുത്ത് വണ്ടിയിലിട്ട ശേഷം ഉപയോഗിച്ചതുകൊണ്ടാവണം, എന്റെ പോക്കറ്റില്‍ കിടന്ന വെളുത്ത ടൌവലില്‍ രക്തവും പുരണ്ടിരുന്നു.<br />പിന്നീടുള്ള ദിവസങ്ങളില്‍ ഇടികളുടെ ഘോഷയാത്രകളായിരുന്നു എന്റെ ദേഹത്ത്. കട്ടെടുത്ത ഒന്നരലക്ഷത്തിന്റെ പാതിയെങ്കിലും തരാമെങ്കില്‍ തുമ്പില്ലാക്കേസാക്കി ഊരിവിടാമെന്നു ഇന്‍സ്പെക്ട്രര്‍ പറഞ്ഞപ്പോള്‍ എന്റെ മനസില്‍ ഒരുപാട് കള്ളന്മാരുടെ മുഖങ്ങള്‍ തെളിയുന്നുണ്ടായിരുന്നു. </p><p>തന്റെ ഓട്ടോയുടെ നമ്പര്‍ ഒട്ടിച്ചു ഈ പണി ഒപ്പിച്ച വിരുതനായ കള്ളന്.<br />ഓട്ടോയില്‍ നിന്നും ബാഗുമെടുത്ത് ആശുപത്രിയിലേക്കു വന്ന പോലീസുകാരന്.<br />കമ്പനിയുടെ കാശ് കക്കാന്‍ കപടനാടകം കളിച്ച യാത്രക്കാരന്. </p><p>പക്ഷേ കോടതിയില്‍ തെളിവുകള്‍ വിളിച്ചു പറഞ്ഞ കള്ളന് ഞാനായിരുന്നു. ഒരുപാട് ദുരിതം അനുഭവിച്ചു സാറെ, ഒരുപാട്. എന്റെ പെണ്ണ് വീട്ടുവേലക്കു പോയതു കൊണ്ടാ രണ്ടു പിള്ളേരും കഞ്ഞികുടിച്ചു കിടന്നത്. അതിനു അവള്‍ക്കും കിട്ടി വേണ്ടുവോളം ചീത്തപ്പേര്. </p><p>എന്നാലും അവളിപ്പോഴും പറയുന്നത് നല്ലതു ചെയ്താല്‍ ആണ്ടവന് കൈവിടില്ലെന്നാണ്. എന്റെ പേരു അതായതുകൊണ്ടല്ലാ കേട്ടോ.” </p><p>പെട്ടെന്നു മൊബൈല്‍ ഫോണ്‍ കീശയില്‍ കിടന്നു തുള്ളിത്തുടങ്ങി. ഓഫീസില്‍ നിന്നു മാനേജറാണ്. ഇയാളോട് ഇനി എന്താ പറയുക? "സോറി സാര്‍, ആ ഫയല്‍ കമ്പ്ളീറ്റ് ആയില്ല. നാളെ തരാം സാര്‍. വീട്ടിലൊരു അത്യാവശ്യം. ഇന്നു ഹാഫ് ഡേ അവധിയിലാ. " </p><p>മൊബൈല്‍ ഓഫ് ചെയ്യുമ്പോള്‍ ഓര്‍ത്തു. വല്ലാത്ത മറവി തന്നെ. ഇറങ്ങി ഓടുമ്പോള്‍ ഓഫീസില്‍ ആരോടും ഒന്നു പറഞ്ഞതു പോലുമില്ല. ഇപ്പോള്‍ ഇതാ കള്ളന് കയറിയ കാര്യവും. അതുകൊണ്ടാണല്ലോ കണ്ട ആണ്ടവന്റെ പരിദേവനങ്ങള്‍ കേട്ടിങ്ങനെ ഇരിക്കുന്നത്. ഇനി കാശു എങ്ങോട്ടെങ്കിലും മാറ്റി വെച്ചിട്ടുണ്ടോ? ഇല്ല, പ്രോവിഡണ്ട് ഫണ്ടിന്റെ ലോണ്‍ കൂടെ ചേര്‍ത്തി ഒന്നര ലക്ഷം തികച്ച് എണ്ണിവെച്ചതു അലമാറയില്‍ തന്നെയാണ്. </p><p>"സാറെ അരിക്കാര സ്ട്രീറ്റ് നമ്പര്‍ ഒമ്പത്" ഡ്രൈവര്‍ ഒട്ടോ ഒതുക്കി നിര്‍ത്തി. </p><p>ഓട്ടോ പറഞ്ഞുവിട്ട് വീട്ടിലേക്കു കയറുമ്പോള്‍ അത്ഭുതപ്പെട്ടു പോയി. ഇത്രയധികം വീട്ടമ്മമാര്‍ ആ മേഖലയിലുണ്ടെന്നു ഒരു ഊഹം പോലുമില്ലായിരുന്നു. മോഷണം പോയതെന്ത് എന്നറിയാന്‍ മോഷണം പോകാത്ത വസ്തുക്കള്‍ പരിശോധിക്കുകയാണ് അവര്‍. വഴി ഒതുങ്ങാതെ നിന്നിരുന്ന അവരെ തട്ടാതെയും മുട്ടാതെയും ഒരുവിധം വീട്ടിനകത്തെത്തി. തന്നെ കണ്ടതും ഭാര്യ പറഞ്ഞു. "ചേട്ടാ ഞാന്‍ ഔസേപ്പിനെ വിളിച്ചു പറഞ്ഞിട്ടുണ്ട്. പുള്ളി ഉടന്‍ പോലീസുമായി ഇങ്ങെത്തും. " </p><p>ഭാര്യക്കു തന്നേക്കാള്‍ പ്രായോഗിക ബുദ്ധി ഉണ്ട്. കുടുംബ സുഹൃത്തായി അങ്ങിനെ ഒരു പോലീസുകാരന് ഉണ്ടെന്നു പോലും തനിക്കു ഓര്‍മ്മയില്ലായിരുന്നു. </p><p>പോലീസെന്നു കേട്ടതോടെ അയല്പക്കങ്ങള് ഒന്നൊന്നായി കൊഴിഞ്ഞു തുടങ്ങി. പക്ഷേ അവര്‍ മുഴുവന്‍ കൊഴിയുന്നതിനു മുമ്പേ പോലീസിനേയും കൊണ്ട് ഔസേപ്പെത്തി. </p><p>ജന സമുദ്രം കയറി നിരങ്ങിയതുകൊണ്ട് ഇനി വിരലടയാളത്തിനു സ്ക്കോപ്പ് ഇല്ലെന്നു പോലീസുകാരന് പറഞ്ഞു. ആദ്യമായിട്ടല്ലല്ലോ അവര്‍ ഒരു കളവു കേസ് ഡീല്‍ ചെയ്യുന്നത്. </p><p>"എപ്പഴാ സംഭവം?" പോലീസ് ചോദ്യം വന്നു. </p><p>ഞാന്‍ ഭാര്യയെ നോക്കി. ഒന്നാലോചിച്ച് അവള് പറഞ്ഞു. "പത്തരമണിയോടെ ഞാന്‍ അപ്പുറത്തെ ലോലിതയുടെ വീട്ടില്‍ ഒന്നു ചെന്നിരുന്നു. പതിനൊന്നു മണിക്കു തിരിച്ചെത്തുകയും ചെയ്തു. " </p><p>"എന്നിട്ടെന്താ അപ്പോള്‍ ആരേയും അറിയിക്കാതിരുന്നത്?" </p><p>"അപ്പോള്‍ അറിയില്ലായിരുന്നു, കള്ളന് കടന്നത്. വീടൊക്കെ അടച്ചിട്ട പോലെ തന്നെ കിടന്നിരുന്നു. ഞാന്‍ കുറെനേരം ടിവി കണ്ടു. പിന്നെ അടുക്കളയിലേക്കു ചെന്നു. കറിക്കു ഇടാന്‍ നോക്കുമ്പോള്‍ ഉപ്പില്ല. അതു വാങ്ങാന്‍ വേണ്ടി കാശെടുക്കാന്‍ ചെന്നപ്പോള്‍ അലമാറയില്‍ കാശില്ല!" </p><p>"അലമാറ പൂട്ടിയിരുന്നോ?" </p><p>"പൂട്ടി താക്കോലു ടിവിക്കു മുകളില്‍ വെച്ചിരുന്നു" </p><p>"വീടു പൂട്ടിയിട്ട് താക്കോല്‍ എവിടാ വെച്ചിരുന്നത്?" </p><p>ഒന്നു പരുങ്ങിയ ശേഷം ഭാര്യ ബ്ളൌസിലേക്കു വിരല്‍ ചൂണ്ടി. </p><p>"അപ്പഴ് കള്ളനെ പിടികിട്ടി." ഔസേപ്പിന്റെ അനൌണ്‍സുമെണ്റ്റ് കേട്ട് ബാക്കിയുള്ളവരുടെ കണ്ണു തള്ളിപ്പോയി. പോലീസുകാരന് വിക്രമാദിത്യ കഥയിലെ വേതാള ചോദ്യം കേട്ടപോലെ കണ്ണും തുറിച്ചിരിക്കുമ്പോള്‍ ഔസേപ്പു തുടര്‍ന്നു. "അതിരിക്കട്ടെ, വീട്ടിനു മറ്റൊരു താക്കോലുണ്ടായിരുന്നോ?" </p><p>"അതു കാണാതായിട്ട് കുറേയായി. " </p><p>"ഇപ്പഴ് കാര്യം ക്ളിയറ്. ആ താക്കോല്‍ നഷ്ടപ്പെട്ടതല്ല, കളവു പോയതാണ്. അതുകൊണ്ട് വാതില്‍ തുറന്നു അകത്തു കയറിയ കള്ളന് അല്ലെങ്കില്‍ കള്ളി ടി.വി യുടെ മുകളില്‍ നിന്നും താക്കോല്‍ എടുത്ത് അലമാറ തുറന്ന് രൂപാ എടുക്കുന്നു. പിന്നെ എല്ലാം പഴയ പടി പൂട്ടി പുറത്തിറങ്ങുന്നു. നിങ്ങളോളം വീടു പരിചയമുള്ള ആ കള്ളി നിങ്ങളുടെ ആ വേലക്കാരി തന്നെ. " </p><p>ഔസേപ്പിന്റെ നിഗമനത്തിനു യുക്തിയുണ്ട്, പക്ഷേ.. </p><p>"അവള് വേലക്കാരി അല്ല. അസുഖം കൂടുതലായി എഴുന്നേല്ക്കാന് പോലും വയ്യാതായപ്പോള്‍ ഭാര്യയെ പരിചരിക്കാനും കുട്ടിയെ നോക്കാനുമൊക്കെ ഒന്നു രണ്ടു ദിവസത്തിനായി അയല്പക്കത്തെ വേലക്കാരി കൊണ്ടുവന്നതായിരുന്നു അവളെ. പിന്നെ ഞങ്ങളുടെ അവസ്ഥ കണ്ട് കുറച്ചു ദിവസം കൂടെ സഹായിക്കാന്‍ വന്നിരുന്നു അവള്. ഇപ്പോള്‍ ഭാര്യയുടെ അസുഖം കുറേ മാറിയതുകൊണ്ട് അവള് വരുന്നുമില്ല." ഞാന്‍ പറഞ്ഞു. </p><p>"അവള് തന്നെ കക്ഷി. പണി ചെയ്യുന്ന വീട്ടില്‍ കളവു നടന്നാല്‍ പോലീസിന്റെ ചോദ്യങ്ങള്‍ക്കു ഉത്തരം പറയേണ്ടി വരും. അതുകൊണ്ട് ഇവറ്റകളൊക്കെ പണി വിട്ട ശേഷമാ ഈ പണിക്ക് ഇറങ്ങാറ്. എവിടാ അവളുടെ വീട്?" </p><p>"അറിഞ്ഞുകൂടാ. ദൂരെ എവിടെയോ നിന്നു ബസിലാണു അവള് വന്നിരുന്നത്. ഇല്ല, അവള് അങ്ങിനെ ചെയ്യില്ല. നല്ല സ്വഭാവമാണ്. ബസ് സമരം ഉള്ള ദിവസങ്ങളില്‍ അവള് ഓട്ടോ പിടിച്ചാണു വന്നിരുന്നത്. ഇങ്ങിനെ സഹായിക്കുന്ന വരെ കാണാന്‍ തന്നെ വിഷമമാണ്. " </p><p>"നീ അഡ്രസിങ്ങു താ. ഇടിച്ചു കൂമ്പു കലക്കുമ്പോ അവള് പുഷ്പം പോലെ എടുത്തു തരും, കട്ട കാശൊക്കെ. "<br />"നിങ്ങള്‍ക്കു അറിയാഞ്ഞിട്ടാ. അവള് അങ്ങിനെ ചെയ്യില്ല. രണ്ടു ചെറിയ കുട്ടികളെ വീട്ടിലിട്ടിട്ടാ അവള് ഞങ്ങളെ സഹായിക്കാന്‍ വന്നിരുന്നത്. " </p><p>"അതൊക്കെ ഞങ്ങള്‍ പോലീസുകാരുടെ ഡ്യൂട്ടി. നിങ്ങള്‍ അതൊന്നും അറിയേണ്ടാ. ഭാര്യയുടെ ആഭരണം കട്ട ഭര്‍ത്താവിനെ ഞങ്ങള്‍ പിടിച്ചിട്ടുണ്ട്. ഭര്‍ത്താവിന്റെ പണം മോഷ്ടിച്ച ഭാര്യയേയും. പിന്നെയാ ഒരു വേലക്കാരി. ഇവറ്റയൊക്കെ അടുത്തു കൂടുന്നതും വിശ്വാസം പിടിച്ചു പറ്റുന്നതും അവസരം കിട്ടിയാല്‍ കക്കാനും പറിക്കാനും വേണ്ടിയാ. " </p><p>"ഒരു വേള അവളല്ലെങ്കില്‍.... ഞങ്ങളെ ഒരു പാട് സഹായിച്ച അവളോടിതു ചെയ്താല്‍ ദൈവം പോലും പൊറുക്കില്ല. " </p><p>"കൂമ്പു നോക്കി നാലു കീച്ചിയാല്‍ ഞങ്ങള്‍ക്കു സത്യം പിടികിട്ടും. ചെയ്തിട്ടില്ലെങ്കില്‍ തുറന്നങ്ങു വിടുക്യേം ചെയ്യും. പോരെ. " </p><p>അപ്പോഴേക്കും പോലീസുകാരന് അടുത്ത വീട്ടിലെ വേലക്കാരിയേയും കൊണ്ടു എത്തി. അവളോട് നീങ്ങി നില്ക്കാന് ഔസേപ്പ് വിരലുകൊണ്ടു കാണിച്ചു. </p><p>"എന്താഡീ നിന്റെ പേര്? " </p><p>"വസന്ത" </p><p>"ആകെ ഒരു കള്ളലക്ഷണമുണ്ടല്ലോ. എന്താഡീ അവടെ പേര്?" </p><p>"ആര്ടെ?" </p><p>"നീ ഇവരടെ തലേല് കെട്ടിവെച്ച ആ കള്ള കൂത്തിച്ചീന്റെ പേരാ ചോദിച്ചത്." ഔസേപ്പ് എഴുന്നേറ്റ് രണ്ടടി മുന്നോട്ടു വെച്ചുകൊണ്ട് തുടര്‍ന്നു. </p><p>"നിനക്കെത്ര കാശ് കിട്ടിയെടീ?" </p><p>"അയ്യോ, പങ്കജ ചേച്ചിയോ? അവളത്തരക്കാരിയല്ല. " </p><p>"ഏതു തരമാന്നു സ്റ്റേഷനില്‍ കയറ്റുമ്പോള്‍ അറിയും. അവളെവിടാഡീ താമസിക്കുന്നത്?”</p><p>"റെയില്‍ വേ കോളനീലാ. ആട്ടോക്കാരന് ആണ്ടവന്റെ വീട് ഏതാന്ന് ചോദിച്ചാ ആരും കാണിച്ചു തരും. ആണ്ടവന്റെ പെണ്ണാ അവള്" </p><p>"ഏത്? കള്ളന് ആണ്ടവനാ? അവന് ജയിലീന്നെറങ്ങ്യാ?" പിന്നെ ഔസേപ്പ് പോലീസുകാരനോടു പറഞ്ഞു. "ബാ, രണ്ടിനേം ഇപ്പോ തന്നെ പൊക്കണം. " </p><p>അവരിറങ്ങിയതും ഭാര്യ പറഞ്ഞു "വേണ്ടായിരുന്നു. ഞാനിന്നു എണീറ്റ് നടക്കണത് അവളുടെ ഉഴിച്ചിലിന്റെ കൈപ്പുണ്യം കൊണ്ടാ. നമുക്ക് വേണ്ടി ഇത്ര കഷ്ടപ്പെട്ടത്... കക്കാന്‍ വേണ്ടിയാണെന്നു പറഞ്ഞാല്‍... "<br /></p><p>II</p><p>അടുത്ത ദിവസം ഉച്ചയോടെ ആശുപത്രിയില്‍ നിന്നും ഡോക്ടറുടെ ഫോണ്‍ വന്നതും വീണ്ടും ഇറങ്ങിയോടി. കിട്ടിയ ഓട്ടോ പിടിച്ചു സ്റ്റേഷനില്‍ എത്തി.</p><p>ഔസേപ്പ് മുറ്റത്തിട്ട ജീപ്പിന്റെ അടുത്ത് തന്നെ ഉണ്ടായിരുന്നു. കണ്ടപാടെ ഔസേപ്പു പറഞ്ഞു. "സമ്മതിച്ചു കേട്ടോ. കട്ടത് അവന് തന്നെ. പക്ഷേ കാശൊക്കെ ആ കള്ളന് പൊടിച്ചെന്നു. ഓട്ടോ വിറ്റിട്ട് തരാമെന്നാ ഇപ്പഴ് പറയണത്. " </p><p>"അല്ല, ഔസേപ്പേ, അതു... ഒരു ഓര്‍മ്മപ്പിശക്. ഡോക്ടറുടെ ഫോണ്‍ വന്നപ്പോഴാ ആശുപത്രിയില്‍ പണം അടച്ച കാര്യം ഓര്‍ത്തത്. " </p><p>"നല്ല പാര്‍ട്ടി. വേറെ ആരെങ്കിലും ആയിരുന്നെങ്കില്‍ ഞാന്‍ എടുത്തിട്ട് പെരുക്കിയേനെ. ഇനി അവറ്റകളെ എന്തു ചെയ്യും?" ഒന്നാലോചിച്ച ശേഷം ഔസേപ്പ് അകത്തേക്കു നടന്നു. </p><p>അഴിവാതില്‍ തുറന്നുകൊണ്ട് ഔസേപ്പു പറഞ്ഞു. "ഈ സാറ് പറയുന്നത് കൊറേ സഹായിച്ചതല്ലേ കാശ് പോയാല്‍ പോട്ടെ കേസൊന്നും വേണ്ടെന്നാ. അതോണ്ട് നിങ്ങള്‍ ഇത്തവണ രക്ഷപ്പെട്ടു. ങും പൊക്കോ. പിന്നെ ഒാട്ടോ വിറ്റാലുടന്‍ കാശു കൊണ്ടു തന്നേക്കണം. " </p><p>ആണ്ടവനെ നേരിടാന്‍ കഴിയാതെ തിരിഞ്ഞു നിന്നു. </p><p>അപ്പോഴേക്കും പെണ് സെല്ലില്‍ നിന്നു പങ്കജവും ഹാജരാക്കപ്പെട്ടു. ആണ്ടവവനു തന്റെ വീറ്ത്ത തല ഉയര്‍ത്താന്‍ തന്നെ കഴിയുന്നുണ്ടായിരുന്നില്ല. </p><p>പ്രാഞ്ചി പ്രാഞ്ചി അവര്‍ സ്റ്റേഷന്റെ പടിയിറങ്ങുമ്പോള്‍ മനസാലെ അവരുടെ കാലു പിടിച്ചുകൊണ്ട് പുറകേ നടന്നു. </p><p>പങ്കജത്തിന്റെ ചോര കല്ലിച്ച ചുണ്ടുകള്‍ ആണ്ടവനോടു പറഞ്ഞു. "ഒന്നര ലച്ചം കക്കും കക്കും ന്ന് പറഞ്ഞപ്പോ നാന് നെനച്ചത് കോപം കൊണ്ട് വെറ്തെ പറയ്യ്വാന്നാ. ന്ന്ട്ട് അയ് കാശ് എവടെ?" </p><p>ഒന്നും പറയാതെ ഒരു വശത്തേക്കു തൂക്കിയിട്ട തലയുമായി ആണ്ടവന് വേച്ചു വേച്ചു നടക്കുമ്പോള്‍ പങ്കജം വീണ്ടും പറഞ്ഞു. </p><p>"കണ്ടാ, നാന് ഉഴിയാമ്പോയതോണ്ടാ സാറ് കേസ്സാക്കാണ്ട് വിട്ടത്. അതോണ്ടാ പറഞ്ഞത് നല്ലതു ചെയ്താല്‍ നല്ലതേ വരൂ. "</p><p></p>Jithendrakumar/ജിതേന്ദ്രകുമാര്‍http://www.blogger.com/profile/16439802522042719970noreply@blogger.com35tag:blogger.com,1999:blog-8309376469645997649.post-49669740908861879132009-02-05T07:39:00.000-08:002009-02-05T07:41:24.636-08:00ചക്കപ്പായസംപ്രധാന കഥാപാത്രത്തെ പരിചയപ്പെടുത്തിക്കൊണ്ടു തന്നെ കഥ തുടങ്ങിക്കളയാം.<br /><br />ദിനേശപ്പണിക്കര്‍ പള്ളിക്കൂടത്തില്‍ കൂട്ടമണി അടിച്ചതും ഇറങ്ങി നടന്നു. ആല്‍ത്തറയിലും അങ്ങാടിയിലും തങ്ങാതെ നേരെ വീട്ടിലെത്തിയപ്പോള്‍ ഭാര്യ ഭവാനിയമ്മ കുളിക്കാനുള്ള ഒരുക്കത്തിലാണ്. പണിക്കരുടെ റിട്ടയര്‍മെന്റിനു ഇനി മാസങ്ങളേ ബാക്കിയുള്ളു എങ്കിലും പണിക്കരുടെ വിശപ്പിനു റിട്ടയര്‍മെണ്റ്റിനുള്ള ലാഞ്ചന പോലും കാണുന്നില്ലെന്നു ഭവാനിയമ്മക്കു നന്നായി അറിയാം. അതുകൊണ്ട് കുളിമുറിയിലേക്കു കയറുന്നതിനിടയില്‍ ഭവാനിയമ്മ പറഞ്ഞു "ചക്കപ്പായസം ഉണ്ടാക്കി അടുക്കളയില്‍ വെച്ചിട്ടുണ്ട്. എടുത്തു കഴിച്ചോളു. ഞാനൊന്നു മേക്കഴുകി വരാം.<br /><br />" അനുസരണാ ശീലം ധാരാളം ഉള്ള പണിക്കര്‍ അടുക്കളിയിലേക്കു കയറി. കുളിമുറിയില്‍ നിന്നും നുഴഞ്ഞിറങ്ങുന്ന വാസന സോപ്പിന്റെ മണത്തെ അടിച്ചു പറത്തുകയാണ് അടുക്കളയില്‍ നിന്നും കുതിച്ചുയരുന്ന ചക്കപ്പായസത്തിന്റെ മണം. പായസം പാത്രത്തോടെ എടുത്തു തീന് മേശയിലേക്കു വെച്ചു. ഗ്ളാസ് നിറച്ചെടുത്തു. പിന്നെ ഒരു സ്പൂണ്‍ വായിലിട്ടു. അറിയാതെ അല്‍പ്പം ഉച്ചത്തില്‍ത്തന്നെ പറഞ്ഞുപോയി "ഹായ്, എന്തു സ്വാദ്!"<br /><br />സോപ്പു തേച്ചു കൊണ്ടിരുന്ന ഭവാനിയമ്മ പറഞ്ഞു "എത്ര മെനക്കെട്ടാ ഞാന്‍ അതു ഉണ്ടാക്ക്യേ ന്നറിയാല്ലോ. അതും സൌദാമിനിക്കു കൊണ്ടോവാന്‍ വെച്ച തടിച്ചക്കടെ. നന്നാവ്വാണ്ടിരിക്ക്വോ?"<br /><br />'ശരിയാ' പണിക്കര്‍ ഓര്‍ത്തു. പ്ളാവിന്റെ തടിയിലുണ്ടാവുന്ന ചക്കയ്ക്കാണ് മധുരം കൂടുതല്‍. അതുകൊണ്ടാണ് എല്ലാവര്‍ഷവും വേനല്‍ അവധിക്കു കല്‍ക്കട്ടയില്‍ നിന്നും നാട്ടിലെത്താറുള്ള ഏകമകള്‍ സൌദാമിനിക്കായി അത്തരം ഒരു മുഴുത്ത ചക്ക മാറ്റി വെക്കാറുള്ളത്. സൌദാമിനി തിരിച്ചു വണ്ടി കയറുന്നതിനു മുമ്പ് അതു പഴുത്തില്ലെങ്കില്‍ കറിവെച്ചു കൊടുക്കും. അല്ലെങ്കില്‍ ഉപ്പേരി വറുത്തോ, അരച്ച് പപ്പടമുണ്ടാക്കിയോ ബാഗിലിട്ടു കല്ക്കട്ടക്ക് കയറ്റിവിടും. പക്ഷേ ഇത്തവണ തടിയിലുണ്ടായതു ഒരേ ഒരു ചക്ക മാത്രം. അതു അവരെ ചതിക്കുകയും ചെയ്തു. സൌദാമിനി അവധിക്കു വരുന്നതിനു ഒരാഴ്ച്ച മുമ്പേ മണം പരത്തി പഴുത്തു. അപ്പോള്‍ ഭവാനിയമ്മ കണ്ട ഉപായമാണ് ചക്ക വരട്ടി വെക്കുക. സൌദാമിനി വരുമ്പോള്‍ പായസം ഉണ്ടാക്കിക്കൊടുക്കാം. ബാക്കിയുണ്ടെങ്കില്‍ പൊതിഞ്ഞു കൊടുത്തയക്കുകയും ചെയ്യാം.<br /><br />നല്ലപോലെ മുഴുത്തു പഴുത്ത ചക്കയുടെ ചുളകള്‍ അടര്‍ത്തിയെടുത്ത് കുരു മാറ്റി വലിയ ഉരുളിയിലിട്ടു ശര്‍ക്കര ചേര്‍ത്ത് മണിക്കൂറുകളോളം വേവിച്ചു. ഭവാനിയമ്മയുടെ കൈ കഴച്ചപ്പോഴൊക്കെ തവകൊണ്ട് ഇളക്കി ഇളക്കി നാരെടുക്കാന്‍ പണിക്കരും സഹായിച്ചിരുന്നു. അങ്ങിനെ കുറുക്കി കുറുക്കി അധികം ഉറപ്പില്ലാത്ത ഹല്‍വ പോലെ ചക്കവരട്ടി തയ്യാറായി. സൌദാമിനിക്കു വേണ്ടി അതു പാത്രങ്ങളില്‍ നിറച്ചു. പക്ഷേ വലിയ ചക്കയായിരുന്നതു കൊണ്ട് പിന്നേയും കുറേ ബാക്കിയായി.<br /><br />വെള്ളം വറ്റിത്തുടങ്ങിയ രണ്ടു തേങ്ങകള്‍ ചിരവിയെടുത്ത തേങ്ങാപ്പാലില്‍ അതിനെ കുതിര്‍ത്തി വേവിച്ചു. ഒരു കൊട്ടത്തേങ്ങാ ഇരുനൂറായരിഞ്ഞ് നറു നെയ്യില്‍ നല്ലോണം മൂപ്പിച്ചെടുത്തു. ബാക്കിയായ നെയ്യില്‍ പൊട്ടിച്ച അണ്ടിപ്പരിപ്പും ഉണങ്ങിച്ചുങ്ങിയ മുന്തിരിങ്ങയും മൂപ്പിച്ചു ചുവപ്പിച്ചു. ഇങ്ങിനെയൊക്കെയുണ്ടാക്കിയ ചക്കപ്പായസത്തിനു സ്വാദില്ലെങ്കില്‍ പിന്നെ ഏതു പായസത്തിനാണു സ്വാദുണ്ടാവുക! കരിമ്പിന്റേയും തെങ്ങിന്റേയും പ്ളാവിന്റേയും മധുരരസം നിറഞ്ഞ പായസം. നല്ല മുന്തിരിത്തോപ്പുകളേയും കശുമാവിന് തോപ്പുകളേയും ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് ഓരോ സ്പൂണ്‍ പായസവും നാവിലൂടെ ഒഴുകിയിറങ്ങിയത്.<br /><br />പണിക്കര്‍ പാത്രം കാലിയാക്കിയപ്പോഴാണ് ഭവാനിയമ്മ കുളിമുറിയില്‍ നിന്നും വന്നത്. പുറത്തിറങ്ങിയ പാടെ അവര്‍ തലയില്‍ കൈ വെച്ചു ചോദിച്ചു. "അതു മുഴുവന്‍ തീര്‍ത്തോ!"<br /><br />"അപ്പോള്‍ നീ കഴിച്ചിട്ടില്ലായിരുന്നോ?" പണിക്കര്‍ക്കു ഭാര്യയേ ഓര്‍ത്ത് ശരിക്കും സങ്കടം തോന്നി. ഇത്രയേറെ ബുദ്ധിമുട്ടി ഉണ്ടാക്കിയ പായസം ഒന്നു വായില്‍ വെക്കാന്‍ പോലും കിട്ടിയില്ലെന്നു പറഞ്ഞാല്‍ ആര്‍ക്കായാലും സങ്കടം വരില്ലേ? പക്ഷേ ഇനി എന്തു ചെയ്യും?<br /><br />അതിനിടയില്‍ അടുക്കളയില്‍ എത്തിയ ഭവാനിയമ്മ കരച്ചിലിന്റെ വക്കില്‍ നിന്നും അറിയാതെ സ്വയം പറഞ്ഞു. "പായസത്തിന്റെ പാത്രം അങ്ങന്ന്യേ ദാ ഇരിക്കൂണൂ. രാത്രീക്ക് ണ്ടാക്കിവെച്ച ഉള്ളി സാമ്പാറാണെങ്കില്‍ മുഴുവന്‍ കുടിച്ചര്‍ക്കണൂ. ദ് എന്തിന്റെ അസുഖാ ന്റെ ദൈവമേ?"<br /><br />ഇതാണ് ദിനേശപ്പണിക്കരുടെ രോഗം. പായസമാണെന്നു കരുതി സാമ്പാര്‍ ആരെങ്കിലും കുടിക്കുമോ? അതും അബദ്ധത്തില്‍ ഒരു സ്പൂണല്ല. ഒരു പാത്രം നിറച്ച്. അതും പായസം കുടിക്കുന്ന അതേ ആനന്ദത്തോടെ. പായസവും സാമ്പാറും മാത്രമല്ല. പാലും മോരും, പുളിവെള്ളവും കട്ടന്‍ ചായയും, തുടങ്ങി കാര്യം ചമ്മന്തിയിലും പൂച്ചക്കാട്ടത്തിലുമെത്തി നില്ക്കുന്നു.<br /><br />ഭക്ഷണത്തില്‍ മാത്രം പ്രശ്നം ഒതുങ്ങുന്നില്ല. മിനിഞ്ഞാന്ന് രാവിലെ സ്ക്കൂളിലേക്കു പോകാനായി അലക്കിതേച്ച വെള്ള ഷര്‍ട്ടും ഭവാനിയമ്മയുടെ വെള്ള അടിപ്പാവാടയും ധരിച്ച് പടിയിറങ്ങുന്ന പണിക്കരെ തണ്റ്റെ കണ്ണില്‍പ്പെടുത്തിയതിനു ഭവാനിയമ്മ ഇപ്പോഴും ദൈവത്തോടു നന്ദി പറയുന്നു. പാവാട മടക്കി വെക്കുമ്പോള്‍ പുതിയ മുണ്ടു വാങ്ങുന്ന കാര്യം സംസാരിച്ചതാണ് ആ അപകടത്തില്‍ കലാശിച്ചത്.<br /><br />അതുപോലെ സ്ക്കൂളില്‍ കുട്ടികളുടെ ഭാവനാലോകത്ത് പലതരം പരീക്ഷണങ്ങള്‍ നടക്കുന്നുണ്ടെന്നാണ് ഹെഡ് മാസ്റ്റര്‍ പറഞ്ഞത്.<br /><br />മലയാള ഭാഷാ പണ്ഡിതനും പ്രമുഖ വിമര്‍ശകനുമായ പണിക്കരുടെ ഒരു വിക്രിയ കൂടി പറയുന്നതോടെ ഈ കഥ പൂര്‍ണ്ണമാവുകയാണ്. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് ഒരു ആനുകാലികത്തിനു വേണ്ടി വിമര്‍ശന പഠനം തയ്യാറാക്കുമ്പോള്‍ ഒരു പ്രശസ്തന്റെ കവിതാ സമാഹാരത്തെ കഥയായും കഥാസമാഹാരത്തെ കവിതയായും വായിച്ചാണത്രെ വിമര്‍ശനം എഴുതിയത്. എന്നാല്‍ പണിക്കര്‍ ഇപ്പോഴും പറയുന്നത് ഒന്നും മാറി പോയിട്ടില്ലെന്നാണ്.<br /><br />രോഗം വ്യക്തമാക്കുന്നതോടെ കഥാകൃത്തിന്റെ ജോലി തീരുന്നു. മരുന്ന് കൊടുത്ത് പണിക്കരെ രക്ഷിക്കണമെന്നു ഏതെങ്കിലും വായനക്കാരനു തോന്നുന്നുണ്ടെങ്കില്‍ അതു അവര്‍ സ്വന്തം ചെലവില്‍ ചെയ്യേണ്ടതാണെന്നു കൂടി പറയുന്നതോടെ ഈ കഥ അവസാനിക്കുന്നു.Jithendrakumar/ജിതേന്ദ്രകുമാര്‍http://www.blogger.com/profile/16439802522042719970noreply@blogger.com11tag:blogger.com,1999:blog-8309376469645997649.post-45196756624874842842009-01-19T09:36:00.000-08:002009-02-05T07:26:01.303-08:00ഇസ്രായേലിനു "നാച്ചുറോപ്പതി" പഠിപ്പിക്കണംആവിഷ്ക്കാര സ്വാതന്ത്യ്രത്തിനായി പടവാളെടുത്ത ബുദ്ധിജീവികളൊക്കെ ഉറക്കത്തിലായിരുന്നു, തസ്ളീമ ഇവിടെ വന്നു തല്ലു കൊള്ളുമ്പോള്‍. അതു തന്നെയാണു യഥാര്‍ത്ഥ ബുദ്ധിജീവികളുടെ ലക്ഷണവും. കല്ലേറു കിട്ടാനിടയുള്ള ഇടങ്ങള്‍ മുന്‍കൂട്ടി കണ്ടു ഒഴിവാക്കാന്‍ കഴിയില്ലെങ്കില്‍ പിന്നെന്തു ബുദ്ധിജീവി? എന്നാല്‍ ആ കേവല ബുദ്ധി പോലും ഇല്ലാത്ത ചിലരുമുണ്ട്. ആവിഷ്ക്കാര സ്വാതന്ത്യ്രം എന്നൊക്കെ കേട്ടാല്‍ രക്തം തിളപ്പിച്ച് ചാടി പുറപ്പെട്ടോളും. 'എന്ത്' എന്നതിനേക്കാള്‍ പ്രാധാന്യം 'ആര്' എന്നതാണ് എന്നു പോലും അറിയാത്ത ശുദ്ധന്മാര്. ഏറെ ചെന്നിട്ടാവും ചുറ്റുമൊന്ന് കണ്ണോടിക്കുക. അപ്പോഴേക്കും കൂടെയുണ്ടായിരുന്നവരൊക്കെ മുള്ളാനും പടുക്കാനും ഒക്കെയായി മുങ്ങിക്കഴിഞ്ഞിരിക്കും. പിന്നെ ഒറ്റയ്ക്ക് ഏറു കൊണ്ട് വശം കെടുന്ന അവര്‍ ശിഷ്ടകാലം വെറും ജീവിയായി കഷ്ടപ്പെടുകയും ചെയ്യും.<br /><br />മനുഷ്യരില്‍ മാത്രമല്ല, രാജ്യങ്ങള്‍ക്കിടയ്ക്കും ഇങ്ങിനെ തന്നെയാണു ബുദ്ധിയുടെ കളികള്‍. ഉദാഹരണത്തിനു രോഗങ്ങളുടെ കാര്യം എടുക്കം. ചില രാജ്യങ്ങള്‍ രോഗപ്രതിരോധത്തിനു മുന്‍തൂക്കം കൊടുക്കുമ്പോള്‍ മറ്റു ചിലത് രോഗം വന്നശേഷം മരുന്നു കഴിക്കുന്നു. ഇനിയും ഒരു വിഭാഗമുണ്ട്. അവര്‍ക്ക് രോഗം മാറുന്നതിനേക്കാള്‍ പ്രാധാന്യം രോഗാണു അവകാശ സംരക്ഷണമാണ്. ഇത് അറിയുന്ന വേറെ ചില രാജ്യങ്ങളാവട്ടെ രോഗാണുക്കളെ വളര്‍ത്തി മൊത്തമായും ചില്ലറയായും വിതരണം ചെയ്യുന്നുമുണ്ട്. ഇതൊക്കെ കണ്ടാലും കണ്ണടയ്ക്കാനുള്ള വിശേഷ ബുദ്ധി ചില പെരിയ രാജ്യങ്ങള്‍ക്കുണ്ട്. ഡോക്ടര്‍, പോലീസ്, ന്യായാധിപന്, തുടങ്ങി ഒട്ടനവധി ജോലികള്‍ ലോക നന്മയെ മുന്‍നിര്‍ത്തി അവര്‍ ചെയ്യുന്നുണ്ട്. രോഗാണുക്കള്‍ക്കു പൊതുവേ ഒരു തകരാറുണ്ട്. അഭിനയമാണെങ്കിലും ഇടഞ്ഞ ആന സിനിമയാണോ നാടകമാണോ എന്നൊന്നും നോക്കില്ല എന്നു ആരോ പറഞ്ഞതു പോലെ തീരെ രംഗ ബോധമില്ലാത്തെ ഒരു വര്‍ഗമാണിത്. മാത്രമല്ല, പാലു കൊടുക്കുന്ന കൈയ്ക്ക് ഒരിക്കല്‍ കടിച്ചേ അടങ്ങൂ എന്ന നിര്‍ബന്ധ ബുദ്ധിയും ഇവയ്ക്കുണ്ട്.