Sunday, April 13, 2008

രാത്രി വണ്ടിയിലെ യാത്രക്കാരനും കൂട്ടുകാരിയും

നനുക്കെ മഴ ചാറുന്നുണ്ട്‌. പക്ഷേ ആരും അതു കാര്യമാക്കുന്നില്ല. പത്രമോ മാസികയോ തലയ്ക്കു മുകളില്‍ ചരിച്ചു പിടിച്ചു കൊണ്ട്‌ പ്ളാറ്റ്‌ ഫോമിലേക്കു വന്നെത്തുന്നവരാണേറെയും. കുട മടക്കി കക്ഷത്തു വെച്ചവരുമുണ്ട്‌ അക്കൂട്ടത്തില്‍.

മഴക്കു ജാള്യം തോന്നിക്കാണണം, പമ്മിയൊളിച്ചു മേഘക്കീറിനു പിന്നില്‍. ആരും അതു കണ്ടില്ല. എങ്ങിനെ കാണും? വെളിച്ചമൊളിച്ച രാത്രിയല്ലേ. കൂട്ടിനു പവര്‍കട്ടും.

ഘടികാരത്തിനു പെട്ടെന്നൊരു ബോധോദയം. ഒന്നും ഉള്ളില്‍ വെക്കുന്ന പതിവ്‌ മൂപ്പര്‍ക്കില്ലല്ലോ. തണ്റ്റെ പുത്തന്‍ അറിവ്‌ ഉടന്‍ വിളിച്ചോതി. നീണ്ട പത്തു മുഴക്കങ്ങളിലൂടെ.

ചുമരില്‍ കുരിശ്ശിലേറ്റിയ കറുത്ത പെട്ടി ചിരട്ടത്തൊണ്ട തുറന്നു. ചകിരി ശബ്ദം കയറുപോലെ പിരിഞ്ഞു നീണ്ടു. പല തവണ. പല ഭാഷയില്‍.

"യാത്രക്കാരുടെ ശ്രദ്ധക്ക്‌. തിരുവനന്തപുരത്തു നിന്നും പാലക്കാട്‌ വരെ പോകുന്ന ട്രെയിന്‍ നമ്പറ്‍ ആറ്‌ മൂന്ന് നാല്‌ മൂന്ന് അമൃതാ എക്സ്പ്രസ്സ്‌ പത്തു മണി അമ്പത്‌ മിനുട്ടുകള്‍ക്ക്‌ മൂന്നാമത്തെ പ്ളാറ്റ്‌ ഫോമിലേക്കു എത്തിച്ചേരുമെന്നു പ്രതീക്ഷിക്കുന്നു. യാത്രിഗണ്‍ കൃപയാ ധ്യാന്‍ ദേ....... "

ശ്രദ്ധ ഉണര്‍ന്നു. ധൃതി ഉണര്‍ന്നു. ഒച്ച ഉണര്‍ന്നു. മഴ ഉണര്‍ന്നു. എത്തേണ്ടിടത്തിന്‍റെ ഒാര്‍മ്മകള്‍ ഉണര്‍ന്നു. ഉറക്കം വീണ്ടും ഉറങ്ങാനായി ഉണര്‍ന്നു. നിശബ്ദതയുടെ താരാട്ടു കേട്ടുറങ്ങാന്‍.

എത്രയേറെ ഉറക്കങ്ങളാണാ മുറിയില്‍ വിശ്രമിക്കുന്നത്‌! എന്തൊക്കെത്തരം ഉറക്കങ്ങള്‍! നിശബ്ദമായത്‌. കുറുങ്ങുന്നത്‌. മുരളുന്നത്‌. തറയില്‍ വളഞ്ഞത്‌. ബെഞ്ചില്‍ നിവര്‍ന്നത്‌. പെട്ടിപ്പുറത്തേക്ക്‌ ഒടിഞ്ഞത്‌. ബാഗിലേയ്ക്ക്‌ തല ചായ്ച്ചത്‌. മുന്‍സീറ്റിലേക്കു ചാഞ്ഞത്‌. കണ്ണടച്ചത്‌. തുറന്നത്‌. പാതിയടച്ചത്‌. അനുനിമിഷം പെറ്റു പെരുകുന്ന എണ്ണമറ്റ ഉറക്കങ്ങള്‍. എങ്ങും മുഷിഞ്ഞ ഉറക്കത്തിന്‍റെ വാട.

