Tuesday, March 2, 2010

നായിക (കഥ)

മൂടികെട്ടിയ മാനത്തേയും ചാറ്റല്‍ മഴയേയും വക വെക്കാതെ അതുല്യയും വിശ്വവും പുറത്തേക്കിറങ്ങി ധൃതിയില്‍ നടന്നു. അല്ല, ചെറുക്കനെ ഓടി. കുളിരിന്‍റെ ഒരു തുള്ളി കവിളില്‍ വീണു കണ്ണീര്‍ത്തുള്ളിയോടൊത്ത്‌ ഒലിച്ചിറങ്ങി.

"കരഞ്ഞു തോര്‍ന്നില്ലേ?" വിശ്വത്തിന്‍റെ ചോദ്യത്തിനു പരിഹാസത്തിന്‍റെ ധ്വനി. വിശ്വം അങ്ങിനെയാണെന്നു പണ്ടേ അതുല്യക്കറിയാം. വിവാഹം കഴിഞ്ഞു മൂന്നാം ദിവസമാണ്‌ ആദ്യമായി ഒന്നിച്ച്‌ ഒരു സിനിമക്കു അവസരമൊത്തത്‌. ടൌണില്‍ ചില്ലറ ഷോപ്പിംഗ്‌ കഴിഞ്ഞു ഹോട്ടലില്‍ ഉച്ച ഭക്ഷണം. അവിടെ നിന്നു നേരെ തിയേറ്ററില്‍ എത്തിയപ്പോള്‍ ഒരു ജനസമുദ്രം. ഹൌസ്‌ ഫുള്‍! വിശ്വം ഒട്ടോ പിടിച്ചു വീട്ടിലേക്കു തിരിച്ചു പോകാന്‍ തുടങ്ങിയപ്പോള്‍ അല്‍പ്പം മടിച്ചെങ്കിലും പറഞ്ഞു "വിശ്വേട്ടാ, അപ്പുറത്തും ഒരു തീയേറ്റര്‍ ഉണ്ടല്ലോ".

"അയ്യേ... അതിലൊരു മോങ്ങല്‍പ്പടമാ." വിശ്വം മടിച്ചു.

"മോങ്ങല്‍പ്പടമോ? അതെന്താ?"

"അറിയില്ലേ. സിനിമ തുടങ്ങുമ്പോഴേ കണ്ണീരൊലിച്ചു തുടങ്ങും. പിന്നെ അതു തകര്‍ത്തൊഴുകും. സിനിമ തീരുവോളം. "

"എന്നാലും ടൌണിലു വന്നിട്ടു വെറുതെ തിരിച്ചു പോകുന്നതിലും ഭേദം.. "

ഒടുവില്‍ അതുല്യയുടെ ഇംഗിതം ജയിച്ചു. ഇരുട്ടില്‍ മുട്ടിയുരുമ്മിയിരുന്നു കുസൃതികള്‍ ഒപ്പിക്കുന്നതിലായിരുന്നു വിശ്വത്തിനു താല്‍പര്യം. ആദ്യമൊക്കെ അതുല്യയും പങ്കുചേര്‍ന്നെങ്കിലും എപ്പോഴോ അവള്‍ സിനിമയില്‍ ലയിച്ചു പോയി. വെറുതെ ലയിക്കുകയല്ല, വേദന പരിണയിച്ച ആ നായികയായി അവള്‍ സ്വയം മാറി. അന്നു സിനിമാഹാളിനു പുറത്തിറങ്ങിയപ്പോഴാണ്‌ വിശ്വം ആദ്യമായി അവളെ പരിഹസിച്ചത്‌. "കണ്ണീരു വിറ്റ്‌ കാശാക്കാന്‍ ചിലര്‍. കാശും കൊടുത്തു കരയാന്‍ നിന്നെപ്പോലെ വേറെ ചിലര്‍. കഷ്ടം. "

"എന്നാലും വിശ്വേട്ടാ, എന്തു തെറ്റാ.." അതുല്യയെ തുടരാന്‍ അനുവദിക്കാതെ വിശ്വം പറഞ്ഞു. "അതൊക്കെ ആ കഥാകൃത്ത്‌ നിന്നെപ്പോലുള്ളവരെ പിഴിയാന്‍ ചുമ്മാ എഴുതുന്നതല്ലേ. "

അന്നു പുതുമണവാളനായതുകൊണ്ട്‌ വായ തുറന്നു പറഞ്ഞില്ലെങ്കിലും മനസിലെങ്കിലും പറഞ്ഞു പോയി, 'കഥാകൃത്തിന്‍റെ ഭാവനയല്ലേ, സംവിധായകന്‍റെ മനോധര്‍മ്മമല്ലേ എന്നൊക്കെ വിചാരിക്കാനാണെങ്കില്‍ സിനിമ കാണാന്‍ മെനക്കെടുന്നതെന്തിനാ' എന്ന്‌.

പക്ഷേ ഇന്ന്‌ അവള്‍ക്കറിയാം. സ്വന്തം മനസിനെ ആശ്വസിപ്പിക്കാന്‍ വിശ്വം കണ്ടെത്തുന്ന ചളുക്കു ബുദ്ധിയാണിതെന്ന്‌.