<br /><br />ഈ ബുദ്ധിക്കു മറുബുദ്ധി കണ്ട ഒരു കൊച്ചു രാജ്യമാണു ശ്രീലങ്ക. പുലിത്തലവനെ പിടിച്ചാല്‍ ഉടനടി ആ പുലിവാല് ഇന്ത്യയുടെ കൈയില്‍ പിടിപ്പിച്ചു കൊള്ളാമെന്നു അവര്‍ ആണയിട്ടിട്ടുണ്ട്. രോഗാണു അവകാശങ്ങള്‍ക്കായി കച്ചകെട്ടിയിറങ്ങിയ ഒട്ടേറെ പേര് ഇവിടെയുള്ളതുകൊണ്ട് പുലിവാലിനും വലിയ പേടിയുണ്ടാകേണ്ടതില്ല. ഒരിക്കല്‍ ഇന്ത്യയൊന്നു പിടിച്ചു കിട്ടിയാല്‍ പിന്നെ കൈയെടുക്കാനാവില്ലെന്നു പുലിവാലിനു നല്ലോണം അറിയാം. വിവിധ മേഖലകളിലേക്കായി തുടരെ തുടരെ തിരഞ്ഞെടുപ്പുത്സവങ്ങള്‍ നടത്താനേ ഇവിടെ നേരം കുറവ്. പിന്നെ അഞ്ചു കൊല്ലം കൂടുമ്പോള്‍ തിരെഞ്ഞെടുപ്പ് മാമാങ്കം. ഇതൊക്കെ കഴിഞ്ഞ് പുലിവാലു ഡീല്‍ ചെയ്യാന്‍ എവിടെയാ നേരം? ആര്‍ക്കാ താല്‍പ്പര്യം? കര്ണ്ണന് അര്‍ജുനനെ വധിക്കാന്‍ കരുതിവെച്ച വേല് പോലെ വാല് സുരക്ഷിതമായിരുന്നോളും. കേന്ദ്രത്തില്‍ മുപ്പത്തിയൊമ്പത് സീറ്റുകളുള്ള തമിഴ്നാടിണ്റ്റെ പുലിവാലു പോകട്ടെ ഒരു എലിവാലു പോലും തൊട്ടുകളിക്കാന്‍ ആര്‍ക്കാ ധൈര്യമുണ്ടാകുക.<br /><br />ശ്രീലങ്കയുടെ ഈ അതിബുദ്ധി അറിയാന്‍ വയ്യാത്ത രാജ്യമാണ് ഇന്ത്യയെന്നു ധരിച്ചേക്കരുത്. രോഗം എത്രയേറെ കലശലായാലും ഏതു മരുന്നു വേണമെന്നു തര്‍ക്കിച്ചുകൊണ്ട് സഹനത്തിണ്റ്റെ 'നാച്ചുറോപ്പതി'യെ മുറുകെ പ്പിടിച്ച് രോഗാണുക്കളെ ബോറടിപ്പിച്ച് അവയുടെ മനോബലം തകര്‍ക്കാമെന്നു തന്നെ ഇന്ത്യ വിശ്വസിക്കുന്നു. പോരാത്തതിനു സ്വന്തം ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാന്‍ കൂടുതല്‍ രോഗാണുക്കളെ വിട്ടു തരാന്‍ അവര്‍ അയല്‍ രാജ്യത്തോട് ആദ്യം ആജ്ഞാപിക്കും. പിന്നെ ആവശ്യപ്പെടും. അതിനുശേഷം അഭ്യര്‍ത്ഥിക്കും. എന്നിട്ടും ചെവിക്കൊണ്ടില്ലെങ്കില്‍ വെറുതെ ഇരിക്കുമെന്നു കരുതുന്നുണ്ടോ? നേരെ അമേരിക്കന്‍ പോലീസ് സ്റ്റേഷനില്‍ ചെന്ന് പരാതി പറയും. എഴുതികൊടുത്തെന്നുമിരിക്കും. ഇത്രയൊക്കെ ആകുമ്പോഴേക്കും ഏതു രോഗാണുവിനും ബോറടിക്കും. രോഗം ബാധിച്ച അവയവം പോലും ആ രോഗവുമായി പൊരുത്തപ്പെട്ട് കഴിഞ്ഞോളും. അതോടെ സര്‍വ്വം മംഗളം ശുഭം.<br /><br />ഇപ്പോള്‍ ഇവിടെ സ്ഥിരീകരിക്കപ്പെട്ട ഒരു രോഗാണു ആണുള്ളത്. പാര്‍ലിമെണ്റ്റില്‍ നിന്നു പിടിച്ചത്. വധിക്കാന്‍ തീരുമാനമായിട്ടുണ്ട്. പക്ഷേ ആരു എപ്പോള്‍ വധിക്കുമെന്നു തീരുമാനിച്ചിട്ടില്ല. അതു തീരുമാനിക്കപ്പെടുന്നതുവരെ ആ രോഗാണു രോഗാണു അവകാശ സംരക്ഷകരുടെ നിതാന്ത വീക്ഷണത്തില്‍ സര്‍ക്കാര്‍ ചെലവില്‍ സസുഖം വാഴും. ഓരോ ഗവണ്‍മെണ്റ്റും അടുത്ത സര്‍ക്കാറിനായി ആ കാളകൂട വിഷം മാറ്റി വെക്കും. ആരും ഒന്നും ചെയ്യില്ലെന്നു രോഗാണുവിനറിയാം. അങ്ങിനെ ചെയ്താല്‍ "വാ" വട്ടമുള്ള ഒരു തമിഴ് നാടല്ല, ഇന്ത്യയിലെ മൊത്തം വോട്ട് ബാങ്കുകള്‍ തങ്ങളെ എന്നേക്കുമായി എഴുതിത്തള്ളുമെന്നു അറിയാനുള്ള കേവലബുദ്ധി എല്ലാ ഗവണ്‍മെണ്റ്റുകള്‍ക്കുമുണ്ട്. തന്നെ കുത്താനുള്ള കത്തി ഏതെങ്കിലും കൊല്ലന് സ്വമേധയാ പണിയുമോ?<br /><br />അപ്പോള്‍ പിന്നെ സാദ്ധ്യത വാര്‍ദ്ധക്യസഹജമായ മരണത്തിനാണ്. അല്ലെങ്കില്‍ വിദേശകാര്യമന്ത്രി പോക്കറ്റ് നിറയെ പണവും കൊടുത്ത് വിമാനത്തില്‍ ദൂരെ എവിടേയെങ്കിലും കൊണ്ടുചെന്ന് കളയണം. അപ്പോഴേക്കും വേറെ ചില രോഗാണുക്കളെ ഇവിടെ കരുതി വെക്കേണ്ടേ? അതല്ലെങ്കില്‍ പണിയും ത്വരവുമില്ലാതെ നിരങ്ങുന്ന രോഗാണു അവകാശ സംരക്ഷകര്‍ അബദ്ധത്തില്‍ വേണ്ടാതിടങ്ങളിലേക്കു കയറിയെന്നു വരും. അതൊഴിവാക്കാനാണ് പാക്കിസ്ഥാനിലേക്കു പുതിയ ഇരുപത് എണ്ണത്തിനായി ഓര്‍ഡര്‍ കൊടുത്തിരിക്കുന്നത്.<br /><br />എന്നാല്‍ രോഗ പ്രതിരോധത്തില്‍ വിശ്വസിക്കുന്ന ഒരു കൊച്ചു രാജ്യമാണ് ഇസ്രായേല്‍. ഇന്നു ലോകം മുഴുവന്‍ ഉറ്റു നോക്കുന്ന ആ രാജ്യത്തിലേക്കു നമുക്കും ഒന്നു ചുഴിഞ്ഞു നോക്കാം.<br /><br />ഗര്‍ഭാവസ്ഥക്കു മുന്‍പു തന്നെ ഇത്രയും പീഡനങ്ങള്‍ അനുഭവിച്ച മറ്റൊരു അബലയില്ലെന്നു ചരിത്രം പറയുന്നു. നാസികള്‍ അവരെ കൂട്ടമായി പിടിച്ച് ഗ്യാസിലിട്ടു വേവിച്ചു. ലക്ഷങ്ങള്‍ ചത്തു പോയെങ്കിലും വിത്തു ഗുണമുള്ള ഒത്തിരി പിന്നേയും ബാക്കിയായി. ഡാര്വിന് പറഞ്ഞതുപോലെ തന്നെ - സര്‍വൈവല്‍ ഓഫ് ദ ഫിറ്റസ്റ്റ്.<br /><br />ലോകയുദ്ധത്തിനുശേഷം പശ്ചിമേഷ്യയുടെ പാലസ്തീന് ഉള്‍പ്പെടുന്ന ഭാഗങ്ങള്‍ കൊള്ളയടിക്കാനുള്ള അവകാശം തുര്‍ക്കിയെ തകര്‍ത്ത് ബ്രിട്ടന് നേടിയിരുന്നു. 'പോകുന്ന പോക്കില്‍ ഒരു വെട്ടും കൂടെ' എന്ന തങ്ങളുടെ നയം നാല്പ്പത്തിയേഴില് വിജയകരമായി ഇന്ത്യയില്‍ നടപ്പിലാക്കിയതിണ്റ്റെ പശ്ചാത്തലത്തില്‍ നാല്‍പ്പത്തിയെട്ട് മേയ് പതിനഞ്ചിനു അവിടേയും ചെയ്യാനായിരുന്നു ബ്രിട്ടണ്റ്റെ പദ്ധതി. വെട്ടൊന്നിനു മുറി മാത്രമല്ല മുറിവും രണ്ടാണെന്നു ബ്രിട്ടനു നന്നായി അറിയാം. മുറിവുണ്ടായാല്‍ രോഗാണു ബാധ ഉണ്ടാകും. അതോടെ മരുന്നിണ്റ്റെ ആവശ്യം വരും. പിന്നെ മരുന്നു വിറ്റ് ശിഷ്ടകാലവും കൊള്ള തുടരാം. ഇതിനെയാണു വെടിമരുന്നു ബുദ്ധി എന്നു പറയുന്നത്.<br /><br />പക്ഷേ ഓടുന്ന ബ്രിട്ടണ്റ്റെ ഒരു ദിവസം മുന്നിലായി ഇസ്രായേല്‍ സ്വയം വെട്ടി സ്വാതന്ത്യ്രം തെളിയിച്ചു. രക്തം കണ്ട് കൊതി പൂണ്ട കഴുതപ്പുലികളെപ്പോലെ ചുറ്റിലുമുള്ള അറബി രാജ്യങ്ങള്‍ ആ മുറിവിലേക്കു ചാടി വീണു. ഇസ്രായേലിനെ കടിക്കാനും പാലസ്തീനിനെ നക്കാനുമായി എത്തിയത് ഈജിപ്ത്, സിറിയ, ഇറാഖ്, ജോര്ഡാന്, സൌദി എന്നീ രാജ്യങ്ങളായിരുന്നു. ഇസ്രായേലിനെ കടിക്കാനുള്ള പല്ലുറപ്പില്ലെന്നു മനസിലാക്കാനുള്ള ബുദ്ധി ഈജിപ്തിനും ജോര്‍ഡാനുമാണ് ആദ്യം ഉണ്ടായത്. അതോടെ അവര്‍ യഥാക്രമം പാലസ്തീനിണ്റ്റെ ഗാസയും വെസ്റ്റ് ബാങ്കും കടിച്ചെടുക്കുകയും ചെയ്തു.<br /><br />ഇറച്ചി കണ്ടിടത്തു കടിക്കാന്‍ വെമ്പി നില്ക്കുന്ന കഴുതപ്പുലികളാണ് ചുറ്റിലുമെന്ന് അറിയാതിരിക്കാന്‍ ഇന്ത്യയല്ലല്ലോ ഇസ്രേയേല്‍. അവര്‍ പെരിയ ഡോക്ടര്‍മാരില്‍ നിന്നും കിട്ടാവുന്നിടത്തോളം മരുന്നു ശേഖരിച്ചു തുടങ്ങി. മൊത്തമായും ചില്ലറയായും റിഡക്ഷന്‍ സെയിലിലും ഒക്കെ വാങ്ങിക്കൂട്ടി. ഉള്ള രോഗങ്ങള്‍ക്കും ഉണ്ടാകാനിടയുള്ള രോഗങ്ങള്‍ക്കും ഒക്കെ.<br /><br />അതോടെ ഒരിക്കല്‍ തങ്ങളുടെ ശരീര ഭാഗങ്ങളായിരുന്ന ഗാസയും വെസ്റ്റ് ബാങ്കും മറ്റു രാജ്യങ്ങള്‍ പിടിച്ചടക്കി വെച്ചിരുന്നത് അവര്‍ക്കു ദഹിച്ചില്ല. തല്ലിപ്പിരിഞ്ഞു കഴിഞ്ഞാല്‍പ്പിന്നെ അന്യം നിന്നാലും പഴയ തറവാട്ടു വീട്ടിലേക്കു തിരിഞ്ഞു നോക്കരുത് എന്ന ചൊല്ലു അവര്‍ കേള്‍ക്കാതെ പോയി. മാത്രമല്ല, ബ്രിട്ടണ്റ്റെ വെട്ടിണ്റ്റെ ഒരു സവിശേഷ ഗുണം അറിയാനുള്ള ബുദ്ധിയും അവര്‍ക്കു ഇല്ലാതെ പോയി. എവിട്ക്കു ചേര്‍ന്നാലും ശരി, വെട്ടിയ ഭാഗത്തേക്കു തിരിച്ചു ചേരാത്ത രീതിയിലാണു ബ്രിട്ടന് വെട്ടാറ്. അഥവാ ആരെങ്കിലും ബലമായി ചേര്‍ത്തു വെച്ചാലോ എപ്പോഴും അവിടെ പുണ്ണു പഴുത്ത് ചൊറിഞ്ഞു കൊണ്ടിരിക്കും.<br /><br />എങ്കിലും തൊണ്ണൂറ്റി മൂന്നു സപ്തമ്പര്‍ പതിമൂന്നിനു ഓസ്ളോ ഔഷധം പുരട്ടിയതോടെ പുണ്ണു കരിയുന്നു എന്നു തോന്നിച്ചതാണ്. പക്ഷേ തൊണ്ണുറ്റിയഞ്ചു നവമ്പര്‍ നാലിനു ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ജീവനില്‍ കത്തികേറ്റിക്കൊണ്ട് കൂടുന്നമുറിവ് ഇളക്കാന്‍ പാലസ്തീന് തീവ്രവാദികള്‍ക്കു കഴിഞ്ഞു. തൊണ്ണുറ്റി ആറ് മാര്‍ച്ച് മാസത്തോടെ നിരവധി ചാവേര്‍ ആക്രമണങ്ങളിലൂടെ ഹമാസ് പുണ്ണു മാന്തി ക്യാന്‍സറാക്കുന്നതില്‍ വിജയിച്ചു.<br /><br />ഇതിനകം ഇസ്രായേലാകട്ടെ ചികിത്സയും മരുന്നു വില്‍പ്പനയുമുള്ള ഒരു കൊച്ചു ഡോക്ടറായി മാറിക്കഴിഞ്ഞിരുന്നു. അവര്‍ ശക്തമായ ഡോസില്‍ ആണ്റ്റീ ബയോട്ടിക്കുകള്‍ പ്രയോഗിച്ചു തുടങ്ങി. അതു അങ്ങിനെയല്ലേ വരൂ. ഒരു ഗ്രാമീണനു ചെറിയ മുറിവു പറ്റിയാല്‍ അവന് ചിലപ്പോള്‍ കൊട്ടപ്പാലു തേച്ചു കെട്ടും. പൊള്ളിയാല്‍ തുളസിച്ചാറൊഴിക്കും. അല്ലെങ്കില്‍ മഷി. എന്നുവെച്ച് അലമാറ നിറയെ മരുന്നുകള്‍ അടുക്കിവെച്ചിരിക്കുന്ന ഡോക്ടറും കൊട്ടപ്പാല് തിരഞ്ഞുപോകണമെന്നു ശഠിക്കാമോ?<br /><br />'ബോംബുണ്ടാക്കുന്നത് പൊട്ടിക്കാനാണെന്ന്' ഒരു സിനിമയില്‍ കേട്ടിട്ടുണ്ട്. ഹമാസും ഇസ്രായേലികളും അതു കേട്ടിട്ടുണ്ടെന്നു കരുതണം. അതില്‍ നിന്നൊരു പടി കൂടെ മുന്നോട്ടു ഹമാസ് ചിന്തിച്ചു പോയിട്ടുണ്ടെങ്കില്‍ അവരെ കുറ്റം പറയാനൊക്കുമോ? കച്ചവടക്കാരനു വില്‍പ്പനയെന്ന പോലെ, ഡോക്ടര്‍ക്കു ചികിത്സയെന്ന പോലെ ബുദ്ധിജീവികള്‍ക്കു പുത്തന്‍ ചിന്തകള്‍ ഒഴിച്ചു കൂടാനാവാത്തതല്ലേ? എന്തിനാ ഫത്തക്കു പകരമായി ഹമാസ് ഉണ്ടാക്കിയത്?? അവര്‍ മൊട്ടു സൂചി റോക്കറ്റുകള്‍ വാങ്ങി 'എത്തുന്നോടത്ത്' കുത്തിക്കൊണ്ടിരുന്നു.<br /><br />ഇസ്രായേലികള്‍ മൊട്ടു സൂചിയെ ഉലക്കകൊണ്ട് നേരിട്ടു. ഹമാസ് ന്യായമായും ചോദിച്ചു? ഇതേത് യുദ്ധനീതി? ലോകമെമ്പാടുമുള്ള റഫറിമാരും കാണികളും അവരോടു യോജിച്ചു. കളിയില്‍ ഇസ്രായേല്‍ സ്പോര്‍ട്ട്സുമാന്‍ സ്പിരിറ്റ് പാലിക്കണം. ഞങ്ങളുടെ കൈയില്‍ മൊട്ടുസൂചി ഇല്ല, ഉലക്കയേ ഉള്ളു എന്നു ഇസ്രായേല്‍. കളിക്കാരന് കളി നിര്‍ത്തി പിന്നെന്തു ചെയ്യുമെന്ന് ഹമാസ്? ആര്‍ക്കും ഉത്തരമില്ല. ഗുരു ഡോക്ടര്‍ക്കാവട്ടെ ഇത്തരം കളികളിലൊന്നും താല്‍പ്പര്യമേ ഇല്ല. ദൂരദേശങ്ങളില്‍ ചെന്നു കളിക്കുമ്പോഴേ കളിയാകൂ എന്നാണു മൂപ്പരുടെ മതം. എന്തായാലും ശിഷ്യന് കളി പഠിക്കുകയല്ലേ, തടഞ്ഞിട്ടെന്തു കിട്ടാനാ? എന്തു ചെയ്താലും മരുമകന് സിഗറരറ്റ് വലി ഉപേക്ഷിക്കില്ലെന്നു അറിയാവുന്ന അമ്മാവനു ബുദ്ധിയുണ്ടെങ്കില്‍ വലി നിര്‍ത്താന്‍ മരുമകനോട് പരസ്യമായി പറയുമോ?<br /><br />എന്നാല്‍ ഹമാസിനറിയില്ലേ കൂടുതല്‍ നല്ല കളികള്‍. അവര്‍ സ്ക്കൂളുകളിലും ആശുപത്രികളിലും കയറി ഇസ്രായേലിലേക്കു മൊട്ടുസൂചികള്‍ എറിഞ്ഞു. സ്ക്കൂളാണെന്നു കരുതി മിണ്ടാതിരിക്കാനൊക്കുമോ. ഇസ്രായേലികള്‍ തിരിച്ചെറിഞ്ഞു. മൊട്ടുസൂചിയല്ല, ഉലക്കതന്നെ. മരിച്ചു കിടക്കുന്ന കുട്ടികളുടെ ദയനീയ ചിത്രങ്ങള്‍ വെറുതെ കളയാനുള്ളതാണോ? അതെല്ലാം അപ്പോഴപ്പോള്‍ ഒപ്പിയെടുത്ത് കാണികള്‍ക്കും റഫറിമാര്‍ക്കും കൈമാറാനുള്ള അവസരമുണ്ടാക്കാന്‍ ഹമാസ് മറന്നില്ല. മക്കള്‍ മരിച്ചാലെന്താ... അല്ല, അവര്‍ മരിക്കാനുള്ളതാണല്ലോ. എല്ലാ യുദ്ധങ്ങളിലും അങ്ങിനെയല്ലേ സംഭവിച്ചിട്ടുള്ളു. ചരിത്രത്തിലിന്നോളം. യുദ്ധത്തിണ്റ്റെ മുഴുവന്‍ വിലയും കൊടുക്കാറുള്ളത് സാധാരണ ജനങ്ങളാണ്. ഇരു പക്ഷത്തേയും നിഷ്ക്കളങ്കരായ കുഞ്ഞുങ്ങള്‍ ഉള്‍പ്പെടുന്ന സാധാരണ ജനത. ജയിച്ചാലും തോറ്റാലും. യുദ്ധവെറിയന്മാരായ നേതാക്കളാവട്ടെ വിജയം അവകാശപ്പെടാനും ആഘോഷിക്കാനും മാത്രമുള്ളവര്‍. സമ്പൂര്‍ണ്ണ പരാജയമാണെങ്കില്‍ ബന്ധുവീട്ടിലേക്ക് പാലായനം ചെയ്ത് അവിടെ യിരുന്നു നാവുപയറ്റ് തുടരും. ആര്‍ക്കാ ഇതൊക്കെ അറിയാത്തത്? അത്തരം സംഭ്രമ ജനകമായ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നവരേയും പഴി ചാരുന്നതില്‍ അര്‍ത്ഥമില്ല. അവര്‍ക്കും ജീവിച്ചു പോണ്ടേ?<br /><br />പക്ഷേ ഒരു ആശ്വാസമുണ്ട്. റാമ്പില്‍ തുണിയഴിയുന്ന സംസ്ക്കാരരാഹിത്യത്തില്‍ രോഷം പൂണ്ട് മാലോകര്‍ക്കെല്ലാം മനപ്പാഠമാകുന്നതു വരെ ആഴ്ച്ചകളോളം ഒരു അര്‍ദ്ധ നഗ്ന സുന്ദരിയെ നാഴികക്കു നാലുവട്ടമെന്ന തോതില്‍ ഇരുപത്തിരണ്ടു ഇഞ്ച് സ്ക്ക്രീനില്‍ അച്ചാലും പിച്ചാലും നടത്തിയ ചാനലുകള്‍ക്ക് (ചുരുങ്ങിയത് വടക്കേ ഇന്ത്യയിലെങ്കിലും) ഇതിലൊന്നും കഴമ്പുള്ള ഒരു വാര്‍ത്തയും കണ്ടില്ല. പത്രങ്ങളും തഥൈവ. മരണ സംഖ്യയുടെ അനുപാതം തൂക്കി നോക്കി ശ്രീലങ്ക, അഫ്ഗാനിസ്ഥാന്, ഇറാഖ്, തുടങ്ങിയ വാര്‍ത്തകളോടൊപ്പം ഉള്ളറകളില്‍ അല്പ്പാല്പ്പം വിളമ്പുന്നു. അതൊക്കെ കണ്ടശേഷം ഒരു മലയാളം പത്രമെടുത്താല്‍ പൊതുവിജ്ഞാനത്തില്‍ ഒരുവിധം പരിജ്ഞാനമുള്ള മലയാളി പോലും ഒരു വേള സംശയിച്ചു പോകും, ഈ ഗാസയെന്നു പറയുന്നത് കാസര്‍കോഡിനും തിരുവനന്തപുരത്തിനും ഇടയില്‍ എവിടെയോ ആണെന്നു.<br /><br />ഇതൊക്കെ അടിവരയിടുന്നത് ആ പഴയ ചൊല്ലു തന്നെ, മുറി വൈദ്യന് ആളെ കൊല്ലും. ആളെ മാത്രമല്ല, തന്നെ തന്നേയും. എന്തെങ്കിലും പഠിക്കുന്നെങ്കില്‍ മുഴുവന്‍ പഠിക്കണം. അല്ലെങ്കില്‍ തുടക്കത്തില്‍ പറഞ്ഞ ആ ബുദ്ധിജീവികളുടെ ഗതിയാവും വന്നു പെടുക. ഒളിയുദ്ധത്തില്‍ ഹമാസിണ്റ്റെ കോളേജില്‍ നിന്നും ഉന്നത ബിരുദങ്ങള്‍ നേടി വന്ന പുലികള്‍ എലികള്‍ ആയി മാറിയതും ഇക്കാരണത്താലാണ്. അല്ലായിരുന്നെങ്കില്‍ ജാഫ്നയല്ല, ശ്രീലങ്ക മൊത്തം പോയാലെന്താ. പുലി വാര്‍ത്തകള്‍ പിന് പേജില്‍ നിന്നും പ്രമോഷന് നേടി മുന്‍ പേജുകളില്‍ ഇടം കണ്ടെത്തുമായിരുന്നു. അതിലൂടെ ചിന്തിക്കുന്ന ജനത്തിണ്റ്റെ ഹൃദയത്തില്‍ ഇടം നേടുമായിരുന്നു. ഒരു തമിഴന്റെ ചിന്തകളിലേക്കു മാത്രമായി ഒതുങ്ങില്ലായിരുന്നു. ഒരു വെടിക്കു രണ്ടു പക്ഷിയല്ല ബുദ്ധിയുടെ ലക്ഷണം. ഒരു വെടിക്കു പല പക്ഷികളുമല്ല. ഒറ്റ വെടി പോലും വെക്കാതെ എണ്ണമറ്റ പക്ഷികളാണ്. ഇനിയും മനസിലായില്ലെങ്കില്‍ 'ഡോക്ടറോട് ചോദിക്കുക'.<br /><br />എന്തൊക്കെയായാലും എങ്ങിനെയൊക്കെ ആയാലും വെള്ള ഫോസ്ഫറസിണ്റ്റെ നരക വടി എടുത്തതോടെ ഇസ്രായേല്‍ ചരിത്രത്തിലെ ഏറ്റവും കൊടിയ ക്രൂരന്മാരായ ഹിറ്റ്ലര്‍, പോള്‍ പോട്ട്, ട്രൂമാന്, സ്റ്റാലിന്, ഇദി അമീന്, സദ്ദാം തുടങ്ങിയവരെയൊക്കെ വെല്ലുവിളിച്ചു കൊണ്ട് മുന്‍നിരയിലെത്തുകയാണ്. ഏത് വടികൊണ്ട് പണ്ട് കൊണ്ടോ അതേ വടിയുമായി അവര്‍ നില്ക്കുന്നു. മുന്നിലോ കൊച്ചു കുട്ടികളും.<br /><br />അതേ സമയം ഇന്ത്യക്കും ചിലതു ചെയ്യാനുണ്ട്. ഇന്ത്യയുടെ കടുത്ത മീശവിറപ്പിക്കല്‍ ഒന്നു കണേണ്ട താമസമേ ഉള്ളൂ, ഇസ്രായേല്‍ അടിയും വെടിയും നിര്‍ത്തി പാലസ്തീന് അടിയറവെക്കും എന്നു സാമാന്യ ബുദ്ധിയുള്ളവര്‍ക്കൊക്കെ അറിയാം. എന്നാല്‍ അതല്ലാതെ മറ്റൊരു ശ്രേഷ്ഠമായ വഴി നമ്മള് പിന്തുടരുന്നില്ല? സ്നേഹത്തിണ്റ്റേയും മൈത്രിയുടേയും ആ വഴിയല്ലേ നാം ഇസ്രായേലിനും പഠിപ്പിച്ചു കൊണ്ടുക്കേണ്ടത്? അതുകൊണ്ട് ഇസ്രായേലുമായി എല്ലാ ബന്ധങ്ങളും നിര്‍ത്തി വെക്കുന്നതിനും വെറുക്കുന്നതിനും പകരം അവരെ ഇങ്ങോട്ടു ക്ഷണിക്കണം. രോഗാണുക്കളെ സഹിച്ചും പൂജിച്ചും ബോറടിപ്പിക്കുന്ന ആ "നാച്ചുറോപ്പതി" ഒന്നു പരിശീലിപ്പിക്കണം. എങ്ങിനെ ചൂടന്‍ കത്തുകളെഴുതി ലോകവ്യാപകമായി വിതരണം ചെയ്യാമെന്നും.Jithendrakumar/ജിതേന്ദ്രകുമാര്‍http://www.blogger.com/profile/16439802522042719970noreply@blogger.com30tag:blogger.com,1999:blog-8309376469645997649.post-33910802120953174162009-01-07T08:07:00.000-08:002009-01-07T08:09:17.906-08:00വിജയം (കൊച്ചു കഥ)ചീറിവീണ അടി പുറത്തെ തഴമ്പിലേക്കു കൂര്‍ത്ത പല്ലുകള്‍ ആഴ്ത്തിയപ്പോള്‍ ചുണ്ടുകള്‍ ചിരിച്ചു. പുച്ഛച്ചിരി. ആരാ അടിക്കുന്നതെന്നറിയാമോ? തന്റെ ഭൃത്യന്!<br /><br />പതുക്കെ ചിരിയിലെ പുച്ഛം അഭിമാനത്തിനു വഴിമാറി. കടിക്കാമ്പുള്ള ആ വടി തന്നെ തിരഞ്ഞെടുത്ത തന്റെ കഴിവില്‍ അഭിമാനിക്കാതിരിക്കുന്നതെങ്ങിനെ? മാത്രമോ, ഭൃത്യനെ മാറ്റാനും വടി മാറ്റാനുമുള്ള അധികാരം തീറെഴുതി വാങ്ങുന്നതിലും താന്‍ വിജയിച്ചില്ലേ!Jithendrakumar/ജിതേന്ദ്രകുമാര്‍http://www.blogger.com/profile/16439802522042719970noreply@blogger.com10tag:blogger.com,1999:blog-8309376469645997649.post-58482622358060804032008-12-26T19:52:00.000-08:002010-12-25T22:25:45.514-08:00ചാട്ടുളിമൂര്ച്ച തിളങ്ങുന്ന ചാട്ടുളിയുടെ മിനുസമുള്ള വശങ്ങളില് പതുക്കെ വിരലുരസുമ്പോള്‍ പൊരിച്ച മീന്‍ ചവയ്ക്കുന്നതിനേക്കാള്‍ രസം. പക്ഷേ വളരെ ശ്രദ്ധിച്ചേ മൂര്‍ച്ചയില്‍ വിരലുരസാവൂ. വിരലൊന്നു ചരിഞ്ഞാല്‍, വളഞ്ഞു കൂര്‍ത്ത അഗ്രങ്ങളില്‍ മുട്ടിയാല്‍, ചോര ചീറ്റും. ഉറപ്പ്.<br /><br />ഇളവെയിലിലേക്കു ചരിച്ചു പിടിച്ചപ്പോള്‍ താഴെ തെളിവെള്ളത്തില്‍ വെളിച്ച തുണ്ടുകള്‍ വീണു ചിതറി. അതില്‍ പരല്‍മീനുകളുടെ കണ്ണും ചെകിളകളും പൂത്തു തിളങ്ങി.<br /><br />ആര്‍ക്കു വേണം ഈ പൊടി പരലുകള്‍? വല്ല മൊയ്യോ തിരണ്ടിയോ പൊട്ടക്കുളത്തിന്റെ ആഴങ്ങളില്‍ നിന്നും വശങ്ങളിലെ തെളിവെള്ളത്തിലേക്കു കയറി വരാതിരിക്കില്ല. വലിപ്പത്തിനാണല്ലോ പ്രാധാന്യം.<br /><br />ചാട്ടുളി ശ്രദ്ധയോടെ കുഴലിലേക്കു കയറ്റി. പച്ചമാംസത്തില്‍ അലിഞ്ഞിറങ്ങാന്‍ അതിന്റെ അഗ്രങ്ങള്‍ വല്ലാതെ വെമ്പുന്നുണ്ട്. തറച്ച് ഇറങ്ങിയാലും പോരാ. പിടയുന്ന ഇരയുടെ ചോര നുണയണം. അപ്പോള്‍ ഇര പിടഞ്ഞകലാന് ശ്രമിക്കും. വിടാതെ കോര്‍ത്തു പിടിക്കണം. അതിനു വേണ്ടിയാണ് അഗ്രങ്ങള്‍ വളച്ച് ഒരു അമ്പിന്റെ തല പോലെ രുപപ്പെടുത്തിയിരിക്കുന്നത്. തറച്ചു കയറുന്നത് ഒരു കൂര്‍പ്പിലാണെങ്കില്‍ ഊരാതെ നോക്കുന്നത് ഇരു കൂര്‍പ്പുകളാണ്. ഒരു തരത്തിലും ഇരയെ രക്ഷപ്പെടാന്‍ അനുവദിച്ചുകൂടാ. ഓരോ ഇരയുടേയും പ്രാണ നൃത്തങ്ങളുടെ താളക്രമങ്ങള്‍ തീര്‍ത്തും വേറിട്ടതാണ്. അതു നഷ്ടപ്പെടുത്തിക്കൂടാ.<br /><br />അതാ, മുള്ളന്‍ മീശ ഇളക്കിക്കൊണ്ട് ഒരു തടിയന് ചളിയുടെ വരകള്‍ തീര്‍ത്തുകൊണ്ട് വശങ്ങളിലേക്കു വരണോ വേണ്ടയോ എന്നു സംശയിച്ചുകൊണ്ട് നില്‍ക്കുന്നുണ്ട്. അതിന്റെ വാലിട്ടടിയില്‍ തെളിമയകന്ന വെള്ളത്തില്‍ ഇപ്പോള്‍ പരലുകള്‍ പലതും മറഞ്ഞിരിക്കുന്നു. പതുക്കെ പതുക്കെ അതു ആ വശത്തെ ശാന്തമായ തെളിവെള്ളത്തിലെത്തി.<br /><br />അപകടങ്ങള്‍ കൂടുതലായും ഒളിച്ചിരിക്കുന്നത് അത്തരം സ്ഥലങ്ങളിലാണെന്നു മനുഷ്യനു പോലും അറിഞ്ഞുകൂടാ. അപ്പോള്‍ മീനുകളുടെ കാര്യം പറയാനുണ്ടോ? ശബ്ദിക്കാനും കരയാനും കഴിയാത്ത പാവം മീനുകള്‍. ഒരു പക്ഷേ അവയ്ക്കറിയുമായിരിക്കും, കരഞ്ഞാലും കണ്ണീരൊഴുക്കിയാലും അത് ജലരേഖകളാകുമെന്ന്. എണ്ണം കൂടുന്നിടത്തേക്കും വണ്ണം കുറയുന്നിടത്തേക്കും നിയമം പോലും കണ്ണടയ്ക്കുമെന്നും.<br /><br />പക്ഷേ ഇപ്പോള്‍ കണ്ണടയ്ക്കാന്‍ വയ്യ. പറ്റാവുന്നത്ര തുറന്നു പിടിച്ചിരിക്കുകയാണ്. കണ്ണുകള്‍ കാണുന്നിടത്തല്ല മീനെന്നു മനസിനറിയാം. വായുവില്‍ നിന്നും വെള്ളത്തിലെത്തുന്ന രശ്മികള്‍ക്കു അല്‍പ്പം ദിശാ പരിവര്‍ത്തനം വരുമെന്നു ശാസ്ത്രം പഠിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് മീന്‍ കുടുതല്‍ ജലോപരിതലത്തിലേക്കു വരുന്നതുവരെ കാത്തിരിക്കുക തന്നെ.<br /><br />ചൂണ്ടയാണെങ്കില്‍ ഈ പ്രശ്നമില്ല. ഇര കുടുക്കി കൊളുത്ത് താഴേക്കിട്ടാല്‍ മതി. മീന്‍ അതു കണ്ടുപിടിച്ച് തൊണ്ടയിലിട്ടോളം. പിന്നെ മയത്തിലൊന്നു വലിച്ചാല്‍ മതി. തൊണ്ടയില്‍ വേദനയുടെ കൂര്‍ത്ത നഖങ്ങളുള്ള കൈ കൊണ്ടു കുത്തിപ്പിടിച്ചാലെന്ന പോലെ മീന്‍ നാരില്‍ തൂങ്ങിക്കിടന്നു മരണ നൃത്തമാടും. പിന്നെ നിത്യമായ നിദ്രയില്‍ ചലനമറ്റു കിടക്കും. കൈകെട്ടി നിന്ന് മുഖം കാണിച്ചുത്തരുന്നവന്റെ കവിളത്തടിക്കുന്ന ആ പണി പരമ ബോറാണ്. മീനിനു വേണ്ടി മീന്‍ പിടിക്കുന്നവര്‍ക്കുള്ളതാണ് ചൂണ്ട. മീന്‍ പിടിക്കാനായി മീന്‍ പിടിക്കുന്നവര്‍ക്കുള്ളതല്ല.<br /><br />തോക്കാണെങ്കിലും സ്ഥിതി വിഭിന്നമല്ല. ലക്ഷ്യം പിടിക്കുന്ന ഒരു രസമുണ്ട്. പക്ഷേ തോക്കിന്റെ ശക്തിയാണ് മീനിലേക്കു കയറുക. അതില്‍ അത് ചിതറിപ്പോകും. അല്ലെങ്കില്‍ത്തന്നെ ഒന്നു പിടയ്ക്കുക പോലും ചെയ്യാതെ മലച്ചു പൊങ്ങും.