Friday, December 26, 2008

ചാട്ടുളി

മൂര്‍ച്ച തിളങ്ങുന്ന ചാട്ടുളിയുടെ മിനുസമുള്ള വശങ്ങളില്‍ പതുക്കെ വിരലുരസുമ്പോള്‍ പൊരിച്ച മീന്‍ ചവയ്ക്കുന്നതിനേക്കാള്‍ രസം. പക്ഷേ വളരെ ശ്രദ്ധിച്ചേ മൂര്‍ച്ചയില്‍ വിരലുരസാവൂ. വിരലൊന്നു ചരിഞ്ഞാല്‍, വളഞ്ഞു കൂര്‍ത്ത അഗ്രങ്ങളില്‍ മുട്ടിയാല്‍, ചോര ചീറ്റും. ഉറപ്പ്‌.

ഇളവെയിലിലേക്കു ചരിച്ചു പിടിച്ചപ്പോള്‍ താഴെ തെളിവെള്ളത്തില്‍ വെളിച്ച തുണ്ടുകള്‍ വീണു ചിതറി. അതില്‍ പരല്‍മീനുകളുടെ കണ്ണും ചെകിളകളും പൂത്തു തിളങ്ങി.

ആര്‍ക്കു വേണം ഈ പൊടി പരലുകള്‍? വല്ല മൊയ്യോ തിരണ്ടിയോ പൊട്ടക്കുളത്തിന്‍റെ ആഴങ്ങളില്‍ നിന്നും വശങ്ങളിലെ തെളിവെള്ളത്തിലേക്കു കയറി വരാതിരിക്കില്ല. വലിപ്പത്തിനാണല്ലോ പ്രാധാന്യം.

ചാട്ടുളി ശ്രദ്ധയോടെ കുഴലിലേക്കു കയറ്റി. പച്ചമാംസത്തില്‍ അലിഞ്ഞിറങ്ങാന്‍ അതിന്‍റെ അഗ്രങ്ങള്‍ വല്ലാതെ വെമ്പുന്നുണ്ട്‌. തറച്ച്‌ ഇറങ്ങിയാലും പോരാ. പിടയുന്ന ഇരയുടെ ചോര നുണയണം. അപ്പോള്‍ ഇര പിടഞ്ഞകലാന്‍ ശ്രമിക്കും. വിടാതെ കോര്‍ത്തു പിടിക്കണം. അതിനു വേണ്ടിയാണ്‌ അഗ്രങ്ങള്‍ വളച്ച്‌ ഒരു അമ്പിന്‍റെ തല പോലെ രുപപ്പെടുത്തിയിരിക്കുന്നത്‌. തറച്ചു കയറുന്നത്‌ ഒരു കൂര്‍പ്പിലാണെങ്കില്‍ ഊരാതെ നോക്കുന്നത്‌ ഇരു കൂര്‍പ്പുകളാണ്‌. ഒരു തരത്തിലും ഇരയെ രക്ഷപ്പെടാന്‍ അനുവദിച്ചുകൂടാ. ഓരോ ഇരയുടേയും പ്രാണ നൃത്തങ്ങളുടെ താളക്രമങ്ങള്‍ തീര്‍ത്തും വേറിട്ടതാണ്‌. അതു നഷ്ടപ്പെടുത്തിക്കൂടാ.

അതാ, മുള്ളന്‍ മീശ ഇളക്കിക്കൊണ്ട്‌ ഒരു തടിയന്‍ ചളിയുടെ വരകള്‍ തീര്‍ത്തുകൊണ്ട്‌ വശങ്ങളിലേക്കു വരണോ വേണ്ടയോ എന്നു സംശയിച്ചുകൊണ്ട്‌ നില്‍ക്കുന്നുണ്ട്‌. അതിന്‍റെ വാലിട്ടടിയില്‍ തെളിമയകന്ന വെള്ളത്തില്‍ ഇപ്പോള്‍ പരലുകള്‍ പലതും മറഞ്ഞിരിക്കുന്നു. പതുക്കെ പതുക്കെ അതു ആ വശത്തെ ശാന്തമായ തെളിവെള്ളത്തിലെത്തി.

