Tuesday, July 22, 2008

കൊഴുത്ത പട്ടിയും ഭ്രാന്തനും പിന്നെ സദാനന്ദനും

സദാനന്ദന്‍ ഓഫീസില്‍ നിന്നിറങ്ങി തുറുക്കനെ നടന്നു. തല അല്‍പം ചരിച്ച്‌. ദൃഷ്ടി കാലടികളില്‍ നിന്നും കഷ്ടിച്ച്‌ മൂന്നടി മുന്നിലേക്കു കേന്ദ്രീകരിച്ച്‌. ഒരു നടത്ത മത്സരത്തിലെന്ന പോലെ വേഗത്തില്‍.

സദാനന്ദന്‍ അങ്ങിനെ വരുന്നതു കാണുമ്പോള്‍ തന്നെ പലരും വശത്തേക്ക്‌ വഴിയൊഴിയും. അങ്ങിനെ ചെയ്യാത്ത ചിലരുമായി അയാള്‍ കൂട്ടിയിടിച്ചിട്ടുണ്ട്‌. ഇടിയേറ്റ ആളുടെ മുഖത്തേക്ക്‌ ഒരു കടുത്ത 'സോറി' വലിച്ചെറിഞ്ഞിട്ട്‌ സദാനന്ദന്‍ നടന്നകലും. കൂടുതല്‍ വേഗത്തില്‍.

ഇനിയൊരു തിരക്കേറിയ പാതയാണ്‌. നഗരത്തിന്‍റെ ഹൃദയത്തിലേക്കുള്ള പ്രധാന പാത. അതിന്‍റെ അങ്ങേ വശത്തുള്ള ബസ്സ്റ്റോപ്പാണ്‌ സദാനന്ദണ്റ്റെ ലക്ഷ്യം. കൊഴുത്തൊഴുകുന്ന വാഹനങ്ങളുടെ നിര മെലിയുന്ന ലക്ഷണമില്ല. വേഗം കുറയുന്നതിന്‍റെയും. അക്ഷമയുടെ സ്റ്റാര്‍ട്ടിംഗ്‌ ബ്ളോക്കില്‍ എത്ര നേരം ഇങ്ങിനെ നില്‍ക്കേണ്ടി വരും?

പെട്ടെന്നതാ ഒരാള്‍ കുത്തിയൊഴുകുന്ന നദിയിലേക്കു സ്പീഡ്‌ ബോട്ടെന്ന പോലെ ചാടി നീങ്ങുന്നു. ഞൊടിയിട ചിന്തിക്കാതെ സദാനന്ദനും അയാളുടെ തൊട്ടു പിന്നിലായി വെച്ചു പിടിച്ചു. മുന്നിലും പിന്നിലും ചീറിക്കടന്നു പോകുന്ന വാഹനങ്ങള്‍ അയാളുടെ മുഖത്തും പുറത്തും ആപത്തിന്‍റെ കാറ്റുതുപ്പിക്കൊണ്ടിരുന്നു. മുന്നില്‍ നടക്കുന്ന ആള്‍ക്ക്‌ നൂല്‍ കോര്‍ത്തിട്ടെന്നപോലെ സദാനന്ദന്‍ തെന്നിച്ചാടിയും നിന്നും ഓടിയും റോഡിനപ്പുറത്തെത്തി ഒരു ദീര്‍ഘശ്വാസം എടുത്തു.

അപ്പോള്‍ മുന്നില്‍ നടന്ന ആള്‍ തിരിഞ്ഞു നിന്നു. വൃത്തികെട്ട താടിയും മുടിയും മൂക്കിണ്റ്റെ ഇടതുവശത്തു ഈച്ചയാര്‍ക്കുന്ന വ്രണവുമുള്ള ആയാള്‍ ഒരു ഭ്രാന്തനാണെന്നു ഏതു ഭ്രാന്തനും എളുപ്പം ഊഹിക്കാം. ഇയാളെ വിശ്വസിച്ചാണല്ലോ താന്‍ ഈ റോഡ്‌ മുറിച്ചു കടന്നതെന്നോര്‍ത്ത്‌ അത്ഭുതപ്പെടുമ്പോള്‍ ഭ്രാന്തന്‍ കൂടുതല്‍ അത്ഭുതപ്പെടുത്തിക്കൊണ്ട്‌ സദാനന്ദനോട്‌ പത്തു രൂപ ആവശ്യപ്പെട്ടു.