<br /><br />ചാട്ടുളിയില്‍ ലക്ഷ്യം കാണുന്നതിന്റെ രസമുണ്ട്. തന്റെ ശക്തിയാണ് ചാട്ടുളിയുടെ ശക്തി. വേണ്ട പോലെ കൂട്ടാം. കുറയ്ക്കാം. മീനിലേക്കുള്ള ദൂരത്തിനനുസരിച്ച്. ചാട്ടുളിയില്‍ കോര്‍ത്തു കിടക്കുന്ന മീന്‍ നാര് അനുവദിക്കുന്ന ദൂരപരിധിയില്‍ കിടന്നു വെട്ടിപ്പിടയും. തെന്നിപ്പുളയും. അല്‍പ്പമൊന്നുയര്‍ത്തിയാല്‍ ആ പ്രാണപ്പിടച്ചില്‍ കണ്ട് വെള്ളം പോലും ഇളകിച്ചിരിക്കും. പിന്നെ ബക്കറ്റിലെ വെള്ളം ചുവപ്പിച്ചു കൊണ്ട് ഓടിനടക്കുന്ന മീന്‍ ഏതെങ്കിലും വീട്ടമ്മയുടെ കറിക്കത്തിയുടെ മൂര്‍ച്ചയിലോ അലക്കു കല്ലിന്റെ കാഠിന്യത്തിലോ ചെന്നേ നിശ്ചലമാകാറുള്ളു. പിന്നീട് ചട്ടിയില്‍ വേവുന്നതും എണ്ണയില്‍ പൊരിയുന്നതും അതു അറിയുകയുമില്ല.<br /><br />മീന്‍ തീരത്തോടടുത്തിരിക്കുന്നു. ചിരട്ടയില്‍ ശേഖരിച്ച മണ്ണിരയുടെ പാതി നുള്ളി വെള്ളത്തിലിട്ടു. വെള്ളത്തിനടിയിലെ മണ്ണിരപ്പാതിയുടെ നൃത്തത്തിലേക്കു ചാട്ടുളി കൂര്‍ത്ത നോട്ടമുറപ്പിച്ചു. ശ്വാസം ആവതും വലിച്ചു നിന്നു.<br /><br />മീന്‍ മണ്ണിരയിലേക്കു ഞൊടിയിടയില്‍ ഇരച്ചെത്തും. ഇര വിഴുങ്ങിയ ശേഷമുള്ള ഒരു നിമിഷത്തെ നിശ്ചലത. അപ്പോഴാണ് ചാട്ടുളി ചീറി വീഴുക. മണ്ണിര നൃത്തം നിര്‍ത്തിയേടത്തു നിന്നും മീന്‍ തുടങ്ങും. പ്രകൃതിയുടെ ഈ സിദ്ധാന്തം ശരിയെങ്കില്‍ ഇനി തനിക്കുമൊരു ഊഴമുണ്ടാകുമോ? ആ.. അതൊന്നും ചിന്തിക്കാനുള്ള നേരമല്ല ഇത്. മീന്‍ അതാ ബാണം പോലെ വരുന്നു. ഒന്നല്ല രണ്ടെണ്ണം.<br /><br />ഏതിനെ ലക്ഷ്യം വെക്കണം?<br /><br />ഇത്തരം പ്രതിസന്ധി ആദ്യമായിട്ടല്ല. ആദ്യത്തേത് ഇപ്പോഴും ഓര്‍മ്മയുണ്ട്. സ്ക്കൂളിലേക്കു പോകുന്നതിനു മുന്‍പ് ഒരു കോഴിയെ കൊന്ന് അടുക്കളപ്പുറത്തിടുന്നതായിരുന്നു അമ്മച്ചി ഏല്‍പ്പിച്ച ജോലി. രണ്ടു കോഴികളാണ് കൂട്ടില്‍. ഒന്നു ഇന്നത്തെ വിരുന്നുകാരെ സുഖിപ്പിക്കാനുള്ളത്. മറ്റേത് ചേച്ചിയെ കാണാന്‍ അടുത്ത ആഴ്ച്ച വരുന്നവര്‍ക്കുള്ളത്. വെള്ളപ്പൂവന്‍ കൂടിന്റെ ഇങ്ങേ തലയ്ക്കലും ചാര നിറമുള്ളത് അങ്ങേ കോണിലും. രണ്ടും ദൈവത്തോടെന്ന പോലെ തന്നോടു തൊണ്ട ഇളക്കി പ്രാര്‍ത്ഥിക്കുന്നുണ്ട്. 'ഞാന്‍ ഒരാഴ്ച്ച കൂടി ജീവിച്ചോട്ടെ'.<br /><br />ഇവിടെ പ്രാര്‍ഥനയൊന്നുമില്ല. വലിപ്പമാണ് കണ്ണുകളെ ആകര്‍ഷിക്കുന്നത്. വലിയ മീനൊന്നു വെട്ടി വളഞ്ഞു. മണ്ണിരയുടെ നൃത്തം വായും കടന്ന് വയറ്റിലെത്തിയിരിക്കുന്നു. ആ നൃത്തം മീനിന്റെ വയറ്റില്‍ച്ചെന്നു കാണാന്‍ ചാട്ടുളിക്കു ധൃതിയേറി. നെഞ്ചിന് കൂടിലെ കൊടുങ്കാറ്റിന്റെ ശക്തി ചാട്ടുളിയിലേക്കു കയറി. ഒരു 'ഗ്ളും' ശബ്ദത്തോടെ അതു വെള്ളത്തിലേക്കു ഊളിയിട്ടിറങ്ങി. നാര് ഒന്നു വിറച്ചു. പിന്നെ ശാന്തമായി. കലക്ക വെള്ളത്തില്‍ അനക്കമറ്റു കിടക്കുന്ന നാര് പറയുന്നുണ്ട്, ചാട്ടുളിയുടെ ലക്ഷ്യം പാളിയ കഥ.<br /><br />വഴുതി മാറുന്ന ഇരകള്‍ എന്നും വേട്ടയുടെ രസം വര്‍ദ്ധിപ്പിക്കാറെ ഉള്ളു എന്ന് ആര്‍ക്കാണറിയാത്തത്?<br /><br />പക്ഷേ ഇനി ഏറെ കാത്തിരിക്കേണ്ടി വരും. അപകടത്തിന്റെ അടയാളങ്ങള്‍ മായണം. കലക്ക വെള്ളം തെളിയണം. അതു വരെ ഇളവെയിലുകൊണ്ട് ആ പാറപ്പുറത്ത് ഇരിക്കാം. കൂടെ ആഴ്ച്ചപ്പതിപ്പിന്റെ വാര്‍ഷീക പതിപ്പിനു വേണ്ടി കൊടുക്കാനെന്നേറ്റ ആ ലേഖനം പുര്‍ത്തിയാക്കുകയും ചെയ്യാം.<br /><br />ലെതര്‍ ബാഗ് തുറന്ന് ഡയറി എടുത്തു. കൂര്‍ത്ത കൊളുത്തുകള്‍ക്കിടയില്‍ നിന്നും കറുത്ത പേനയും.<br /><br />"കാട്ടിലെ ശാന്തതയിലും കുളിര്‍മ്മയിലും സ്വച്ഛന്ദം വിഹരിക്കുന്ന കാട്ടാനകള്‍ നാട്ടിലിറങ്ങിയാല്‍ ബഹളമുണ്ടാക്കിയും തീ കത്തിച്ചും ഭയപ്പെടുത്തിയാണ് അവയെ കാട്ടിലേക്കു തന്നെ തിരിച്ചോടിക്കാറുള്ളത്. ഇന്ന് ആനകളെ പൊള്ളുന്ന വേലപ്പറമ്പുകളില്‍ വാദ്യമേളങ്ങള്‍ക്കും തീവെട്ടികള്‍ക്കും പടക്കങ്ങള്‍ക്കും ഇടയില്‍ മണിക്കൂറുകള്‍ നിര്‍ത്തുന്നത് ആനകളോടുള്ള കൊടും ക്രൂരത തന്നെയാണ്. വിശേഷ ബുദ്ധിയുണ്ടെന്നു കരുതുന്ന മനുഷ്യര്‍ ഇത്ര ക്രൂരന്‍മാരായിക്കൂടാ. "<br /><br />എഴുത്തു നിര്‍ത്തി കുളത്തിലേക്ക് ഒന്നു നോക്കി. പിന്നെ പേന പാറപ്പുറത്തിട്ടു ചാടിയിറങ്ങി. ചാട്ടുളി എടുത്ത് തെളിഞ്ഞ വെള്ളത്തില്‍ വീണ്ടും എത്തിയ മീനിനെ ലക്ഷ്യം വെച്ചു.Jithendrakumar/ജിതേന്ദ്രകുമാര്‍http://www.blogger.com/profile/16439802522042719970noreply@blogger.com18tag:blogger.com,1999:blog-8309376469645997649.post-4860887680592149682008-12-17T09:29:00.000-08:002008-12-17T10:26:44.959-08:00ചെരിപ്പ് (കഥ) <div></div><br />നടന്നു തീര്‍ന്ന ദൂരം സമ്മാനിച്ച ക്ഷീണം കാലുകളില്‍ കനക്കുന്നു. എന്നു വെച്ച് നില്ക്കാന് കഴിയില്ല. നടക്കാനുണ്ട് നടന്നതിലുമേറെ. കൂസാതെ നടക്കുക തന്നെ. കാലുകളുടെ ധര്‍മ്മം നടക്കലാണല്ലോ. ആ ധര്‍മ്മം നിറവേറ്റാന്‍ നടന്നുകൊണ്ടേയിരിക്കണം.<br /><br />എത്രദൂരം? എങ്ങോട്ട്? എവിടെ വരെ? എന്തിന് ? ആാാ.. അതൊന്നും തിരക്കാന്‍ കാലുകള്‍ക്കു അവകാശമില്ല. ചുമ്മാ നടക്കുക. മുന്നോട്ടു മുന്നോട്ടു നടന്നു കൊണ്ടേയിരിക്കുക.<br /><br />മുന്നില്‍ കാണുന്ന വഴികളില്‍ ഒന്നു തിരഞ്ഞെടുക്കാന്‍ പോലും അവകാശമില്ല. പറയുന്ന വഴികളിലൂടെ തുറുക്കനെ നടക്കുക. പലപ്പോഴും നടക്കാന്‍ വേണ്ടി നടക്കുകയാവും. ഓടിയും നടന്നും അണച്ചണച്ച് തുടങ്ങിയേടത്തുതന്നെ എത്തുമ്പോള്‍ അരിശം തോന്നും. ശരീരം നന്നാക്കാനുള്ള കോപ്രാട്ടിയാണത്രെ. 'ആനപ്പിണ്ടം കണ്ട് അണ്ണാന് മുക്കിയാല്‍' എന്ന ആ പഴയ ചൊല്ലാണ് ഓര്‍മ്മയിലെത്താറ്. മൂക്കു മുട്ടെ തിന്നും കുടിച്ചും മേദസ്സു കൂടുന്നവര്‍ വിശപ്പുണ്ടാവാന്‍ വേണ്ടി രാവിലെ കാണിച്ചു കൂട്ടുന്ന കോപ്രായങ്ങള്‍ ഈ പട്ടിണി ദേഹത്തെ നന്നാക്കാന്‍ വേണ്ടി ചെയ്യുന്നതിന്റെ ഔചിത്യം? യുക്തി? പ്രത്യേകിച്ച് കെട്ടിയവളും കുട്ടികളുമൊക്കെയായി കുടുംബം വളര്‍ന്നതോടെ കൃശഗാത്രത്തിലെ വയറിന്റെ വളര്‍ച്ച ഉള്ളിലോട്ടു മാത്രമാണ്.<br /><br />ഉച്ചക്കഞ്ഞിയില്‍ അല്‍പ്പം മിച്ചം വരുന്ന ദിവസങ്ങളില്‍ മാത്രം രാത്രി കൂര്‍ക്കം വലി കേള്‍ക്കാം. അല്ലാത്ത രാത്രികളില്‍ അടുപ്പിലിട്ട് വേവിക്കുന്ന ഗ്യാസിന്റെ ശേഖരം പാത്തും പതുങ്ങിയും അലറിയും പായുന്ന ബഹളമാവും പുലരുവോളം. എന്നാലും രാവിലെ എഴുന്നേറ്റാല്‍ കാലുകളോടു കല്‍പ്പിക്കും, ഓടാന്‍. മൊട്ടപ്പറമ്പില്‍ നാലുവട്ടം. കടിത്തൂവ തട്ടി പുകഞ്ഞാലും നില്‍ക്കാനോ ഇരിക്കാനോ സമ്മതമില്ല. എന്തിനു, ഒന്നു ചൊറിയാന്‍ കൈകളെപ്പോലും കിട്ടില്ല. ഓട്ടം തന്നെ ഓട്ടം. നിന്നാല്‍ വ്യായാമത്തിന്റെ ഫലം കിട്ടാതെ പോയാലോ. അതാണു പേടിയെന്നറിയാം.<br /><br />എന്നാല്‍ ഓടുന്ന നേരത്തെങ്കിലും ഈ പരട്ട ലുങ്കിക്കു പകരം ഒരു പാന്റ്. ഒരു ഷൂസ്. ങൂ ഹും...<br /><br />എങ്കിലും സമാധാനിക്കാന്‍ ശ്രമിക്കും. കാലുകളുടെ ധര്‍മ്മം ഓടലും നടക്കലുമല്ലേ. ഫലം ഇച്ഛിക്കരുതെന്നല്ലേ ഗീതോപദേശത്തില്‍പ്പോലും. നടക്കുക തന്നെ.<br /><br />പക്ഷേ ഇത് എവിടേക്കാണ് ഈ വഴിക്ക്? ചാലുപോലെ വളഞ്ഞു നീളുന്ന വഴിയുടെ പല കക്ഷണങ്ങളും വശങ്ങളിലെ മാലിന്യ കൂമ്പാരങ്ങള്‍ വിഴുങ്ങിയിരിക്കുന്നു. കല്ലും മുള്ളും കുപ്പിച്ചില്ലും ഇഴജന്തുക്കളും ഒക്കെ പതുങ്ങിയിരിക്കുന്ന വൃത്തികെട്ട ഏതോ കുറുക്കു വഴി.<br /><br />ഇനി ഇതിലൂടെ നടക്കേണ്ട കാലുകളുടെ അവസ്ഥയോ? ചളി തിന്നു കൊഴുത്ത നഖങ്ങള്‍. വിരലുകള്‍ക്കിടയില്‍ ചളിപ്പുണ്ണിന്റെ വൃണങ്ങള്‍. കട്ട വിണ്ടു കീറിയ ഉപ്പൂറ്റിയിലെ ചുവന്ന നീറ്റല്‍ വരകള്‍. ആരു ശ്രദ്ധിക്കുന്നു? അല്ല, എന്തിനു ശ്രദ്ധിക്കണം? നടക്കലിനു ഭംഗം വന്നിട്ടില്ലല്ലോ.<br /><br />ചളിയില്‍ പതുങ്ങിയിരുന്ന ഒരു കുപ്പിച്ചീളു ഉള്ളം കാലിലേക്കു വേദനയുടെ കത്തി കേറ്റി. ഒന്നു വെട്ടി പുളഞ്ഞ ദേഹം തളര്‍ന്ന കാലുകളില്‍ കുന്തിച്ചിരുന്നു. പറിച്ചെടുക്കുമ്പോഴേക്കും ചളിയുടെ ചീള് ചുവന്നിരുന്നു. പിന്നീട് ഒറ്റക്കാലില്‍ വലിച്ചു വലിച്ചു നടന്നു.<br /><br />മരുന്നും ബാന്‍ഡേജും ഇഞ്ചക്ഷനും. പണം എണ്ണി കൊടുക്കുമ്പോള്‍ പറയുന്നതു കേട്ടു. "കാലിന്റെ ക്ഷേമത്തിനായി എന്തു ചെയ്യാനും മടിയില്ല". കേട്ടപ്പോള്‍ ചിരിയാണു വന്നത്. ഒന്നു നടന്നു കിട്ടാന്‍ വേണ്ടി മനസില്ലാമനസോടെ ചെയ്തതാണെന്നു ആര്‍ക്കാ അറിഞ്ഞുകൂടാത്തത്?<br /><br />അടുത്ത ദിവസം ചെരിപ്പു കടയിലേക്കാണു നടക്കുന്നതെന്നറിഞ്ഞപ്പോള്‍ അത്ഭുതപ്പെട്ടുപോയി. ഭംഗിയുള്ള എത്രയേറെ ചെരിപ്പുകളാണ് ആ കടയില്‍!<br /><br />"സൌന്ദര്യ മത്സരത്തിനല്ലല്ലോ പോകുന്നത്. നടക്കാനല്ലേ. അപ്പോള്‍ വേണ്ടത് ഭംഗിയല്ല, ബലവും ഉറപ്പുമാണ്." അത്തരത്തില്‍ ഒന്നിന്റെ വില കേട്ട് ഞെട്ടിയതിന്റെ പ്രകമ്പനത്തില്‍ കാലുകള്‍ പോലും വിറച്ചു.<br /><br />ഒടുവില്‍ വില കുറഞ്ഞ ഒന്നെടുത്തിട്ട് കടയുടമ പറഞ്ഞു, "നനയ്ക്കാതെ സൂക്ഷിച്ചാല്‍ ഇതും കുറച്ചു കാലം ഓടും".<br /><br />ഏതെങ്കിലുമാകട്ടെ, ഒരു ജോഡി കിട്ടിയല്ലോ എന്നു സന്തോഷിച്ചു.<br /><br />വീണ്ടും കുപ്പിച്ചില്ലും ചളിയും നിറഞ്ഞ വഴിയിലേക്കു കയറുമ്പോള്‍ പഴയപോലെ ഭീതി തോന്നിയില്ല. പക്ഷേ അങ്ങോട്ടു കയറിയതും കൈകളിലേക്കു ആജ്ഞയെത്തി. - "ചെരിപ്പൂരി പിടിച്ചോ, നനഞ്ഞാല്‍ കേടു വരും".<br /><br />തന്നെ രക്ഷിക്കേണ്ടുന്ന ചെരിപ്പുകളെ പോലും ചുമക്കേണ്ടി വന്ന തന്റെ ഭാഗ്യക്കേടിനെ പഴിച്ചു കൊണ്ട് നടക്കുമ്പോള്‍ ഒരു കീറക്കടലാസു കാലില്‍ ഒട്ടി. കൈകള്‍ അതു പറിച്ചെടുക്കുമ്പോള്‍ ചളി പടര്‍ന്ന അതിലെ ചില വരികളിലേക്കു കണ്ണുകള്‍ പതിഞ്ഞു. "ഗവണ്മെന്റ് ഭീകരവാദത്തെ പരാജയപ്പെടുത്താന്‍ ശക്തമായ നടപടികള്‍ തുടങ്ങി. പാര്‍ലിമെണ്ട് മന്ദിരത്തിന്റേയും മന്ത്രിമാരുടേയും സുരക്ഷ കൂടുതല്‍ ശക്തമാക്കി. "Jithendrakumar/ജിതേന്ദ്രകുമാര്‍http://www.blogger.com/profile/16439802522042719970noreply@blogger.com11tag:blogger.com,1999:blog-8309376469645997649.post-1772590287999654662008-11-24T17:43:00.000-08:002008-11-24T17:44:49.454-08:00ചായവര്ഗീസ് പോലീസുകാരനാണ്. പ്രാരാബ്ധങ്ങളില്ലാത്ത ഒറ്റത്തടി പോലീസുകാരന്. വലിയും കുടിയും പിടിയും പേടിയും ഒക്കെയുള്ള ഒരു സാധാ പോലീസുകാരന്. എന്നാല്‍ പോലീസിനു പറഞ്ഞിട്ടില്ലാത്ത ഒരു നല്ല ശീലവും വര്‍ഗീസിനുണ്ട്. പുസ്തകവായന!<br /><br />എന്നുവെച്ച് കൈയില്‍ കിട്ടിയ പുസ്തകങ്ങളെല്ലാം വലിഞ്ഞുകേറി വായിക്കുന്ന ഒരു വിഢിയുമല്ല വര്‍ഗീസ്. കഥാപുസ്തകങ്ങള്‍ മാത്രമേ വര്‍ഗീസ് വായിക്കാറുള്ളു. ഒരു പുതിയ കഥാപുസ്തകം കൈയിലെത്തിയാല്‍ അതു വായിക്കാന്‍ എങ്ങിനേയും വര്‍ഗീസ് സമയം കണ്ടെത്തും. സ്റ്റേഷനിലെ ജോലിക്കിടയില്‍. പോലീസ് വണ്ടിയിലെ യാത്രക്കിടയില്‍. നെറ്റ് പട്രോളിങ്ങിനിടയില്‍ ഏതെങ്കിലും വിളക്കു കാലിനു കീഴിലിരുന്ന്. എങ്ങിനെയെങ്കിലും അതൊന്നു വായിച്ചു തീര്‍ത്താലേ വര്‍ഗീസിനു ഉറക്കം വരൂ. സ്വൈരം കിട്ടൂ. അല്ലെങ്കില്‍ പോക്കറ്റില്‍ കിടക്കുന്ന മദ്യക്കുപ്പി പോലെ അതു മറ്റു ചിന്തകളെ നിരന്തരം അടിച്ചോടിച്ചുകൊണ്ടിരിക്കും.<br /><br />നോക്കൂ. ഇപ്പോള്‍ അയാള്‍ ഒരു കഥ വായിക്കുകയാണ്. വിജനമായ ഒരു കുറ്റിക്കാട്ടിലെ റെയില്‍പ്പാളത്തിലിരുന്ന്. തലയറ്റ ഒരു അജ്ഞാത ശവത്തിന്റെ രാത്രി കാവലിനാണ് അയാള്‍ അവിടെ എത്തിയിരിക്കുന്നത്. പക്ഷേ പുതിയതായി കൈയിലെത്തിയ കഥാ പുസ്തകത്തിലൂടെ ആ നശിച്ച കാവല്‍ ജോലിയെ ആനന്ദകരമാക്കുവാനുള്ള ശ്രമത്തിലാണ് വര്‍ഗീസ്. മൊബേല്‍ ഫോണിലെ മങ്ങിയ ടോര്‍ച്ച് തെളിച്ചാണു വായന മുന്നേറുന്നത്. ബാറ്ററി കഴിയുന്നതിനു മുന്‍പ് കഥകള്‍ വായിച്ചു തീര്‍ക്കാനുള്ള തത്രപ്പാടിലാണു വര്‍ഗീസ്. കുറഞ്ഞത് അതിലെ നല്ല കഥകളെങ്കിലും.<br /><br />നല്ല കഥ എങ്ങിനെ തിരിച്ചറിയാം എന്നാണോ സംശയിക്കുന്നത് ? നിങ്ങളുടെ കാര്യം പോകട്ടെ, പല പ്രമുഖ സാഹിത്യ കാരന്മാര്ക്കു പോലും അതിനു വ്യക്തമായ ഉത്തരമില്ല. ഏതാണ് നല്ല കഥ എന്നു അവര്‍ തമ്മില്‍ തര്‍ക്കിക്കാറുണ്ട്. പ്രത്യേകിച്ച് അവാര്‍ഡ് ഒക്കെ നിര്‍ണ്ണയിക്കേണ്ടി വരുമ്പോള്‍. ഈ കഥയുടെ ആഖ്യാന സവിശേഷത കണ്ടോ! ഇതിലെ പ്രമേയം കണ്ടോ! ഇതിണ്റ്റെ ക്രാഫ്റ്റ് കണ്ടോ! അവതരണം കണ്ടോ! ചിന്തയുടെ വ്യക്തത കണ്ടോ! ഒഴുക്കു കണ്ടോ! ... ഇത്തരം ആശയക്കുഴപ്പങ്ങളൊന്നും ഇക്കാര്യത്തില്‍ വര്‍ഗീസിനില്ല. വളരെ വ്യക്തമായ, ലളിതമായ കാഴ്ച്ചപ്പാടാണ് വര്‍ഗീസിന്റേത്. 'വര്‍ഗീസിനു ഇഷ്ടമാവുന്ന കഥ നല്ല കഥ. അല്ലാത്തത് ചവറ്. '<br /><br />നല്ല കഥകള്‍ വര്‍ഗീസ് സൂക്ഷിക്കും. വീണ്ടും വായിക്കാനായി അലമാറയില്‍ കയറ്റാന്‍. ചവറ് കഥകളും സൂക്ഷിക്കും. ബീഡി കൊളുത്താനും കള്ളു നിരത്താനും തൂവിപ്പോകുന്ന ചായ തുടയ്ക്കാനുമൊക്കെ.<br /><br />ചായയുടെ കാര്യത്തിലും വര്‍ഗീസിനു ഇതേ അഭിപ്രായമാണുള്ളത്. ലൈറ്റ്, സ്ട്രോങ്ങ്, കട്ടന്‍, സുലൈമാനി, ഇഞ്ചിച്ചായ തുടങ്ങി ഒട്ടേറെ തരം ചായകള്‍ ഉണ്ടെന്നു നിങ്ങള്‍ക്കറിയാമല്ലോ. പക്ഷേ പൊതുവേ ചായ എന്നു പറയുന്നത് ചായപ്പൊടി, പഞ്ചസാര, പാല്, വെള്ളം എന്നിവയുടെ ചൂടുള്ള മിശ്രിതമാണ്. പ്രമേഹത്തിന്റെ ശല്യമുള്ളവര്‍ പൊതുവേ പഞ്ചസാര ഒഴിവാക്കാറുണ്ട്. ഉറക്കം വരാതിരിക്കാന്‍ പാലൊഴിവാക്കി നാരങ്ങാനീരൊഴിച്ച് സുലൈമാനി ചായ കുടിക്കുന്നവരുമുണ്ട്. ചിലരാകട്ടെ ഇഞ്ചി നീരു ചേര്‍ത്തി ദഹനം ശരിയാക്കാനും ചായയെ ഉപയോഗിക്കാറുണ്ട്. ഇത്തരം ചായകളൊക്കെ കഷായങ്ങളുടെ വകഭേദങ്ങളാണെന്ന് വര്‍ഗീസ് ഉറച്ചു വിശ്വസിക്കുന്നു.<br /><br />പാലും പഞ്ചസാരയും ചായപ്പൊടിയും വെള്ളവുമൊക്കെ അളന്നൊഴിച്ച് വാച്ചുനോക്കി ഒരു കൃത്യസമയം തിളപ്പിച്ചാലും പലപ്പോഴും നല്ല ചായ ആവാറില്ല. എന്നാല്‍ ഇങ്ങിനെയൊന്നും ചെയ്യാതെ തന്നെ ബഷീര്‍ നല്ല ചായ ഉണ്ടാക്കാറുണ്ട്. തവികൊണ്ട് അല്‍പ്പം പാലൊഴിച്ച് ലേശം ചായപ്പൊടിയും പഞ്ചസാരയും കോരിയിട്ട് സമോവറിലെ തിളച്ചവെള്ളം പകര്‍ന്ന് കൈകള്‍ ആകാവുന്നതും അകറ്റി രണ്ടു തവണ വീശും. ഒരു പാമ്പിനെപ്പോലെ ചായ കുപ്പിഗ്ളാസിലേക്കു കയറും. പതയില്‍ പൊതിഞ്ഞ ആ ചായ ഡസ്ക്കിലേക്ക് ഇടിച്ചിറങ്ങും. അതൊന്നു മൊത്തുമ്പോള്‍ത്തന്നെ വര്‍ഗീസ് അറിയാതെ പറഞ്ഞുപോകും, "ഹായ്! നല്ല ചായ!".<br /><br />കുടിക്കുമ്പോള്‍ അങ്ങിനെ തോന്നാത്ത ചായകളൊക്കെ വര്‍ഗീസിനെ സംബന്ധിച്ചിടത്തോളം ഇറവെള്ളം മാത്രം.<br /><br />എല്ലാ ചായക്കടകളിലും ഇങ്ങിനെയൊക്കെത്തന്നെയാണ് ചായ ഉണ്ടാക്കുന്നത്. എന്നാല്‍ ഉപയോഗിച്ച അതേ ചായപ്പൊടി കൊണ്ടുതന്നെ പാലിന്റേയും പഞ്ചസാരയുടേയും അളവു കൂട്ടിയും കുറച്ചും എത്രയേറെ ചായകളുണ്ടാക്കാമെന്ന ഗവേഷണത്തിലേര്‍പ്പിട്ടിരിക്കുന്ന പപ്പനാവന്റേയോ വാസു അണ്ണന്റേയോ അദ്രു ഇകാക്കയുടേയോ ചായക്കടകളില്‍ നിന്നും പത്തോ ഇരുപതോ ചായ കുടിച്ചാലും ചിലപ്പോള്‍ ഒരു തവണ പോലും "ഹായ്" എന്നു പറഞ്ഞെന്നു വരില്ല.<br /><br />ഇതൊന്നുമല്ലാതെയും ഒരു തവണ ചായ കുടിച്ച് ശേഷം "ഹായ്!" എന്നു പറഞ്ഞിട്ടുണ്ട് വര്‍ഗീസ്. ആദിവാസി പെണ്ണിന്റെ മരണം പീഡനം കൊണ്ടാണെന്നു ആരോപണം ഉയര്‍ന്നപ്പോള്‍ അതു അന്വേഷിക്കാന്‍ മല കയറിയ ദിവസം. അന്തിയോളം ആഹാരവും വെള്ളവുമില്ലാതെ ആദിവാസി കോളനിയില്‍ അലഞ്ഞ് തിരിച്ചിറങ്ങുമ്പോള്‍ ജീപ്പു കേടായി. പിന്നെ നടന്നു അടിവാരത്തിലെത്തുമ്പോഴേക്കും ഏറെ ഇരുട്ടിയിരുന്നു. വിശപ്പും ദാഹവും തളര്‍ച്ചയും ശരീരത്തെ ഉലച്ചിരുന്നു. ഒരു ഗ്ളാസ് വെള്ളമെങ്കിലും കിട്ടിയിരുന്നെങ്കില്‍!<br /><br />വിളക്കു കണ്ട വീട്ടിലേക്കു വലിഞ്ഞു കയറി. ഒരു വൃദ്ധയും മകളും മാത്രമാണ് അവിടെയുണ്ടായിരുന്നത്. പോലീസിനെ കണ്ടു അവര്‍ വിരണ്ടു പോയിരുന്നു. കാര്യം പറഞ്ഞപ്പോള്‍ വെള്ളം മാത്രമല്ല, ഒരു കട്ടന്‍ ചായയും കിട്ടി. ഞണുങ്ങിയ സ്റ്റീല്‍ ഗ്ളാസില്‍ നിന്നും പുകചുറ്റിയ ശര്‍ക്കരയുടെ ആവി ഉയരുന്നുണ്ടായിരുന്നു. വലിച്ചു കുടിച്ചപ്പോള്‍ തളര്‍ന്ന ശരീരം അറിയാതെ പറഞ്ഞുപോയി, "ഹായ്!".<br /><br />അന്നാണ് വര്‍ഗീസിനു മനസിലായത് ചായ നന്നാകുന്നത് ചായയുടെ ഗുണം കൊണ്ടു മാത്രമല്ല, കുടിക്കുന്നവന്റെ ശാരീരികവും മാനസികവുമായ അവസ്ഥകള്‍ക്കും അതില്‍ ഒരു പ്രധാന പങ്കുണ്ടെന്ന്.<br /><br />മൊബൈല്‍ ഫോണ്‍ അണഞ്ഞു. ഇനി നേരം വെളുത്താലേ അടുത്ത കഥ വായിക്കാന്‍ കഴിയൂ. അതുവരെ എന്തു ചെയ്യും? കഥ വായിക്കാതെ ഉറക്കവും വരില്ല. ഒരു ചായ കിട്ടിയിരുന്നെങ്കില്‍!<br /><br />പാതി ചന്ദ്രന് ആകാശത്തു നിന്നും അപ്രത്യക്ഷമായി. കിഴക്ക് സൂര്യന്റെ തുടുത്ത മുഖം പുഞ്ചിരിച്ചു. ഒരു പോലീസ് ജീപ്പ് കിതച്ചുകൊണ്ട് കുറ്റിക്കാട്ടിലെത്തി. ജീപ്പില്‍ നിന്നിറങ്ങിയ ഇന്‍സ്പെക്ടര്‍ക്ക് വര്‍ഗീസ് ഒരു ഉശിരന്‍ സല്യൂട്ട് അടിച്ചു. ഇന്‍സ്പെക്ടറുടെ മുന്നിലേക്കു കയറിനിന്നു പോലീസ് പട്ടി സല്യൂട്ട് ഏറ്റു വാങ്ങി. പിന്നെ ജഢത്തിന്റെ മണം പിടിച്ച ശേഷം ജീപ്പു നില്ക്കുന്നതിനു എതിര് വശത്തേക്കു ഓടി. തൊട്ടാവാടിയും നായ്ക്കുരണയും വകവെക്കാതെ വര്‍ഗീസ് പട്ടിയുടെ പുറകേ വെച്ചു പിടിച്ചു.<br /><br />പിന്നെ തോട്ടുപാലം കടന്ന് പാടവരമ്പത്തുകൂടെ. ഇത് എവിടേയ്ക്കാണ് പട്ടി ഇങ്ങിനെ അണച്ചുകൊണ്ടോടുന്നത്? ഈ പാടം കടന്നാല്‍ ചാത്തുക്കുട്ടിയുടെ ഷാപ്പു മാത്രമേ ഉള്ളു. അപ്പോള്‍ ആ കള്ളുഷാപ്പിനു ഈ കൊലപാതകവുമായി എന്തോ ബന്ധമുണ്ടെന്നുറപ്പ്. വര്‍ഗീസിന്റെ കുറ്റാന്വേഷണകണ്ണുകള്‍ ചുളിഞ്ഞു.<br /><br />ഷാപ്പിനെ പട്ടി ഒന്നു വലം വെച്ചു. അകത്ത് ആരെങ്കിലും ഒളിഞ്ഞിരിക്കുന്നുണ്ടാകുമോ? അതോ ചാത്തുക്കുട്ടിയുടെ വീട്ടിലേക്കുള്ള വഴി തിരയുകയാണോ പട്ടി. ചാരിയിട്ട വാതില്‍ മൂക്കു കൊണ്ട് ഉന്തിമാറ്റി പട്ടി ഷാപ്പിനകത്തേക്കു കയറി. ഷാപ്പിനകത്ത് ഒളിഞ്ഞിരിക്കുന്ന ഒരുപാട് രഹസ്യങ്ങളിലേക്കാണോ പട്ടി നുഴഞ്ഞു കയറുന്നത്? നിരത്തിയിട്ട കന്നാസുകള്‍ക്കിടയിലൂടെ മണത്തു മണത്തു പട്ടി ഷാപ്പിന്റെ പുറകിലെ പറമ്പിലെത്തി. ഷാപ്പില് നിന്നെറിയുന്ന എച്ചിലുകള്‍ വളമാക്കി കൊഴുത്തു വളര്‍ന്ന തകരച്ചെടികള്‍ക്കിടയില്‍ നിന്നും എന്തോ കടിച്ചെടുത്ത് പട്ടി തുറുക്കനെ പടിഞ്ഞാറോട്ട് വെച്ചു പിടിച്ചു. വര്‍ഗീസും ഓട്ടം വേഗത്തിലാക്കി. എന്താണ് പട്ടി കടിച്ചെടുത്തിരിക്കുന്നത്?<br /><br />മാലിന്യം അടിഞ്ഞുകൂടിയ ആ പറമ്പിലൂടെ ഓടി പട്ടിക്കൊപ്പം എത്തുക വിഷമമായിരുന്നു. ഒപ്പമെത്താതെ അറിയുകയുമില്ല, പട്ടിയുടെ വായിലെന്താണെന്ന്. പറമ്പില്‍ നിന്നും വെട്ടുവഴിയിലേക്കുള്ള കലുങ്കു ചാടിക്കയറുമ്പോള്‍ പട്ടിയുടെ കടി വഴുതി. ഒരു എല്ലിന്തുണ്ട് കലുങ്കിണ്റ്റെ വശത്തുകൂടെ ഉരുണ്ട് കഴായില്‍ വീണു. കള്ളുകുടിയന്മാര് വലിച്ചെറിഞ്ഞ ഒരു എല്ലിന് കക്ഷണം!<br /><br />ഒരു നിമിഷം സംശയിച്ച വര്‍ഗീസിന്റെ കുറ്റാന്വേഷണ ബുദ്ധി ഓര്‍മ്മിച്ചു, ജഢത്തിണ്റ്റെ അറ്റുപോയ ഇടതു കൈപ്പത്തി! കഴായിലിറങ്ങി പരതാന്‍ നേരമില്ല. പട്ടി വെട്ടുവഴിയിലൂടെ തുറുക്കനെ പായുകയാണ്.<br /><br />വഴിയോരത്തു കിടക്കുന്ന ഒരു കടലാസ് പൊതി. ആരുടേയോ കൈയില്‍ നിന്നും വീണുപോയതെന്നു തോന്നിപ്പിക്കുന്ന ഒരു കടലാസ് പൊതി. പട്ടി മൂക്കുകൊണ്ട് അതു തിരിച്ചിട്ടു. കീറക്കടലാസില്‍ ചിരിച്ചുകൊണ്ടു നില്‍ക്കുകയാണ് പുതിയ അമേരിക്കന്‍ പ്രസിഡന്‍ഡ്. അദ്ദേഹവും ഈ കൊലപാതകവും! പട്ടി എന്തിലേക്കാണു മൂക്ക് ചൂണ്ടുന്നത്? ഇനി ഇതുമായി ബന്ധപ്പെട്ട് വല്ല വാതുവെപ്പും? ക്രിക്കറ്റ് മത്സരങ്ങള്‍ കുറഞ്ഞ കാലമായതുകൊണ്ട് വാതുവെപ്പ് പുതിയ മേഖലകളിലേക്കു കയറിയോ?<br /><br />പട്ടി കടലാസ് പൊതി കടിച്ചു കുടഞ്ഞു. ഒരു ഉണക്കമീന്‍ പൊതിയില്‍ നിന്നും തെറിച്ചു വീണു. അതും കടിച്ചെടുത്തു പട്ടി കിഴക്കോട്ടേക്ക് ഓടി. കരുവാന്‍ തറയിലേക്കുള്ള ഇടവഴിയില്‍ വെച്ച് പട്ടി ആ മീന്തല കറുമുറെ തിന്നു. വര്‍ഗീസിനു ഒരു പിടിയും കിട്ടുന്നില്ല. കരുവാന്‍ തറയുടെ അങ്ങേ അറ്റത്തുള്ള ഒരു വലിയ വീടാണ് ചാത്തുക്കുട്ടിയുടെ. ഒരു പക്ഷേ പട്ടി ഇനി അങ്ങോട്ടാണോ വെച്ചുപിടിക്കുന്നത്?