അപകടങ്ങള്‍ കൂടുതലായും ഒളിച്ചിരിക്കുന്നത്‌ അത്തരം സ്ഥലങ്ങളിലാണെന്നു മനുഷ്യനു പോലും അറിഞ്ഞുകൂടാ. അപ്പോള്‍ മീനുകളുടെ കാര്യം പറയാനുണ്ടോ? ശബ്ദിക്കാനും കരയാനും കഴിയാത്ത പാവം മീനുകള്‍. ഒരു പക്ഷേ അവയ്ക്കറിയുമായിരിക്കും, കരഞ്ഞാലും കണ്ണീരൊഴുക്കിയാലും അത്‌ ജലരേഖകളാകുമെന്ന്‌. എണ്ണം കൂടുന്നിടത്തേക്കും വണ്ണം കുറയുന്നിടത്തേക്കും നിയമം പോലും കണ്ണടയ്ക്കുമെന്നും.

പക്ഷേ ഇപ്പോള്‍ കണ്ണടയ്ക്കാന്‍ വയ്യ. പറ്റാവുന്നത്ര തുറന്നു പിടിച്ചിരിക്കുകയാണ്‌. കണ്ണുകള്‍ കാണുന്നിടത്തല്ല മീനെന്നു മനസിനറിയാം. വായുവില്‍ നിന്നും വെള്ളത്തിലെത്തുന്ന രശ്മികള്‍ക്കു അല്‍പ്പം ദിശാ പരിവര്‍ത്തനം വരുമെന്നു ശാസ്ത്രം പഠിപ്പിച്ചിട്ടുണ്ട്‌. അതുകൊണ്ട്‌ മീന്‍ കുടുതല്‍ ജലോപരിതലത്തിലേക്കു വരുന്നതുവരെ കാത്തിരിക്കുക തന്നെ.

ചൂണ്ടയാണെങ്കില്‍ ഈ പ്രശ്നമില്ല. ഇര കുടുക്കി കൊളുത്ത്‌ താഴേക്കിട്ടാല്‍ മതി. മീന്‍ അതു കണ്ടുപിടിച്ച്‌ തൊണ്ടയിലിട്ടോളം. പിന്നെ മയത്തിലൊന്നു വലിച്ചാല്‍ മതി. തൊണ്ടയില്‍ വേദനയുടെ കൂര്‍ത്ത നഖങ്ങളുള്ള കൈ കൊണ്ടു കുത്തിപ്പിടിച്ചാലെന്ന പോലെ മീന്‍ നാരില്‍ തൂങ്ങിക്കിടന്നു മരണ നൃത്തമാടും. പിന്നെ നിത്യമായ നിദ്രയില്‍ ചലനമറ്റു കിടക്കും. കൈകെട്ടി നിന്ന്‌ മുഖം കാണിച്ചുത്തരുന്നവന്‍റെ കവിളത്തടിക്കുന്ന ആ പണി പരമ ബോറാണ്‌. മീനിനു വേണ്ടി മീന്‍ പിടിക്കുന്നവര്‍ക്കുള്ളതാണ്‌ ചൂണ്ട. മീന്‍ പിടിക്കാനായി മീന്‍ പിടിക്കുന്നവര്‍ക്കുള്ളതല്ല.

തോക്കാണെങ്കിലും സ്ഥിതി വിഭിന്നമല്ല. ലക്ഷ്യം പിടിക്കുന്ന ഒരു രസമുണ്ട്‌. പക്ഷേ തോക്കിന്‍റെ ശക്തിയാണ്‌ മീനിലേക്കു കയറുക. അതില്‍ അത്‌ ചിതറിപ്പോകും. അല്ലെങ്കില്‍ത്തന്നെ ഒന്നു പിടയ്ക്കുക പോലും ചെയ്യാതെ മലച്ചു പൊങ്ങും.