വസ്ത്രങ്ങളും മുഷിഞ്ഞു ചുളിഞ്ഞവയാണെങ്ങും. തീരെ തിളക്കമില്ലാത്തവ. തിളക്കമുള്ളതായി ?? ഒന്നുണ്ട്‌. കറുത്ത ബാഗിനെ പാതിമൂടിയ പട്ടുപ്പാവാട. മഞ്ഞക്കസവുള്ള ചുവന്ന പാവാട. അതിനു താഴേ ബാഗിനിരുവശവുമായി രണ്ടു പൊന്‍പാദസരങ്ങള്‍ പുല്‍കിയ മാന്തളിറ്‍ കണങ്കാലുകള്‍. തീര്‍ന്നു. മറ്റൊന്നുമില്ല അവിടെ തിളക്കമുള്ളതായി. ഉറക്കത്തിനു പോലുമുണ്ട്‌, ഒാര്‍മ്മയുടെ കറ.

ഘടികാരം വീണ്ടും ഉണര്‍ന്നു. പുതിയ കണ്ടെത്തല്‍ ഒറ്റ മുഴക്കത്തിലൂടെ ഉദ്ഘോഷിച്ചു. ഉറക്കം പരക്കെ ഞെട്ടി. സ്വപ്നങ്ങള്‍ മുറിഞ്ഞു. അങ്ങിങ്ങ്‌ കോട്ടുവായ കാറ്റ്‌ ഊതി. ദൂരെയൊരു ജൂസറിന്‍റെ രോദനം. നടന്നകലുന്ന ചെരുപ്പ്‌ നേറ്‍ത്തു നേറ്‍ത്തില്ലാതാകുന്ന താളം.

ചൂളം വിളി കാറ്റിലലിഞ്ഞു ചേരുന്ന സംഗീതം. ചക്രങ്ങളുടെ കരുത്തില്‍ ഞെരിയുന്ന പാളങ്ങളുടെ കിരുകിരുപ്പ്‌. എല്ലാം മഴയുടെ സാന്ത്വനത്തിലലിഞ്ഞു മണ്ണിലമരുന്ന ഗന്ധം. പോയത്‌ ഗൂഡ്സ്‌ വണ്ടിയെന്നു കണ്ണുതുറക്കാത്ത ബോധം പറഞ്ഞു. പറഞ്ഞില്ലെങ്കിലും അറിയാമായിരുന്നു. വര്‍ത്തമാന തേനീച്ചക്കൂടിന്‍റെ മുഴക്കമില്ലായ്മയില്‍ നിന്ന്. പാദന്യാസങ്ങളുടെ അഭാവത്തില്‍ നിന്ന്. ചായ, കാപ്പി ബഹളങ്ങളുടെ ഉണരായ്മയില്‍ നിന്ന്.

ഉണറ്‍ന്നത്‌ ഏതോ കുഞ്ഞിത്തൊണ്ട. ദാഹത്താലാവാം. വിശപ്പു കൊണ്ടാവാം. മൂട്ട കടിയാലാവാം. അല്ലെങ്കില്‍ മൂത്ര സഞ്ചി നിറഞ്ഞിട്ടാവാം.

മൂത്രപ്പുര വാതില്‍ക്കല്‍ നാണയത്തുട്ടുകളിലേക്കു കെട്ടുവീണ ഉറക്കം. ബോധത്തിന്‍റെ തിരിയിലെവിടെയോ നനവ്‌. തോന്നലാണോ? എങ്ങോ വാതില്‍പ്പാളികള്‍ കരയുന്നുണ്ട്‌. പാട്ടയില്‍ വെള്ളം ചിരിക്കുന്നുണ്ട്‌. നാണയത്തുട്ട്‌ മേശമേലിട്ടപ്പോള്‍ കെട്ടുവീണ ഉറക്കം ഞെട്ടി.