<br /><br />വര്‍ഗീസിന്റെ കണക്കു കൂട്ടല്‍ വീണ്ടും തെറ്റി. പട്ടി ഇങ്ങേ വശത്തുള്ള ഒരു ചെറ്റപ്പുരയുടെ അടുക്കള ചായ്പ്പിലേക്കു കയറി. അവിടെ വെച്ചിരുന്ന പഴങ്കഞ്ഞി പാത്രത്തിലേക്കു പട്ടി തലയിടാന്‍ ശ്രമിച്ചപ്പോള്‍ വീട്ടമ്മ പട്ടിയെ ചൂലുകൊണ്ട് മയമില്ലാതെ താങ്ങി.<br /><br />"പട്ടിക്കു പെട്ടെന്നു എന്തേ ഇത്ര ആര്‍ത്തി കയറാന്‍? അതു പട്ടിണിയൊന്നും ആയിരുന്നില്ലല്ലോ." വര്‍ഗീസിന്റെ ചിന്തകള്‍ കുഴഞ്ഞു മറിഞ്ഞു.<br /><br />ഇബ്രാഹിം റാവുത്തരുടെ ഇറച്ചിക്കട. ശാന്തകുമാരന്റെ നഴ്സറി സ്ക്കൂള്. മനോഹരന്റെ തയ്യല്‍ക്കട. തങ്കപ്പന് നായരുടെ കറ്റക്കളം. തേരാ പാരാ ഓടിനടന്ന പട്ടി ഒടുവില്‍ കുറ്റിക്കാട്ടില്‍ തിരിച്ചെത്തി. പുറകേ തളര്‍ന്ന കാലുകളോടെ വര്‍ഗീസും.<br /><br />പാളത്തിലിരുന്ന് സിഗററ്റ് വലിക്കുന്ന ഇന്‍സ്പെക്ടറോട് വര്‍ഗീസ് ചോദിച്ചു. "സാറെന്തേ പട്ടിയെ പിന്തുടരുന്നില്ല!"<br /><br />“ജീപ്പില്‍ നിന്നിറങ്ങി ഈ കുറ്റിക്കാട്ടിലെത്തുമ്പോഴേക്കും എനിക്കു മനസിലായിക്കഴിഞ്ഞിരുന്നു, പട്ടിക്കു പേയാണെന്ന്. 'എവിടെയെങ്കിലും പോയി ചത്തോട്ടേ' ന്ന് കരുതീട്ടാ തുടലൂരി വിട്ടത്. അപ്പോഴാ ഞാന്‍ കണ്ടത് താനതിണ്റ്റെ പുറകേ വെച്ചു പിടിക്കുന്നത്. താനും പട്ടിയെ അതിണ്റ്റെ പാട്ടിനു വിട്ടിട്ട് പെട്ടെന്നു തിരിച്ചു വരുമെന്നാ കരുതിയത്. "<br /><br />അരിശത്തോടെ വര്‍ഗീസ് നോക്കുമ്പോള്‍ പട്ടി പാളത്തിലൂടെ പായുകയാണ്, ഒരു ചരക്കു തീവണ്ടിക്കു പിന്നാലെ.<br /><br />ഒന്നു നടു നിവര്‍ത്താനായി കഥാ പുസ്തകത്തിന്റെ ഏടുകള്‍ പറിച്ചു വിരിക്കുമ്പോള്‍ വര്‍ഗീസ് അമര്‍ഷത്തോടെ പറഞ്ഞു - "ചവറ്"Jithendrakumar/ജിതേന്ദ്രകുമാര്‍http://www.blogger.com/profile/16439802522042719970noreply@blogger.com18tag:blogger.com,1999:blog-8309376469645997649.post-31455367474620696272008-10-18T21:41:00.000-07:002010-01-05T09:22:02.027-08:00ട്രൂത്ത് സെറം (കഥ)ഇഞ്ചോടിഞ്ച് ആസ്വദിച്ച ഒരു തകര്‍പ്പന്‍ മൈഥുനത്തിന്റെ സുഖമുള്ള ആലസ്യത്തില്‍ മാംസപേശികള്‍ അയഞ്ഞലിഞ്ഞില്ലാതായി ഉറങ്ങുകയാണ് മേഘ. വസ്ത്രങ്ങളുടെ അലോസരം പോലുമില്ലാത്ത സുഖസുക്ഷുപ്തി.<br /><br />ശബ്ദമില്ലാതെ കറങ്ങുന്ന പങ്കയുടെ കാറ്റിനൊത്ത് അളകങ്ങളിളകുന്നതും ശ്വാസം ആ സുന്ദരശരീരത്തിലേക്കു തിരകളായി കയറുന്നതും ഇറങ്ങുന്നതും നോക്കിക്കൊണ്ട് തെല്ലുനേരം അങ്ങിനെ കിടന്നു സതീഷ്. ഇഞ്ചുകളകലെ. അതേ കട്ടിലില്‍. വിവസ്ത്രനായി.<br /><br />അപ്പോഴാണ് ശ്രദ്ധയില്‍പ്പെട്ടത്; എപ്പോഴോ ഒരു വശത്തേക്കു തെന്നിമാറിയ അവളുടെ തലയിണ. വലിയ ഇതളുകളുള്ള ഏതോ കാട്ടു പൂക്കളുടെ ചിത്രങ്ങളുള്ളത്. സതീഷ് അത് കൈയെത്തി എടുത്തു. പഞ്ഞിയേക്കാള്‍ മൃദുലമായ തലയിണ. വായുവിനോളം ഭാരമില്ലാത്തതും.<br /><br />പതുക്കെ, അവള് ഉണരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ച്, ആ തലയിണ അവളുടെ മുഖത്തിനു കുറുകെ വെച്ചു. പിന്നെ രതിമൂര്‍ച്ഛയിലെന്നോണം ആ തലയിണയെ അമിതമായ ശക്തിയില്‍ കെട്ടിപ്പിടിച്ച് നെഞ്ചോട് ചേര്‍ത്തു. മേഘയുടെ സ്നിഗ്ദ്ധമായ ശരീരം വലിഞ്ഞു മുറുകുന്നതും വന്യമായി പിടയുന്നതും സതീഷിന്റെ നഗ്നമായ ഉടല് അറിയുന്നുണ്ട്. തലയിണയ്ക്കകത്തെ പഞ്ഞി പോലെ തന്റെ പിടിയില്‍ അമര്‍ന്നു കിടക്കുന്ന മരണത്തിന്റെ സാന്നിദ്ധ്യം മനസൂം.<br /><br />തിരയിളക്കം നിലച്ചെന്നുറപ്പായപ്പോള്‍ സതീഷ് പിടി അയച്ചു. തലയിണ മാറ്റി. തുറിച്ച കാഴ്ച്ചകളെ തഴുകിയടച്ചു. കോടിയ ചുണ്ടുകളെ പരമാവധി സ്വാഭാവികമാക്കി. പിന്നെ ജനലിനടുത്തേക്കു നടന്നു. ഒരു സിഗററ്റിനു തീ കൊടുത്ത് ജനല്‍ കര്ട്ടണ് വകഞ്ഞു മാറ്റി. സൂര്യന് അകത്തേക്കു താണു നോക്കുന്നുണ്ട്, ചില്ലു ജാലകത്തിലൂടെ. തെല്ലകലെയിരിക്കുന്ന ഒരു കാക്ക ഇടം കണ്ണിട്ടും. ഝടുതിയില്‍ കര്ട്ടണ് വലിച്ചടച്ചു കട്ടിലില്‍ ചെന്നിരുന്നു.<br /><br />ദൂരെയുള്ള പ്രധാന പാതയിലൂടെ സൈറണ്‍ മുഴക്കിക്കൊണ്ടൊരു വാഹനം പാഞ്ഞകലുന്നതിന്റെ നേര്‍ത്ത ശബ്ദം കേള്‍ക്കുന്നുണ്ട്. ഏതെങ്കിലും മന്ത്രിയുടെ പരാക്രമം പിടിച്ച പാച്ചിലാകാം. ജീവന് പിടിച്ചു നിര്‍ത്താനുള്ള ആംബുലന്‍സിന്റെ നെട്ടോട്ടമാകാം. അഗ്നിയുടെ ഒടുങ്ങാത്ത ദാഹത്തിലേക്കു വെള്ളവുമായി കുതിക്കുന്ന അഗ്നിശമന വാഹനമാകാം. അല്ലെങ്കില്‍ ഏതെങ്കിലും പോലീസുകാര്‍ തിരക്കിട്ടു ചായകുടിക്കാന്‍ പോകുന്നതുമാകാം.<br /><br />"സൂര്യന് പതിവിലേറെ ജ്വലിക്കുന്നതുകൊണ്ടാണോ താന്‍ ഇത്രയധികം വിയര്‍ക്കുന്നത്? അതോ ഈ സൈറണ്‍ കേട്ടിട്ടോ? ഇത്രയേ ഉള്ളോ തന്റെ മനക്കരുത്ത്?" സ്വയം കളിയാക്കിക്കൊണ്ട് പിരിമുറുക്കം അയക്കാനുള്ള ശ്രമത്തിലാണ് സതീഷ്.<br /><br />ഏറെ ദിവസമായി പിരിമുറുക്കത്തിന്റെ പിടിയിലാണ് സതീഷ്. കൃത്യമായി പറഞ്ഞാല്‍ ഈ കൊലപാതകം പദ്ധതിയിട്ട അന്നു മുതല്‍ത്തന്നെ. അതിനു പ്രധാന കാരണം എന്നോ എവിടെയോ വായിച്ച ചില വരികളാണ്. 'എത്രയേറെ ശ്രദ്ധിച്ചാലും കൊലപാതകത്തില്‍ ഒരടയാളം അവശേഷിക്കും. അതു കുറ്റവാളിയിലേക്കെത്താനുള്ള വഴികള്‍ തുറന്നിടും.' മറവിയുടെ കൂട തുറന്ന് ഇടയ്ക്കിടെ ഫണം വിരിച്ചാടുന്ന ആ വരികളാണ് സതീഷിന്റെ പിരിമുറുക്കത്തിനു പ്രധാന കാരണം.<br /><br />അതുകൊണ്ടു മാത്രമാണ് സതീഷ് കഴിഞ്ഞ കുറേ നാളായി ഇത്രയേറെ തയ്യാറെടുപ്പുകളില്‍ മുഴുകിയത്.<br /><br />മേഘയുമായി ഫോണിലൂടെയുള്ള ബന്ധപ്പെടല്‍ പൂര്‍ണ്ണമായും നിര്‍ത്തിവെച്ചു. തന്റെ മൊബൈല്‍ ഫോണ്‍ നശിപ്പിച്ചു. മേഘയുടെ മൊബൈല്‍ ഫോണ്‍ ചുളുവില്‍ കവര്‍ന്നെടുത്ത് കൊഴുത്തൊഴുകുന്ന ഓടയിലേക്കു വലിച്ചെറിഞ്ഞു. കണ്ടുമുട്ടലുകള്‍ പരമാവധി കുറച്ചു. എന്തിന് കൃത്യം നടത്താനായി ഈ വീട് തിരഞ്ഞെടുത്തതു പോലും ആ തയ്യാറെടുപ്പിന്റെ ഭാഗമായിട്ടായിരുന്നു.<br /><br />ഭാസ്ക്കറിന്റേയാണ് ഈ വീട്. മാസത്തില്‍ പത്തിരുപത് ദിവസവും പുറം യാത്ര വേണ്ടിവരുന്ന ജോലിയാണ് ഭാസ്ക്കറിന്റേത്. അങ്ങിനെ വീടുവിട്ടു പുറത്ത് പോകുമ്പോള്‍ സതീഷിന്റെ വീട്ടുവേലക്കാരനെ കൊണ്ട് ഒരു പൊടിതട്ടല്‍, അടിച്ചുവാരല്‍, ചട്ടികളിലെ ചെടികള്‍ക്ക് അല്‍പ്പം വെള്ളം... ഇതിനൊക്കെ വേണ്ടിയാണ് ഭാസ്ക്കര്‍ വീടിന്റെ ഒരു താക്കോല്‍ തന്റെ സഹപ്രവര്‍ത്തകനും ഏറെ ദൂരെയല്ലാതെ താമസിക്കുകയും ചെയ്യുന്ന സതീഷിനെ ഏല്‍പ്പിച്ചത്. ഉള്ളില്‍ നിന്നും പുറത്തുനിന്നും പൂട്ടുകയും തുറക്കുകയും ചെയ്യാവുന്ന തരത്തില്‍ മുന്‍വാതിലില്‍ ഘടിപ്പിച്ചിട്ടുള്ള പൂട്ട് ഇതിനു വലിയൊരു സൌകര്യമാവുകയും ചെയ്തു.<br /><br />പിന്നീട് ഭാസ്ക്കര്‍ സ്വന്തമായി ബിസിനസ് ചെയ്തു തുടങ്ങി. അതോടെ അയാളുടെ യാത്രകളുടെ എണ്ണവും ദൈര്‍ഘ്യവും വര്‍ദ്ധിച്ചു. സതീഷും കൂടെക്കൂടെ ഭാസ്ക്കറിന്റെ വീട്ടിലേക്കു പോകാതായി. എങ്കിലും താക്കോല്‍ കൈയിലുള്ളതുകൊണ്ട് ഞായറാഴ്ച്ചകളില്‍ അങ്ങോട്ടു ചെല്ലും. മിക്കവാറും ഭാസ്ക്കര്‍ അവിടെ ഉണ്ടാകാറില്ല. ഒരു ചെക്കനെ വിളിച്ചു ഒന്നു തൂത്ത് വാരിക്കും. പത്തു രൂപാ കൊടുക്കും. ആദ്യമൊക്കെ ഭാസ്ക്കര്‍ അവിടെ ഇല്ലെങ്കില്‍ കുപ്പി കാറില്‍ തന്നെ വെക്കുമായിരുന്നു. ഈയിടെയായി ഒറ്റയ്ക്കു വീശുന്നതിന്റെ രസം അറിഞ്ഞുതുടങ്ങിയിരിക്കുന്നു. അതുകൊണ്ട് വാതില്‍ ഉള്ളില്‍ നിന്നു പൂട്ടും. നന്നായി മിനുങ്ങി ബോധം കെട്ടുറങ്ങും. കണ്ണുതുറക്കുമ്പോള്‍ ചിലപ്പോള്‍ കാണാം ഭാസ്ക്കര്‍ ബാക്കിയുള്ളത് വിഴുങ്ങി ബോധം കെട്ടുറങ്ങുന്നത്. അവനെ ഉണര്‍ത്താതെ വാതില്‍ പുറത്തുനിന്നും പൂട്ടി കാറില്‍ കയറി വീട്ടിലേക്കു പറപ്പിച്ചു വിടും. അടുത്ത ദിവസം തലേന്ന് തങ്ങള്‍ ഒന്നിച്ചാണോ മദ്യപിച്ചതെന്നു രണ്ടുപേരും സംശയിക്കുകയും ചെയ്യും.<br /><br />അത്തരമൊരു ഉദ്ദേശ്യത്തോടെ ആയിരുന്നിയല്ല ഇത്തവണ സതീഷ് വന്നത്. ഭാസ്ക്കര്‍ ആഴ്ച്ചകളോ മാസങ്ങളോ നീളുന്ന ഒരു യാത്ര പോയിരിക്കുകയാണെന്നു അറിഞ്ഞപ്പോള്‍ത്തന്നെ മനസില്‍ ഉറപ്പിച്ചു. ഇതാണു പറ്റിയ സ്ഥലം. സന്ദര്‍ഭവും. അങ്ങിനെയാണ് മേഘയുമായി ഇവിടെ എത്തിയത്. കൃത്യം ഭംഗിയായി നടത്തിക്കഴിഞ്ഞിരിക്കുന്നു. ഒരു ശല്യമായി മേല്‍ത്തുടയിലരിക്കുന്ന ഉറുമ്പിനെ കീശയില്‍ കൈയിട്ട് ഞെരിച്ചു കൊല്ലുന്നതു പോലെ ആരും അറിയാതെ കാര്യം നടത്തിയിരിക്കുന്നു.<br /><br />ഇനിയാണ് ഏറ്റവും കരുതലുകള്‍ വേണ്ട രണ്ടാം ഘട്ടം. തെളിവുകള്‍ എല്ലാം നശിപ്പിക്കണം. ആരുമറിയാതെ. നിര്‍ഭാഗ്യത്തിന്റെ ഒരു കണ്ണുമതി, എല്ലാം തകരാന്‍. പുതിയ കാമുകനെ കാമുകിയും പഴയ കാമുകനും കൂടെ കൊന്നു മുന്നൂറു തുണ്ടുകളാക്കി കാട്ടില്‍ കൊണ്ടുചെന്നു കത്തിച്ചു കളഞ്ഞ കേസിലേക്കു നിര്‍ഭാഗ്യം തുറിച്ചു നോക്കിയത് അപ്പാര്‍ട്ട് മെന്റിലെ ഗാര്‍ഡിന്റെ കണ്ണുകളിലൂടെയാണ്. ഗാര്‍ഡ് അവരെ ശ്രദ്ധിക്കുന്നതു അവരറിഞ്ഞില്ല. ചെറിയ ഒരു അശ്രദ്ധ. ആ പഴുതിലൂടെ കയറി വന്ന ഒരു ചോദ്യം പുകഞ്ഞു കത്തി. പടക്കപ്പുരയിലൊന്നു പൊട്ടിയാല്‍ പോരെ നിരന്നു പൊട്ടാന്‍. പൊള്ളല്‍ ഏല്ക്കാന്. അതുണ്ടാകരുത്.<br /><br />തെളിവുകളൂടെ തുണികളും വിരികളും മറ്റും തുണ്ടുകളായി. പിന്നെ കത്തിച്ചാരമായി കക്കൂസിലെ ഫ്ളഷിന്റെ ശക്തിയിലപ്രത്യക്ഷമായി. മേഘയുടെ ചേതനയറ്റ ശരീരം മാത്രമാണ് ഇനി ബാക്കിയുള്ളത്. പ്രപഞ്ചത്തിലെ എണ്ണമറ്റ രഹസ്യങ്ങളൊടൊപ്പം അതും ചെന്നു ചേരണം. പിന്നെ ബാക്കിയാവുന്നത് അവളുടെ ഓര്‍മ്മകള്‍ മാത്രമാവും. താനുള്ളിടത്തോളം അതു തന്നോടൊപ്പം ഉണ്ടാവുമെന്നുറപ്പ്. ആ ഒര്‍മ്മകളല്ലാതെ മറ്റൊന്നും ബാക്കിയാവരുത്.<br /><br />മുറിയില്‍ നിന്നും തന്റെ ഒരു മുടിയിഴ പോലും കിട്ടിക്കൂടാ. അതു തന്നിലേക്കെത്താവുന്ന തെളിവിന്റെ പാലമായേക്കും. ഡി.ഏന്.എ. ടെസ്റ്റിലൂടെ. കോടതിക്കു അതു കണ്‍കണ്ട തെളിവാണ്. അതു മാത്രമല്ല, സംശയത്തിന്റെ ലെന്‍സില്‍ കുടുങ്ങിയാല്‍ പിന്നെ ആദ്യം നേരിടേണ്ടി വരുക നാര്‍കോ അനാലിസിസ് എന്ന ഭൂതത്തെയാവും. ആ ഭൂതത്തെ ഓര്‍ക്കുമ്പോഴേ പേടിയാകും. ട്രൂത്ത് സെറം എന്നും സോഡിയം പെന്തോത്തല്‍ എന്നും പേരുള്ള മാന്ത്രിക കുപ്പായവും ധരിച്ച് ഭൂതത്താന്‍ ശരീരത്തില്‍ കയറിയാല്‍ പിന്നെ മനസിന്റെ ഉള്‍പോക്കറ്റിലൊളിപ്പിച്ച സത്യങ്ങള്‍ വരെ ചുളുവില്‍ കവര്‍ന്നെടുത്തിട്ടേ പുറത്തു വരൂ. മനസിന്റെ ഉറച്ച കോട്ടകളില്‍ വിള്ളലുണ്ടാക്കി അകത്തു കയറുന്ന ഭൂതം ആദ്യം യുക്തിയെ കള്ളുകുടിപ്പിക്കും. അതോടെ നാവുറയ്ക്കാതാവുന്ന ബോധത്തെ നുണയന്മാരായ പരിചാരകര്‍ വിട്ടൊഴിയും. പിന്നീട് മനസിന്റെ ഉള്ളറകളിലേക്കു കയറി സത്യങ്ങള്‍ മൊത്തമായി അടിച്ചു മാറ്റും. പക്ഷേ, മോഷ്ടിച്ചെടുക്കുന്ന മൊഴികളെ കോടതി ബഹുമാനിക്കുന്നില്ല. എന്നാല്‍ അവ കാണിച്ചു കൊടുക്കുന്ന തെളിവുകളെ കോടതി മാനിക്കുന്നുമുണ്ട്. മൂന്നാംമുറ പീഡനങ്ങളെ നേരിടാന്‍ വരെ തയ്യാറെടുത്തിട്ടുള്ള സതീഷ് ഈ പോക്കറ്റടി വീരനെ നേരിടാന്‍ ആയുധമില്ലാതെ കുഴങ്ങുകയാണ്. കൊലപാതകത്തിന്റെ ആദ്യഘട്ടങ്ങളില്‍ പാളിച്ചകളൊന്നും ഉണ്ടാകുന്നില്ലെങ്കില്‍ ഈ ഭൂതത്താനെ നേരിടേണ്ടി വരില്ല എന്നതു കൊണ്ടാണ് സതീഷ് ഇത്രയേറെ കരുതലുകള്‍ എടുക്കുന്നത്.<br /><br />തെളിവിന്റെ ഒരു തരിമ്പുപോലും ഇപ്പോള്‍ അവശേഷിക്കുന്നില്ല, മേഘയുടെ തണുത്തുറഞ്ഞ ജഡമല്ലാതെ. ലോകത്തിന്റെ കണ്ണുകളില്‍ നിന്നും ഒളിപ്പിച്ച് മേഘയെ ഇങ്ങോട്ടു കൊണ്ടുവന്നതു പോലെ അവളുടെ ജഡത്തേയും ആരും കാണാതെ കടത്തണം. പ്രപഞ്ചത്തിന്റെ ഇരുണ്ട ഒരു കോണില്‍ എന്നേക്കുമായി ഒളിപ്പിക്കണം. രഹസ്യങ്ങളുടെ യാത്രക്ക് എപ്പോഴും നല്ലത് ഇരുട്ടിന്റെ വഴികളാണ്. ഇരുട്ടു പരക്കുന്നതു വരെ, കാഴ്ച്ചകളിലേക്കു ഉറക്കം കയറുന്നതുവരെ, അല്‍പ്പനേരം കൂടെ മേഘയുടെ അടുത്തു ചെന്നിരിക്കുക തന്നെ.<br /><br />മുറിയിലേക്കു കയറിയ സതീഷിന് ദേഷ്യം വന്നു. കറുത്തു വിറങ്ങലിച്ച ചുണ്ടുകളിലും മൂക്കിലും ഇരിക്കുകയും ഇടയ്ക്കിടെ വട്ടമിട്ടു പറക്കുകയും ചെയ്യുന്ന രണ്ടു മൂന്ന് ഈച്ചകള്‍. മരണത്തിണ്റ്റെ മണം പിടിച്ചെത്തിയ ആര്ത്തിപ്പണ്ടാരങ്ങള്. മേഘയെ ആരെങ്കിലും തൊടുന്നതു പോകട്ടെ, നോക്കുന്നതു പോലും സതീഷിനു സഹിക്കില്ല. അതു മറ്റൊരു പുരുഷനാണെങ്കിലും പൂച്ചയാണെങ്കിലും ഈച്ചയാണെങ്കിലും. ജീവനുണ്ടെങ്കിലും ഇല്ലെങ്കിലും കണ്ട ഈച്ചകള്‍ക്ക് കേറിനിരങ്ങാനുള്ള ശരീരമല്ല അവളുടേത്. ജാലക പഴുതുകളുള്ള ഈ മുറിയില്‍ നിന്നും ശരീരത്തെ പിന്‍വശത്തെ ഇരുട്ടു മുറിയിലേക്കു മാറ്റുക തന്നെ. ജാലകങ്ങളില്ലാത്ത, ഒറ്റവാതില്‍ മാത്രമുള്ള ആ മുറിയിലേക്കു ഒരു ഉറുമ്പിനു പോലും കയറിച്ചെല്ലാന്‍ കഴിയില്ല.<br /><br />ആനന്ദത്തിന്റെ നിമിഷങ്ങളില്‍ ഒരു പഞ്ഞിക്കെട്ടു പോലെ എടുത്തുയര്‍ത്തിയിരുന്ന മേഘയുടെ ശരീരത്തിനു ഇപ്പോള്‍ പൊക്കാന്‍ വയ്യാത്ത ഭാരം! കൈകള്‍ക്കിടയിലൂടെ കൈയിട്ട് പണിപ്പെട്ടു അല്‍പ്പം ഉയര്‍ത്തി. പിന്നെ പതുക്കെ പതുക്കെ വലിച്ചു വലിച്ച് ഇടനാഴിയിലൂടെ പിന് വശത്തെ മുറിയിലേക്കു നടക്കുമ്പോള്‍ പിന്നിലൊരു ശബ്ദം. പകച്ച കണ്ണുകള്‍ ഞെട്ടിത്തിരിഞ്ഞു. മുന്‍വാതിലില്‍ താക്കോല്‍ കിടന്നു കറങ്ങുന്നതിന്റേയും താഴുകള്‍ ചാടി മാറുന്നതിന്റേയും ശബ്ദം. ഭാസ്ക്കര്‍ ഇപ്പോള്‍! ഇവിടെ!<br /><br />ഒന്നു പതറി നിന്ന ബോധത്തിന്റെ കാലുകള്‍ പെട്ടെന്നു ചടുലമായി. ബദ്ധപ്പെട്ട് ഇരുട്ടു മുറിയിലേക്കു ചാടിക്കയറി. അവിടെ ഭിത്തിയോട് ചേര്‍ന്ന് കിടന്നിരുന്ന രണ്ട് കൂറ്റന്‍ അലമാറകള്‍ക്കിടയിലെ കട്ടപിടിച്ച ഇരുട്ടിലേക്കു സതീഷ് പതുങ്ങി നിന്നു. മേഘയുടെ വിറങ്ങലിച്ച ശരീരത്തോടൊപ്പം.<br /><br />ഇടനാഴിയിലൂടെ അടുക്കുന്ന കാലൊച്ച. അതു ഭാസ്ക്കര്‍ ആയിരിക്കുമോ? അതോ ആ താക്കോലുമായി മറ്റാരെങ്കിലും? കാലൊച്ചയുടെ താളം പറയുന്നുണ്ട്, അതു ഭാസ്ക്കര്‍ ആണെന്ന്. ഇങ്ങോട്ടു തന്നെയാണോ അവന് വരുന്നത്?<br /><br />വാതില്‍പ്പാളികള്‍ ചെറുക്കനെ ഞെരങ്ങി. അലമാറയുടെ വാതിലുകള്‍ മലര്‍ക്കെ തുറന്നു വരുന്ന ശബ്ദം. പെട്ടെന്നൊരു ടോര്‍ച്ച് കണ്ണുതുറന്നു. തുറന്നിട്ട അലമാറിയുടെ പാളി രഹസ്യങ്ങളെ ടോര്‍ച്ചിന്റെ കണ്ണില്‍ നിന്നും ഒളിപ്പിച്ചു.<br /><br />എങ്കിലും മേഘയുടെ പിങ്ക് നിറം പൂശിയ കാല്‍നഖങ്ങളിലേക്കു ടോര്‍ച്ചിന്റെ കണ്ണുകള്‍ താഴ്ന്നു നോക്കുന്നുണ്ട്. ജഡത്തെ ഒന്നു കൂടെ ഉയര്‍ത്തി തന്നോട് ചേര്‍ത്തു പിടിച്ചു. ഹിമശൈത്യത്തെ ആശ്ളേഷിച്ചു നില്‍ക്കുമ്പോഴും വിയര്‍ത്തൊഴുകുകയാണ്. മുറിയാകെ മുഴങ്ങുന്ന തന്റെ ഹൃദയമിടിപ്പ് ഭാസ്ക്കര്‍ കേള്‍ക്കുമോ? കേട്ടിട്ടില്ലെങ്കിലും അവന് കാണും നഗ്നമായ സത്യങ്ങള്‍, അലമാറയുടെ വാതില്‍ വലിച്ചടയ്ക്കുമ്പോള്‍.<br /><br />ഭാസ്ക്കര്‍ അലമാറയിലേക്കു എന്തൊക്കെയോ കയറ്റി അടുക്കുകയാണ്. ഒരോ സെക്കണ്ടുകള്‍ക്കിടയിലേക്കും മണിക്കൂറുകള്‍ കയറി നില്ക്കുന്നതു പോലെ നീളുന്ന നിമിഷങ്ങള്‍! പെട്ടെന്നു ടോര്‍ച്ച് ഒന്നു കറങ്ങി. സര്‍ക്കസ് തുടങ്ങുന്നതിനു മുന്‍പുള്ള സെര്‍ച്ച് ലൈറ്റിന്റെ സ്വാഗതമല്ല, ഭീതിയുടെ നിഴലാട്ടമാണ് ടോര്‍ച്ചിന്റെ കണ്ണുകളില്‍ കാണുന്നത്. ഭാസ്ക്കര്‍ എന്തിനെയാണ് ഭയക്കുന്നത്? ടോര്‍ച്ച് അണഞ്ഞു. അലമാറയുടെ വാതില്‍ അടഞ്ഞു. ഭാസ്ക്കര്‍ മുറിയില്‍ നിന്നിറങ്ങിപ്പോകുന്ന കാലൊച്ച.<br /><br />വിയര്‍ത്തൊലിക്കുന്ന സതീഷിന്റെ നെഞ്ചില്‍നിന്നും ഹിമപര്‍വ്വതം ഊര്‍ന്നിറങ്ങി. തെല്ലും വളയാതെ. പതിവില്ലാതെ ഭാസ്ക്കര്‍ എന്തിനാണ് ഈ മുറിയുടെ വാതില്‍ പുറത്തു നിന്നും പൂട്ടുന്നത്? ഒളിച്ചിരിക്കുന്ന കള്ളനെ നാട്ടുകാരെ ക്കൊണ്ട് പിടിപ്പിക്കാനാണോ? അതോ പോലീസിനെ വരുത്താനോ?<br /><br />"ദൈവമേ" സതീഷ് അറിയാതെ വിളിച്ചുപോയി. ഉടന്‍ യുക്തി ഓര്‍ത്തു, കൊലപാതകം ഒളിപ്പിക്കാന്‍ ദൈവത്തെ കൂട്ടു വിളിക്കുന്നതിലെ മൌഢ്യം. മനുഷ്യന്റെ കാലങ്ങളായുള്ള ആസൂത്രണങ്ങളെപ്പോലും ദൈവത്തിന്റെ നൈമിഷികമായ കുസൃതികള്‍ കീഴ് മേല്‍ മറിക്കും എന്നതും ഓര്‍ത്തു.<br /><br />ഒന്നു ഉറക്കെ വിളിച്ചാല്‍, ഒരു പക്ഷേ, ഭാസ്ക്കര്‍ തിരിച്ചു വന്നേക്കും. മുറി തുറന്നേക്കും. പക്ഷേ മൂന്നമതൊരാള്‍, അയാള്‍ എത്ര വിശ്വസ്തനെങ്കിലും ഇതറിയുന്നത്? കൊലപാതകത്തിന്റെ ഗുഹക്ക് രണ്ടു മുഖങ്ങളേ ഉണ്ടാകാവൂ. ഒന്നു മരണത്തിലേക്കും മറ്റേതു ംകുറ്റവാളിയുടെ കെട്ടുറപ്പുള്ള മനസിലേക്കും. അതല്ലാതെ ആ ഗുഹയില്‍ ഒരു സുഷിരം പോലും ഉണ്ടാകരുത്. അതുകൊണ്ട് ആ വിളി ഒഴിവാക്കുന്നതു തന്നെയാണ് ബുദ്ധി.<br /><br />മുന്‍വാതില്‍ അടയുന്ന ശബ്ദം. മെയിന്‍ സ്വിച്ച് ഓഫ് ആകുന്ന ശബ്ദം. നടന്നകലുന്ന ശബ്ദം. ഇനിയും ബാക്കിയാകുന്നത് ഭീതിയുടെ, നെഞ്ചിടിപ്പിന്റെ, ശബ്ദം മാത്രം.<br /><br />ഒന്നുകൂടെ ശക്തിയോടെ വലിച്ചു നോക്കി. ബലവത്തായ വാതില്‍ തുറക്കില്ലെന്നു ഉറപ്പായി. ഇനി? ഈ ഇരുട്ടുമുറിയില്‍ വെച്ച് മരണം തന്നെ ഭക്ഷിക്കുമോ? അതോ ജീവിതം ഭാസ്ക്കറിന്റെ രൂപത്തില്‍ തിരിച്ചു വരുമോ? അതോ അവന് പോലീസുകാരേയും കൊണ്ട് വരുമോ? ഇല്ല, ആ ടോര്‍ച്ചിന്റെ കണ്ണുകളിലെ ഭീതി വിളിച്ചു പറയുന്നുണ്ടായിരുന്നു. കയറ്റി വെച്ചത് കാണിക്കാന്‍ കൊള്ളാത്തതാണെന്ന്. എങ്കില്‍ അവന് പോലീസുകാരെ അടുപ്പിക്കില്ല.<br /><br />എന്നാലും ഇനി ജീവിതത്തിന്റെ വെളിച്ചത്തിലേക്കു കാല് വെക്കുന്നുണ്ടെങ്കില്‍ അത് പോലീസ് അന്വേഷണത്തിന്റെ ഇടനാഴിയില്‍ കൂടെ മാത്രമായിരിക്കും. ഇനി തലയൂരാന്‍ എണ്ണമറ്റ നുണകളുടെ മാലകള്‍ കൊരുക്കേണ്ടി വരും.<br /><br />'കള്ളന്മാരുടെ കൈകളില്‍ നിന്നു ഭാഗ്യം കൊണ്ട് രക്ഷപ്പെടുന്ന താനും ആ ഭാഗ്യം ലഭികാതെ പോയ മേഘയും.' ആ വഴിക്കു നീങ്ങിയാല്‍? അടുത്ത ചോദ്യം, "നിങ്ങള്‍ എങ്ങിനെ, എന്തിനു, അവിടെ..?" ഹോ! യോജിക്കാത്ത എത്രയെത്ര മുത്തുകള്‍ കോര്‍ക്കണ്ടി വരും ആ മാലയില്‍! പിന്നെ ഓരോ കണ്ണികളും ബലവത്തായി വിളക്കിച്ചേര്‍ക്കണം. ട്രുത്ത് സെറത്തിനു പോലും ഇളക്കാന്‍ കഴിയാത്ത വിധം.<br /><br /><br />II<br /><br />രണ്ട് ഇരുട്ടു മുറിയുടെ ഒരു മൂലയില്‍ അഴുകിയ ജഡവും എതിര്‍വശത്ത് ഏറ്റവും ദൂരെയുള്ള മൂലയില്‍ സതീഷും കിടക്കുന്നു. വിശപ്പും ദാഹവും ചൂടും ഒക്കെ സതീഷിനെ അവശനാക്കിയിരിക്കുന്നു. സഹനത്തിന്റെ ഏത് പടവിലാണു താനെന്നു പോലും അയാള്‍ക്കു അറിഞ്ഞുകൂടാ.<br /><br />തീരെ സഹിക്കാനാവാത്തത് അഴുകുന്ന മാംസത്തിന്റെ ഗന്ധമാണ്. സ്വന്തം വിസര്‍ജ്യങ്ങളുടെ നാറ്റത്തെ തള്ളിമാറ്റി അതു മൂക്കിലേക്കു കുത്തിക്കയറുകയാണ്. ഇരുട്ടിനുപോലും ഇരുട്ടായ മുറിയെങ്കിലും ഓരോ മയക്കവും ചെന്നെത്തുന്നത് അഴുകിച്ചീര്‍ത്ത ജഢത്തിന്റെ കണ്ണുകളിലാണ്.<br /><br />അങ്ങിനെ ഒരു മയക്കത്തില്‍ നിന്നും ഞെട്ടി എഴുന്നേറ്റ സതീഷ് നെഞ്ചു കുലുങ്ങി കിതച്ചു. ഇല്ലെന്നറിഞ്ഞിട്ടും വെള്ളത്തിനായി പരതി. പിന്നെ നെറ്റിയിലെ വിയര്‍പ്പു വടിച്ചെടുത്തു വരണ്ട നാവില്‍ തേച്ചു. എല്ലാ ശക്തിയും ആവാഹിച്ച് ഒന്നു അലറി. ഒരു ചെറിയ മോങ്ങലിന്റെ വിങ്ങലായി അതു പുറത്തു വന്നു. ശബ്ദത്തിലും പൂട്ട് വീണിരിക്കുന്നു. ഇനി?<br /><br />പീളകെട്ടിയ കണ്ണുകളിലെ പ്രതീക്ഷയുടെ ഇമകള്‍ തുറന്നു. ചുവരില്‍ തെല്ലുയരത്തിലായി വെളിച്ചത്തിന്റെ ഒരു വെള്ളരി വിത്ത് വീണതായിരുന്നു അതിനു കാരണം. ഈയിടെയായി സതീഷിന്റെ ഒരോ ദിവസത്തിന്റേയും അവസാനം ആരംഭിക്കുന്നത് ആ വെള്ളരി വിത്തിന്റെ രൂപപ്പെടലിലാണ്. ചുവരിലേക്കു പൊട്ടി വീഴുന്ന ആ പാതി വിത്ത് മുഴുവിത്താവും.