Tuesday, November 2, 2010

അലാറം

ക..ര്‍ര്‍ര്‍ര്‍....

അലാറം കേട്ടു ഞെട്ടി ഉണര്‍ന്നു. ത്ധടുതിയില്‍ തീപ്പെട്ടി പരതിയെടുത്ത്‌ കൊള്ളി ഉരച്ച്‌ ടൈം പീസിലേക്കു നീട്ടി. പാതി രാത്രി കഴിഞ്ഞിട്ടേയുള്ളു. പുലരാന്‍ ഇനിയും മണിക്കൂറുകളേറെ കഴിയണം.

ലുങ്കിയുടെ കോന്തല കൊണ്ട്‌ ചെന്നിയിലെ വിയര്‍പ്പു തുടച്ചു. കിതപ്പ്‌ അകറ്റാന്‍ ഒരു ദീര്‍ഘശ്വാസം വലിച്ചു വിട്ടു. വെപ്രാളം അകലുമ്പോള്‍ ബോദ്ധ്യമാകുന്നുണ്ട്‌, അലാറം ടൈം പീസിണ്റ്റേതായിരുന്നില്ല. ഉത്കണ്ഠയുടേതായിരുന്നു. ഉറക്കത്തിലേക്കു പോലും വലിഞ്ഞു കയറിത്തുടങ്ങിയ വരണ്ട ഉത്കണ്ഠയുടെ.

തൊട്ടരികില്‍ കൂര്‍ക്കം വലിച്ചുറങ്ങുകയാണ്‌ ഭാര്യ ഭവാനിയും അവളുടെ വയറ്റിലേക്കു കാലു കയറ്റിവെച്ച്‌ ശ്രുതിമോളും. ഭവാനിയുടെ കൂര്‍ക്കം വലി ഫാനിണ്റ്റെ കറകറ ശബ്ദത്തേയും കവച്ചു വെക്കുന്നുണ്ട്‌. അന്നത്തെ കഠിനാദ്ധ്വാനങ്ങളത്രയും ഒന്നിച്ചു കൂര്‍ക്കം വലിക്കുന്നതു പോലെ. അസൂയയാണ്‌ തോന്നുന്നത്‌. എങ്ങിനെ തോന്നാതിരിക്കും. എത്ര കാലമായി എല്ലാം മറന്നുള്ള ഒരു ഗാഢമായ ഉറക്കം തന്നെ ആശ്ളേഷിച്ചിട്ട്‌? അടുത്തെങ്ങും അങ്ങിനെ ഉറങ്ങാന്‍ കഴിയുമെന്നും തോന്നുന്നില്ല.

മീനം പൊള്ളിതുടങ്ങിയിട്ടേ ഉള്ളു. ഇടവപ്പാതിയിലേക്കു മാസങ്ങളുടെ ദൂരമുണ്ട്‌. ചിലപ്പോള്‍ ഒന്നു രണ്ടു ഇടമഴ കിട്ടുമായിരിക്കും. എന്നിട്ടെന്തു കാര്യം? ഇനി മഴപെയ്യുന്ന രാത്രികളില്‍ പോലും മര്യാദക്ക്‌ ഉറങ്ങാന്‍ കഴിയുമെന്ന്‌ തോന്നുന്നില്ല; മഴക്കാലം കഴിയുമ്പോഴുണ്ടാകുന്ന വേവലാതികള്‍ ഓര്‍ത്തിട്ട്‌.

മഴയുടെ ഓര്‍മ്മ വരണ്ട വെണ്‍മേഘമായി തൊണ്ടയില്‍ വിങ്ങുകയാണ്‌. ഇനി തൊണ്ടയൊന്നു നനച്ചേ പറ്റൂ. ഇല്ലെങ്കില്‍ ഉറക്കം വരില്ല. മണ്‍കുടത്തിണ്റ്റെ അടപ്പു മാറ്റി ഗ്ളാസ്‌ പതുക്കെ പതുക്കെ താഴോട്ടിറക്കി. ഇല്ല, ഗ്ളാസു വെള്ളത്തില്‍ മുട്ടുന്നേയില്ല. മുട്ടിയത്‌ കുടത്തിനടിയിലാണ്‌. കുടം പൊക്കി കുലുക്കി. കുലുങ്ങുന്നില്ല. കമിഴ്ത്തിപ്പിടിച്ചു. ഇല്ല, ഒരു തുള്ളി പോലുമില്ല.

അടുക്കളയില്‍ ചെന്നു നോക്കിയാലോ? ബക്കറ്റില്‍ കാലു കൊണ്ട്‌ തട്ടേണ്ട താമസം, അതു ചെണ്ട പോലെ ശബ്ദിച്ചു കൊണ്ടുരുണ്ടു. കഴുകാതെ കിടക്കുന്ന പാത്രങ്ങളുടെ വാട മൂക്കിലേക്കു കുത്തിക്കയറുകയാണ്‌. അടുക്കള വാതില്‍ വലിച്ചടച്ച്‌ കിടപ്പു മുറിയിലേക്കു നടക്കുമ്പോള്‍ ആശ്വാസം മൂക്കിനു മാത്രം.

വെള്ളമില്ലെന്നറിഞ്ഞിട്ടും ഒരിക്കല്‍ക്കൂടെ മണ്‍കുടം തുറന്നു നോക്കിപ്പോയി. തൊണ്ടയിലെ കനല്‍ ആളിക്കത്താന്‍ തുടങ്ങിയിരിക്കുന്നു. ഭവാനിയുടെ തലയിണയ്ക്കടിയില്‍ നിന്നും താക്കോല്‍ എടുത്ത്‌ അലമാറ തുറന്നാലോ? മനസില്‍ തോന്നുമ്പോഴേക്കും കൈകള്‍ അതു ചെയ്തിരിക്കുന്നു. പ്ളാസ്റ്റിക്‌ ബോട്ടില്‍ വലിച്ചെടുത്ത്‌ ഒരു കവിള്‍ കുടിച്ചു.

തൊണ്ടക്കു താഴെ വരണ്ട താഴ്‌വരകള്‍ പുഴ കണ്ട പോലെ ആര്‍ത്തുല്ലസിക്കുകയാണ്‌. ശ്രുതിമോളുടെ കുഞ്ഞുറക്കത്തിലേക്കും ബോട്ടിലിലെ വെള്ളത്തിലേക്കും മാറി മാറി നോക്കി. കൊതിയടങ്ങുന്നില്ല. മടിച്ചെങ്കിലും അടപ്പു തുറന്നു ഒരു കവിള്‍ കൂടെ വായില്‍ നിറച്ചതും ഭീതി ഉള്ളിലെത്തി. ശ്രുതിമോള്‍ ഉണര്‍ന്നാല്‍?

പൊടുന്നനെ ബോട്ടില്‍ അടച്ച്‌ അലമാറയില്‍ വെച്ചു പൂട്ടി. താക്കോല്‍ ഭവാനിയുടെ തലയിണയ്ക്കടിയിലേക്കു തിരുകി വെച്ചു. ദൈവമേ, കറണ്ട്‌ പോകരുതേ.. കറണ്ട്‌ പോയാല്‍, പങ്കയുടെ കട കട ശബ്ദം നിലച്ചാല്‍, വിയര്‍ത്തു കുളിച്ചു ശ്രുതി മോളുണരും. പിന്നെ വലിയ വായില്‍ കരയും. നിര്‍ത്താതെ. ദാഹം മാറുന്നതു വരെ. ഒരു കുപ്പി വെള്ളമെങ്കിലും കുടിച്ചില്ലെങ്കില്‍ അവളുടെ ദാഹം മാറുകയുമില്ല. അത്‌ അറിയാവുന്നതു കൊണ്ടാണു ഭവാനി ഒരു കുപ്പി വെള്ളം എങ്ങിനേയും സംഘടിപ്പിച്ചു വെക്കുന്നത്‌. പാതിയുറക്കത്തില്‍ എഴുന്നേറ്റ്‌ അറിയാതെ താന്‍ തന്നെ കുടിച്ചു പോയെങ്കിലോ എന്നു ഭയന്നിട്ടാണ്‌ അവള്‍ അതു അലമാറയില്‍ വെച്ചു പൂട്ടുന്നത്‌. വീട്ടില്‍ ഒരു തുള്ളി വെള്ളമില്ലാത്ത ദിവസങ്ങളിലൊക്കെ ഭവാനി ഇങ്ങിനെ ചെയ്യാറുണ്ട്‌. അതിലൊരു കവിള്‍ വെള്ളമാണു വായില്‍ ഇരിക്കുന്നത്‌. ഓരോ തുള്ളിയായി തൊണ്ടയിലൂടെ അരിച്ചിറങ്ങുന്നത്‌.

മലര്‍ന്നു കിടന്നു കണ്ണടക്കുമ്പോള്‍ ഭീതി കണ്ണു തുറന്നു ചോദിക്കുന്നു. നാളെയും പൈപ്പില്‍ വെള്ളം വരാതിരുന്നാല്‍? വീണ്ടും ചാടി എഴുന്നേറ്റ്‌ ടൈം പീസിലേക്കു നോക്കി. അലാറം നാലു മണിക്കു തന്നെയെന്നു ഉറപ്പാക്കി. വീണ്ടും മലര്‍ന്നു കിടന്ന്‌ കണ്ണുകള്‍ അടച്ചു പിടിച്ചു. പക്ഷേ മനസിണ്റ്റെ കണ്ണുകള്‍ ടൈം പീസിലേക്കു തന്നെ ഉറ്റു നോക്കുകയാണ്‌. ഒഴിഞ്ഞ കുടങ്ങള്‍ പോലെ.

അതെ, കണ്ണടച്ചു കിടന്നിട്ടെന്താണ്‌? അടുക്കള കിണറ്റില്‍ മുട്ടയിട്ട്‌ അടയിരിക്കുന്ന വേവലാതി പക്ഷികളെ സ്വപ്നം കാണാനോ? അതോ കൂട്ടമായ്‌ പറന്നെത്തുന്ന വേഴാമ്പലുകളുടെ കര്‍ണ്ണ കഠോരമായ കരച്ചില്‍ കേട്ട്‌ ഞെട്ടി ഉണരാനോ? വേണ്ട, നാളത്തെ പദ്ധതികള്‍ ആസൂത്രണം ചെയ്തു കൊണ്ടു കിടക്കാം.