കറുത്ത പെട്ടിയുടെ തൊണ്ട കാറി. "യാത്രക്കാരുടെ ശ്രദ്ധക്ക്‌ .. " ആകാംക്ഷയുടെ കണ്ണുകള്‍ തുറന്നു. പ്രതീക്ഷയുടെ കാതുകള്‍ കൂര്‍ത്തു. "... അമൃതാ എക്സ്പ്രസ്‌ പന്ത്രണ്ടു മണി അമ്പത്തഞ്ചു മിനിട്ടുകള്‍ക്ക്‌ മൂന്നാമത്തെ പ്ളാറ്റ്ഫോമിലേക്ക്‌.... "

ഉണര്‍വിന്‍റെ കണ്ണുകള്‍ അടഞ്ഞു. ബോധത്തിന്‍റെ കൂര്‍ക്കം വലി ഉയറ്‍ന്നു. അറിവ്‌ ഉറക്കത്തിലാണ്ടു. പ്രജ്ഞയുടെ സ്വയമലിഞ്ഞില്ലാതാകുന്ന ഗാഢ നിദ്ര.

മഴയിലുണറ്‍ന്ന പാളങ്ങള്‍. പാളത്തിലുറങ്ങുന്ന ഒരു ഗൂഡ്സ്‌ സുന്ദരി. മൈഥുനേച്ഛയില്‍ വന്നു മുട്ടിയ മുട്ടാളന്‍ എന്‍ജിന്‍. വിജൃംഭിതമായ കാമത്തിന്‍റെ വന്യമായ മുഴക്കത്തില്‍ പ്ളാറ്റ്‌ഫോം വിറച്ചു.

മഴ ഞെട്ടി. ഉറക്കം ഞെട്ടി. പാളത്തിലേക്കു പായുന്ന കണ്ണുകള്‍. കറുത്ത പെട്ടിയിലേക്കു കൂര്‍പ്പിക്കുന്ന കാതുകള്‍. പരതുന്ന കൈകള്‍. ചടുലമാകുന്ന കാലുകള്‍. അനങ്ങുന്ന ബാഗുകള്‍. നിരങ്ങുന്ന പെട്ടികള്‍. പ്രസരിപ്പിന്‍റെ പാദസരങ്ങള്‍.

ആരോ വാതില്‍ തള്ളിത്തുറന്നു. ഈറനുടുത്ത കാറ്റാണ്‌. മഴയുടെ മണം മടിക്കുത്തില്‍ ഒളിപ്പിച്ചത്‌.

മുകളില്‍ അപ്പോഴും പങ്കയുടെ പടപടപ്പ്‌. ചുമരിലുറങ്ങുന്ന ഘടികാരത്തിന്‍റെ ഹൃദയമിടിപ്പ്‌. കറുത്ത പെട്ടിയുടെ പിറുപിറുപ്പ്‌. കാത്തിരുപ്പിന്‍റെ അറുമുഷിപ്പ്‌. ഘടികാരം വീണ്ടും മുഴങ്ങി. രണ്ടു നീണ്ട മുഴക്കങ്ങള്‍. അതിനിടയിലും ഉറക്കം ഒളിച്ചിരിപ്പുണ്ടോ?

കറുത്തപെട്ടി പിറുപിറുത്തു. "യാത്രക്കാരുടെ ശ്രദ്ധക്ക്‌. തിരുവനന്തപുരത്തു നിന്നും പാലക്കാട്‌ വരെ പോകുന്ന ട്രെയിന്‍ നമ്പറ്‍ ആറ്‌ മൂന്ന് നാല്‌ മൂന്ന് അമൃതാ എക്സ്പ്രസ്സ്‌ മൂന്ന് മണി മുപ്പത്തഞ്ചു മിനുട്ടുകള്‍ക്ക്‌ മൂന്നാമത്തെ പ്ളാറ്റ്‌ ഫോമിലേക്കു എത്തിച്ചേരുമെന്നു പ്രതീക്ഷിക്കുന്നു. യാത്രിഗണ്‍ കൃപയാ ധ്യാന്‍ ദേ....... "

കറുത്തപെട്ടിയുടെ താഴെയിരുന്നുറങ്ങുന്ന പാറ്റ. പെട്ടിക്കു മുകളില്‍ ഉറങ്ങാത്ത പല്ലി. ഒന്നു വെട്ടിച്ചാടിയ പല്ലിയുടെ വായില്‍ പിടയ്ക്കുന്ന പാറ്റ. വേദന വിഴുങ്ങുന്ന പാറ്റ. വെളിപാടു പോലെത്തുന്ന അതിന്‍റെ അറിവുകള്‍.