<br /><br />ഭസ്മത്തിലിട്ടുണക്കിയ വിത്ത്, മനസിലെന്നും വിഷുക്കണിയായ മുഴുത്തു പഴുത്ത വെള്ളരിക്കയുടേത്. അട്ടത്തു നിരത്തി കെട്ടിതൂക്കിയ വെള്ളരിക്കകളില്‍ ഏറ്റവും സുന്ദരമായത്. വെള്ളരിക്കാപ്പാടത്തു നിന്നും കറിച്ചട്ടിയിലേക്കു കയറാതെ പോയത്. കച്ചവടക്കാരനു കൊടുക്കാഞ്ഞത്. പിന്തുവെള്ളരിക്കയുടെ കുളിര്‍മധുരമായി വെള്ളം ഒഴിക്കുന്ന പെണ്‍കുട്ടിയുടെ വായില്‍ അലിയാതെ പോയത്. പൂമ്പാറ്റകള്‍ പരാഗണം നടത്തിയ മഞ്ഞപ്പൂവില്‍ ഉണ്ണി പിടിച്ചത്. ഒരു വെള്ളരിക്കാപ്പാടത്തിന്റെ മൊത്തം മാധുര്യവും മനോഹാരിതയും നിറഞ്ഞത്. അതിന്റെ ഒരു വെളുത്ത വിത്ത്. എത്രയെത്ര വെള്ളരിക്കാപ്പാടങ്ങളാണ് അതു ഉള്ളിലൊളിപ്പിച്ചിരിക്കുക! എത്രയെത്രെ പൂമ്പാറ്റകള്‍ക്കുള്ള ആഹ്ളാദമാണ് ആതിനുള്ളിലുണ്ടാവുക! പ്രപഞ്ചത്തിലെ ജീവചൈതന്യത്തിന്റെ ഒരു വിത്ത്!<br /><br />പ്രതീക്ഷയുടെ ആ വിത്ത് ചുമരിലൂടെ അല്‍പ്പദൂരം അരിച്ചു കയറിയിരിക്കുന്നു. ഇനി അതൊരു പാതി വിത്താവും. പിന്നെ ഒരോ ദിവസത്തെ വിഴുങ്ങുന്ന ഇരുട്ട് അതിനേയും വിഴുങ്ങും. ആ വെളിച്ചത്തിന്റെ വിത്തു മാത്രമാണ് ഇന്ന് ആ പീളകെട്ടിയ കണ്ണുകള്‍ക്കു പ്രതീക്ഷിക്കാനായി ബാക്കിയുള്ളത്.<br /><br />ഒരു കസേരയോ സ്റ്റൂളോ ഉണ്ടായിരുന്നെങ്കില്‍ അതില്‍ കയറി വെളിച്ച വിത്തിന്റെ സ്റോതസുഷിരത്തിലേക്കെത്താമായിരുന്നു. പ്രപഞ്ചത്തിലെ ശുദ്ധമായ വായു. ഒരു മൂക്ക് നിറച്ച് വലിച്ചെടുക്കാമായിരുന്നു! പക്ഷേ എന്തു ചെയ്യാം. ഉയരമുള്ള ഒരു വസ്തുവും ആ മുറിയിലില്ല. നടുക്കടലില്‍ കുടുങ്ങിയവനെ ചക്രവാളസീമകളില്‍ രൂപംകൊള്ളുന്ന കാര്‍മേഘത്തുണ്ടുകള്‍ കപ്പലിന്റെ പുകക്കുഴലായി കൊതിപ്പിക്കുന്നതു പോലെ വെറും മിഥ്യയാവുമോ ഈ സുഷിര വെളിച്ചവും?<br /><br />പെട്ടെന്നാണ് പരതുന്ന കൈകളില്‍ അലമാറയുടെ കൈപ്പിടി തടഞ്ഞത്. ഉയരവും വീതിയുമുള്ള കൂറ്റന്‍ അലമാറ! അതിന്റെ കൈപ്പിടിയില്‍ കയറി നില്ക്കാന് പലതവണ ശ്രമിച്ച് പരാജയപ്പെട്ടതെങ്കിലും വീണ്ടും ശ്രമിച്ചു. ഇത്തവണ വല്ല വിധേനയും അതിലേക്കു വലിഞ്ഞു കയറാന്‍ കഴിഞ്ഞു. പിന്നെ പതുക്കെ പതുക്കെ അലമാറയുടെ എത്താത്ത വശങ്ങളില് കൈയെത്തിപ്പിടിച്ച് പതുക്കെ പതുക്കെ എഴുന്നേറ്റു നിന്നു. ഇനി പതുക്കെയൊന്നു തിരിഞ്ഞുനോക്കിയാല്‍ ഭിത്തിയിലെ സുഷിരം കണ്ടേക്കും. അതോടെ അതു സത്യമാണോ മിഥ്യയാണോ എന്നു തീര്‍ച്ചയാവും.<br /><br />പതുക്കെ തിരിയുമ്പോള്‍ അറിഞ്ഞു, അള്ളിപ്പിടിയിലേക്കു വിയര്‍പ്പു നുഴഞ്ഞു കയറുന്നത്. അലമാറയുടെ മിനുസമുള്ള കൈപ്പിടിയിലേക്കു അതു ചെന്നെത്തുന്നത്. പൂര്‍ണ്ണമായും തിരിയുന്നതിനു മുമ്പേ അള്ളിപ്പിടി വഴുതി. കാലും.<br /><br />തറയിലെത്തുന്നതിനു മുന്‍പേ നഗ്നമായ അടിവയറിലേക്കു ഇടിവെട്ടുപോലെ ആ കൈപ്പിടി കയറി. ഒരു നിമിഷം ശരീരം അവിടെ തങ്ങി നിന്നു. പിന്നെ നിലത്തേക്കൂര്‍ന്നു വീണു. അടിവയറ്റില്‍ രണ്ടുകൈകളും കൊണ്ടമര്‍ത്തി ചുരുളാവുന്നതിനേക്കാള്‍ ചുരുണ്ടു കിടന്നു ഞരങ്ങി. മഴുകൊണ്ട് വെട്ടിയതു പോലെ വേദന. ഉരുക്കു കൈകള്‍ കൊണ്ട് കശക്കിപ്പിടിച്ചതുപോലെ വയറു ചുരുങ്ങി കൂടുകയാണ്.<br /><br />വരള്‍ച്ച വരളുന്ന തൊണ്ടയിലേക്കൊരു തുള്ളി വിയര്‍പ്പെങ്കിലും. ഇപ്പോള്‍ നെറ്റിയും വരണ്ടിരിക്കുന്നു. അടിവയറ്റില്‍ നിന്നും ചോര ഇറ്റുന്നുണ്ട്. അതിലേക്കു കൈകള്‍ കുമ്പിളായി. ചുണ്ടോടടുപ്പിക്കുമ്പോള്‍ മൂക്ക് പറഞ്ഞു, ചോരയല്ല മൂത്രമാണ്. കുടിക്കേണ്ടെന്നു ബോധവും സാരമില്ലെന്നു തൊണ്ടയും. തര്‍ക്കത്തിലേക്കു തല താണപ്പോള്‍ ചുണ്ടുകള്‍ ഉപ്പുവെള്ളം നനഞ്ഞ് നീറി.<br /><br />ചേരട്ട പോലെ തറയില്‍ ചുരുണ്ടു കിടക്കുമ്പോള്‍ കണ്ടു, പതിവില്ലാതെ സുഷിര വെളിച്ചം മേഘയുടെ ജഡത്തിലേക്കു പാളിനോക്കുന്നത്. വെളിച്ചം കണ്ടു ഭയന്ന ഇരുട്ടിന്റെ പുഴുക്കള്‍ ജഡത്തിന്റെ കണ്ണില്‍ നിന്നും മൂക്കില്‍ നിന്നും പുറത്തേക്കു ചാടുന്നു. അടച്ച വായ തുറന്നുവെച്ച് നുരയ്ക്കുന്ന പുഴുക്കള്‍. തറയിലൂടെ ഇഴഞ്ഞെത്തുന്ന പുഴുക്കള്‍.<br /><br />ചാടി എഴുന്നേല്ക്കാന് കഴിഞ്ഞില്ലെങ്കിലും വിറക്കുന്ന ബലമില്ലാത്ത കാലുകളില്‍ കുമ്പിട്ട് വളഞ്ഞു നിന്നു. കാലിലേക്കും ആ പുഴുക്കള്‍ അരിച്ചെത്തുന്നുണ്ടോ? അപ്പോഴും ഒറ്റി വീഴുന്ന വേദനയിലേക്കാണോ അവ അരിച്ചെത്തുന്നത്? എത്രനേരം ഇങ്ങിനെ നില്‍ക്കണം? ശരീരം തണുത്തുറയുന്നതിനു മുമ്പ് കാലുകള്‍ കുഴഞ്ഞു വീണാല്‍ ഈ പുഴുക്കള്‍... ?<br /><br />ഒന്നു ചത്തുകിട്ടിയാല്‍ മതിയായിരുന്നു. എങ്ങിനെ? സ്വയം കഴുത്തു ഞെരിച്ചു മരിക്കാന്‍ ആവില്ലല്ലോ. പണം നിറച്ച ഈ കൂറ്റന്‍ അലമാറ തന്റെ മേലേക്കു വലിച്ചിട്ടാലോ? പക്ഷേ അലമാറ ഒന്നിളകുന്നു പോലുമില്ല.<br /><br />പെട്ടെന്നു സതീഷ് തിരിഞ്ഞു നിന്ന് മേഘയുടെ ജഡത്തെ നോക്കി ചോദിച്ചു. "എന്തിന് നീ എന്നെ ഇങ്ങിനെ തവണകളായി കൊല്ലുന്നു. ഞാന്‍ നിനക്കു ഒരു നിമിഷം കൊണ്ട് സമ്മാനിച്ചില്ലേ മരണം? പഞ്ഞിപോലെ മൃദുലമായ മരണം. പക്ഷേ നീ... "<br /><br />"എന്നെ കൊല്ലാനല്ലല്ലോ നിങ്ങളുടെ സ്വാര്‍ഥ നേട്ടങ്ങള്‍ക്കു വേണ്ടിയല്ലേ നിങ്ങളതു ചെയ്തത്?" സതീഷിനെ അത്ഭുതപ്പെടുത്തിക്കൊണ്ട് മേഘയുടെ തൊണ്ട ശബ്ദിച്ചു.<br /><br />"അതെ ഞാന്‍ സ്വാര്‍ഥനായിരുന്നു. എങ്കിലും നിന്നെ ഞാന്‍ വളരെയധികം സ്നേഹിച്ചിരുന്നു, ഒരു പക്ഷേ എന്റെ ഭാര്യയേക്കാളധികം. അതേ സമയം ഭാര്യയേയും കുഞ്ഞുങ്ങളേയും ഞാന്‍ സ്നേഹിച്ചിരുന്നു. അതെ, അവര്‍ എന്റെ ഭാര്യയും എന്റെ മക്കളും ആയതുകൊണ്ട് മാത്രം തന്നെ. എന്നെ നീയും അവരും സ്നേഹിക്കുന്നുണ്ടായിരുന്നു. ആ സ്നേഹത്തിന്റെ പ്രധാന തൂണുകള്‍ എന്റെ ധനം, സമൂഹത്തിലെ വിലയും നിലയും, അങ്ങിനെ പലതും ആയിരുന്നു. അതൊക്കെ ഇല്ലാതാകുന്നതോടെ നിങ്ങള്‍ക്കാര്‍ക്കും എന്നെ വേണ്ടാതാകും എന്നു എനിക്കു നല്ലപോലെ അറിയാമായിരുന്നു. അതൊഴിവാക്കാനാണു നഷ്ടങ്ങളുടെ ഒരു നീണ്ട ചങ്ങലക്കു പകരം നീയെന്ന ഒരു കണ്ണി മാത്രം ഇല്ലാതാക്കാന്‍ ഞാന്‍ തീരുമാനിച്ചത്. എന്റെ സ്വാര്‍ഥത തന്നെ. സമ്മതിച്ചു. അതിനു പ്രതികാരമായാണോ നീ എന്നോട് ഇത്ര ക്രൂരയാകുന്നത്?"<br /><br />"ഞാന്‍ എന്തു ക്രൂരത കാണിച്ചെന്നാണു പറയുന്നത്? നിങ്ങളെ വിശ്വസിച്ചതോ? എല്ലാം അറിഞ്ഞിട്ടും സ്നേഹിച്ചതോ? നിങ്ങള്‍ പറഞ്ഞതൊക്കെ അനുസരിച്ചതോ? ങാ, ഒരു ക്രൂരത ഞാന്‍ ചെയ്തിട്ടുണ്ട്. നിങ്ങളുടെ കുട്ടിയെ എന്റെ വയറ്റിലിട്ടു കൊന്ന ക്രൂരത. നിങ്ങള്‍ക്കുവേണ്ടി ഞാന്‍ ചെയ്ത ഒരേ ഒരു ക്രൂരകൃത്യം. അതിന്റെ പാപ പുഴുക്കളാണ് എന്നില്‍ ഇപ്പോള്‍ നുരയ്ക്കുന്നത്." ഒന്നു നിര്‍ത്തിയിട്ട് അവള് തുടര്‍ന്നു. "എന്നിട്ട് നിങ്ങള്‍ എന്തു നേടി?"<br /><br />"ശരിയാണ്, നീയല്ല, എന്റെ ചെയ്തികളാണ് എന്റെ പ്രശ്നങ്ങള്‍ക്കു കാരണം. എന്റെ ഇരുട്ട് ഞാന്‍ അകത്തി നിര്‍ത്തിയ വെളിച്ചം മാത്രമാണ്. ആ വെളിച്ചത്തെ ക്ഷണിക്കേണ്ടതു ഞാന്‍ തന്നെയാണ്. "<br /><br />ഊക്കില്‍ ഒന്നു വലിച്ചപ്പോള്‍ അലമാറ ഇളകി. അതു ശക്തിയോടെ തന്റെ തലയിലേക്കു വലിച്ചിട്ട സതീഷ് അത്ഭുതപ്പെട്ടുപോയി. ഒരു ചിലന്തിവലയിലൂടെന്നപോലെ അലമാറ തുളച്ച് തല മറുവശത്തേക്കു വന്നിരിക്കുന്നു. അപ്പോള്‍ മുറിയിലെങ്ങും വെളിച്ചം പരന്നിരിക്കുന്നു. മൃതഗന്ധം അകന്നിരിക്കുന്നു. ഈ ചെറിയ സുഷിരത്തിലൂടെ ഇത്രയേറെ വെളിച്ചവും വായുവും വന്നെത്തുമെന്നോ!<br /><br />അവിശ്വാസത്തോടെ തിരിഞ്ഞപ്പോള്‍ സതീഷ് കണ്ടു, മുറിയുടെ വാതില്‍ തുറന്നു കിടക്കുന്നത്. അതിലൂടെ അന്വേഷണ ഉദ്യോഗസ്ഥന് വിജയകരമായി ചോദ്യം ചെയ്യല്‍ അവസാനിപ്പിച്ചതിന്റെ സന്തോഷത്തോടെ ഇറങ്ങിപ്പോകുന്നത്.Jithendrakumar/ജിതേന്ദ്രകുമാര്‍http://www.blogger.com/profile/16439802522042719970noreply@blogger.com42tag:blogger.com,1999:blog-8309376469645997649.post-86045591014154118242008-09-23T07:41:00.000-07:002008-10-14T10:07:27.338-07:00സുനാമി<p>ഒറ്റക്കിരുന്ന് ചെതുമ്പിക്കുമ്പോഴാണ് ഓര്‍മ്മകളുടെ വേലിയേറ്റമുണ്ടാകുന്നത്. ചിന്തകളുടെ കുത്തൊഴുക്കിനു ശക്തി കൂടുന്നത്. 'ഇനിയെന്ത്?' എന്ന ചോദ്യം കൂടെക്കൂടെ അസ്വസ്ഥതയുടെ തല ഉയര്‍ത്തുന്നത്. ഉത്കണ്ഠ വരിഞ്ഞു മുറുക്കുന്നത്. പിന്നെ ആശ്വാസം ലഭിക്കാന്‍ തത്ത്വചിന്തകളുടെ നൂലാമാല നിറച്ചുണ്ടാക്കിയ ഏതെങ്കിലും തലയിണ തപ്പിയെടുത്ത് കണ്ണടച്ച് അതിലേക്ക് തല ചായ്ക്കേണ്ടി വരും. ചെയ്യുന്നതും ചെയ്യാതിരിക്കുന്നതും ഞാനല്ലെന്ന് സ്വയം വിശ്വസിപ്പിക്കേണ്ടി വരും. പലതും മൊത്തമായെടുത്തു വിധിയുടെ പിടലിക്കു കെട്ടേണ്ടി വരും. </p><p>എങ്കിലും ഈയിടെയായി അറിയുന്നു, ചെതുമ്പിക്കാതിരിക്കാന്‍ ചിന്തകള്‍ സഹായിക്കുമെന്ന്. ഓര്‍മ്മകള്‍ ചിന്തക്കു വളം ആകുമെന്നും. അതു മാത്രമല്ല, ഓര്‍മ്മകളിലൂടെ അലയാനും ഒരു രസമുണ്ട്. ഒരുപക്ഷേ അവയൊക്കെ വേദനയും വിഷമങ്ങളും ചാലിച്ചു ചേര്‍ത്തതാണെങ്കില്‍ പോലും.</p><p>വസന്തയുടെ കൂരയില്‍ താമസിക്കുന്ന കാലത്തെ ഓര്‍മ്മകളാണ് ഏറെയും. അവളുടെ കൂടെ ആ മരക്കട്ടിലില്‍ കിടന്നിരുന്ന കാലം. ഞാന്‍ ഒറ്റയ്ക്കായിരുന്നില്ല. ഞങ്ങള്‍ നൂറുപേര് ഒന്നിച്ച് ഒരു കടലാസില്‍.... </p><p>അക്കാലത്ത് അങ്ങാടിയില്‍ സുലഭമായിരുന്ന ഒരു തിരുമ്പ് സോപ്പിന്റെ മണമായിരുന്നു വസന്തക്ക്. അവളുടെ കെട്ടിയവനും കുട്ടികള്‍ക്കുമാവട്ടെ വസന്തയുടെ മണമാണ് കൂടുതലും. തോരാതെ കിട്ടുന്ന സ്നേഹത്തിന്റെ മണം. എനിക്കും പകര്‍ന്നു കിട്ടിയിട്ടുണ്ട്, ആ മണം. </p><p>അയല്‍ വീടുകളില്‍ വീട്ടു പണിക്കും അത്യാവശ്യം പാടത്തു പണിക്കുമൊക്കെ പോകുമെങ്കിലും കിട്ടുന്ന ഇടവേളകളില്‍ അവള് കൂരയിലേക്കോടിയെത്തും. ഇളയ കുട്ടിയെ മുലയൂട്ടും. മൂത്തവളുടെ മുടി ചീകി പേനെടുക്കും. അല്ലെങ്കില്‍ അവളുടെ സ്ളേറ്റില്‍ മഷിത്തണ്ടു തേച്ച് മിനുക്കും. കെട്ടിയവനു വേണ്ടി പിഞ്ഞാണത്തില്‍ മാറ്റി വെച്ച പഴങ്കഞ്ഞിയില്‍ മോരും കാന്താരി മുളകും ഞെരടി ചേര്‍ക്കും. അതിനു വേണ്ടി പണിക്കു ചെല്ലുന്ന വീടുകളില്‍ നിന്ന് അല്പം മോര് ഇരന്നു വാങ്ങാനും അവള്‍ക്ക് മടിയില്ല. പകലന്തിയോളം പൊരിവെയിലില്‍ പണിയെടുക്കുന്ന കെട്ടിയവനെ രാത്രിയില്‍ ഉഷ്ണമൂത്രത്തിന്റെ പിടിയില്‍ നിന്നു രക്ഷിക്കാന്‍ മോരിനു മാത്രമേ കഴിയൂ എന്നു അവള്‍ക്കറിയാം. </p><p>ചെറിയൊരു സമയത്തിന്റെ ആ ഇടവേളകള്‍ എപ്പോഴും അവസാനിക്കുന്നത് ഒരേ രീതിയിലാണ്. അയയില്‍ നിന്നും ഒറ്റമുണ്ട് വലിച്ചെടുത്ത് അതിന്റെ കോന്തല എളിയില്‍ കുത്തി സാരി പോലെ വലിച്ചു ചുറ്റി അവള് ഓടും. പാടത്തേക്ക്, അല്ലെങ്കില്‍ അടുത്ത വീട്ടിലേക്ക്. </p><p>പടി കടന്നാല്‍ എനിക്കവളെ കാണാന്‍ കഴിയില്ല. കാരണം വീട്ടിനു പുറത്തേക്കു അവള് എന്നെ കൊണ്ടു പോകാറില്ല. </p><p>ങാ, ഒന്നു രണ്ടു തവണ കൊണ്ടുപോയിട്ടുണ്ട്. പെരുമഴ തോര്‍ന്ന ഒരു സന്ധ്യക്ക് മഞ്ഞക്കാമാല മൂത്ത ഇളയവളെ തോളിലിട്ട് അവള് ഇറങ്ങിയോടുമ്പോള്‍ എന്നെ മുണ്ടിന്റെ കോന്തലയില്‍ കുടുക്കി എളിയില്‍ കുത്തിയിരുന്നു. ശ്വാസം പിടിച്ച് പകച്ചിരിക്കുകയായിരുന്നു ഞാന്‍. ഞാന്‍ മാത്രമല്ല, മറ്റു തൊണ്ണൂറ്റി ഒന്‍പതും മിഴിച്ചിരുപ്പാണ്. ഓടി അണച്ച് ഒരു വലിയ വീട്ടിലേക്കു കയറിയ വസന്ത ഉറക്കെ കരഞ്ഞു. വാതില്‍ തുറന്നിറങ്ങി വന്ന ഡോക്ടറുടെ കാലില്‍ വീണ് അവള് കരഞ്ഞു പറഞ്ഞു - "എന്റെ കുഞ്ഞിനെ രക്ഷിക്കണം. " കുഞ്ഞിനു ഇന്‍ജക്ഷനും മരുന്നും ഡ്രിപ്പ്സും ഒക്കെ കൊടുക്കുമ്പോള്‍ അവളുടെ നെഞ്ചിലെ ഏങ്ങലടി ഇങ്ങ് എളിയിലേക്കു കേള്‍ക്കുന്നുണ്ടായിരുന്നു. തെല്ലു സുഖം പ്രാപിച്ച കുഞ്ഞിനേയും കൊണ്ടിറങ്ങാന്‍ നേരം അവള് മുണ്ടിന്റെ കോന്തലയഴിച്ച് ഞങ്ങളെ ഡോക്ടര്‍ക്കു വെച്ചു നീട്ടി. </p><p>വസന്തയെ വിട്ടു പിരിയുന്ന കാര്യമോര്‍ത്തപ്പോള്‍ എന്റെ കണ്ണു നിറഞ്ഞു. എന്റെ മാത്രമല്ല, കൂടെയുള്ളവരുടേയും. വിയര്‍പ്പിലും കണ്ണീരിലും മുങ്ങിയ മുഖങ്ങള്‍ കണ്ടു സഹതപിച്ചാവണം, ഡോക്ടര്‍ നിര്‍ബന്ധപൂര്‍വ്വം ഞങ്ങളെ മുണ്ടിന്റെ കോന്തലതുമ്പിലേക്ക് തന്നെ മടക്കി വെപ്പിച്ചു. </p><p>അന്നു രാത്രി വസന്തയുടെ കെട്ടിയവന് അതിശയിച്ചു - "എന്ത് ധൈര്യത്തിലാ നീ അത്ര വലിയ ഡോക്ടറുടെ വീട്ടിലേക്ക് കയറിച്ചെന്നത്?" കോന്തലയില്‍ ഞങ്ങള്‍ കിടന്നിരുന്നതിന്റെ ധൈര്യത്തിലാണെന്നു വസന്ത മറുപടി പറഞ്ഞപ്പോള്‍ ഒരു കുഞ്ഞിന്റെ ജീവന് രക്ഷിച്ചതിന്റെ ചാരിതാര്‍ഥ്യം ഞാന്‍ ഉള്ളാലെ തൊട്ടറിഞ്ഞു. </p><p>പിന്നീടൊരിക്കല്‍ വസന്തയൂടെ കൂടെ ഞാന്‍ പുറത്തിറങ്ങിയത് അവളുടെ മൂത്ത കുട്ടിയെ സ്ക്കൂളില്‍ ചേര്‍ക്കാനാണ്. സ്ക്കൂളില്‍ കാശിന്റെ ആവശ്യം ഉണ്ടായില്ലെങ്കിലും പുസ്തകം, സഞ്ചി, കുട, അങ്ങിനെ കുറച്ച് കാശ് കടയില്‍ കൊടുക്കേണ്ടതായി വന്നു. അത്രയും കാശൊക്കെ കെട്ടിയവന് കരുതിയിരുന്നു. പക്ഷേ അതിനിടയില്‍ കുട്ടിയുടെ കണ്ണ് കടയില്‍ തൂക്കിയിട്ടിരുന്ന ഒരു മിന്നുന്ന മഞ്ഞ ഉടുപ്പിലേക്ക് വിടര്‍ന്നു. അവള് അതിനു വേണ്ടി ചിണുങ്ങാനും വാശി പിടിച്ചു കരയാനും തുടങ്ങി. ഒരുവേള വസന്ത കുപ്പായമെടുത്ത് മുണ്ടിന്റെ കോന്തലയില്‍ നിന്ന് ഞങ്ങളെ നിവര്‍ത്തിയെടുത്തതായിരുന്നു. പക്ഷേ പെട്ടെന്ന് ആ മഞ്ഞനിറത്തില്‍ തെളിഞ്ഞ ചില മുന്‍കരുതലുകള്‍ കണ്ടിട്ടാവണം, ഉടുപ്പ് തിരിച്ചു വെച്ച് അവള് ഞങ്ങളെ മുണ്ടിന്റെ കോന്തലയിലേക്കു തന്നെ ചുരുട്ടിക്കയറ്റി. വാശിപിടിച്ചു കരയുന്ന ആ കുഞ്ഞിനെ തല്ലുന്നതു കണ്ടപ്പോള്‍ ഞങ്ങള്‍ വല്ലാതെ ആഗ്രഹിച്ചിരുന്നു, കടക്കാരന്റെ മേശവലിപ്പിലേക്കു കയറിച്ചെന്ന് ആ കുപ്പായം കുഞ്ഞിനു സമ്മാനിക്കാന്‍. </p><p>പക്ഷെ, എന്തെങ്കിലുമൊക്കെ തീരുമാനിക്കാന്‍ ഞങ്ങളാര്? എല്ലാം നിശബ്ദരായി കാണാനും കേള്‍ക്കാനും മാത്രം വിധിക്കപ്പെട്ട നിര്ഭാഗ്യവാന്മാര്! പണിയും കൂലിയും അപൂര്‍വ്വമാകുന്ന കര്‍ക്കിടക രാവുകളില്‍ കഞ്ഞിക്കു വേണ്ടി കരയുന്ന കുട്ടികളുടെ വാടിയ മുഖങ്ങളിലേക്കു നോക്കി വെറുതെ ഇരിക്കേണ്ടുന്നവര്‍. കെട്ടുതാലി പോലും കഴുത്തിലില്ലാത്തതുകൊണ്ട് കൂടെ പണിയെടുക്കുന്നവരും അയല്‍ക്കാരും നിഷ്ക്കരുണം തൊടുക്കുന്ന അസ്ത്രങ്ങളേറ്റ് സജലങ്ങളാകുന്ന വസന്തയുടെ കണ്ണുകള്‍ തുടയ്ക്കാന്‍ കഴിയാത്തവര്‍. സ്ക്കൂളിലേക്കു പോകുന്ന മൂത്തവളുടെ ചോറ്റു പാത്രത്തിലേക്കു കെട്ടിയവന്റെ പിഞ്ഞാണത്തില്‍ നിന്ന് പഴങ്കഞ്ഞി പകുക്കേണ്ടി വരുമ്പോള്‍ അതിലേക്കിറ്റുന്ന കണ്ണീര്‍ത്തുള്ളികള്‍ക്ക് തട കെട്ടാന്‍ കഴിയാത്തവര്‍. ഒന്നു കരയാന്‍ പോലുമാവാതെ എല്ലാം ഉള്ളിലടക്കിപ്പിടിച്ചിരുന്ന എത്രയെത്ര ദിവസങ്ങള്‍! </p><p>എങ്കിലും സ്വയം ആശ്വസിക്കാന്‍ ശ്രമിച്ചിരുന്നു, 'ഞങ്ങള്‍ക്കെന്തു ചെയ്യാന്‍ കഴിയും?' </p><p>ഒരു ദിവസം രാവിലെ സ്ക്കൂളില്‍ പോകാന്‍ നേരത്ത് മൂത്തവള്‍ പത്തു രൂപാ ചോദിച്ചു. </p><p>"പത്തു രൂപയോ!! എന്തിനാ?" വസന്തക്ക് അത്ഭുതവും ദേഷ്യവും തോന്നി. </p><p>"സുനാമി ഫണ്ടിലേക്കു കൊടുക്കാനാ. " </p><p>"അതെന്തു പണ്ടാരാ?" </p><p>"പണ്ടാരല്ല, ഫണ്ട്. " </p><p>മൂത്തവള്‍ ക്ളാസ് ടീച്ചര്‍ പറഞ്ഞതൊക്കെ അതുപോലെ പറഞ്ഞെങ്കിലും വസന്ത കാശു കൊടുത്തില്ല. കൈയിലില്ലാത്തത് കൊടുക്കാന്‍ ആവില്ലല്ലോ, ആര്‍ക്കും. </p><p>അപ്പോള്‍ കുട്ടി ടീച്ചര്‍ കൊടുത്തു വിട്ട ഒരു നോട്ടീസ് തുറന്ന് അമ്മയെ കാണിച്ചു. അക്ഷരമറിയാത്ത വസന്ത നോട്ടീസിലെ ചിത്രം വായിച്ചു. - കടലെടുത്ത വീടിന്റെ അവശിഷ്ടങ്ങള്‍ക്കു മുമ്പില്‍ ഒരു കൊച്ചു പെണ്‍കുട്ടിയും ചാവാലിപ്പട്ടിയും തളര്‍ന്നുറങ്ങുന്ന ചിത്രം! - </p><p>വസന്തയുടെ കണ്ണുകളില്‍ കരുണയുടെ ഒരായിരം സുനാമികള്‍ ഉയര്‍ന്നു പൊങ്ങുന്നത് കാണാമായിരുന്നു. അവള് ആ ചിത്രത്തിലേക്കും തന്റെ മകളുടെ മുഖത്തേക്കും ഒന്നു നോക്കി. പിന്നെ തെല്ലും മടിക്കാതെ ഞങ്ങളെ കുട്ടിയുടെ കൈവെള്ളയിലേക്കു ചുരുട്ടി വെച്ചു. </p><p>വസന്തയെ പിരിയുകയാണ്. എന്റെ ഉള്ളില്‍ കരച്ചിലുകള്‍ മുളപൊട്ടാനാവാതെ വിങ്ങി. </p><p>ഒരു കുഞ്ഞിന്റെ ജീവന് രക്ഷിച്ചതിന്റെ ചാരിതാര്‍ഥ്യം തൊട്ടറിഞ്ഞതാണ്. അങ്ങിനെ എത്രയെത്ര കുഞ്ഞുങ്ങളെ രക്ഷിക്കാനാവും! ഞാന്‍ സ്വയം ആശ്വസിക്കാന്‍ ശ്രമിക്കുകയായിരുന്നു. </p><p>സ്ക്കൂളിന്റെ ബാങ്ക് അക്കൌണ്ടിലൂടെ ഞാന്‍ സര്‍ക്കാറിന്റെ ദുരിതാശ്വാസ നിധിയിലെത്തി. അതിനിടയില്‍ ഞങ്ങള്‍ നൂറുപേരും തമ്മില്‍പ്പിരിയാന്‍ നിര്‍ബ്ബന്ധിതരായി. പക്ഷേ അതൊന്നും ഞങ്ങളെ വേദനിപ്പിച്ചില്ല. കാരണം ദുരിതങ്ങളുടെ സുനാമിക്കു തടയിടാന്‍ ഞങ്ങള്‍ക്കു തിടുക്കമായിരുന്നു. </p><p>വൈകിയാണെങ്കിലും ഇന്നറിയുന്നു, ഞങ്ങളിലൊന്നു പോലും സുനാമിയുടെ കെടുതിക്കിരയായവരെ ഇന്നുവരെ കണ്ടിട്ടില്ലെന്ന്. അതേ സമയം ഞങ്ങളില്‍ ചിലര്‍ക്കെങ്കിലും മദ്യഷാപ്പും വ്യഭിചാര ശാലയും വരെ കാണേണ്ടി വരികയും ചെയ്തു. </p><p>അതിലും പരിതാപകരമാണ് എന്റെ കാര്യം. വസന്തയുടെ കൈയില്‍ നിന്നും എന്നെ പറിച്ചെറിഞ്ഞ ആ സുനാമിയെ പഴിച്ച്, എന്നെ വിട്ടകന്ന മറ്റു തൊണ്ണൂറ്റൊന്‍പതിന്റേയും വിധി വിപര്യയങ്ങളോര്‍ത്ത്, ഈ ഇരുട്ടറയില്‍ നിഷ്ക്രിയനായി, ക്ളാവു പിടിച്ച്, ചൊറികുത്തി.... ഇനിയുമെത്ര കാലം ഇങ്ങിനെ?? അറിഞ്ഞുകൂടാ. </p>Jithendrakumar/ജിതേന്ദ്രകുമാര്‍http://www.blogger.com/profile/16439802522042719970noreply@blogger.com15tag:blogger.com,1999:blog-8309376469645997649.post-24481335987245847542008-08-16T20:55:00.000-07:002009-12-03T09:17:52.855-08:00പാണ്ടിയുടെ അന്ത്യയാത്ര<p><br />"വേലകണ്ട് പോ...<br />പെണ്ണ് കൊണ്ടു പോ....<br />ഞണ്ടു കൂട്ടി, ചാറു കൂട്ടിചോറുണ്ട് പോ...<br />കൂയ്... കൂയ്..... കൂയ്..... "<br /><br />പാണ്ടിക്ക് പ്രായമോ ഉണങ്ങി മെലിഞ്ഞ തന്റെ ശരീരമോ ഒരു പ്രശ്നമായിരുന്നില്ല. ചാടിത്തിമിര്‍ക്കുകയാണ് പാണ്ടി.<br /><br />നരച്ചു നീണ്ട താടിയിലൂടെ ഈള പതഞ്ഞൊഴുകി. ഒട്ടിയ വയറില്‍ നിന്നും കീറമുണ്ടിന്റെ പാതിയോളം ഊര്‍ന്നിറങ്ങിക്കഴിഞ്ഞു. വള്ളി ട്രൌസറിട്ട ചെക്കന്മാര് പൂഴിമണ്ണും പുളിയിലയും വീശിയെറിഞ്ഞ് കൂടെ ചാടുന്നുണ്ട്. കൈയിലെ തകരപ്പാട്ടയില്‍ തുള്ളിച്ചാടിത്തളര്‍ന്ന അലൂമിനിയത്തിന്റെ രണ്ടു പൈസ തുട്ടുകളും മൂന്നു പൈസ തുട്ടുകളും പൂഴിമണ്ണിലേക്കു ചാടി. കനമുള്ള അഞ്ച് പൈസ തുട്ടുകള്‍ ഇപ്പോഴും പാട്ടയില്‍ തുള്ളിക്കളിക്കുന്നുണ്ട്.<br /><br />"ആരാണ്ടാ പാണ്ടിക്ക് പിരാന്ത് കേറ്റണത്? ഓടെഡാ മുണ്ടന്റെ മക്കളെ...." തങ്കമ്മച്ചെട്ടിച്ചി ചുണ്ണാമ്പു വട്ടി താഴെയിട്ട് വേലി ചുവട്ടിലെ മഞ്ഞരളിക്കൊമ്പ് പൊട്ടിച്ചപ്പോള്‍ ചെക്കന്മാര് കൂവി വിളിച്ച് ചിതറിയോടി.<br /><br />എന്നിട്ടും പാണ്ടി നിര്‍ത്തിയില്ല. "ഡാ പാണ്ടിയേ, വല്ല മുക്കിലും ചുരുണ്ടുകെടന്ന് ചത്തൂടെ നിനക്ക്? ങ്നെ ചാടിചാകണോ?" തങ്കമ്മ ഒച്ചയെടുത്തപ്പോള്‍ പാണ്ടി അടങ്ങി. പിന്നെ പൂഴി മണ്ണില്‍ വളഞ്ഞു കിടന്നു കിതച്ചു.<br /><br />"പാണ്ടീന്റെ പണ്ടാരടക്കല് ന്നും ന്റെ കുടീന്റെ മുമ്പീ തന്ന്യാ." തങ്കമ്മ തന്റെ തലയില്‍ കൈവെച്ചു. പിന്നെ ചുറ്റുപാടും കണ്ണോടിച്ച് ആരും ശ്രദ്ധിക്കുന്നില്ലെന്നുറപ്പ് വരുത്തിയ ശേഷം മണ്ണില്‍ കിടക്കുന്ന കീറ മുണ്ട് കാലുകൊണ്ടെടുത്ത് പാണ്ടിയുടെ ദേഹത്തിട്ടു. പൂഴിമണ്ണില് ചിതറിക്കിടക്കുന്ന നാണയത്തുട്ടുകള്‍ പെറുക്കി തകരപ്പാട്ടയിലിട്ടു. തൊടിയില്‍ വീണുകിടന്ന തേക്കിലയും ഇറയത്തെ ചൂലില്‍ നിന്നും ഈര്‍ക്കില്‍ തുണ്ടും പൊട്ടിച്ചെടുത്ത് തങ്കമ്മ തന്റെ പനമ്പട്ട കൊണ്ട് കെട്ടിമേഞ്ഞ കുടിലിലേക്ക് കയറിപ്പോയി.<br /><br />"ഡാ, പാണ്ടിയേ..., ണീറ്റ് കുത്തിരിക്കെഡാ. പിരാന്ത് കാട്ടുമ്പോ പൊലം ണ്ടാവണം. നീയിത് ബെക്കം കുടിച്ച് സ്ഥലം കാലിയാക്ക്". പൂഴിമണ്ണില് കുത്തിയിരുന്ന് വിറക്കുന്ന പാണ്ടിയുടെ വിശപ്പിലേക്ക് ഒരു തേക്കിലക്കുമ്പിള്‍ സാന്ത്വനവുമായി തങ്കമ്മ ഇറങ്ങി വന്നു.<br /><br />ശബ്ദത്തോടെ വായിലേക്കു കയറുന്ന പഴങ്കഞ്ഞിയില്‍ കുറേ പാണ്ടിയുടെ കുഴിഞ്ഞ കവിളിലൂടെ, നരച്ച താടിരോമങ്ങളിലൂടെ ഒലിച്ചിറങ്ങി.