കൃത്യം നാലിനു എഴുന്നേല്‍ക്കണം. പാതമുക്കിലെ പൈപ്പിന്‍ ചുവട്ടില്‍ ആദ്യമെത്തണം. പൈപ്പിണ്റ്റെ താഴെ ആദ്യത്തെ രണ്ടു ബക്കറ്റുകള്‍ ഭാസ്കരണ്റ്റേതാണ്‌. പിന്നെ കാര്‍ത്ത്യാനിയുടെ അലൂമിനിയ കുടം. പിന്നെ സുധാകരണ്റ്റെ പച്ച ബക്കറ്റും മറിയക്കുട്ടിയുടെ ചുവന്ന ബക്കറ്റും. അതിനും പിന്നില്‍ ആറാമതായാണ്‌ തണ്റ്റെ സ്റ്റീല്‍ ബക്കറ്റ്‌. നാലു മണിക്കേ പൈപ്പു കോട്ടു വായിടാന്‍ തുടങ്ങും. പിന്നെ എക്കിട്ടം. തേട്ടല്‍. അര മണിക്കൂറെങ്കിലും കഴിയണം ഛര്‍ദ്ദിയും തൂറ്റലും തുടങ്ങാന്‍. പിന്നേയും പത്തു പതിനഞ്ച്‌ മിനുട്ട്‌ കഴിയണം, കുറച്ചെങ്കിലും തെളിഞ്ഞ വെള്ളത്തിണ്റ്റെ തുള്ളികള്‍ വീഴാന്‍. അപ്പോഴേക്കും ക്യൂവില്‍ തള്ളും തിരക്കും തുടങ്ങിക്കഴിഞ്ഞിരിക്കും. ഉടമസ്ഥനില്ലാത്ത കുടങ്ങളും ബക്കറ്റുകളും നിര്‍ദ്ദാക്ഷിണ്യം തട്ടി മാറ്റപ്പെടും. അല്ലെങ്കില്‍ കലക്ക വെള്ളം പിടിച്ചു മാറ്റി വെക്കപ്പെടും. ഇതിനെ ചൊല്ലിയാണു കഴിഞ്ഞ ആഴ്ച്ച ബഷീറും പ്രഭാകരനും തമ്മില്‍ വഴക്കുണ്ടായത്‌. പിന്നീട്‌ കവലയില്‍ വെച്ച്‌ രണ്ട്‌ വിഭാഗങ്ങള്‍ തമ്മിലുള്ള അടിപിടിയായി മാറിയത്‌. അതിനു ശേഷമാണു പോലീസുകാര്‍ നാട്ടുകാരുടെ യോഗം വിളിച്ചത്‌. ഏറെ നേരത്തെ തര്‍ക്കങ്ങള്‍ക്കൊടുവിലാണു ഒരു കുടുംബത്തിനു പരമാവധി രണ്ടു കുടം വെള്ളം എന്ന വ്യവസ്ഥയില്‍ ഒത്തുതീര്‍പ്പായത്‌ .

നാട്ടുകാര്‍ വ്യവസ്ഥകള്‍ ഒട്ടൊക്കെ പാലിക്കുന്നുണ്ടെങ്കിലും അത്‌ ഒട്ടും പാലിക്കാത്തത്‌ ജല വിതരണ കോര്‍പ്പറേഷന്‍ ആണ്‌. വൈകുന്നേരത്തെ ജല വിതരണം വായു വിതരണമായിട്ട്‌ മാസങ്ങളായി. പ്രഭാതത്തിലാവട്ടെ, ചാറിത്തുടങ്ങുന്ന മഴ കാറ്റടിച്ചാല്‍ നില്‍ക്കുന്നതു പോലെ നില്‍ക്കുകയും ചെയ്യും. ബാക്കിയാവുന്ന കുടങ്ങളും ബക്കറ്റുകളും നിരന്നിരുന്നു അന്നത്തെ സൂര്യനെ ഭജിക്കും. ദാഹിച്ചെത്തുന്ന പശുക്കളോ പട്ടികളോ അവയെ തട്ടിയുരുട്ടുന്നതു വരെ.

പക്ഷേ ഗ്രാമ വാസികള്‍ക്കു അതുപോലെ ഇരിക്കാന്‍ കഴിയില്ലല്ലോ. അവര്‍ കുട്ടികളും കുടങ്ങളും ഒക്കത്തേറ്റി വരിക്കും നിരക്കും കുന്നിറങ്ങും. ആറു കിലോമീറ്റര്‍ അകലെ അടിവാരത്തിലെ പുഴയിലേക്ക്‌. ചിങ്ങം കഴിഞ്ഞാല്‍ മെലിഞ്ഞു തുടങ്ങുന്ന പുഴ മകരത്തിലൊരു കണ്ണീര്‍ ചാലായി മാറും. പിന്നീട്‌ അതും വറ്റും. എങ്കിലും പുഴയുടെ നടുക്കുള്ള കാളപ്പുല്ലുകള്‍ തഴച്ചു നില്‍ക്കും. അതിനു നടുവിലാണു ഗ്രാമവാസികള്‍ കുഴിച്ച വെട്ടു കുഴി. അതിണ്റ്റെ ആഴങ്ങളില്‍ എപ്പോഴും വെള്ളമുണ്ടാവും. ചാണകത്തിണ്റ്റെ നിറമുള്ള വെള്ളം. കാളപ്പുല്ലിണ്റ്റെ മണമുള്ള വെള്ളം. ഗ്രാമീണരെ ഇടയ്ക്കെങ്കിലും കുളിപ്പിക്കുന്ന, ശുചീകരിക്കുന്ന, അവരുടെ ദാഹം ശമിപ്പിക്കുന്ന ജീവജലം. ശൌചവും കുളിയും കഴിഞ്ഞ്‌, വെട്ടുകുഴിയില്‍ നിന്നും പാട്ടയില്‍ കോരിയെടുക്കുന്ന 'പച്ച'വെള്ളം കുടത്തിണ്റ്റെ വായില്‍ തോര്‍ത്തുകെട്ടി അതിലേക്കൊഴിക്കും. തോര്‍ത്തിലടിയുന്ന പച്ചപ്പായല്‍ കുടഞ്ഞു കളഞ്ഞ്‌ തെരുത്തു കെട്ടി കുടവും തലയിലേറ്റി മല കയറും. ആറു കിലോമീറ്റര്‍ കയറി ഗ്രാമത്തിലെത്തുമ്പോഴേക്കും കുടത്തിലെ വെള്ളം പാതിയോളവും അവര്‍ തന്നെ കുടിച്ചു കഴിഞ്ഞിരിക്കും.

ഗ്രാമവാസികളുടെ മിക്ക വേനല്‍ ദിനങ്ങളും ഇങ്ങിനെയൊക്കെ തന്നെയാണ്‌. പൊറുതി മുട്ടിയ ഗ്രാമവാസികളില്‍ എന്തെങ്കിലും നിവൃത്തിയുള്ളവരൊക്കെ കൂടും കുടിയും വിറ്റൊഴിച്ച്‌ പാലായനം ചെയ്തു കഴിഞ്ഞു. അവരുടെ തുണ്ടു ഭൂമികള്‍ ഒക്കെ തുച്ഛ വിലക്ക്‌ ഔസേപ്പച്ചന്‍ വാങ്ങിക്കൂട്ടി. അവയൊക്കെ ഇന്നു നല്ല റബ്ബര്‍ തോട്ടങ്ങളായി മാറിയിരിക്കുകയാണ്‌. സത്യത്തില്‍ റബ്ബര്‍ തോട്ടം വിഴുങ്ങാന്‍ മറന്ന ചില വീടുകള്‍ ചേര്‍ന്നതാണ്‌ ഇന്നത്തെ ഗ്രാമം. ഒടുവില്‍ ടാപ്പിങ്ങിനു പോലും ജോലിക്കാരെ കിട്ടാതായപ്പോഴാണു സംഗതിയുടെ ഗൌരവം ഔസേപ്പച്ചനു ബോദ്ധ്യമായത്‌. പുറത്തു നിന്നു ജോലിക്കാരെ കൊണ്ടു വരാനുള്ള ബുദ്ധിമുട്ടുകളും അതിണ്റ്റെ ചെലവുകളും കണ്ടപ്പോള്‍ ഔസേപ്പച്ചന്‍ ഒരു കാര്യം തീരുമാനിച്ചു. ഇനിയും ബാക്കിയായ ഗ്രാമീണര്‍ പാലായനം ചെയ്യാതിരിക്കാന്‍ എന്തെങ്കിലുമൊക്കെ ചെയ്തേ പറ്റൂ.

അങ്ങിനെ ഔസേപ്പച്ചണ്റ്റെ ശ്രമഫലമായാണ്‌ ഗ്രാമത്തിലേക്കു പൈപ്പു വെള്ളം എത്തിയത്‌. അതോടെ ഔസേപ്പച്ചന്‍ ഗ്രാമീണരുടെ കണ്‍കണ്ട ദൈവമായി. കഴിഞ്ഞ പഞ്ചായത്ത്‌ തിരഞ്ഞെടുപ്പില്‍ ഔസേപ്പച്ചനു എതിര്‍സ്ഥാനാര്‍ത്ഥി പോലും ഉണ്ടാകാതിരുന്നതും അതു കൊണ്ടാണ്‌. എന്നാല്‍ ഈയ്യിടെയായി പൈപ്പ്‌ ആശങ്കയും ഉത്കണ്ഠയും മാത്രം കോട്ടുവായിട്ടു തുടങ്ങിയതോടെ സ്ഥിതി അല്‍പ്പം മാറിയിട്ടുണ്ട്‌. അടുത്തു നടക്കാനിരിക്കുന്ന പഞ്ചായത്ത്‌ തിരഞ്ഞെടുപ്പില്‍ ഔസേപ്പച്ചനു എതിരായി സുഗതന്‍ മത്സരിക്കുമെന്നാണ്‌ പറഞ്ഞു കേള്‍ക്കുന്നത്‌.

ഔസേപ്പച്ചണ്റ്റെ എസ്റ്റേറ്റ്‌ സൂപ്പര്‍ വൈസര്‍ ആയിരുന്ന ഗോവിന്ദന്‍ ആചാരിയുടെ മകനാണു സുഗതന്‍. ഔസേപ്പച്ചന്‍ ഈ മല മുകളിലെ ഗ്രാമത്തിലേക്കു കുടിയേറിയപ്പോള്‍ കൂടെ കൊണ്ടു വന്ന വിശ്വസ്തനായിരുന്നു ഗോവിന്ദന്‍ ആചാരി. സുഗതനെ ആചാരി നഗരത്തിലെ കോളേജില്‍ അയച്ചു പഠിപ്പിച്ചു. വിദ്യാഭ്യാസം കഴിഞ്ഞു സുഗതന്‍ മടങ്ങിയെത്തിയതോടെ ഔസേപ്പച്ചനും ആചാരിയും തമ്മില്‍ അകന്നു തുടങ്ങി. മുരുകാണ്ടിയുടെ ചായക്കടയില്‍ സുഗതന്‍ നടത്തുന്ന പ്രസംഗങ്ങള്‍ ആണു പ്രധാനമായും അതിനു കാരണമായത്‌. കൃത്യമായി പറഞ്ഞാല്‍ ആ വാര്‍ത്തകള്‍ ഔസേപ്പച്ചണ്റ്റെ കാതുകളിലെത്തിയ ദിവസമാണു ആചാരിക്കു സൂപ്പര്‍ വൈസര്‍ പണി നഷ്ടമായത്‌.