എന്നാലും വിശ്വം സിനിമാ കാണും. വെറും ഒരു പ്രേക്ഷകന്‍ ആയിട്ടു മാത്രം. അല്‍പ്പമെങ്കിലും അതില്‍ ലയിക്കുമെങ്കില്‍ അതു ഹാസ്യ സിനിമ കാണുമ്പോഴാണ്‌. തീയേറ്ററില്‍ നിന്നിറങ്ങുമ്പോള്‍ ഗമയോടെ പറയും - "കണ്ടോ ചിരിപ്പിക്കുന്നതിനാ അവരു കാശു വാങ്ങുന്നത്‌. "

"ചില കോപ്രാട്ടികള്‍ കണ്ടപ്പോള്‍ ചിരിയല്ല, ഓക്കാനമാ വന്നതെന്നു ഈയിടെയായി അതുല്യയും തിരിച്ചടിക്കാറുണ്ട്‌. "

ഹാസ്യസിനിമകള്‍ തീയേറ്ററിന്‍റെ പടിയിറങ്ങുമ്പോഴേ മനസിണ്റ്റെ പടിയിറങ്ങും. എന്നാല്‍ മറ്റു സിനിമകള്‍ അങ്ങിനെയല്ല. വിശ്വം ഓഫീസിലേക്കു പോയിക്കഴിഞ്ഞാല്‍ ദു;ഖനായിക കയറിവരും. വൈകുന്നേരം വിശ്വം തിരിച്ചെത്തുന്നതു വരെ അവള്‍ക്കു കൂട്ടിരിക്കും. അടുത്ത സിനിമയിലെ ദു;ഖപുത്രിക്കേ അവളെ അവിടെ നിന്നും തുരത്താനാവൂ.

പക്ഷേ ഇന്നു കണ്ട ഈ സിനിമയിലെ നായിക. അവള്‍ ഒരിക്കലും ഇറങ്ങിപ്പോകില്ലെന്നുറപ്പ്‌. ദൈവമേ, എന്തെല്ലാം പീഡനങ്ങള്‍! വിശ്വം ഉപദേശിച്ച പോലെ കഥാകൃത്തിണ്റ്റെ വികൃതഭാവനയെന്നൊക്കെ കരുതി ആശ്വസിക്കാന്‍ ശ്രമിച്ചിട്ടും കഴിയുന്നില്ല. ഇതു തണ്റ്റെ മാത്രം കാര്യമല്ല. തീയേറ്ററില്‍ നിന്നും പുറത്തേകൊഴുകുന്ന സമുദ്രത്തില്‍ ശബ്ദത്തിന്‍റെ ഒരു അല പോലുമില്ല.

മൂടിക്കെട്ടിയ ആകാശത്തിന്‍റെ പ്രതിഫലനം തന്നെയാണ്‌ വിശ്വത്തിന്‍റെ മുഖത്തും. ഈ സിനിമ കണ്ട്‌ സങ്കടപ്പെടാത്തവര്‍ മനുഷ്യരാണോ?

"ഇന്നു സങ്കടം തോന്നുന്നുണ്ടല്ലേ?"

"ങും" വിശ്വം തലകുലുക്കി സമ്മതിച്ചു.

"നായികയുടെ കഷ്ടകാലം.. "

"നമ്മുടേയും. കാശും സമയവും തൊലഞ്ഞുകിട്ടി"

വിശ്വം പറഞ്ഞതങ്ങിനെയെങ്കിലും മനസു അങ്ങിനെയല്ലെന്നു ശബ്ദത്തിലെ ഇടര്‍ച്ച പറയുന്നുണ്ടായിരുന്നു.

ഓട്ടോറിക്ഷക്കു കൈ കാണിച്ചു പരക്കം പായുന്ന വിശ്വത്തിനു എന്തില്‍ നിന്നോ രക്ഷപ്പെട്ട്‌ പായാനുള്ള വ്യഗ്രതയാണെന്നു തോന്നി. പെയ്യാന്‍ തുടങ്ങുന്ന മഴയുടെ വ്യഗ്രതയാണെങ്ങും. ധൃതിപിടിച്ചു പായുന്ന ബസുകളില്‍ കയറാനിടമില്ല. ഓട്ടോകള്‍ വേഗം കുറക്കുന്നേയില്ല. ഒരു മുഴുത്ത തുള്ളി നെറുകയില്‍ വീണു. ആകാശത്തേക്കു നോക്കി. കറുത്ത മുഖത്തു മഴക്കണ്ണുകള്‍ തുറന്നിട്ടില്ല. പിന്നെ ഈ തുള്ളി? പിന്നിലൊരു കൂറ്റന്‍ കട്ടൌട്ടാണു. സ്ഥാനം തെറ്റിയ വലിച്ചു കീറപ്പെട്ട അല്‍പ്പ വസ്ത്രങ്ങളുമായി നായികയുടെ ഒരു വലിയ ചിത്രം. ദൈന്യം കലങ്ങിനിറഞ്ഞ കണ്ണുകള്‍..

"എന്നെയൊന്നു രക്ഷിക്കാമോ?"