"പത്തു രൂപയോ!"

"അതെ, വല്ല വാഹനവും ഇടിച്ചിട്ടിരുന്നെങ്കില്‍... വണ്ടി വാടക, ഹോസ്പിറ്റല്‍ ബില്ല്‌ ഒക്കെയായി ചിലവെത്യ്രാവും! അതൊക്കെ ഒഴിവാക്കി തന്നില്ലേ? പത്തു രൂപ കൂടുതലൊന്നുമല്ല. പിന്നെ വിശപ്പടക്കാനല്ലേ എന്നു കരുതൂ"

ഭ്രാന്തന്‍ ആളു കൊള്ളാമല്ലോ. അഞ്ചു രൂപ നീട്ടിക്കൊണ്ട്‌ സദാനന്ദന്‍ സ്റ്റോപ്പിലേക്കു വന്ന ബസിലേക്കു കുതിക്കാന്‍ തുടങ്ങി.

ഭ്രാന്തന്‍ വഴിതടഞ്ഞുകൊണ്ടു പറഞ്ഞു. "എവിടെക്കാ സാറേ ഇങ്ങിനെ ധൃതിപിടിച്ച്‌? ഓഫീസിലേക്കൊന്നുമല്ലല്ലോ. വീട്ടില്‍ ചെന്ന്‌ ടീവിക്കു മുമ്പില്‍ ചടഞ്ഞിരിക്കാനല്ലേ ഈ ഓട്ടം?"

'അപ്പോള്‍ ഇവന്‍ ഭ്രാന്തന്‍ അല്ലേ? പറയുന്നതില്‍ പതിരൊന്നുമില്ലല്ലോ' പത്തു രൂപാ നീട്ടുമ്പോള്‍ പെട്ടെന്നുണ്ടായ ഒരു കൌതുകം സദാനന്ദന്‍റെ ശീലമായിപ്പോയ ധൃതിയുടെ വഴിക്കു കുറുകെ നിന്നു. പിന്നെ ആ കൌതുകം ഭ്രാന്തനെ പിന്തുടര്‍ന്നു.

സ്റ്റാന്‍ഡിനു തൊട്ടടുത്തുള്ള തട്ടു കടയിലേക്കു കയറാതെ അതിനപ്പുറത്തെ കടയില്‍ നിന്നും മുന്തിയ ഒരു പാക്കറ്റ്‌ ബിസ്ക്കറ്റ്‌ വാങ്ങി ഭ്രാന്തന്‍ നടന്നു. തെല്ലു ദൂരം നടന്ന ഭ്രാന്തന്‍ ആക്രിത്തെരുവിലേക്കു കയറി. അഞ്ചാറു തെരുവു പിള്ളേര്‍ അയാള്‍ക്കു ചുറ്റും കൂടി. സ്വന്തം വിശപ്പു വക വെക്കാതെ മറ്റു പിള്ളേര്‍ക്ക്‌ ആഹാരം കൊടുക്കുന്ന ഇയാള്‍ ഭ്രാന്തനല്ല. തീര്‍ച്ച.

സദാനന്ദന്‍റെ ആ ചിന്ത അധികം മുന്നോട്ടു പോയില്ല. അതിനു മുന്‍പേ ഭ്രാന്തന്‍ ബിസ്ക്കറ്റ്‌ പാക്കറ്റ്‌ കുപ്പായത്തിണ്റ്റെ ആഴങ്ങളിലേക്കു പൂഴ്ത്തിവെച്ച്‌ ഒരു ചെക്കന്‍റെ തലക്കു ശക്തിയോടെ കിഴുക്കി. മറ്റൊരുത്തന്‍റെ ചന്തിക്കു ചവുട്ടി. പിള്ളേര്‍ കൂക്കിവിളിച്ചു കൊണ്ട്‌ ചിതറിയോടി. ഇപ്പോള്‍ ഒരു മുഴുത്ത ഭ്രാന്തനെ അയാളില്‍ കാണാം.