യുവാക്കളുടെ ഇടയില്‍ നല്ല മതിപ്പുണ്ടെങ്കിലും സുഗതനു ഔസേപ്പച്ചനെ തോല്‍പ്പിക്കാന്‍ കഴിയുമോ എന്നു കണ്ടറിയണം.

കര്‍ര്‍ര്‍ര്‍.......

അലാറം കേട്ടതോടെ ചിന്തകള്‍ വിട്ട്‌ ചാടിയെഴുന്നേറ്റു. ടൈം പീസിണ്റ്റെ തലക്കു കിഴുക്കി. അലാറം നില്‍ക്കുന്നില്ല. വീണ്ടും വീണ്ടും കിഴുക്കിയിട്ടും അലാറം നില്‍ക്കുന്നില്ല. ഒരു മിനുട്ട്‌ നേരത്തെ അലര്‍ച്ചക്കു ശേഷമേ ഇനി ഇതിണ്റ്റെ വായടയൂ. അപ്പോഴേക്കും ശ്രുതി മോള്‍ ഉണരും. ഉറപ്പ്‌. പിന്നെ വെള്ളത്തിനായി വലിയ വായില്‍ കരയും. ഒരു സൂത്രമേ തോന്നുന്നുള്ളു. ടൈം പീസ്‌ മണ്‍കുടത്തിലിട്ട്‌ അടച്ചു വെക്കുക. അങ്ങിനെ ചെയ്തപ്പോള്‍ കാതടപ്പിക്കുന്ന ശബ്ദം കുറേയൊക്കെ കുറഞ്ഞു കിട്ടി.

ലുങ്കി മടക്കിക്കുത്തി. ശബ്ദമുണ്ടാക്കാതെ വാതില്‍ ചാരി. പിന്നെ ഇരുട്ടിണ്റ്റെ ഇടവഴിയിലൂടെ തുറുക്കനെ ഒരു ഓട്ടമായിരുന്നു, പൈപ്പിണ്റ്റെ ചുവട്ടിലേക്ക്‌. നിലത്തു കിടന്നിരുന്ന കുടങ്ങളില്‍ പലതും ഒക്കത്തു കയറി കഴിഞ്ഞിരിക്കുന്നു. ഒറ്റ നിമിഷം പോലും വേണ്ടിവന്നില്ല, ബക്കറ്റുമെടുത്ത്‌ വേഴാമ്പല്‍ വരിയിലേക്കു ഇടിച്ചു കയറാന്‍.

നാലര....

അഞ്ച്‌....

അഞ്ചര...

സമയം ഇഴഞ്ഞിഴഞ്ഞു പോകുന്നു. വരി നീണ്ടു നീണ്ടും. പൈപ്പാകട്ടെ ഒന്നു കൂര്‍ക്കം പോലും വലിക്കാതെ ചത്തു കിടക്കുന്നു. ജീവന്‍ വെക്കുന്നത്‌ ശാപവാക്കുകള്‍ക്കാണ്‌. ജലവിതരണ കോര്‍പ്പറേഷനും ഔസേപ്പച്ചനും എതിരെയുള്ള അസഭ്യ വാക്കുകള്‍ക്കും.

പരപരാ വെളുത്തു തുടങ്ങി. പൈപ്പു ഇപ്പോഴും ചത്തു തന്നെ കിടക്കുന്നു. പക്ഷേ പലരുടേയും വയറുകള്‍ അങ്ങിനെ കിടക്കുന്നില്ല. ഇരയ്ക്കാനും ഇരമ്പാനും തുടങ്ങിയിരിക്കുന്നു. അവരൊക്കെ കുടവും ബക്കറ്റും തൂക്കി പുഴയിലേക്ക്‌ നടക്കുകയാണ്‌.

പക്ഷേ തനിക്കതിനു കഴിയില്ല. പുഴയിലെ ആ വെള്ളത്തില്‍ കുളിക്കുന്നതു പോലും ചിന്തിക്കാന്‍ വയ്യ. ഒരിക്കലേ പുഴയിലേക്കു ചെന്നിട്ടുള്ളു. ഹോ, അന്നു കണ്ട കാഴ്ച!

കാളപ്പുല്ലുകള്‍ക്കിടയ്ക്ക്‌ കുന്തിച്ചിരിക്കുന്ന ഇരു കാലി മൃഗങ്ങള്‍.... കൊഴുത്തു നില്‍ക്കുന്ന കാളപ്പുല്ലുകള്‍ ഓരോ തവണ തലയാട്ടുമ്പോഴും മൂക്കിലേക്ക്‌ ഇരച്ചെത്തുന്ന വിസര്‍ജ്യ നാറ്റം.... വെട്ടുകുഴിയിലെ വെള്ളത്തിണ്റ്റെ വാടയും അതിലെ പച്ചയും.... ഒഴിഞ്ഞ കുടവുമായി വീട്ടിലെത്തിയിട്ടും ഓക്കാനം നിന്നിരുന്നില്ല.

അതിലും എത്രയോ ഭേദമാണ്‌ ടാപ്പിങ്ങിനിടയില്‍ പ്രാഥമിക കൃത്യങ്ങള്‍ നടത്തുന്നത്‌. റബ്ബര്‍ പാലു കൊണ്ട്‌ ശൌചം നടത്താനും ശീലിച്ചിരിക്കുന്നു. മുരുകാണ്ടിയുടെ ചായക്കടയില്‍ കൈ കഴുകാന്‍ തരുന്ന ഒരു ഗ്ളാസു വെള്ളം മതി പല്ലു തേപ്പും മുഖം കഴുകലും ഒപ്പിച്ചെടുക്കാന്‍. പക്ഷേ പ്രശ്നം അവിടേയും തീരുന്നില്ലല്ലോ. പുട്ടും കടലയും പൊതിഞ്ഞു കെട്ടി വീട്ടിലെത്തുമ്പോള്‍ ശ്രുതി മോളുടെ നനഞ്ഞ അടിവസ്ത്രങ്ങള്‍ ഊരി മാറ്റിക്കൊണ്ട്‌ ഭവാനി ചോദിക്കും. "ദ്നേ എങ്ങിന്യാ ഒന്നു നനച്ചു തൊടയ്ക്കാണ്ടിരിക്യാ?"

അപ്പോഴാണു കുഴങ്ങിപ്പോകുന്നത്‌. ഇരന്നാല്‍ കുഞ്ഞിനു കുടിക്കാന്‍ ഒരു കുപ്പി വെള്ളം തരും മുരുകാണ്ടി. പക്ഷേ കാശു കൊടുക്കാമെന്നു പറഞ്ഞാലും രണ്ടാമതൊരു കുപ്പി മുരുകാണ്ടി തരില്ല. "ണ്റ്റെ പീട്യാ പൂട്ടിക്കാനാ പരിപാടീ" ന്നും ചോദിച്ച്‌ അല്ലെങ്കിലേ കറുത്ത ആ മുഖം ഒന്നു കൂടെ കറുപ്പിക്കും.

പക്ഷേ മുരുകാണ്ടിയെ പിണക്കാനും കഴിയില്ല. കാരണം തണ്റ്റെ മാത്രമല്ല, ഗ്രാമത്തിണ്റ്റെ മൊത്തം അക്ഷയ പാത്രമാണ്‌ മുരുകാണ്ടിയുടെ ചായക്കട. പൈപ്പില്‍ വെള്ളം വന്നാലും ഇല്ലെങ്കിലും ചായക്കടയിലെ സാമോവറില്‍ വെള്ളം തിളയ്ക്കും. പുട്ടും കടലയും വേവും. അല്ലെങ്കില്‍ കഞ്ഞിയും മീനും. ഒന്നുമില്ലെങ്കില്‍ കപ്പയും അച്ചാറുമെങ്കിലും അവിടെ കാണും.

പുലര്‍ച്ച നാലു മണിക്കാണു മുരുകാണ്ടിയും ഉണരുന്നത്‌. കൂടെ അയാളുടെ സ്ക്കൂട്ടറും ഉണരും. പക്ഷേ അയാള്‍ പോകുന്നത്‌ പൈപ്പിണ്റ്റെ ചുവട്ടിലേക്കല്ലെന്നു മാത്രം. ചുരവും ചെക്ക്‌ പോസ്റ്റുമൊക്കെ കടന്നു പോകുന്ന മുരുകാണ്ടി ആറു മണിയോടെ കുളിച്ചു കുട്ടപ്പനായി തിരിച്ചെത്തും. സ്ക്കൂട്ടറില്‍ കെട്ടിവെച്ച വെള്ളത്തിണ്റ്റെ കന്നാസുകള്‍ അഴിക്കുന്നതോടെ ചായക്കട ഉണരുകയായി. അടുത്ത സംസ്ഥാനത്തു താമസിക്കുന്ന അയാളുടെ അളിയണ്റ്റെ വീട്ടിലെ കിണറ്റു വെള്ളമാണ്‌ യഥാര്‍ത്ഥത്തില്‍ ആ ചായക്കടക്കു ജീവജലമാകുന്നത്‌.

കാശു കൊടുത്തായാലും ഇരന്നിട്ടായാലും ഇന്നു അല്‍പ്പം കുടിവെള്ളം സംഘടിപ്പിച്ചേ പറ്റൂ. ബക്കറ്റ്‌ ഇവിടെ വരിയില്‍ തന്നെ ഇരുന്നോട്ടെ. വീട്ടില്‍ ചെന്നു മണ്‍കുടവുമെടുത്ത്‌ ചായക്കടയിലേക്കു ചെല്ലാം. ഒന്നു ശ്രമിച്ചു നോക്കുന്നതു കൊണ്ടു നഷ്ടമൊന്നുമില്ലല്ലോ?

ചായക്കടയുടെ മുറ്റത്തെ ബെഞ്ചില്‍ പത്രപാരായണ സംഘം മൊത്തമുണ്ട്‌. അവരുടെ മുന്നിലൂടെ കുടവുമായി ചെന്നാല്‍ മുരുകാണ്ടി കടുപ്പത്തില്‍ വല്ലതും പറയുമെന്നുറപ്പ്‌. രഹസ്യമായി ചെന്ന്‌ ചോദിച്ചാല്‍ എന്തെങ്കിലും തിരിച്ചു പറഞ്ഞാലും അതിനു അല്‍പ്പം മയമുണ്ടാകും. മുരുകാണ്ടി അദ്രുമാണ്റ്റെ സ്പെഷ്യല്‍ സ്ട്രോങ്ങ്‌ ചായ അടിക്കുന്ന തിരക്കിലാണ്‌. അടുക്കള ഭാഗത്തുകൂടെ കയറി അകത്തെ ബെഞ്ചില്‍ ചെന്നിരിക്കാം.