ചോദ്യം കേട്ടു അതുല്യ തിരിഞ്ഞു നോക്കി. ആരുമില്ല. അത്ഭുതം കൂറുന്ന കണ്ണുകളുമായി വീണ്ടും തിരിഞ്ഞു.

"ഇതാ ഇവിടെ. ഞാനാ ചോദിച്ചത്‌." കട്ടൌട്ടിലെ നായികയുടെ ചുണ്ടുകള്‍ ഇളകി.

"രക്ഷിക്കാനോ? സിനിമയില്‍ നിന്നോ?"

"എവിടെയാണെങ്കിലും അടിക്കു വേദന തന്നെയാ. പീഡനത്തില്‍ ചവിട്ടിത്തേക്കപ്പെടുന്ന ആത്മാഭിമാനവും. പിന്നെ സിനിമ ആയതുകൊണ്ട്‌ ദിവസവും പലതവണ അനുഭവിക്കണം. അതും ജനമദ്ധ്യത്തില്‍. "

"രക്ഷിക്കണമെന്നുണ്ട്‌.. പക്ഷേ വിശ്വേട്ടന്‍.... "

ഒരു ഓട്ടോറിക്ഷ മുന്നില്‍ മൂളിനിന്നു. കൈപിടിച്ചു അകത്തേക്കു വലിക്കുന്നതിനിടയില്‍ വിശ്വം പറഞ്ഞു. "വേഗം കേറ്‌. മഴയെത്തി. "

കേറേണ്ട താമസം, ഓട്ടോ മൂളിക്കുതിച്ചു. അതുല്യക്കു സങ്കടമായി. രക്ഷിക്കണമായിരുന്നു. പക്ഷേ എങ്ങിനെ?"

പതുക്കെ തല പുറത്തേക്കിട്ടു തിരിഞ്ഞു നോക്കിയപ്പോള്‍ കണ്ണുകള്‍ പകച്ചു പോയി. കട്ടൌട്ടില്‍ നിന്നും കാറ്റിനൊപ്പം ചാടിയിറങ്ങിയ നായിക ഓട്ടോറിക്ഷക്കു പുറകേ ഓടിവരുകയാണ്‌!

തല വലിച്ചു ഞെട്ടല്‍ പുറത്തു കാണിക്കാതിരിക്കാന്‍ ആവത്‌ ശ്രമിച്ചുകൊണ്ടു മുന്നോട്ടു നോക്കിയിരുന്നു. 'അവള്‍ ഓടിവന്നു ഓട്ടോറിക്ഷയില്‍ കയറിയാല്‍?'

ഓട്ടോ മഴയെ തോല്‍പ്പിക്കാനുള്ള തത്രപ്പാടില്‍ മൂളിപ്പറക്കുകയാണ്‌. അതിണ്റ്റെ മുന്‍വശത്തെ കണ്ണാടിയില്‍ കാണാം, ഓടി പരാജയപ്പെട്ടു പിന്നോട്ടു പിന്നോട്ടു പോകുന്ന നായികയുടെ നിസ്സഹായമായ കണ്ണുകള്‍. ഓട്ടോ നിര്‍ത്താന്‍ പറഞ്ഞാലോ? എന്നിട്ടെന്തു ചെയ്യും?

എന്തെങ്കിലും തീരുമാനിക്കുന്നതിനു മുന്‍പ്‌ ഓട്ടോറിക്ഷ ഇടതോട്ടു തിരിഞ്ഞു. ഇപ്പോള്‍ കണ്ണാടിയില്‍ ചാറ്റല്‍ മഴയുടെ മുത്തു മണികള്‍ മാത്രം..

രണ്ട്‌.

നനഞ്ഞ കാലുകള്‍ക്കു വേഗം കൂടുന്നില്ല. കൂടുന്നത്‌ ഭാരമാണ്‌. കൂടെ കിതപ്പും ക്ഷീണവും. അതുല്യ ഈ കൊലച്ചതി ചെയ്യുമെന്നു കരുതിയതേയില്ല. ജീവിതത്തിലേക്കിറങ്ങിയ നിമിഷത്തില്‍ തന്നെ പറ്റിക്കപ്പെട്ടതിന്‍റെ വ്യഥയാണു മനസിലാകെ. മഴയും കനത്തു തുടങ്ങി. എന്തായാലും തുനിഞ്ഞിറങ്ങി. ഇനി രക്ഷപ്പെടുക തന്നെ. എങ്ങിനെ?

അപ്പോഴാണ്‌ കുട മടക്കി സ്കൂട്ടി സ്റ്റര്‍ട്ടു ചെയ്യുന്ന ഒരു യുവതിയെ കണ്ടത്‌. ചാടിക്കയറി പിന്‍സീറ്റിലേക്കു. സീറ്റില്‍ അമര്‍ന്നിരുന്നു, അവളറിയാതെ.

