Thursday, December 31, 2009

നൂറാം പിറന്നാളിലെ ഉയര്‍ത്തെഴുന്നേല്‍പ്പ്‌ (കഥ)


ബാപ്പൂജിയോടൊപ്പമെത്താന്‍ പന്നലാലിന്‍റെ കാലുകള്‍ ചടുലമായി കുതിച്ചു. കുതിപ്പിനൊപ്പം കിതയ്ക്കുന്ന നെഞ്ച്‌. നെഞ്ചിനകത്ത്‌ തുടിച്ച്‌ ചുവക്കുന്ന കനല്‍സഞ്ചിക്കു ഉപ്പുപാടത്തു ജ്വലിച്ചു നില്‍ക്കുന്ന സൂര്യന്‍റെ ചൂട്‌. അതൊന്നു തണുപ്പിക്കാന്‍ ദേഹമാസകലം ഒലിച്ചിറങ്ങുന്ന ഒരായിരം ഉപ്പുചാലുകള്‍ക്കും കഴിയുന്നില്ല. എങ്കിലും ഒരു ആശ്വാസമുണ്ട്‌. ഭീതിയുടെ പ്രക്ഷുബ്ധമായ കടല്‍ ശാന്തിയുടെ ഉപ്പുപാടത്തു ആവിയായിത്തുടങ്ങിയിരിക്കുന്നു. പ്രതീക്ഷയുടെ വെളുത്ത അവശേഷിപ്പുകള്‍ മനസിലേക്ക്‌ എത്തി നോക്കാന്‍ തുടങ്ങിയിരിക്കുന്നു.

ഇന്നേക്ക്‌ ഇരുപത്തിയാറു ദിവസമായി സബര്‍മതി ആശ്രമത്തില്‍ നിന്നു യാത്ര തുടങ്ങിയിട്ട്‌. ഇരുനൂറ്റമ്പതില്‍പ്പരം മൈലുകളുടെ വെട്ടു വഴികള്‍ പിന്നിട്ടു കഴിഞ്ഞു. പ്രതീക്ഷകളാണ്‌ എന്നും ഉത്സാഹത്തിനു ഊര്‍ജം പകര്‍ന്നിരുന്നത്‌. ഉള്ളിലെ എണ്ണമറ്റ മുറിവുകള്‍ ഉണങ്ങുമെന്ന ശുഭപ്രതീക്ഷ. ആ മുറിവുകള്‍ ഇന്നോ ഇന്നലെയോ ഉണ്ടായതല്ല. കാലങ്ങളിഴഞ്ഞ്‌ ശീലങ്ങളുടെ പുണ്ണരിച്ചു ജീവിത ഭാഗമായി മാറിയ കൊടിയ വ്രണങ്ങള്‍. മരുന്നിനു പോലും ഒരു തരി ഉപ്പില്ലാതെ പഴുത്തളിഞ്ഞു കിടക്കുന്ന ചതുപ്പു നിലങ്ങള്‍ പോലെ ചലം നിറഞ്ഞ വ്രണങ്ങള്‍. ആ ദുരിത വ്രണങ്ങളുടെ ആഴങ്ങളെക്കുറിച്ചല്ല, അതില്‍ മുങ്ങിത്താഴാതെ പൊങ്ങിക്കിടക്കുന്നതെങ്ങിനെ എന്നു മാത്രമായിരുന്നു ഓരോ ദിവസവും ഉത്കണ്ഠപ്പെട്ടിരുന്നത്‌. വര്‍ഷങ്ങളായി, ദശകങ്ങളായി, അല്ല നൂറ്റാണ്ടുകളായിത്തന്നെ.

അതെ, തലമുറകളായി പന്നലാലിന്‍റെ കുടുംബത്തെ പട്ടിണിയില്‍ നിന്നു രക്ഷിച്ചു കൊണ്ടിരുന്നത്‌ കച്ചിലെ ചതുപ്പു നിലങ്ങളായിരുന്നു. ഉപ്പിന്‍റെ ശുഭ്ര പാളികള്‍ പ്രദാനം ചെയ്തുകൊണ്ട്‌. ആയിരത്തി എണ്ണൂറിന്‍റെ തുടക്കത്തില്‍ ബ്രിട്ടീഷുകാര്‍ തൊട്ടതോടെയാണു ഉപ്പു ചവര്‍ത്തു തുടങ്ങിയത്‌. പന്നലാലിന്‍റെ മുത്തച്ഛന്‍റെ കാലമാകുമ്പോഴേക്കും ഉപ്പു നികുതി ക്രമാതീതമായി വര്‍ദ്ധിപ്പിച്ചെന്നു മാത്രമല്ല, ഉപ്പിന്‍റെ ഉത്പാദനം, വില്‍പ്പന ഒക്കെ വിലക്കിക്കൊണ്ട്‌ ചൂഷണ നിയമങ്ങള്‍ പലതും അടിച്ചേല്‍പ്പിച്ചു കഴിഞ്ഞിരുന്നു. ക്രമേണ ഉപ്പു നിയമങ്ങള്‍ ഇരട്ട നാവുള്ള വിഷ പാമ്പുകളായി ജീവിതത്തിന്‍റെ പച്ചപ്പുകളിലേക്ക്‌ ഇഴഞ്ഞെത്തി. ഒരിക്കല്‍ അച്ഛന്‍ അമ്മയോടു പറയുന്നത്‌ കേട്ടിരുന്നു, "പന്ന യുടെ ജീവിത കാലം മുഴുവന്‍ വീട്ടുവാനുള്ള കടം ഇപ്പോഴേ ഉണ്ടെന്ന്‌". എന്നിട്ടും അച്ഛന്‍ ഉപ്പു കൃഷി തുടര്‍ന്നു. അല്ല, ആ ചതുപ്പില്‍ പിന്നെന്തു ചെയ്യാന്‍? ചില്ലിക്കാശിനു പോലും ആര്‍ക്കും വേണ്ടാത്ത ആ ചതുപ്പു നിലം വെറുതെയിടാന്‍ മടിച്ചിട്ടായിരുന്നില്ല അവര്‍ ബ്രിട്ടീഷ്‌ സര്‍ക്കാറിന്‍റെ കൊള്ളപ്പലിശക്കുള്ള വായ്പ്പയെടുത്ത്‌ പാട്ടത്തിനു ഉപ്പു കൃഷി തുടര്‍ന്നത്‌. വേറൊരു പണിയും ചെയ്യാനറിയാത്തതുകൊണ്ടായിരുന്നു.

മറ്റെന്തെങ്കിലും പണിചെയ്തതുകൊണ്ടും വലിയ കാര്യമൊന്നുമില്ല. ഒരു ദിവസത്തെ കൂലി ഒരു അണയാണ്‌. കൂടിയാല്‍ ഒന്നര അണ. എത്ര പിശുക്കിയാലും പന്നലാലിന്‍റെ അഞ്ചു പേരുള്ള കുടുംബത്തിനു ഒരു മാസം ഒരു സേര്‍ കല്ലുപ്പു വേണം. അതോടെ കീശ പാതിയൊഴിയും. ഉപ്പിനു വില കുത്തനെ കയറിക്കൊണ്ടിരിക്കുകയാണ്‌. ഏതു പിച്ചക്കാരനും ഒഴിവാക്കാന്‍ വയ്യാത്ത സാധനമാണല്ലോ ഉപ്പ്‌. അതുകൊണ്ടു തന്നെ ഉപ്പുനികുതിയിലെ വര്‍ദ്ധനവ്‌ ആബാലവൃദ്ധം ജനങ്ങളുടെയും കീശയില്‍ കൈയിട്ടു വാരാനുള്ള കുറുക്കു വഴിയാണെന്നു ബ്രിട്ടിഷുകാര്‍ക്ക്‌ നന്നായി അറിയാം. വൈകാതെ ഉപ്പിനു സ്വര്‍ണ്ണ വിലയാകുമെന്നുറപ്പ്‌. കല്ലുപ്പു പൊടിച്ചു പല്ലു തേച്ച കാലം മറന്നു. ചെങ്കല്ലു പൊടിയും കരിപ്പൊടിയുമൊക്കെയാണു പല്ലു വെളുപ്പിക്കാനായി ഉപയോഗിക്കുന്നത്‌. ആഹാരത്തിലൂടെ അവശ്യം വേണ്ട ഉപ്പു പോലും ശരീരത്തില്‍ ചെല്ലുന്നില്ലത്രെ. അതുകൊണ്ടാണത്രെ കുഞ്ഞുങ്ങളുടെ തൊണ്ട വീക്കം മാറാത്തത്‌. നാവിനെ കൊതിപ്പിക്കുന്ന ഉപ്പ്‌. ജീവിതത്തെ ചവര്‍പ്പിക്കുന്ന ഉപ്പ്‌... ദൈനംദിന മുറിവുകളുടെ നീറ്റല്‍ ഏറി വരുകയാണ്‌. അവ വല്ലാതെ കൊതിക്കുന്നുണ്ട്‌, ഒരു തരി ഉപ്പിന്‍റെ സാന്ത്വനത്തിനായി.