മുരുകാണ്ടി മാത്രമല്ല, അദ്രുമാനും തന്നെ കണ്ടിട്ടില്ല. എങ്ങിനെ കാണാനാ? എല്ലാ കണ്ണുകളും പത്രത്തിലല്ലേ. കുടം പതുക്കെ ബെഞ്ചിനടിയിലേക്കു തള്ളി വെച്ചേക്കാം.

ഒരു ഗ്ളാസ്‌ വെള്ളം മേശപ്പുറത്തു വെച്ചു കൊണ്ട്‌ മുരുകാണ്ടി ഗൌരവത്തോടെ പറഞ്ഞു. "ഇന്നു തൊങ്ങനെ വെള്ളം കെടയ്ക്കില്ല. ആകെ ഇതേ ഉള്ളു. പല്ലു തേച്ചും മൊകം കഴുകീം വീത്തിക്കളഞ്ഞാ പുട്ട്‌ തൊണ്ടേല്‍ കുടുങ്ങുമ്പോള്‍ ഇറക്കാന്‍ മഞ്ഞരളിക്കോലെന്നെ വേണ്ടീരും. പറഞ്ഞില്ലാന്നു വേണ്ടാ"

അപ്പോള്‍ ഒഴിഞ്ഞ കുടവുമായി തിരിച്ചു പോകേണ്ടി വരുമെന്നു ഉറപ്പ്‌.

"കേരളത്തില്‍ കാല വര്‍ഷം വൈകും" പത്രത്തില്‍ നിന്നും എന്തോ കണ്ടു പിടിച്ച ആവേശത്തിലാണ്‌ ഭാസ്ക്കരന്‍.

രണ്ടു കക്ഷണം പുട്ടും നാലു ഞാലിപ്പൂവന്‍ പഴവുമായി വന്നിരുന്ന മുരുകാണ്ടി അതുമായി ത്ധടുതിയില്‍ തിണ്ണയിലേക്കിറങ്ങിച്ചെന്നുകൊണ്ട്‌ പറഞ്ഞു. "വെക്കം വായിക്ക്‌ ബാസ്ക്കരാ".

ആ വാര്‍ത്ത വായിച്ചു കേട്ടിട്ടേ ഇനി മുരുകാണ്ടി പുട്ടു തരൂ. അതിനു മുന്‍പ്‌ അര ഗ്ളാസു വെള്ളത്തില്‍ ഒന്നു പല്ലുഴിഞ്ഞെന്നു വരുത്താം.

"അറബിക്കടലില്‍ രൂപം കൊണ്ട ന്യൂന മര്‍ദ്ദം വടക്കു കിഴക്കോട്ടു ദിശ മാറി നീങ്ങുന്നതു കൊണ്ട്‌ കര്‍ണ്ണാടക, ഗോവ, മഹാരാഷ്ട്ര..... "

"അപ്പൊ ഇക്കൊല്ലം നമഃശിവായ അല്ലേ, ഭാസ്ക്കരാ?" പണിക്കരേട്ടന്‍ തിണ്ണയില്‍ നിന്നും മുറ്റക്കിറങ്ങി ചെന്നു.

"പെയ്യാണ്ടിരിക്കില്യ. മിഥുനത്തിലോ കര്‍ക്കിടകത്തിലോ രണ്ട്‌ പാറ്റാണ്ട്‌രിക്കില്യ." തങ്കപ്പണ്റ്റെ സ്വരത്തിലും ആശങ്കയാണ്‌.

"നിക്കാറാവുമ്പം മ്മ്ടെ പൈപ്പില്‌ വെള്ളം ബരണ മാതിരി, ല്ലേ?" അദ്രുമാന്‍ ഇറയത്തു കോലില്‍ കോര്‍ത്തു വെച്ച പത്രക്കടലാസു കക്ഷണത്തില്‍ നിന്നും ഒന്നു കീറിയെടുത്ത്‌ കൈയിലെ പുട്ടിണ്റ്റെ അംശങ്ങള്‍ തുടച്ചു കളഞ്ഞു കൊണ്ടു പറഞ്ഞു.

"അതൊരു കാര്യണ്ട്‌ ഭാസ്ക്കരാ. ഈ പത്രക്കാര്‌ പടച്ചു വിടണതൊക്കെ എപ്പളെങ്കിലും ശര്യാവാറുണ്ടോ?"

"പണിക്കരേട്ടന്‍ കവിടി നിരത്തി പറേണതിനേക്കാളൊക്കെ ശരി ആവാറുണ്ട്‌"

"അമ്മമഴക്കാറിനു കണ്‍ നിറഞ്ഞു..." മൊബേല്‍ ഫോണ്‍ പാടിത്തുടങ്ങിയതും പണിക്കര്‍ 'ഹലോ ഹലോ' എന്നു പറഞ്ഞു കൊണ്ട്‌ ചായക്കടയുടെ പിന്നിലെ ഉയര്‍ന്ന പറമ്പിലേക്കു നടന്നു.

"ഭാസ്ക്കരാ, മൊബേലു പാട്യേതോണ്ട്‌ രക്ഷപ്പെട്ടു. പണിക്കേരേട്ടന്‍ ഒന്നും കേട്ടില്ല്യ. അല്ലെങ്കില്‍ പുകിലായേനേ. കവിടീല്‌ തൊട്ട്‌ കളിച്ചാല്‍ പണിക്കരേട്ടണ്റ്റെ സ്വഭാവം മാറും ന്ന്‌ അറിഞ്ഞുകൂടെ." തങ്കപ്പന്‍ പറഞ്ഞതു സത്യമാണെന്നു പണിക്കരെ അറിയുന്ന എല്ലാവര്‍ക്കും അറിയാം.

"ഇന്ന്‌ മാവോ വാദ്യോള്‍ടെ ന്യൂസൊന്നും ല്ലേ ബാസ്ക്കരാ?" കണ്ണാടിക്കൂടു തുറന്നു ചൂടുള്ള പരിപ്പുവടകള്‍ നിരത്തുന്നതിനിടയില്‍ മുരുകാണ്ടിയുടെ സംശയം.

"എന്താ ഇല്ല്യാണ്ടെ. പട്ടാളക്കാരുടെ ഒരു ലോഡ്‌ വെടിക്കോപ്പുകളാ അവരു കടത്തീത്‌. പിന്നെ കുഴിബോംബു വെച്ച്‌ രണ്ടു പോലീസുകാരേം നാലു ആദിവാസികളേയും കൊല്ലേം ചെയ്തു. "

"ഇനീപ്പൊ ഇവരെ ഒതുക്കാനും ശ്രീലങ്കേടെ പട്ടാളക്കാരെ വിളിക്കേണ്ടീ വരുംന്നാ തോന്നണത്‌"

അതിനിടയില്‍ മൊബേല്‍ ഫോണ്‍ ഓഫ്‌ ചെയ്തുകൊണ്ട്‌ ചായക്കടയിലേക്കു ഓടിയെത്തിയ പണിക്കര്‍ പറഞ്ഞു. "മുരുകാണ്ടിക്കിന്നു കോളാ. ആ സുഗതനും കൂട്ടരും ഒക്കെ ഇങ്ങ്ട്ട്‌ വര്‍ണുണ്ട്‌. "

"പണിക്കരേട്ടാ, അവരു ചായകുടിക്കാനാവില്ല, വോട്ടു ചോദിക്കാന്‍ വരണതാവും". തങ്കപ്പന്‍ പറഞ്ഞു.

"എന്നാ ഒരു കാര്യം ചെയ്യാം. പൈപ്പിണ്റ്റെ കാര്യം ശരിയാക്കുന്നോര്‍ക്കേ വോട്ടു കൊടുക്കൂ ന്ന്‌ പറയാം. സമ്മതിച്ചോ?"

പണിക്കരേട്ടണ്റ്റെ ആശയം എല്ലാവരും തലകുലുക്കി സമ്മതിച്ചു. നിമിഷങ്ങള്‍ക്കുള്ളില്‍ സുഗതനും കൂട്ടുകാരും വന്നെത്തി.

"നിങ്ങള്‍ എല്ലാവരും ഇവിടെ ഉണ്ടാവും ന്ന്‌ അറിഞ്ഞോണ്ടു തന്നെയാ ഞാന്‍ വന്നത്‌. നിങ്ങളെപ്പോലെ പത്ര വായനയും രാഷ്ട്രീയ പ്രബുദ്ധതയുമൊക്കെ ഉള്ളവരോട്‌ വോട്ട്‌ ചോദിക്കേണ്ട കാര്യമില്ലെന്ന്‌ അറിയാം. എന്നാലും വോട്ടു ചോദിക്കേണ്ടത്‌ എണ്റ്റെ കടമയല്ലേ. അതുകൊണ്ട്‌ അടുത്ത ആഴ്ച്ച നടക്കാന്‍ പോകുന്ന പഞ്ചായത്ത്‌ തിരെഞ്ഞെടുപ്പില്‍ നിങ്ങള്‍ ഓരോരുത്തരും നിങ്ങളുടെ വിലയേറിയ വോട്ടുകള്‍ എനിക്കു തരണമെന്ന്‌ അഭ്യര്‍ത്ഥിക്കുന്നു."

പിന്നീട്‌ സുഗതന്‍ ഒരോരുത്തരേയും മാറി മാറി തൊഴുതു. പണിക്കരെ നോക്കി തൊഴുതപ്പോള്‍ പണിക്കര്‍ ഒന്നു പരുങ്ങിക്കൊണ്ട്‌ പറഞ്ഞു. "സുഗതന്‍ കുഞ്ഞിനു വോട്ടൊക്കെ തരാം. പക്ഷേ പൈപ്പു വെള്ളത്തിണ്റ്റെ കാര്യത്തില്‍ എന്താണു ചെയ്യാന്‍ പോകുന്നതെന്നു പറഞ്ഞാല്‍... ?"

"എന്താ പണിക്കരേട്ടാ ഈ പറയുന്നത്‌. ഞാന്‍ വെറുതെ ഇരിക്കും ന്ന്‌ തോന്നുന്നുണ്ടോ?"

