Tuesday, November 2, 2010

അലാറം

ക..ര്‍ര്‍ര്‍ര്‍....

അലാറം കേട്ടു ഞെട്ടി ഉണര്‍ന്നു. ത്ധടുതിയില്‍ തീപ്പെട്ടി പരതിയെടുത്ത്‌ കൊള്ളി ഉരച്ച്‌ ടൈം പീസിലേക്കു നീട്ടി. പാതി രാത്രി കഴിഞ്ഞിട്ടേയുള്ളു. പുലരാന്‍ ഇനിയും മണിക്കൂറുകളേറെ കഴിയണം.

ലുങ്കിയുടെ കോന്തല കൊണ്ട്‌ ചെന്നിയിലെ വിയര്‍പ്പു തുടച്ചു. കിതപ്പ്‌ അകറ്റാന്‍ ഒരു ദീര്‍ഘശ്വാസം വലിച്ചു വിട്ടു. വെപ്രാളം അകലുമ്പോള്‍ ബോദ്ധ്യമാകുന്നുണ്ട്‌, അലാറം ടൈം പീസിണ്റ്റേതായിരുന്നില്ല. ഉത്കണ്ഠയുടേതായിരുന്നു. ഉറക്കത്തിലേക്കു പോലും വലിഞ്ഞു കയറിത്തുടങ്ങിയ വരണ്ട ഉത്കണ്ഠയുടെ.

തൊട്ടരികില്‍ കൂര്‍ക്കം വലിച്ചുറങ്ങുകയാണ്‌ ഭാര്യ ഭവാനിയും അവളുടെ വയറ്റിലേക്കു കാലു കയറ്റിവെച്ച്‌ ശ്രുതിമോളും. ഭവാനിയുടെ കൂര്‍ക്കം വലി ഫാനിണ്റ്റെ കറകറ ശബ്ദത്തേയും കവച്ചു വെക്കുന്നുണ്ട്‌. അന്നത്തെ കഠിനാദ്ധ്വാനങ്ങളത്രയും ഒന്നിച്ചു കൂര്‍ക്കം വലിക്കുന്നതു പോലെ. അസൂയയാണ്‌ തോന്നുന്നത്‌. എങ്ങിനെ തോന്നാതിരിക്കും. എത്ര കാലമായി എല്ലാം മറന്നുള്ള ഒരു ഗാഢമായ ഉറക്കം തന്നെ ആശ്ളേഷിച്ചിട്ട്‌? അടുത്തെങ്ങും അങ്ങിനെ ഉറങ്ങാന്‍ കഴിയുമെന്നും തോന്നുന്നില്ല.

മീനം പൊള്ളിതുടങ്ങിയിട്ടേ ഉള്ളു. ഇടവപ്പാതിയിലേക്കു മാസങ്ങളുടെ ദൂരമുണ്ട്‌. ചിലപ്പോള്‍ ഒന്നു രണ്ടു ഇടമഴ കിട്ടുമായിരിക്കും. എന്നിട്ടെന്തു കാര്യം? ഇനി മഴപെയ്യുന്ന രാത്രികളില്‍ പോലും മര്യാദക്ക്‌ ഉറങ്ങാന്‍ കഴിയുമെന്ന്‌ തോന്നുന്നില്ല; മഴക്കാലം കഴിയുമ്പോഴുണ്ടാകുന്ന വേവലാതികള്‍ ഓര്‍ത്തിട്ട്‌.

മഴയുടെ ഓര്‍മ്മ വരണ്ട വെണ്‍മേഘമായി തൊണ്ടയില്‍ വിങ്ങുകയാണ്‌. ഇനി തൊണ്ടയൊന്നു നനച്ചേ പറ്റൂ. ഇല്ലെങ്കില്‍ ഉറക്കം വരില്ല. മണ്‍കുടത്തിണ്റ്റെ അടപ്പു മാറ്റി ഗ്ളാസ്‌ പതുക്കെ പതുക്കെ താഴോട്ടിറക്കി. ഇല്ല, ഗ്ളാസു വെള്ളത്തില്‍ മുട്ടുന്നേയില്ല. മുട്ടിയത്‌ കുടത്തിനടിയിലാണ്‌. കുടം പൊക്കി കുലുക്കി. കുലുങ്ങുന്നില്ല. കമിഴ്ത്തിപ്പിടിച്ചു. ഇല്ല, ഒരു തുള്ളി പോലുമില്ല.

അടുക്കളയില്‍ ചെന്നു നോക്കിയാലോ? ബക്കറ്റില്‍ കാലു കൊണ്ട്‌ തട്ടേണ്ട താമസം, അതു ചെണ്ട പോലെ ശബ്ദിച്ചു കൊണ്ടുരുണ്ടു. കഴുകാതെ കിടക്കുന്ന പാത്രങ്ങളുടെ വാട മൂക്കിലേക്കു കുത്തിക്കയറുകയാണ്‌. അടുക്കള വാതില്‍ വലിച്ചടച്ച്‌ കിടപ്പു മുറിയിലേക്കു നടക്കുമ്പോള്‍ ആശ്വാസം മൂക്കിനു മാത്രം.

വെള്ളമില്ലെന്നറിഞ്ഞിട്ടും ഒരിക്കല്‍ക്കൂടെ മണ്‍കുടം തുറന്നു നോക്കിപ്പോയി. തൊണ്ടയിലെ കനല്‍ ആളിക്കത്താന്‍ തുടങ്ങിയിരിക്കുന്നു. ഭവാനിയുടെ തലയിണയ്ക്കടിയില്‍ നിന്നും താക്കോല്‍ എടുത്ത്‌ അലമാറ തുറന്നാലോ? മനസില്‍ തോന്നുമ്പോഴേക്കും കൈകള്‍ അതു ചെയ്തിരിക്കുന്നു. പ്ളാസ്റ്റിക്‌ ബോട്ടില്‍ വലിച്ചെടുത്ത്‌ ഒരു കവിള്‍ കുടിച്ചു.