ആക്രിത്തെരുവ്‌ അവസാനിക്കുന്നത്‌ സമ്പന്നര്‍ താമസിക്കുന്ന ഭാഗത്തെക്കു നീളുന്ന മറ്റൊരു തെരുവിലേക്കാണ്‌. അങ്ങോട്ട്‌ കയറേണ്ട താമസം, ഒരു തടിച്ചു കൊഴുത്ത പട്ടി കുരച്ചുകൊണ്ട്‌ ചാടിവീണു. സദാനന്ദന്‍ പേടിച്ചു വഴിയൊഴിഞ്ഞു. പട്ടി സദാനന്ദനെ വിട്ട്‌ ഭ്രാന്തനെ ലക്ഷ്യമാക്കി കുതിച്ചു പാഞ്ഞു. ഒരു പിച്ചക്കാരനേയോ ഭ്രാന്തനേയൊ കണ്ടാല്‍ ഏതു കൊടിച്ചിപ്പട്ടിക്കും ശൌര്യം കൂടുമെന്ന്‌ സദാനന്ദനറിയാം. നിമിഷങ്ങള്‍ക്കകം ആ കൊഴുത്ത പട്ടിയുടെ കൂര്‍ത്തു നീണ്ട പല്ലുകള്‍ ഭ്രാന്തന്‍റെ മെലിഞ്ഞ ശരീരത്തിലേക്കു ആഴ്ന്നിറങ്ങുമെന്നും.

ഭ്രാന്തന്‍റെ അരക്കെട്ടിലേക്കു മുന്‍കാലുകളെടുത്തു വെച്ച പട്ടി, കുതിച്ചുയര്‍ന്നു. പിന്നെ ആര്‍ത്തിയോടെ ചവച്ചിറക്കി, ഒരു ബിസ്ക്കറ്റ്‌. ഭ്രാന്തന്‍ ആകാശത്തിലേക്കു ഉയര്‍ത്തിയിടുന്ന ബിസ്ക്കറ്റുകള്‍ ചാടിപ്പിടിച്ചു തിന്നുന്നതിനിടയില്‍ പട്ടി ഇടയ്ക്കിടെ സദാനന്ദനെ ക്രൂരമായി നോക്കുന്നുണ്ട്‌. 'ബിസ്ക്കറ്റ്‌ തീര്‍ന്നാല്‍ നീയാണെന്‍റെ ലക്ഷ്യം' എന്ന ഭാവത്തില്‍.

സദാനന്ദന്‍ ഓടിച്ചെന്നു കിട്ടിയ ബസില്‍ക്കയറി രക്ഷപ്പെട്ടു.

അടുത്ത ദിവസവും അതേ നേരത്ത്‌ അതേ സ്ഥലത്ത്‌ ഭ്രാന്തന്‍ കാത്തു നില്‍പ്പുണ്ടായിരുന്നു. ഇത്തവണ അബദ്ധം പറ്റാതിരിക്കാന്‍ ഭ്രാന്തന്‍ റോഡ്‌ മുറിച്ചു കടന്ന്‌ ഏറെ കഴിഞ്ഞാണ്‌ സദാനന്ദന്‍ അപ്പുറത്തേക്ക്‌ നടന്നത്‌. അവിടെ കാത്തുനിന്നിരുന്ന ഭ്രാന്തന്‍ അന്നും പത്തുരൂപാ ചോദിച്ചു. മര്യാദക്ക്‌ റോഡ്‌ ക്രോസ്‌ ചെയ്യാന്‍ പഠിപ്പിച്ചതിന്‌. റോഡിന്‍റെ വശത്തു നിന്നും പട്ടി തല നീട്ടി കുരച്ചപ്പോള്‍ അറിയാതെ കാശു കൊടുക്കുകയും ചെയ്തു. അന്നും ഭ്രാന്തന്‍ ആ പട്ടിക്കു തീറ്റ കൊടുത്തു.