അതിനിടയിലാണ്‌ ബാപ്പൂജി ആശ്വാസത്തിന്‍റെ തിരി തെളിച്ചു കൊണ്ട്‌ ഇര്‍വിന്‍ പ്രഭുവിനു കത്തയക്കുന്നത്‌. പട്ടിണിപ്പാവങ്ങളെ ഇറുക്കിപ്പിഴിയുന്ന ചൂഷണത്തിന്‍റെ പര്യായമായ ഉപ്പു നികുതി ഉടന്‍ പിന്‍വലിക്കണം എന്നതായിരുന്നു മാര്‍ച്ച്‌ രണ്ടിനു അയച്ച ആ കത്തിലെ ഏറ്റവും മുഖ്യമായ ആവശ്യം. ഇര്‍വിന്‍ പ്രഭു അതു മുഖവിലക്കെടുക്കില്ലെന്നു എല്ലാവര്‍ക്കും അറിയാമായിരുന്നു. അതുകൊണ്ടു തന്നെ കത്തില്‍ സൂചിപ്പിച്ച പ്രകാരം ഉപ്പു സത്യാഗ്രഹ സമരം നടക്കുമെന്നും.

പ്രതീക്ഷിച്ചതു പോലെ ബാപ്പൂജി മാര്‍ച്ച്‌ പന്ത്രണ്ടിനു അതിരാവിലെ സബര്‍മതിയില്‍ നിന്നും പുറപ്പെട്ടു. താനടക്കം എഴുപത്തിയെട്ടു പ്രവര്‍ത്തകരുമായി. ദണ്ഡിയിലെ ഉപ്പു പാടത്തു ചെന്നു കടല്‍ വെള്ളം വറ്റിച്ച്‌ ഉപ്പു കുറുക്കി ബ്രിട്ടീഷുകാര്‍ ഉപ്പില്‍ അടിച്ചേല്‍പ്പിച്ച കഴുത്തറപ്പന്‍ നിയമങ്ങള്‍ ലംഘിക്കാന്‍ വേണ്ടിയുള്ള യാത്ര. ഓരോ ദിവസവും പത്തു പന്ത്രണ്ടു മൈലുകള്‍ താണ്ടും. പിന്നെ പൊതുയോഗം, പ്രസംഗം, അല്‍പ്പം വിശ്രമവും. പ്രഭാതമുണരും മുമ്പ്‌ വീണ്ടും നടത്തം. അടുത്ത താവളത്തിലേക്ക്‌. അങ്ങിനെ ഇതാ ദണ്ഡിയില്‍ എത്തിയിരിക്കുന്നു.

അല്‍പ്പംകഴിഞ്ഞാല്‍ ബാപ്പൂജി ഉപ്പു പാടത്തിറങ്ങും. ഇ കറുത്ത ഉപ്പു നിയമങ്ങള്‍ കാറ്റില്‍ പറത്തും. പിന്നാലെ ഞങ്ങളും. ഞങ്ങളെ പിന്തുടര്‍ന്ന്‌ ഈ രാജ്യത്തെ ഓരോ പൌരനും. ബ്രിട്ടീഷുകാരുടെ പാലായത്തിനു സമയമടുത്തെന്നു ഒരോ ഭാരതീയനും അറിയാം.

ഈ അറിവ്‌ ബ്രിട്ടീഷു പട്ടാളത്തിനും ഉണ്ടാവും. എപ്പോള്‍ വേണമെങ്കിലും അവരെത്താം. നിറച്ച തോക്കുകളുമായി. ജലിയന്‍ വാലായിലെ മൈതാനത്തിലെന്ന പോലെ ഉപ്പുപാടങ്ങളിലും ചോര തളം കെട്ടും. എന്നാലും ബാപ്പൂജി ഉപ്പ്‌ എടുക്കും. താനും. കഠിനമായ യാത്ര എന്നതിലുപരി ഇതൊക്കെ മനസില്‍ കണ്ടു കൊണ്ടാവും ബാപ്പുജി സ്ത്രീകളെ ഈ യാത്രയില്‍ നിന്നും നിര്‍ബന്ധപൂര്‍വം ഒഴിവാക്കിയത്‌?

വെളുത്ത വസ്ത്രങ്ങളില്‍ പുതിയ ഭൂപടങ്ങള്‍ തീര്‍ക്കുകയാണ്‌ ഒലിച്ചിറങ്ങുന്ന ഉപ്പു ചാലുകള്‍. അതിലേക്കു കടല്‍ക്കാറ്റു ഭീതിയൂതുമ്പോള്‍ കുലുങ്ങാത്ത കാല്‍വെപ്പുകളുമായി മുന്നില്‍ ബാപ്പൂജി. ക്ഷീണം ആവേശത്തിനു വഴി ഒഴിയുന്നു. എങ്കിലും ദാഹം വര്‍ദ്ധിക്കുകയാണ്‌. സ്വാതന്ത്യ്രത്തിനായുള്ള ദാഹം. അതു കാലുകളിലേക്കു നിലയ്ക്കാത്ത ഊര്‍ജം ചുരത്തുന്നു. കാലുകളുടെ ആ ഉറച്ച ചുവടുകളില്‍ ഭൂമി കുലുങ്ങുന്നതു കൊണ്ടാവണം, ദൂരെ വെട്ടിത്തിളങ്ങുന്ന കടല്‍ത്തിരകള്‍ ഇടയ്ക്ക്‌ തല ഉയര്‍ത്തിനോക്കുന്നത്‌. നിശ്ചയ ദാര്‍ഢ്യത്തിന്‍റെ കണ്ണുകള്‍ കണ്ട്‌ അവയോരോന്നും ഉടനെ തന്നെ പത്തി താഴ്ത്തുന്നുമുണ്ട്‌.

ബാപ്പൂജി ഉപ്പു പാടത്തെത്തിക്കഴിഞ്ഞിരിക്കുന്നു. ആ വേഗത്തെ വെല്ലാന്‍ ഏതു ശക്തിക്കാവും! പിന്നീട്‌ എല്ലാം ത്ധടുതിയിലായിരുന്നു. ഉപ്പു പാടത്തു നിന്നും ഒരു ചീളു ഉപ്പുമണ്ണു കൈയിലെടുത്തുകൊണ്ടു ബാപ്പൂജി പ്രഖ്യാപിച്ചു. 'പാവപ്പെട്ടവരുടെ കീശയില്‍ കൈയിട്ടു വാരുന്ന ഇതു വരെ കണ്ടതില്‍ വെച്ച്‌ ഏറ്റവും അന്യായമായ ദുഷിച്ച ഉപ്പു നിയമം ഇതാ ലംഘിക്കപ്പെട്ടിരിക്കുന്നു. '

ബാപ്പൂജിക്കു പുറകേ ഉപ്പു വാരി നിയമം ലംഘിക്കാന്‍ ഒരോ പ്രവര്‍ത്തകരും പായുകയാണ്‌. പന്നലാലും ആവേശത്തോടെ ഉപ്പു പാടത്തേക്കു ഓടിക്കയറി. ഇളം മഞ്ഞ നിറത്തില്‍ ചളിമണ്ണില്‍ ഊറിയ ഉപ്പു പാളി. അതില്‍ നിന്ന്‌ ഒരു ചീള്‌ അടര്‍ത്തിയപ്പോള്‍ ഭൂമി വിറച്ചു, ഇടി മുഴങ്ങിയതു പോലെ. ഭൂകമ്പത്തില്‍ ഭൂമി പിളരുന്നതു പോലെ.

വെറും തോന്നലല്ല, കുഴഞ്ഞ ചളിയില്‍ താഴുകയാണ്‌ കാലുകള്‍. കാലുകള്‍ മാത്രമല്ല, ഉടലും പിന്നെ തലയും. തൊണ്ടയിലെ ശബ്ദം ചളിയില്‍ കുമിളകള്‍ തീര്‍ത്തു. ഉപ്പു പാടത്തെ ആരവങ്ങള്‍ അകലുന്നു. 'രഘുപതി രാഘവ രാജാ റാം' നേര്‍ത്തു വരുന്നു. കുഴഞ്ഞ ചതുപ്പില്‍ മൂക്കും താണു കഴിഞ്ഞു. ചുറ്റും കനത്തുറയുന്ന ഇരുട്ടും തണുപ്പും മാത്രം.

രണ്ട്‌.

ബോധം വരുമ്പോള്‍ കടല്‍ത്തീരത്ത്‌ ഇരിക്കുകയാണ്‌. തിരയൊടുങ്ങിത്തുടിക്കുന്ന അറബിക്കടല്‍. മദപ്പാടിനു മുമ്പുള്ള ആനയുടെ ശാന്തതയാണോ അത്‌?