മഴ തകര്‍ത്തു പെയ്യുകയാണ്‌. അതിന്‍റെ വേഗമാണു ചീറിപ്പായുന്ന വാഹനങ്ങളില്‍. പറന്നകലുന്ന പക്ഷികളില്‍. എന്തിന്‌, പാതച്ചാലുകളിലെ കൊഴുത്ത പ്രവാഹങ്ങള്‍ക്കു പോലും. കഥകളിലെന്ന പോലെ മഴക്കു ജീവന്‍ വെക്കുകയാണ്‌. നനഞ്ഞ സ്പര്‍ശത്തിന്‍റെ ചൂടുള്ള രംഗങ്ങള്‍ പോലെ. അതേ വേഗത്തിലാണു സ്കൂട്ടി പാതയിലെ ഒരു സാമാന്യം വലിയ കുഴി താണ്ടിയത്‌. ഭാവനയില്‍ നിന്നും യാഥാര്‍ത്ഥ്യത്തിലേക്കെന്ന പോലെ നടു റോഡില്‍ ചന്തികുത്തി വീണു. പുറകില്‍ മറ്റു വണ്ടികള്‍ ഒന്നും ഇല്ലാതിരുന്നതു കൊണ്ട്‌ ജീവന്‍ രക്ഷപ്പെട്ടു. കാലു കുടഞ്ഞെഴുന്നേറ്റ്‌ പാതയരികിലൂടെ നടന്നു.

പാത വിളക്കുകള്‍ മഴകാണാന്‍ കണ്ണു തുറന്നപ്പോള്‍ ഒരു നാണക്കാരിയായി മഴ ചിണുങ്ങി. പിന്നെ ഏതോ മേഘക്കീറുകള്‍ക്കു പിന്നിലൊളിച്ചു.

ഇപ്പോള്‍ മഴയുടെ കുളിര്‍ സ്പര്‍ശം എനിക്കു മാത്രം. മഴയുടെ മണം ഈറന്‍ കാറ്റിനു മാത്രം. അതിണ്റ്റെ കുളിര്‍ ചുംബനം വസ്ത്രത്തിണ്റ്റെ കീറലുകളില്‍ മാത്രം.

തെല്ലു ദൂരെ പ്രകാശിച്ചു നില്‍ക്കുന്ന ഒരു വീടു കാണാം. കാലുകള്‍ ചടുലമായി.

മുറ്റത്തു രണ്ടു പുതിയ മോഡല്‍ കാറുകള്‍. വേലക്കാരി കൂട്ടിലിട്ട കറുത്ത പട്ടിക്കു മാംസം കൊടുക്കുന്ന തിരക്കിലാണ്‌. ഇളം കാറ്റിനു മദ്യത്തിന്‍റെ ഈര്‍പ്പം. ഐസുകട്ടയുടെ തണുപ്പ്‌. അതു കൊണ്ടുവരുന്നത്‌ വെറും ശബ്ദങ്ങളുടെ മുഴക്കങ്ങളും പൊട്ടിച്ചിരികളും. സിനിമയിലെ ചിരപരിചിതമായ പല രംഗങ്ങളും മനസിലേക്ക്‌ എത്തിനോക്കി. തിരിഞ്ഞു നടക്കുമ്പോള്‍ സ്വയം പരിഹസിച്ചു പോയി. മദ്യം മണക്കാത്ത വീടു തിരയുന്നതിലെ മൌഢ്യം.

പിന്നേയും ഏറെ നടന്നിട്ടാണു മറ്റൊരു വീടു കണ്ടത്‌. പ്രകാശം കുറഞ്ഞ ഒരു കൊച്ചു വീട്‌. മദ്യത്തിന്‍റെ മണമില്ലെന്നു മാത്രമല്ല, തോരണ്റ്റേയും ഉള്ളി സാമ്പാറിണ്റ്റേയും ഹൃദ്യമായ മണം തിണ്ണയും കടന്നു മുറ്റത്തേക്കിറങ്ങുന്നുണ്ട്‌. വിശപ്പ്‌ വയറ്റില്‍ സടകുടഞ്ഞെഴുന്നേറ്റു. അപ്പോഴാണു ഓര്‍ത്തത്‌ എത്ര നേരമായി എന്തെങ്കിലും കഴിച്ചിട്ട്‌?

അത്താഴപ്പണികള്‍ തീര്‍ത്ത്‌ അടുക്കളയില്‍ നിന്നും പൂമുഖത്തെ സോഫയില്‍ വന്നിരുന്ന വീട്ടമ്മയുടെ നെറ്റിയില്‍ വിയര്‍പ്പിണ്റ്റെ പൊടിപ്പുകള്‍. അവ സാരിത്തലപ്പുകൊണ്ട്‌ തുടച്ചുകൊണ്ടു അവള്‍ ആരോടോ പറഞ്ഞു. - "എണ്റ്റെ നടുവൊടിഞ്ഞു. അഞ്ചു മിനുട്ട്‌ ഇരിക്കട്ടെ. എന്നിട്ടു വിളമ്പാം കേട്ടോ. "

"ആരാ പറഞ്ഞേ ചക്കരേ, ഇത്ര കറികളൊക്കെ ഉണ്ടാക്കാന്‍. ഞാനിതാ ഫയല്‍ മടക്കി വെച്ചു വരുന്നു." അകത്തെ മുറിയില്‍ നിന്നാണു ശബ്ദം. ശബ്ദത്തിനു പിന്നാലെ ലുങ്കി മുറുക്കിയുടുത്തുകൊണ്ട്‌ ഒരു മദ്ധ്യവയസ്ക്കന്‍ കാറ്റു പോലെ വന്ന്‌ അവളെ ചുറ്റിപ്പിടിച്ച്‌ കവിളില്‍ നാലഞ്ചു മൃദു മുത്തങ്ങള്‍ ചാര്‍ത്തിയ ശേഷം അടുക്കളയിലേക്കോടി. ജീരക വെള്ളം ചൂടാക്കാന്‍.