തന്‍റെ കാശിനു വാങ്ങിയ ബിസ്ക്കറ്റ്‌ തിന്ന്‌ തന്‍റെ നേരെ കുരച്ചു ചാടുന്ന ആ പട്ടിയും അതിനെ തീറ്റിപോറ്റുന്ന ഭ്രാന്തനും സദാനന്ദണ്റ്റെ സാമാന്യ ബുദ്ധിക്കു വഴങ്ങാത്ത രണ്ടു പ്രതിഭാസങ്ങളായി മാറി.

ഇനി ഒരു പൈസ പോലും ആ ഭ്രാന്തനു കൊടുക്കുന്ന പ്രശ്നമില്ല. സദാനന്ദന്‍ തീരുമാനിച്ചുറപ്പിച്ചു.

അന്ന്‌ വൈകുന്നേരം സദാനന്ദന്‍ മറ്റൊരു വഴിയിലൂടെയാണ്‌ ബസ്‌ സ്റ്റോപ്പിലേക്കു നടന്നത്‌. അത്‌ ഏറെ വളഞ്ഞ വഴി ആണെങ്കിലും റോഡ്‌ ക്രോസ്‌ ചെയ്യേണ്ടതില്ല. ഏതാണ്ട്‌ എതിര്‍ദിശയിലുള്ള ഒരു പരിക്രമം.

ഇങ്ങേവശത്തു കൂടെ ബസ്‌ സ്റ്റോപ്പ്‌ എത്താറായപ്പോള്‍ സദാനന്ദന്‍റെ കണ്ണുകള്‍ തെല്ലു ദൂരെ റോഡിനപ്പുറത്തേക്കു പാഞ്ഞു. `ഇല്ല, ഇന്നു ഭ്രാന്തന്‍ അവിടെ കാത്തു നില്‍ക്കുന്നില്ല. '

അറിയാതെ അയാളുടെ കണ്ണുകള്‍ ആക്രിക്കടകള്‍ക്കിടയിലെ വഴിയിലേക്കു തിരിഞ്ഞു. വഴിയുടെ അങ്ങേ തലയ്ക്കലിരിക്കുന്ന ഭ്രാന്തന്‍ കൊഴുത്ത പട്ടിയെ ബിസ്ക്കറ്റു തീറ്റുന്നു. മറ്റാരോ ഇന്നു ഭ്രാന്തന്‍റെ കരുവായിരിക്കുന്നു. കൊഴുത്ത പട്ടി തിന്നു തടിച്ചോട്ടെ. തന്‍റെ കീശ ഭദ്രമായിരുന്നാല്‍ മതി.

ആരോ തോണ്ടി വിളിച്ചപ്പോള്‍ സദാനന്ദന്‍ തിരിഞ്ഞു. കണ്ണട വെച്ച ഒരാള്‍. അതെ, ഭ്രാന്തന്‍ എന്നും ബിസ്ക്കറ്റ്‌ വാങ്ങിക്കാറുള്ള ആ കടയുടെ ഉടമ.

"രൂപാ അന്നന്നു തരുന്നോ, അതോ ശമ്പളദിവസം ഒന്നിച്ചോ?"

"ഏതു രൂപാ?"

"നിങ്ങള്‍ ദിവസവും അയാള്‍ക്കു കൊടുക്കാമെന്നേറ്റിരിക്കുന്ന രൂപാ. അതിനുള്ള ബിസ്ക്കറ്റ്‌ വാങ്ങിക്കൊണ്ടു പോകുമ്പോള്‍ കാശ്‌ നിങ്ങളോട്‌ നേരിട്ട്‌ വാങ്ങിച്ചോളാനാണ്‌ അയാള്‍ പറഞ്ഞിരിക്കുന്നത്‌. "

"ഞാനറിയാതെ ഞാന്‍ ഇയാളുടെ കടക്കാരനായെന്നോ?!"