പ്രഭാതത്തിലേക്കു പറക്കുന്ന ഒരു കടല്‍പ്പക്ഷി. അതിനെ അനുഗമിച്ച കണ്ണുകള്‍ പകച്ചു പോയി. ആകാശത്തിലേക്കു തല ഉയര്‍ത്തി നില്‍ക്കുന്ന നിരവധി കോണ്‍ക്രീറ്റു കുന്നുകള്‍! എട്ടും പത്തുമല്ല, എണ്ണം പകച്ചു പോകുന്നത്ര! മാത്രമല്ല, താനിരിക്കുന്നത്‌ ഉപ്പുപാടത്തല്ല. പൊടിമണലില്‍. എവിടെയാണു താന്‍? എവിടെ ബാപ്പൂജി? ഭൂകമ്പത്തില്‍ ചളിത്തിട്ട നീങ്ങി മണല്‍ തിട്ടയിലെത്തിയോ? അതോ ഒരു സുനാമിത്തിരയുടെ മസ്തകത്തിലേറി ഇങ്ങോട്ടടിഞ്ഞോ? ഉറപ്പായും താന്‍ എങ്ങോട്ടോ പറിച്ചെറിയപ്പെട്ടിരിക്കുന്നു. എങ്ങോട്ട്‌?

ചാടിയെഴുന്നേറ്റ്‌ മണലിലൂടെ നടന്നു. കടല്‍ത്തീരത്തേക്കുള്ള മൂന്നു വഴികളിലൂടേയും അസംഖ്യം ആളുകള്‍ വന്നു കൊണ്ടിരിക്കുന്നു. കിഴക്കു നിന്നുള്ള വഴിയിലൂടെ ശുഭ്ര വസ്ത്ര ധാരികള്‍ ജാഥയായി വരുന്നുണ്ട്‌. ഇല്ല, ബാപ്പൂജി അവരോടൊപ്പമില്ല. ഉണ്ടെങ്കില്‍ മുന്‍നിരയില്‍ തന്നെ ഉണ്ടാകുമായിരുന്നു. ഒരു പക്ഷേ ക്രൂരരായ ബ്രിട്ടീഷു പട്ടാളം അദ്ദേഹത്തെ...? ആ ചിന്തയില്‍ ചങ്കിലൊരു മുളകു കോറി. എന്തു ചെയ്യണം? എവിടെ തിരയണം? ആരോടു തിരക്കണം?

പെട്ടെന്നതാ സൈറണ്‍ മുഴക്കിക്കൊണ്ട്‌ നിരയായി കാറുകള്‍ വരുന്നു. മനോഹരമായ ആ കാറുകള്‍ കണ്ടാലറിയാം, വന്നത്‌ വൈസ്രോയി ആണെന്ന്‌. കറുത്ത വസ്ത്രം ധരിച്ച തോക്കു ധാരികള്‍ ചാടിനിരന്നു. അവര്‍ക്കിടയിലേക്കു കാറില്‍ നിന്നിറങ്ങിയത്‌ ...! കണ്ണുകളെ വിശ്വസിക്കാമോ? ഇന്ത്യക്കാരനായ വൈസ്രോയിയോ! മുന്നിലേക്കു നടക്കാന്‍ തുനിഞ്ഞെങ്കിലും കഴിഞ്ഞില്ല. ജനത്തിരക്ക്‌ ആ ശ്രമത്തെ വിഫലമാക്കി.
വെയില്‍ മൂത്തു തുടങ്ങി. ദാഹവും. അടുത്തുള്ള ഒരു കൊച്ചുകടയെ ഈച്ചകള്‍ പോലെ പൊതിഞ്ഞിരിക്കുകയാണ്‌ ജനം. കറുത്ത ദ്രാവകം നിറച്ച കുപ്പികളുമായി ചിലര്‍ വിജയശ്രീലാളിതരായി പുറത്തേക്കു തെറിച്ചു വരുന്നുണ്ട്‌. ദാഹം അടക്കാനാവുന്നില്ല. ഒരുവിധം തിരക്കിനുള്ളിലേക്കു നുഴഞ്ഞു കയറി. ഐസു പെട്ടിയില്‍ നിന്നും കറുത്ത കുപ്പി എടുത്തു നീട്ടിക്കൊണ്ട്‌ ഒരുത്തന്‍ പറഞ്ഞു. "കോളാ, ബീസ്‌ റുപ്പയാ". ഇരുപത്‌ രൂപയോ! തന്‍റെ ആറുമാസത്തെ കൂലി അത്രയും വരില്ലല്ലോ. ഇതും വിദേശികളുടെ മറ്റൊരു തട്ടിപ്പാവും. മണ്ണിന്‍റെ മക്കളെ മണ്ണിനും പെണ്ണിനും വേണ്ടി പരസ്പരം വെട്ടിക്കൊല്ലിച്ച്‌ മണ്ണു കവര്‍ന്നവരല്ലേ അവര്‍. ഈ കോളയും അതുപോലെ ഒരു കൊള്ള തന്നെയാവും.

"അതു കുടിക്കാതിരിക്കുന്നതാ ഭേദം. കൊടിയ വിഷമാ അതില്‍" കൈയില്‍ ചില കടലാസുകള്‍ ചുരുട്ടിപ്പിടിച്ചു കുര്‍ത്ത യും പൈജാമയും ധരിച്ച ആരോഗ്യമുള്ള ഒരു വൃദ്ധന്‍.

"താങ്കള്‍ ആരാ? എവിടെ നിന്നാ?"

"ഞാന്‍ വാസുദേവ്‌ പാട്ടീല്‍. ഇപ്പോള്‍ മുംബൈക്കാരന്‍. പക്ഷേ..." അയാളുടെ കണ്ഠം ഇടറി. കണ്ണിലൊരു തുള്ളി ഉരുണ്ടു നിറഞ്ഞു. അതില്‍ അറബിക്കടലിന്‍റെ പ്രക്ഷുബ്ധത പ്രതിഫലിക്കുന്നുണ്ടായിരുന്നു. ഒന്നു നിര്‍ത്തിയ ശേഷം അയാള്‍ ചോദിച്ചു.

"താങ്കള്‍ ആരാ?"

"ഞാന്‍ പന്നലാല്‍.. വഴിതെറ്റി ഇവിടെ എത്തിപ്പെട്ടതാ. രാവിലെ തൊട്ട്‌ നടപ്പാ ഏതാ സ്ഥലമെന്നുപോലും നിശ്ചയമില്ലാതെ. "

"ഇതു മുംബൈ നഗരത്തിലെ പ്രശസ്തമായ ജുഹു ബീച്ച്‌ ആണ്‌. അലഞ്ഞു തിരിഞ്ഞതിന്‍റെ ക്ഷീണം മുഖം വിളിച്ചു പറയുന്നുണ്ട്‌. ആഹാരം കഴിച്ചിട്ടില്ലെന്നും. വരൂ നമുക്കാ കടയില്‍ നിന്നും ബേല്‍പ്പുരിയോ പാവ്‌ ബാജിയോ കഴിക്കാം. "

"ഹോ, എന്തൊരു തിരക്കാ?"

കീശയില്‍ കൈവെച്ചു കൊണ്ട്‌ പറഞ്ഞപ്പോള്‍ വാസുദേവ്‌ ചിരിച്ചു. "ഇവിടെ തിരക്കൊഴിയാറില്ല. വരൂ എന്‍റെ
കൈയില്‍ ചില്ലറയുണ്ട്‌. "

വലിയ തിരക്കില്ലാത്ത ഒരു കടയിലേക്കു പതുക്കെ നടന്നു. പാനി പുരിയുടെ മസാലവെള്ളം തയ്യാറാക്കുകയാണു കടക്കാരന്‍. ഒരു വെളുത്ത പൊടി കുടഞ്ഞിട്ട്‌ ഒഴിഞ്ഞ പൊളിത്തീന്‍ കവര്‍ കടക്കാരന്‍ വലിച്ചെറിഞ്ഞു. രണ്ടു പ്ളേറ്റ്‌ ബേല്‍പ്പുരിയുമായും വാങ്ങി അവര്‍ അല്‍പ്പം മാറി ഇരുന്നു. കടല്‍ ഒന്നു ശക്തമായി ഊതിയപ്പോള്‍ ആ ഒഴിഞ്ഞ കവര്‍ പറന്നു അവരുടെ മുന്നിലെത്തി. പന്നലാല്‍ അതിലേക്കു നോക്കി.

വായിച്ചതും അറിയാതെ ചോദിച്ചു പോയി. "ഉപ്പാണോ ഇതില്‍ ഉണ്ടായിരുന്നത്‌?"

"അതെ ഉപ്പു തന്നെ. പുതിയ പാക്കറ്റില്‍. വില പിന്നേയും കൂടിക്കാണും അല്ലേ?"

"തൊള്ളായിരത്തി അമ്പതു ഗ്രാമിനു ഇരുപ്പത്തഞ്ചു രൂപാ". കവറില്‍ പറ്റിയ ഒരു ഒരു നുള്ളു ഉപ്പു കൊതിയോടെ വായിലിട്ടു കൊണ്ടു ചോദിച്ചു. "എന്താ ജി. എസ്‌. ടി. ഇന്‍ക്ളൂഡഡ്‌ എന്നാല്‍?"