ചാട്ടുളിയില്‍ ലക്ഷ്യം കാണുന്നതിന്‍റെ രസമുണ്ട്‌. തന്‍റെ ശക്തിയാണ്‌ ചാട്ടുളിയുടെ ശക്തി. വേണ്ട പോലെ കൂട്ടാം. കുറയ്ക്കാം. മീനിലേക്കുള്ള ദൂരത്തിനനുസരിച്ച്‌. ചാട്ടുളിയില്‍ കോര്‍ത്തു കിടക്കുന്ന മീന്‍ നാര്‌ അനുവദിക്കുന്ന ദൂരപരിധിയില്‍ കിടന്നു വെട്ടിപ്പിടയും. തെന്നിപ്പുളയും. അല്‍പ്പമൊന്നുയര്‍ത്തിയാല്‍ ആ പ്രാണപ്പിടച്ചില്‍ കണ്ട്‌ വെള്ളം പോലും ഇളകിച്ചിരിക്കും. പിന്നെ ബക്കറ്റിലെ വെള്ളം ചുവപ്പിച്ചു കൊണ്ട്‌ ഓടിനടക്കുന്ന മീന്‍ ഏതെങ്കിലും വീട്ടമ്മയുടെ കറിക്കത്തിയുടെ മൂര്‍ച്ചയിലോ അലക്കു കല്ലിന്‍റെ കാഠിന്യത്തിലോ ചെന്നേ നിശ്ചലമാകാറുള്ളു. പിന്നീട്‌ ചട്ടിയില്‍ വേവുന്നതും എണ്ണയില്‍ പൊരിയുന്നതും അതു അറിയുകയുമില്ല.

മീന്‍ തീരത്തോടടുത്തിരിക്കുന്നു. ചിരട്ടയില്‍ ശേഖരിച്ച മണ്ണിരയുടെ പാതി നുള്ളി വെള്ളത്തിലിട്ടു. വെള്ളത്തിനടിയിലെ മണ്ണിരപ്പാതിയുടെ നൃത്തത്തിലേക്കു ചാട്ടുളി കൂര്‍ത്ത നോട്ടമുറപ്പിച്ചു. ശ്വാസം ആവതും വലിച്ചു നിന്നു.

മീന്‍ മണ്ണിരയിലേക്കു ഞൊടിയിടയില്‍ ഇരച്ചെത്തും. ഇര വിഴുങ്ങിയ ശേഷമുള്ള ഒരു നിമിഷത്തെ നിശ്ചലത. അപ്പോഴാണ്‌ ചാട്ടുളി ചീറി വീഴുക. മണ്ണിര നൃത്തം നിര്‍ത്തിയേടത്തു നിന്നും മീന്‍ തുടങ്ങും. പ്രകൃതിയുടെ ഈ സിദ്ധാന്തം ശരിയെങ്കില്‍ ഇനി തനിക്കുമൊരു ഊഴമുണ്ടാകുമോ? ആ.. അതൊന്നും ചിന്തിക്കാനുള്ള നേരമല്ല ഇത്‌. മീന്‍ അതാ ബാണം പോലെ വരുന്നു. ഒന്നല്ല രണ്ടെണ്ണം.

ഏതിനെ ലക്ഷ്യം വെക്കണം?

ഇത്തരം പ്രതിസന്ധി ആദ്യമായിട്ടല്ല. ആദ്യത്തേത്‌ ഇപ്പോഴും ഓര്‍മ്മയുണ്ട്‌. സ്ക്കൂളിലേക്കു പോകുന്നതിനു മുന്‍പ്‌ ഒരു കോഴിയെ കൊന്ന്‌ അടുക്കളപ്പുറത്തിടുന്നതായിരുന്നു അമ്മച്ചി ഏല്‍പ്പിച്ച ജോലി. രണ്ടു കോഴികളാണ്‌ കൂട്ടില്‍. ഒന്നു ഇന്നത്തെ വിരുന്നുകാരെ സുഖിപ്പിക്കാനുള്ളത്‌. മറ്റേത്‌ ചേച്ചിയെ കാണാന്‍ അടുത്ത ആഴ്ച്ച വരുന്നവര്‍ക്കുള്ളത്‌. വെള്ളപ്പൂവന്‍ കൂടിന്‍റെ ഇങ്ങേ തലയ്ക്കലും ചാര നിറമുള്ളത്‌ അങ്ങേ കോണിലും. രണ്ടും ദൈവത്തോടെന്ന പോലെ തന്നോടു തൊണ്ട ഇളക്കി പ്രാര്‍ത്ഥിക്കുന്നുണ്ട്‌. 'ഞാന്‍ ഒരാഴ്ച്ച കൂടി ജീവിച്ചോട്ടെ'.