തൊണ്ടക്കു താഴെ വരണ്ട താഴ്‌വരകള്‍ പുഴ കണ്ട പോലെ ആര്‍ത്തുല്ലസിക്കുകയാണ്‌. ശ്രുതിമോളുടെ കുഞ്ഞുറക്കത്തിലേക്കും ബോട്ടിലിലെ വെള്ളത്തിലേക്കും മാറി മാറി നോക്കി. കൊതിയടങ്ങുന്നില്ല. മടിച്ചെങ്കിലും അടപ്പു തുറന്നു ഒരു കവിള്‍ കൂടെ വായില്‍ നിറച്ചതും ഭീതി ഉള്ളിലെത്തി. ശ്രുതിമോള്‍ ഉണര്‍ന്നാല്‍?

പൊടുന്നനെ ബോട്ടില്‍ അടച്ച്‌ അലമാറയില്‍ വെച്ചു പൂട്ടി. താക്കോല്‍ ഭവാനിയുടെ തലയിണയ്ക്കടിയിലേക്കു തിരുകി വെച്ചു. ദൈവമേ, കറണ്ട്‌ പോകരുതേ.. കറണ്ട്‌ പോയാല്‍, പങ്കയുടെ കട കട ശബ്ദം നിലച്ചാല്‍, വിയര്‍ത്തു കുളിച്ചു ശ്രുതി മോളുണരും. പിന്നെ വലിയ വായില്‍ കരയും. നിര്‍ത്താതെ. ദാഹം മാറുന്നതു വരെ. ഒരു കുപ്പി വെള്ളമെങ്കിലും കുടിച്ചില്ലെങ്കില്‍ അവളുടെ ദാഹം മാറുകയുമില്ല. അത്‌ അറിയാവുന്നതു കൊണ്ടാണു ഭവാനി ഒരു കുപ്പി വെള്ളം എങ്ങിനേയും സംഘടിപ്പിച്ചു വെക്കുന്നത്‌. പാതിയുറക്കത്തില്‍ എഴുന്നേറ്റ്‌ അറിയാതെ താന്‍ തന്നെ കുടിച്ചു പോയെങ്കിലോ എന്നു ഭയന്നിട്ടാണ്‌ അവള്‍ അതു അലമാറയില്‍ വെച്ചു പൂട്ടുന്നത്‌. വീട്ടില്‍ ഒരു തുള്ളി വെള്ളമില്ലാത്ത ദിവസങ്ങളിലൊക്കെ ഭവാനി ഇങ്ങിനെ ചെയ്യാറുണ്ട്‌. അതിലൊരു കവിള്‍ വെള്ളമാണു വായില്‍ ഇരിക്കുന്നത്‌. ഓരോ തുള്ളിയായി തൊണ്ടയിലൂടെ അരിച്ചിറങ്ങുന്നത്‌.

മലര്‍ന്നു കിടന്നു കണ്ണടക്കുമ്പോള്‍ ഭീതി കണ്ണു തുറന്നു ചോദിക്കുന്നു. നാളെയും പൈപ്പില്‍ വെള്ളം വരാതിരുന്നാല്‍? വീണ്ടും ചാടി എഴുന്നേറ്റ്‌ ടൈം പീസിലേക്കു നോക്കി. അലാറം നാലു മണിക്കു തന്നെയെന്നു ഉറപ്പാക്കി. വീണ്ടും മലര്‍ന്നു കിടന്ന്‌ കണ്ണുകള്‍ അടച്ചു പിടിച്ചു. പക്ഷേ മനസിണ്റ്റെ കണ്ണുകള്‍ ടൈം പീസിലേക്കു തന്നെ ഉറ്റു നോക്കുകയാണ്‌. ഒഴിഞ്ഞ കുടങ്ങള്‍ പോലെ.

അതെ, കണ്ണടച്ചു കിടന്നിട്ടെന്താണ്‌? അടുക്കള കിണറ്റില്‍ മുട്ടയിട്ട്‌ അടയിരിക്കുന്ന വേവലാതി പക്ഷികളെ സ്വപ്നം കാണാനോ? അതോ കൂട്ടമായ്‌ പറന്നെത്തുന്ന വേഴാമ്പലുകളുടെ കര്‍ണ്ണ കഠോരമായ കരച്ചില്‍ കേട്ട്‌ ഞെട്ടി ഉണരാനോ? വേണ്ട, നാളത്തെ പദ്ധതികള്‍ ആസൂത്രണം ചെയ്തു കൊണ്ടു കിടക്കാം.

കൃത്യം നാലിനു എഴുന്നേല്‍ക്കണം. പാതമുക്കിലെ പൈപ്പിന്‍ ചുവട്ടില്‍ ആദ്യമെത്തണം. പൈപ്പിണ്റ്റെ താഴെ ആദ്യത്തെ രണ്ടു ബക്കറ്റുകള്‍ ഭാസ്കരണ്റ്റേതാണ്‌. പിന്നെ കാര്‍ത്ത്യാനിയുടെ അലൂമിനിയ കുടം. പിന്നെ സുധാകരണ്റ്റെ പച്ച ബക്കറ്റും മറിയക്കുട്ടിയുടെ ചുവന്ന ബക്കറ്റും. അതിനും പിന്നില്‍ ആറാമതായാണ്‌ തണ്റ്റെ സ്റ്റീല്‍ ബക്കറ്റ്‌. നാലു മണിക്കേ പൈപ്പു കോട്ടു വായിടാന്‍ തുടങ്ങും. പിന്നെ എക്കിട്ടം. തേട്ടല്‍. അര മണിക്കൂറെങ്കിലും കഴിയണം ഛര്‍ദ്ദിയും തൂറ്റലും തുടങ്ങാന്‍. പിന്നേയും പത്തു പതിനഞ്ച്‌ മിനുട്ട്‌ കഴിയണം, കുറച്ചെങ്കിലും തെളിഞ്ഞ വെള്ളത്തിണ്റ്റെ തുള്ളികള്‍ വീഴാന്‍. അപ്പോഴേക്കും ക്യൂവില്‍ തള്ളും തിരക്കും തുടങ്ങിക്കഴിഞ്ഞിരിക്കും. ഉടമസ്ഥനില്ലാത്ത കുടങ്ങളും ബക്കറ്റുകളും നിര്‍ദ്ദാക്ഷിണ്യം തട്ടി മാറ്റപ്പെടും. അല്ലെങ്കില്‍ കലക്ക വെള്ളം പിടിച്ചു മാറ്റി വെക്കപ്പെടും. ഇതിനെ ചൊല്ലിയാണു കഴിഞ്ഞ ആഴ്ച്ച ബഷീറും പ്രഭാകരനും തമ്മില്‍ വഴക്കുണ്ടായത്‌. പിന്നീട്‌ കവലയില്‍ വെച്ച്‌ രണ്ട്‌ വിഭാഗങ്ങള്‍ തമ്മിലുള്ള അടിപിടിയായി മാറിയത്‌. അതിനു ശേഷമാണു പോലീസുകാര്‍ നാട്ടുകാരുടെ യോഗം വിളിച്ചത്‌. ഏറെ നേരത്തെ തര്‍ക്കങ്ങള്‍ക്കൊടുവിലാണു ഒരു കുടുംബത്തിനു പരമാവധി രണ്ടു കുടം വെള്ളം എന്ന വ്യവസ്ഥയില്‍ ഒത്തുതീര്‍പ്പായത്‌ .