"ജി എസ്‌ ടീ ന്നു പറഞ്ഞാല്‍ ഗൂഡ്സ്‌ ആണ്റ്റ്‌ സര്‍വീസസ്‌ ടാക്സ്‌"

"ടാക്സ്‌ എന്നു വെച്ചാല്‍ നികുതിയല്ലേ? ഉപ്പിനും നികുതിയോ?"

"അതെ, ഉപ്പിനെന്നല്ല, ഉല്‍പ്പാദിപ്പിക്കുന്ന എന്തിനും നികുതിയുണ്ട്‌. "

"സര്‍വീസ്‌ എന്നാല്‍ സേവനമല്ലേ?"

"എന്നും പറയാം. പക്ഷേ ഇന്നു സേവനമെല്ലാം കാശിനു വേണ്ടിയാണല്ലോ. മാത്രമല്ല, ഓരോ സേവനവും ഒരു മൂല്യ വര്‍ദ്ധനവ്‌ ഉണ്ടാക്കുന്നുണ്ട്‌. അതിനു നികുതി ബാദ്ധ്യതയും ഉണ്ടെന്നാണു നിയമം നിഷ്ക്കര്‍ഷിക്കുന്നത്‌"


"അപ്പോള്‍ ബ്രിട്ടീഷുകാര്‍... "

പന്നലാലിനെ തുടരാന്‍ അനുവദിക്കാതെ വാസുദേവ്‌ പറഞ്ഞു. -" അവരൊക്കെ പോയിട്ടു പത്തെണ്‍പതു വര്‍ഷം കഴിഞ്ഞില്ലേ. ഇനി രാജ്യത്തിന്‍റെ പുരോഗതിക്കുള്ള പണം നാം തന്നെ സമാഹരിച്ചല്ലേ പറ്റൂ. "

"ഒന്നും മനസിലാവുന്നില്ലല്ലോ. "

"വിശദമായി പറയാം. നോക്കൂ ആ കപ്പലണ്ടി വില്‍ക്കുന്നവനെ കണ്ടോ. അവന്‍ നൂറു രൂപാക്കു ഒരു കിലോ കടല വാങ്ങി മസാല മണലില്‍ വറുത്ത്‌ മുപ്പതു പൊതിയാക്കി പൊതിയൊന്നിനു അഞ്ചു രൂപക്കു വിറ്റ്‌ നൂറ്റമ്പതു രൂപാ ഉണ്ടാക്കുന്നെന്നിരിക്കട്ടെ. അവന്‍ അമ്പതു രൂപാ ലാഭമുണ്ടാക്കുന്നുണ്ട്‌. കടലയിലുണ്ടാകുന്ന ഈ അമ്പതു രൂപയുടെ മൂല്യ വര്‍ദ്ധനവിനു അവന്‍ നികുതി അടക്കേണ്ടതുണ്ട്‌. "

"ആ പാവം കപ്പലണ്ടിക്കാരനോ?"

"എന്താ ഈ രാജ്യത്തിന്‍റെ പുരോഗതിയില്‍ അവനും പങ്കാളിയാവണ്ടേ? മാത്രമല്ല ലക്ഷക്കണക്കിനു കപ്പലണ്ടി വില്‍പ്പനക്കാര്‍ ഈ രാജ്യത്തുണ്ട്‌. അപ്പോള്‍ നല്ലൊരു തുകയാവില്ലേ അത്‌?"

"ങാ, ഗവണ്‍മെണ്റ്റു അവനു വെള്ളവും വെളിച്ചവും ജീവിത സൌകര്യങ്ങളും സൌജന്യമായി നല്‍കുന്നുണ്ടാവുമല്ലോ" "സൌജന്യമായിട്ടോ? ഇളവുകള്‍ പോലും പൂര്‍ണ്ണമായും നിര്‍ത്തിയാലേ രാജ്യത്തെ ഓരോ പൌരനും സ്വയം പര്യാപ്തമാകൂ എന്നാ ഗവണ്‍മെണ്റ്റു പറയുന്നത്‌. "

"എന്നാലും വീട്ടു നികുതി, ഭൂമി നികുതി ഒക്കെ നിര്‍ത്തലാക്കിക്കാണുമല്ലേ?"

"താങ്കള്‍ ഈ രാജ്യത്തല്ലേ ജീവിക്കുന്നത്‌! ഏതെങ്കിലും നികുതി എന്നെങ്കിലും നിര്‍ത്തലാക്കിയിട്ടുണ്ടോ? പേരും രൂപവും ഒക്കെ മാറ്റുമെന്നല്ലാതെ. ഇതിനൊക്കെ പുറമേ ആദായ നികുതി, വാഹന നികുതി, പാര്‍ക്കിംഗ്‌ നികുതി, പാത നികുതി, പാതയിലെ പാലങ്ങള്‍ക്കൊക്കെ വേറേ വേറേ നികുതി... അങ്ങിനെ നികുതി തലയിടാത്ത എന്താ ഇന്നുള്ളത്‌?"

"അപ്പോള്‍ ഭരണം കൊണ്ട്‌ എന്താ ഗുണം?"

"ഭരിക്കുന്നവനു ഗുണം മാത്രമല്ലേയുള്ളു. ജനങ്ങള്‍ക്കും ഗുണമുണ്ട്‌. സൌജന്യമായി ഭരിക്കപ്പെടുന്നുണ്ടല്ലോ. മാത്രമല്ല, അവര്‍ തന്നെയാണു അവരെ ഭരിക്കുന്നതെന്നു ആശ്വസിക്കുകയും ചെയ്യാം. ഇതൊന്നും ഞാന്‍ പറയുന്നതല്ല കേട്ടോ. ഗവണ്‍മണ്റ്റ്‌ പറയുന്നതാ" ഒന്നു നിര്‍ത്തിയിട്ട്‌ വാസുദേവ്‌ തുടര്‍ന്നു.

"ഞാന്‍ കുറേ ദൂരെ ഒരു ഗ്രാമത്തില്‍ ആണു ജനിച്ചത്‌. അടുത്തുള്ള നഗരത്തില്‍ വിദ്യാഭ്യാസം കഴിഞ്ഞു ഗ്രാമത്തിലേക്കു തിരിച്ചു പോയത്‌ അച്ഛനെ കൃഷിയില്‍ സഹായിക്കാനായിരുന്നു. തെല്ലു ദൂരെയായി ഒരു അണക്കെട്ടു വരുന്നെന്നു കേട്ടു. നര്‍മ്മദയിലെ വെള്ളം വേനല്‍ക്കാലത്തും കൃഷിക്കു ലഭ്യമാകുമല്ലോ എന്നു സന്തോഷിച്ചിരിക്കുമ്പോഴാണ്‌ അറിയുന്നത്‌ അണക്കെട്ടു വന്നാല്‍ കൃഷിയും ഗ്രാമം തന്നെയും മുങ്ങിപ്പോകുമെന്ന്‌. പിന്നീട്‌ ആ സ്ഥലമെല്ലാം ഗവണ്‍മെണ്റ്റു കൈയടക്കി, നക്കാപിച്ചക്കാശിന്‌. ഞങ്ങളെയൊക്കെ മുംബൈയുടെ പ്രാന്ത പ്രദേശങ്ങളില്‍ കുത്തി നിര്‍ത്തിയ കെട്ടിടങ്ങളുടെ ഒറ്റമുറി ഫ്ളാറ്റുകളിലേക്കു പറിച്ചു കുത്തി. വര്‍ഷങ്ങള്‍ കഴിഞ്ഞാണു അറിഞ്ഞത്‌ ആ ഗ്രാമം മുങ്ങിയിട്ടില്ലെന്ന്‌. ചെന്നു നോക്കുമ്പോള്‍ അവിടെ അപ്പാര്‍ട്ടുമെണ്റ്റുകളും ആശുപത്രിയും സ്ക്കൂളും ഷോപ്പിംഗ്‌ കോപ്ളക്സുകളും ഒക്കെ ഉയര്‍ന്നിരിക്കയാണ്‌. കുറേ ബുദ്ധിമുട്ടിയാണു ചിതറിപ്പോയ ഗ്രാമവാസികളില്‍ ചിലരെയെങ്കിലും കണ്ടുപിടിച്ചത്‌. ഞങ്ങള്‍ ആ ഭൂമി തിരികെ കിട്ടാനുള്ള ഒരു നിവേദനം തയ്യാറാക്കി. അപ്പോഴാണ്‌ അറിഞ്ഞത്‌ ഉപ്പു സത്യാഗ്രഹത്തിന്‍റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന സമ്മേളനം ജുഹു ബീച്ചില്‍ ഗാന്ധിഗ്രാമിനടുത്തു നടക്കാന്‍ പോകുന്നുണ്ടെന്നും അതില്‍ പങ്കെടുക്കാന്‍ പ്രധാന മന്ത്രി വരുന്നുണ്ടെന്നും. അങ്ങിനെയെങ്കില്‍ നിവേദനം പ്രധാന മന്ത്രിക്കു നേരില്‍ കൊടുക്കാന്‍ ശ്രമിക്കാമെന്നു കരുതിയാണു ഞാന്‍ ഇങ്ങോട്ടു വന്നത്‌. കൊടുത്തിട്ടും വലിയ പ്രയോജനമില്ലെന്നു അറിയാതല്ല, എങ്കിലും പ്രതിഷേധം അറിയിക്കാമല്ലോ എന്നു കരുതിയിട്ടാ. അതാ, പ്രധാനമന്ത്രിയുടെ പ്രസംഗം അവസാനിക്കാറായെന്നു തോന്നുന്നു. ഞാന്‍ അങ്ങോട്ടു ചെല്ലട്ടെ. "

വാസുദേവിനെ തെല്ലു ദൂരം അനുഗമിച്ചു. ഇപ്പോള്‍ പ്രസംഗം ശരിക്കും കേള്‍ക്കാം.