ചെയ്യേണ്ടത്‌ ചെയ്തില്ലെന്ന അറിവ്‌. പലതും ചെയ്യാമായിരുന്നെന്ന അറിവ്‌. ഇനിയൊന്നും ചെയ്യാനാവില്ലെന്ന അറിവ്‌. ചെയ്തിട്ടും പ്രയോജനമില്ലെന്ന അറിവ്‌. നിസ്സഹായതയെ ഗര്‍ഭം ധരിച്ച അനേകം അറിവുകള്‍. ഒപ്പം രാത്രിവണ്ടി വന്നെത്തിയെന്ന തിരിച്ചറിവും.

വണ്ടിയില്‍ കയറിപ്പറ്റാന്‍ എന്തൊരു തത്രപ്പാട്‌! പിന്നെ.... ഇരുളിന്‍റെ തുരങ്കത്തിലലിയുന്ന വണ്ടിയില്‍, മറുവശത്തെ വിസ്മയങ്ങള്‍ക്കായി അയാള്‍ തനിച്ച്‌...? അല്ല, അയാളുടെ ഒരേയൊരു കൂട്ടുകാരിയുമൊത്ത്‌....

36 comments:

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

"യാത്രക്കാരുടെ ശ്രദ്ധക്ക്‌. തിരുവനന്തപുരത്തു നിന്നും പാലക്കാട്‌ വരെ പോകുന്ന ട്രെയിന്‍ നമ്പറ്‍ ആറ്‌ മൂന്ന് നാല്‌ മൂന്ന് അമൃതാ എക്സ്പ്രസ്സ്‌ പത്തു മണി അമ്പത്‌ മിനുട്ടുകള്‍ക്ക്‌ മൂന്നാമത്തെ പ്ളാറ്റ്‌ ഫോമിലേക്കു എത്തിച്ചേരുമെന്നു പ്രതീക്ഷിക്കുന്നു. യാത്രിഗണ്‍ കൃപയാ ധ്യാന്‍ ദേ....... "

ശ്രദ്ധ ഉണര്‍ന്നു. ധൃതി ഉണര്‍ന്നു. ഒച്ച ഉണര്‍ന്നു. മഴ ഉണര്‍ന്നു. എത്തേണ്ടിടത്തിന്‍റെ ഒാര്‍മ്മകള്‍ ഉണര്‍ന്നു.

ഏകാന്തപഥികന്‍ said...
This comment has been removed by the author.
ഏകാന്തപഥികന്‍ said...

ഹാസ്യ പ്രധാനമല്ലെങ്കിലും ഹൃദ്യമായ വിവരണം...
നന്നായിരിക്കുന്നു... റെയില്‍ വേ സ്റ്റേഷന്‍ വിശ്രമമുറിയിലെ ചില്ലറ നിമിഷങ്ങള്‍ ഇങ്ങനെയും സംവദിക്കാന്‍ കഴിയും ല്ലെ..!!

ഭാവുകങ്ങള്‍....

simy nazareth said...

nalla language! well written. ishtappettu.

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

ഏകാന്തപഥികന്‍, ഇതിനു മുന്‍പ്‌ എഴുതിയ കഥ ഹാസ്യത്തിന്‍റെകടലാസിലായിരുന്നു. എല്ലാം ഒരുപോലാവരുതല്ലോ. വളരെ നന്ദി.

സിമി - നന്ദി, വന്നതിനും നല്ല വാക്കുകള്‍ക്കും.

Manoj | മനോജ്‌ said...

ജിത്തൂ - ശ്രദ്ധേയമായിരിക്കുന്നു... ആശംസകള്‍ :)

ഗുപ്തന്‍ said...

ഭാഷയില്‍ വരുത്തുന്ന വ്യതിയാനങ്ങള്‍ ശ്രദ്ധേയമാവുന്നുണ്ട്. വലിയ ബഹളങ്ങള്‍ക്കുള്ളില്‍ ഒരാള്‍ ഒറ്റക്കിരിക്കുന്നത് (?) നന്നായറിയുന്നുമുണ്ട് :)

ഭാഷ ചിലയിടത്തെങ്കിലും അതിഭാവുകത്വം ഉള്ളതായി തോന്നി.

ബാജി ഓടംവേലി said...