"ന്നാലും എന്താ പരിപാടീന്ന്‌ അറിയാലോ? അതോണ്ടാ"

"പണിക്കരേട്ടാ, മകന്‍ ദുബായിലെത്തീട്ടും മൊബേലും ടീ.വീം ഒക്കെ ഉണ്ടായിട്ടും നിങ്ങളെപ്പോലെ വിവരവും വിദ്യാഭ്യാസവും ഉള്ളവരു വെള്ളം വെളിച്ചം എന്നൊക്കെ പറഞ്ഞോണ്ടിരിക്കണത്‌ നാണക്കേടന്ന്യാ കേട്ടോ. മഴ ഇന്നല്ലെങ്കില്‍ നാളെ പെയ്യും. അതോടെ നിങ്ങളിതു മറക്കും. ചിലപ്പോള്‍ മഴയെ ശപിച്ചെന്നുമിരിക്കും. എന്നാലും കിണറ്റിലെ തവളയെപ്പോലെ നിങ്ങളൊക്കെ ഇതു തന്നെയാ ലോകത്തിലെ ഏറ്റവും വലിയ പ്രശ്നമെന്നു കരുതുന്നു. ആ പത്രത്തിണ്റ്റെ ഉള്‍പേജൊന്നു തുറന്നു നോക്കിയേ. അമേരിക്ക ഇറാക്കിലും അഫ്ഗാനിസ്ഥാനിലും ടണ്‍ കണക്കിനു ബോംബുകള്‍ ഇട്ട്‌ എത്ര സാധാരണക്കാരേയാണ്‌ കൊന്നൊടുക്കുന്നത്‌. അതുപോലെ ഇസ്രായേല്‍ പാലസ്ഥീന്‍ ജനതയെ കൂട്ട മായി കൊന്നൊടുക്കുകയല്ലേ? ഇതൊക്കെ കണ്ടിട്ടും മിണ്ടാതിരിക്കുകയാണ്‌ നമ്മുടെ ഗവണ്‍മെണ്റ്റ്‌. പക്ഷേ രാഷ്ട്രീയ പ്രബുദ്ധരായ സാക്ഷരരായ നമ്മളെപ്പോലുള്ളവര്‍ക്കു കയ്യും കെട്ടി നോക്കിയിരിക്കാന്‍ കഴിയുമോ? ഇല്ല, നാം പ്രതികരിക്കും. പ്രതിഷേധിക്കും. അതിനായി ഈ വരുന്ന പഞ്ചായത്ത്‌ തിരഞ്ഞെടുപ്പില്‍ നിങ്ങളെല്ലാവരും നിങ്ങളുടെ വിലയേറിയ വോട്ടുകള്‍ എനിക്കു തന്നെ തരുമെന്ന്‌ ഞാന്‍ വിശ്വസിക്കുന്നു.... "

ഈ പ്രസംഗത്തിണ്റ്റെ മറപറ്റി പതുക്കെ ഇറങ്ങി നടക്കാം. ആരും ശ്രദ്ധിക്കില്ല. ഒഴിഞ്ഞ കുടവും കൊണ്ട്‌ ഇറങ്ങിപ്പോകുന്നതിണ്റ്റെ ചമ്മലും ഒഴിവാക്കാം.

പുട്ടും പഴവും പൊതിഞ്ഞു കെട്ടി ഒഴിഞ്ഞ കുടവുമെടുത്ത്‌ പതുക്കെ ചായക്കടയുടെ മുറ്റത്തേക്കിറങ്ങി.

കര്‍ര്‍ര്‍ര്‍ര്‍.......... പൊടുന്നനെ ആ മണ്‍കുടത്തില്‍ നിന്നും ഉച്ചത്തില്‍ അലാറം മുഴങ്ങാന്‍ തുടങ്ങി.

Tuesday, March 2, 2010

നായിക (കഥ)

മൂടികെട്ടിയ മാനത്തേയും ചാറ്റല്‍ മഴയേയും വക വെക്കാതെ അതുല്യയും വിശ്വവും പുറത്തേക്കിറങ്ങി ധൃതിയില്‍ നടന്നു. അല്ല, ചെറുക്കനെ ഓടി. കുളിരിന്‍റെ ഒരു തുള്ളി കവിളില്‍ വീണു കണ്ണീര്‍ത്തുള്ളിയോടൊത്ത്‌ ഒലിച്ചിറങ്ങി.

"കരഞ്ഞു തോര്‍ന്നില്ലേ?" വിശ്വത്തിന്‍റെ ചോദ്യത്തിനു പരിഹാസത്തിന്‍റെ ധ്വനി. വിശ്വം അങ്ങിനെയാണെന്നു പണ്ടേ അതുല്യക്കറിയാം. വിവാഹം കഴിഞ്ഞു മൂന്നാം ദിവസമാണ്‌ ആദ്യമായി ഒന്നിച്ച്‌ ഒരു സിനിമക്കു അവസരമൊത്തത്‌. ടൌണില്‍ ചില്ലറ ഷോപ്പിംഗ്‌ കഴിഞ്ഞു ഹോട്ടലില്‍ ഉച്ച ഭക്ഷണം. അവിടെ നിന്നു നേരെ തിയേറ്ററില്‍ എത്തിയപ്പോള്‍ ഒരു ജനസമുദ്രം. ഹൌസ്‌ ഫുള്‍! വിശ്വം ഒട്ടോ പിടിച്ചു വീട്ടിലേക്കു തിരിച്ചു പോകാന്‍ തുടങ്ങിയപ്പോള്‍ അല്‍പ്പം മടിച്ചെങ്കിലും പറഞ്ഞു "വിശ്വേട്ടാ, അപ്പുറത്തും ഒരു തീയേറ്റര്‍ ഉണ്ടല്ലോ".

"അയ്യേ... അതിലൊരു മോങ്ങല്‍പ്പടമാ." വിശ്വം മടിച്ചു.

"മോങ്ങല്‍പ്പടമോ? അതെന്താ?"

"അറിയില്ലേ. സിനിമ തുടങ്ങുമ്പോഴേ കണ്ണീരൊലിച്ചു തുടങ്ങും. പിന്നെ അതു തകര്‍ത്തൊഴുകും. സിനിമ തീരുവോളം. "

"എന്നാലും ടൌണിലു വന്നിട്ടു വെറുതെ തിരിച്ചു പോകുന്നതിലും ഭേദം.. "

ഒടുവില്‍ അതുല്യയുടെ ഇംഗിതം ജയിച്ചു. ഇരുട്ടില്‍ മുട്ടിയുരുമ്മിയിരുന്നു കുസൃതികള്‍ ഒപ്പിക്കുന്നതിലായിരുന്നു വിശ്വത്തിനു താല്‍പര്യം. ആദ്യമൊക്കെ അതുല്യയും പങ്കുചേര്‍ന്നെങ്കിലും എപ്പോഴോ അവള്‍ സിനിമയില്‍ ലയിച്ചു പോയി. വെറുതെ ലയിക്കുകയല്ല, വേദന പരിണയിച്ച ആ നായികയായി അവള്‍ സ്വയം മാറി. അന്നു സിനിമാഹാളിനു പുറത്തിറങ്ങിയപ്പോഴാണ്‌ വിശ്വം ആദ്യമായി അവളെ പരിഹസിച്ചത്‌. "കണ്ണീരു വിറ്റ്‌ കാശാക്കാന്‍ ചിലര്‍. കാശും കൊടുത്തു കരയാന്‍ നിന്നെപ്പോലെ വേറെ ചിലര്‍. കഷ്ടം. "

"എന്നാലും വിശ്വേട്ടാ, എന്തു തെറ്റാ.." അതുല്യയെ തുടരാന്‍ അനുവദിക്കാതെ വിശ്വം പറഞ്ഞു. "അതൊക്കെ ആ കഥാകൃത്ത്‌ നിന്നെപ്പോലുള്ളവരെ പിഴിയാന്‍ ചുമ്മാ എഴുതുന്നതല്ലേ. "

അന്നു പുതുമണവാളനായതുകൊണ്ട്‌ വായ തുറന്നു പറഞ്ഞില്ലെങ്കിലും മനസിലെങ്കിലും പറഞ്ഞു പോയി, 'കഥാകൃത്തിന്‍റെ ഭാവനയല്ലേ, സംവിധായകന്‍റെ മനോധര്‍മ്മമല്ലേ എന്നൊക്കെ വിചാരിക്കാനാണെങ്കില്‍ സിനിമ കാണാന്‍ മെനക്കെടുന്നതെന്തിനാ' എന്ന്‌.

പക്ഷേ ഇന്ന്‌ അവള്‍ക്കറിയാം. സ്വന്തം മനസിനെ ആശ്വസിപ്പിക്കാന്‍ വിശ്വം കണ്ടെത്തുന്ന ചളുക്കു ബുദ്ധിയാണിതെന്ന്‌.

എന്നാലും വിശ്വം സിനിമാ കാണും. വെറും ഒരു പ്രേക്ഷകന്‍ ആയിട്ടു മാത്രം. അല്‍പ്പമെങ്കിലും അതില്‍ ലയിക്കുമെങ്കില്‍ അതു ഹാസ്യ സിനിമ കാണുമ്പോഴാണ്‌. തീയേറ്ററില്‍ നിന്നിറങ്ങുമ്പോള്‍ ഗമയോടെ പറയും - "കണ്ടോ ചിരിപ്പിക്കുന്നതിനാ അവരു കാശു വാങ്ങുന്നത്‌. "

"ചില കോപ്രാട്ടികള്‍ കണ്ടപ്പോള്‍ ചിരിയല്ല, ഓക്കാനമാ വന്നതെന്നു ഈയിടെയായി അതുല്യയും തിരിച്ചടിക്കാറുണ്ട്‌. "

ഹാസ്യസിനിമകള്‍ തീയേറ്ററിന്‍റെ പടിയിറങ്ങുമ്പോഴേ മനസിണ്റ്റെ പടിയിറങ്ങും. എന്നാല്‍ മറ്റു സിനിമകള്‍ അങ്ങിനെയല്ല. വിശ്വം ഓഫീസിലേക്കു പോയിക്കഴിഞ്ഞാല്‍ ദു;ഖനായിക കയറിവരും. വൈകുന്നേരം വിശ്വം തിരിച്ചെത്തുന്നതു വരെ അവള്‍ക്കു കൂട്ടിരിക്കും. അടുത്ത സിനിമയിലെ ദു;ഖപുത്രിക്കേ അവളെ അവിടെ നിന്നും തുരത്താനാവൂ.

പക്ഷേ ഇന്നു കണ്ട ഈ സിനിമയിലെ നായിക. അവള്‍ ഒരിക്കലും ഇറങ്ങിപ്പോകില്ലെന്നുറപ്പ്‌. ദൈവമേ, എന്തെല്ലാം പീഡനങ്ങള്‍! വിശ്വം ഉപദേശിച്ച പോലെ കഥാകൃത്തിണ്റ്റെ വികൃതഭാവനയെന്നൊക്കെ കരുതി ആശ്വസിക്കാന്‍ ശ്രമിച്ചിട്ടും കഴിയുന്നില്ല. ഇതു തണ്റ്റെ മാത്രം കാര്യമല്ല. തീയേറ്ററില്‍ നിന്നും പുറത്തേകൊഴുകുന്ന സമുദ്രത്തില്‍ ശബ്ദത്തിന്‍റെ ഒരു അല പോലുമില്ല.

മൂടിക്കെട്ടിയ ആകാശത്തിന്‍റെ പ്രതിഫലനം തന്നെയാണ്‌ വിശ്വത്തിന്‍റെ മുഖത്തും. ഈ സിനിമ കണ്ട്‌ സങ്കടപ്പെടാത്തവര്‍ മനുഷ്യരാണോ?