" വികസനമാണ്‌ ഈ സര്‍ക്കാറിന്‍റെ മറ്റൊരു മുഖ്യ അജന്‍ഡ. കമ്പ്യൂട്ടറിലോ മൊബേല്‍ ഫോണിലോ ഒന്നു ഞെക്കിയാല്‍ മുറ്റത്തു വന്നു നില്‍ക്കുന്ന ശീതികരിച്ച കാറ്‌. അതിനോടുവാന്‍ അതിവേഗപ്പാതകള്‍. പുതിയ വിമാന ത്താവളങ്ങള്‍. നക്ഷത്ര ഹോട്ടലുകള്‍.. ഈ വികസനം ഇവിടെ നിന്നു പോകരുത്‌. അതേസമയം അനുസ്യൂതമായ വികസന പ്രവര്‍ത്തനങ്ങള്‍ നമ്മുടെ അന്തരീക്ഷത്തെ മലിനീകരിച്ചു കൊണ്ടിരിക്കുകയാണ്‌. അതു തടഞ്ഞു ശുദ്ധവായു ലഭ്യമാക്കേണ്ടതുണ്ട്‌. അതിനായി പല പല പദ്ധതികളും നടപ്പിലാക്കാന്‍ തീരുമാനിച്ച കാര്യം ഈ സുദിനത്തില്‍ സന്തോഷ പൂര്‍വം ഞാന്‍ നിങ്ങളെ അറിയിക്കുകയാണ്‌."

കൈയടികളുടെ ഒരു ഇടവേളക്കു ശേഷം പ്രസംഗം തുടര്‍ന്നു. "പുറം തള്ളുന്ന മാലിന്യങ്ങള്‍ പലപ്പോഴും വ്യവസായ ശാലകള്‍ ശുദ്ധീകരിക്കാറില്ല. അതുകൊണ്ട്‌ അതിന്‍റെ സംസ്ക്കരണം വരും വര്‍ഷങ്ങളില്‍ സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ പോകുകയാണ്‌. മറ്റൊരു പദ്ധതി വനവല്‍ക്കരണമാണ്‌. ആള്‍ പാര്‍പ്പു കുറഞ്ഞ കൊച്ചു ഗ്രാമങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത്‌ അവിടെ വിപണന സാദ്ധ്യതയുള്ള മരങ്ങള്‍ വെച്ചു പിടിപ്പിച്ച്‌ ആ പ്രദേശങ്ങള്‍ സംരക്ഷിത വനങ്ങളാക്കി മാറ്റും. ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ ഉതകുന്ന പലതും ഇതിനോടനുബന്ധിച്ചു നിര്‍മ്മിക്കാന്‍ ഗവണ്‍മെണ്റ്റു മുന്‍ കൈ ഏടുക്കും. അവിടെ താമസിക്കുന്ന ഗ്രാമീണരെ നഗരപ്രാന്തങ്ങളില്‍ നിര്‍മ്മിക്കുന്ന പുതിയ ഫ്ളാറ്റുകളിലേക്കു മാറ്റിപാര്‍പ്പിക്കും. ഇതിനൊക്കെ ഭീമമായ ചിലവുണ്ട്‌. അതിലേക്കായി ഒരു പുതിയ നികുതി കൂടെ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നിര്‍ബന്ധിക്കപ്പെട്ടിരിക്കയാണ്‌. വര്‍ഷം തോറും ഒരു ചെറിയ തുക ശ്വാസനികുതിയായി അടച്ച്‌ ഈ പദ്ധതികളെ വിജയിപ്പിക്കണമെന്നു ഞാന്‍ നിങ്ങളോട്‌ ഈ വേളയില്‍ അഭ്യര്‍ത്ഥിക്കുകയാണ്‌... "

പിന്നീടൊന്നും കേള്‍ക്കാന്‍ നില്‍ക്കാതെ വടക്കോട്ട്‌ കുതിച്ചോടി. ആരെങ്കിലും പിന്നിലൂടെ ഓടിയെത്തുമെന്നും മൂക്കു പൊത്തിപ്പിടിച്ചു ശ്വാസനികുതി ചോദിക്കുമെന്നും ഉള്ള ഭയമായിരുന്നു ഉള്ളു നിറയെ. മനസു വല്ലാതെ കൊതിക്കുന്നുണ്ടായിരുന്നു, ഒരിക്കല്‍ കൂടെ മണ്ണില്‍ പുതഞ്ഞു താഴാന്‍.

ഓടിക്കിതച്ച്‌ ഗാന്ധി ഗ്രാമിനപ്പുറത്ത്‌ എത്തിയപ്പോള്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ ഒരു വൃദ്ധന്‍ ഇരിക്കുന്നു. സൂക്ഷിച്ചു നോക്കിയപ്പോള്‍ അത്ഭുതപ്പെട്ടുപോയി. വല്ലാത്ത ആശ്വാസവും തോന്നി. ബാപ്പൂജി!

എന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നു. പക്ഷേ ഇത്രയേ പറയാന്‍ കഴിഞ്ഞുള്ളു.

"ബാപ്പൂജി, ഇവര്‍ പറയുന്നതു കേട്ടോ?"

"കേട്ടു" നിശ്ചയദാര്‍ഢ്യത്തിന്‍റെ ആ സ്വരം തുടര്‍ന്നു. "അന്യായത്തിന്‍റെ പര്യായമായ ശ്വാസ നികുതിക്കെതിരെ ഞാന്‍ മൂക്കും വായും പൊത്തി പ്രതിഷേധിക്കാന്‍ പോകുകയാണ്‌. "

ബാപ്പൂജി വായും മൂക്കും പൊത്തുന്നതു കണ്ടപ്പോള്‍ ചങ്കു പറിയുന്ന ശബ്ദത്തില്‍ പന്നലാല്‍ പറഞ്ഞു.

"അരുത്‌, ബാപ്പൂജി അരുത്‌. അവിവേകം ചെയ്യരുത്‌. അങ്ങയെ ശ്രദ്ധിക്കാന്‍ ഇവര്‍ ബ്രിട്ടീഷുകാരല്ലല്ലോ. "

Saturday, December 12, 2009

എ.ടി.എം. (കഥ)

തിരയാന്‍ തുടങ്ങിയിട്ടേറെ നേരമായി. ഒന്നും ബോധിക്കുന്നില്ല. എങ്ങിനെ ബോധിക്കും? ബോധിക്കാന്‍ എന്തെല്ലാം ഒത്തുവരണം? മനോഹരമായില്ലെങ്കില്‍ പോലും 'അയ്യേ.." ന്ന്‌ പറയിക്കാത്തത്‌. കീശക്കു വഴങ്ങുന്നത്‌. കൌതുകക്കണ്ണ്‌ വിടര്‍ത്തുന്നത്‌. ഓര്‍മ്മയിലെന്നും വിരിയുന്നത്‌. വാടാതെ പുഞ്ചിരിക്കുന്നത്‌. അങ്ങിനെ.. അങ്ങിനെ...

പുഞ്ചിരിച്ചാനയിച്ച സുന്ദരി മുഖങ്ങളിലൊക്കെ ഇപ്പോള്‍ പുച്ഛമാണ്‌. 'രാവിലെ തന്നെ വലിഞ്ഞു കേറിക്കോളും' എന്ന ഭാവമാണ്‌. 'ഒന്നിറങ്ങിത്തരുമോ' എന്ന്‌ ഓരോ നോട്ടങ്ങളും കെഞ്ചുന്നുണ്ട്‌. അങ്ങിനെ തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളൂ. തിരഞ്ഞിട്ടും തിരഞ്ഞിട്ടും തിരഞ്ഞുകൊണ്ടിരിക്കുന്നവര്‍ വെറും തിരവുകാരാണെന്നും ഒന്നും വാങ്ങാതെ മടങ്ങുന്നവരുമാണെന്നു ഏതു വില്‍പ്പനക്കാര്‍ക്കാണ്‌ അറിയാത്തത്‌?