നാട്ടുകാര്‍ വ്യവസ്ഥകള്‍ ഒട്ടൊക്കെ പാലിക്കുന്നുണ്ടെങ്കിലും അത്‌ ഒട്ടും പാലിക്കാത്തത്‌ ജല വിതരണ കോര്‍പ്പറേഷന്‍ ആണ്‌. വൈകുന്നേരത്തെ ജല വിതരണം വായു വിതരണമായിട്ട്‌ മാസങ്ങളായി. പ്രഭാതത്തിലാവട്ടെ, ചാറിത്തുടങ്ങുന്ന മഴ കാറ്റടിച്ചാല്‍ നില്‍ക്കുന്നതു പോലെ നില്‍ക്കുകയും ചെയ്യും. ബാക്കിയാവുന്ന കുടങ്ങളും ബക്കറ്റുകളും നിരന്നിരുന്നു അന്നത്തെ സൂര്യനെ ഭജിക്കും. ദാഹിച്ചെത്തുന്ന പശുക്കളോ പട്ടികളോ അവയെ തട്ടിയുരുട്ടുന്നതു വരെ.

പക്ഷേ ഗ്രാമ വാസികള്‍ക്കു അതുപോലെ ഇരിക്കാന്‍ കഴിയില്ലല്ലോ. അവര്‍ കുട്ടികളും കുടങ്ങളും ഒക്കത്തേറ്റി വരിക്കും നിരക്കും കുന്നിറങ്ങും. ആറു കിലോമീറ്റര്‍ അകലെ അടിവാരത്തിലെ പുഴയിലേക്ക്‌. ചിങ്ങം കഴിഞ്ഞാല്‍ മെലിഞ്ഞു തുടങ്ങുന്ന പുഴ മകരത്തിലൊരു കണ്ണീര്‍ ചാലായി മാറും. പിന്നീട്‌ അതും വറ്റും. എങ്കിലും പുഴയുടെ നടുക്കുള്ള കാളപ്പുല്ലുകള്‍ തഴച്ചു നില്‍ക്കും. അതിനു നടുവിലാണു ഗ്രാമവാസികള്‍ കുഴിച്ച വെട്ടു കുഴി. അതിണ്റ്റെ ആഴങ്ങളില്‍ എപ്പോഴും വെള്ളമുണ്ടാവും. ചാണകത്തിണ്റ്റെ നിറമുള്ള വെള്ളം. കാളപ്പുല്ലിണ്റ്റെ മണമുള്ള വെള്ളം. ഗ്രാമീണരെ ഇടയ്ക്കെങ്കിലും കുളിപ്പിക്കുന്ന, ശുചീകരിക്കുന്ന, അവരുടെ ദാഹം ശമിപ്പിക്കുന്ന ജീവജലം. ശൌചവും കുളിയും കഴിഞ്ഞ്‌, വെട്ടുകുഴിയില്‍ നിന്നും പാട്ടയില്‍ കോരിയെടുക്കുന്ന 'പച്ച'വെള്ളം കുടത്തിണ്റ്റെ വായില്‍ തോര്‍ത്തുകെട്ടി അതിലേക്കൊഴിക്കും. തോര്‍ത്തിലടിയുന്ന പച്ചപ്പായല്‍ കുടഞ്ഞു കളഞ്ഞ്‌ തെരുത്തു കെട്ടി കുടവും തലയിലേറ്റി മല കയറും. ആറു കിലോമീറ്റര്‍ കയറി ഗ്രാമത്തിലെത്തുമ്പോഴേക്കും കുടത്തിലെ വെള്ളം പാതിയോളവും അവര്‍ തന്നെ കുടിച്ചു കഴിഞ്ഞിരിക്കും.

ഗ്രാമവാസികളുടെ മിക്ക വേനല്‍ ദിനങ്ങളും ഇങ്ങിനെയൊക്കെ തന്നെയാണ്‌. പൊറുതി മുട്ടിയ ഗ്രാമവാസികളില്‍ എന്തെങ്കിലും നിവൃത്തിയുള്ളവരൊക്കെ കൂടും കുടിയും വിറ്റൊഴിച്ച്‌ പാലായനം ചെയ്തു കഴിഞ്ഞു. അവരുടെ തുണ്ടു ഭൂമികള്‍ ഒക്കെ തുച്ഛ വിലക്ക്‌ ഔസേപ്പച്ചന്‍ വാങ്ങിക്കൂട്ടി. അവയൊക്കെ ഇന്നു നല്ല റബ്ബര്‍ തോട്ടങ്ങളായി മാറിയിരിക്കുകയാണ്‌. സത്യത്തില്‍ റബ്ബര്‍ തോട്ടം വിഴുങ്ങാന്‍ മറന്ന ചില വീടുകള്‍ ചേര്‍ന്നതാണ്‌ ഇന്നത്തെ ഗ്രാമം. ഒടുവില്‍ ടാപ്പിങ്ങിനു പോലും ജോലിക്കാരെ കിട്ടാതായപ്പോഴാണു സംഗതിയുടെ ഗൌരവം ഔസേപ്പച്ചനു ബോദ്ധ്യമായത്‌. പുറത്തു നിന്നു ജോലിക്കാരെ കൊണ്ടു വരാനുള്ള ബുദ്ധിമുട്ടുകളും അതിണ്റ്റെ ചെലവുകളും കണ്ടപ്പോള്‍ ഔസേപ്പച്ചന്‍ ഒരു കാര്യം തീരുമാനിച്ചു. ഇനിയും ബാക്കിയായ ഗ്രാമീണര്‍ പാലായനം ചെയ്യാതിരിക്കാന്‍ എന്തെങ്കിലുമൊക്കെ ചെയ്തേ പറ്റൂ.