<br /><br />"വറ്റ് വാരി തിന്നുമ്പോ ദ് നാക്കീ തേച്ചോ" ഒരു വറ്റല്‍ മുളക് പാട്ടയിലേക്കിട്ടുകൊണ്ട് തങ്കമ്മ പറഞ്ഞു. "തീറ്റ കഴിഞ്ഞാ ചെത്തല്ല്യാണ്ടെ വെശക്ക് വിട്ടോളണം. മമ്മതിന്റെ വെറക് പേട്ടേല് നാല് ദിവസായീത്രെ കൊടിച്ചി കിടക്കുണൂ. "<br /><br />താടി രോമങ്ങളില്‍ കുടുങ്ങിയ വറ്റ് നാവുകൊണ്ടെടുക്കാന്‍ യത്നിച്ചു കൊണ്ടിരുന്ന പാണ്ടി തലകുലുക്കി സമ്മതിച്ചു. അനുസരിക്കാതിരിക്കാന്‍ പാണ്ടിക്ക് കഴിയില്ല. തങ്കമ്മയെന്നല്ല, ഒരു കൊച്ചു കുട്ടി പറഞ്ഞാല്‍പ്പോലും.<br /><br />വേരും നാരുമില്ലാത്ത പ്രായം എത്രയെന്നറിയാത്ത പാണ്ടി ഒരിക്കലും ഒന്നും ഇരക്കാറില്ല. എന്നാല്‍ എന്തെങ്കിലും കൊടുത്താല്‍ വേണ്ടെന്നു പറയുന്ന നിഷേധിയുമല്ല. പക്ഷേ പാട്ടു കേട്ടാല്‍ കൂടെ പാടി നൃത്തം വെച്ചു തുടങ്ങുന്ന പാണ്ടിയെ പിന്തിരിപ്പിക്കാന് ഇതുവരെ ആര്‍ക്കും കഴിഞ്ഞിട്ടില്ല. എന്ത് ഭ്രാന്തായാലും ഈണത്തില്‍ പാടിയാല്‍ പാണ്ടിക്ക് ഉന്മാദം കേറും. വിറച്ചു ചാടും.<br /><br />അന്തിവെട്ടം താണപ്പോള്‍, പ്ളാച്ചിപ്പൊത്തില്‍ നിന്നും കാലന് കോഴികള്‍ ഊഴമിട്ട് ഊളിക്കരക്കാരെ വിളിച്ചപ്പോള്‍, പാണ്ടി എഴുന്നേറ്റ് വേച്ചു വേച്ചു നടന്നു. തോട്ടിന് കരയിലെ കള്ളുഷാപ്പിനു അനുബന്ധമായി കെട്ടിമേഞ്ഞ മമ്മതിന്റെ വിറക് പേട്ടയിലേക്കാണ് പാണ്ടിയുടെ വിണ്ടു കീറിയ പാദങ്ങള്‍ നിരങ്ങി നീങ്ങിയത്.<br /><br />ഷാപ്പടച്ചപ്പോള്‍, അവസാനത്തെ എല്ലിന് തുണ്ടും കാര്‍ന്നു കഴിഞ്ഞപ്പോള്‍, നാലഞ്ചു ദിവസത്തെ കുടികിടപ്പവകാശവുമായി കൊടിച്ചിപ്പട്ടി പാണ്ടിയെ ശല്യപ്പെടുത്തി. ഒടുവില്‍ പരാജയം സമ്മതിച്ച പാണ്ടി തന്റെ കീറച്ചാക്കും തകരപ്പാട്ടയുമെടുത്ത് പുറത്തേക്കിറങ്ങി.<br /><br />ഇരുട്ട് ഒളിച്ച കൈതക്കാടുകള്‍. തൊട്ടാവാടിച്ചെടികളുറങ്ങുന്ന തോട്ടു വരമ്പ്. മീനച്ചൂടില്‍ കട്ടവിണ്ടുണങ്ങിയ പടപ്പരപ്പ്. അങ്ങിങ്ങു ഒളിച്ചു കളിക്കുന്ന മിന്നാമിനുങ്ങുകള്‍. പനമ്പട്ടകളിലിരുന്ന് ചൂളം വിളിക്കുന്ന വരണ്ട കാറ്റ്. അതില്‍ ചെണ്ടയുടേയും ഇലത്താളത്തിന്റേയും മണം കലര്‍ന്നിട്ടുണ്ടോ? മൂക്കു വിടര്‍ത്തി മണം പിടിച്ചു പാണ്ടി നടന്നു.<br /><br />ഇപ്പോള്‍ പൊറാട്ടും കളി പന്തലിലെ റാന്തലുകള്‍ തെളിഞ്ഞു കാണാം. വെയില് തിന്നതിന്റെ ക്ഷീണമകറ്റാന്‍ അല്‍പ്പ സ്വല്പ്പം സേവിച്ച് പൊറ്റ വരമ്പിലിരുന്ന് ബീഡി വലിക്കുന്ന ആസ്വാദകര്‍. പായും പരമ്പും വിരിച്ചിട്ടിരിക്കുന്ന പെണ്ണുങ്ങളും കുട്ടികളും. അവരുടെ വായില്‍ ചുട്ട ചക്കക്കുരുവും പുളിങ്കുരുവുമൊക്കെയാണ്. പലരുടേയും കൈയില്‍ കുഞ്ഞിപനമ്പട്ട ചെത്തിയുണ്ടാക്കിയ മനോഹരമായ വിശറികളുമുണ്ട്. കളി കൊഴുക്കുന്നതിനൊപ്പം തലകളും വിശറികളും ഇളകുന്നുണ്ട്.<br /><br />"അപ്പനിന്ന് പറഞ്ഞാടി കാട്ടീ പോണംന്ന്<br />ഊളിക്കര പൊഴേം കടന്ന് കാട്ടീ പോണംന്ന്"<br /><br />രാമന് ഇപ്പോള്‍ ആറുമുഖന്റെ ശരീരത്തിലാണ്.<br /><br />"കഞ്ഞി വീത്താന്‍ വരട്ടെടാ പൊണ്ടാട്ടി നാന്<br />കയ്യാള് കിട്ടാക്കാടാണ് കൂട്ടു വേണ്ടേടാ.. "<br /><br />ചണ്ടി വേലന്‍ തന്റെ ലുങ്കി തോളിലൂടെയിട്ട് സീതയായി മാറി.<br /><br />"കപ്പ പുഴ്ക്കും കാന്താരീം കൂട്ടി കഞ്ഞി കുടിച്ചിട്ട്<br />കൊട്ടാരത്തീ കെടന്നൊറങ്ങടി രാസാത്തീ നീയ്"<br /><br />രാമന് സീതയെ പിന്തിരിപ്പിക്കുകയാണ്.<br /><br />"നീയില്ലാണ്ട് എനിക്കെന്ത് ചീവിതമാണ്ടാ<br />ഒണ്ടെങ്കീത്തന്നെ നാരില്ലാത്ത കോണകം പോലാണ്ടാ.. "<br /><br />ചിരിയലകള്‍ക്കൊപ്പം പാണ്ടി പന്തലില്‍ കയറി നൃത്തം തുടങ്ങി.<br /><br />"പുകാടീ പുകാടീ ഞമ്മളു രണ്ടാളും<br />പുകാടീ കാട്ടിലിക്ക് ഞമ്മളു രണ്ടാളും. "<br /><br />പാതി രാത്രി കഴിഞ്ഞു. കളി കഴിഞ്ഞു. കളിക്കാര്‍ കളിപ്പണത്തെ കള്ളുപ്പണമാക്കാന്‍ നടന്നകന്നു. കാണികള്‍ തങ്ങളുടെ ചാളകളിലേക്കും.<br /><br />തന്റെ വീട് കൊടിച്ചിക്ക് തീറെഴുതിയ പാണ്ടി മൊട്ടക്കുന്നിന്റെ ഇങ്ങേവശത്തെ പാറക്കെട്ടില്‍ തന്റെ കീറച്ചാക്ക് വിരിച്ചു. കിടക്കേണ്ട താമസംപാണ്ടി ഉറങ്ങി. അത്രക്ക് അവശനായിരുന്നു പാണ്ടി. മുമ്പ് മണിക്കൂറുകള്‍ചാടിത്തിമിര്‍ത്താലും അവശനാവാറില്ലായിരുന്നു പാണ്ടി. കഴിഞ്ഞ കൊല്ലംവേനല്‍ക്കാലത്താണ് അവശത പാണ്ടിയെ പിടികൂടിയത്.<br /><br />ഊളിക്കരക്കാവില്‍ കുമ്മാട്ടി. നെറ്റിപ്പട്ടവും മുത്തുക്കുടയുമായി ഗജവീരന്മാര് നിരന്നു. പഞ്ചവാദ്യം പൊടിപൊടിക്കുകയാണ്. കൈതക്കാട്ടില്‍ തൂറ്റല് പിടിച്ചു കിടക്കുന്ന പാണ്ടിക്കു തലയൊന്നു പൊക്കാന്‍ പോലും വയ്യ.<br /><br />അല്‍പ്പം കഴിഞ്ഞപ്പോള്‍ കരിവേല തുടങ്ങി. ഉള്ളിയും മുളകും കാതിലിട്ട, കരിദൈവങ്ങള്‍ക്കായി ചെണ്ടയും കുഴലും ഇലത്താളവും പറവാദ്യം തുടങ്ങി. കൈതക്കാട്ടില്‍ പാണ്ടിയുടെ തല പൊങ്ങി.<br /><br />"ആരിന്റെ ആരിന്റെ ചങ്കര നായാടി<br />ഊളിക്കര പഗവതീന്റെ ചങ്കര നായാടി.... "<br /><br />നൃത്തം ചവിട്ടാന്‍ ചങ്കരനേക്കാള്‍ ആവേശം പാണ്ടിക്കായിരുന്നു. അവസാനത്തെ അമിട്ടും ആകാശത്ത് പൊട്ടിവിരിയുന്നതു വരെ ചാടിത്തിമിര്‍ത്തു പാണ്ടി.<br /><br />വേലപ്പറമ്പില് പാണ്ടി ചത്തുകിടക്കുന്ന വാര്‍ത്തയുമായാണ് അടുത്ത പ്രഭാതം ഊളിക്കരയിലെത്തിയത്. ചില്ലറ വൈദ്യം കൈവശമുണ്ടായിരുന്ന മമ്മതിന്റെ കൈപുണ്യം കൊണ്ടു മാത്രമാണ് പാണ്ടി വീണ്ടും എഴുന്നേറ്റത്. ആരോഗ്യം ഏറെ കൈയൊഴിഞ്ഞെങ്കിലും. അതിനുശേഷം ക്ഷീണം പാണ്ടിയെ വിട്ടൊഴിഞ്ഞിട്ടേയില്ല.<br /><br />ശുക്ര നക്ഷത്രം ചിരിച്ചപ്പോള്‍ പാറക്കെട്ടില്‍ നിന്നു തെല്ലു മാറി മാരിയമ്മന്‍ കോവിലിനു മുമ്പില്‍ വിസ്താരത്തില്‍ വെട്ടിയ കനല്‍പ്പാടത്തെ കരിക്കട്ടകള്‍ ചുവന്നു തുടങ്ങി. തുടുതുടുത്ത കനല്‍ക്കട്ടകള്‍ക്കിടയിലൂടെ അഗ്നി ആര്‍ത്തിയുടെ നാവു നീട്ടി.<br /><br />വെട്ടുവഴിയില്‍ പന്തങ്ങള്‍ തെളിഞ്ഞു. ഉടുക്കുകളുടേയും കോല്‍വിളക്കുകളുടേയും അകമ്പടിയോടെ കുംഭക്കളിക്കാര്‍ തലയില്‍ ഏഴും ഒമ്പതും കുടങ്ങള്‍ വെച്ച് ആടിപ്പാടി വന്നു. കുടങ്ങളില്‍ നിന്നും തുളുമ്പിത്തെറിക്കുന്ന കുരുതി വെള്ളം അവരുടെ ചേലകള്‍ക്ക് നിറം പകര്‍ന്നു. നഗ്ന പാദരായി അവര്‍ കനല്‍പ്പാടം കടന്ന് കാവു തീണ്ടി. ചിലര്‍ കനല്‍പ്പാടത്തുകൂടെ ഓടി. ചിലര്‍ ധൃതിയില്‍ നടന്നു. ഇനിയും ചിലര്‍ പൂക്കളിലെന്നപോലെ നൃത്തം വെച്ചു നീങ്ങി.<br /><br />ഉടുക്കുമേളം കേട്ടുണര്‍ന്ന പാണ്ടിയുടെ കാലുകള്‍ ചടുലങ്ങളായി. കീറച്ചാക്കില്‍ നിന്നും ചളിക്കട്ടകള്‍ ഇളകിത്തെറിച്ചു.<br /><br />കനല്പ്പാടത്തിനപ്പുറത്ത്, പുകപടലങ്ങള്ക്കപ്പുറത്ത്, കളിക്കാരെല്ലാം കാവു തീണ്ടിക്കഴിഞ്ഞതിന്റെ ആവേശത്തില്‍ ഉച്ചത്തില്‍ പാടിയാടുകയാണ്.<br /><br />ഉങ്ങില്‍ കൊമ്പിലിരുന്ന മൂങ്ങ ഭയപ്പാടോടെ നീട്ടിമൂളി. തന്റെ കിടക്കയില്‍ ആരംഭിച്ച പാണ്ടിയുടെ നൃത്തം, പാറക്കല്ലുകള്‍ കടന്ന്, കാരപ്പൊന്തകള്‍ കടന്ന്, കനല്പ്പാടത്തെത്തുകയാണ്.<br /><br />"മഞ്ഞള്‍ ചേല ചുറ്റി,<br />വേപ്പിന് കുരുതി ചൂടി,<br />ആട്...ആട്... മാരിയമ്മന്‍ തായേ... "<br /><br />പാണ്ടിയുടെ പാട്ട് നേരിയ ഞരക്കങ്ങളായി കനല്പ്പാടത്തൊടുങ്ങി. പിന്നെ ചാരവും പുകയുമൊത്ത് ആകാശത്തേക്കു പടര്‍ന്നു കയറി കാര്മേഘങ്ങളില് വിലയിച്ചു.<br /><br />പിന്നെ മഴത്തുള്ളികളോടൊപ്പം വന്ന് ചങ്കരന്റേയും ആറുമുഖന്റേയുമൊക്കെ തലയില്‍ മുത്തമിട്ടു. കരിമ്പനകളിലിരുന്ന് കുടുക്കയിലെ കള്ള് മോന്തുന്ന കാക്കകള്‍, പ്ളാച്ചിപ്പൊത്തിലെ കാലന് കോഴികള്‍, മൂങ്ങകള്‍... തവളകള്‍.... എല്ലാം ആ മഴയുടെ താളത്തില്‍ മതി മറന്നാഹ്ളാദിച്ചു. </p><p></p><p></p><p></p><p></p><p><strong>`എന്തൊക്കെണ്ടായ്ട്ടെന്താ കാര്യം ശകുന്തളേ</strong>' കഥ <a href="http://www.puzha.com/puzha/selfpublish/1217644770-7525116129.html">വായിക്കാന്‍ ഇതിലൂടെ</a></p>Jithendrakumar/ജിതേന്ദ്രകുമാര്‍http://www.blogger.com/profile/16439802522042719970noreply@blogger.com17tag:blogger.com,1999:blog-8309376469645997649.post-9025925256737431972008-07-22T19:10:00.000-07:002008-07-22T19:12:16.488-07:00കൊഴുത്ത പട്ടിയും ഭ്രാന്തനും പിന്നെ സദാനന്ദനുംസദാനന്ദന് ഓഫീസില്‍ നിന്നിറങ്ങി തുറുക്കനെ നടന്നു. തല അല്പം ചരിച്ച്. ദൃഷ്ടി കാലടികളില്‍ നിന്നും കഷ്ടിച്ച് മൂന്നടി മുന്നിലേക്കു കേന്ദ്രീകരിച്ച്. ഒരു നടത്ത മത്സരത്തിലെന്ന പോലെ വേഗത്തില്‍.<br /><br />സദാനന്ദന് അങ്ങിനെ വരുന്നതു കാണുമ്പോള്‍ തന്നെ പലരും വശത്തേക്ക് വഴിയൊഴിയും. അങ്ങിനെ ചെയ്യാത്ത ചിലരുമായി അയാള്‍ കൂട്ടിയിടിച്ചിട്ടുണ്ട്. ഇടിയേറ്റ ആളുടെ മുഖത്തേക്ക് ഒരു കടുത്ത 'സോറി' വലിച്ചെറിഞ്ഞിട്ട് സദാനന്ദന് നടന്നകലും. കൂടുതല്‍ വേഗത്തില്‍.<br /><br />ഇനിയൊരു തിരക്കേറിയ പാതയാണ്. നഗരത്തിന്റെ ഹൃദയത്തിലേക്കുള്ള പ്രധാന പാത. അതിന്റെ അങ്ങേ വശത്തുള്ള ബസ്സ്റ്റോപ്പാണ് സദാനന്ദണ്റ്റെ ലക്ഷ്യം. കൊഴുത്തൊഴുകുന്ന വാഹനങ്ങളുടെ നിര മെലിയുന്ന ലക്ഷണമില്ല. വേഗം കുറയുന്നതിന്റെയും. അക്ഷമയുടെ സ്റ്റാര്‍ട്ടിംഗ് ബ്ളോക്കില്‍ എത്ര നേരം ഇങ്ങിനെ നില്‍ക്കേണ്ടി വരും?<br /><br />പെട്ടെന്നതാ ഒരാള്‍ കുത്തിയൊഴുകുന്ന നദിയിലേക്കു സ്പീഡ് ബോട്ടെന്ന പോലെ ചാടി നീങ്ങുന്നു. ഞൊടിയിട ചിന്തിക്കാതെ സദാനന്ദനും അയാളുടെ തൊട്ടു പിന്നിലായി വെച്ചു പിടിച്ചു. മുന്നിലും പിന്നിലും ചീറിക്കടന്നു പോകുന്ന വാഹനങ്ങള്‍ അയാളുടെ മുഖത്തും പുറത്തും ആപത്തിന്റെ കാറ്റുതുപ്പിക്കൊണ്ടിരുന്നു. മുന്നില്‍ നടക്കുന്ന ആള്‍ക്ക് നൂല് കോര്‍ത്തിട്ടെന്നപോലെ സദാനന്ദന് തെന്നിച്ചാടിയും നിന്നും ഓടിയും റോഡിനപ്പുറത്തെത്തി ഒരു ദീര്‍ഘശ്വാസം എടുത്തു.<br /><br />അപ്പോള്‍ മുന്നില്‍ നടന്ന ആള് തിരിഞ്ഞു നിന്നു. വൃത്തികെട്ട താടിയും മുടിയും മൂക്കിണ്റ്റെ ഇടതുവശത്തു ഈച്ചയാര്‍ക്കുന്ന വ്രണവുമുള്ള ആയാള്‍ ഒരു ഭ്രാന്തനാണെന്നു ഏതു ഭ്രാന്തനും എളുപ്പം ഊഹിക്കാം. ഇയാളെ വിശ്വസിച്ചാണല്ലോ താന്‍ ഈ റോഡ് മുറിച്ചു കടന്നതെന്നോര്‍ത്ത് അത്ഭുതപ്പെടുമ്പോള്‍ ഭ്രാന്തന് കൂടുതല്‍ അത്ഭുതപ്പെടുത്തിക്കൊണ്ട് സദാനന്ദനോട് പത്തു രൂപ ആവശ്യപ്പെട്ടു.<br /><br />"പത്തു രൂപയോ!"<br /><br />"അതെ, വല്ല വാഹനവും ഇടിച്ചിട്ടിരുന്നെങ്കില്‍... വണ്ടി വാടക, ഹോസ്പിറ്റല്‍ ബില്ല് ഒക്കെയായി ചിലവെത്യ്രാവും! അതൊക്കെ ഒഴിവാക്കി തന്നില്ലേ? പത്തു രൂപ കൂടുതലൊന്നുമല്ല. പിന്നെ വിശപ്പടക്കാനല്ലേ എന്നു കരുതൂ"<br /><br />ഭ്രാന്തന് ആളു കൊള്ളാമല്ലോ. അഞ്ചു രൂപ നീട്ടിക്കൊണ്ട് സദാനന്ദന് സ്റ്റോപ്പിലേക്കു വന്ന ബസിലേക്കു കുതിക്കാന്‍ തുടങ്ങി.<br /><br />ഭ്രാന്തന് വഴിതടഞ്ഞുകൊണ്ടു പറഞ്ഞു. "എവിടെക്കാ സാറേ ഇങ്ങിനെ ധൃതിപിടിച്ച്? ഓഫീസിലേക്കൊന്നുമല്ലല്ലോ. വീട്ടില്‍ ചെന്ന് ടീവിക്കു മുമ്പില്‍ ചടഞ്ഞിരിക്കാനല്ലേ ഈ ഓട്ടം?"<br /><br />'അപ്പോള്‍ ഇവന് ഭ്രാന്തന് അല്ലേ? പറയുന്നതില്‍ പതിരൊന്നുമില്ലല്ലോ' പത്തു രൂപാ നീട്ടുമ്പോള്‍ പെട്ടെന്നുണ്ടായ ഒരു കൌതുകം സദാനന്ദന്റെ ശീലമായിപ്പോയ ധൃതിയുടെ വഴിക്കു കുറുകെ നിന്നു. പിന്നെ ആ കൌതുകം ഭ്രാന്തനെ പിന്തുടര്ന്നു.<br /><br />സ്റ്റാന്‍ഡിനു തൊട്ടടുത്തുള്ള തട്ടു കടയിലേക്കു കയറാതെ അതിനപ്പുറത്തെ കടയില്‍ നിന്നും മുന്തിയ ഒരു പാക്കറ്റ് ബിസ്ക്കറ്റ് വാങ്ങി ഭ്രാന്തന് നടന്നു. തെല്ലു ദൂരം നടന്ന ഭ്രാന്തന് ആക്രിത്തെരുവിലേക്കു കയറി. അഞ്ചാറു തെരുവു പിള്ളേര് അയാള്‍ക്കു ചുറ്റും കൂടി. സ്വന്തം വിശപ്പു വക വെക്കാതെ മറ്റു പിള്ളേര്‍ക്ക് ആഹാരം കൊടുക്കുന്ന ഇയാള്‍ ഭ്രാന്തനല്ല. തീര്‍ച്ച.<br /><br />സദാനന്ദന്റെ ആ ചിന്ത അധികം മുന്നോട്ടു പോയില്ല. അതിനു മുന്‍പേ ഭ്രാന്തന് ബിസ്ക്കറ്റ് പാക്കറ്റ് കുപ്പായത്തിണ്റ്റെ ആഴങ്ങളിലേക്കു പൂഴ്ത്തിവെച്ച് ഒരു ചെക്കന്റെ തലക്കു ശക്തിയോടെ കിഴുക്കി. മറ്റൊരുത്തന്റെ ചന്തിക്കു ചവുട്ടി. പിള്ളേര് കൂക്കിവിളിച്ചു കൊണ്ട് ചിതറിയോടി. ഇപ്പോള്‍ ഒരു മുഴുത്ത ഭ്രാന്തനെ അയാളില്‍ കാണാം.<br /><br />ആക്രിത്തെരുവ് അവസാനിക്കുന്നത് സമ്പന്നര്‍ താമസിക്കുന്ന ഭാഗത്തെക്കു നീളുന്ന മറ്റൊരു തെരുവിലേക്കാണ്. അങ്ങോട്ട് കയറേണ്ട താമസം, ഒരു തടിച്ചു കൊഴുത്ത പട്ടി കുരച്ചുകൊണ്ട് ചാടിവീണു. സദാനന്ദന് പേടിച്ചു വഴിയൊഴിഞ്ഞു. പട്ടി സദാനന്ദനെ വിട്ട് ഭ്രാന്തനെ ലക്ഷ്യമാക്കി കുതിച്ചു പാഞ്ഞു. ഒരു പിച്ചക്കാരനേയോ ഭ്രാന്തനേയൊ കണ്ടാല്‍ ഏതു കൊടിച്ചിപ്പട്ടിക്കും ശൌര്യം കൂടുമെന്ന് സദാനന്ദനറിയാം. നിമിഷങ്ങള്‍ക്കകം ആ കൊഴുത്ത പട്ടിയുടെ കൂര്‍ത്തു നീണ്ട പല്ലുകള്‍ ഭ്രാന്തന്റെ മെലിഞ്ഞ ശരീരത്തിലേക്കു ആഴ്ന്നിറങ്ങുമെന്നും.<br /><br />ഭ്രാന്തന്റെ അരക്കെട്ടിലേക്കു മുന്‍കാലുകളെടുത്തു വെച്ച പട്ടി, കുതിച്ചുയര്‍ന്നു. പിന്നെ ആര്‍ത്തിയോടെ ചവച്ചിറക്കി, ഒരു ബിസ്ക്കറ്റ്. ഭ്രാന്തന് ആകാശത്തിലേക്കു ഉയര്‍ത്തിയിടുന്ന ബിസ്ക്കറ്റുകള്‍ ചാടിപ്പിടിച്ചു തിന്നുന്നതിനിടയില്‍ പട്ടി ഇടയ്ക്കിടെ സദാനന്ദനെ ക്രൂരമായി നോക്കുന്നുണ്ട്. 'ബിസ്ക്കറ്റ് തീര്‍ന്നാല്‍ നീയാണെന്റെ ലക്ഷ്യം' എന്ന ഭാവത്തില്‍.<br /><br />സദാനന്ദന് ഓടിച്ചെന്നു കിട്ടിയ ബസില്‍ക്കയറി രക്ഷപ്പെട്ടു.<br /><br />അടുത്ത ദിവസവും അതേ നേരത്ത് അതേ സ്ഥലത്ത് ഭ്രാന്തന് കാത്തു നില്‍പ്പുണ്ടായിരുന്നു. ഇത്തവണ അബദ്ധം പറ്റാതിരിക്കാന്‍ ഭ്രാന്തന് റോഡ് മുറിച്ചു കടന്ന് ഏറെ കഴിഞ്ഞാണ് സദാനന്ദന് അപ്പുറത്തേക്ക് നടന്നത്. അവിടെ കാത്തുനിന്നിരുന്ന ഭ്രാന്തന് അന്നും പത്തുരൂപാ ചോദിച്ചു. മര്യാദക്ക് റോഡ് ക്രോസ് ചെയ്യാന്‍ പഠിപ്പിച്ചതിന്. റോഡിന്റെ വശത്തു നിന്നും പട്ടി തല നീട്ടി കുരച്ചപ്പോള്‍ അറിയാതെ കാശു കൊടുക്കുകയും ചെയ്തു. അന്നും ഭ്രാന്തന് ആ പട്ടിക്കു തീറ്റ കൊടുത്തു.<br /><br />തന്റെ കാശിനു വാങ്ങിയ ബിസ്ക്കറ്റ് തിന്ന് തന്റെ നേരെ കുരച്ചു ചാടുന്ന ആ പട്ടിയും അതിനെ തീറ്റിപോറ്റുന്ന ഭ്രാന്തനും സദാനന്ദണ്റ്റെ സാമാന്യ ബുദ്ധിക്കു വഴങ്ങാത്ത രണ്ടു പ്രതിഭാസങ്ങളായി മാറി.<br /><br />ഇനി ഒരു പൈസ പോലും ആ ഭ്രാന്തനു കൊടുക്കുന്ന പ്രശ്നമില്ല. സദാനന്ദന് തീരുമാനിച്ചുറപ്പിച്ചു.<br /><br />അന്ന് വൈകുന്നേരം സദാനന്ദന് മറ്റൊരു വഴിയിലൂടെയാണ് ബസ് സ്റ്റോപ്പിലേക്കു നടന്നത്. അത് ഏറെ വളഞ്ഞ വഴി ആണെങ്കിലും റോഡ് ക്രോസ് ചെയ്യേണ്ടതില്ല. ഏതാണ്ട് എതിര്‍ദിശയിലുള്ള ഒരു പരിക്രമം.<br /><br />ഇങ്ങേവശത്തു കൂടെ ബസ് സ്റ്റോപ്പ് എത്താറായപ്പോള്‍ സദാനന്ദന്റെ കണ്ണുകള്‍ തെല്ലു ദൂരെ റോഡിനപ്പുറത്തേക്കു പാഞ്ഞു. `ഇല്ല, ഇന്നു ഭ്രാന്തന് അവിടെ കാത്തു നില്ക്കുന്നില്ല. '<br /><br />അറിയാതെ അയാളുടെ കണ്ണുകള്‍ ആക്രിക്കടകള്‍ക്കിടയിലെ വഴിയിലേക്കു തിരിഞ്ഞു. വഴിയുടെ അങ്ങേ തലയ്ക്കലിരിക്കുന്ന ഭ്രാന്തന് കൊഴുത്ത പട്ടിയെ ബിസ്ക്കറ്റു തീറ്റുന്നു. മറ്റാരോ ഇന്നു ഭ്രാന്തന്റെ കരുവായിരിക്കുന്നു. കൊഴുത്ത പട്ടി തിന്നു തടിച്ചോട്ടെ. തന്റെ കീശ ഭദ്രമായിരുന്നാല്‍ മതി.<br /><br />ആരോ തോണ്ടി വിളിച്ചപ്പോള്‍ സദാനന്ദന് തിരിഞ്ഞു. കണ്ണട വെച്ച ഒരാള്‍. അതെ, ഭ്രാന്തന് എന്നും ബിസ്ക്കറ്റ് വാങ്ങിക്കാറുള്ള ആ കടയുടെ ഉടമ.<br /><br />"രൂപാ അന്നന്നു തരുന്നോ, അതോ ശമ്പളദിവസം ഒന്നിച്ചോ?"<br /><br />"ഏതു രൂപാ?"<br /><br />"നിങ്ങള്‍ ദിവസവും അയാള്‍ക്കു കൊടുക്കാമെന്നേറ്റിരിക്കുന്ന രൂപാ. അതിനുള്ള ബിസ്ക്കറ്റ് വാങ്ങിക്കൊണ്ടു പോകുമ്പോള്‍ കാശ് നിങ്ങളോട് നേരിട്ട് വാങ്ങിച്ചോളാനാണ് അയാള്‍ പറഞ്ഞിരിക്കുന്നത്. "<br /><br />"ഞാനറിയാതെ ഞാന്‍ ഇയാളുടെ കടക്കാരനായെന്നോ?!"<br /><br />വക്രിക്കുന്ന അയാളുടെ പുരികത്തിനു താഴെ കണ്ണടയില്‍ തെളിഞ്ഞ തന്റെ മുഖം കണ്ട് സദാനന്ദന് ഞെട്ടി. വൃത്തിഹീനമായ നീണ്ട താടിയും മുടിയും വ്രണവും ....Jithendrakumar/ജിതേന്ദ്രകുമാര്‍http://www.blogger.com/profile/16439802522042719970noreply@blogger.com20tag:blogger.com,1999:blog-8309376469645997649.post-711986779404060242008-07-11T23:56:00.000-07:002008-07-11T23:58:20.760-07:00അമ്മിണി"നിന്റെ താളത്തിനൊത്തു തുള്ളാന്‍ ഞാന്‍ നിന്റെ ആരാണ്ടാ?"<br /><br />ഡിക്രൂസിന്റെ കനത്ത മൌനം അമ്മിണിയുടെ സഹന പരിധിക്കപ്പുറത്തേക്കു നീളുകയാണ്. അവള് തന്റെ കനത്ത ചെരിപ്പു ഡിക്രൂസിന്റെ കവിളത്ത് ചാര്‍ത്തിക്കൊണ്ട് അതു തന്നെ വീണ്ടും ചോദിച്ചു.<br /><br />ഡിക്രൂസിന്റെ കവിള്‍ത്തടങ്ങള്‍ മാത്രമല്ല, കണ്ണും മൂക്കും നെറ്റിയുമൊക്കെ ചുവന്നിട്ടുണ്ട്. എല്ലാം അമ്മിണിയുടെ ചെരിപ്പു മുത്തിച്ചുവപ്പിച്ചതാണ്.<br /><br />ഡിക്രൂസ് അവളുടെ ചോദ്യത്തിനുള്ള ഉത്തരം ആലോചിക്കുകയായിരുന്നു - "ഞാന്‍ ഇവളുടെ ആരാണ്?" തന്തയാണെന്ന് പറഞ്ഞാല്‍..? അവളുടെ കൈയിലെ ചെരിപ്പ് എങ്ങിനെ പ്രതികരിക്കും എന്നറിയില്ല.<br /><br />ഡിക്രൂസിന്റെ ചോര കിനിയുന്ന മുഖം കനത്ത മൌനത്തിന്റെ മടിയിലേക്കു തൂങ്ങി കിടന്നു. മുഴുവനായി മുന്നോട്ട് നീട്ടി വെച്ച അയാളുടെ കാലുകളിലിരുന്ന് അമ്മിണി ഭേദ്യം തുടരുകയാണ്.<br /><br />"ഓ, തന്തയാണല്ലേ. ആരു പറഞ്ഞിട്ടാ നീ എന്നെ ഉണ്ടാക്കിയത്?" ചെരിപ്പു വീണ്ടും തൂങ്ങിക്കിടക്കുന്ന ഡിക്രൂസിന്റെ തലയെ ഉലച്ചു.<br /><br />വിജൃംഭിതമായ ക്ഷോഭത്താല്‍ ഡിക്രൂസ് വിറച്ചു. ഒറ്റപ്പിടുത്തത്തിനു അവളുടെ കഴുത്ത് ഞെരിച്ചു കൊല്ലാന്‍ വെമ്പുകയായിരുന്നു അയാള്‍. പക്ഷേ അയാളുടെ കൈകള്‍ പുറകിലേക്ക് കൂച്ചിക്കെട്ടിയിരുന്നു അമ്മിണി.<br /><br />"നീ പറയില്ലേടാ?" അമ്മിണിയുടെ കൈയിലെ ചെരിപ്പു വീണ്ടും പൊന്തി. താണു. ഡിക്രൂസിന്റെ തൂങ്ങിക്കിടക്കുന്ന മുഖമൊന്നുലഞ്ഞു. ഈളയും ചോരയും കലര്‍ന്ന് മടിയിലേക്കിറ്റി. ഉള്ളതപ്പടി പറഞ്ഞാല്‍ ഒരു പക്ഷേ ഇവള് തന്നെ വിട്ടേക്കുമോ?<br /><br />"നിന്റെ ആലോചന നല്ല വഴിക്കാണ്. വേഗം പറയെടാ പട്ടീ. "<br /><br />ഇവള്‍ക്കു തന്റെ മനസിലുള്ളതു പോലും അറിയാന്‍ കഴിയുന്നുണ്ടല്ലോ. പിന്നെന്തിനാ ഈ ഭേദ്യം?<br /><br />"ഞാന്‍ മാത്രം അറിഞ്ഞാല്‍ പോരല്ലോ. വേറേം നാലാളു അറിയണ്ടേ. പ്രത്യേകിച്ച് നിന്റെ പുന്നാര വായനക്കാര്‍. "<br /><br />'അപ്പോള്‍ അതാണ് നിന്റെ ലക്ഷ്യം. എന്നെ വായനക്കാരുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കണം. '<br /><br />"പ്രദര്‍ശിപ്പിക്കുമെഡാ. അതും തുണിയില്ലാതെ" ഡിക്രൂസ് വിയര്‍ത്തൊലിച്ചു.<br /><br />മേരി ഷെല്ലിയുടെ ഫ്രാങ്കന്‍സ്റ്റയീന്‍ വായിച്ചതിന്റെ ഓര്‍മ്മകള്‍ ഉണര്‍ന്നു. അതിനേക്കാള്‍ അപകടകരമായി തീര്‍ന്നല്ലോ തന്റെ പ്രവര്‍ത്തി എന്നു സ്വയം പരിതപിക്കുകയും ചെയ്തു.<br /><br />"ഒക്കെ അറിഞ്ഞിട്ടും നീ എന്തിനാടാ ഈ മറ്റേപ്പണിക്ക് ഒരുമ്പെട്ടത്?"<br /><br />എന്തിനായിരുന്നു? പണം? അതോ പ്രശസ്തിയോ? പ്രശസ്തി എന്നു പറയാമോ? നാലാളുടെ മുമ്പില്‍ ഞെളിഞ്ഞു നടക്കാനുള്ള ദുര്‍മോഹം. സ്വല്പ്പം കാലുവാരല്‍ തുടങ്ങിയ നമ്പറുകള്‍. ഒക്കെ കൂടെ വരുത്തി വെച്ച വിനയാണിത്.<br /><br />"ഇനിയും കണ്ണു തുറന്ന് ഇരുട്ടു നീക്കാനാവും. "<br /><br />അമ്മിണി തെല്ലു തളര്ന്നുവോ? തല്ലുന്നവനും തളരുമെന്നു എവിടെയാ വായിച്ചത്?<br /><br />"നിന്റെ ഒരു പരട്ടു കഥയിലാ"<br /><br />ഒരു രാത്രി ഉറക്കമിളച്ചിരുന്ന് എഴുതിയ തന്റെ കഥയിലേക്കു അമ്മിണി വിളക്കു തെളിക്കുകയാണ്.<br /><br />പെണ്ണും പുള്ളേരുമൊക്കെയായി സുഖമായി കഴിഞ്ഞു കൂടുന്ന കാലം. നിലാവുള്ള ഒരു രാത്രി സ്തംഭിച്ച വയറുമായി പുറത്തേക്ക് ഇരിക്കുമ്പോള്‍ ഓരിയിടാന്‍ ഉത്കടമായ ഒരാശ. അടക്കാനാവാതെ വന്നപ്പോള്‍ ഓരിയിട്ടു, ഉച്ചത്തില്‍. ദൂരെ നീലക്കുന്നുകളില്‍ അവ ചെന്നിടിച്ച് തിരിച്ചു വരുമ്പോള്‍ കൂടെയുണ്ട് കുറെ കുറുക്കന്മാര്. അതുവരെ കാണാത്തവ. ഒക്കെ കൂടെ തിണ്ണയില്‍ നിരന്നിരുന്ന് ഒരു റിലേ ഓരിയിടല്‍ ആയിരുന്നു പിന്നീട്.