കയറി വരുമ്പോഴേ സെയിത്സ്‌ സുന്ദരിമാരുടെ വില്‍പ്പനച്ചിരി കടയുടമയുടെ മുഖത്തുണ്ടായിരുന്നില്ല. ചോദ്യ ചിഹ്നത്തിന്‍റെ ആ കണ്ണുകള്‍ തന്‍റെ കൈയിലെ പൊളിത്തീന്‍ കവറിലും അതിലെ ചോറ്റുപാത്രത്തിലും വെള്ളക്കുപ്പിയിലുമൊക്കെ ഇഴയുകയായിരുന്നു. അയാളുടെ ക്യാഷ്‌ കൌണ്ടറില്‍ നിന്നുള്ള പാളിനോട്ടത്തില്‍ ശല്യവും ശകാരവുമൊക്കെ ഇപ്പോള്‍ തെളിഞ്ഞു കാണാം. എന്തെങ്കിലും ഒന്നു തടഞ്ഞിരുന്നെങ്കില്‍ !

തടയുന്നുണ്ടു പലതും. സമ്മാനിക്കാന്‍ മനസു കൊതിക്കുന്നവ തന്നെ. പക്ഷേ അതില്‍ നൂലിട്ടു തൂക്കിയ പ്രൈസ്‌ ടാഗ്‌ ആണു യഥാര്‍ത്ഥത്തില്‍ 'തട'യാവുന്നത്‌. ഇനി തിരയാനും അധികം നേരമില്ല. തീവണ്ടിയെത്താനുള്ള നേരമായി. വെറും കയ്യുമായി ചെല്ലുന്നതേ അവള്‍ പ്രതീക്ഷിക്കൂ. അപ്പോള്‍ ഒരു സമ്മാനപ്പൊതി കാണുമ്പോഴേ ആ കണ്ണുകള്‍ വിടരും. വെറുതെ വിടര്‍ന്നാല്‍ പോരാ, നീലാകാശത്തിന്‍റെ ആഴങ്ങളില്‍ വര്‍ണ്ണ വിസ്മയങ്ങള്‍ പൂക്കണം. പക്ഷേ ആശക്കൊത്ത ഒരു കീശയുണ്ടായിരുന്നെങ്കില്‍ !

പെട്ടന്നാണതു കണ്ണില്‍ തടഞ്ഞത്‌. ഞെട്ടറ്റിട്ടും പൊട്ടിവീഴാത്ത പൊന്‍കതിരിലേക്കു കണ്ണും നട്ട്‌ ഒരു പഞ്ചവര്‍ണ്ണക്കിളി! അതിസുന്ദരം. കാണുന്നതിനു മുന്‍പേ കയ്യ്‌ അതു എടുത്തു കഴിഞ്ഞിരുന്നു. മനസു മയങ്ങിയിരുന്നു. ഉദ്വേഗത്തിന്‍റെ ഹൃദയമിടിപ്പുകള്‍ കണ്ണുകളെ പ്രൈസ്‌ ടാഗിലെത്തിച്ചിരുന്നു. അഞ്ഞൂറ്റി തൊണ്ണുറ്റൊമ്പത്‌ രൂപാ തൊണ്ണൂറു പൈസ.

ഓടുന്ന മിടിപ്പുകള്‍ കാലില്‍ കല്ലു കെട്ടിയപോലെ ഇഴഞ്ഞു. കീശയിലുള്ള നോട്ടുകള്‍ ഒന്നുകൂടെ എണ്ണി നോക്കി. അഞ്ഞൂറു തന്നെ. ഓഫീസില്‍ കൂടെ പണിയെടുക്കുന്നവനോടു കടം ഇരന്നു വാങ്ങിയത്‌. മുന്‍പു കടം വാങ്ങലായിരുന്നു. ഈയിടെയായി വിലക്കയറ്റത്തിന്‍റെ മുന്‍ചക്രങ്ങളോടൊത്തു ശമ്പളത്തിന്‍റെ പിന്‍ചക്രങ്ങള്‍ക്കു കുതിക്കാന്‍ കഴിയാത്തതുകൊണ്ട്‌ കടം വീട്ടല്‍ കടംകഥയായി. അതോടെ കടം ഇരക്കലായി. പുതിയ കടം കൊണ്ട്‌ പഴയ കടം വീട്ടി ജീവിതത്തിന്‍റെ ചക്രങ്ങള്‍ ഉരുട്ടി നീക്കുന്ന ഈ വിദ്യ എത്ര നാള്‍ കൂടെ നടക്കുമെന്നറിയില്ല. പക്ഷേ ഒന്നറിയാം. ചക്രങ്ങള്‍ കുതിച്ചെത്താറായി തെല്ലകലെയുള്ള പ്ളാറ്റ്‌ ഫോമിലേക്ക്‌.

മൊബേല്‍ ഫോണ്‍ ഉണ്ടായിരുന്നെങ്കില്‍ അറിയാമായിരുന്നു, തീവണ്ടി എപ്പോഴെത്തുമെന്ന്‌. രാവില്‍ നിന്നും പകലിലേക്കും ഭാഷയില്‍ നിന്നു ഭാഷയിലേക്കും നഗരത്തില്‍ നിന്നും നഗരത്തിലേക്കും കുതിച്ചുകൊണ്ടേയിരിക്കുന്ന എക്സ്പ്രസ്‌ തീവണ്ടിക്ക്‌ വെറും അഞ്ചു മിനുട്ട്‌ വിശ്രമമാണ്‌ ഈ നഗരത്തില്‍. ആ അഞ്ചു മിനുട്ട്‌ അവളെ കാണാം. സംസാരിക്കാം.

എത്ര വര്‍ഷങ്ങളായി അവളെ കണ്ടിട്ട്‌! ആ ശബ്ദം കേട്ടിട്ട്‌! വര്‍ഷങ്ങളുടെ നീളത്തെക്കുറിച്ച്‌ ഒരോ ഫോണിലും അവള്‍ പറയാറുണ്ട്‌. കാത്തിരിപ്പിലെ ഉത്കണ്ഠയെ പറ്റി വേവലാതിപ്പെടാറുണ്ട്‌. എന്നാലും ഒളിഞ്ഞു നില്‍ക്കുന്ന പ്രതീക്ഷയുടെ പുഞ്ചിരി വാക്കുകള്‍ക്കിടയില്‍ നിന്നും തലനീട്ടാറുണ്ട്‌.

"ഈ ജോലി തല ഉയര്‍ത്തി നില്‍ക്കാന്‍ ഇടം തരുമെന്നു തോന്നുന്നു. അതുകൊണ്ടാണു അങ്ങു ജോലി ചെയ്യുന്ന നഗരവും കടന്നേറെ ദൂരെയുള്ള ഈ ജോലിക്കായി ഞാന്‍ പോകുന്നത്‌. ഞാന്‍ കൊതിക്കുന്ന തണല്‍ അകലുകയാണോ എന്ന ഭീതി വല്ലാതെ വളരുന്നു. നാട്ടിലേക്കില്ല. ഫോണ്‍ വിളിയില്ല. അങ്ങോട്ടു വിളിക്കാമെന്നു വെച്ചാല്‍ മൊബേല്‍ ഫോണുമില്ല. ആ മനസ്‌ അറിയാമെന്ന വിശ്വാസത്തെ ഇനിയും ഭീതി വിഴുങ്ങിയിട്ടില്ല. അതുകൊണ്ട്‌ തീവണ്ടി അവിടെ എത്തുമ്പോള്‍ സ്റ്റേഷനില്‍ വരണം. നേരിട്ടു കാണണം. വന്നില്ലെങ്കില്‍.... എന്നെ തഴയുകയാണെന്ന ഭീതി ഒരു പക്ഷേ... ഇല്ല, വരും. വരണം. വരുമെന്ന പ്രതീക്ഷയോടെ ...
സ്നേഹ പൂര്‍വ്വം
സുമി"

പണ്ടെങ്ങോ കണ്ടു മറന്ന ചങ്ങാതിയുടെ നീല മുഖം വാതില്‍ക്കല്‍ കണ്ടപ്പോള്‍ ഉണ്ടായ സന്തോഷം ഇന്‍ലാന്‍ഡു ലെറ്റര്‍ തുറന്നു വായിച്ചപ്പോള്‍ വിദ്വേഷമായി മാറി. പക്ഷേ വിവേകം നന്ദി പറഞ്ഞു. അവളുടെ മനസിലെ തീര്‍ത്തും സ്വാഭാവികമായ ഭീതിയെക്കുറിച്ചു പറഞ്ഞതിന്‌. ആധികള്‍ പങ്കു വെച്ചതിനും.

ആധികളെ ആധികള്‍ കൊണ്ടു അടക്കാന്‍ കഴിയില്ലല്ലോ. അതുകൊണ്ടാണു ഒന്നും അറിയിക്കാതിരുന്നത്‌. ഫോണ്‍ വിളികള്‍ കുറച്ചതും. നീണ്ട ഒരു കടം മൊബേല്‍ ഫോണ്‍ ഭക്ഷിച്ചു വിടവാങ്ങിയപ്പോഴും ആ സന്തോഷം തന്നെയാണു തോന്നിയതും.