അങ്ങിനെ ഔസേപ്പച്ചണ്റ്റെ ശ്രമഫലമായാണ്‌ ഗ്രാമത്തിലേക്കു പൈപ്പു വെള്ളം എത്തിയത്‌. അതോടെ ഔസേപ്പച്ചന്‍ ഗ്രാമീണരുടെ കണ്‍കണ്ട ദൈവമായി. കഴിഞ്ഞ പഞ്ചായത്ത്‌ തിരഞ്ഞെടുപ്പില്‍ ഔസേപ്പച്ചനു എതിര്‍സ്ഥാനാര്‍ത്ഥി പോലും ഉണ്ടാകാതിരുന്നതും അതു കൊണ്ടാണ്‌. എന്നാല്‍ ഈയ്യിടെയായി പൈപ്പ്‌ ആശങ്കയും ഉത്കണ്ഠയും മാത്രം കോട്ടുവായിട്ടു തുടങ്ങിയതോടെ സ്ഥിതി അല്‍പ്പം മാറിയിട്ടുണ്ട്‌. അടുത്തു നടക്കാനിരിക്കുന്ന പഞ്ചായത്ത്‌ തിരഞ്ഞെടുപ്പില്‍ ഔസേപ്പച്ചനു എതിരായി സുഗതന്‍ മത്സരിക്കുമെന്നാണ്‌ പറഞ്ഞു കേള്‍ക്കുന്നത്‌.

ഔസേപ്പച്ചണ്റ്റെ എസ്റ്റേറ്റ്‌ സൂപ്പര്‍ വൈസര്‍ ആയിരുന്ന ഗോവിന്ദന്‍ ആചാരിയുടെ മകനാണു സുഗതന്‍. ഔസേപ്പച്ചന്‍ ഈ മല മുകളിലെ ഗ്രാമത്തിലേക്കു കുടിയേറിയപ്പോള്‍ കൂടെ കൊണ്ടു വന്ന വിശ്വസ്തനായിരുന്നു ഗോവിന്ദന്‍ ആചാരി. സുഗതനെ ആചാരി നഗരത്തിലെ കോളേജില്‍ അയച്ചു പഠിപ്പിച്ചു. വിദ്യാഭ്യാസം കഴിഞ്ഞു സുഗതന്‍ മടങ്ങിയെത്തിയതോടെ ഔസേപ്പച്ചനും ആചാരിയും തമ്മില്‍ അകന്നു തുടങ്ങി. മുരുകാണ്ടിയുടെ ചായക്കടയില്‍ സുഗതന്‍ നടത്തുന്ന പ്രസംഗങ്ങള്‍ ആണു പ്രധാനമായും അതിനു കാരണമായത്‌. കൃത്യമായി പറഞ്ഞാല്‍ ആ വാര്‍ത്തകള്‍ ഔസേപ്പച്ചണ്റ്റെ കാതുകളിലെത്തിയ ദിവസമാണു ആചാരിക്കു സൂപ്പര്‍ വൈസര്‍ പണി നഷ്ടമായത്‌.

യുവാക്കളുടെ ഇടയില്‍ നല്ല മതിപ്പുണ്ടെങ്കിലും സുഗതനു ഔസേപ്പച്ചനെ തോല്‍പ്പിക്കാന്‍ കഴിയുമോ എന്നു കണ്ടറിയണം.

കര്‍ര്‍ര്‍ര്‍.......

അലാറം കേട്ടതോടെ ചിന്തകള്‍ വിട്ട്‌ ചാടിയെഴുന്നേറ്റു. ടൈം പീസിണ്റ്റെ തലക്കു കിഴുക്കി. അലാറം നില്‍ക്കുന്നില്ല. വീണ്ടും വീണ്ടും കിഴുക്കിയിട്ടും അലാറം നില്‍ക്കുന്നില്ല. ഒരു മിനുട്ട്‌ നേരത്തെ അലര്‍ച്ചക്കു ശേഷമേ ഇനി ഇതിണ്റ്റെ വായടയൂ. അപ്പോഴേക്കും ശ്രുതി മോള്‍ ഉണരും. ഉറപ്പ്‌. പിന്നെ വെള്ളത്തിനായി വലിയ വായില്‍ കരയും. ഒരു സൂത്രമേ തോന്നുന്നുള്ളു. ടൈം പീസ്‌ മണ്‍കുടത്തിലിട്ട്‌ അടച്ചു വെക്കുക. അങ്ങിനെ ചെയ്തപ്പോള്‍ കാതടപ്പിക്കുന്ന ശബ്ദം കുറേയൊക്കെ കുറഞ്ഞു കിട്ടി.

ലുങ്കി മടക്കിക്കുത്തി. ശബ്ദമുണ്ടാക്കാതെ വാതില്‍ ചാരി. പിന്നെ ഇരുട്ടിണ്റ്റെ ഇടവഴിയിലൂടെ തുറുക്കനെ ഒരു ഓട്ടമായിരുന്നു, പൈപ്പിണ്റ്റെ ചുവട്ടിലേക്ക്‌. നിലത്തു കിടന്നിരുന്ന കുടങ്ങളില്‍ പലതും ഒക്കത്തു കയറി കഴിഞ്ഞിരിക്കുന്നു. ഒറ്റ നിമിഷം പോലും വേണ്ടിവന്നില്ല, ബക്കറ്റുമെടുത്ത്‌ വേഴാമ്പല്‍ വരിയിലേക്കു ഇടിച്ചു കയറാന്‍.