"ഇന്നു സങ്കടം തോന്നുന്നുണ്ടല്ലേ?"

"ങും" വിശ്വം തലകുലുക്കി സമ്മതിച്ചു.

"നായികയുടെ കഷ്ടകാലം.. "

"നമ്മുടേയും. കാശും സമയവും തൊലഞ്ഞുകിട്ടി"

വിശ്വം പറഞ്ഞതങ്ങിനെയെങ്കിലും മനസു അങ്ങിനെയല്ലെന്നു ശബ്ദത്തിലെ ഇടര്‍ച്ച പറയുന്നുണ്ടായിരുന്നു.

ഓട്ടോറിക്ഷക്കു കൈ കാണിച്ചു പരക്കം പായുന്ന വിശ്വത്തിനു എന്തില്‍ നിന്നോ രക്ഷപ്പെട്ട്‌ പായാനുള്ള വ്യഗ്രതയാണെന്നു തോന്നി. പെയ്യാന്‍ തുടങ്ങുന്ന മഴയുടെ വ്യഗ്രതയാണെങ്ങും. ധൃതിപിടിച്ചു പായുന്ന ബസുകളില്‍ കയറാനിടമില്ല. ഓട്ടോകള്‍ വേഗം കുറക്കുന്നേയില്ല. ഒരു മുഴുത്ത തുള്ളി നെറുകയില്‍ വീണു. ആകാശത്തേക്കു നോക്കി. കറുത്ത മുഖത്തു മഴക്കണ്ണുകള്‍ തുറന്നിട്ടില്ല. പിന്നെ ഈ തുള്ളി? പിന്നിലൊരു കൂറ്റന്‍ കട്ടൌട്ടാണു. സ്ഥാനം തെറ്റിയ വലിച്ചു കീറപ്പെട്ട അല്‍പ്പ വസ്ത്രങ്ങളുമായി നായികയുടെ ഒരു വലിയ ചിത്രം. ദൈന്യം കലങ്ങിനിറഞ്ഞ കണ്ണുകള്‍..

"എന്നെയൊന്നു രക്ഷിക്കാമോ?"

ചോദ്യം കേട്ടു അതുല്യ തിരിഞ്ഞു നോക്കി. ആരുമില്ല. അത്ഭുതം കൂറുന്ന കണ്ണുകളുമായി വീണ്ടും തിരിഞ്ഞു.

"ഇതാ ഇവിടെ. ഞാനാ ചോദിച്ചത്‌." കട്ടൌട്ടിലെ നായികയുടെ ചുണ്ടുകള്‍ ഇളകി.

"രക്ഷിക്കാനോ? സിനിമയില്‍ നിന്നോ?"

"എവിടെയാണെങ്കിലും അടിക്കു വേദന തന്നെയാ. പീഡനത്തില്‍ ചവിട്ടിത്തേക്കപ്പെടുന്ന ആത്മാഭിമാനവും. പിന്നെ സിനിമ ആയതുകൊണ്ട്‌ ദിവസവും പലതവണ അനുഭവിക്കണം. അതും ജനമദ്ധ്യത്തില്‍. "

"രക്ഷിക്കണമെന്നുണ്ട്‌.. പക്ഷേ വിശ്വേട്ടന്‍.... "

ഒരു ഓട്ടോറിക്ഷ മുന്നില്‍ മൂളിനിന്നു. കൈപിടിച്ചു അകത്തേക്കു വലിക്കുന്നതിനിടയില്‍ വിശ്വം പറഞ്ഞു. "വേഗം കേറ്‌. മഴയെത്തി. "

കേറേണ്ട താമസം, ഓട്ടോ മൂളിക്കുതിച്ചു. അതുല്യക്കു സങ്കടമായി. രക്ഷിക്കണമായിരുന്നു. പക്ഷേ എങ്ങിനെ?"

പതുക്കെ തല പുറത്തേക്കിട്ടു തിരിഞ്ഞു നോക്കിയപ്പോള്‍ കണ്ണുകള്‍ പകച്ചു പോയി. കട്ടൌട്ടില്‍ നിന്നും കാറ്റിനൊപ്പം ചാടിയിറങ്ങിയ നായിക ഓട്ടോറിക്ഷക്കു പുറകേ ഓടിവരുകയാണ്‌!

തല വലിച്ചു ഞെട്ടല്‍ പുറത്തു കാണിക്കാതിരിക്കാന്‍ ആവത്‌ ശ്രമിച്ചുകൊണ്ടു മുന്നോട്ടു നോക്കിയിരുന്നു. 'അവള്‍ ഓടിവന്നു ഓട്ടോറിക്ഷയില്‍ കയറിയാല്‍?'

ഓട്ടോ മഴയെ തോല്‍പ്പിക്കാനുള്ള തത്രപ്പാടില്‍ മൂളിപ്പറക്കുകയാണ്‌. അതിണ്റ്റെ മുന്‍വശത്തെ കണ്ണാടിയില്‍ കാണാം, ഓടി പരാജയപ്പെട്ടു പിന്നോട്ടു പിന്നോട്ടു പോകുന്ന നായികയുടെ നിസ്സഹായമായ കണ്ണുകള്‍. ഓട്ടോ നിര്‍ത്താന്‍ പറഞ്ഞാലോ? എന്നിട്ടെന്തു ചെയ്യും?

എന്തെങ്കിലും തീരുമാനിക്കുന്നതിനു മുന്‍പ്‌ ഓട്ടോറിക്ഷ ഇടതോട്ടു തിരിഞ്ഞു. ഇപ്പോള്‍ കണ്ണാടിയില്‍ ചാറ്റല്‍ മഴയുടെ മുത്തു മണികള്‍ മാത്രം..

രണ്ട്‌.

നനഞ്ഞ കാലുകള്‍ക്കു വേഗം കൂടുന്നില്ല. കൂടുന്നത്‌ ഭാരമാണ്‌. കൂടെ കിതപ്പും ക്ഷീണവും. അതുല്യ ഈ കൊലച്ചതി ചെയ്യുമെന്നു കരുതിയതേയില്ല. ജീവിതത്തിലേക്കിറങ്ങിയ നിമിഷത്തില്‍ തന്നെ പറ്റിക്കപ്പെട്ടതിന്‍റെ വ്യഥയാണു മനസിലാകെ. മഴയും കനത്തു തുടങ്ങി. എന്തായാലും തുനിഞ്ഞിറങ്ങി. ഇനി രക്ഷപ്പെടുക തന്നെ. എങ്ങിനെ?

അപ്പോഴാണ്‌ കുട മടക്കി സ്കൂട്ടി സ്റ്റര്‍ട്ടു ചെയ്യുന്ന ഒരു യുവതിയെ കണ്ടത്‌. ചാടിക്കയറി പിന്‍സീറ്റിലേക്കു. സീറ്റില്‍ അമര്‍ന്നിരുന്നു, അവളറിയാതെ.

മഴ തകര്‍ത്തു പെയ്യുകയാണ്‌. അതിന്‍റെ വേഗമാണു ചീറിപ്പായുന്ന വാഹനങ്ങളില്‍. പറന്നകലുന്ന പക്ഷികളില്‍. എന്തിന്‌, പാതച്ചാലുകളിലെ കൊഴുത്ത പ്രവാഹങ്ങള്‍ക്കു പോലും. കഥകളിലെന്ന പോലെ മഴക്കു ജീവന്‍ വെക്കുകയാണ്‌. നനഞ്ഞ സ്പര്‍ശത്തിന്‍റെ ചൂടുള്ള രംഗങ്ങള്‍ പോലെ. അതേ വേഗത്തിലാണു സ്കൂട്ടി പാതയിലെ ഒരു സാമാന്യം വലിയ കുഴി താണ്ടിയത്‌. ഭാവനയില്‍ നിന്നും യാഥാര്‍ത്ഥ്യത്തിലേക്കെന്ന പോലെ നടു റോഡില്‍ ചന്തികുത്തി വീണു. പുറകില്‍ മറ്റു വണ്ടികള്‍ ഒന്നും ഇല്ലാതിരുന്നതു കൊണ്ട്‌ ജീവന്‍ രക്ഷപ്പെട്ടു. കാലു കുടഞ്ഞെഴുന്നേറ്റ്‌ പാതയരികിലൂടെ നടന്നു.

പാത വിളക്കുകള്‍ മഴകാണാന്‍ കണ്ണു തുറന്നപ്പോള്‍ ഒരു നാണക്കാരിയായി മഴ ചിണുങ്ങി. പിന്നെ ഏതോ മേഘക്കീറുകള്‍ക്കു പിന്നിലൊളിച്ചു.

ഇപ്പോള്‍ മഴയുടെ കുളിര്‍ സ്പര്‍ശം എനിക്കു മാത്രം. മഴയുടെ മണം ഈറന്‍ കാറ്റിനു മാത്രം. അതിണ്റ്റെ കുളിര്‍ ചുംബനം വസ്ത്രത്തിണ്റ്റെ കീറലുകളില്‍ മാത്രം.

തെല്ലു ദൂരെ പ്രകാശിച്ചു നില്‍ക്കുന്ന ഒരു വീടു കാണാം. കാലുകള്‍ ചടുലമായി.

മുറ്റത്തു രണ്ടു പുതിയ മോഡല്‍ കാറുകള്‍. വേലക്കാരി കൂട്ടിലിട്ട കറുത്ത പട്ടിക്കു മാംസം കൊടുക്കുന്ന തിരക്കിലാണ്‌. ഇളം കാറ്റിനു മദ്യത്തിന്‍റെ ഈര്‍പ്പം. ഐസുകട്ടയുടെ തണുപ്പ്‌. അതു കൊണ്ടുവരുന്നത്‌ വെറും ശബ്ദങ്ങളുടെ മുഴക്കങ്ങളും പൊട്ടിച്ചിരികളും. സിനിമയിലെ ചിരപരിചിതമായ പല രംഗങ്ങളും മനസിലേക്ക്‌ എത്തിനോക്കി. തിരിഞ്ഞു നടക്കുമ്പോള്‍ സ്വയം പരിഹസിച്ചു പോയി. മദ്യം മണക്കാത്ത വീടു തിരയുന്നതിലെ മൌഢ്യം.

പിന്നേയും ഏറെ നടന്നിട്ടാണു മറ്റൊരു വീടു കണ്ടത്‌. പ്രകാശം കുറഞ്ഞ ഒരു കൊച്ചു വീട്‌. മദ്യത്തിന്‍റെ മണമില്ലെന്നു മാത്രമല്ല, തോരണ്റ്റേയും ഉള്ളി സാമ്പാറിണ്റ്റേയും ഹൃദ്യമായ മണം തിണ്ണയും കടന്നു മുറ്റത്തേക്കിറങ്ങുന്നുണ്ട്‌. വിശപ്പ്‌ വയറ്റില്‍ സടകുടഞ്ഞെഴുന്നേറ്റു. അപ്പോഴാണു ഓര്‍ത്തത്‌ എത്ര നേരമായി എന്തെങ്കിലും കഴിച്ചിട്ട്‌?