ഓര്‍മ്മകള്‍ പിന്നോട്ടോടുമ്പോള്‍ വാച്ചിലെ സൂചികള്‍ കുതിക്കുന്നത്‌ മുന്നോട്ടാണ്‌. കൃത്യ സമയത്തിനു സ്റ്റേഷനിലെത്തണം. എന്നും ഏറെ വൈകിയെത്തുന്ന ബസ്‌ വീട്ടില്‍ നിന്നിറങ്ങാന്‍ ഒരു മിനുട്ടു വൈകുന്ന ദിവസം തനിക്കു ചന്തിയും കാണിച്ചു ഓടി അകലുന്നത്‌ എത്ര തവണ കണ്ടിരിക്കുന്നു. സമയത്തിനു മുന്‍പെത്തി കാത്തിരുന്നാലോ, ഏറെ വൈകുന്ന വണ്ടി തന്‍റെ അരദിവസത്തെ അവധിയെ ഒരു ദിവസത്തെ അവധിയായി മാറ്റുകയും ചെയ്യും. ഇതൊക്കെ മുന്നില്‍ കണ്ട്‌ ജീവിതത്തെ നേരിടാന്‍ പഠിച്ചിരിക്കുന്നു. എന്നാലും ചില നേരങ്ങളില്‍ ചാടി വീഴുന്ന ചില അത്ഭുതങ്ങള്‍ ശരിക്കും അത്ഭുതപ്പെടുത്താറുണ്ട്‌. അതുപോലെ തന്നെ വന്നെത്താറുണ്ട്‌ ചില ഞെട്ടലുകളും.

ഇന്നു രാവിലെ കഴിഞ്ഞേ ഉള്ളു അങ്ങിനെയൊന്ന്‌. എന്നും രാത്രി ഉറങ്ങാന്‍ കിടന്നു അല്‍പ്പം കഴിഞ്ഞാല്‍ തോന്നും വാതില്‍ കുറ്റിയിട്ടിട്ടില്ലെന്നു. ചെന്നു നോക്കുമ്പോള്‍ കാണാം കുറ്റിയും പൂട്ടുമൊക്കെ കിടക്കുന്നത്‌. ഈ പാഴ്‌ വേലക്കൊരു അറുതി വരുത്താന്‍ ഇന്നലെ വാതില്‍ അടക്കാതെ കിടന്നു. അല്‍പ്പം കഴിഞ്ഞു എഴുന്നേറ്റു ചെല്ലുമ്പോള്‍ വിഡ്ഢിയാവില്ലല്ലോ എന്നു കരുതി.

പക്ഷേ എഴുന്നേറ്റ്‌ ചെന്നപ്പോള്‍ ഒന്നു ഞെട്ടി. വാതില്‍ തുറന്നു കിടക്കുന്നതു കണ്ടിട്ടല്ല. സൂര്യന്‍ എത്തിനോക്കുന്നതു കണ്ടിട്ടുമല്ല. മുറിയിലെ സാധനങ്ങള്‍ വാരിവലിച്ചിട്ടതു കണ്ടിട്ട്‌. പിന്നെ ഒരു കുതിപ്പായിരുന്നു, കട്ടിലിലെ അലാറം ക്ളോക്കിനടുത്തേക്കു. എടുത്തു പിന്നിലൊന്നു ഞെക്കിയപ്പോള്‍ അതാ ബാറ്ററിയിടുന്ന സ്ഥലത്തു ചുരുണ്ടു കിടന്നുറങ്ങുന്നു നൂറിന്‍റെ അഞ്ചു നോട്ടുകള്‍. കൈയിലിരുന്നു മിടിക്കുന്ന ഹൃദയത്തെ അപ്പോഴാണു ഉള്ളിലേക്കിട്ടത്‌. പിന്നീടാണോര്‍ത്തത്‌ വില്‍ക്കാന്‍ എന്തെങ്കിലും കിട്ടുമോ എന്നറിയാന്‍ തലേന്നു അരിച്ചു പെറുക്കി തിരഞ്ഞത്‌.

അതു പോലെ ഒരു നൂറു രൂപാ നോട്ടിന്‍റെ അത്ഭുതം? ഒരിക്കല്‍ കൂടെ പേഴ്സ്‌ എടുത്തു എണ്ണി. ഇപ്പോഴും അഞ്ചു തന്നെ. പേഴ്സിന്‍റെ എല്ലാ പോക്കറ്റുകളും പരതി. അവളുടെ ഒരു പഴയ ഫോട്ടോ. പിന്നെ ഒരു എ.ടി.എം കാര്‍ഡ്‌. സേവിംഗ്‌ അക്കൌണ്ടു തുറന്നപ്പോള്‍ ബാങ്ക്‌ സൌജന്യമായി തന്നത്‌. ശമ്പളച്ചെക്കു മാറി കാശെത്തുന്ന ദിവസം തന്നെ മിനിമം ബാലന്‍സിലേക്കു കൂപ്പുകുത്തുന്ന സേവിംഗ്‌ ബാങ്ക്‌ അക്കൌണ്ട്‌.

ഈയിടെ യായി എട്ടും പത്തും രൂപാ കൂടി അതു പത്ത്‌ അറുപത്‌ രൂപാ ആയിട്ടുണ്ടെന്നു തോന്നുന്നു. നൂറില്‍ താഴെയുള്ള നോട്ടുകള്‍ എ.ടി.എം മെഷിനില്‍ കിട്ടാത്തതുകൊണ്ട്‌ ബാക്കി കിടക്കുന്ന അറുപത്‌ രൂപാ. ഇനി വല്ല പലിശയോ മറ്റോ കൂടിച്ചേര്‍ന്ന്‌ അതു നൂറു രൂപാ തികഞ്ഞിട്ടുണ്ടെങ്കിലോ? രണ്ടു ദിവസം മുമ്പ്‌ കത്തു കിട്ടിയിരുന്നെങ്കില്‍ അക്കൌണ്ട്‌ അടച്ചു മുഴുവന്‍ കാശുമെടുത്ത്‌ നല്ലൊരു സമ്മാനം വാങ്ങാമായിരുന്നു. എന്തായാലും എ.ടി. എം സ്റ്റേഷണ്റ്റെ പിന്നിലുണ്ട്‌. ബാലന്‍സു നോക്കാന്‍ അധികം നേരം വേണ്ടല്ലോ. കടയില്‍ നിന്നും ഇറങ്ങി ഓടുമ്പോള്‍ കടയുടമ നെഞ്ചില്‍ കുരിശു വരക്കുന്നതു കണ്ടു.

പ്രതീക്ഷിച്ചാല്‍ അത്ഭുതം വരില്ല. വന്നാലും അത്ഭുതത്തിന്‍റെ രൂപത്തിലാവില്ല. ടി.വി. വില്‍ക്കുന്നതിനു മുന്‍പ്‌ കണ്ടറിഞ്ഞിട്ടുള്ളതാണ്‌ ഇത്‌. ക്രിക്കറ്റ്‌ കളി തോല്‍ക്കുമെന്ന്‌ ഉറപ്പാകുമ്പോള്‍ ടി. വി. ഓഫ്‌ ചെയ്ത്‌ കിടന്നുറങ്ങും. രാവിലെ പത്രം തുറക്കുമ്പോള്‍ കാണാം അവസാന ഓവറില്‍ അവസാനത്തെ കളിക്കാരന്‍ അത്ഭുതങ്ങള്‍ കാണിച്ച്‌ ഇന്ത്യ കളി ജയിച്ച വാര്‍ത്ത. ജയിക്കുമെന്നുറപ്പായ കളി അതേ വിധത്തില്‍ തോല്‍ക്കാറുമുണ്ട്‌. അങ്ങിനെ ഒരു അത്ഭുതം പ്രതീക്ഷിച്ചു ഉണര്‍ന്നാലോ. കളി മഴ മൂലം ഉപേക്ഷിച്ച വാര്‍ത്തയാകും. നാലു ദിവസം കഴിഞ്ഞു മാച്ച്‌ ഫിക്സിംഗ്‌ വാര്‍ത്ത വരുമ്പോള്‍ എല്ലാ അത്ഭുതങ്ങളും കുത്തിയൊലിച്ചു പോകുകയും ചെയ്യും.

സാറ്റ്‌ ലൈറ്റ്‌ കണക്ഷന്‍ പ്രശ്നവും പ്രതീക്ഷിച്ചാണ്‌ എ.ടി.എം ലേക്കു ഓടിയെത്തിയത്‌. എന്നും ഒഴിഞ്ഞു കിടക്കുന്നതു കണ്ടിട്ടുള്ള അവിടെ അതാ സാമാന്യം ഭേദപ്പെട്ട ഒരു വരി. വരിയില്‍ നിന്നിട്ടു നില്‍പ്പു ഉറക്കുന്നില്ല. പ്ളാറ്റ്‌ ഫോമിലെ റെയില്‍വേയുടെ അനൌണ്‍സുമെന്‍റുകള്‍ കൃപയോടെ കാറ്റു കൊണ്ടു വരുമ്പോള്‍ അസ്വസ്ഥത ഏറുന്നു. പ്രതീക്ഷിച്ചതു പോലെ അതാ ആ അനൌണ്‍സ്‌മണ്റ്റ്‌, വണ്ടി കൃത്യ സമയത്തു എത്തുമെന്ന്.