വക്രിക്കുന്ന അയാളുടെ പുരികത്തിനു താഴെ കണ്ണടയില്‍ തെളിഞ്ഞ തന്‍റെ മുഖം കണ്ട്‌ സദാനന്ദന്‍ ഞെട്ടി. വൃത്തിഹീനമായ നീണ്ട താടിയും മുടിയും വ്രണവും ....

Friday, July 11, 2008

അമ്മിണി

"നിന്‍റെ താളത്തിനൊത്തു തുള്ളാന്‍ ഞാന്‍ നിന്‍റെ ആരാണ്ടാ?"

ഡിക്രൂസിന്‍റെ കനത്ത മൌനം അമ്മിണിയുടെ സഹന പരിധിക്കപ്പുറത്തേക്കു നീളുകയാണ്‌. അവള്‍ തന്‍റെ കനത്ത ചെരിപ്പു ഡിക്രൂസിന്‍റെ കവിളത്ത്‌ ചാര്‍ത്തിക്കൊണ്ട്‌ അതു തന്നെ വീണ്ടും ചോദിച്ചു.

ഡിക്രൂസിന്‍റെ കവിള്‍ത്തടങ്ങള്‍ മാത്രമല്ല, കണ്ണും മൂക്കും നെറ്റിയുമൊക്കെ ചുവന്നിട്ടുണ്ട്‌. എല്ലാം അമ്മിണിയുടെ ചെരിപ്പു മുത്തിച്ചുവപ്പിച്ചതാണ്‌.

ഡിക്രൂസ്‌ അവളുടെ ചോദ്യത്തിനുള്ള ഉത്തരം ആലോചിക്കുകയായിരുന്നു - "ഞാന്‍ ഇവളുടെ ആരാണ്‌?" തന്തയാണെന്ന്‌ പറഞ്ഞാല്‍..? അവളുടെ കൈയിലെ ചെരിപ്പ്‌ എങ്ങിനെ പ്രതികരിക്കും എന്നറിയില്ല.

ഡിക്രൂസിന്‍റെ ചോര കിനിയുന്ന മുഖം കനത്ത മൌനത്തിന്‍റെ മടിയിലേക്കു തൂങ്ങി കിടന്നു. മുഴുവനായി മുന്നോട്ട്‌ നീട്ടി വെച്ച അയാളുടെ കാലുകളിലിരുന്ന്‌ അമ്മിണി ഭേദ്യം തുടരുകയാണ്‌.

"ഓ, തന്തയാണല്ലേ. ആരു പറഞ്ഞിട്ടാ നീ എന്നെ ഉണ്ടാക്കിയത്‌?" ചെരിപ്പു വീണ്ടും തൂങ്ങിക്കിടക്കുന്ന ഡിക്രൂസിന്‍റെ തലയെ ഉലച്ചു.

വിജൃംഭിതമായ ക്ഷോഭത്താല്‍ ഡിക്രൂസ്‌ വിറച്ചു. ഒറ്റപ്പിടുത്തത്തിനു അവളുടെ കഴുത്ത്‌ ഞെരിച്ചു കൊല്ലാന്‍ വെമ്പുകയായിരുന്നു അയാള്‍. പക്ഷേ അയാളുടെ കൈകള്‍ പുറകിലേക്ക്‌ കൂച്ചിക്കെട്ടിയിരുന്നു അമ്മിണി.

"നീ പറയില്ലേടാ?" അമ്മിണിയുടെ കൈയിലെ ചെരിപ്പു വീണ്ടും പൊന്തി. താണു. ഡിക്രൂസിന്‍റെ തൂങ്ങിക്കിടക്കുന്ന മുഖമൊന്നുലഞ്ഞു. ഈളയും ചോരയും കലര്‍ന്ന്‌ മടിയിലേക്കിറ്റി. ഉള്ളതപ്പടി പറഞ്ഞാല്‍ ഒരു പക്ഷേ ഇവള്‍ തന്നെ വിട്ടേക്കുമോ?