ആ വീട്ടമ്മയുടെ പാതി തുറന്ന കണ്ണുകളില്‍ നടു വേദനയല്ല, സാന്ത്വനത്തിണ്റ്റെ ആനന്ദക്കടലുകളാണ്‌. അതിണ്റ്റെ ആഴങ്ങളില്‍ എന്തെന്തു മുത്തുകളും പവിഴങ്ങളും വെട്ടിത്തിളങ്ങുന്നുണ്ടാവില്ല! തണ്റ്റെ വേദനകളുടെ ഒരു അംശം ഇവളുടെ ഭ്രാന്തന്‍ സ്വപ്നങ്ങളില്‍പ്പോലുമുണ്ടാവില്ല. ഇവള്‍ തന്നെ രക്ഷിച്ചിരുന്നെങ്കില്‍..

ഒരു ഇളം കാറ്റ്‌ പാതി ചാരിയ വാതില്‍ അല്‍പ്പം കൂടെ തുറന്ന്‌ അവളെ അകത്തേക്കാനയിച്ചു. ഡൈനിംഗ്‌ ടേബിളില്‍ പ്ളേറ്റുകള്‍ നിരത്തുന്ന മദ്ധ്യവയസ്ക്കനെ ഇപ്പോള്‍ തെളിഞ്ഞു കാണാം. എവിടെയോ കണ്ട മുഖം. സിനിമയുടെ നശിച്ച സ്ക്രീനിലല്ല. പിന്നെ എവിടെ?

അതെ, അയാള്‍ തന്നെ. ഇപ്പോള്‍ ഓര്‍മ്മ തെളിയുന്നുണ്ട്‌.

നട്ടെല്ലില്ലാത്ത നായകന്‍ കാര്യസാദ്ധ്യത്തിനായി തന്നെ ചെള്ളു പോലെ തടിച്ചു വീര്‍ത്ത ആ സത്വത്തിനു തന്ത്രപൂര്‍വ്വം വിട്ടുകൊടുത്ത രാത്രി. രക്ഷപ്പെടാന്‍ കിണഞ്ഞു ശ്രമിക്കുമ്പോഴാണ്‌ പ്രതീക്ഷയുടെ വാതില്‍ ആരോ തള്ളിത്തുറന്നത്‌. സ്ക്രീനിലേക്കെത്തിയ ആ വെളിച്ചത്തില്‍ തെളിഞ്ഞു കണ്ടതാണ്‌ ഈ മുഖം. ഇരുളില്‍ പീഡനം കണ്ട്‌ ആസ്വദിക്കുന്ന ഷണ്ഡന്‍മാരുടെ മുഖങ്ങളില്‍ നിന്നും വേറിട്ട മുഖം ഒറ്റ ക്ളിക്കില്‍ മനസില്‍ പതിഞ്ഞു. അയാള്‍ പോലിസിനെ വിളിക്കുകയാവണം മൊബേലില്‍. പോലിസെത്തുന്നതു വരെ ഈ ഭീകര രൂപിക്കു പിടികൊടുക്കാതെ നില്‍ക്കുക തന്നെ. പൊതു നിരത്തിലൊരു തട്ടിപ്പറിയോ, വഴക്കോ പോകട്ടെ, കൊലപാതകശ്രമമോ പെണ്‍ പീഡനശ്രമമോ കണ്ടാല്‍ പ്പോലും ചുമ്മാ കയ്യും കെട്ടി നില്‍ക്കുന്ന പ്രേക്ഷകരില്‍ നിന്നും വ്യത്യസ്തനായി ഒരാള്‍ മുന്നിലുള്ളത്‌ ആത്മ വിശ്വാസം വളര്‍ത്തി. വെളിച്ചം കയറിയതിന്‍റെ വിസിലടികളും ആര്‍പ്പു വിളികളും ആക്രോശങ്ങളും അടങ്ങിയപ്പോള്‍ വാതില്‍പ്പഴുതിലൂടെ അയാളുടെ ശബ്ദം കേട്ടു തുടങ്ങി.