നാലര....

അഞ്ച്‌....

അഞ്ചര...

സമയം ഇഴഞ്ഞിഴഞ്ഞു പോകുന്നു. വരി നീണ്ടു നീണ്ടും. പൈപ്പാകട്ടെ ഒന്നു കൂര്‍ക്കം പോലും വലിക്കാതെ ചത്തു കിടക്കുന്നു. ജീവന്‍ വെക്കുന്നത്‌ ശാപവാക്കുകള്‍ക്കാണ്‌. ജലവിതരണ കോര്‍പ്പറേഷനും ഔസേപ്പച്ചനും എതിരെയുള്ള അസഭ്യ വാക്കുകള്‍ക്കും.

പരപരാ വെളുത്തു തുടങ്ങി. പൈപ്പു ഇപ്പോഴും ചത്തു തന്നെ കിടക്കുന്നു. പക്ഷേ പലരുടേയും വയറുകള്‍ അങ്ങിനെ കിടക്കുന്നില്ല. ഇരയ്ക്കാനും ഇരമ്പാനും തുടങ്ങിയിരിക്കുന്നു. അവരൊക്കെ കുടവും ബക്കറ്റും തൂക്കി പുഴയിലേക്ക്‌ നടക്കുകയാണ്‌.

പക്ഷേ തനിക്കതിനു കഴിയില്ല. പുഴയിലെ ആ വെള്ളത്തില്‍ കുളിക്കുന്നതു പോലും ചിന്തിക്കാന്‍ വയ്യ. ഒരിക്കലേ പുഴയിലേക്കു ചെന്നിട്ടുള്ളു. ഹോ, അന്നു കണ്ട കാഴ്ച!

കാളപ്പുല്ലുകള്‍ക്കിടയ്ക്ക്‌ കുന്തിച്ചിരിക്കുന്ന ഇരു കാലി മൃഗങ്ങള്‍.... കൊഴുത്തു നില്‍ക്കുന്ന കാളപ്പുല്ലുകള്‍ ഓരോ തവണ തലയാട്ടുമ്പോഴും മൂക്കിലേക്ക്‌ ഇരച്ചെത്തുന്ന വിസര്‍ജ്യ നാറ്റം.... വെട്ടുകുഴിയിലെ വെള്ളത്തിണ്റ്റെ വാടയും അതിലെ പച്ചയും.... ഒഴിഞ്ഞ കുടവുമായി വീട്ടിലെത്തിയിട്ടും ഓക്കാനം നിന്നിരുന്നില്ല.

അതിലും എത്രയോ ഭേദമാണ്‌ ടാപ്പിങ്ങിനിടയില്‍ പ്രാഥമിക കൃത്യങ്ങള്‍ നടത്തുന്നത്‌. റബ്ബര്‍ പാലു കൊണ്ട്‌ ശൌചം നടത്താനും ശീലിച്ചിരിക്കുന്നു. മുരുകാണ്ടിയുടെ ചായക്കടയില്‍ കൈ കഴുകാന്‍ തരുന്ന ഒരു ഗ്ളാസു വെള്ളം മതി പല്ലു തേപ്പും മുഖം കഴുകലും ഒപ്പിച്ചെടുക്കാന്‍. പക്ഷേ പ്രശ്നം അവിടേയും തീരുന്നില്ലല്ലോ. പുട്ടും കടലയും പൊതിഞ്ഞു കെട്ടി വീട്ടിലെത്തുമ്പോള്‍ ശ്രുതി മോളുടെ നനഞ്ഞ അടിവസ്ത്രങ്ങള്‍ ഊരി മാറ്റിക്കൊണ്ട്‌ ഭവാനി ചോദിക്കും. "ദ്നേ എങ്ങിന്യാ ഒന്നു നനച്ചു തൊടയ്ക്കാണ്ടിരിക്യാ?"

അപ്പോഴാണു കുഴങ്ങിപ്പോകുന്നത്‌. ഇരന്നാല്‍ കുഞ്ഞിനു കുടിക്കാന്‍ ഒരു കുപ്പി വെള്ളം തരും മുരുകാണ്ടി. പക്ഷേ കാശു കൊടുക്കാമെന്നു പറഞ്ഞാലും രണ്ടാമതൊരു കുപ്പി മുരുകാണ്ടി തരില്ല. "ണ്റ്റെ പീട്യാ പൂട്ടിക്കാനാ പരിപാടീ" ന്നും ചോദിച്ച്‌ അല്ലെങ്കിലേ കറുത്ത ആ മുഖം ഒന്നു കൂടെ കറുപ്പിക്കും.

പക്ഷേ മുരുകാണ്ടിയെ പിണക്കാനും കഴിയില്ല. കാരണം തണ്റ്റെ മാത്രമല്ല, ഗ്രാമത്തിണ്റ്റെ മൊത്തം അക്ഷയ പാത്രമാണ്‌ മുരുകാണ്ടിയുടെ ചായക്കട. പൈപ്പില്‍ വെള്ളം വന്നാലും ഇല്ലെങ്കിലും ചായക്കടയിലെ സാമോവറില്‍ വെള്ളം തിളയ്ക്കും. പുട്ടും കടലയും വേവും. അല്ലെങ്കില്‍ കഞ്ഞിയും മീനും. ഒന്നുമില്ലെങ്കില്‍ കപ്പയും അച്ചാറുമെങ്കിലും അവിടെ കാണും.