"നിന്‍റെ ആലോചന നല്ല വഴിക്കാണ്‌. വേഗം പറയെടാ പട്ടീ. "

ഇവള്‍ക്കു തന്‍റെ മനസിലുള്ളതു പോലും അറിയാന്‍ കഴിയുന്നുണ്ടല്ലോ. പിന്നെന്തിനാ ഈ ഭേദ്യം?

"ഞാന്‍ മാത്രം അറിഞ്ഞാല്‍ പോരല്ലോ. വേറേം നാലാളു അറിയണ്ടേ. പ്രത്യേകിച്ച്‌ നിന്‍റെ പുന്നാര വായനക്കാര്‍. "

'അപ്പോള്‍ അതാണ്‌ നിന്‍റെ ലക്ഷ്യം. എന്നെ വായനക്കാരുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കണം. '

"പ്രദര്‍ശിപ്പിക്കുമെഡാ. അതും തുണിയില്ലാതെ" ഡിക്രൂസ്‌ വിയര്‍ത്തൊലിച്ചു.

മേരി ഷെല്ലിയുടെ ഫ്രാങ്കന്‍സ്റ്റയീന്‍ വായിച്ചതിന്‍റെ ഓര്‍മ്മകള്‍ ഉണര്‍ന്നു. അതിനേക്കാള്‍ അപകടകരമായി തീര്‍ന്നല്ലോ തന്‍റെ പ്രവര്‍ത്തി എന്നു സ്വയം പരിതപിക്കുകയും ചെയ്തു.

"ഒക്കെ അറിഞ്ഞിട്ടും നീ എന്തിനാടാ ഈ മറ്റേപ്പണിക്ക്‌ ഒരുമ്പെട്ടത്‌?"

എന്തിനായിരുന്നു? പണം? അതോ പ്രശസ്തിയോ? പ്രശസ്തി എന്നു പറയാമോ? നാലാളുടെ മുമ്പില്‍ ഞെളിഞ്ഞു നടക്കാനുള്ള ദുര്‍മോഹം. സ്വല്‍പ്പം കാലുവാരല്‍ തുടങ്ങിയ നമ്പറുകള്‍. ഒക്കെ കൂടെ വരുത്തി വെച്ച വിനയാണിത്‌.

"ഇനിയും കണ്ണു തുറന്ന്‌ ഇരുട്ടു നീക്കാനാവും. "

അമ്മിണി തെല്ലു തളര്‍ന്നുവോ? തല്ലുന്നവനും തളരുമെന്നു എവിടെയാ വായിച്ചത്‌?

"നിന്‍റെ ഒരു പരട്ടു കഥയിലാ"

ഒരു രാത്രി ഉറക്കമിളച്ചിരുന്ന്‌ എഴുതിയ തന്‍റെ കഥയിലേക്കു അമ്മിണി വിളക്കു തെളിക്കുകയാണ്‌.

പെണ്ണും പുള്ളേരുമൊക്കെയായി സുഖമായി കഴിഞ്ഞു കൂടുന്ന കാലം. നിലാവുള്ള ഒരു രാത്രി സ്തംഭിച്ച വയറുമായി പുറത്തേക്ക്‌ ഇരിക്കുമ്പോള്‍ ഓരിയിടാന്‍ ഉത്കടമായ ഒരാശ. അടക്കാനാവാതെ വന്നപ്പോള്‍ ഓരിയിട്ടു, ഉച്ചത്തില്‍. ദൂരെ നീലക്കുന്നുകളില്‍ അവ ചെന്നിടിച്ച്‌ തിരിച്ചു വരുമ്പോള്‍ കൂടെയുണ്ട്‌ കുറെ കുറുക്കന്‍മാര്‍. അതുവരെ കാണാത്തവ. ഒക്കെ കൂടെ തിണ്ണയില്‍ നിരന്നിരുന്ന്‌ ഒരു റിലേ ഓരിയിടല്‍ ആയിരുന്നു പിന്നീട്‌.