അത്താഴപ്പണികള്‍ തീര്‍ത്ത്‌ അടുക്കളയില്‍ നിന്നും പൂമുഖത്തെ സോഫയില്‍ വന്നിരുന്ന വീട്ടമ്മയുടെ നെറ്റിയില്‍ വിയര്‍പ്പിണ്റ്റെ പൊടിപ്പുകള്‍. അവ സാരിത്തലപ്പുകൊണ്ട്‌ തുടച്ചുകൊണ്ടു അവള്‍ ആരോടോ പറഞ്ഞു. - "എണ്റ്റെ നടുവൊടിഞ്ഞു. അഞ്ചു മിനുട്ട്‌ ഇരിക്കട്ടെ. എന്നിട്ടു വിളമ്പാം കേട്ടോ. "

"ആരാ പറഞ്ഞേ ചക്കരേ, ഇത്ര കറികളൊക്കെ ഉണ്ടാക്കാന്‍. ഞാനിതാ ഫയല്‍ മടക്കി വെച്ചു വരുന്നു." അകത്തെ മുറിയില്‍ നിന്നാണു ശബ്ദം. ശബ്ദത്തിനു പിന്നാലെ ലുങ്കി മുറുക്കിയുടുത്തുകൊണ്ട്‌ ഒരു മദ്ധ്യവയസ്ക്കന്‍ കാറ്റു പോലെ വന്ന്‌ അവളെ ചുറ്റിപ്പിടിച്ച്‌ കവിളില്‍ നാലഞ്ചു മൃദു മുത്തങ്ങള്‍ ചാര്‍ത്തിയ ശേഷം അടുക്കളയിലേക്കോടി. ജീരക വെള്ളം ചൂടാക്കാന്‍.

ആ വീട്ടമ്മയുടെ പാതി തുറന്ന കണ്ണുകളില്‍ നടു വേദനയല്ല, സാന്ത്വനത്തിണ്റ്റെ ആനന്ദക്കടലുകളാണ്‌. അതിണ്റ്റെ ആഴങ്ങളില്‍ എന്തെന്തു മുത്തുകളും പവിഴങ്ങളും വെട്ടിത്തിളങ്ങുന്നുണ്ടാവില്ല! തണ്റ്റെ വേദനകളുടെ ഒരു അംശം ഇവളുടെ ഭ്രാന്തന്‍ സ്വപ്നങ്ങളില്‍പ്പോലുമുണ്ടാവില്ല. ഇവള്‍ തന്നെ രക്ഷിച്ചിരുന്നെങ്കില്‍..

ഒരു ഇളം കാറ്റ്‌ പാതി ചാരിയ വാതില്‍ അല്‍പ്പം കൂടെ തുറന്ന്‌ അവളെ അകത്തേക്കാനയിച്ചു. ഡൈനിംഗ്‌ ടേബിളില്‍ പ്ളേറ്റുകള്‍ നിരത്തുന്ന മദ്ധ്യവയസ്ക്കനെ ഇപ്പോള്‍ തെളിഞ്ഞു കാണാം. എവിടെയോ കണ്ട മുഖം. സിനിമയുടെ നശിച്ച സ്ക്രീനിലല്ല. പിന്നെ എവിടെ?

അതെ, അയാള്‍ തന്നെ. ഇപ്പോള്‍ ഓര്‍മ്മ തെളിയുന്നുണ്ട്‌.

നട്ടെല്ലില്ലാത്ത നായകന്‍ കാര്യസാദ്ധ്യത്തിനായി തന്നെ ചെള്ളു പോലെ തടിച്ചു വീര്‍ത്ത ആ സത്വത്തിനു തന്ത്രപൂര്‍വ്വം വിട്ടുകൊടുത്ത രാത്രി. രക്ഷപ്പെടാന്‍ കിണഞ്ഞു ശ്രമിക്കുമ്പോഴാണ്‌ പ്രതീക്ഷയുടെ വാതില്‍ ആരോ തള്ളിത്തുറന്നത്‌. സ്ക്രീനിലേക്കെത്തിയ ആ വെളിച്ചത്തില്‍ തെളിഞ്ഞു കണ്ടതാണ്‌ ഈ മുഖം. ഇരുളില്‍ പീഡനം കണ്ട്‌ ആസ്വദിക്കുന്ന ഷണ്ഡന്‍മാരുടെ മുഖങ്ങളില്‍ നിന്നും വേറിട്ട മുഖം ഒറ്റ ക്ളിക്കില്‍ മനസില്‍ പതിഞ്ഞു. അയാള്‍ പോലിസിനെ വിളിക്കുകയാവണം മൊബേലില്‍. പോലിസെത്തുന്നതു വരെ ഈ ഭീകര രൂപിക്കു പിടികൊടുക്കാതെ നില്‍ക്കുക തന്നെ. പൊതു നിരത്തിലൊരു തട്ടിപ്പറിയോ, വഴക്കോ പോകട്ടെ, കൊലപാതകശ്രമമോ പെണ്‍ പീഡനശ്രമമോ കണ്ടാല്‍ പ്പോലും ചുമ്മാ കയ്യും കെട്ടി നില്‍ക്കുന്ന പ്രേക്ഷകരില്‍ നിന്നും വ്യത്യസ്തനായി ഒരാള്‍ മുന്നിലുള്ളത്‌ ആത്മ വിശ്വാസം വളര്‍ത്തി. വെളിച്ചം കയറിയതിന്‍റെ വിസിലടികളും ആര്‍പ്പു വിളികളും ആക്രോശങ്ങളും അടങ്ങിയപ്പോള്‍ വാതില്‍പ്പഴുതിലൂടെ അയാളുടെ ശബ്ദം കേട്ടു തുടങ്ങി.

"ചക്കരേ, വേറെന്തെങ്കിലും. "

"അതൊക്കെ പിന്നെപ്പറയാം. ഞാന്‍ പ്രധാനപ്പെട്ട ഒരു മീറ്റിങ്ങിലാ. ഓഫീസിനു പുറത്ത്‌. നീണ്ട മീറ്റിങ്ങാ. വൈകീട്ടേ ഫ്രീ ആവൂ. "

മോബേലില്‍ നിന്നും ഇളംകാറ്റു മുളങ്കുഴലിലൂടെന്ന പോലെ ഒരു മധുര ശബ്ദം. "മോള്‌ ഹോസ്റ്റലീന്നു വിളിച്ചിരുന്നു. സണ്‍ഡേ ബെര്‍ത്ത്‌ ഡേക്കു വരുന്നുണ്ടത്ര. "

"ഞാന്‍ അവളെ വിളിച്ചോളാം. ഒ.കെ ചക്കരേ. ഞാന്‍ ഇതു കുറച്ചു നേരത്തിനു സ്വിച്ച്‌ ഓഫ്‌ ചെയ്യുകയാണേ. ബൈ... "

വീണ്ടും വാതില്‍ തള്ളിത്തുറന്നു ഇരുട്ടില്‍ വേച്ചു വേച്ചു വരുന്നതു കണ്ടപ്പോള്‍ എന്തൊരു ആവേശമായിരുന്നു. പക്ഷേ എല്ലാം തല്ലിക്കെടുത്തിക്കൊണ്ട്‌ മൊബേല്‍ വെളിച്ചത്തില്‍ തന്‍റെ സീറ്റു കണ്ടെത്തി അമര്‍ന്നിരുന്നു. തൊട്ടടുത്തിരുന്ന യുവതിയുടെ തോളിലേക്കു കൈയിട്ട്‌ താഴേക്കു പരതിക്കൊണ്ട്‌ പറഞ്ഞു. "ഓഫീസിലെ ഒരു ശല്യം. "

"അതങ്ങു സ്വിച്ച്‌ ഓഫ്‌ ചെയ്തേക്കരുതോ?" ചുവപ്പിച്ച ചുണ്ടുകള്‍ക്കും ദേഷ്യം.

"ഓഫ്‌ ചെയ്തു"

പതിവു പോലെ കീറിപ്പറിക്കുകയായിരുന്ന ആ കറുത്ത ചെള്ള്‌ എത്ര ഭേദമെന്നു തോന്നിപ്പോയി. അന്നു കേട്ട ആ 'ചക്കര'യെ ഇപ്പോഴാ നേരില്‍ കാണുന്നത്‌. പാവം.

മുറിയിലാകെ എന്തോ ഒരു വാട. തോരനും സാമ്പാറുകൊക്കെ ഇത്ര വേഗം വളിച്ചുവോ? വിശപ്പ്‌ ചത്തിരിക്കുന്നു. പതുക്കെ ഇറങ്ങി നടന്നു.

മഴയും കാറ്റുമൊന്നും പാതയിലില്ല. ഇരു വശത്തും നിന്നുറങ്ങുന്ന റബ്ബര്‍ മരങ്ങള്‍ മാത്രം. രക്ഷപ്പെടാന്‍ ഒരുങ്ങുമ്പോള്‍ ഒരു മഴ പോലെ ഇരച്ചു വന്ന ഉത്സാഹവും കെട്ടിരിക്കുന്നു. രക്ഷപ്പെടല്‍ തന്നെ ഒരു ശിക്ഷയായി മാറുകയാണോ?

അല്ല, ആരില്‍ നിന്നാണു രക്ഷപ്പെടേണ്ടത്‌? ആ വീര്‍ത്ത ചെള്ളില്‍ നിന്നോ? അതോ നട്ടെല്ലില്ലാത്ത നായകനില്‍ നിന്നോ? ഒന്നാലോചിച്ചാല്‍ അവരെന്തു തെറ്റാണു ചെയ്തത്‌? കഥാകൃത്തല്ലേ അവരെയൊക്കെ അങ്ങിനെ യാക്കിയത്‌? തണ്റ്റെ ഈ ഗതികേടും അയാളുടെ സംഭാവന തന്നെ.

അല്ല, കഥാകൃത്തിനെ എന്തിനു പഴിക്കണം. അതല്ലേ അയാളുടെ ജോലി. വായനക്കാരെ കഥയിലൂടെ നടത്തിക്കൊണ്ടു ചെന്നു വിസ്മയിപ്പിക്കുക. അതിനു പിടികൊടുക്കാത്ത കഥയുടെ വഴികള്‍ കണ്ടെത്തേണ്ടേ. അത്ഭുതപ്പെടുത്താത്ത ജാലവിദ്യക്കാരന്‍റെ മുന്നില്‍ ഏതു കുട്ടി ചെന്നിരിക്കാനാണ്‌.