ഇവിടെ പ്രാര്‍ഥനയൊന്നുമില്ല. വലിപ്പമാണ്‌ കണ്ണുകളെ ആകര്‍ഷിക്കുന്നത്‌. വലിയ മീനൊന്നു വെട്ടി വളഞ്ഞു. മണ്ണിരയുടെ നൃത്തം വായും കടന്ന്‌ വയറ്റിലെത്തിയിരിക്കുന്നു. ആ നൃത്തം മീനിന്‍റെ വയറ്റില്‍ച്ചെന്നു കാണാന്‍ ചാട്ടുളിക്കു ധൃതിയേറി. നെഞ്ചിന്‍ കൂടിലെ കൊടുങ്കാറ്റിന്‍റെ ശക്തി ചാട്ടുളിയിലേക്കു കയറി. ഒരു 'ഗ്ളും' ശബ്ദത്തോടെ അതു വെള്ളത്തിലേക്കു ഊളിയിട്ടിറങ്ങി. നാര്‌ ഒന്നു വിറച്ചു. പിന്നെ ശാന്തമായി. കലക്ക വെള്ളത്തില്‍ അനക്കമറ്റു കിടക്കുന്ന നാര്‌ പറയുന്നുണ്ട്‌, ചാട്ടുളിയുടെ ലക്ഷ്യം പാളിയ കഥ.

വഴുതി മാറുന്ന ഇരകള്‍ എന്നും വേട്ടയുടെ രസം വര്‍ദ്ധിപ്പിക്കാറെ ഉള്ളു എന്ന്‌ ആര്‍ക്കാണറിയാത്തത്‌?

പക്ഷേ ഇനി ഏറെ കാത്തിരിക്കേണ്ടി വരും. അപകടത്തിന്‍റെ അടയാളങ്ങള്‍ മായണം. കലക്ക വെള്ളം തെളിയണം. അതു വരെ ഇളവെയിലുകൊണ്ട്‌ ആ പാറപ്പുറത്ത്‌ ഇരിക്കാം. കൂടെ ആഴ്ച്ചപ്പതിപ്പിന്‍റെ വാര്‍ഷീക പതിപ്പിനു വേണ്ടി കൊടുക്കാനെന്നേറ്റ ആ ലേഖനം പുര്‍ത്തിയാക്കുകയും ചെയ്യാം.

ലെതര്‍ ബാഗ്‌ തുറന്ന്‌ ഡയറി എടുത്തു. കൂര്‍ത്ത കൊളുത്തുകള്‍ക്കിടയില്‍ നിന്നും കറുത്ത പേനയും.

"കാട്ടിലെ ശാന്തതയിലും കുളിര്‍മ്മയിലും സ്വച്ഛന്ദം വിഹരിക്കുന്ന കാട്ടാനകള്‍ നാട്ടിലിറങ്ങിയാല്‍ ബഹളമുണ്ടാക്കിയും തീ കത്തിച്ചും ഭയപ്പെടുത്തിയാണ്‌ അവയെ കാട്ടിലേക്കു തന്നെ തിരിച്ചോടിക്കാറുള്ളത്‌. ഇന്ന്‌ ആനകളെ പൊള്ളുന്ന വേലപ്പറമ്പുകളില്‍ വാദ്യമേളങ്ങള്‍ക്കും തീവെട്ടികള്‍ക്കും പടക്കങ്ങള്‍ക്കും ഇടയില്‍ മണിക്കൂറുകള്‍ നിര്‍ത്തുന്നത്‌ ആനകളോടുള്ള കൊടും ക്രൂരത തന്നെയാണ്‌. വിശേഷ ബുദ്ധിയുണ്ടെന്നു കരുതുന്ന മനുഷ്യര്‍ ഇത്ര ക്രൂരന്‍മാരായിക്കൂടാ. "

എഴുത്തു നിര്‍ത്തി കുളത്തിലേക്ക്‌ ഒന്നു നോക്കി. പിന്നെ പേന പാറപ്പുറത്തിട്ടു ചാടിയിറങ്ങി. ചാട്ടുളി എടുത്ത്‌ തെളിഞ്ഞ വെള്ളത്തില്‍ വീണ്ടും എത്തിയ മീനിനെ ലക്ഷ്യം വെച്ചു.