സഹികെട്ട കുടുംബം ഓടി അകന്നപ്പോള്‍ ഓരിയിടല്‍ രാവില്‍ നിന്നും പകലിലേക്കും പടര്‍ന്നു. ഒക്കെ കുറുക്കന്‍മാരല്ലേ, ഓരിയിടലിലെ ഓരോ കുതന്ത്രങ്ങളേയ്‌! എത്ര വേഗമാണ്‌ താന്‍ അക്കാര്യത്തില്‍ എല്ലാവരേയും കവച്ചു വെച്ചത്‌! മറ്റു കുറുക്കന്‍മാരുമായി ഒരു വാക്കാല്‍ ഉടമ്പടി ഉണ്ടാക്കി. അല്‍പം കാശിറക്കിയാലും ആദ്യത്തെ ഓരിശ്രീ അവാര്‍ഡ്‌ കൈക്കലാക്കി. പിന്നീടതു നിര്‍ത്തലാക്കാനുള്ള ബുദ്ധി കൂടെ കാണിച്ചതോടെ സാധാ ഡിക്രൂസ്‌ ഓരിശ്രീ ഡിക്രൂസായി മാറി.

അങ്ങിനെ തിളങ്ങി നില്‍ക്കുന്ന കാലത്താണ്‌ മാതൃവാനം പത്രാധിപരുടെ ഫോണ്‍ വരുന്നത്‌. ഓണപ്പതിപ്പിലേക്ക്‌ യുവ ഓരിയിടലിന്‍റെ ഒരു കലക്കന്‍ സാധനം വേണം.

കഥയോ, നോവലോ? ഡിക്രൂസ്‌ ഉഷാറായി.

"എന്തായാലും നല്ല നീളം വേണം. പിന്നെ ഒരു കാര്യം കൂടെ, ഇത്തവണത്തേത്‌ ഒരു സ്പെഷ്യല്‍ ഇഷ്യു ആണ്‌. 'പെണ്ണുങ്ങള്‍ കലിതുള്ളും നൂറ്റാണ്ട്‌ എന്നൊരു പാട്ട്‌ കേട്ടിട്ടില്ലേ. അത്തരത്തിലൊന്ന്‌. "

അങ്ങിനെയാണ്‌ അമ്മിണി പിറക്കുന്നത്‌. ഉണ്ണിയാര്‍ച്ചയെ വെല്ലുന്ന ഉറുമിക്കടകന്‍റെ ലഹരിയില്‍ അമ്മിണി അടിച്ചു കയറുമ്പോള്‍ മാതൃവാനവും ഡിക്രൂസും വാനോളം ഉയരുകയായിരുന്നു. അടിച്ചൊതുക്കല്‍ ഒരു രോഗമായി അവളിലേക്കു പടര്‍ന്നു കയറി. ഡിക്രൂസിന്‌ ഓരിയിടല്‍ എന്നതു പോലെ ഇന്ന്‌ അവളും ഒരു രോഗത്തിനു അടിമയാണ്‌.

കഥാകൃത്തിന്‍റെ രോഗങ്ങള്‍ക്കു മരുന്നുണ്ട്‌, പക്ഷേ കഥാപാത്രത്തിന്‍റെ രോഗത്തിനോ? പക്ഷിപ്പനി പോലെ പക്ഷികളില്‍ ഒതുങ്ങി നില്‍ക്കാതെ മനുഷ്യന്‍റെ ദൈനംദിന ജീവിതത്തിലേക്കു അതു കയറി വന്നാലോ? ദൈവമേ, ഓര്‍ക്കാന്‍ തന്നെ വയ്യ!

"അതു ശരി, അപ്പോള്‍ ആ പന്നക്കഴുവേറികള്‍ക്കു വേണ്ടിയാണല്ലേ നീ എന്നെ തല്ലിപ്പടച്ചുണ്ടാക്കിയത്‌. അവര്‍ക്കിട്ടു നാല്‌ താങ്ങിയിട്ടു വരാം. " അമ്മിണി ഒരു കാലിലും ഒരു കൈയിലും ചെരിപ്പുമായി ധൃതിയില്‍ നടന്നു.