:)

ശ്രീവല്ലഭന്‍. said...

നല്ല ശൈലി. ഇഷ്ടപ്പെട്ടു. :-)

പാമരന്‍ said...

കാഴ്ചകളും വിവരണവും ഇഷ്ടപ്പെട്ടു.. നന്നയിരിക്കുന്നു.

ഓ.ടോ. പേരിലെ ഈ അക്ഷരപ്പിശക്‌ (ജിതേന്ദ്രകുമര്‍)മനഃപൂര്‍വ്വമാണോ?

പ്രിയ ഉണ്ണികൃഷ്ണന്‍ said...

എത്രയേറെ ഉറക്കങ്ങളാണാ മുറിയില്‍ വിശ്രമിക്കുന്നത്‌!

ഹൊ. കലക്കി

വിഷു ആശംസകള്‍

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

സ്വപ്നാടകന്‍: ഞാന്‍ മൂന്ന് തവണ മുഴക്കി മുദ്രാവാക്യം. മുന്നില്‍ സ്വപ്നാടകന്‍ ഉള്ളപ്പോള്‍ പേടിയെന്തിന്‌?? നന്ദി.
ഗുപ്തന്‍: മനു, ഒറ്റയ്ക്കാണെങ്കിലും എത്തേണ്ടിടത്തിന്‍റെ വിസ്മയിക്കുന്ന ഒാര്‍മ്മകള്‍ അയാളുടെ കൂടെയുണ്ടെന്ന് ആശ്വസിക്കാം. ഭാഷ ??? ങും.. സൈക്കിള്‍ നമ്മെയല്ല, നാം സൈക്കിളിനെയാണ്‌കൊണ്ടുപോകുന്നതെന്ന് പലപ്പോഴും നാം അറിയാറില്ലല്ലോ.

ബാജി: )
ശ്രീവല്ലഭന്‍ : ) നന്ദി.

പാമരന്‍ : നന്ദി. ഒരു കാര്യം ആലോചിക്കുകയായിരുന്നു, സ്വന്തം പേരിലെ അക്ഷരതെറ്റ്‌ ഒരു `പാമരന്‍' ചൂണ്ടിക്കാണിക്കുകയെന്ന് പറഞ്ഞാല്‍, ആരാ ശരിക്കും പാമരന്‍??

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

പ്രിയ ഉണ്ണികൃഷ്ണന്‍: നന്ദി. ആദ്യമായി ബൂലോകത്തുനിന്ന് കിട്ടിയവിഷു ആശംസകള്‍ക്ക്‌ പ്രത്യേകം നന്ദി.
വിഷു സന്തോഷങ്ങളുടെ ഒരു വര്‍ഷത്തിനുള്ള തുടക്കമാവട്ടെ എന്നാശംസിക്കുന്നു.

siva // ശിവ said...

വളരെ നന്നായിരിക്കുന്നു....

G.MANU said...

ജിതേന്ദ്രാ..ഭാഷയുടെ ഇന്ദ്രജാലം ഇത്തവണയും തകര്‍ത്തു..
പിണങ്ങുന്ന മഴ, ഉറക്കങ്ങളുടെ പലഭാവങ്ങള്‍. എന്തിനെന്നറിയാത്ത യാത്ര...
പാവാടത്തുമ്പിലെ സ്വര്‍ണ്ണ വക്ക്....

അടുത്ത കവിയരങ്ങിനു കാണണം... നേരിട്ടൊന്നഭിനന്ദിച്ചിട്ടു കുറെ നാളായി

sree said...

കഥയില്ലായ്മ്മയിലിത്രയും കഥയോ? ഉറക്കം ഞെട്ടുന്ന ഉറക്കങ്ങളുടെ സ്വപ്നങ്ങളും ചേര്‍ത്തു വായിക്കായിരുന്നു...ഭാവനയ്ക്കു പണികൊടുക്കുന്ന അസ്സല്‍ ഭാഷ. തന്നെയല്ലാത്തതിനെയൊക്കെ ചൂണ്ടിക്കാണിച്ചു തന്ന് ഉറക്കം നടിച്ചുറങ്ങുന്നതാരാ ഇവിടെ?