18 comments:

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

മൂര്‍ച്ച തിളങ്ങുന്ന ചാട്ടുളിയുടെ മിനുസമുള്ള വശങ്ങളില്‍ പതുക്കെ വിരലുരസുമ്പോള്‍ പൊരിച്ച മീന്‍ ചവയ്ക്കുന്നതിനേക്കാള്‍ രസം. പക്ഷേ വളരെ ശ്രദ്ധിച്ചേ മൂര്‍ച്ചയില്‍ വിരലുരസാവൂ. വിരലൊന്നു ചരിഞ്ഞാല്‍, വളഞ്ഞു കൂര്‍ത്ത അഗ്രങ്ങളില്‍ മുട്ടിയാല്‍, ചോര ചീറ്റും. ഉറപ്പ്‌.

പാമരന്‍ said...

ചാട്ടുളിയില്‍ കൊരുത്ത ഒരു ഇര!

Calvin H said...

കൊള്ളാം. മികച്ച അവതരണം. നല്ല ഭാഷ... നല്ല കഥ വായിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം. :)

smitha adharsh said...

എന്നത്തേയും പോലെ..നന്നായി.....
കഥ ഇഷ്ടപ്പെട്ടു...

siva // ശിവ said...

ചാട്ടുളിയുടെ മൂര്‍ച്ചയുള്ള ഈ കഥ സോ നൈസ്...

ഗുപ്തന്‍ said...

ചില മൂലകളില്‍ നിന്നു നോക്കിയാല്‍ ക്രിമിനലൂം അതല്ലാത്തവനും വളയത്തില്‍ കൂടി ചാടുന്ന പട്ടിയും വളയമില്ലാതെ ചാടുന്ന പട്ടിയും തമ്മിലുള്ള വ്യത്യ്യാസമേയുള്ളൂ ജിതേന്ദ്രാ. വെറുതെ ചാടുന്ന പട്ടിയെ നമുക്ക് ഭയം.. വളയത്തില്‍ കൂടി ചാടുന്ന പട്ടിയോട് ഇഷ്ടം ആരാധന.

മീന്‍ പിടിക്കുന്നത് വളയത്തില്‍ കൂടിയുള്ള ചാട്ടമാണ് മീക്കവര്‍ക്കും. ചിലര്‍ക്ക് അല്ല. ആനയുടെ കാര്യം കൂടുതല്‍ പേര്‍ക്കും വളയത്തിലൂടെയുള്ള ചാട്ടമാണ് പക്ഷേ പലര്‍ക്കും അല്ല. ഗോവധംവളയത്തിലൂടെയുള്ള ചാട്ടമല്ല ഒരുപാടുപേര്‍ക്ക്. ചിലര്‍ക്കൊക്കെ അതേ. മനുഷ്യനെ കൊല്ലുന്നത് ചിലര്‍ക്ക് ചിലയിടങ്ങളില്‍ മഹാപരാധം ചിലയിടത്ത് ധര്‍മ്മം. വളയത്തിലൂടെ ചാടിയാല്‍ മനഃസാക്ഷി എന്ന ഒരു ന്യായമുണ്ട് എല്ലാറ്റിനും. :) അത്രതന്നെ .

കഥ ഇഷ്ടപ്പെട്ടു. പക്ഷേ ഈ വിഷയം മുന്‍പ് പലരും എഴുതിയിട്ടുന്‍ണ്ടെന്ന് തോന്നി -- എഴുത്തിലും ജീവിതത്തിലും വരുന്ന വൈരുദ്ധ്യത്തിന്റെ ഭാഗം പ്രത്യേകിച്ചും.

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

പാമരന്‍:
ശ്രീഹരി:
സ്മിതാ ആദര്‍ശ്‌:
ശിവ:
വളരെ നന്ദി.

ഗുപ്തന്‍:
പൂറ്‍ണ്ണമായും ശരിയാണ്‌.
പക്ഷേ എല്ലാ വളയങ്ങളും എടുത്തു കളഞ്ഞ്‌ ഒബ്ജക്റ്റീവ്‌ ആകുമ്പോള്‍ കാണുന്നത്‌ എല്ലാ മനുഷ്യ മനസുകളിലും കെട്ടു പൊട്ടിച്ചു ക്രൂരതയെ ആസ്വദിക്കാന്‍ വെമ്പുന്ന ഒരു ഘടകമുണ്ടെന്നു തന്നെയല്ലേ?