"ചക്കരേ, വേറെന്തെങ്കിലും. "

"അതൊക്കെ പിന്നെപ്പറയാം. ഞാന്‍ പ്രധാനപ്പെട്ട ഒരു മീറ്റിങ്ങിലാ. ഓഫീസിനു പുറത്ത്‌. നീണ്ട മീറ്റിങ്ങാ. വൈകീട്ടേ ഫ്രീ ആവൂ. "

മോബേലില്‍ നിന്നും ഇളംകാറ്റു മുളങ്കുഴലിലൂടെന്ന പോലെ ഒരു മധുര ശബ്ദം. "മോള്‌ ഹോസ്റ്റലീന്നു വിളിച്ചിരുന്നു. സണ്‍ഡേ ബെര്‍ത്ത്‌ ഡേക്കു വരുന്നുണ്ടത്ര. "

"ഞാന്‍ അവളെ വിളിച്ചോളാം. ഒ.കെ ചക്കരേ. ഞാന്‍ ഇതു കുറച്ചു നേരത്തിനു സ്വിച്ച്‌ ഓഫ്‌ ചെയ്യുകയാണേ. ബൈ... "

വീണ്ടും വാതില്‍ തള്ളിത്തുറന്നു ഇരുട്ടില്‍ വേച്ചു വേച്ചു വരുന്നതു കണ്ടപ്പോള്‍ എന്തൊരു ആവേശമായിരുന്നു. പക്ഷേ എല്ലാം തല്ലിക്കെടുത്തിക്കൊണ്ട്‌ മൊബേല്‍ വെളിച്ചത്തില്‍ തന്‍റെ സീറ്റു കണ്ടെത്തി അമര്‍ന്നിരുന്നു. തൊട്ടടുത്തിരുന്ന യുവതിയുടെ തോളിലേക്കു കൈയിട്ട്‌ താഴേക്കു പരതിക്കൊണ്ട്‌ പറഞ്ഞു. "ഓഫീസിലെ ഒരു ശല്യം. "

"അതങ്ങു സ്വിച്ച്‌ ഓഫ്‌ ചെയ്തേക്കരുതോ?" ചുവപ്പിച്ച ചുണ്ടുകള്‍ക്കും ദേഷ്യം.

"ഓഫ്‌ ചെയ്തു"

പതിവു പോലെ കീറിപ്പറിക്കുകയായിരുന്ന ആ കറുത്ത ചെള്ള്‌ എത്ര ഭേദമെന്നു തോന്നിപ്പോയി. അന്നു കേട്ട ആ 'ചക്കര'യെ ഇപ്പോഴാ നേരില്‍ കാണുന്നത്‌. പാവം.

മുറിയിലാകെ എന്തോ ഒരു വാട. തോരനും സാമ്പാറുകൊക്കെ ഇത്ര വേഗം വളിച്ചുവോ? വിശപ്പ്‌ ചത്തിരിക്കുന്നു. പതുക്കെ ഇറങ്ങി നടന്നു.

മഴയും കാറ്റുമൊന്നും പാതയിലില്ല. ഇരു വശത്തും നിന്നുറങ്ങുന്ന റബ്ബര്‍ മരങ്ങള്‍ മാത്രം. രക്ഷപ്പെടാന്‍ ഒരുങ്ങുമ്പോള്‍ ഒരു മഴ പോലെ ഇരച്ചു വന്ന ഉത്സാഹവും കെട്ടിരിക്കുന്നു. രക്ഷപ്പെടല്‍ തന്നെ ഒരു ശിക്ഷയായി മാറുകയാണോ?

അല്ല, ആരില്‍ നിന്നാണു രക്ഷപ്പെടേണ്ടത്‌? ആ വീര്‍ത്ത ചെള്ളില്‍ നിന്നോ? അതോ നട്ടെല്ലില്ലാത്ത നായകനില്‍ നിന്നോ? ഒന്നാലോചിച്ചാല്‍ അവരെന്തു തെറ്റാണു ചെയ്തത്‌? കഥാകൃത്തല്ലേ അവരെയൊക്കെ അങ്ങിനെ യാക്കിയത്‌? തണ്റ്റെ ഈ ഗതികേടും അയാളുടെ സംഭാവന തന്നെ.

അല്ല, കഥാകൃത്തിനെ എന്തിനു പഴിക്കണം. അതല്ലേ അയാളുടെ ജോലി. വായനക്കാരെ കഥയിലൂടെ നടത്തിക്കൊണ്ടു ചെന്നു വിസ്മയിപ്പിക്കുക. അതിനു പിടികൊടുക്കാത്ത കഥയുടെ വഴികള്‍ കണ്ടെത്തേണ്ടേ. അത്ഭുതപ്പെടുത്താത്ത ജാലവിദ്യക്കാരന്‍റെ മുന്നില്‍ ഏതു കുട്ടി ചെന്നിരിക്കാനാണ്‌.

ജാലവിദ്യക്കാരനു ഒരേ വിദ്യ പലതവണ കാണിച്ചു കയ്യടി നേടാം. പക്ഷേ ആരെങ്കിലും കാണിച്ച വഴിയിലൂടെ കഥാകൃത്തു സഞ്ചരിച്ചാല്‍ കൂവലാവും കാത്തിരിക്കുന്നത്‌. എന്നും പുതു പുത്തന്‍ വഴികളിലൂടെ സഞ്ചരിക്കേണ്ടവന്‍. എത്രപേര്‍ക്കറിയാം അയാളുടെ മനസ്‌. ഉദ്ദേശ്യം. ഒരു തവണ വിസ്മയിക്കുന്ന വായനക്കാരന്‍റെ മനസില്‍ അത്തരം സാദ്ധ്യതകളൊക്കെ തെളിഞ്ഞു കിടക്കുന്നുണ്ടാവും. കഥാകൃത്തു അതിലൂടെ പോകുന്നെന്നു തോന്നിയാല്‍ മതി. ഉടന്‍ വായന നിര്‍ത്തും. സമയം കൊന്നതിനു ശപിച്ചെന്നുമിരിക്കും.