പുലര്‍ച്ച നാലു മണിക്കാണു മുരുകാണ്ടിയും ഉണരുന്നത്‌. കൂടെ അയാളുടെ സ്ക്കൂട്ടറും ഉണരും. പക്ഷേ അയാള്‍ പോകുന്നത്‌ പൈപ്പിണ്റ്റെ ചുവട്ടിലേക്കല്ലെന്നു മാത്രം. ചുരവും ചെക്ക്‌ പോസ്റ്റുമൊക്കെ കടന്നു പോകുന്ന മുരുകാണ്ടി ആറു മണിയോടെ കുളിച്ചു കുട്ടപ്പനായി തിരിച്ചെത്തും. സ്ക്കൂട്ടറില്‍ കെട്ടിവെച്ച വെള്ളത്തിണ്റ്റെ കന്നാസുകള്‍ അഴിക്കുന്നതോടെ ചായക്കട ഉണരുകയായി. അടുത്ത സംസ്ഥാനത്തു താമസിക്കുന്ന അയാളുടെ അളിയണ്റ്റെ വീട്ടിലെ കിണറ്റു വെള്ളമാണ്‌ യഥാര്‍ത്ഥത്തില്‍ ആ ചായക്കടക്കു ജീവജലമാകുന്നത്‌.

കാശു കൊടുത്തായാലും ഇരന്നിട്ടായാലും ഇന്നു അല്‍പ്പം കുടിവെള്ളം സംഘടിപ്പിച്ചേ പറ്റൂ. ബക്കറ്റ്‌ ഇവിടെ വരിയില്‍ തന്നെ ഇരുന്നോട്ടെ. വീട്ടില്‍ ചെന്നു മണ്‍കുടവുമെടുത്ത്‌ ചായക്കടയിലേക്കു ചെല്ലാം. ഒന്നു ശ്രമിച്ചു നോക്കുന്നതു കൊണ്ടു നഷ്ടമൊന്നുമില്ലല്ലോ?

ചായക്കടയുടെ മുറ്റത്തെ ബെഞ്ചില്‍ പത്രപാരായണ സംഘം മൊത്തമുണ്ട്‌. അവരുടെ മുന്നിലൂടെ കുടവുമായി ചെന്നാല്‍ മുരുകാണ്ടി കടുപ്പത്തില്‍ വല്ലതും പറയുമെന്നുറപ്പ്‌. രഹസ്യമായി ചെന്ന്‌ ചോദിച്ചാല്‍ എന്തെങ്കിലും തിരിച്ചു പറഞ്ഞാലും അതിനു അല്‍പ്പം മയമുണ്ടാകും. മുരുകാണ്ടി അദ്രുമാണ്റ്റെ സ്പെഷ്യല്‍ സ്ട്രോങ്ങ്‌ ചായ അടിക്കുന്ന തിരക്കിലാണ്‌. അടുക്കള ഭാഗത്തുകൂടെ കയറി അകത്തെ ബെഞ്ചില്‍ ചെന്നിരിക്കാം.

മുരുകാണ്ടി മാത്രമല്ല, അദ്രുമാനും തന്നെ കണ്ടിട്ടില്ല. എങ്ങിനെ കാണാനാ? എല്ലാ കണ്ണുകളും പത്രത്തിലല്ലേ. കുടം പതുക്കെ ബെഞ്ചിനടിയിലേക്കു തള്ളി വെച്ചേക്കാം.

ഒരു ഗ്ളാസ്‌ വെള്ളം മേശപ്പുറത്തു വെച്ചു കൊണ്ട്‌ മുരുകാണ്ടി ഗൌരവത്തോടെ പറഞ്ഞു. "ഇന്നു തൊങ്ങനെ വെള്ളം കെടയ്ക്കില്ല. ആകെ ഇതേ ഉള്ളു. പല്ലു തേച്ചും മൊകം കഴുകീം വീത്തിക്കളഞ്ഞാ പുട്ട്‌ തൊണ്ടേല്‍ കുടുങ്ങുമ്പോള്‍ ഇറക്കാന്‍ മഞ്ഞരളിക്കോലെന്നെ വേണ്ടീരും. പറഞ്ഞില്ലാന്നു വേണ്ടാ"

അപ്പോള്‍ ഒഴിഞ്ഞ കുടവുമായി തിരിച്ചു പോകേണ്ടി വരുമെന്നു ഉറപ്പ്‌.

"കേരളത്തില്‍ കാല വര്‍ഷം വൈകും" പത്രത്തില്‍ നിന്നും എന്തോ കണ്ടു പിടിച്ച ആവേശത്തിലാണ്‌ ഭാസ്ക്കരന്‍.

രണ്ടു കക്ഷണം പുട്ടും നാലു ഞാലിപ്പൂവന്‍ പഴവുമായി വന്നിരുന്ന മുരുകാണ്ടി അതുമായി ത്ധടുതിയില്‍ തിണ്ണയിലേക്കിറങ്ങിച്ചെന്നുകൊണ്ട്‌ പറഞ്ഞു. "വെക്കം വായിക്ക്‌ ബാസ്ക്കരാ".

ആ വാര്‍ത്ത വായിച്ചു കേട്ടിട്ടേ ഇനി മുരുകാണ്ടി പുട്ടു തരൂ. അതിനു മുന്‍പ്‌ അര ഗ്ളാസു വെള്ളത്തില്‍ ഒന്നു പല്ലുഴിഞ്ഞെന്നു വരുത്താം.

"അറബിക്കടലില്‍ രൂപം കൊണ്ട ന്യൂന മര്‍ദ്ദം വടക്കു കിഴക്കോട്ടു ദിശ മാറി നീങ്ങുന്നതു കൊണ്ട്‌ കര്‍ണ്ണാടക, ഗോവ, മഹാരാഷ്ട്ര..... "

"അപ്പൊ ഇക്കൊല്ലം നമഃശിവായ അല്ലേ, ഭാസ്ക്കരാ?" പണിക്കരേട്ടന്‍ തിണ്ണയില്‍ നിന്നും മുറ്റക്കിറങ്ങി ചെന്നു.

"പെയ്യാണ്ടിരിക്കില്യ. മിഥുനത്തിലോ കര്‍ക്കിടകത്തിലോ രണ്ട്‌ പാറ്റാണ്ട്‌രിക്കില്യ." തങ്കപ്പണ്റ്റെ സ്വരത്തിലും ആശങ്കയാണ്‌.