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

അനൂപ്‌ എസ്‌ നായറ്‍:
ശിവകുമാറ്‍:
വളരെ വളരെ നന്ദി,
വന്നതിനും തന്നതിനും (കമണ്റ്റ്സ്‌)

ജി. മനു,നന്ദി, തീര്‍ച്ചയായും കാണാം.

ശ്രീ, ഏതു ഉറക്കത്തേയും കബളിപ്പിച്ചുകൊണ്ട്‌ ഏതെങ്കിലും കറുത്തപെട്ടിയില്‍ ഒരു പല്ലിയുണ്ടാകും, ഉറങ്ങാതെ, ഉറക്കങ്ങള്‍ക്കൊരു ഷോക്ക്‌ ട്രീറ്റ്‌മണ്റ്റ്‌ കൊടുക്കാനായി.
അഭിപ്രായങ്ങള്‍ക്ക്‌ വളരെ നന്ദി.

Rare Rose said...

രാത്രി വണ്ടിയിലെ യാത്രക്കാരന്റെ മനസിലൂടെ ഞാനും ഏറെ സഞ്ചരിച്ചു..ഇത്രയേറെ ഉറക്കങ്ങള്‍ അവിടെ കണ്ട് ഞാന്‍ അത്ഭുതപ്പെട്ടു പോയി..ഉറക്കത്തിനും ഉണര്‍വിനുമിടയിലുള്ള നിമിഷങ്ങള്‍ മിഴിവോടെ കാട്ടിയിരിക്കുന്നു..അതിനിടയിലെപ്പൊഴോ രാത്രിവണ്ടി വിളിച്ചുണര്‍ത്തി എങ്ങോട്ടൊക്കെയോ കൊണ്ടുപോകാന്‍ എത്തുന്നു..എഴുത്തിന്റെ ഈ പ്രത്യേകത ഇഷ്ടായി..ഒന്നുമില്ലായ്മയില്‍ നിന്നു ഒരു കഥ ഇത്ര ലാഘവത്തോടെ വിരിയിച്ചെടുത്തതില്‍ അഭിനന്ദനങ്ങള്‍..:-)

മയൂര said...

ഹൃദ്യമായ വിവരണം,നന്നായിരിക്കുന്നു,ഇഷ്ടമായി..

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

അപൂര്‍വ്വ പനിനീര്‍ പുഷ്പമേ,
നല്ല വാക്കുകള്‍ക്ക്‌ നന്ദി.
ഒന്നുമില്ലായ്മയില്‍ നിന്നും എന്നു തോന്നിയോ? ഇത്തരമൊരു യാത്രതന്നെയല്ലേ ചില ജീവിതങ്ങളെങ്കിലും.

മയൂരാ:
ആദ്യമായി എത്തിയ അതിഥിക്കു സ്വാഗതം. കഥ ? (നരേഷന്‍) ഇഷ്ടപ്പെട്ടന്നറിഞ്ഞതില്‍ സന്തോഷം. നല്ല വാക്കുകള്‍ക്ക്‌ നന്ദി.

മയൂര said...

സ്വാഗതം കൈയോടെ കൈപറ്റി, ഇനി ഇവിടൊക്കെ കാണും...:)

നിസ്സാരന്‍ said...

നന്നായിട്ടുണ്ട് !

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

മയൂരാ:
ചൂടായി സ്വാഗതം കൈപറ്റിയതില്‍ സന്തോഷം. ഇവിടൊക്ക കാണും എന്നറിഞ്ഞതില്‍ പെരുത്തുസന്തോഷം. പക്ഷെ, കാണണം.

വേണു venu said...

ഇഷ്ടമായി.
ചെയ്യേണ്ടത്‌ ചെയ്തില്ലെന്ന അറിവ്‌. പലതും ചെയ്യാമായിരുന്നെന്ന അറിവ്‌. ഇനിയൊന്നും ചെയ്യാനാവില്ലെന്ന അറിവ്‌. ചെയ്തിട്ടും പ്രയോജനമില്ലെന്ന അറിവ്‌. നിസ്സഹായതയെ ഗര്‍ഭം ധരിച്ച അനേകം അറിവുകള്‍.
ഈ അറിവുകള്‍ തന്നെ അറിവു്‌.
നല്ല ഉള്‍ക്കാഴ്ചയിലെഴുതിയ വരികള്‍ പറഞ്ഞതൊക്കെയും അനുഭവിപ്പിക്കുന്നു.:)

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

വേണൂ:
വേണു കഥ വായിച്ചു എന്ന അറിവ്‌,
കഥ ഇഷ്ടപ്പെട്ടു എന്ന അറിവ്‌,....
സന്തോഷം ജനിപ്പിക്കുന്ന അറിവ്‌
തന്നയാണത്‌. നന്ദി.

smitha adharsh said...