അതേ സമയം ചില ചട്ടക്കൂടുകള്‍ക്കുള്ളില്‍ നിന്നുള്ള സ്വാതന്ത്യ്രമേ അയാള്‍ക്കുള്ളു താനും. അറുപത്തിനാലു കളങ്ങളില്‍ ആറുതരം കരുക്കള്‍ കൊണ്ട്‌ നവനീക്കങ്ങള്‍ നടത്തുന്ന ചെസുകളിക്കാരനെപ്പോലെ. സിനിമയിലെ ആ ചെസുകളിക്കാരനാണ്‌ ഓര്‍മ്മയിലെത്തുന്നത്‌. ഓരോ നീക്കത്തിനു മുതിരുമ്പോഴും അതിലെ അപകടങ്ങള്‍ എതിരാളിക്കു ചൂണ്ടിക്കാണിച്ചു കൊടുത്ത്‌ കളിയിലൂടെ കൊണ്ടു പോകുന്നവന്‍. ആ ചാട്ടം കുതിരക്കാലിലേക്കാണല്ലോ. ബ്ളാക്ക്‌ ബിഷപ്പ്‌ ഇവിടെയുണ്ട്‌ കേട്ടോ. എന്നിങ്ങനെ ചില സൂചനകള്‍. അതൊക്കെ കരുതി മുന്നോട്ടു പോകുമ്പോഴാവും ഒരു അപ്രതീക്ഷിത നീക്കവും ചെക്ക്‌ മേറ്റിന്‍റെ വിസ്മയവും.

ചെസില്‍ വിസ്മയങ്ങളുടെ ചെക്ക്‌ മേറ്റ്‌ മാത്രം മതി. പക്ഷേ അതു കൊണ്ടു മാത്രം കഥക്കു ജീവന്‍ വെക്കുമോ? കഥാപാത്രങ്ങള്‍ ജീവിക്കുമോ?

എന്തായാലും തനിക്കു ജീവന്‍ വന്ന നിമിഷമാണു ഓര്‍മ്മയിലെത്തുന്നത്‌. കഥാകൃത്തിന്‍റെ പേനയുടെ വരയില്‍ ഒതുങ്ങി നിന്ന ഒരു കേവലം കഥാപാത്രമായിരുന്നു അന്നു ഞാനും. പെട്ടെന്നൊരു നിമിഷത്തില്‍ തോന്നി. ആ പേനയൊന്നു തള്ളിനീക്കാന്‍. അങ്ങിനെ രൂപപ്പെട്ട ആ ഒറ്റ വരി ട്വിസ്റ്റ്‌. അതു വായിച്ച്‌ കഥാകൃത്തു ഞെട്ടുന്നതു കാണാന്‍ എന്തൊരു രസമായിരുന്നു! ജീവന്‍ ലഭിച്ചതിന്‍റെ സ്വാതന്ത്യ്രത്തിന്‍റെ സന്തോഷമായിരുന്നു മനസു മുഴുവന്‍.

അതാ മുന്നിലൊരു വീടു തെളിയുന്നുണ്ട്‌. അതു അതുല്യയുടെ വീടാകാനേ തരമുള്ളു. കഥാകൃത്തിന്‍റെ ദരിദ്ര ഭാവന തനിക്കൂഹിക്കാം. കഥയുടെ ആദ്യ ഭാഗത്തു കാണുന്ന കഥാപാത്രങ്ങള്‍ പൊടുന്നനെ അപ്രത്യക്ഷരായാല്‍ അവരെ വീണ്ടും കഥയില്‍ കണ്ടുമുട്ടുമെന്ന്‌ ഉറപ്പ്‌. അതോടെ കഥ തീരുന്നതും ചിരപരിചിതമായ ഒരു ഏര്‍പ്പാടു തന്നെ. അതു തന്നെയാണു ഇവിടേയും സംഭവിക്കാന്‍ പോകുന്നതെന്നു ആര്‍ക്കും ഊഹിക്കാം. വിശ്വത്തിലും അതുല്യയിലും തുടങ്ങുന്ന കഥ അവരില്‍ തന്നെ അവസാനിക്കാന്‍ പോകുന്നു. ആത്മഹത്യ, കൊലപാതകം, ജയില്‍ വാസം, ഒളിച്ചോട്ടം തുടങ്ങിയ ചിരപരിചിതമായ അവസാനങ്ങള്‍ കാണുന്നില്ലെങ്കിലും വിവാഹമോചനം, ഭ്രാന്താശുപത്രി തുടങ്ങി ചില സാദ്ധ്യതകള്‍ തെളിയുന്നുണ്ട്‌. അങ്ങിനെ ഏതെങ്കിലും അവസാനമാണെങ്കില്‍ വിസ്മയിക്കാന്‍ ആളെ കൂലിക്കു കൊണ്ടു വരേണ്ടിവരും.