<br /><br />സഹികെട്ട കുടുംബം ഓടി അകന്നപ്പോള്‍ ഓരിയിടല്‍ രാവില്‍ നിന്നും പകലിലേക്കും പടര്‍ന്നു. ഒക്കെ കുറുക്കന്മാരല്ലേ, ഓരിയിടലിലെ ഓരോ കുതന്ത്രങ്ങളേയ്! എത്ര വേഗമാണ് താന്‍ അക്കാര്യത്തില്‍ എല്ലാവരേയും കവച്ചു വെച്ചത്! മറ്റു കുറുക്കന്മാരുമായി ഒരു വാക്കാല്‍ ഉടമ്പടി ഉണ്ടാക്കി. അല്പം കാശിറക്കിയാലും ആദ്യത്തെ ഓരിശ്രീ അവാര്‍ഡ് കൈക്കലാക്കി. പിന്നീടതു നിര്‍ത്തലാക്കാനുള്ള ബുദ്ധി കൂടെ കാണിച്ചതോടെ സാധാ ഡിക്രൂസ് ഓരിശ്രീ ഡിക്രൂസായി മാറി.<br /><br />അങ്ങിനെ തിളങ്ങി നില്ക്കുന്ന കാലത്താണ് മാതൃവാനം പത്രാധിപരുടെ ഫോണ്‍ വരുന്നത്. ഓണപ്പതിപ്പിലേക്ക് യുവ ഓരിയിടലിന്റെ ഒരു കലക്കന്‍ സാധനം വേണം.<br /><br />കഥയോ, നോവലോ? ഡിക്രൂസ് ഉഷാറായി.<br /><br />"എന്തായാലും നല്ല നീളം വേണം. പിന്നെ ഒരു കാര്യം കൂടെ, ഇത്തവണത്തേത് ഒരു സ്പെഷ്യല്‍ ഇഷ്യു ആണ്. 'പെണ്ണുങ്ങള് കലിതുള്ളും നൂറ്റാണ്ട് എന്നൊരു പാട്ട് കേട്ടിട്ടില്ലേ. അത്തരത്തിലൊന്ന്. "<br /><br />അങ്ങിനെയാണ് അമ്മിണി പിറക്കുന്നത്. ഉണ്ണിയാര്‍ച്ചയെ വെല്ലുന്ന ഉറുമിക്കടകന്റെ ലഹരിയില്‍ അമ്മിണി അടിച്ചു കയറുമ്പോള്‍ മാതൃവാനവും ഡിക്രൂസും വാനോളം ഉയരുകയായിരുന്നു. അടിച്ചൊതുക്കല്‍ ഒരു രോഗമായി അവളിലേക്കു പടര്‍ന്നു കയറി. ഡിക്രൂസിന് ഓരിയിടല്‍ എന്നതു പോലെ ഇന്ന് അവളും ഒരു രോഗത്തിനു അടിമയാണ്.<br /><br />കഥാകൃത്തിന്റെ രോഗങ്ങള്‍ക്കു മരുന്നുണ്ട്, പക്ഷേ കഥാപാത്രത്തിന്റെ രോഗത്തിനോ? പക്ഷിപ്പനി പോലെ പക്ഷികളില്‍ ഒതുങ്ങി നില്‍ക്കാതെ മനുഷ്യന്റെ ദൈനംദിന ജീവിതത്തിലേക്കു അതു കയറി വന്നാലോ? ദൈവമേ, ഓര്‍ക്കാന്‍ തന്നെ വയ്യ!<br /><br />"അതു ശരി, അപ്പോള്‍ ആ പന്നക്കഴുവേറികള്‍ക്കു വേണ്ടിയാണല്ലേ നീ എന്നെ തല്ലിപ്പടച്ചുണ്ടാക്കിയത്. അവര്‍ക്കിട്ടു നാല് താങ്ങിയിട്ടു വരാം. " അമ്മിണി ഒരു കാലിലും ഒരു കൈയിലും ചെരിപ്പുമായി ധൃതിയില്‍ നടന്നു.Jithendrakumar/ജിതേന്ദ്രകുമാര്‍http://www.blogger.com/profile/16439802522042719970noreply@blogger.com13tag:blogger.com,1999:blog-8309376469645997649.post-54545202373366537132008-04-30T09:24:00.000-07:002008-04-30T09:28:09.323-07:00അനുധാവനം (ചെറുകഥ)ചരല്‍ക്കുന്നു താണ്ടി വളവു തിരിഞ്ഞതും ഉഷയുടെ കണ്ണുകള്‍ പാഞ്ഞു, ആലിന് ചുവട്ടിലേക്ക്. ആശ്വാസം. അമല നില്‍ക്കുന്നുണ്ട്, തണലത്ത്.<br /><br />പക്ഷേ മുരുകന്റെ ചായക്കടയുടെ മുമ്പിലെ മരബെഞ്ചുകളില്‍ ബഷീറും വേണുവും ഇരിക്കുന്നില്ല. അതിനര്‍ത്ഥം അമല ഉടന്‍ ഓടിത്തുടങ്ങുമെന്നാണ്. ചെട്ടിക്കുളത്തുനിന്നുള്ള ഒന്നേകാല്‍ മണിക്കൂറിന്റെ ആ ഓട്ടം ടൌണിലാണ് അവസാനിക്കാറ്.<br /><br />നീണ്ട ഹോറണ്‍ മുഴങ്ങി. ഉഷയുടെ നടത്തം ചെറുക്കനെ ഒരോട്ടമായി.<br /><br />ഉഷ കയറിയതോടെ ബസ് ഉരുണ്ടുനീങ്ങി. മഴക്കാലത്ത് ഏതോ ട്രാക്റ്ററിന്റെ ചക്രം പുതഞ്ഞു രൂപം കൊണ്ട കുഴിയില്‍ക്കയറി ബസ് നല്ലപോലെ ഒന്നൊലുഞ്ഞു. പിന്നെ പിച്ച വെക്കാന്‍ തുടങ്ങിയ ഒരു കുട്ടിയെപ്പോലെ ബസ് അതിന്റെ യാത്ര തുടങ്ങി. പട്ടണത്തിലെ തിരക്കുകളിലേക്ക്, ബഹളങ്ങളിലേക്ക്, ധൃതികളിലേക്ക്, നിര്‍വികാരതകളിലേക്ക്.<br /><br />ബസില്‍ കുറച്ചു യാത്രക്കാര്‍ ഇരിക്കുന്നുണ്ട്. എല്ലാവരേയും ഉഷക്കറിയാം. അവര്‍ക്ക് ഉഷയേയും അറിയാമെന്നു അവരുടെ തുടര്‍ന്നുള്ള ചോദ്യങ്ങള്‍ തെളിയിക്കുന്നു.<br /><br />"ഉഷക്കുട്ടീന്ന് ബ്ളൂസ്റ്റാറില് പോയില്ലേ?" ഏറ്റവും പിന്നിലെ നീളന്‍ സീറ്റിനു മുന്നിലിട്ടിരിക്കുന്ന സ്റ്റെപ്പിനി ടയറില്‍ വാഴക്കുലകള്‍ നിരത്തി, അതേ ടയറിന്റെ വക്കത്ത് ചടഞ്ഞിരിക്കുന്ന തങ്കമ്മ കുശലങ്ങള്‍ക്കു തുടക്കമിട്ടു.<br /><br />"ഉഷക്ക് ഞായറാഴ്ച്ചയും വീട്ടിലിരുന്നൂടാന്ന് ണ്ട്വോ?" കണ്ണാശുപത്രിക്ക് പോണ രാമന് നായര്‍.<br /><br />"ഉഷങ്ക്ഡ് ഇരുന്നോളു, അതുവരെ മിണ്ടീം പറഞ്ഞും പോവാലോ" പരദൂഷണം പാര്‍വ്വതി തന്റെ ഉദ്ദേശ്യം മറച്ചു വെച്ചില്ല.<br /><br />കുറേ മുന്നിലൊരു ഒഴിഞ്ഞ സീറ്റില്‍ ഇരിപ്പുറക്കുന്നതു വരെ ചോദ്യങ്ങള്‍ ഉഷയെ അനുഗമിച്ചു.<br /><br />എല്ലാ ചോദ്യങ്ങള്‍ക്കും ഉഷയുടെ ഉത്തരം ഒരു ഇടത്തരം പുഞ്ചിരിയായിരുന്നു. ഉഷയുടെ മുഖത്തൊട്ടിച്ച ആ ചിരി അവള്‍ക്കു ദൈവം കൊടുത്തതാണ്, നുണക്കുഴിക്കും കവിളിലെ മറുകിനോടുമൊപ്പം. ഒരിക്കലും അസ്തമിക്കാത്ത ആ ചിരി ഒരു കണ്ണാടിച്ചിരിയാണെന്ന് കുറേക്കാലം കോളേജില്‍ അവളുടെ പുറകെ നടന്ന ശിവരാമന് ഒരിക്കല്‍ പറയുകയുണ്ടായിട്ടുണ്ട്. അതേ ചിരിയാണ് അതിനും മറുപടിയായി അവള് കൊടുത്തത്. 'ഒരു പെണ്‍കുട്ടിയെങ്കിലും തന്നെ സ്നേഹിച്ചിരുന്നെങ്കില്‍!' എന്ന ഉത്ക്കടമായ അഭിവാഞ്ചയുമായി കോളേജില്‍ കറങ്ങി നടക്കുന്നതിനിടയിലാണ് ശിവരാമന് ഉഷയുടെ പുഞ്ചിരിയില്‍ തടഞ്ഞു വീണത്. സ്നേഹം പെയ്യുന്ന പുഞ്ചിരി. അതോ കാമം കണ്ണിറുക്കുന്ന വശ്യച്ചിരിയോ? അറിയാതെ അവന് ആ പുഞ്ചിരിയെ അനുധാവനം ചെയ്തു.<br /><br />ഒരു ദിവസം ഒരു കൊച്ചു കാര്യത്തിന് ശിവരാമന് ദേഷ്യപ്പെട്ടപ്പോള്‍ ഉഷയുടെ ചിരിയില്‍ ദേഷ്യം. അത്രയ്ക്കത്ര! ശിവരാമന് അതിശയിച്ചു പോയി. അപ്പോള്‍ ഉഷയുടെ ചിരിയിലും അതേ അതിശയം! പിന്നീട് പലപ്പോഴായി നീരസം, നിര്‍വികാരത, വെറുപ്പ്, എല്ലാം ആ പുഞ്ചിരിയില്‍ തെളിഞ്ഞപ്പോള്‍ ശിവരാമന് അതൊരു പിടികിട്ടാച്ചിരിയായി മാറി. എത്ര മേക്കപ്പ് ചെയ്താലും കരിങ്കുരങ്ങിന്റെ വംശപരമ്പരയെ ഓര്‍മ്മിപ്പിച്ചുകൊണ്ട് തന്റെ രൂപം കണ്ണാടിയില്‍ തെളിയുന്നതുപോലെ വെറുമൊരു കണ്ണാടിച്ചിരി മാത്രമായിരുന്നോ അത്. ശിവരാമന് തന്നോടു തന്നെ പുച്ഛം തോന്നി. അപ്പോള്‍ ഉഷയുടെ ചിരിയിലും പുച്ഛം നുരഞ്ഞു. പിന്നീടൊരിക്കലും ശിവരാമന് ഉഷയുടെ മുഖത്തേക്കു നോക്കിയിട്ടില്ല.<br /><br />എന്നാല്‍ സുഹൃത്തുക്കള്‍ക്കോ, ഉഷ എന്നും പുഞ്ചിരിക്കുന്ന ഒരു സൌഹൃദം മാത്രം.<br /><br />ബഷീറും ബസ്സിന്റെ വശത്തെ കണ്ണാടി പിന്നിലിരിക്കുന്ന ഉഷയെ ലക്ഷ്യമാക്കി തിരിച്ചിട്ടില്ല. ആ കണ്ണാടിച്ചിരി അവനേയും കുഴക്കുന്നുണ്ടെന്നു തീര്‍ച്ച.<br /><br />പക്ഷേ ഇപ്പോള്‍ ഉഷയുടെ ചിരിയില്‍ കണ്ണു വിടര്‍ത്തുന്നത് അത്ഭുതം. കഴിഞ്ഞ സ്റ്റോപ്പില്‍ നിന്നു കയറിയ ഒരു യുവാവിന്റെ മുഖത്ത് ആ കണ്ണാടിച്ചിരി കണ്ടതാണ് ഉഷയെ അത്ഭുതപ്പെടുത്തിയത്. ആ ചിരി?? ഉഷ സംശയിച്ചപ്പോള്‍ യുവാവിന്റെ മുഖത്തും സംശയം. പിന്നെ അത് കൌതുകമായി, കുശലമായി, സൌഹൃദമായി... വേണ്ട, ഇനി മുന്നോട്ടു പോകണ്ടാ. ആ ചിരിയില്‍ പ്രേമം വിടര്ന്നാലോ?<br /><br />ഉഷ പുറത്തേക്കു നോക്കി. മിന്നി മറയുന്ന വീടുകളും, പാടങ്ങളും, വൃക്ഷങ്ങളും... ബസ് ബൈപ്പാസിലൂടെ പറപറക്കുകയാണ്. എതിര്‍വശത്തുനിന്നും കടന്നു പോകുന്ന വാഹങ്ങള്‍ക്ക് രൂപമോ നിറമോ ഒന്നും തന്നെയില്ല. ത്സീം.... ത്സീം.... എന്ന ശബ്ദം മാത്രം. ഉഷക്കല്‍പം പേടി തോന്നി. ഇന്നലെ പത്രത്തില്‍ കണ്ടത്... മരണം വാരി വിതറിയ പട്ടിക്കാട് ബസ്സപകടം. തൃശൂര്‍ക്കും പാലക്കാട്ടേക്കുമുള്ള ബസ്സുകള്‍ നേര്‍ക്കുനേര്‍ ഇടിച്ചു തകര്‍ന്ന ചിത്രം. ഉഷ അറിയാതെ മുഖം തിരിച്ചു.<br /><br />യുവാവിന്റെ ചിരിയിലും ഭീതി കൂടുകൂട്ടിയിട്ടുണ്ടോ? മാത്രമല്ല, അയാള്‍ ഇപ്പോള്‍ തന്റെ തൊട്ടടുത്തുള്ള സീറ്റിലാണ് ഇരിക്കുന്നത്.<br /><br />ഉഷ ചുറ്റും കണ്ണോടിച്ചു. ഇല്ല, അറിയുന്ന ആരുമില്ല. ശങ്കരിയും രാമന് നായരുമൊക്കെ ഇറങ്ങി പോയിരിക്കുന്നു. ഉഷ മുന്നിലെ സീറ്റിലേക്ക് തല ചായ്ച്ച് കണ്ണുകള്‍ ഇറുക്കിയടച്ചു.<br /><br />"സ്റ്റാന്‍ഡ്... സ്റ്റാന്‍ഡ്.... സ്റ്റാന്‍ഡ് ഒക്കെ എറങ്ങ്വാ..." കണ്ടക്ടറുടെ ഉയരുന്ന ശബ്ദം ഉഷയെ ഉണര്‍ത്തി. ഇറങ്ങുമ്പോള്‍ ഉഷ ഭീതിയോടെ ചുറ്റും നോക്കി. ഇല്ല, അയാളെ എങ്ങും കാണുന്നില്ല. ഉഷക്ക് ശ്വാസം നേരെ വീണു.<br /><br />"ചെട്ടിക്കുളം... ചെട്ടിക്കുളം...." കണ്ടക്ടര്‍ കിടന്നു കാറുകയാണ്. ഉഷക്ക് അയാളോടു സഹതാപം തോന്നി. അവസാനിക്കാത്ത ഒരേ യാത്ര. ചെട്ടിക്കുളം... സ്റ്റാന്‍ഡ്... ചെട്ടിക്കുളം...<br /><br />ഉഷ കുട നിവര്‍ത്തി. കുടയ്ക്കു മുകളില്‍ ഉച്ച വെയിലു കത്തി. വാഹനങ്ങളുടെ ഹോറണും ചീറ്റലും... എങ്ങും ബഹളം. ഉഷയുടെ കാലുകളില്‍ ധൃതിയുടെ കടിഞ്ഞാണ്‍ അയഞ്ഞു.<br /><br />ഇരുമ്പു ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ട് അമ്മായി വരാന്തയിലേക്കിറങ്ങി വന്നു. താഴത്തെ കൊമ്പില്‍ തൂങ്ങി നില്ക്കുന്ന പച്ചമാങ്ങകള്‍ കുടക്കാലുകൊണ്ട് പറിക്കാനുള്ള അമ്മാവന്റെ യത്നം തന്നെ കണ്ടതിനുശേഷവും തുടരുകയാണ്.<br /><br />"ദ് ആരാദ്!! ഇങ്ങ്ട്ട്ള്ള വഴിയൊക്കെ ഇപ്പ്ളും ഓര്‍മ്മേണ്ടോ?" അമ്മായിയുടെ വാക്കുകളില്‍ അതിശയം, സന്തോഷം, പരിഭവം, അന്വേഷണം, സ്നേഹം എല്ലാം അളവില്ലാതെ തുളുമ്പി.<br /><br />ഉച്ചയൂണിന് വിഭവങ്ങളേറെയുണ്ടായിരുന്നില്ലെങ്കിലും വാത്സല്യത്തിന്റെ രുചി ആവോളം കഴിച്ചു. യാത്രാക്ഷീണം പതുക്കെ ശരീരത്തെ കീഴടക്കിത്തുടങ്ങി. മയക്കം കണ്ണുകളില്‍ തൂങ്ങി.<br /><br />"മതി നിന്റെ വര്‍ത്തമാനം. അവളിത്തിരി നേരം ഉറങ്ങട്ടെ. മീനച്ചൂടിലെ യാത്രയല്ലേ, നല്ല ക്ഷീണം ണ്ട്വാവും." അമ്മാമന് ആഴ്ച്ചപ്പതിപ്പു മറിച്ചു കൊണ്ട് അമ്മായിയെ ശാസിച്ചു.<br /><br />"തെക്കേ മുറീലും വടക്കേ തളത്തിലും ഒക്കെ ഓരോ സാധനങ്ങളിട്ട് അലങ്കോലായി കിടക്ക്വാ. അച്ഛന്റെ മുറീല് വിരിക്കട്ടെ?" എവിടെയെങ്കിലും ഒന്നു നടുനിവര്‍ത്താല്‍ മതി എന്നു തോന്നിയതുകൊണ്ട് ഉഷ അമ്മായിയോട് ഒന്നും പറഞ്ഞില്ല.<br /><br />"അച്ഛന് മരിച്ചിട്ട് കൊല്ലം തികയാണ് മേടത്തില്. അന്നു നിങ്ങളാരും വരാഞ്ഞപ്പോ എഴുതി തള്ളീല്ലേ ന്ന് സങ്കടപ്പെട്ടു. പിന്ന്യേം കൊറേ കഴിഞ്ഞാ അറിഞ്ഞത്, ഉഷേടെ അമ്മടെ ഓപ്പറേഷന്.. പാവം ഒരുപാട് കഷ്ടപ്പെട്ടോ ആരൂല്ല്യാണ്ടെ?" വിരിപ്പ് മാറ്റി വിരിച്ച് പോകുമ്പോള്‍ അമ്മായിയുടെ കണ്ണ് നനഞ്ഞിരുന്നു.<br /><br />വാതില്‍ കുറ്റിയിട്ട് ഫാന്‍ മീഡിയത്തിലിട്ട് ഉഷ കിടന്നു. കിടന്നപാടെ ഉറക്കത്തിലേക്ക് ആണ്ടുപോയി.<br /><br />ഉറക്കത്തിന്റെ ആഴങ്ങളില്‍ എവിടെയോ വെച്ച് കറണ്ടു പോയി. ഫാന്‍ നിലച്ചു.<br /><br />ഞെട്ടി കണ്ണുതുറന്ന ഉഷ ഒരു നടുക്കത്തോടെ കണ്ടു, നടുക്കം പ്രകടമായ ചിരിയുമായി ആ യുവാവ്... അവളുടെ കൂടെ അതേ കട്ടിലില്‍...Jithendrakumar/ജിതേന്ദ്രകുമാര്‍http://www.blogger.com/profile/16439802522042719970noreply@blogger.com9tag:blogger.com,1999:blog-8309376469645997649.post-78306101018070809592008-04-13T04:41:00.000-07:002008-04-15T10:00:15.054-07:00രാത്രി വണ്ടിയിലെ യാത്രക്കാരനും കൂട്ടുകാരിയുംനനുക്കെ മഴ ചാറുന്നുണ്ട്. പക്ഷേ ആരും അതു കാര്യമാക്കുന്നില്ല. പത്രമോ മാസികയോ തലയ്ക്കു മുകളില്‍ ചരിച്ചു പിടിച്ചു കൊണ്ട് പ്ളാറ്റ് ഫോമിലേക്കു വന്നെത്തുന്നവരാണേറെയും. കുട മടക്കി കക്ഷത്തു വെച്ചവരുമുണ്ട് അക്കൂട്ടത്തില്‍.<br /><br />മഴക്കു ജാള്യം തോന്നിക്കാണണം, പമ്മിയൊളിച്ചു മേഘക്കീറിനു പിന്നില്‍. ആരും അതു കണ്ടില്ല. എങ്ങിനെ കാണും? വെളിച്ചമൊളിച്ച രാത്രിയല്ലേ. കൂട്ടിനു പവര്‍കട്ടും.<br /><br />ഘടികാരത്തിനു പെട്ടെന്നൊരു ബോധോദയം. ഒന്നും ഉള്ളില്‍ വെക്കുന്ന പതിവ് മൂപ്പര്‍ക്കില്ലല്ലോ. തണ്റ്റെ പുത്തന്‍ അറിവ് ഉടന്‍ വിളിച്ചോതി. നീണ്ട പത്തു മുഴക്കങ്ങളിലൂടെ.<br /><br />ചുമരില്‍ കുരിശ്ശിലേറ്റിയ കറുത്ത പെട്ടി ചിരട്ടത്തൊണ്ട തുറന്നു. ചകിരി ശബ്ദം കയറുപോലെ പിരിഞ്ഞു നീണ്ടു. പല തവണ. പല ഭാഷയില്‍.<br /><br />"യാത്രക്കാരുടെ ശ്രദ്ധക്ക്. തിരുവനന്തപുരത്തു നിന്നും പാലക്കാട് വരെ പോകുന്ന ട്രെയിന്‍ നമ്പറ് ആറ് മൂന്ന് നാല് മൂന്ന് അമൃതാ എക്സ്പ്രസ്സ് പത്തു മണി അമ്പത് മിനുട്ടുകള്‍ക്ക് മൂന്നാമത്തെ പ്ളാറ്റ് ഫോമിലേക്കു എത്തിച്ചേരുമെന്നു പ്രതീക്ഷിക്കുന്നു. യാത്രിഗണ്‍ കൃപയാ ധ്യാന്‍ ദേ....... "<br /><br />ശ്രദ്ധ ഉണര്‍ന്നു. ധൃതി ഉണര്‍ന്നു. ഒച്ച ഉണര്‍ന്നു. മഴ ഉണര്‍ന്നു. എത്തേണ്ടിടത്തിന്റെ ഒാര്‍മ്മകള്‍ ഉണര്‍ന്നു. ഉറക്കം വീണ്ടും ഉറങ്ങാനായി ഉണര്‍ന്നു. നിശബ്ദതയുടെ താരാട്ടു കേട്ടുറങ്ങാന്‍.<br /><br />എത്രയേറെ ഉറക്കങ്ങളാണാ മുറിയില്‍ വിശ്രമിക്കുന്നത്! എന്തൊക്കെത്തരം ഉറക്കങ്ങള്‍! നിശബ്ദമായത്. കുറുങ്ങുന്നത്. മുരളുന്നത്. തറയില്‍ വളഞ്ഞത്. ബെഞ്ചില്‍ നിവര്‍ന്നത്. പെട്ടിപ്പുറത്തേക്ക് ഒടിഞ്ഞത്. ബാഗിലേയ്ക്ക് തല ചായ്ച്ചത്. മുന്‍സീറ്റിലേക്കു ചാഞ്ഞത്. കണ്ണടച്ചത്. തുറന്നത്. പാതിയടച്ചത്. അനുനിമിഷം പെറ്റു പെരുകുന്ന എണ്ണമറ്റ ഉറക്കങ്ങള്‍. എങ്ങും മുഷിഞ്ഞ ഉറക്കത്തിന്റെ വാട.<br /><br />വസ്ത്രങ്ങളും മുഷിഞ്ഞു ചുളിഞ്ഞവയാണെങ്ങും. തീരെ തിളക്കമില്ലാത്തവ. തിളക്കമുള്ളതായി ?? ഒന്നുണ്ട്. കറുത്ത ബാഗിനെ പാതിമൂടിയ പട്ടുപ്പാവാട. മഞ്ഞക്കസവുള്ള ചുവന്ന പാവാട. അതിനു താഴേ ബാഗിനിരുവശവുമായി രണ്ടു പൊന്‍പാദസരങ്ങള്‍ പുല്കിയ മാന്തളിറ്‍ കണങ്കാലുകള്‍. തീര്‍ന്നു. മറ്റൊന്നുമില്ല അവിടെ തിളക്കമുള്ളതായി. ഉറക്കത്തിനു പോലുമുണ്ട്, ഒാര്‍മ്മയുടെ കറ.<br /><br />ഘടികാരം വീണ്ടും ഉണര്‍ന്നു. പുതിയ കണ്ടെത്തല്‍ ഒറ്റ മുഴക്കത്തിലൂടെ ഉദ്ഘോഷിച്ചു. ഉറക്കം പരക്കെ ഞെട്ടി. സ്വപ്നങ്ങള്‍ മുറിഞ്ഞു. അങ്ങിങ്ങ് കോട്ടുവായ കാറ്റ് ഊതി. ദൂരെയൊരു ജൂസറിന്റെ രോദനം. നടന്നകലുന്ന ചെരുപ്പ് നേറ്‍ത്തു നേറ്‍ത്തില്ലാതാകുന്ന താളം.<br /><br />ചൂളം വിളി കാറ്റിലലിഞ്ഞു ചേരുന്ന സംഗീതം. ചക്രങ്ങളുടെ കരുത്തില്‍ ഞെരിയുന്ന പാളങ്ങളുടെ കിരുകിരുപ്പ്. എല്ലാം മഴയുടെ സാന്ത്വനത്തിലലിഞ്ഞു മണ്ണിലമരുന്ന ഗന്ധം. പോയത് ഗൂഡ്സ് വണ്ടിയെന്നു കണ്ണുതുറക്കാത്ത ബോധം പറഞ്ഞു. പറഞ്ഞില്ലെങ്കിലും അറിയാമായിരുന്നു. വര്‍ത്തമാന തേനീച്ചക്കൂടിന്റെ മുഴക്കമില്ലായ്മയില്‍ നിന്ന്. പാദന്യാസങ്ങളുടെ അഭാവത്തില്‍ നിന്ന്. ചായ, കാപ്പി ബഹളങ്ങളുടെ ഉണരായ്മയില്‍ നിന്ന്.<br /><br />ഉണറ്ന്നത് ഏതോ കുഞ്ഞിത്തൊണ്ട. ദാഹത്താലാവാം. വിശപ്പു കൊണ്ടാവാം. മൂട്ട കടിയാലാവാം. അല്ലെങ്കില്‍ മൂത്ര സഞ്ചി നിറഞ്ഞിട്ടാവാം.<br /><br />മൂത്രപ്പുര വാതില്ക്കല് നാണയത്തുട്ടുകളിലേക്കു കെട്ടുവീണ ഉറക്കം. ബോധത്തിന്റെ തിരിയിലെവിടെയോ നനവ്. തോന്നലാണോ? എങ്ങോ വാതില്‍പ്പാളികള്‍ കരയുന്നുണ്ട്. പാട്ടയില്‍ വെള്ളം ചിരിക്കുന്നുണ്ട്. നാണയത്തുട്ട് മേശമേലിട്ടപ്പോള്‍ കെട്ടുവീണ ഉറക്കം ഞെട്ടി.<br /><br />കറുത്ത പെട്ടിയുടെ തൊണ്ട കാറി. "യാത്രക്കാരുടെ ശ്രദ്ധക്ക് .. " ആകാംക്ഷയുടെ കണ്ണുകള്‍ തുറന്നു. പ്രതീക്ഷയുടെ കാതുകള്‍ കൂര്‍ത്തു. "... അമൃതാ എക്സ്പ്രസ് പന്ത്രണ്ടു മണി അമ്പത്തഞ്ചു മിനിട്ടുകള്‍ക്ക് മൂന്നാമത്തെ പ്ളാറ്റ്ഫോമിലേക്ക്.... "<br /><br />ഉണര്‍വിന്റെ കണ്ണുകള്‍ അടഞ്ഞു. ബോധത്തിന്റെ കൂര്‍ക്കം വലി ഉയറ്ന്നു. അറിവ് ഉറക്കത്തിലാണ്ടു. പ്രജ്ഞയുടെ സ്വയമലിഞ്ഞില്ലാതാകുന്ന ഗാഢ നിദ്ര.<br /><br />മഴയിലുണറ്‍ന്ന പാളങ്ങള്‍. പാളത്തിലുറങ്ങുന്ന ഒരു ഗൂഡ്സ് സുന്ദരി. മൈഥുനേച്ഛയില്‍ വന്നു മുട്ടിയ മുട്ടാളന്‍ എന്ജിന്. വിജൃംഭിതമായ കാമത്തിന്റെ വന്യമായ മുഴക്കത്തില്‍ പ്ളാറ്റ്ഫോം വിറച്ചു.<br /><br />മഴ ഞെട്ടി. ഉറക്കം ഞെട്ടി. പാളത്തിലേക്കു പായുന്ന കണ്ണുകള്‍. കറുത്ത പെട്ടിയിലേക്കു കൂര്‍പ്പിക്കുന്ന കാതുകള്‍. പരതുന്ന കൈകള്‍. ചടുലമാകുന്ന കാലുകള്‍. അനങ്ങുന്ന ബാഗുകള്‍. നിരങ്ങുന്ന പെട്ടികള്‍. പ്രസരിപ്പിന്റെ പാദസരങ്ങള്‍.<br /><br />ആരോ വാതില്‍ തള്ളിത്തുറന്നു. ഈറനുടുത്ത കാറ്റാണ്. മഴയുടെ മണം മടിക്കുത്തില്‍ ഒളിപ്പിച്ചത്.<br /><br />മുകളില്‍ അപ്പോഴും പങ്കയുടെ പടപടപ്പ്. ചുമരിലുറങ്ങുന്ന ഘടികാരത്തിന്റെ ഹൃദയമിടിപ്പ്. കറുത്ത പെട്ടിയുടെ പിറുപിറുപ്പ്. കാത്തിരുപ്പിന്റെ അറുമുഷിപ്പ്. ഘടികാരം വീണ്ടും മുഴങ്ങി. രണ്ടു നീണ്ട മുഴക്കങ്ങള്‍. അതിനിടയിലും ഉറക്കം ഒളിച്ചിരിപ്പുണ്ടോ?<br /><br />കറുത്തപെട്ടി പിറുപിറുത്തു. "യാത്രക്കാരുടെ ശ്രദ്ധക്ക്. തിരുവനന്തപുരത്തു നിന്നും പാലക്കാട് വരെ പോകുന്ന ട്രെയിന്‍ നമ്പറ് ആറ് മൂന്ന് നാല് മൂന്ന് അമൃതാ എക്സ്പ്രസ്സ് മൂന്ന് മണി മുപ്പത്തഞ്ചു മിനുട്ടുകള്‍ക്ക് മൂന്നാമത്തെ പ്ളാറ്റ് ഫോമിലേക്കു എത്തിച്ചേരുമെന്നു പ്രതീക്ഷിക്കുന്നു. യാത്രിഗണ്‍ കൃപയാ ധ്യാന്‍ ദേ....... "<br /><br />കറുത്തപെട്ടിയുടെ താഴെയിരുന്നുറങ്ങുന്ന പാറ്റ. പെട്ടിക്കു മുകളില്‍ ഉറങ്ങാത്ത പല്ലി. ഒന്നു വെട്ടിച്ചാടിയ പല്ലിയുടെ വായില്‍ പിടയ്ക്കുന്ന പാറ്റ. വേദന വിഴുങ്ങുന്ന പാറ്റ. വെളിപാടു പോലെത്തുന്ന അതിന്റെ അറിവുകള്‍.<br /><br />ചെയ്യേണ്ടത് ചെയ്തില്ലെന്ന അറിവ്. പലതും ചെയ്യാമായിരുന്നെന്ന അറിവ്. ഇനിയൊന്നും ചെയ്യാനാവില്ലെന്ന അറിവ്. ചെയ്തിട്ടും പ്രയോജനമില്ലെന്ന അറിവ്. നിസ്സഹായതയെ ഗര്‍ഭം ധരിച്ച അനേകം അറിവുകള്‍. ഒപ്പം രാത്രിവണ്ടി വന്നെത്തിയെന്ന തിരിച്ചറിവും.<br /><br />വണ്ടിയില്‍ കയറിപ്പറ്റാന്‍ എന്തൊരു തത്രപ്പാട്! പിന്നെ.... ഇരുളിന്റെ തുരങ്കത്തിലലിയുന്ന വണ്ടിയില്‍, മറുവശത്തെ വിസ്മയങ്ങള്‍ക്കായി അയാള്‍ തനിച്ച്...? അല്ല, അയാളുടെ ഒരേയൊരു കൂട്ടുകാരിയുമൊത്ത്....Jithendrakumar/ജിതേന്ദ്രകുമാര്‍http://www.blogger.com/profile/16439802522042719970noreply@blogger.com36tag:blogger.com,1999:blog-8309376469645997649.post-85569798861629333572008-03-24T11:13:00.000-07:002008-03-24T11:24:34.644-07:00തുമ്പിക്കൈകള്‍ മുളയ്ക്കുന്നത്അസാധാരണമായ, കേട്ടുകേള്‍വി പോലുമില്ലാത്ത ഒരു അത്ഭുതം സന്ദീപ് കുമാറിന്റെ ജീവിതത്തിലേക്കു തലനീട്ടിയ ദിവസമായിരുന്നു അത്.<br /><br />എന്നത്തേയും പോലെ അന്നും അമ്മയുടെ ഇടതടവില്ലാത്ത ഉപദേശങ്ങളും ശകാരങ്ങളും കേട്ട് പൊറുതിമുട്ടിയപ്പോഴാണ് സന്ദീപ് ഉറക്കം മതിയാക്കാന്‍ തീരുമാനിച്ചത്. ജനലഴികളൊടു സദാ സല്ലപിച്ചു നില്ക്കുന്ന ചാമ്പക്കാ മരത്തിന്റെ ശിഖരങ്ങള്‍ക്കിടയിലൂടെ പാളി നോക്കുന്ന സൂര്യനും ആ തീരുമാനത്തെ ചൂടായി പിന്താങ്ങിയിരുന്നു.<br /><br />പ്രഭാത കൃത്യങ്ങള്‍ കഴിഞ്ഞെത്തുമ്പോള്‍ ക്ളോക്ക് ഇരട്ടി വേഗത്തിലോടുകയാണ്. ഒരു കക്ഷണം പുട്ട് കടലക്കറിയോടൊപ്പം അകത്താക്കി. ഒരു നേന്ത്രപ്പഴം കൂടെ ചെന്നപ്പോള്‍ ഏമ്പക്കം പുറത്തു ചാടി. ബൈക്കു സ്റ്റാര്‍ട്ട് ചെയ്ത് കോളേജിലേക്കു പറന്നു. എല്ലാം തികച്ചും സാധാരണം.<br /><br />കോളേജു ലൈബ്രറിയുടെ മുന്നില്‍ ബൈക്കു നിന്നു. ബെല്ലടിച്ചിട്ടില്ല. മരത്തണലില്‍ അമനും അക്ഷയും അരുണ്‍പിള്ളയും ഇരിക്കുന്നുണ്ട്. ഹീറോ ഹോണ്ടായുടെ പുതിയ മോഡല്‍ ബൈക്കാണ് ചര്‍ച്ചാ വിഷയം. തെല്ലകലെ ബിന്ദു തരകന്, ആശാ മാത്യു, അംബികാ വിജയന് ഒക്കെ വട്ടം കൂടി നില്പുണ്ട്. ഉള്ളിലൊതുങ്ങാത്ത ആശയുമായി പൊരുതുന്ന ജീന്‍സും ടോപ്പും. അതു രജനീകാന്തിന്റെ സിനിമയിലെ പുതുമുഖനായികയുടെ വേഷവിധാനവുമായി താരതമ്യം ചെയ്യപ്പെടുന്നതിനിടയില്‍ ബെല്ലടിച്ചു. പെണ് കുട്ടികള്‍ ധൃതി പിടിച്ചും ആണ് കുട്ടികള്‍ ഇതൊന്നും തങ്ങള്‍ ക്കു ബാധകമല്ല എന്ന മട്ടിലും ക്ളാസുകളിലേക്കു നടന്നു.