എ.ടി.എം ന്‌ അകത്തുള്ള സ്ത്രീ നോട്ടുകള്‍ ഒരോന്നായി എണ്ണി കേടുപാടുകളൊക്കെ സുസൂക്ഷ്മം നിരീക്ഷിച്ച്‌ ബാഗില്‍ വെക്കുകയാണ്‌. ഒടുക്കത്തെ നോട്ടും ബാഗിലിട്ട്‌ വീണ്ടും ബാഗില്‍ തിരയുകയാണ്‌. അതില്‍ നിന്നും ഒരു തുണ്ടു കടലാസു എടുത്ത്‌ പിന്‍ നമ്പര്‍ ഒരോന്നായി നോക്കി നോക്കി കുത്തുന്നതു കണ്ടപ്പോള്‍ ക്ഷമ വിട്ടു പറഞ്ഞു പോയി. 'നാലക്കത്തിന്‍റെ നമ്പര്‍ ഓര്‍ക്കാന്‍ വയ്യാത്ത കഴുത'.

ബാലന്‍സു സ്റ്റേറ്റ്‌ മെന്‍റും വായിച്ചു ഇറങ്ങുന്നതു കണ്ടപ്പോള്‍ ഗേറ്റിലേക്കു ഓടിച്ചെന്നു അവരോടു പറഞ്ഞു, കാര്‍ഡ്‌ കൂടെ എടുത്തോണ്ടു പോകാന്‍.

യാര്‍ഡിലേക്കു മാറ്റുന്ന ഒരു ഗൂഡ്സ്‌ വണ്ടിയുടെ എണ്ണമറ്റ ബോഗികള്‍ പതുക്കെ നടന്നു പോയി.

അയാള്‍ ഇറങ്ങുന്നതിനു മുന്‍പേ ഇടിച്ചു കയറി. ഒറ്റക്കു ഇടിച്ചു കേറുന്നതു കണ്ടിട്ടാവണം അയാള്‍ ചിരിച്ചു കൊണ്ടാണ്‌ ഇറങ്ങിപ്പോയത്‌. കാര്‍ഡ്‌ മെഷീന്‍ വലിക്കേണ്ട താമസം. രഹസ്യ നമ്പര്‍ കുത്തി. ബാലന്‍സ്‌ അന്വേഷണത്തിന്‍റെ ചങ്കിടിപ്പിക്കുന്ന നീണ്ട സെക്കണ്ടുകള്‍.

ചിലപ്പോള്‍ കാരം ബോര്‍ഡില്‍ സ്ട്രക്കര്‍ വെക്കുമ്പോഴേ തോന്നാറില്ലേ, മറുവശത്തെ പള്ളക്കു കിടക്കുന്ന കോയിന്‍ ഈ ചെത്തില്‍ പോക്കറ്റിലേക്കു ഒഴുകുമെന്ന്‌. അത്‌ അതുപോലെ ഒഴുകി പോക്കറ്റില്‍ വീഴുന്ന അതേ ഫീലിംഗ്‌. കട കട ശബ്ദത്തോടെ മെഷീന്‍ നാക്കു നീട്ടിയപ്പോള്‍ മിനിമം ബാലന്‍സിനേക്കാള്‍ നൂറല്ല നൂറ്റി രണ്ടു രൂപാ കൂടുതല്‍! തുള്ളിച്ചാടണമെന്നു തോന്നി. അതോ തുള്ളിച്ചാടിയോ? എന്തായാലും നൂറു രൂപാ പിന്‍ വലിക്കാനുള്ള തന്‍റെ ഓര്‍ഡര്‍ കുത്തിക്കഴിഞ്ഞു.

അറുനൂറു രൂപയുടെ സമ്മാനവുമായി സ്റ്റേഷനിലേക്കു കുതിക്കുന്ന ചിത്രമാണു മനസില്‍. ഇല്ല, ജീവിതം പഠിപ്പിച്ചിട്ടുള്ളതൊക്കെ ഒടുക്കത്തെ ട്വിസ്റ്റുകളെ പ്രതീക്ഷിക്കാനാണ്‌. ഒന്നുകില്‍ നൂറിന്‍റെ നോട്ടു ഉണ്ടാകില്ല. അല്ലെങ്കില്‍ സാറ്റ്‌ ലെറ്റ്‌ ലിങ്ക്‌ മുറിഞ്ഞ്‌ അതു പ്രവര്‍ത്തിക്കാതാകും. അതുമല്ലെങ്കില്‍ കടയിലേക്കു കയറുമ്പോള്‍ മറ്റൊരാള്‍ ആ സമ്മാനവും കൊണ്ട്‌ ഇറങ്ങി വരുന്നതു കാണും.

ഇപ്പോഴും സ്ക്റീനില്‍ പ്ളീസ്‌ വെയിറ്റ്‌ എന്ന സന്ദേശമാണ്‌. എത്ര നേരമാണപ്പാ ഈ കാത്തിരുപ്പ്‌. ഒക്കെ തന്‍റെ ധൃതി കൊണ്ടു തോന്നുന്നതാണോ? അല്ല, ഏറെ നേരമായി. എന്തോ ഉടക്കുണ്ട്‌. പ്ളീസ്‌ വെയിറ്റും അപ്രത്യക്ഷമായിരിക്കുന്നു. എ.ടി.എം കാര്‍ഡും അകത്തു കുടുങ്ങിയിരിക്കുന്നു.

ചുറ്റുമൊന്നു നോക്കി. ആരേയും കാണുന്നില്ല. രണ്ടാമതും നമ്പര്‍ കുത്തി. ക്യാന്‍സല്‍ ബട്ടനില്‍ അമര്‍ത്തിപ്പിടിച്ചു. അനക്കമില്ല.

ദേഷ്യം സഹിക്കാന്‍ കഴിഞ്ഞില്ല, രണ്ടു ഇടിയും ഒരു ചവിട്ടും കൊടുത്ത്‌ പുറത്തേക്കു ഇറങ്ങുമ്പോള്‍ അതാ പിന്നില്‍ `കടാ കടാ' ശബ്ദം. തിരിഞ്ഞപ്പോള്‍ ഒരു നൂറു രൂപാ തല നീട്ടി ചിരിക്കുന്നു.

ഒറ്റക്കുതിപ്പിനു അതെടുത്ത്‌ ഒരുമ്മയും കൊടുത്തു കീശയില്‍ തിരുകി പുറത്തേക്കോടുമ്പോള്‍ വീണ്ടും പിന്നില്‍ `കട കടാ' ശബ്ദം. അപ്പോഴാ ഒാര്‍ത്തത്‌ കാറ്‍ഡെടുത്തില്ല. നോക്കുമ്പോള്‍ കാറ്‍ഡ്‌ പുറത്തേക്കു വന്നിട്ടില്ല. നൂറു രൂപാ അതാ കിടക്കുന്നു അവിടെ തന്നെ. അപ്പോള്‍ ആദ്യം കാശിനു പകരം കാറ്‍ഡാണോ എടുത്തത്‌? അല്ല, അതു കീശയില്‍ ഒടിഞ്ഞു കിടപ്പുണ്ട്‌. പതുക്കെ അതും എടുത്തു.

അപ്പോള്‍ അതാ വരുന്നു ഒരു കെട്ടു നോട്ട്‌! സ്വപ്നമല്ലെന്നു ഉറപ്പിക്കാന്‍ തലക്കിട്ടൊന്നു തല്ലി. പിന്നെ നോട്ടുകള്‍ വാരി കീശയില്‍ നിറച്ചു. അപ്പോള്‍ അതാ വരുന്നു വീണ്ടും നോട്ടുകള്‍. വലിച്ചെടുക്കുന്തോറും നോട്ടുകള്‍.. നോട്ടുകള്‍...

കീശയൊക്കെ നിറഞ്ഞു. പ്ളാസ്റ്റിക്‌ സഞ്ചിയും നിറഞ്ഞു. ഇനി എവിടെ നിറക്കും? ചോറ്റു പാത്രം കാലിയാക്കി അതും നിറച്ചു.

പ്ളാസ്റ്റിക്‌ ബോട്ടിലിലെ വെള്ളം തൂത്തുകളഞ്ഞ്‌ അതിലേക്കു നോട്ടുകള്‍ ചുരുട്ടി നിറച്ചുകൊണ്ടിരിക്കുമ്പോള്‍ പ്ളാറ്റ്‌ ഫോമില്‍ നിന്നും പതിയെ നീങ്ങിയ തീവണ്ടി ദൂരങ്ങളിലേക്കു കുതിക്കുകയായിരുന്നു.