പ്രതീക്ഷിച്ചതു പോലെ അതു വിശ്വത്തിന്‍റേയും അതുല്യയുടേയും വാടക വീടു തന്നെ. പല കഥകളിലും കാണുന്നതു പോലെ ഈ രാത്രിയില്‍ അവരും തങ്ങളുടെ സ്വകാര്യ നിമിഷങ്ങളില്‍ തന്നെ. മറ്റാരും അവിടെയില്ലെങ്കിലും അവര്‍ സംസാരിക്കുന്നത്‌ പതിഞ്ഞ ശബ്ദത്തില്‍ തന്നെ. പക്ഷേ വാതില്‍ പഴുതിലൂടെ നോക്കാനും ആ അടഞ്ഞ മുറിയിലെ സംഭാഷണം നിങ്ങളിലെത്തിക്കുവാന്‍ സ്വതന്ത്രയായ എനിക്കു കഴിയും.

"നിനക്കെന്താ ഒരു മൂഡ്‌ ഓഫ്‌? ആ സിനിമയാണോ ഇപ്പോഴും.. "

"എന്താ ചെയ്യ്ക? മനസീന്ന്‌ പോണില്ല്യാ അതിലെ നായിക"

“നോക്ക്‌, അതൊരു സിനിമയല്ല, യാഥാര്‍ത്ഥ്യമാണെങ്കിലോ?"

"എണ്റ്റെ ഈശ്വരാ, ഓര്‍ക്കാന്‍ വയ്യ!"

"എന്തുകൊണ്ട്‌ വയ്യ? അതിലും വലിയ യാഥാര്‍ത്ഥ്യങ്ങള്‍ നാം സിനിമപോലെ കാണാറില്ലേ, ടെലിവിഷന്‍ വാര്‍ത്തകളില്‍. വിദ്യാര്‍ഥിനികളെ ജീവനോടെ ബസിലിട്ടു കത്തിക്കുന്നതിണ്റ്റേയും കുളത്തില്‍ മുക്കിക്കൊല്ലുന്നതിണ്റ്റേയും തത്സമയ സംപ്രേക്ഷണം നാം കണ്ടിട്ടില്ലേ. ഒരു പിഞ്ഞാണം കഞ്ഞിക്കു വേണ്ടി ശ്രീലങ്കന്‍ പട്ടാളക്കാരുടെ കടിച്ചു പറിക്കു വിധേയരാവുന്നത്‌ തമിഴന്‍മാരുടെ പെണ്‍മക്കളാണെന്നു കരുതാം. എന്നാല്‍ അതിലും വലിയ പീഡനങ്ങള്‍ ഇവിടെ നടക്കുന്നില്ലേ. അതു സിനിമയായെങ്കില്‍ മാത്രം വേദനിക്കുന്ന മനസും. അതുപോട്ടെ സിനിമയിലെ ആ നായിക രക്ഷിക്കുവാന്‍ നിന്നോടു യാചിച്ചിരുന്നെങ്കില്‍പ്പോലും നീ സഹായിക്കുമായിരുന്നോ? അവള്‍ ഇങ്ങോട്ടു കയറി വന്നാല്‍ നീ സ്വീകരിക്കുമോ? അഥവാ നീ അങ്ങിനെ ചെയ്താലോ? ദിവസങ്ങള്‍ക്കുള്ളില്‍ അവള്‍ നിണ്റ്റെ ഏറ്റവും വലിയ ശത്രുവാകില്ലേ? പിന്നെ എന്നെ പോലും നീ സംശയിച്ചെന്നും വരും. അതല്ലേ യാഥാര്‍ത്ഥ്യം?"

എഴുന്നേറ്റിരുന്ന അതുല്യയുടെ നെറ്റിയിലൂടെ വിയര്‍പ്പു ചാലുകള്‍ ഒഴുകിയിറങ്ങി. പ്രതിമ പോലിരുന്ന അവളെ തണ്റ്റെ മാറില്‍ ചേര്‍ത്ത്‌ വിശ്വം പറഞ്ഞു. "ഈശ്വരനാണ്‌ ഏറ്റവും വലിയ കഥാകൃത്ത്‌. നാമൊക്കെ ആ ബൃഹത്‌ കഥയിലെ ഒറ്റ വരി കഥാപാത്രങ്ങളും. എത്രയൊക്കെ ചിന്തിച്ചാലും പ്രവര്‍ത്തിച്ചാലും ഒടുവില്‍ അതു ഒരു കഥാപാത്രത്തിന്‍റെ നവ ചിന്തകള്‍ പോലെ കമ്പ്യൂട്ടറിന്‍റെ ചെസ്‌ കളി പോലെ മറ്റാരുടേയോ വിരലില്‍ ചലിക്കുന്ന ഒരു പാവക്കൂത്തായി മാറുകയും ചെയ്യും. "

ഇപ്പോള്‍ നായികയുടെ നെറ്റിയിലാണു വിയര്‍പ്പു ചാലുകള്‍. ഭ്രാന്തു പിടിച്ച കാറ്റു പോലെ അവള്‍ വാതില്‍ തുറന്നു പുറത്തു ചാടി. കട്ടൌട്ടിലേക്കു കുതിക്കുന്ന ശക്തമായ ഒരു കാറ്റിനെ ലക്ഷ്യം വെച്ച്‌ അവള്‍ പാഞ്ഞു.