<br /><br />ആനി ടീച്ചര്‍ ക്ളാസിലെത്തിക്കഴിഞ്ഞിരുന്നു. തിരിഞ്ഞു നിന്ന് തലേന്നു ഫിസിക്സ് ടീച്ചര്‍ ബ്ളാക്ക് ബോര്‍ഡില്‍ ചിക്കിപ്പരത്തിയ ന്യൂട്ടന്റെ സിദ്ധാന്തങ്ങള്‍ തുടച്ചു മാറ്റുകയാണ് ടീച്ചര്‍. ടീച്ചര്‍ ധരിച്ചിരിക്കുന്ന സാരി കൊള്ളാമെന്നു പിന്‍സീറ്റിലേക്കു നടക്കുന്നതിനിടയില്‍ സന്ദീപ് ആംഗ്യ ഭാഷയില്‍ അവതരിപ്പിച്ചു. ദിവ്യ എഴുന്നേറ്റു നിന്ന് തള്ള വിരലിന്റേയും ചൂണ്ടു വിരലിന്റേയും തലപ്പുകള്‍ മുട്ടിച്ചു 'അടിപൊളി'യെന്നു സെക്കന്‍ഡു ചെയ്തതോടെ ചിരി പല ചുണ്ടുകളും ഭേദിച്ചു പുറത്തു ചാടി. പിന്നിലെ റിയാക്ഷന് ആനി ടീച്ചര്‍ അറിഞ്ഞെങ്കിലും ബുദ്ധിപൂര്‍വ്വം അവഗണിച്ചു തന്റെ ആക്ഷന്‍ തുടര്‍ ന്നു.<br /><br />ഒന്നും അറിഞ്ഞില്ലെന്ന മട്ടില്‍ സന്ദീപ് കെമിസ്റ്റ്രീ ക്ളാസിന്റെ പിന്‍സീറ്റിലേക്കു പതുക്കെ നടന്നു. ഇപ്പോഴും എല്ലാം തികച്ചും സാധാരണം.<br /><br />അല്ലെങ്കില്‍ത്തന്നെ അടുത്ത നിമിഷം അസാധാരണമായെന്തങ്കിലും സംഭവിക്കുമെന്ന് ആരും കരുതാറില്ലല്ലോ. അതിനു വേണ്ടി തയ്യാറെടുക്കാറുമില്ല.<br /><br />അതുകൊണ്ടാണ് സീറ്റിലിരുന്ന സന്ദീപ് ഷോക്കടിച്ചതു പോലെ ചാടി എഴുന്നേറ്റത്. ന്യൂട്ടന് പോലും ഊഹിക്കാത്ത വിധം ശക്തമായ റിയാക്ഷന്. സീറ്റിലൊന്നു നല്ല പോലെ നിരീക്ഷിച്ച ശേഷം വീണ്ടും ഇരുന്നു. ഇത്തവണ വളരെ പതുക്കെ. സീറ്റിനെപ്പോലും നോവിക്കാതെ. സന്ദീപ് കണ്ണുകള്‍ തിരുമ്മി. സ്വപ്നമല്ല. പക്ഷേ സ്വപ്നം പോലും വിഭാവനം ചെയ്യാത്ത കാര്യമാണ് സംഭവിച്ചിരിക്കുന്നത്. ചുറ്റും കണ്ണോടിച്ചു ആരും ശ്രദ്ധിക്കുന്നില്ലെന്നു ഉറപ്പു വരുത്തിയ ശേഷം അല്പം ചരിഞ്ഞിരുന്ന് ആസനത്തില്‍ തടവി നോക്കി. എന്തോ നീണ്ട് ഉരുണ്ട്.....<br /><br />ജീന്‍സിന്റെ മുന്പോക്കറ്റിലൂടെ കയ്യിട്ട് പരതി. ശൂന്യം. ഉരുകിയൊലിക്കുന്ന ലാവയുടെ കെമിസ്റ്റ്രീ ക്ളാസ് കഴിയേണ്ട താമസം, സന്ദീപ് ബൈക്കില്‍ ചാടിക്കയറി ചരിഞ്ഞിരുന്ന് വീട്ടിലോട്ടു കത്തിച്ചു വിട്ടു. ദിവ്യയോടു പറയാതെ. അവള്‍ക്കൊരു എസ് എം എസ് പോലും അയക്കാതെ.<br /><br />വീട്ടു മുറ്റത്തെത്തേണ്ട താമസം, ബൈക്ക് മുറ്റത്തിട്ട് ഉമ്മറത്തേക്കു ചാടിക്കയറി. അച്ഛന് ബാങ്കിലേക്കും അമ്മ സ്ക്കൂളിലേക്കും പോയിക്കഴിഞ്ഞിരുന്നു. ആന്തൂറിയത്തിന്റെ ചട്ടിക്കടിയില്‍ നിന്നും താക്കോലെടുത്തു വാതില്‍ തുറന്നു.<br /><br />കുളിമുറിയിലെ വലിയ കണ്ണാടി കൊണ്ടുവന്ന് സോഫയില്‍ വെച്ചു. ലൈറ്റുകള്‍ തെളിച്ചു. ജീന്‍സ് വലിച്ചഴിച്ചു. പിന്നെ അടിവസ്ത്രവും. കണ്ണാടിയില്‍ കണ്ട കാഴ്ച !!! ആരും ഒരിക്കലും കണ്ടിട്ടില്ലാത്ത, വിഭാവനം ചെയ്തിട്ടില്ലാത്ത, കേട്ടുകേള്‍വി പോലുമില്ലാത്ത കാര്യമാണു നടന്നിരിക്കുന്നത്. ജൂനിയര്‍ സന്ദീപ് തന്റെ മുന്‍സീറ്റു വിട്ട് പിന്‍സീറ്റിലേക്കു മാറിയിരിക്കുന്നു!!<br /><br />തെല്ലിട സ്തബ്ധനായി നിന്ന സന്ദീപ് സോഫയിലേക്കു കുഴഞ്ഞു വീണു. മണിക്കൂറുകളോളം അങ്ങിനെ കിടന്നു. ആത്മഹത്യ ആദ്യമായി സന്ദീപിന്റെ മനസില്‍ തലപൊക്കി. ഉടന്‍ ജീവിക്കാനുള്ള ആഗ്രഹം ഇരട്ടി ശക്തിയില്‍ അതിനെ ചവിട്ടി താഴ്ത്തുകയും ചെയ്തു. കിടപ്പ് ഒന്നിനും ഒരു പരിഹാരമല്ലെന്നു മനസിലാക്കിയ സന്ദീപ് എഴുന്നേറ്റു. ടോയ്ലെറ്റില് ചെന്നു തിരിഞ്ഞു നിന്ന് ഒന്നാം നമ്പര്‍ നടത്തി. കോളേജിലെ മൂത്രപ്പുരയില്‍ വെച്ചാണിത് ചെയ്തതെങ്കില്‍....? ഹൊ, ഒാറ്ക്കാന് തന്നെ വയ്യ. ദിവ്യ അറിഞ്ഞാല്‍... !!<br /><br />എരിപൊരി കൊള്ളുന്ന ചിന്തകളുടെ വറവില്‍ രാത്രി തീരെ ഉറങ്ങിയില്ല. എങ്കിലും സമയത്തിനു എഴുന്നേറ്റു തയ്യാറായി. വീട്ടിലിരുന്നാല്‍ എന്താ അസുഖമെന്നാവും. ഡോക്ടറോട് പോലും പറയാന്‍ കൊള്ളാവുന്ന അസുഖമാണോ ഇത്?<br /><br />ക്രിക്കറ്റ് . പാഡുകള്‍ മുറിച്ച് തുടയ്ക്കു പിന്നില്‍ കെട്ടി അയഞ്ഞ ജീന്സു ധരിച്ച് ബൈക്കില്‍ ഇരിക്കുമ്പോള്‍ ആനപ്പുറത്തു കയറിയ പ്രതീതി. കോളജില്‍ ക്ളാസില്‍ കയറാതെ അങ്ങുമിങ്ങും അലഞ്ഞു നടന്നു. എപ്പോഴും ജൂനിയര്‍ സന്ദീപ് ആണ് ചിന്തകളില്‍. തന്റെ മുഴുവന്‍ പ്രവര്‍ത്തികളും ഇപ്പോള്‍ ജൂനിയര്‍ സന്ദീപിന്റെ നിയന്ത്രണത്തിലാണ്. പക്ഷേ തനിക്കു ഒന്നും ചെയ്യാനാവില്ലെന്ന് സന്ദീപ് വേദനയോടെ മനസിലാക്കി.<br /><br />ആരോ ചന്തിയില്‍ പുസ്തകം കൊണ്ടടിച്ചപ്പോള്‍ ഞെട്ടിപ്പോയി. ഫിസിക്കല്‍ എഡുക്കേഷന്‍ ടീച്ചറാണ്. "ഏന്തെടാ സന്ദീപേ ഇത്?"<br /><br />സന്ദീപ് ശരിക്കും ഞെട്ടി. പാഡ് കെട്ടിയിട്ടും പിടിക്കപ്പെട്ടിരിക്കുന്നു. "അത്.... അത്....." സന്ദീപ് നിന്നു പരുങ്ങി.<br /><br />"വേണ്ട, ഒന്നും പറയേണ്ടാ. ഒക്കെ എനിക്കറിയാം. "<br /><br />അക്ഷരാറ്ഥത്തില് സന്ദീപിന്റെ കണ്ണൂ തള്ളി.<br /><br />"മുട്ടന്‍ മടി തന്നെ കാരണം. ഇങ്ങിനെ മേദസ് കൂടിയാല്‍ ഇക്കൊല്ലത്തെ ബാസ്ക്കറ്റ് ബോള്‍ ടീമില്‍ നീയുണ്ടാവില്ല, പറഞ്ഞേക്കാം. "<br /><br />ടീച്ചറ് നടന്നകന്നിട്ടും സന്ദീപിനു ശ്വാസം നേരെ വീണില്ല. ചെന്നിയില്‍ വിയര്‍പ്പിന്റെ അരുവികള്‍. തൊണ്ട വരളുന്ന ദാഹം. പക്ഷേ വെള്ളം... അതൊരു തുള്ളി പോലും കുടിക്കാന്‍ ധൈര്യമില്ല. മൂത്രമൊഴിക്കേണ്ടി വന്നാലോ? ഉമിനീര് പോലും ഇറക്കാതെ ഉച്ചയാക്കി.<br /><br />തിരിച്ചു വീട്ടിലേക്കു പോകുമ്പോള്‍ ഉറക്ക ഗുളികകള്‍ക്കായി ഒരു ശ്രമം നടത്തി. ഒരെണ്ണം ഷോപ്പുടമ കനിഞ്ഞു നല്കി.<br /><br />ഗുളിക സമ്മാനിച്ച ഒന്നര മുഴത്തിന്റെ ഉറക്കമുണര്‍ന്ന് ടോയ് ലെറ്റിലെത്തിയ സന്ദീപ് വീണ്ടും ഞെട്ടി. ഇന്നലെ വരെ വലതനായിരുന്ന ജൂനിയര്‍ സന്ദീപ് ഇടത്തേ ആസനത്തിലേക്കു സ്ഥാനം മാറിയിരിക്കുന്നു!<br /><br />ഉളുപ്പില്ലാത്ത സ്ഥാനചലനങ്ങള്‍ പല കുറി നടന്നു. സന്ദീപ് ഇപ്പോള്‍ ഞെട്ടാറില്ല. പലപ്പോഴും ഇതൊന്നും ശ്രദ്ധിക്കാറോ അറിയാറോ ഇല്ല. ആഗോള വത്ക്കരണം പടിക്കല്‍ വന്നു നില്ക്കുമ്പോള് ഇക്കാര്യത്തിനൊക്കെ എന്തു പ്രസക്തി? പ്രസക്തി കളിക്കാണ്. ശ്രദ്ധിക്കേണ്ടത് കളിയിലാണ്. ഇന്ത്യന്‍ ബാസ്ക്കറ്റ് ബോള്‍ ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ട ഏക മലയാളിയാണ് സന്ദീപ്. അടുത്ത ആഴ്ച മത്സരങ്ങള്‍ ആരംഭിക്കുകയാണ്. അതിനായി ഡല്‍ഹിയിലേക്കു തിരിച്ചിരിക്കുകയാണ് സന്ദീപ്.<br /><br />തീവണ്ടി വളരെ പതുക്കെയാണ് നീങ്ങുന്നത്. നാളെ വൈകുന്നേരം പരിശീലന ക്യാമ്പില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതുണ്ട്. സമയത്തിനു ഡല്‍ഹിയിലെത്തുമോ?<br /><br />"എന്തു ചെയ്യാനാ ചങ്ങാതി, മുന്നിലെ എന്‍ ജിന്‍ പ്രവര്‍ത്തിക്കുന്നില്ല. പിന്നിലെ എന്‍ ജിന്‍ മാത്രമാണു തള്ളുന്നത്" സഹയാത്രക്കാരന് പറഞ്ഞു.<br /><br />സന്ദീപിനു പെട്ടെന്നൊരു സംശയം. എന്തുദ്ദേശിച്ചാണ് ഇയാള്‍ സംസാരിക്കുന്നത്? പെട്ടെന്നു സന്ദീപിന്റെ കണ്ണുകള്‍ ബര്‍ത്തിന്റെ വശത്തുള്ള കണ്ണാടിയിലേക്കു പാഞ്ഞു. കണ്ണാടിയിലെ സന്ദീപിന്റെ മൂക്കിനു മുകളില്‍ ആടിക്കളിക്കുന്നു ജൂനിയര്‍ സന്ദീപ്!<br /><br />സാവധാനം സന്ദീപ് ഞെട്ടിയത് ജൂനിയര്‍ സന്ദീപിന്റെ പുതിയ സ്ഥാനചലനം കണ്ടിട്ടായിരുന്നില്ല. പക്ഷേ എന്നിട്ടും സഹയാത്രക്കാര്‍ ഞെട്ടുകയോ കളിയാക്കുകയോ ചെയ്തില്ലല്ലോ എന്നോര്‍ത്തിട്ടായിരുന്നു.<br /><br />പതുക്കെ സന്ദീപ് തന്റെ സഹയാത്രക്കാരെ നോക്കി. അത്ഭുതം: അവരുടെയെല്ലാം മൂക്ക് നീണ്ട്... തുമ്പിക്കൈകള്‍ പോലെ ആടിയാടി..... !!<br /><a href="http://www.puzha.com/magazine/html/poem1_mar15_08.html">പുതിയ കവിത പുഴ. കോമില് "വട്ട്"</a>Jithendrakumar/ജിതേന്ദ്രകുമാര്‍http://www.blogger.com/profile/16439802522042719970noreply@blogger.com12tag:blogger.com,1999:blog-8309376469645997649.post-62949241789280191282008-02-20T23:45:00.000-08:002008-02-22T00:48:52.449-08:00ഒറപ്പ്ന്ന്യായിരുന്നു ഗോപാലന്<p>(പ്രിയ സുഹൃത്തുക്കളെ.. മലയാളം ബ്ളോഗിംഗിന്റെ പൂമുഖത്തേക്ക് ഞാനും കാല്വക്കുകയാണ്. മിക്കബ്ളോഗുകളും വായിക്കാറുണ്ടെങ്കിലും ജോലിത്തിരക്കുകാരണം കമന്റിടാന്‍ കഴിയാറില്ല. ദിനംപ്രതി വളര്‍ന്നുകൊണ്ടിരിക്കുന്ന ബ്ളോഗ് മാധ്യമത്തില്‍ ഒരു കുരുന്നു കൈനീട്ടം ഞാനും വക്കുന്നു. 'എന്റെ ശിഖരവേരുകള്‍' എന്ന കഥാസമാഹാരത്തിലെ ഒരു കഥ തന്നെ ആദ്യമായി പോസ്റ്റുന്നു.. അനുഗ്രഹിക്കുക )</p><p></p><p>. "എന്തിനാ ഗോപാലാ നീ വേലീലെ പാമ്പിനെ എടുത്ത് തോളിമ്മേലിടണത്?" സരസ്വതി ടീച്ചര്‍ കുട്ടിക്കാലത്ത് ന്നെ ഉപദേശിച്ചീര്ന്നതല്ലേ? ന്ന്ട്ടീ ഗോപാലന് നന്നായോ? "</p><p>ഇല്ല. ആവില്ല. ഇവനൊക്കെ എങ്ങിനെ നേരെ ആവാനാ?</p><p>ഗുരുതംന്ന് പറേണത് കണി കാണാന്‍ കിട്ട്വോ ഇവന്റെ തലേമ്മില്" അമ്മ പറഞ്ഞീര്ന്നതാരിയുന്നു ശരി. അതോണ്ട്ന്ന്യാവും ഇങ്ങിനെ കിടന്ന് നരകിക്കണത്. കൈയ്യും കാലും അനക്കാന്‍ പറ്റാണ്ട് തരിച്ച് കെടക്ക്വാണ്. തരിപ്പ് മാറണ ഭാഗത്തൊക്കെ കടിച്ചു കീറണ്ണ്ട് വേദനേടെ അണലി പാമ്പുകള്‍. കൂടെ തണുപ്പിന്റെ കാരമുള്ളുകളും. മരണത്തിന്റെ തണുപ്പന്ന്യാണോ ഇത്?. അതിന്റെ ഇരുട്ടന്ന്യാണോ ചുറ്റും കട്ടപിടിച്ചു കിടക്കണത്?. അതോ കണ്ണു പൊട്ടിയതാണോ?. ഒന്നും അറിയാന്‍ പറ്റ്ണില്ല്യ. </p><p>എവിട്യോ വെള്ളം വീഴണ ചെത്തം മാത്രം കേക്ക്ണുണ്ട്. കനാലാണോ? അഴുക്കു ചാലാണോ? എന്ത് പണ്ടാരായാലും വേണ്ടില്ല്യ, ഒരിറ്റ് തൊണ്ട നനക്കാന്‍ കിട്ടീര്ന്നെങ്കില്. ആഗ്രഹിച്ചത് കിട്ടാന്‍ എന്നെങ്കിലും ഭാഗ്യംണ്ടായിട്ടുണ്ടോ ഈ ഗോപാലന്? </p><p>ഇല്ല്യാന്ന് തീര്‍ത്ത് പറയാനും പറ്റില്ല്. കുറേ കൊല്ലങ്ങള്‍ക്കു മുമ്പ് ഒരിക്കല്‍ ഗോപാലനും അങ്ങിനെ തോന്നീട്ട്ണ്ടായിരുന്നു. </p><p></p><p>"കോപാലേട്ടാ, പെണ്ണിനെ ഞമ്മ കണ്ടൂട്ട്വാ. ഒരു പയ്യ്ക്കുട്ടീന്റെ മട്ടും ചൊടീം. കസ്റ്ണുണ്ട്. ഉസ്ക്കൂളിലൊക്കെ പോയതാണത്രെ, തെരണ്ടണേന് മുമ്പ്. ബാക്യം ന്ന്ല്ലാണ്ട് എന്താ പറയ്യ്വാ... " ക്ളീനര്‍ അപ്പുക്കുട്ടന് ഓസില്‍ കിട്ടിയ കള്ളിനു സ്തുതി പാടിയതായിരുന്നില്ല. അങ്ങിനേന്ന്യാരുന്നു അവള്. എന്നാല്‍ ഇപ്പോളോ? </p><p></p><p>"സോക്കേട് പിടിച്ച കൊടിച്ചി പട്ടീന്റെ മാതിരീണ്ടല്ലോ" ന്ന് മണ്ണാത്തി പറേണത് കാതോണ്ട് കേട്ടതാ ഗോപാലന്, ആസ്പത്രീന്ന് വരുമ്പോ, പൊഴ കടക്കണ നേരത്ത്. മൂത്താച്ചി പറയാറുള്ള മറുത തന്ന്യാണോ ആ ദൂരെ കാണണത്.. മാറില്‍ തലയോട്ടി മാല, ഭസ്മം പൂശിയ ശരീരം. ചൂട്ട് കത്തിച്ചു നൃത്തം ചവിട്ടുന്ന മറുത. ഭൂമി കുലുക്കിക്കൊണ്ട് പാഞ്ഞു വരികയാണ് മരണത്തിന്റെ കാട്ടുമറുത. </p><p></p><p>എന്തൊരു സ്പീഡാ!. ന്നാലും തീവണ്ടീടെ വിളക്കിന് ഇത്ര വെളിച്ചം ണ്ടാവ്വോ!. പകലു പോലെ തെളിഞ്ഞു കണ്ടു. അറ്റുപോയ തലേം വെളുമ്പന്‍ എല്ല് തുറിച്ചു നില്ക്കണ മുട്ടോളം മുറിഞ്ഞ ചുവന്ന കാലും തൊട്ടു മുമ്പിലെ കുറ്റിച്ചെടീമ്പ്ല് ഒടക്കി കിടക്കണത്. അവന്റെ കാലന്ന്യാവും. ഒറപ്പ്ന്ന്യായിരുന്നു ഗോപാലന്. "ഗോപാലന്റെ ഒറപ്പ്" നാട്ടുകാരുടെ മുഖത്ത് ചിരിയാ വിരിഞ്ഞീര്ന്നത്. </p><p></p><p>"എട്ട് അധികം എട്ട്. എത്രയാ ഗോപാലാ?"എന്തുത്തരം പറഞ്ഞാലും ടീച്ചര്‍ ചോദിക്കുമായിരുന്നു. "ഉറപ്പാണോ ഗോപാലാ?" സംശയക്കടലില്‍ മുങ്ങിപ്പൊങ്ങുമ്പോള്‍ കാണുന്ന ഉത്തരങ്ങളിലൊക്കെ മാറിമാറി പിടിക്കുകയല്ലാതെന്തു ചെയ്യാന്‍? നാലാം ക്ളാസിലെ കൂട്ടച്ചിരിയില്‍ മുങ്ങിനിവര്‍ന്ന് ടീച്ചര്‍ പറയുമായിരുന്നു </p><p>"വല്ല്യേ തറവാട്ടില്‍ നിന്നൊക്കെ ആണെങ്കിലും തലേല് ഒത്തിരി ദാരിദ്ര്യം ആണല്ലോ ഗോപാലാ?"</p><p>"ഒറപ്പ് ന്ന്യാ ടീച്ചറേ " സത്യം അംഗീകരിക്കാന്‍ ഗോപാലനൊരിക്കലും മടി കാണിച്ചിട്ടില്ല. </p><p></p><p>ആറാം ക്ളാസീന്ന് കരകയറാന്‍ പറ്റാണ്ട് ആയപ്പളാ പൊസ്തകസഞ്ചി വലിച്ചെറിഞ്ഞ് കൊടിപിടിക്കാന്‍ പോയത്. വിപ്ളവത്തിന്റെ കൊടി. അതോണ്ടും നേട്ടംണ്ടായി. ഉത്തരങ്ങള്‍ മാറ്റാണ്ടെ ആദ്യ ഉത്തരത്തില്‍ കണ്ണടച്ച് വിശ്വസിക്കാന്‍ പഠിച്ചു. അതിലൊറച്ച് നില്ക്കാന് പഠിച്ചു. അതിനെ ശരിയെന്നു സമര്‍ഥിക്കാന്‍ പഠിച്ചു. പിന്നീട് പരസ്യമായി വിപ്ളവ വീര്യം കുടിച്ചു തുടങ്ങിയ കാലത്തണ് മരണം ആദ്യമായി തന്റെ കറുത്ത മുഖം കോട്ടി കൊഞ്ഞനം കുത്തിയത്. </p><p>പടിയടച്ച് പിണ്ഡത്തിന്റെ രൂപത്തില്‍. </p><p>വീട്ടുകാര്‍ക്ക് നഷ്ടപ്പെട്ടതൊരു പുകഞ്ഞ കൊള്ളി. ഇല്ലം മുടിക്കാന്‍ കുലച്ച മുച്ചീര്‍പ്പന്‍. </p><p>മറിച്ച് ഗോപാലനോ.. അച്ഛന്, അമ്മ, സഹോദരങ്ങള്‍, വീട്, പറമ്പ്... എല്ലാം ഒറ്റയടിക്കില്ലാണ്ടായി. </p><p>പിണ്ഡസദ്യ കൂട്ടുകാരന്റെ ശീലക്കുടയില് വരുത്തി വായനശാലയുടെ മുന്നിലിരുന്ന് വെട്ടിവിഴുങ്ങുമ്പോള്‍ നാട്ടുകാര്‍ കണ്ണുതുറിച്ച് നോക്കിക്കണ്ടു. യഥാര്‍ഥ വിപ്ളവം. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ പാര്‍ട്ടിയും അതുതന്നല്ലെ ചെയ്തത്. പിണ്ഡസദ്യ നടത്തിയില്ലെന്നു മാത്രം. </p><p></p><p>കൊടി വലിച്ചെറിഞ്ഞു വളയം പിടിക്കാന്‍ തീരുമാനിച്ചപ്പോള്‍ ജീവിതം പച്ചപിടിക്കുമെന്ന് ഉറപ്പ്ന്ന്യായിരുന്നു ഗോപാലന്. </p><p>അതിനുവേണ്ടി തന്ന്യാ ശപഥം ചെയ്തത്., ഹൈവേയിലെ തട്ടുകടയുടെ പിന്നാമ്പുറത്തേക്ക് പൂവില്ല്യാന്ന്. ന്ന്ട്ട് എന്താ ണ്ടായത്?</p><p>"തുമ്മല്‍ വന്നാ പിടിച്ചു വെക്കാമ്പറ്റ്വോ അളിയാ.. അതുപോലന്നല്ലേ ഇതും. കുപ്പായം ശരിക്കിട്ടാ മതി ആശാനെ. അസുഖങ്ങള്‍ അടുക്കാന്‍ കൂട്ടാക്കില്ല. ടീവീലൊക്കെ ഇടയ്ക്കിടെ പറേണതല്ലേ.. വല്യ വല്യ സിനിമാനടന്മാരു വരെ.. " </p><p>ഡ്രൈവര്‍മാര്‍ വച്ചുനീട്ടിയ ധൈര്യം കോപ്പയില്‍ നിന്ന് തൊണ്ടകത്തിച്ചുകൊണ്ട് സിരകളിലേക്ക് പാഞ്ഞപ്പോള്‍ അവരിലൊരാളുടെ പോക്കറ്റില്‍നിന്ന് കുപ്പായവുമെടുത്ത് തട്ടുകടയുടെ പിന്നിലേക്ക് നടക്കുമ്പോള്‍ ഒറപ്പ്ന്ന്യായിരുന്നു ഗോപാലന്, ഇതൊരു ശീലം ആവില്ലാന്ന്. അസുഖം വരില്ല്യാന്നും. </p><p>പക്ഷേ അത്രയ്ക്കുറപ്പ് കുപ്പായങ്ങള്ക്കുണ്ടായിരുന്നോ?</p><p>"ഉറപ്പ്ന്നല്ലേ, അങ്ങിനെ എവിടേം കേറി നെരങ്ങീട്ടില്ല്യാന്ന്? പ്രത്യേകിച്ച് കുപ്പായം ഇടാണ്ട്? ഇടാങ്ങേറാക്കണ കൊറേ സൊഖക്കേടൊക്കെ ഉള്ള കാലാത്രെ ഇത്. സൂചി വെക്കുമ്പളും നോക്കണത്രെ, പുത്യേതല്ലേന്ന്. അതോണ്ടാ ചോദിക്കണത്"ആദ്യരാത്രീല് പയ്യ്ക്കുട്ടീന്റെ ചോദ്യത്തിന് നിഷേധ മറുപടികൊടുത്തത് കുപ്പായത്തിന്റെ ഉറപ്പിലായിരുന്നു. </p><p>ഏനക്കേടില്ലാണ്ട് കാലം കുറച്ചങ്ങ്ട് പോയിസ്ളേറ്റില് നെറച്ച് മാര്‍ക്കും വാങ്ങി വന്നീര്ന്നതാ മോള്. ന്ന്ട്ട് വല്ല്യേ ക്ളാസിലു തോറ്റു. </p><p>അതെങ്ങിന്യാ തോല്ക്കാണ്ടിരിക്ക്യാ. </p><p>അമ്മേടെ ദീനം മാറാണ്ട് മോളെങ്ങിന്യാ സമാധാനായി വായിക്ക്വാ? </p><p>പറമ്പില്‍ കഷായക്കുപ്പ്യോള് നിറഞ്ഞപ്പോ മോളന്ന്യാ പറഞ്ഞത്, ടൌണിലെ ആസ്പത്രീല് കൊണ്ടോണംന്ന്. </p><p>"അമ്മേടെ അസുഖം മോള്‍ക്ക് ഉണ്ടാവണമെന്നില്ല. അതെനിക്കറിയാം. പക്ഷേ എന്റെ കുട്ടികള്‍ അല്ലല്ലോ അവിടെ പഠിക്കാന്‍ വരണത്. അതോണ്ട് ദയവായി മോളെ ഇനി സ്ക്കൂളില്‍ പറഞ്ഞയക്കരുത്. അങ്ങോട്ട് കയറ്റില്ല ഞങ്ങള്‍. മനസ്സിലാവുന്നുണ്ടല്ലോ?"അതിന്റെ മൂന്നാം പക്കം നമ്പീശന് മാഷ് പടിക്കല്തന്നെ നിന്ന് കനപ്പിച്ച് പറഞ്ഞു. അതുകേള്‍ക്കേണ്ട താമസം, നാട്ടുകാരൊത്തു കൂടീല്ലേ മുറ്റത്ത്.? </p><p>പഞ്ചായത്ത് കെണറ്റീന്ന് വെള്ളം തെക്കണ്ടാന്ന് പറഞ്ഞപ്പോ ആരെങ്കിലും ണ്ടായ്യോ ഗോപാലന്റെ പക്ഷം പറയാന്‍?. </p><p>അന്ന് വൈകുന്നേരം ലോറീന്റെ താക്കോല്‍ തിരിച്ചു മേടിച്ചു കുഞ്ഞുമുതലാളി. നെഞ്ച് പൊളിക്കണ സങ്കടത്തിനൊരറുതി ആവട്ടേന്ന് കരുതീട്ടാ ഷാപ്പില് കേറീത്. "ഇവിടത്തെ പറ്റൊന്നും തരേണ്ടാ. പക്ഷേങ്കില് ഇനി മോന്താന് വരരുത്. കാലുപിടിക്കാം. ന്റെ കച്ചോടം പൂട്ടിക്കരുത്"</p><p>മുഖത്ത് നോക്കാണ്ടാണ് പറഞ്ഞതെങ്കിലും ചെല്ലപ്പന്റെ കണ്ണു നനഞ്ഞത് കാണാണ്ടിരുന്നില്ല. </p><p></p><p>അന്ന് മോന്തിക്ക് എല്ലാരും കൂട്യാ തീരുമാനിച്ചത്., കൊട്ടക്കായേന്റെ വിഷം കലക്കി മോന്താന്.</p><p>അതിനന്ന്യാ ചക്കരപ്പയസം ഉണ്ടാക്കീതും. </p><p>ആദ്യം മോളാ പായസം എടുത്തത്. </p><p>അമ്മിഞ്ഞപ്പാലില് വിഷം കലരോ? ഇല്ല. ഒരു തള്ളേടെ മനസ് ശരിക്കും കണ്ടത് അപ്പോളാ. എന്തിനാ തള്ളേനെ പറയണത്. ഗോപാലന്റെ ചങ്കു പിടച്ചില്ലേ.. എന്നുങ്കണ്ട് പെമ്പിള്ളാരെ ഒറ്റക്ക് വിടാന്‍ പറ്റിയ നാടാ ഇത്? </p><p>സൂര്യനെല്ലി, കവിയൂറ്‍, കിളിരൂറ്‍.. ഹോ ഓര്‍ക്കാനേ വയ്യ!വീട്ടുകാരുടേം പാര്ട്ടിക്കാരുടേം ഭ്രഷ്ട് ഈ ഗോപാലന്റെ ഒരു പുല്ലും പറിച്ചില്ല്യാ.. പിന്ന്യാ ഈ നാട്ടുകാര്‍. </p><p>വെളുക്കു മുന്നേ സ്ഥലം കാലിയാക്കി. ഫാസ്റ്റ് ബെസില്‍. </p><p>പട്ടണത്തിലെത്തിയപ്പോ രക്ഷപെട്ട ആശ്വാസം. </p><p>മെക്കിട്ട് കേറണ പേപ്പട്ടികളില്‍ നിന്നും കുറെ ദൂരെ എത്തീല്ല്യേ? </p><p>"രപ്തി സാഗര്‍ എക്സ്പ്രസ് ഖൊരക്ക്പ്പൂറ് വരേ പോകുള്ളൂ.." മോള്‍ക്ക് വേണ്ടീര്ന്നത് ലോകത്തിന്റെ അങ്ങേ തലയ്ക്കലേക്കുള്ള ടിക്കറ്റായിരുന്നു.</p><p>രണ്ടാം ദിവസം ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ തിരക്കു കുറഞ്ഞു. ഒരു ഹിന്ദിക്കാരനെന്തോ ചോദിക്ക്ണ്ണ്ടായിരുന്നു. </p><p>അയാളുടെ കമ്പിളി ഉടുപ്പില്‍ തൊട്ടോണ്ട്. ഇപ്പളാ അത് പിടി കിട്ടണത്. ന്നാലും ഇത്ര തണുപ്പുള്ള സ്ഥലങ്ങള്ണ്ടാവും ന്ന് നിരീച്ചതേ അല്ല. </p><p>കുന്തം കൊണ്ടുള്ള കുത്താ. അകത്ത്ന്ന് വെശപ്പും പൊറത്ത്ന്ന് തണുപ്പും. </p><p>എങ്ങിന്യാ ഉറക്കം വര്വാ? </p><p>അതോണ്ട് മറ്റുയാത്രക്കാരെപ്പോലെ ബഹളം കേട്ട് എണീറ്റതായിരുന്നില്ല ഗോപാലനും കുടുംബവും, ആ അര്‍ദ്ധരാതിക്ക്. </p><p>അഞ്ചാറു പേരുണ്ടാരുന്നു അവര്‍. </p><p>ഹിന്ദീെല് എന്തൊക്കെയോ അലറിക്കൊണ്ട്. ഒക്കെ ചെറുപ്പം പിള്ളാര്. </p><p>തോക്കും കത്തീം ഒക്കെ ആയിട്ടാ.. പാവം യാത്രക്കാര്‍. എന്ത് ചെയ്യാന്‍ കഴിയും അവര്‍ക്ക്.? കാശിന് പുറമേ വാച്ചും വളേം എന്തിന്, താലിമാല വരെ പൊട്ടിച്ചെടുക്ക്ണ്ണ്ടായിരുന്നു തെമ്മാടികള്‍. അതുപോലും ഉണ്ടായിരുന്നില്ലല്ലോ ഭാര്യേടെ കഴുത്തില്‍?</p><p></p><p>തീവണ്ടീടെ ടിക്കറ്റായി മാറീല്ല്യേ അത്? അതിന്റെ ദേഷ്യം തീര്‍ക്കാനവും അവര്‍ മോളേ കേറി പിടിച്ചത്. </p><p></p><p>എന്നാലും അവള്ടെ ധൈര്യം! വിശ്വസിക്കാന്‍ പറ്റ്ണില്ല്യ. </p><p>തന്നെ പിടിച്ചവന്റെ ആണത്തത്തിനിട്ടു ചവിട്ടുമ്പോള്‍ കൊട്ടക്കായ കണ്ട മുഖമേ ആയിരുന്നില്ല അത്. ചവിട്ടു കൊണ്ടവന് നിവരുന്നതിനു മുമ്പേ വാതില്‍ക്കലേക്കോടിയ അവള് ഒന്നു തിരിഞ്ഞുപോലും നോക്കാതെയാ വണ്ടീന്ന് പുറത്തെ ഇരുട്ടിലേക്കൂളിയിട്ടത്. </p><p></p><p>മോള് കാണിച്ച സാഹസത്തിന്റെ ശിക്ഷകൂടെ അമ്മക്കേറ്റു വാങ്ങേണ്ടിവന്നു. സ്വന്തം ഭാര്യയെ തുണിപറിച്ച് കക്കൂസിലേക്ക് വലിച്ചോണ്ട് പോണത് ആര്‍ക്കാ സഹിക്ക്യാ. സകല ശക്തിയുമെടുത്ത് പൊരുതി ഭ്രാന്തെനെപ്പോലെ. </p><p>ഒടുവില്‍ പരാജയത്തിന്റെ വക്കിലെത്തിയപ്പോ കൈയില്‍ കിട്ടിയ ഒരുത്തനെ കൂട്ടിപ്പിടിച്ച് പുറത്തേക്ക് ചാടി. ആ തെമ്മാടിയുടെ ശരീരമാണ് ചിതറിക്കിടക്കുന്നത്.</p><p>മറ്റു തെമ്മാടികള്‍ തീവണ്ടിയിലെ കക്കൂസില്‍ വച്ച് ഊഴമിട്ട് തങ്ങളുടെ മരണസര്ട്ടിഫിക്കറ്റിലൊപ്പിട്ടിരിക്കാം. </p><p>സ്വയമെടുക്കുന്ന വിഷ ഇന്ജക്ഷന്! </p><p>പിന്നീട് സാവധാനമെത്തുന്ന മരണം. രോഗാണുക്കള്‍ തുടങ്ങുന്നതിനു മുമ്പേ നാട്ടുകാരത് നടത്തിയിരിക്കാം.. മരണം ചങ്കില് പിടി മുറുക്കിക്കഴിഞ്ഞു. </p><p>പിറുപിറുക്കാന്‍ പോലും കഴിയാതായിരിക്കുന്നു.</p><p>കാട്ടുമറുതകള് നേരം തെറ്റി ഓടുന്ന ആ കുറ്റിക്കാട്ടില്‍ ചലനമറ്റ് കിടക്കുമ്പോള്‍ മോക്ഷം കിട്ടുമെന്ന് ഒറപ്പ്ന്ന്യായിരുന്നു ഗോപാലന്. </p><p>------------------------------</p><p>പുഴ.കോമില് പുതിയ കവിത <a href="http://www.puzha.com/puzha/magazine/html/poem1_feb4_08.html">“വേദനയുടെ വിവാഹം”</a></p><p> </p><p> </p>Jithendrakumar/ജിതേന്ദ്രകുമാര്‍http://www.blogger.com/profile/16439802522042719970noreply@blogger.com22