ജാലവിദ്യക്കാരനു ഒരേ വിദ്യ പലതവണ കാണിച്ചു കയ്യടി നേടാം. പക്ഷേ ആരെങ്കിലും കാണിച്ച വഴിയിലൂടെ കഥാകൃത്തു സഞ്ചരിച്ചാല്‍ കൂവലാവും കാത്തിരിക്കുന്നത്‌. എന്നും പുതു പുത്തന്‍ വഴികളിലൂടെ സഞ്ചരിക്കേണ്ടവന്‍. എത്രപേര്‍ക്കറിയാം അയാളുടെ മനസ്‌. ഉദ്ദേശ്യം. ഒരു തവണ വിസ്മയിക്കുന്ന വായനക്കാരന്‍റെ മനസില്‍ അത്തരം സാദ്ധ്യതകളൊക്കെ തെളിഞ്ഞു കിടക്കുന്നുണ്ടാവും. കഥാകൃത്തു അതിലൂടെ പോകുന്നെന്നു തോന്നിയാല്‍ മതി. ഉടന്‍ വായന നിര്‍ത്തും. സമയം കൊന്നതിനു ശപിച്ചെന്നുമിരിക്കും.

അതേ സമയം ചില ചട്ടക്കൂടുകള്‍ക്കുള്ളില്‍ നിന്നുള്ള സ്വാതന്ത്യ്രമേ അയാള്‍ക്കുള്ളു താനും. അറുപത്തിനാലു കളങ്ങളില്‍ ആറുതരം കരുക്കള്‍ കൊണ്ട്‌ നവനീക്കങ്ങള്‍ നടത്തുന്ന ചെസുകളിക്കാരനെപ്പോലെ. സിനിമയിലെ ആ ചെസുകളിക്കാരനാണ്‌ ഓര്‍മ്മയിലെത്തുന്നത്‌. ഓരോ നീക്കത്തിനു മുതിരുമ്പോഴും അതിലെ അപകടങ്ങള്‍ എതിരാളിക്കു ചൂണ്ടിക്കാണിച്ചു കൊടുത്ത്‌ കളിയിലൂടെ കൊണ്ടു പോകുന്നവന്‍. ആ ചാട്ടം കുതിരക്കാലിലേക്കാണല്ലോ. ബ്ളാക്ക്‌ ബിഷപ്പ്‌ ഇവിടെയുണ്ട്‌ കേട്ടോ. എന്നിങ്ങനെ ചില സൂചനകള്‍. അതൊക്കെ കരുതി മുന്നോട്ടു പോകുമ്പോഴാവും ഒരു അപ്രതീക്ഷിത നീക്കവും ചെക്ക്‌ മേറ്റിന്‍റെ വിസ്മയവും.

ചെസില്‍ വിസ്മയങ്ങളുടെ ചെക്ക്‌ മേറ്റ്‌ മാത്രം മതി. പക്ഷേ അതു കൊണ്ടു മാത്രം കഥക്കു ജീവന്‍ വെക്കുമോ? കഥാപാത്രങ്ങള്‍ ജീവിക്കുമോ?

എന്തായാലും തനിക്കു ജീവന്‍ വന്ന നിമിഷമാണു ഓര്‍മ്മയിലെത്തുന്നത്‌. കഥാകൃത്തിന്‍റെ പേനയുടെ വരയില്‍ ഒതുങ്ങി നിന്ന ഒരു കേവലം കഥാപാത്രമായിരുന്നു അന്നു ഞാനും. പെട്ടെന്നൊരു നിമിഷത്തില്‍ തോന്നി. ആ പേനയൊന്നു തള്ളിനീക്കാന്‍. അങ്ങിനെ രൂപപ്പെട്ട ആ ഒറ്റ വരി ട്വിസ്റ്റ്‌. അതു വായിച്ച്‌ കഥാകൃത്തു ഞെട്ടുന്നതു കാണാന്‍ എന്തൊരു രസമായിരുന്നു! ജീവന്‍ ലഭിച്ചതിന്‍റെ സ്വാതന്ത്യ്രത്തിന്‍റെ സന്തോഷമായിരുന്നു മനസു മുഴുവന്‍.

അതാ മുന്നിലൊരു വീടു തെളിയുന്നുണ്ട്‌. അതു അതുല്യയുടെ വീടാകാനേ തരമുള്ളു. കഥാകൃത്തിന്‍റെ ദരിദ്ര ഭാവന തനിക്കൂഹിക്കാം. കഥയുടെ ആദ്യ ഭാഗത്തു കാണുന്ന കഥാപാത്രങ്ങള്‍ പൊടുന്നനെ അപ്രത്യക്ഷരായാല്‍ അവരെ വീണ്ടും കഥയില്‍ കണ്ടുമുട്ടുമെന്ന്‌ ഉറപ്പ്‌. അതോടെ കഥ തീരുന്നതും ചിരപരിചിതമായ ഒരു ഏര്‍പ്പാടു തന്നെ. അതു തന്നെയാണു ഇവിടേയും സംഭവിക്കാന്‍ പോകുന്നതെന്നു ആര്‍ക്കും ഊഹിക്കാം. വിശ്വത്തിലും അതുല്യയിലും തുടങ്ങുന്ന കഥ അവരില്‍ തന്നെ അവസാനിക്കാന്‍ പോകുന്നു. ആത്മഹത്യ, കൊലപാതകം, ജയില്‍ വാസം, ഒളിച്ചോട്ടം തുടങ്ങിയ ചിരപരിചിതമായ അവസാനങ്ങള്‍ കാണുന്നില്ലെങ്കിലും വിവാഹമോചനം, ഭ്രാന്താശുപത്രി തുടങ്ങി ചില സാദ്ധ്യതകള്‍ തെളിയുന്നുണ്ട്‌. അങ്ങിനെ ഏതെങ്കിലും അവസാനമാണെങ്കില്‍ വിസ്മയിക്കാന്‍ ആളെ കൂലിക്കു കൊണ്ടു വരേണ്ടിവരും.

പ്രതീക്ഷിച്ചതു പോലെ അതു വിശ്വത്തിന്‍റേയും അതുല്യയുടേയും വാടക വീടു തന്നെ. പല കഥകളിലും കാണുന്നതു പോലെ ഈ രാത്രിയില്‍ അവരും തങ്ങളുടെ സ്വകാര്യ നിമിഷങ്ങളില്‍ തന്നെ. മറ്റാരും അവിടെയില്ലെങ്കിലും അവര്‍ സംസാരിക്കുന്നത്‌ പതിഞ്ഞ ശബ്ദത്തില്‍ തന്നെ. പക്ഷേ വാതില്‍ പഴുതിലൂടെ നോക്കാനും ആ അടഞ്ഞ മുറിയിലെ സംഭാഷണം നിങ്ങളിലെത്തിക്കുവാന്‍ സ്വതന്ത്രയായ എനിക്കു കഴിയും.

"നിനക്കെന്താ ഒരു മൂഡ്‌ ഓഫ്‌? ആ സിനിമയാണോ ഇപ്പോഴും.. "

"എന്താ ചെയ്യ്ക? മനസീന്ന്‌ പോണില്ല്യാ അതിലെ നായിക"

“നോക്ക്‌, അതൊരു സിനിമയല്ല, യാഥാര്‍ത്ഥ്യമാണെങ്കിലോ?"

"എണ്റ്റെ ഈശ്വരാ, ഓര്‍ക്കാന്‍ വയ്യ!"

"എന്തുകൊണ്ട്‌ വയ്യ? അതിലും വലിയ യാഥാര്‍ത്ഥ്യങ്ങള്‍ നാം സിനിമപോലെ കാണാറില്ലേ, ടെലിവിഷന്‍ വാര്‍ത്തകളില്‍. വിദ്യാര്‍ഥിനികളെ ജീവനോടെ ബസിലിട്ടു കത്തിക്കുന്നതിണ്റ്റേയും കുളത്തില്‍ മുക്കിക്കൊല്ലുന്നതിണ്റ്റേയും തത്സമയ സംപ്രേക്ഷണം നാം കണ്ടിട്ടില്ലേ. ഒരു പിഞ്ഞാണം കഞ്ഞിക്കു വേണ്ടി ശ്രീലങ്കന്‍ പട്ടാളക്കാരുടെ കടിച്ചു പറിക്കു വിധേയരാവുന്നത്‌ തമിഴന്‍മാരുടെ പെണ്‍മക്കളാണെന്നു കരുതാം. എന്നാല്‍ അതിലും വലിയ പീഡനങ്ങള്‍ ഇവിടെ നടക്കുന്നില്ലേ. അതു സിനിമയായെങ്കില്‍ മാത്രം വേദനിക്കുന്ന മനസും. അതുപോട്ടെ സിനിമയിലെ ആ നായിക രക്ഷിക്കുവാന്‍ നിന്നോടു യാചിച്ചിരുന്നെങ്കില്‍പ്പോലും നീ സഹായിക്കുമായിരുന്നോ? അവള്‍ ഇങ്ങോട്ടു കയറി വന്നാല്‍ നീ സ്വീകരിക്കുമോ? അഥവാ നീ അങ്ങിനെ ചെയ്താലോ? ദിവസങ്ങള്‍ക്കുള്ളില്‍ അവള്‍ നിണ്റ്റെ ഏറ്റവും വലിയ ശത്രുവാകില്ലേ? പിന്നെ എന്നെ പോലും നീ സംശയിച്ചെന്നും വരും. അതല്ലേ യാഥാര്‍ത്ഥ്യം?"

എഴുന്നേറ്റിരുന്ന അതുല്യയുടെ നെറ്റിയിലൂടെ വിയര്‍പ്പു ചാലുകള്‍ ഒഴുകിയിറങ്ങി. പ്രതിമ പോലിരുന്ന അവളെ തണ്റ്റെ മാറില്‍ ചേര്‍ത്ത്‌ വിശ്വം പറഞ്ഞു. "ഈശ്വരനാണ്‌ ഏറ്റവും വലിയ കഥാകൃത്ത്‌. നാമൊക്കെ ആ ബൃഹത്‌ കഥയിലെ ഒറ്റ വരി കഥാപാത്രങ്ങളും. എത്രയൊക്കെ ചിന്തിച്ചാലും പ്രവര്‍ത്തിച്ചാലും ഒടുവില്‍ അതു ഒരു കഥാപാത്രത്തിന്‍റെ നവ ചിന്തകള്‍ പോലെ കമ്പ്യൂട്ടറിന്‍റെ ചെസ്‌ കളി പോലെ മറ്റാരുടേയോ വിരലില്‍ ചലിക്കുന്ന ഒരു പാവക്കൂത്തായി മാറുകയും ചെയ്യും. "

ഇപ്പോള്‍ നായികയുടെ നെറ്റിയിലാണു വിയര്‍പ്പു ചാലുകള്‍. ഭ്രാന്തു പിടിച്ച കാറ്റു പോലെ അവള്‍ വാതില്‍ തുറന്നു പുറത്തു ചാടി. കട്ടൌട്ടിലേക്കു കുതിക്കുന്ന ശക്തമായ ഒരു കാറ്റിനെ ലക്ഷ്യം വെച്ച്‌ അവള്‍ പാഞ്ഞു.