"നിക്കാറാവുമ്പം മ്മ്ടെ പൈപ്പില്‌ വെള്ളം ബരണ മാതിരി, ല്ലേ?" അദ്രുമാന്‍ ഇറയത്തു കോലില്‍ കോര്‍ത്തു വെച്ച പത്രക്കടലാസു കക്ഷണത്തില്‍ നിന്നും ഒന്നു കീറിയെടുത്ത്‌ കൈയിലെ പുട്ടിണ്റ്റെ അംശങ്ങള്‍ തുടച്ചു കളഞ്ഞു കൊണ്ടു പറഞ്ഞു.

"അതൊരു കാര്യണ്ട്‌ ഭാസ്ക്കരാ. ഈ പത്രക്കാര്‌ പടച്ചു വിടണതൊക്കെ എപ്പളെങ്കിലും ശര്യാവാറുണ്ടോ?"

"പണിക്കരേട്ടന്‍ കവിടി നിരത്തി പറേണതിനേക്കാളൊക്കെ ശരി ആവാറുണ്ട്‌"

"അമ്മമഴക്കാറിനു കണ്‍ നിറഞ്ഞു..." മൊബേല്‍ ഫോണ്‍ പാടിത്തുടങ്ങിയതും പണിക്കര്‍ 'ഹലോ ഹലോ' എന്നു പറഞ്ഞു കൊണ്ട്‌ ചായക്കടയുടെ പിന്നിലെ ഉയര്‍ന്ന പറമ്പിലേക്കു നടന്നു.

"ഭാസ്ക്കരാ, മൊബേലു പാട്യേതോണ്ട്‌ രക്ഷപ്പെട്ടു. പണിക്കേരേട്ടന്‍ ഒന്നും കേട്ടില്ല്യ. അല്ലെങ്കില്‍ പുകിലായേനേ. കവിടീല്‌ തൊട്ട്‌ കളിച്ചാല്‍ പണിക്കരേട്ടണ്റ്റെ സ്വഭാവം മാറും ന്ന്‌ അറിഞ്ഞുകൂടെ." തങ്കപ്പന്‍ പറഞ്ഞതു സത്യമാണെന്നു പണിക്കരെ അറിയുന്ന എല്ലാവര്‍ക്കും അറിയാം.

"ഇന്ന്‌ മാവോ വാദ്യോള്‍ടെ ന്യൂസൊന്നും ല്ലേ ബാസ്ക്കരാ?" കണ്ണാടിക്കൂടു തുറന്നു ചൂടുള്ള പരിപ്പുവടകള്‍ നിരത്തുന്നതിനിടയില്‍ മുരുകാണ്ടിയുടെ സംശയം.

"എന്താ ഇല്ല്യാണ്ടെ. പട്ടാളക്കാരുടെ ഒരു ലോഡ്‌ വെടിക്കോപ്പുകളാ അവരു കടത്തീത്‌. പിന്നെ കുഴിബോംബു വെച്ച്‌ രണ്ടു പോലീസുകാരേം നാലു ആദിവാസികളേയും കൊല്ലേം ചെയ്തു. "

"ഇനീപ്പൊ ഇവരെ ഒതുക്കാനും ശ്രീലങ്കേടെ പട്ടാളക്കാരെ വിളിക്കേണ്ടീ വരുംന്നാ തോന്നണത്‌"

അതിനിടയില്‍ മൊബേല്‍ ഫോണ്‍ ഓഫ്‌ ചെയ്തുകൊണ്ട്‌ ചായക്കടയിലേക്കു ഓടിയെത്തിയ പണിക്കര്‍ പറഞ്ഞു. "മുരുകാണ്ടിക്കിന്നു കോളാ. ആ സുഗതനും കൂട്ടരും ഒക്കെ ഇങ്ങ്ട്ട്‌ വര്‍ണുണ്ട്‌. "

"പണിക്കരേട്ടാ, അവരു ചായകുടിക്കാനാവില്ല, വോട്ടു ചോദിക്കാന്‍ വരണതാവും". തങ്കപ്പന്‍ പറഞ്ഞു.

"എന്നാ ഒരു കാര്യം ചെയ്യാം. പൈപ്പിണ്റ്റെ കാര്യം ശരിയാക്കുന്നോര്‍ക്കേ വോട്ടു കൊടുക്കൂ ന്ന്‌ പറയാം. സമ്മതിച്ചോ?"

പണിക്കരേട്ടണ്റ്റെ ആശയം എല്ലാവരും തലകുലുക്കി സമ്മതിച്ചു. നിമിഷങ്ങള്‍ക്കുള്ളില്‍ സുഗതനും കൂട്ടുകാരും വന്നെത്തി.

"നിങ്ങള്‍ എല്ലാവരും ഇവിടെ ഉണ്ടാവും ന്ന്‌ അറിഞ്ഞോണ്ടു തന്നെയാ ഞാന്‍ വന്നത്‌. നിങ്ങളെപ്പോലെ പത്ര വായനയും രാഷ്ട്രീയ പ്രബുദ്ധതയുമൊക്കെ ഉള്ളവരോട്‌ വോട്ട്‌ ചോദിക്കേണ്ട കാര്യമില്ലെന്ന്‌ അറിയാം. എന്നാലും വോട്ടു ചോദിക്കേണ്ടത്‌ എണ്റ്റെ കടമയല്ലേ. അതുകൊണ്ട്‌ അടുത്ത ആഴ്ച്ച നടക്കാന്‍ പോകുന്ന പഞ്ചായത്ത്‌ തിരെഞ്ഞെടുപ്പില്‍ നിങ്ങള്‍ ഓരോരുത്തരും നിങ്ങളുടെ വിലയേറിയ വോട്ടുകള്‍ എനിക്കു തരണമെന്ന്‌ അഭ്യര്‍ത്ഥിക്കുന്നു."

പിന്നീട്‌ സുഗതന്‍ ഒരോരുത്തരേയും മാറി മാറി തൊഴുതു. പണിക്കരെ നോക്കി തൊഴുതപ്പോള്‍ പണിക്കര്‍ ഒന്നു പരുങ്ങിക്കൊണ്ട്‌ പറഞ്ഞു. "സുഗതന്‍ കുഞ്ഞിനു വോട്ടൊക്കെ തരാം. പക്ഷേ പൈപ്പു വെള്ളത്തിണ്റ്റെ കാര്യത്തില്‍ എന്താണു ചെയ്യാന്‍ പോകുന്നതെന്നു പറഞ്ഞാല്‍... ?"