Jayasree Lakshmy Kumar said...

മനുഷ്യമനസ്സുകളുടെ നിഗൂഢഭാവവും അവന്റെ പ്രകടഭാവവും തമ്മിലുള്ള അന്തരം നന്നായി പറഞ്ഞിരിക്കുന്നു ഈ കഥയിൽ. ഇഷ്ടമായി

Vinodkumar Thallasseri said...

ശരിയാണ്‌. അതൊരു വളയം (ചക്രം) തന്നെയാണ്‌. മനുഷ്യന്‍ തണ്റ്റെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചത്‌ തന്നെ ഒരു പക്ഷെ തനിക്ക്‌ വേണ്ടി പ്രകൃതി കല്‍പ്പിച്ച്‌ നല്‍കിയ വളയത്തെ ഭേദിച്ചുകൊണ്ടാണ്‌. എങ്ങനെ വായിച്ചാലും നല്ല കഥ. മീനാണ്‌ കേന്ദ്രത്തിലെങ്കിലും ആഖ്യാനം വഴുതിപ്പോവുന്നില്ല. പഴമ്പാട്ടുകാരന്‍

G.MANU said...

ഇവിടെ പ്രാര്‍ഥനയൊന്നുമില്ല. വലിപ്പമാണ്‌ കണ്ണുകളെ ആകര്‍ഷിക്കുന്നത്‌. വലിയ മീനൊന്നു വെട്ടി വളഞ്ഞു. മണ്ണിരയുടെ നൃത്തം വായും കടന്ന്‌ വയറ്റിലെത്തിയിരിക്കുന്നു

മനസിലെക്കിറങ്ങി കഥയെഴുതുന്ന ജിതേന്ദ്രാ..ഇത് ശരിക്കും ഇഷ്ടപ്പെട്ടു..


പുതുവര്‍ഷ ആശംസകള്‍

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

ലക്ഷ്മി: വിനോദ്‌: മനു:കഥ ഇഷ്ടപ്പെട്ടെന്നറിഞ്ഞതില്‍ സന്തോഷം. ങാ, പിന്നെ `പുതുവത്സരാശംസകള്‍'
നിങ്ങള്‍ക്കെല്ലാവര്‍ക്കും.

ചങ്കരന്‍ said...

നല്ല ചിന്ത, ഇഷ്ടപ്പെട്ടു.

ഹരിത് said...

കഥ നന്നായി. ഇഷ്ടവുമായി.

yousufpa said...

വ്യത്യസ്തമായ ആവിഷ്കാരരീതി..
നന്നായി ഈ കഥ.

എതിരന്‍ കതിരവന്‍ said...

മീനുകൾക്കും ഇല്ലെ ഒരു ദൈവം?

(ഒ. വിജയന്റെ ഒരു കഥയിൽ നിന്നും)

കഥയിലെ ചലഞ്ച് ഇഷ്ടപ്പെട്ടു.

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

ചങ്കരന്‍:
ഹരിത്‌:
യൂസഫ്പ്‌:
നന്ദി. എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍

എതിരവന്‍ കതിരവന്‍:
ഞാന്‍ ആ കഥ വായിച്ചിട്ടില്ലല്ലോ.
(ഒ.വി. വിജയന്‍ എന്നാവും ഉദ്ദേശിച്ചത്‌ അല്ലേ?)

കഥ ഇഷ്ടപെട്ടെന്നറിഞ്ഞതില്‍ സന്തോഷം. പുതുവത്സരാശംസകള്‍!!

ഭൂമിപുത്രി said...

“പ്രാണ നൃത്തങ്ങളുടെ താളക്രമങ്ങള്‍” മണ്ണിരയിൽ നിന്നും വികസിച്ച് വളരുന്നുണ്ടെന്നുള്ള വെളിപാട് കുടഞ്ഞെറിയാനെന്ന പോലെയുള്ള ദീനാനുകമ്പ ആനയോട്!
അസ്സലായി ജിതേന്ദ്ര.

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

ഭൂമിപുത്രി:
നന്ദി.