ഗഹനമായ ഭാഷയിലൂടെ ഇനിയും എല്ലാവരെയും ഭാവനയുടെ ലോകത്തേക്ക് കൊട്ടികൊണ്ട് പോകാന്‍ കഴിയട്ടെ...ഇങ്ങനെയും ഭാഷ തെളിയും അല്ലെ?

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

സ്മിതാ ആദര്‍ശ്‌:
സ്വാഗതം.
നല്ല വാക്കുകള്‍ക്ക്‌ ഒത്തിരിയൊത്തിരി നന്ദി.

ചില നേരത്ത്.. said...

വളരെ നന്നായി ഇഷ്ടപ്പെട്ടു.

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

ചില നേരത്ത്‌:
കഥ ഇഷ്ടപ്പെട്ടെന്നറിഞ്ഞതില്‍ സന്തോഷം. എല്ലാ നേരത്തും സ്വാഗതം. നന്ദി.

vadavosky said...

സുഹൃത്തേ
ഇപ്പോഴാണ്‌ ഈ ബ്ലോഗ്‌ കാണുന്നത്‌.
കഥ നന്നായിരിക്കുന്നു.
അഭിനന്ദനങ്ങള്‍.

എതിരന്‍ കതിരവന്‍ said...

ബ്ലോഗില്‍ ഇത്തരം കഥകള്‍ വരുമ്പോള്‍ ആശ്വാസം. (ഇവിടെയെത്താന്‍ താമസിച്ചുപോയി,കെട്ടൊ).
പ്രമേയവും ഭാഷയും ഉഗ്രന്‍. ചിലടത്ത് ഇച്ചിരെ ക്ലീഷെ ചുവച്ചോ?

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

vadavosky:
എന്തായാലും ഇവിടെ എത്തിപ്പെട്ടല്ലോ.
വളരെ നന്ദി.

എതിരവന്‍ കതിരവന്‍:
നല്ല വാക്കുകള്‍ക്ക്‌ നന്ദി.
[ഇമ്പ്രൂവ്‌മെണ്റ്റിന്‌ സ്ക്കോപ്പ്‌ ഉണ്ടാവുന്നതു പെര്‍ഫെക്ഷനുസഹായിക്കുമെന്നു കരുതാം. ]ഇവിടെ എത്തിയതില്‍ സന്തോഷം.

Jayasree Lakshmy Kumar said...

ഉറക്കങ്ങളിലൂടെയും ഉണർവ്വുകളിലൂടെയും കടന്നു പോകുന്ന സാധാരണ കാഴ്ചകളെ വ്യത്യസ്ഥമായി പറഞ്ഞ കഥ.

ഒറ്റക്കാകുമ്പോഴും ഒറ്റക്കല്ലാതാക്കുന്ന അയാളുടെ ഒരേയൊരു കൂട്ടുകാരിയുമൊത്തുള്ള യാത്രക്ക് അഭിവാദനങ്ങൾ

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

lachu:
എല്ലാ യാത്രകളും ജീവിതങ്ങളല്ല, പക്ഷേ എല്ലാ ജീവിതങ്ങളുംയാത്രകളാണ്‌. ലക്ഷ്യങ്ങളിലേക്കു കുതിക്കുമ്പോള്‍ യാത്രയെവിസ്മരിക്കുന്നു. പക്ഷേ അവസാന യാത്രയില്‍ യാത്രയെ ക്കുറിച്ചു പഠിക്കാന്‍ തുനിഞ്ഞാല്‍ ! അതിനുള്ള ഒരു ശ്രമമായി ഇതൊന്നുവായിച്ചു നോക്കൂ.

ammu said...

palakkadu ninnum delhiyilekkulla yathrayilayirikkanan vayanakkareyum koode kootan jk theerumanichth alle? nannayirikkunu

poor-me/പാവം-ഞാന്‍ said...

ഇതാ ഇവിടെ വരെ...