"എന്താ പണിക്കരേട്ടാ ഈ പറയുന്നത്‌. ഞാന്‍ വെറുതെ ഇരിക്കും ന്ന്‌ തോന്നുന്നുണ്ടോ?"

"ന്നാലും എന്താ പരിപാടീന്ന്‌ അറിയാലോ? അതോണ്ടാ"

"പണിക്കരേട്ടാ, മകന്‍ ദുബായിലെത്തീട്ടും മൊബേലും ടീ.വീം ഒക്കെ ഉണ്ടായിട്ടും നിങ്ങളെപ്പോലെ വിവരവും വിദ്യാഭ്യാസവും ഉള്ളവരു വെള്ളം വെളിച്ചം എന്നൊക്കെ പറഞ്ഞോണ്ടിരിക്കണത്‌ നാണക്കേടന്ന്യാ കേട്ടോ. മഴ ഇന്നല്ലെങ്കില്‍ നാളെ പെയ്യും. അതോടെ നിങ്ങളിതു മറക്കും. ചിലപ്പോള്‍ മഴയെ ശപിച്ചെന്നുമിരിക്കും. എന്നാലും കിണറ്റിലെ തവളയെപ്പോലെ നിങ്ങളൊക്കെ ഇതു തന്നെയാ ലോകത്തിലെ ഏറ്റവും വലിയ പ്രശ്നമെന്നു കരുതുന്നു. ആ പത്രത്തിണ്റ്റെ ഉള്‍പേജൊന്നു തുറന്നു നോക്കിയേ. അമേരിക്ക ഇറാക്കിലും അഫ്ഗാനിസ്ഥാനിലും ടണ്‍ കണക്കിനു ബോംബുകള്‍ ഇട്ട്‌ എത്ര സാധാരണക്കാരേയാണ്‌ കൊന്നൊടുക്കുന്നത്‌. അതുപോലെ ഇസ്രായേല്‍ പാലസ്ഥീന്‍ ജനതയെ കൂട്ട മായി കൊന്നൊടുക്കുകയല്ലേ? ഇതൊക്കെ കണ്ടിട്ടും മിണ്ടാതിരിക്കുകയാണ്‌ നമ്മുടെ ഗവണ്‍മെണ്റ്റ്‌. പക്ഷേ രാഷ്ട്രീയ പ്രബുദ്ധരായ സാക്ഷരരായ നമ്മളെപ്പോലുള്ളവര്‍ക്കു കയ്യും കെട്ടി നോക്കിയിരിക്കാന്‍ കഴിയുമോ? ഇല്ല, നാം പ്രതികരിക്കും. പ്രതിഷേധിക്കും. അതിനായി ഈ വരുന്ന പഞ്ചായത്ത്‌ തിരഞ്ഞെടുപ്പില്‍ നിങ്ങളെല്ലാവരും നിങ്ങളുടെ വിലയേറിയ വോട്ടുകള്‍ എനിക്കു തന്നെ തരുമെന്ന്‌ ഞാന്‍ വിശ്വസിക്കുന്നു.... "

ഈ പ്രസംഗത്തിണ്റ്റെ മറപറ്റി പതുക്കെ ഇറങ്ങി നടക്കാം. ആരും ശ്രദ്ധിക്കില്ല. ഒഴിഞ്ഞ കുടവും കൊണ്ട്‌ ഇറങ്ങിപ്പോകുന്നതിണ്റ്റെ ചമ്മലും ഒഴിവാക്കാം.

പുട്ടും പഴവും പൊതിഞ്ഞു കെട്ടി ഒഴിഞ്ഞ കുടവുമെടുത്ത്‌ പതുക്കെ ചായക്കടയുടെ മുറ്റത്തേക്കിറങ്ങി.

കര്‍ര്‍ര്‍ര്‍ര്‍.......... പൊടുന്നനെ ആ മണ്‍കുടത്തില്‍ നിന്നും ഉച്ചത്തില്‍ അലാറം മുഴങ്ങാന്‍ തുടങ്ങി.

4 comments:

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

"ക..ര്‍ര്‍ര്‍ര്‍....

അലാറം കേട്ടു ഞെട്ടി ഉണര്‍ന്നു. ത്ധടുതിയില്‍ തീപ്പെട്ടി പരതിയെടുത്ത്‌ കൊള്ളി ഉരച്ച്‌ ടൈം പീസിലേക്കു നീട്ടി. പാതി രാത്രി കഴിഞ്ഞിട്ടേയുള്ളു. പുലരാന്‍ ഇനിയും മണിക്കൂറുകളേറെ കഴിയണം. ..."

Seema Menon said...

ഒരിത്തിരി വെള്ളത്തിനു വേണ്ടിയുള്ള ദാഹവും പരവേശവുമൊക്കെ ശരിക്കും അനുഭവിപ്പിക്കുന്നുണ്ട് വരികളില്‍ . അവസാനം രാഷ്റ്ടീയക്കാരന്റെ കോമാളിക്കളി വേണ്ടായിരുന്നു എന്നു തോന്നി. അഭിനന്റ്ദനങള്‍ .

പാമരന്‍ said...

കാലം കൂടിയാണല്ലോ കാണുന്നത്! സന്തോഷം.

കാടുകയറല്‌ ഇത്തിരി കൂടുന്നതൊഴിച്ചാല്‍ തകര്‍പ്പന്‍.

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

സീമാ മേനോന്‍.
അത്തരമൊരു കോമാളി രാഷ്ട്രീയക്കാരനെ കണ്ടതാണ്‌ഈ കഥക്കു തന്നെ കാരണമായത്‌.
വളരെ നന്ദി, വായനക്കും സത്യസന്ധമായ കമണ്റ്റിനും.

പാമരന്‍:
കാട്ടിലായിരുന്നു അതുകൊണ്ടാ :)
ഇങ്ങേരേയും കാണാനില്ലെന്നു എങ്ങോ പരാതികണ്ടതായി ഒരു ഓര്‍മ്മ.